Wednesday, May 26, 2010

സമസ്യാപൂരണങ്ങള്‍

സമസ്യാപൂരണങ്ങള്‍
***************************************

പറയുകപൊളിയല്ലാ,നിന്റെ താരാട്ടുകേട്ടാല്‍

സകലരുമതുചൊല്ലും “സമ്മതിക്കില്ല,ശല്യം
ശനിദശയതുതന്നേ പിഞ്ചുകുഞ്ഞിന്നുമയ്യോ“
ഇതിനൊരുപരിഹാരം വേഗമുണ്ടാക്കിടേണം

സുഖമൊരുലവലേശംതെല്ലുമില്ലാത്തദേശം
പറകിലധികമോശംഎന്തുചെയ്യാംസ്വദേശം!
നരകമിതിനുനാശംവന്നിടില്ലെന്നുവന്നാ-
ലിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

ശനിയൊരുദിനമായാലന്നുകല്യാണമായീ
ഗമയിലതിനുപോകാന്സാരിയില്ലോര്‍ത്തുകൊള്ളൂ
ഇതുപടിപറയുന്നൂഭാര്യയും,പൈസയില്ലാ-
യിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

അരിയൊരുസുമജാലം പാര്‍ക്കില്‍നിന്നാലസിക്കേ
കളിയൊടവിടെയെത്തീ കുട്ടികള്‍കൂട്ടമായീ
സുമനിര,കളിയാലേ തല്ലിയെല്ലാംകൊഴിച്ചി-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

കരിമുകിലൊളിവര്‍ണ്ണന്‍ മീട്ടിടും രാഗമെല്ലാ-
മതുപടിശരിയായീന്നോര്‍ത്തുഞാന്‍ പാടിടുമ്പോള്‍
സകലരുമുടനേവന്നെന്നെമാട്ടാന്‍ തുടങ്ങു-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
***************************************

ഗിരിജയൊടതിഗൂഢം ശൃംഗരിക്കാന്‍ മനസ്സില്‍
പെരിയൊരു കൊതിയോടേ ചേര്‍ത്തുനിര്‍ത്തുന്നനേരം
ഹരനുടെ ഗളമേറിച്ചീറിയാടുന്ന നാഗാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.

തരുണികളിതു ചിത്തേ കാണണം സത്യമായും
തെരുവതിലലയുന്നൂ ഗുണ്ടകള്‍ ,കശ്മലന്മാര്‍
ഒരു പിടി,യതുപോരേ ജീവനും ഹാനി,പൊന്നാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ

അരിയുടെ വിലപൊങ്ങുന്നിന്നു വാണംകണക്കേ
തെരുതെരെസമരങ്ങള്‍‌ ‍,ബന്ദു,ഹര്‍ത്താലതൊക്കേ
പൊതുജനമിതുതന്നേയോര്‍പ്പു ദുഃഖം‌പെരുത്തീ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.

“പതിയെ ഭരണമങ്ങോട്ടേല്‍ക്കണം വീട്ടിലും നീ”
പതിയുടെ മൊഴികേട്ടൂ,കഷ്ടകാലം തുടങ്ങീ
പതിരുവിലയെനിക്കീവീട്ടിലാരും തരില്ലീ-
ഭരണവുമൊരുശാപം തന്നെയാണെന്നു വന്നൂ.

***************************************

പെണ്ണായജന്മമിതുശാപമിതെന്നുതന്നേ
കണ്ണീരുതൂകിയതിവേദനയോടെമാഴ്കേ
ഉണ്ണിക്കിടാവിനുടെരോദനമൊന്നുകേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ

***********************************

മരണം വരെയും സമരം ശരണം
ഭരണം പലതാം,സുദൃഢം കരണം
സഫലം വരുമാ നിയമം തരണം
വരണം വനിതാ സമ സംവരണം

***************************

വൃത്തമൊക്കണമതക്ഷരക്രമം
തെറ്റിടാതെഗണമൊക്കെയാകണം
ഇത്തരത്തിലൊരുകാവ്യമൊക്കുവാന്‍
മാര്‍ഗ്ഗമെത്രകഠിനംഭയങ്കരം

****************************

താപംതോന്നുംപടി യിതുടനീ രീതിയില്‍ത്താന്‍ സമസ്യാ-
താപം‌ തീര്‍ത്താലിവനുമിതിനായ് പൂരണംനല്‍കി മാറാം
താപംവേണ്ടാ ത്വരിതമുടനേതീര്‍ത്തിടാം നിന്‍മനസ്സിന്‍
താപം പോണം സപദി ഭുവനേ തപ്തസര്‍വ്വര്‍ക്കുമൊപ്പം.

