Tuesday, September 17, 2013

ശ്ലോകമാധുരി.53




കുമാരനല്ലൂര്‍  കാത്ത്യായനീ സുപ്രഭാതം.
***********************************
(വൃത്തം:വസന്തതിലകം)

പാലാഴി തന്നിലമരും ഭഗവാന്റെ ഭാവം
ലീലാവിലാസമൊടു മായയതായ് പിറന്ന
ശ്രീ വിഷ്ണുമായയുടെ മോഹനമായ രൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

പൊല്‍ത്താരിനോടു സമമായ മുഖാഭ,കൈയില്‍
എക്കാലവും വരദമാം തവ ശംഖു,ചക്രം
തൃക്കാല്‍ച്ചിലമ്പു,മണിമാലകളും ധരിച്ച
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

മെച്ചത്തിലുള്ള മണികാതില,മുത്തുമാല
തൃച്ചക്രമൊത്തു വരശംഖുമണിഞ്ഞു നിത്യം
സ്വച്ഛം വിളങ്ങി വിലസുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുഃഖാപഹേ, ദുരിതനാശിനിയായ് ജഗത്തില്‍
പ്രഖ്യാതമായ തവ വേഷവിശേഷമെല്ലാം
ഉദ്ഘോഷമായ വരദര്‍ശനമായി നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഊനം വരാതെയുലകത്തിനു രക്ഷയേകി
ആനന്ദമായുണരുമാ മുഖപങ്കജത്തില്‍
നൂനം വിടര്‍ന്നു വിലസുന്നൊരു രമ്യഭാവം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദൈത്യര്‍ക്കു ഭീതിയുളവാക്കിടുമുഗ്രരൂപം
മര്‍ത്ത്യര്‍ക്കു ശാന്തിയരുളും ലളിതം സ്വരൂപം
ഭക്തര്‍ക്കു മുക്തിവരദം വരപുണ്യരൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ജന്മങ്ങള്‍തോറുമിവനൊത്തൊരു പുണ്യമെല്ലാം
നിന്‍ മുന്നില്‍ വെച്ചു കഴല്‍ കൂപ്പി ഭജിച്ചുനില്‍ക്കാം
എന്‍ മാനസത്തിലഴിയാത്തൊരു ഭക്തിയെത്താന്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

അശ്രാന്തമായ ഭജനംവഴി നിന്റെ മുന്നില്‍
വിശ്രാന്തമായി നിലകൊണ്ടിടുമെന്റെയുള്ളില്‍
വിശ്രാന്തിയേകിയമരുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഇന്നോളമുള്ള പടുപാപമൊഴിഞ്ഞുപോവാന്‍
നന്നായ നല്ലവഴി കാട്ടുവതിന്നു മുന്നില്‍
മിന്നായമായയൊളിതന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുര്‍ഗ്ഗങ്ങളായ ദുരിതങ്ങളടുത്തിടുമ്പോള്‍
മാര്‍ഗ്ഗം തെളിച്ചു തവഭക്തരെ രക്ഷ ചെയ്യും
ദുര്‍ഗ്ഗേ തെളിഞ്ഞു വിളയാടുകയെന്‍ മനസ്സില്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഭോഷ്ക്കെന്നു ചൊല്ലി വരദര്‍ശനസൌഭഗത്തെ
മുഷ്ക്കോടെ തള്ളിയിരുളേറി വലഞ്ഞവര്‍ക്കും
നിഷ്ക്കാമമായി ദയയോടിരുള്‍ മാറ്റിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

തൃക്കാര്‍ത്തികയ്ക്കു തിരുവുത്സവനാളില്‍ ഭക്തര്‍
ഉത്സാഹമായി തവ സേവ നടത്തിടുമ്പോള്‍
ത്വല്‍ സ്നേഹമൊക്കെയവരില്‍ കനിവോടെ നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ആഭീലമായ ഗതി വന്നണയുന്ന നാളില്‍
ആഭൂതിയാര്‍ന്ന മുഖപങ്കജദര്‍ശനത്താല്‍
ആഭോഗസൌഖ്യമുളവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഉത്താപമൊക്കെയൊഴിവാക്കുവതിന്നു ഭക്തര്‍
ഉത്താളഭക്തിയൊടു നിന്നെ ഭജിച്ചിടുമ്പോള്‍
ഉള്‍ത്താരിലാത്തദയവോടെ കനിഞ്ഞിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

മാലോകരിന്നു ദുരിതത്തിലുഴന്നിടുമ്പോള്‍
ആലംബമായിയണയാന്‍ തവ തൃപ്പദങ്ങള്‍
മാലൊക്കെമാറ്റിടുമനുഗ്രഹമേകുമമ്മേ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുഷ്ടര്‍ക്കു ദുര്‍ഗ്ഗതി വരുത്തി ജഗത്തിലുള്ള
ശിഷ്ടര്‍ക്കു രക്ഷയരുളുന്നൊരു വിഷ്ണുമായേ
കഷ്ടം വരാതെയടിയങ്ങളെ നീ തുണയ്ക്ക
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഹൃദ്യം വെളുപ്പിലണിയുന്നൊരു വാണിരൂപം
വിദ്യാവിശേഷഗുണമേകുമമോഘഭാവം
ഹൃത്തില്‍ തുടന്നുവിടരും ഭവമാം പ്രഭാവം
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

