Friday, September 24, 2010

ശ്ലോകമാധുരി.11

ശ്ലോകമാധുരി.11
സിതകരനിറബിംബമാര്‍ന്ന വിണ്ണില്‍
സുരുചിരശോഭ നിരത്തി താരകങ്ങള്‍
ഘനതതിയവയൊക്കെ മൂടിവെയ്ക്കാന്‍
നിരനിരെയോടിനടന്നിടുന്നു നീളേ.
പുഷ്പിതാഗ്ര.
വന്നാലുമെന്‍‌മുന്നിലിടയ്‌ക്കു നീയെന്‍
പൊന്‍‌വേണുവില്‍ മോഹനരാഗമായീ
മന്നിന്റെ ദുഃഖങ്ങളകറ്റുവാനായ്
നന്നായുയര്‍ത്തീടുക നിന്റെ നാദം.
ഇന്ദ്രവജ്ര

ഇടയ്ക്കു വന്നെന്റെ മടിയ്ക്കു മാന്ദ്യം
മുടിച്ചിടും ശ്ലോകമണിക്കുരുന്നേ
മടിച്ചിടേണ്ടെന്റെ മനസ്സിലെത്തൂ
പടുത്വമോടങ്ങു കളിച്ചുകൊള്ളൂ
ഉപേന്ദ്രവജ്ര
“ഇന്ദു മതി,ഇന്ദു മതി” യെന്നു മമ മോഹം
ചിന്തയിലുയര്‍ന്നിടുകിലുണ്ടതിനു കാര്യം
ഇന്ദുവദനപ്രഭവമെന്നുമതിമോദം
സുന്ദരമുണര്‍ന്നിടുകിലില്ലതിനു ഖേദം.
ഇന്ദുവദന

പള്ളിപ്പുറത്തു വിളയാടിടുമംബ വന്നെ-
ന്നുള്ളില്‍ത്തിളങ്ങുമൊളിയായി വിളങ്ങിടേണം
ഭള്ളായിയുള്ളമദമത്സരമാദിയെല്ലാ-
മുള്ളത്തിലുള്ളതഴിയാന്‍ വഴിയായിടേണം.
വസന്തതിലകം
പാവന ഭാസുര ഭാരതമേ
വാഴുക നീയഭിമാനമൊടേ
ഈ വിധമീ ധര തന്‍ തിലകം
പോലതുലം ദ്യുതിയാര്‍ന്നിടു നീ.
സാരവതി
സുന്ദരമാകും രാഗമതെല്ലാം
ഒന്നൊഴിയാതേ പാടുകനമ്മള്‍
ഭംഗിയിലോണപ്പാട്ടുകള്‍ പാടാം
തുള്ളിനടക്കാം ധന്യത നേടാം.
ചമ്പകമാല.
പലവിധനിറമായ് സുമജാലം
തെളിവൊടു വിരിയും മധുമാസം
അണയുക സഖി നീയതിമോദം
ശ്രുതിയൊടു പകരൂ ശുഭരാഗം.
ശുഭജാതം . (പൃഥ്വീ)

മുരളികയുടെയുള്ളില്‍ തിങ്ങിടും രാഗമെല്ലാം
ഒരുപിടി മലരായീ,മന്ദഹാസം തുടങ്ങീ
വരുകിവിടിനി നിങ്ങള്‍ ദുഃഖമെല്ലാം മറന്നീ
സുരുചിരവരരാഗം കേള്‍ക്ക,സൌഖ്യം വരിക്കാം.
മാലിനി
കദനമഴ പൊഴിയുമൊരു പൊഴുതിലതിവേഗം
തവസവിധമണയുവതു കഴികിലനുവേലം
മധുരമണിമുരളികയിലൊഴുകുമൊരു നാദം
മമഹൃദയവനികകളിലതു സുഖദരാഗം.
മണിദീപം