താപം പോകാനുടനെവെറുതേശ്ലോകവും തീര്‍ത്തുഞാനും
മോഹംകൊണ്ടാവരികളിവിടേ പൂരണംപോല്‍ കൊടുത്തൂ
ഖേദം തോന്നുന്നൊരുവനിതിലേവന്നതില്ലാ,തുടര്‍ന്നീ-
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം

ഏട്ടന്‍‌മാത്രംകൃപയൊടിവിടേയൊന്നുനന്നായ് ക്കുറിച്ചി-
ന്നേവം ചൊല്ലാം വരികയുടനേ കൂട്ടരേ തീര്‍ക്ക വെക്കം
കാവാലം വന്നിവിടെയൊരുനാള്‍നോക്കിയെന്നാല്‍ തപിക്കും
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം.

***********************************************

മാലോകര്‍ക്കീവിധദുരിതവുംദുഃഖവുംനല്‍കിടുന്നോര്‍ ‍-
ക്കാലോചിയ്ക്കാമിവരെയിനിയും കണ്ടുമുട്ടേണ്ടതല്ലേ ?
ചേലാവില്ലാ,ഭരണമിവിധം ദൂഷ്യമായ്ത്തീര്‍ന്നുവെന്നാ-
ലീലോകത്തിന്‍ ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?

സര്‍ക്കാറാഫീസ്പടിയിലണയുംഫൈലുനീങ്ങല്‍ നടത്താന്‍
ആര്‍ക്കാര്‍ക്കൊക്കെപ്പടികളിടണോന്നാര്‍ക്കുചൊല്ലാംശരിയ്ക്കായ്?
സര്‍ക്കാര്‍ മാറും,വിധിയിതുവിധം ജീവനക്കാര്‍ ജയിയ്ക്കു-
ന്നീലോകത്തിന്‍ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?
************************************************

പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലു മയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലു മയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും


*************************************************************

Monday, May 24, 2010

ശ്ലോകമാധുരി.7.

*******************************************************************
ശ്ലോകമാധുരി.7.

തത്തേ തത്തിയടുത്തടുത്തരികിലായെത്തേണമൊത്താലിനി-
പുത്തന്‍‌പാട്ടുകളത്രമേല്‍ മധുരമായോര്‍ത്തൊന്നുപാടീടു നീ
മെത്തും മുഗ്ദ്ധത മുത്തുപോലെ നിറവില്‍ ചിത്തത്തിലെത്തും,സുഖം
മൊത്തം പേര്‍ത്തു നിറഞ്ഞിടട്ടെ,മതിവിട്ടാര്‍ത്താടിടട്ടെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം
കൂടാണെന്നുടെ മാനസം സ്ഥിരമതില്‍ കൂടുന്നൊരാകോകിലം
പാടാറുണ്ടിതനേകരാഗഗതിയില്‍ ഗാനങ്ങളാമോദമായ്
വാടാതേയതിനായിരം കവിതകള്‍ പാടാന്‍ കൊടുക്കുന്നു ഞാന്‍
നീഡം വിട്ടതു പോകയില്ലയിവിടം താനിന്നവള്‍ക്കാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം

നീളത്തില്‍ തെളിയുന്ന താരഗണമോ,വെണ്മുത്തണിക്കൂട്ടമോ
മേളത്തില്‍ ചിതറുന്ന പൂത്തിരികളോ,സൌവര്‍ണ്ണബിന്ദുക്കളോ
താളത്തില്‍ തിരതല്ലുമിക്കടലിലെ തുള്ളുന്ന മീനങ്ങളോ
മാനത്തില്‍ നിറയുന്നതെന്നു പറയൂ രാത്രീ മനോഹാരിണീ !!
ശാര്‍ദ്ദൂലവിക്രീഡിതം