നിത്യം പ്രഭാതസമയേ മലര്‍മങ്കയായീ
ഭക്തര്‍ക്കു മുന്നില്‍ വിലസുന്ന ഭവത്സ്വരൂപം
ചിത്തത്തിലൊത്തസുഖമേകുമതൊന്നു കാണ്മാന്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

പന്തീരടിക്കു പരമേശ്വരിയായ് വിളങ്ങും
നിന്‍ ദീപ്തമായ ശുഭദര്‍ശനസൌഭഗത്താല്‍
സന്താപമൊക്കെയൊഴിവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

ഉച്ചയ്ക്കു ദുര്‍ഗ്ഗയുടെ വേഷവിശേഷമോടേ
മെച്ചത്തിലുള്ള നില നിര്‍വൃതിയേകിടുമ്പോള്‍
ഉച്ചത്തില്‍ നാമമുരുവിട്ടു തൊഴുന്നു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

അത്താഴപൂജസമയേ വനദുര്‍ഗ്ഗയായി
ഭക്തര്‍ക്കഭീഷ്ടവരദായിനിയായ് വിളങ്ങി
ഉള്‍ത്താപഹാരിണിയുമായമരുന്ന മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

സത്ത്വപ്രധാനഗുണഭാവമൊടേ ലസിക്കും
സിദ്ധിപ്രദായിനി,മൃഡാനി,വരം സ്വരൂപം
ബദ്ധാഞ്ജലീസഹിതമിന്നു നമിപ്പു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

ദിഷ്ടത്തിനൊത്തപടിയിക്ഷിതി തന്നില്‍ സര്‍വ്വം
സൃഷ്ടിച്ചു രക്ഷപുനരേകിടുമമ്മ നീയേ
സ്പഷ്ടം ധരയ്ക്കു പരമാശ്രയമായ മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

*******************************

 ഓണനാളുകളുടെ ദേവതാസങ്കല്പത്തില്‍ ഒരു ഏകവൃത്തശ്ലോകസദസ്സ്.
(വൃത്തം: വസന്തതിലകം)
*****************************

തീര്‍ക്കുന്നു ഞാനിവിധമൊത്തപദങ്ങളാലേ
ഓര്‍ക്കാന്‍ ദിനാധിപരെയാ ദശനാളിലായി
അത്തം തുടങ്ങി തിരുവോണമതാം വരേക്കും
ഭക്ത്യാ ഭജിക്ക ദിനനാഥരെ, വൃദ്ധിയുണ്ടാം

അത്തത്തിലോണമുണരുന്നിതിലാദ്യനാളില്‍
മെത്തും ഹൃദത്തിലുമുണര്‍ന്നിടുമാത്മമോദം
ചിത്തത്തിലത്യധികഭക്തിയൊടോര്‍ക്ക നമ്മള്‍
‘വിഘ്നേശ്വര‘ന്റെ വരപാദമപാരമാര്യം

ചിത്രത്തിലെത്തുമൊരു ചിത്തിരയെന്ന നാളില്‍
വൃത്തിക്കുതന്നെ ‘ശിവശക്തി‘യെയോര്‍ത്തിടേണം
മെച്ചത്തില്‍ രണ്ടു വലയങ്ങളിലായി പൂക്കള്‍
വെച്ചാലതില്‍ തെളിയുമുത്തമമായി ഭാഗ്യം

മോടിക്കു മൂന്നുവലയങ്ങളതിന്റെയുള്ളില്‍
ചോതിക്കിടേണമതിരമ്യസുമങ്ങള്‍ ഭംഗ്യാ
ആതങ്കമൊക്കെയൊഴിവാക്കിടുമാ‘ ത്രിനേത്രന്‍‘
ഭൂതേശ്വരന്റെ ദിനമാണതുമോര്‍ക്ക ഭക്ത്യാ.

അന്നാ വിശാഖമൊരു നാളുവരുന്നനാളില്‍
നന്നായി നാലുകളമങ്ങനെ തീര്‍ത്തിടേണം
അന്നോളമുള്ള ദുരിതങ്ങളൊഴിഞ്ഞിടാനായ്
‘ബ്രഹ്മാ‘വിനോടു വരമര്‍ത്ഥന ചെയ്തിടേണം.