എത്തേണം നവവൃത്തമൊത്ത കവിതാമുത്തുക്കളോടൊത്തു താന്‍
ഉത്തുംഗോത്തമവൃത്തിയൊത്തു കവനം നിത്യം നടത്തുന്നവര്‍
ചിത്തം മെത്തുമുദാത്തഭംഗി നിരതം ചേര്‍ത്തും,നിറത്തില്‍ സദാ
ചാര്‍ത്തേണം കവിതയ്ക്കിതേ വിവിധമാമാത്താഭയും സ്തുത്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിങ്ങം വന്നു പിറന്നിതാ സ്മിതമൊടേ പൊങ്ങുന്നിതെന്‍ ഹൃത്തടം
മങ്ങാതിങ്ങു നിറഞ്ഞു നില്‍പ്പു നിറവില്‍ പൂവിട്ടൊരാപ്പൂക്കളം
എങ്ങും പൂവിളിയോടെയോടിവരുമീയോണം നമുക്കോര്‍മ്മയില്‍
തിങ്ങും സൌഹൃദമൊക്കെയൊക്കെ നിറയുന്നാക്കാലവും ബാല്യവും.
ശാര്‍ദ്ദൂലവിക്രീഡിതം
അന്നാ,കൌരവരൊത്തൊരാ സഭയില്‍ നീ നല്‍‌വാക്കുരച്ചീടവേ
ഒന്നായന്നവരങ്ങയോടു മദമായല്പത്വമോതീടവേ
എന്തേ തോന്നി മനസ്സിലും ഖലരവര്‍ക്കുണ്ടായൊരാപത്തിലും
ചൊല്ലീടെന്നൊടു ഹേ മുരാരി,യതിനായ് കാക്കുന്നിതിന്നെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം
തത്തിതത്തിയടുത്തുവന്നനുദിനം മുത്തായ രൂപങ്ങളെന്‍
ചിത്തില്‍ കൊത്തിമിനുക്കിടുന്ന കവിതാകൈദാരമേ കൈതൊഴാം
നിത്യം നീയിതുപോലെവന്നു ഹൃദയേ നല്‍ക്കാവ്യമുത്തുക്കളീ-
വൃത്തത്തില്‍ ശുഭവൃത്തിയോടെ വിതറാനെത്തേണമെന്‍ ശാരികേ .
ശാര്‍ദ്ദൂലവിക്രീഡിതം
നല്ലോണക്കളമിട്ടു പത്തുദിനവും നല്‍‌പ്പൂക്കളാലിത്രയും
നല്ലോണം വരഭംഗിയായ് വിടരുമീശ്ലോകങ്ങളാലേ സ്വയം
നല്ലോണം മമ ചിത്തവും ബഹുവിധം ഭാവങ്ങളും ധന്യമാം
നല്ലോണത്തിനു ഭംഗിയാംവിധമിതില്‍ ചേര്‍ക്കുന്നു സൌന്ദര്യവും.
ശാര്‍ദ്ദൂലവിക്രീഡിതം