ഹംസാനന്ദിയിലൊന്നു ഞാന്‍ പ്രിയതരം പാടാന്‍ തുടങ്ങീടവേ
ഹംസം‌പോലെ നടന്നുവന്നൊരുവളെന്‍രാഗം കവര്‍ന്നൂദ്രുതം
ഹംസാനന്ദിയിടഞ്ഞിടയ്ക്കു സദിരും പോയെങ്കിലും കാമിനീ-
ഹംസം മാമകഹൃത്തിലേ വനികയില്‍ നീന്തിത്തുടിപ്പൂ സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം മാലികപോലെകോര്‍ത്ത വരമാം പുല്ലാങ്കുഴല്‍‌ നാദമാ-
ണാരും നാകസുഖം നുകര്‍ന്നിടുമൊരീ ഗാനം സ്വരം ചേരവേ
പാരാതേ ശ്രുതിയോടെ വന്നു ലയമോടാലാപനം ചെയ്തിടാം
നേരായാരുമലിഞ്ഞിടട്ടെ നിഭൃതം ഗാനത്തിലെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം
പാടുന്നൂ പലരിന്നു വേദികയറിത്തോന്നുന്നപോലേ പദം
പാടായ് വന്നിതസഭ്യതയ്ക്കു ചെവിയുംനല്‍കേണമെല്ലാം വിധി
പാടായീവിധ നൂതനംകവിതതന്‍‌ മോങ്ങല്‍സഹിക്കാതെ ഞാന്‍
പാടില്ലെന്നതുരയ്ക്കിലോ രിപുവതായ് ത്തീരും സുഹൃത്തുക്കളും.
ശാര്‍ദ്ദൂലവിക്രീഡിതം

ചാടായ് വന്നൊരു ദാനവന്നു ഗതിയായ് മോക്ഷം കൊടുത്തീലയോ ?
ചാടിസ്സര്‍പ്പഫണത്തിലേറിയൊരുനാള്‍ ‍ചെയ്തീലയോ നര്‍ത്തനം ?
ആടല്‍കൂടവെ യാദവര്‍ക്കുതുണയായ്‍ ശോഭിച്ചൊരാ കണ്ണനെന്‍
വാടല്‍മാറ്റി മനസ്സിനാഭ പകരാനെത്തേണമര്‍ത്ഥിപ്പു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

കഥകളിനിയുമുണ്ടാം മാലിനീ തീരമാര്‍ന്നാല്‍
പറയുകയവയെല്ലാം മാനിനീ നീ സഹര്‍ഷം
കഥയിതുതുടരുമ്പോള്‍പെണ്ണിനാ കഷ്ടകാലം
വരുമൊരുവിധിയാമോ? കണ്ണുനീര്‍ ഗാഥയാമോ?.
മാലിനി.
സ്വയമൊരുവനുപാരം ഡംഭുകൂടിക്കഴിഞ്ഞാ-
ലവനുടെ വെളിപാടേ നല്ലുനല്ലെന്നുതോന്നൂ
ഇവനൊരു ശനിയാകും,പിന്നെ മറ്റുള്ളവര്‍ക്കും
ഖലസമമുപദേശം നല്‍കി സംതൃപ്തി നേടും.
മാലിനി

ഹരിഹരസുതരൂപം മാനസത്തില്‍ സ്മരിച്ചാല്‍
മലയതു കയറുമ്പോള്‍ ക്ലേശമെല്ലാം മറക്കും
ശിലയൊരു പടിയാകും,മുള്ളു പൂമെത്തയാകും
ശരണമതൊരു നാമം,ഭൂതനാഥം,ഗീരീശം.
മാലിനി

നക്ഷത്രമുത്തുക്കളെടുത്തുവീണ്ടും
വൃക്ഷത്തെയാരാണണിയിച്ചൊരുക്കി ?
നക്ഷത്രമല്ലല്ലതു രാത്രി തോറും
പ്രത്യക്ഷമാം തൈജസകീടജാലം
ഇന്ദ്രവജ്ര

ദേവം ബാലസ്വരൂപം ഹൃദയമാകേ നിറഞ്ഞീ-
വണ്ണം കണ്ണന്റെ ചിത്രം നിറവിലാകേ തിളങ്ങീ
ഭാവം ഭക്തര്‍ക്കു മോദം മിഴിവിലെന്നും പൊഴിക്കും
സ്മേരം കൈശോരരൂപം നിരതമെന്നും സ്മരിക്കാം.
ശ്രീലകം

ക്ഷിതിയിതില്‍ ജീവിതമെത്ര ശുഷ്ക്കമെന്നീ-
നരനുടെ ചിന്തയിലെന്നു തോന്നിടും. ഹാ!
ഇതിനിടെയെത്രയഹങ്കരിപ്പു മര്‍ത്ത്യര്‍
ശിവ,ശിവ കഷ്ടമിതൊന്നുതന്നെയല്ലീ ?
മൃഗേന്ദ്രമുഖം


*********************************************

Tuesday, May 18, 2010

ശ്ലോകമാധുരി.6.