അന്നെന്നു വന്നിതനിഴം മിഴിതന്നിലെല്ലാം
മിന്നുന്ന പൂക്കളമതില്‍ വലയങ്ങളഞ്ചും
അന്നോര്‍ത്തു ‘പഞ്ചശരദേവ‘നു പൂജയെല്ലാം
നന്നായ് നടത്തിടുക,ബന്ധുരബന്ധമുണ്ടാം

ആട്ടംകളഞ്ഞു വലയങ്ങളിലാറിലായി
കേട്ടയ്ക്കു പൂക്കളിടുകില്‍ വരുമാത്മഹര്‍ഷം
മുട്ടാതെ ഭാഗ്യവരമൊക്കെ ലഭിപ്പതിന്നായ്
മുട്ടീടു ‘ഷണ്മുഖ‘പദത്തില്‍,ഭവം ഭവിക്കും

മൂല്യങ്ങളായ സുമമൊക്കെ നിരത്തിവെച്ചു
മൂലംദിനത്തില്‍ വലയങ്ങളൊരേഴു തീര്‍ക്കാം
മൂല്യങ്ങള്‍ നമ്മിലുരുവാക്കിയ യോഗ്യനാകു-
മാരാദ്ധ്യനായ ‘ഗുരുനാഥനു‘ പൂജ ചെയ്യാം

മാറാത്ത ‘ദിക്കുകളിലെട്ടുമതിന്റെ നാഥര്‍‘
പൂരാടനാളിലൊരു പൂജയവര്‍ക്കു നല്‍കാന്‍
നേരായിയെട്ടുവലയങ്ങളിലുള്ളില്‍ രമ്യം
താരൊക്കെ വെച്ചിടുക,ഭാഗ്യമതാം ഫലം കേള്‍

നേത്രത്തിനേറ്റമനുഭൂതി സുമങ്ങള്‍ നല്‍കാന്‍
ഉത്രാടനാളില്‍ വലയങ്ങളുമൊമ്പതാകും
‘വൃത്രാരി‘യാണു ദിനനാഥനവന്റെ നാമം
ചിത്തത്തിലോര്‍ക്കിലതു നന്മ നമുക്കു നല്‍കും

വൃത്തിക്കുതന്നെ തിരുവോണദിനത്തിലന്നു
വൃത്തത്തില്‍ വെച്ചിടുക പത്തുകളങ്ങള്‍ ഭംഗ്യാ
‘തൃക്കാക്കരേശ‘ വരബിംബമതിന്റെ മദ്ധ്യേ
വെയ്ക്കേണമോര്‍ക്ക,ഭഗവാന്‍ തരുമാത്മസൌഖ്യം

തൃക്കാക്കരേശ,ഭഗവാനെ ജഗത്തിലെങ്ങും
വായ്ക്കട്ടെ ശാന്തി,യഭിവൃദ്ധിയഭൂതപൂര്‍വ്വം
എക്കാലവും മനുജരുദ്ഗതി നേടിടേണം
തൃക്കാല്‍ക്കലെന്നുമതിനായി നമിച്ചിടുന്നേന്‍.



(ക്രിസ്റ്റീനാ റോസെറ്റിയുടെ ഒരു ഇംഗ്ലീഷ് കവിതയുടെ തര്ജ്ജനമ.)
What are heavy? Sea-sand and sorrow:
What are brief? To-day and to-morrow:
What are frail? Spring blossoms and youth:
What are deep? The ocean and truth.

ഏതിന്നാണതിഭാര,മീ കടലിലേ പൂഴിക്കുമൊപ്പം വ്യഥ-
യ്ക്കേതാണങ്ങതിഹൃസ്വ,മീ ദിവസവും വന്നെത്തിടും നാളെയും
ഏതാണങ്ങതിഭംഗുരം,യുവതയും വാസന്തപുഷ്പങ്ങളും
ഏതാണേറ്റമഗാധ,മീയുദധിയും ചൊല്ലേറിടും സത്യവും.
(ശാര്‍ദ്ദൂലവിക്രീഡിതം)

അമ്പേ! പൂക്കളിലുള്ള വര്‍ണ്ണമികവീ മുറ്റത്തു വൃത്തത്തിലായ്
ഇമ്പത്തില്‍ ഭൃതഭംഗിയോടഭിരതാല്‍ തീര്‍ത്തീടിലാര്‍ത്താടിടാം
തമ്പ്രാന്‍ മാബലി വന്നിതൊന്നു കണിയായ് കാണും ക്ഷണം ഹൃത്തടം
തുമ്പം വിട്ടു വിടര്‍ന്നിടും,ക്ഷമയില്‍ നാം തീര്‍ക്കേണമീ പൂക്കളം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ആശിസ്സേകണമെന്നൊരാഗ്രഹമവന്‍ നിന്നോടു ചൊല്ലീടവേ
ആശിസ്സേ,യതിനര്‍ത്ഥമൊക്കെയറിയില്ലെന്നും പറഞ്ഞില്ല നീ
ആശിസ്സാലവനേകി നീ കടിയതിന്നാലേ വലഞ്ഞിന്നവന്‍
ആശിസ്സേറി മരിച്ചുപോമതിനു നിന്‍ മണ്ടത്തമാം കാരണം.
(ശാര്‍ദ്ദൂലവിക്രീഡിതം)
( ആശിസ്സ് = അനുഗ്രഹം,പാമ്പു്,വിഷപ്പല്ല് ,വിഷം )