സ്നേഹം,സൌഹൃദ,മന്യരോടുബഹുമാനംചേര്‍ന്നവാണീസുഖം
മോദംതിങ്ങിടുമേറ്റവും ഗഹനമാം തത്ത്വങ്ങളോടേ ജവം
മാനത്തോടെയുയര്‍ന്നിടാന്‍ സുകൃതികള്‍ക്കൊന്നാകെയിന്നീവിധം
മാനങ്ങള്‍ തരുമീ‘സമൂഹ‘മിനിയും ശോഭിക്ക സദ്ജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ നിന്നൊടു ഞാന്‍ പറഞ്ഞുപലതും നന്നായ് വരാനായ് ദൃഢം
വണ്ടേ നീയതു കേട്ടതില്ല,വിനയം തെല്ലും നിനക്കില്ലടോ
മണ്ടന്‍ നീ തുടരേ പറന്നിതുയരുന്നഗ്നിക്കുമീതേ ഞെളി-
ഞ്ഞുണ്ടായീ ഗതി,നിന്റെ ഗര്‍വ്വമിവിധം കത്തിക്കരിഞ്ഞഗ്നിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണീദേവിയെനിക്കു നല്‍കി വരമായീണങ്ങളും ദാനമായ്
ചേണാര്‍ന്നീ മണിവീണയും ഗുണമെഴും രാഗങ്ങളും ഹൃദ്യമായ്
വാണീടേണമനുക്ഷണം തുണയുമായെന്‍ ഹൃത്തിലാമോദമായ്
വേണം നിന്‍ വരവൈഭവപ്രഭവമെന്‍ സൃഷ്ടിക്കു സദ്ജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പാടേ വിസ്മൃതി തന്നിലാഴ്ത്തു കുയിലേ,നീ ശോകഭാവങ്ങളേ
പാടാനുള്ളൊരമോഘമാം കഴിവു നിന്‍സര്‍ഗ്ഗപ്രഭാവൈഭവം
പാടൂ നിന്‍പ്രിയരാഗമെന്റെ സവിധേയാമോദമായെങ്കിലെന്‍
പാടും വിട്ടു മയങ്ങിടാമിവിടെ ഞാന്‍, ഗാനം പൊഴിച്ചീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം
കാട്ടാളര്‍ കളിയാടിടുന്ന സഭയില്‍ പെട്ടന്നു മാന്‍‌പേടയാള്‍
ഒട്ടൊട്ടൊട്ടു കരഞ്ഞുകൊണ്ടിവിധമന്നോതീ”ഹനിക്കൊല്ല മാം”
കൂട്ടംവിട്ടുകെണിഞ്ഞൊരാ ഹരിണിയേ പെട്ടെന്നുതാന്‍ കശ്മലര്‍
വെട്ടിക്കീറിവധിച്ചു,ചൊല്ലി വിവിധം ന്യായങ്ങളും നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടേറെക്കളികള്‍ കളിച്ചു പദവിക്കോട്ടം വരാതീവിധം
നാട്ടില്‍ക്കൊട്ടിനടത്തി മന്ത്രിഖലനാ പട്ടാഭിഷേകോത്സവം
പട്ടായുള്ളൊരു ജീവിതം പ്രജകളാ മദ്യത്തില്‍ ഹോമിക്കവേ
ചട്ടം നോക്കിയുരച്ചിടുന്നു സചിവന്‍”മദ്യം വിഷം കൂട്ടരേ”
ശാര്‍ദ്ദൂലവിക്രീഡിതം
കൊട്ടിക്കൊട്ടിയിടയ്ക്കിടയ്ക്കു കയറിക്കൊട്ടുന്നവന്‍‌ കൊട്ടിടും
കൊട്ടിന്‍ ചട്ടമുരച്ചിടാന്‍ തുനിയുകില്‍ കഷ്ടപ്പെടും കൂട്ടരേ
കൊട്ടട്ടേയവനിഷ്ടമായപടിയായ് കൊട്ടട്ടെ വട്ടായിടും
മട്ടില്‍ കൊട്ടി നടന്നിടട്ടെ,ചിലരാ വട്ടന്നു കൂട്ടാണെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.
തുള്ളിത്തുള്ളിയുറഞ്ഞിടുന്ന വിവിധം ഭാവങ്ങളാരമ്യമായ്
തള്ളിത്തള്ളി നിറഞ്ഞിടുന്ന പൊഴുതില്‍ തോന്നുന്നൊരാനന്ദവും
മെല്ലേമെല്ലെയുയര്‍ന്നു ചിത്രശലഭം‌പോലേപറന്നിന്നിതീ-
വണ്ണംവര്‍ണ്ണമുണര്‍ത്തി മാനസവിയത്തില്‍ പാറിടും കാവ്യമായ്
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണില്‍ നോക്കി ദൃഢസ്വരത്തിലൊരു നാളെന്നോടു നീ ചൊല്ലി,“യെന്‍
കണ്ണേ നീയൊഴികെന്റെ ചിന്തയിലൊരാളില്ലില്ല മറ്റാരുമേ“
നണ്ണീ ഞാനതു സത്യമെന്നു,ശരിയാണെന്നാലുമെന്‍ ശാരികേ
വിണ്ണില്‍ പാറിനടന്നിടുന്നരികെയായാണ്‍‌തത്തയോടൊത്തു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചാടിച്ചാടിയിടയ്ക്കിടയ്ക്കു തലപൊന്തിച്ചുള്ളൊരാ കൂവലും
പേടിപ്പിച്ചിടുമാവിധം ചിറകടിച്ചാര്‍ത്തുള്ളൊരാ നാട്യവും
ഓടിച്ചെന്നു പിടയ്ക്കു വേണ്ടവിധമായേകുന്നൊരാ സൌഖ്യവും
കൂടിക്കാട്ടിയ കുക്കുടപ്രവര,നിന്‍ ഭാവം മഹാവൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം

“അപ്പൂപ്പാ കണ്ണടച്ചേ,തലയിലിനിയിതാ സോപ്പു ഞാന്‍ തേക്കുവാണേ
ഇപ്പം ഞാനെണ്ണതേപ്പിച്ചിവിടൊരുപടിയേലൊന്നിരുത്താം,വരൂന്നേ”
ഇമ്മട്ടില്‍ കൊഞ്ചിയെത്തും ചെറുമകളുടെയീ ലീലകള്‍ക്കായ് വഴങ്ങേ
സമ്മോദം ചൊല്ലിടാം ഞാന്‍ “ധരണിയിലിതുപോല്‍ വേറെയില്ലില്ല സൌഖ്യം”
സ്രഗ്ദ്ധര