തീക്കണ്ണും തിങ്കളും, നിന്‍ തലയില്‍ മേലേയിരിക്കും
ഗംഗപ്പെണ്ണോടെതിര്‍ക്കും ഗിരിജ,യെല്ലാം സഹിക്കും
പങ്കപ്പാടൊന്നുമാറ്റി കഴിക കൈലാസനാഥാ
ശങ്കിക്കാതെന്റെ ചിത്തേ വരിക ,സൌഖ്യം വസിക്കാം.
ശ്രീലകം

നാണത്താലേ തുടുക്കും കവിളു മെല്ലേ ചുവക്കും
പ്രേമത്തോടെന്നെ നോക്കും കവിത പോലേ ലസിക്കും
ഏവം നീ വന്നടുക്കും ചിരിയിലെന്നേ മയക്കും
നേരത്തെന്‍ ഭാവനക്കും ചിറകു താനേ മുളയ്ക്കും.
ശ്രീലകം

ഓപ്പോളെപ്പോള്‍ വരുന്നെന്നിവിടെനോക്കീട്ടിരുന്നി-
ട്ടപ്പോളപ്പോള്‍ത്തുടങ്ങാം രചനയെന്നോര്‍ത്തിരുന്നൂ
അപ്പോള്‍ത്തോന്നുന്നിതിപ്പോളിവിടെയൊന്നായ്‌ക്കുറിച്ചാ-
ലെപ്പോള്‍ വന്നൊന്നുകാണുന്നിവകളൊന്നാകെയോപ്പോള്‍ ?
ശ്രീലകം.

(ചൊല്ലീടാം ശ്രീലകംതാന്‍ മരഭയംയം ഗണത്താല്‍ )


Monday, May 10, 2010

ശ്ലോകമാധുരി.5.