എന്തേ മര്‍ത്ത്യരുദഗ്രമായി ഗിരി പൊട്ടിപ്പൂ,നിരത്തീട്ടു,പി-
ന്നെന്തേ കാടിനു തീയിടുന്നവഴിയും പീഡിപ്പിതീ ഭൂമിയേ
പൊന്തും സ്വാര്‍ത്ഥതകൊണ്ടു വേണ്ട ധനമാര്‍ജ്ജിക്കാന്‍ നരര്‍ ലക്ഷ്മിയേ
നന്ദിപ്പിപ്പതിനീ സപത്നിയെ സദാ ദ്രോഹിപ്പിതെന്നോര്‍പ്പു  ഞാന്‍.
(സപത്നി=ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യ)
(ശാര്‍ദ്ദൂലവിക്രീഡിതം)

എല്ലാവര്‍ക്കും ശ്രമിക്കാമിവിടൊരു നിയമം ശക്തമായ് വന്നിടേണം
കൊല്ലുന്നോര്‍ക്കൊപ്പമായിട്ടവരെയുടനിതില്‍നിന്നു രക്ഷിപ്പവര്‍ക്കും
തല്ലും കല്ലേറുമന്ത്യംപിണയുമതുവരേ തൂക്കിയന്ത്യം വരുത്താന്‍
അല്ലേ നാം നോക്കിടേണ്ടൂ, ശരിയിതുവഴിതാന്‍ രക്ഷയാം ദുര്‍ബ്ബലര്‍ക്കും.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഒത്താലൊത്തതുപോലെ മുഗ്ദ്ധകവിതാസത്തായ മുത്തൊക്കെയും
മൊത്തം കൊത്തിയെടുത്തെടുത്തു തരുമാ തത്തമ്മയോടൊത്തു നീ
മെത്തും പത്തരമാറ്റിലുള്ള മഹിതം വൃത്തത്തിലായ് തീര്‍ത്തൊരാ
മുത്താമുത്തമമുക്തകത്തിലുളവാം തത്ത്വത്തിലാര്‍ത്തെന്‍ മനം!
(ശാര്‍ദ്ദൂലവിക്രീഡിതം)

ഓണക്കോടിയുടുത്തു വന്ന മുകിലേ, നീയൊന്നു തന്നീടുമോ
നാണംകൊണ്ടു തുടുത്ത പെണ്ണിനഴകായ് ചാര്‍ത്തീടുവാന്‍ കുങ്കുമം
വേണം വെണ്മയിയന്ന പൂക്കളവളേ ചൂടിക്കുവാനാരെ ഞാന്‍
കാണേണം, നറുമുല്ലയോ തുളസിയോ നല്‍കീടുമോ പൂംകതിര്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഉള്ളിന്നുള്ളിലെയാഗ്രഹങ്ങള്‍ പലതും തുള്ളിക്കളിച്ചങ്ങനേ
തള്ളിക്കേറിവരുന്നതുണ്ടവയിലെന്റുള്ളം തുടിക്കുന്നിതാ
കള്ളം ചൊല്ലുകയല്ലവയ്ക്കു നിറവേറാനീവിധം ശ്ലോകമായ്
ഉള്ളംവിട്ടു നിരത്തിടുന്നു, വിളയാടീടട്ടെ,യീ വേദിയില്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഏറെക്കാലമിതേപടിക്കു സുഖദാമ്പത്യം വിടര്‍ന്നങ്ങനേ
പാറും രാഗലയത്തൊടൊത്തു ശുഭമായ്, സൌഭാഗ്യസമ്പൂര്‍ണ്ണമായ്
മാറാതീശ്വരഭക്തിചേര്‍ന്ന നിറവോടൈശ്വര്യ‘കേദാര‘മായ്
ശ്രീറാം,ബേബിയുഗം തുടര്‍ന്നുമനു‘രാഗ‘ത്തേ വളര്‍ത്തട്ടെ മേല്‍‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഖദ്യോതങ്ങളിടയ്ക്കിടയ്ക്കു തെളിയും രാവില്‍,മുകില്‍മാലമേല്‍
ഉദ്യോതത്തില്‍ വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
ആ ദ്യോവില്‍ മിഴിനീട്ടിനില്‍ക്കെ,യിവനിന്നേറ്റം പ്രിയര്‍ക്കായിതാ
ഹൃദ്യം സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്
(ശാര്‍ദ്ദൂലവിക്രീഡിതം)

ഖേദം വേണ്ടിനി ‘ഖാ’ യിലുള്ളകവിതാഖണ്ഡങ്ങളഞ്ചാറു ഞാന്‍
ആദ്യം തന്നെ രചിച്ചിടാം സഭകളില്‍ സുല്ലെന്യെ ചൊല്ലീടുവാന്‍
ഭേദപ്പെട്ട സുമങ്ങള്‍ ചേര്‍ത്ത മലര്‍മാല്യങ്ങള്‍ കണക്കൊക്കെയും
മോദത്തോടവ ചാര്‍ത്തിടാം കവികളേ നിങ്ങള്‍ക്കു മാലെന്നിയേ .
(ശാര്‍ദ്ദൂലവിക്രീഡിതം)

ചന്തം ചേര്‍ന്നു തെളിഞ്ഞുനില്‍പ്പു മതിബിംബം ഹാ! വിയത്തില്‍ സ്മിതം
ചിന്തും പോലെയതീവ രമ്യമരികേ മിന്നുന്നു താരങ്ങളും
സൌന്ദര്യത്തെളിവിത്രചേര്‍ത്തു ശുഭമായാകാശ മുറ്റത്തു മൂ-
വന്തിക്കീവിധമാരു തീര്‍ത്തു ചിതമായോണക്കളം,വിസ്മയം!
(ശാര്‍ദ്ദൂലവിക്രീഡിതം)

പല്ലില്ലാത്തൊരു മോണകാട്ടി,ചിരി തൂകീടുന്നൊരാളിന്‍ പടം
ചില്ലിട്ടെന്നുടെ വീട്ടിലേ ചുമരിലായ് തൂങ്ങുന്നു,കാണുന്നു ഞാന്‍
ഉല്ലാസത്തൊടു ഭാരതീയരെയൊരേ ലക്ഷ്യത്തിലേക്കാനയി-
ച്ചല്ലോ നേടി നമുക്കു തന്നു മഹിതം സ്വാതന്ത്ര്യമീ വാര്‍ദ്ധകന്‍
(ശാര്‍ദ്ദൂലവിക്രീഡിതം)

മാറില്ലെന്നു നിനച്ചു നില്‍ക്കെ  ശുഭമാം മാറങ്ങു കാണുന്നു  ഹാ!
മാറില്‍ച്ചേര്‍ന്നു  വിളങ്ങിടുന്ന മറുകാം ശ്രീവത്സവും കാണ്മു ഞാന്‍
മാറാതേ വരശോഭയാര്‍ന്ന വദനം കണ്ടിങ്ങു നില്‍ക്കുന്നന്നവാര്‍
മാറുന്നെന്റെ മനസ്സിലുള്ള തുയരം സമ്പൂര്‍ണ്ണമായ്, ശ്രീപതേ!
(ശാര്‍ദ്ദൂലവിക്രീഡിതം)

മിന്നാമിന്നികള്‍ മിന്നിടുന്നയിരുളില്‍ മേലേ മുകില്‍മാലയില്‍
ചിന്നിച്ചിന്നി വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
മുന്നില്‍ മിന്നിവിടര്‍ന്നൊരീ കവിതയാലേറ്റം പ്രിയര്‍ക്കായിവന്‍
പൊന്നായ് സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)

മെത്തും സത്ത്വഗുണങ്ങള്‍ ചേര്‍ന്നു പലരന്നൊന്നിച്ചു കൂടീടവേ
ചെത്താനാശ പെരുത്തുവന്നൊരുവനോ നന്നായ് ‘മിനുങ്ങീ‘ട്ടുടന്‍
“പൊത്തോ”യെന്നു നിലത്തുവീണു,സഭയില്‍ കോമാളിവേഷത്തില-
ങ്ങത്യന്തം ജയഭാവമോടെ വിലസീ, വിമ്മിട്ടരായ് കൂട്ടുകാര്‍!
(ശാര്‍ദ്ദൂലവിക്രീഡിതം)

വന്നെത്തീ നവവത്സരം ചിരിയൊടേ മര്‍ത്ത്യര്‍ക്കുണര്‍വായി ഹാ!
വന്നെത്തീ പുതുപൂക്കളും സ്മിതമൊടേയോണക്കളം പൂകുവാന്‍
വന്നെത്തീ മലനാട്ടിലുത്സവരവാഘോഷം തുടുപ്പാര്‍ന്നിതാ
വന്നെത്തീ നവവര്‍ഷഹര്‍ഷമതില്‍ നീ മത്താടുകെന്‍ ചിത്തമേ.
(ശാര്‍ദ്ദൂലവിക്രീഡിതം)

വന്നെത്തീ പുതുവത്സരം ചിരിയുമായ്, ചിങ്ങം പിറക്കുന്നു ഹാ!
മുന്നില്‍‌വന്നു നിരന്നു പൂക്കള്‍ നിരയായോണക്കളം തീര്‍ക്കുവാന്‍
മിന്നും സൌഭഗപൂരമാരി നിരതം മന്നില്‍ ചൊരിഞ്ഞീടുവാന്‍
നന്നായിന്നിവനോതിടുന്നു  ശുഭമാമാശംസകള്‍ ഹൃദ്യമായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)