ശ്ലോകമാധുരി.5
രാരീരം ചൊല്ലി മെല്ലേ തനയനെ വിരവില്‍ ശയ്യയിന്മേലിരുത്തീ-
ട്ടാരാ വന്നെന്നു നോക്കാന്‍ ചടുതരഗതിയില്‍ ബാഹ്യഭാഗേ ഗമിക്കേ
ആരുംകാണാതെമെല്ലേ പെരുകിയകുതുകാല്‍ ചാടിയോടീട്ടൊളിക്കും
സ്മേരംകൈശോരരൂപം തെളിയണമനിശം ഹൃത്തില്‍ വാതാലയേശാ.
സ്രഗ്ദ്ധര
രാമാ,നിന്‍പുണ്യനാമം പലവുരുവുരുവിട്ടിന്നു നിന്‍പൂജചെയ്‌വാന്‍
ആമോദത്തോടെ ഞാനീ തിരുനടയടയും മുമ്പു നിന്‍മുമ്പിലെത്തീ
രാമാ,നീ മാത്രമാണെന്‍ ദുരിതഭരിതമീ ജീവിതത്തിങ്കലെന്നും
സാമോദംരക്ഷചെയ്യും രഘുകുലതിലകം രാമഭദ്രം സുഭദ്രം.
സ്രഗ്ദ്ധര
രാമംശ്രീരാമനാമം പുനരൊരുനിമിഷം ഹൃത്തില്‍വന്നെത്തിനോക്കും
നേരംകൈവല്യമാര്‍ക്കും വരുമിതുസുദിനം തന്നെയെന്നോര്‍ക്ക തത്തേ
നേരംതെല്ലുംവിടേണ്ടാ സുഖകരതരമായാലപിക്കാംനമുക്കും
രാമംശ്രീരാമനാമം സകലഭയഹരം നാമമാനന്ദപൂര്‍വം.
സ്രഗ്ദ്ധര
രണ്ടാളുംപണ്ടുകാട്ടില്‍ ഗജമദമിളകിച്ചാടിയാടിത്തിമിര്‍ത്തി-
ട്ടുണ്ടായോന്‍ശ്രീഗണേശന്നൊരുപിടിയവലും തേങ്ങയുംവെച്ചിടുന്നേന്‍
ഉണ്ടാകും ഭൂതലത്തില്‍ പലവിധതരമാം വിഘ്നമെല്ലാമൊടുക്കാ-
നുണ്ടാവേണം ഗണേശാ അഗതിയിവിടിതാ നിന്‍ പദം കുമ്പിടുന്നേന്‍ .
സ്രഗ്ദ്ധര
ചിത്തത്തില്‍കാവ്യഭാവം വരുമൊരുമുറയില്‍ത്തന്നെയൊന്നായ് നിനച്ചാ-
വൃത്തത്തില്‍ നില്‍ക്കുമാറാ ഗുണഗണവിധമായ് ചേലില്‍ വര്‍ണ്ണങ്ങളാക്കീ
തിട്ടം ചേരുന്ന വണ്ണം സരസഭരിതമാം ഭൂഷയും പേര്‍ത്തുചേര്‍ത്തീ
പദ്യം തീര്‍ക്കുന്ന വേലയ്ക്കൊരുതരവിരുതും സൂത്രവും വേണമോര്‍ത്താല്‍ .
സ്രഗ്ദ്ധര
തേനൂറും കാവ്യമെല്ലാമനുദിനമെഴുതാന്‍ ത്രാണിയില്ലെന്റെ തായേ
മാറമെന്നോര്‍ത്തുപോയാലതുമൊരുശരിയല്ലെന്നതും കണ്ടിടുന്നേന്‍
ആവോളംവേലചെയ്തീ കവിതയൊരുവിധം തട്ടിമുട്ടിക്കുറിക്കേ
തോന്നുന്നൂപോരപോരാ കവിതയിതു വധം വേറെമാറിക്കുറിക്കാം.
സ്രഗ്ദ്ധര
പാടാനിന്നേറെയുണ്ടിന്നതുലലയതരം പാട്ടു ഞാന്‍ പാടിടുമ്പോള്‍
ആടാനായ് നീ വരേണം ലളിതസുഭഗമായ് മന്ദമായാടിടേണം
ഏവംഞാന്‍ചൊല്ലിയപ്പോള്‍മദഭരമിഴിയാള്‍വ്രീളയാല്‍മെല്ലെയോതീ
“ആവാമീ നാട്യമെല്ലാം മമ ഗളനികമായ് താലി നീ ചാര്‍ത്തുമെങ്കില്‍ “
സ്രഗ്ദ്ധര
അത്യന്തംശ്രദ്ധയോടീ കവികളെനിരതം പുല്‍കിയോള്‍ സ്രഗ്ദ്ധരേ നീ-
യത്യാഹ്ലാദം പകര്‍ന്നിട്ടുടനടിയിതുപോല്‍ വിട്ടുപോകാനൊരുങ്ങീ
ദിഷ്ടക്കേടായിയെണ്ണീ കവിവരരഖിലം നീയിറങ്ങുന്നനേരം
കഷ്ടം കേഴുന്നിദം” നീ പലമുറയിനിയും വന്നിടേണം പദത്തില്‍ . “
സ്രഗ്ദ്ധര
“കാവ്യംവൃത്തത്തിലാക്കാന്‍തുനിയുമൊരളവില്‍ നിങ്ങള്‍വന്നെന്റെമുന്നില്‍
“പാവം ഞാനാ” പറഞ്ഞിട്ടിടിതടയൊടുവില്‍ ത്തള്ളീ നേരേ വരേണ്ടാ“
ഏവംഞാന്‍ചൊല്ലിയപ്പോള്‍നിജഗളമിടറീട്ടെങ്ങുനീ സ്രഗ്ദ്ധരേപോയ്
പാവം നമ്മോടു കൂടാനൊടുവിലൊരു ദിനം നീ വരും,കാത്തു നില്‍പ്പൂ.
സ്രഗ്ദ്ധര
ശ്രീയാളും സംഗമേശന്‍ കതിരൊളി ചിതറി‍ക്കാന്തിചിന്നുന്നനാട്ടില്‍
പേരാളും കാവ്യമന്നര്‍ സുഖകരമിവിടേ സംഗമിക്കുന്നു മോദാല്‍
ആവോളം നമ്മളിന്നീയവികലനിമിഷം ഘോഷമാക്കേയിതോര്‍ക്കാ-
മെന്നാളും കൂട്ടുകാരായ് ത്തുടരണമിവിടേയ്ക്കിന്നുവന്നെത്തിയോരേ.
സ്രഗ്ദ്ധര (സമസ്യാപൂരണം)