ശ്രേഷ്ഠം വിഷ്ടപരക്ഷികേ,സകലസൃഷ്ടിക്കും വരിഷ്ഠം ഭവം
സ്പഷ്ടം സൃഷ്ടമതാക്കുമിഷ്ടവരദേ, ദുഷ്ടാപഹേ,ക്ഷോണിയില്‍
കഷ്ടപ്പാടുകള്‍ നഷ്ടമാക്കി വരമായ് ഭക്തര്‍ക്കഭീഷ്ടങ്ങളാം
അഷ്ടൈശ്വര്യസമഷ്ടി വൃഷ്ടിയുതിരും മട്ടില്‍ പൊഴിച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)

{വിഷ്ടപം=ലോകം,ഭവം=ഐശ്വര്യം
സൃഷ്ടം=സൃഷ്ടിക്കപ്പെട്ട,തീര്‍ച്ചയാക്കപ്പെട്ട
ദുഷ്ടാപഹ=ദുഷ്ടരെ നശിപ്പിക്കുന്നവള്‍
സമഷ്ടി=കൂട്ടം,വൃഷ്ടി=മഴ
}

ദേവദാസിനു ആശംസ.
തോരാതേ മഴപെയ്തിടുന്ന സുഖമാ ശ്ലോകങ്ങളാല്‍ തൂകി വ-
ന്നോരോരോ നിമിഷങ്ങള്‍ നാകസുഖമായ് മാറ്റുന്ന വിദ്വാനൊരാള്‍
ആരോടും പകയില്ല,സൌഹൃദമതും മാധുര്യമോടേ പൊഴി-
ച്ചാരാണെത്തുവതീ സഭയ്ക്കു ശുഭനായ്? “ദേവന്‍, മഹാശ്ലോകി,താന്‍ “.
(ശാര്‍ദ്ദൂലവിക്രീഡിതം)

‘ഭക്തപ്രിയ‘മാസികയിലെ സമസ്യാപൂരണം.

ദിഷ്ടക്കേടു പെരുക്കവേ ഗുരുമരുദ്ദേശത്തു നിന്മുന്നിലായ്
സ്പഷ്ടം നിന്‍ വരദര്‍ശനത്തില്‍ ദുരിതം തീര്‍ക്കാനിതാ നില്‍‌പ്പു ഞാന്‍
തുഷ്ട്യാ നിന്മുഖകാന്തിയും തനുവതില്‍ ശോഭിച്ചിടും മോടിയാം
പട്ടും പീലിയുമുല്ലസന്മുരളിയും കാണുന്നതെന്നാണു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം)

എന്തേ സന്തോഷമില്ലേ, ഒരുതിരി തെളിയിച്ചീടുവാന്‍ ശ്രീലകത്തി-
ന്നെന്തേ വന്നെത്തിയില്ലാ, കവികളുമിവിടിന്നെന്തെ മൌനം ഭജിപ്പൂ ?
സ്വന്തം ശ്ലോകം തെളിച്ചിട്ടിരുളിതിലൊളിചേര്‍ത്തീ  സമസ്യയ്ക്കൊരന്ത്യം
ചന്തത്തില്‍ തീര്‍ത്തിടേണം, നിറവൊടു തെളിയട്ടേ കലാമണ്ഡപം ഹാ!
(സ്രഗ്ദ്ധര)

നിര്‍മ്മായം ശ്ലോകമെല്ലാം സതതമൊരുനിരയ്ക്കൊക്കെ ചേലില്‍ നിരത്തി
സമ്മോദം ഞാനിരിക്കേ, സതതമൊരുവളാ ശ്ലോകമിങ്ങെത്തി,ചൊല്ലി
“ഇമ്മട്ടില്‍ വിട്ടിടാതേ സതതമിനിയുമെന്‍ മേനിയേ പുല്‍കിയെന്നാല്‍
വിമ്മിട്ടം തന്നെയാകും, സതതമിനിയിവള്‍ വന്നിടില്ലെന്നുമോര്‍ക്കൂ “
(സ്രഗ്ദ്ധര)

ശ്ലോകമാധുരി.52.


ശ്ലോകമാധുരി.52.

ഉണ്ണിക്കണ്ണന്‍ മണ്ണുതിന്നെന്നു തന്നേ-
യെണ്ണിക്കൊണ്ടാ കൂട്ടുകാരൊച്ച വെയ്ക്കേ
വെണ്ണക്കള്ളന്‍ വായ് തുറക്കേയകത്തായ്
മണ്ണുംവിണ്ണും കണ്ടു പേടിച്ചെശോദ.
( ശാലിനി)

കാണാം ദൂരേ വെള്ളിനൂലെന്നപോലേ
ഈണം പാടും കാട്ടുചോലത്തിളക്കം
ചേണുറ്റോരീ കാഴ്ച കാണാനെനിക്കും
പോണം,കാണാനാശയാണെന്റെ ഹൃത്തില്‍.
(ശാലിനി)

വിയോഗിനി‘യിലുള്ള ശ്ലോകങ്ങള്‍.

മഴപെയ്തതു കണ്ടു ഞാന്‍ സ്വയം
മിഴിയും പൂട്ടിയിരുന്നു ശാന്തമായ്
മിഴിവേറിയ കാവ്യമുത്തുകള്‍
പൊഴിയുന്നെന്റെ മനസ്സില്‍ ഹൃദ്യമായ്.

ചിലരാടിയ നാട്യമൊക്കെയും
ചതിയാണെന്നു തെളിഞ്ഞിതന്ത്യമായ്
ബഹു‘മോടി‘ മനസ്സില്‍ വെച്ചുവ-
ന്നടരാടീയവര്‍, നേടി വന്‍‌ജയം.

ചിരിയോടരികത്തുവന്നു നീ-
യുരചെയ്യുന്നതു നിഷ്ഫലം സഖീ
വരുമാനമെനിക്കു തുച്ഛമാം
വരണം നല്ലൊരുനാള്‍,ക്ഷമിക്ക നീ.

ഇളമാന്‍‌മിഴി,യെന്റെയീ ക്ഷണം
കളവല്ലെന്നൊരു കാര്യമോര്‍ക്കണം
ഇളകില്ലിവനുള്ള നിശ്ചയം,
കളയൂ നിന്നുടെ ദുഃഖവും ക്ഷണം.

പെരുകും കൊതിയോടെ, ശാരികേ
ഉരചെയ്യുന്നിവനൊന്നു കേള്‍ക്ക നീ
വരുകെന്നുടെ ചാരെ, മുഗ്ദ്ധമാം
ശ്രുതിയില്‍ നീയൊരു പാട്ടു പാടുമോ!

ഭുജംഗപ്രയാതത്തിലുള്ള ശ്ലോകങ്ങള്‍.

അലഞ്ഞെത്തി മന്ദം തലോടുന്ന ഭൃംഗം
ചിലമ്പുന്നതെന്തേ സുമത്തോടു കാതില്‍ ?
അലംഭാവമെല്ലാം കളഞ്ഞെന്റെ ഹൃത്തില്‍
വിലപ്പെട്ട മുത്തായിയെത്തെന്നുമാവാം !

കുടുങ്ങുന്നു ഞാനിന്നു ഹര്‍ത്താലിനാലേ
മടങ്ങുന്നു വേഗത്തിലെന്‍‌ വീട്ടിലെത്താന്‍
അടങ്ങാത്ത കോപത്തില്‍ ഞാനൊന്നിതോര്‍പ്പൂ
മുടിഞ്ഞോരു രാഷ്ട്രീയമാണിന്നു ശാപം.

ഗണേശാ,തുണക്കെന്നെയെന്നും മഹത്താം
ഗുണം ചേര്‍ന്നിടും ശ്ലോകമെല്ലാം രചിക്കാന്‍
ഇണങ്ങുന്ന വര്‍ണ്ണങ്ങളെന്‍ നാവിലെത്താന്‍
തുണക്കേണമേ വാണിമാതാവിനൊപ്പം

നദിക്കപ്പുറത്തേക്കു നിന്നെക്കടത്തി-
ത്തിരിച്ചെന്റെ വീട്ടില്‍ വരുന്നോരുനേരം
കളിച്ചെന്റെ കാലില്‍ കുറുങ്ങിക്കറങ്ങും
മിടുക്കെത്ര ചിത്രം! നമിക്കുന്നു പൂച്ചേ.
(ഭുജംഗപ്രയാതം)

മിനുങ്ങിവന്നുനിന്നിടുന്ന നാരിയിന്നതേവിധം
വിനയ്ക്കു വിത്തുപാകിടുന്നു നിത്യവും പലേവിധം
നിനച്ചുതന്നെ വന്നു വന്‍‌ചതിക്കു കൂട്ടുചേര്‍ക്കുവാന്‍
തുനിഞ്ഞ നാരിയോടു കൂട്ടു നല്ലതല്ല കൂട്ടരേ
(പഞ്ചചാമരം )

മന്ദാക്രാന്തേ, ശുഭദശുകമായെത്തിയിട്ടെന്‍ പ്രിയയ്ക്കീ
സന്ദേശം നീ ശരസമഗതിക്കൊന്നുപോയ് നല്‍കിടേണം
മന്ദം നീയെന്‍ പ്രിയ തരുമൊരാ കത്തു കൈക്കൊണ്ടു വീണ്ടും
ചന്തത്തില്‍ വന്നിടു, മഹിതസന്ദേശവൃത്തപ്രശസ്തേ.
(മന്ദാക്രാന്ത)

കൊത്താന്‍ വന്നൊരു പാമ്പിനേ ചടുപിടെച്ചാടിക്കടിച്ചിട്ടുടന്‍
കൊത്തും വാങ്ങി വിഷം പടര്‍ന്നവശനായ് വീണെന്നെ നോക്കിട്ടു ഹാ!
“ചത്താലും തവജീവനിന്നപകടം വന്നില്ലതെന്‍ സ്നേഹമാം”
ഇത്ഥം മൌനമുരച്ചസുക്കള്‍ വെടിയും ശ്വാനന്റെ കൂറോര്‍പ്പു ഞാന്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

വമ്പന്മാരുടെ വമ്പു കാണ്‍കെ ഹൃദി വന്‍ തുമ്പം വളര്‍ന്നിട്ടു ഞാന്‍
“അമ്പോ! സൌമ്യതയെന്നിവര്‍ക്കു വരുമെ“ന്നാശിച്ചുവെന്നാകിലും
അമ്പേ തോറ്റുമടങ്ങി, ഡംഭൊഴിയുമോ, സ്വത്വം തെളിഞ്ഞോര്‍ക്കുമോ
അംഭോജാനനസൃഷ്ടിയാണു ധരയില്‍ സര്‍വ്വം  സമം സര്‍വ്വരും!
(ശാര്‍ദ്ദൂലവിക്രീഡിതം)

ശാന്തം വെണ്‍‌മതി നിദ്രയായി മുകിലിന്‍ പൂമെത്തയില്‍, താരകള്‍
മന്ദം പൊന്നൊളിതൂകി വന്നു കളിയാക്കീടുന്നു നിശ്ശബ്ദരായ്
എന്താണീ ദൃശമെന്റെ ഹൃത്തില്‍ വരയുന്നെന്നൊന്നു ചൊല്ലാം, രതി-
സ്പന്ദം തീര്‍ന്നളവാദ്യരാത്രി കഴിയേ, ക്ഷീണിച്ചുറങ്ങീ മതി.
(ശാര്‍ദ്ദൂലവിക്രീഡിതം)


വരിക്കാശ്ശേരിമനയില്‍ ചേര്‍ന്ന വിന്റേജ് സംഗമത്തില്‍ നടത്തിയ ദ്രുതകവനം.

ഇന്നീ ഹൃദ്യസദസ്സിലെത്തിയൊരുനാളൊന്നിച്ചു ചേര്‍ന്നീടുവാന്‍
പിന്നീടൊത്തവിധത്തിലീ സ്മരണകള്‍ പുല്‍കാന്‍ രസിച്ചീടുവാന്‍
വന്നൂ ഞാ,നിതു ഭാഗ്യമായി നിനവില്‍ സൂക്ഷിക്കുമെന്നാളുമേ
നന്നായെന്നുടെ ഭാവുകങ്ങളരുളുന്നേവര്‍ക്കുമത്യാദരം

'വിന്റേജ് മെമ്മറി'യെന്നൊരീ സഭയിലായൊന്നിച്ചു കൂടീടുവാന്‍
പണ്ടത്തേ കഥ പാടിയാടി സരസം കൂടിക്കഴിഞ്ഞീടുവാന്‍
വേണ്ടുംവണ്ണമതിന്നു നേതൃഗുണമോടെല്ലാമൊരുക്കുന്നൊരീ-
നാരാണേട്ടനുമൊത്തുചേര്‍ന്ന സകലര്‍ക്കും നല്‍കിടാം മംഗളം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഈ സംഗമത്തില്‍ കിട്ടിയ സമ്മാനം  പീലിവിടര്‍ത്തിയ ഒരു മയിലിന്റെ ശില്പം.
അതിനുള്ള നന്ദി ഇങ്ങനെയെഴുതി.

സ്നേഹോപഹാരമിതുപോലെ ലഭിച്ചിടുമ്പോള്‍
ഹാഹാ! ഹൃദന്തമൊരു പൊ‌ന്‍മയിലായിടുന്നു
മോഹിച്ചുപോയി,യിനിയെന്നു മയൂരമായി
മോഹങ്ങള്‍ പീലിയണിയുന്നതു,കാത്തിരിക്കാം
(വസന്തതിലകം.)

ഓരാതോരോ നിമേഷം കനവിലഭിരമിച്ചന്നു കൂത്തിന്‍ സദസ്സില്‍
നേരായിട്ടാ മിഴാവില്‍ കരമൊരു മികവില്‍ കൊട്ടുവാന്‍ വൈകിയപ്പോള്‍
വീരന്‍ കുഞ്ചന്‍ പടുത്തോരഭിനയകലയാം തുള്ളലില്‍ തുള്ളിനില്‍പ്പൂ
നേരമ്പോക്കിന്റെ തുള്ളല്‍, ഹരഹരശിവനേ, തുള്ളിടുന്നെന്റെ ചിത്തം !
(സ്രഗ്ദ്ധര.)

“സ്വര്‍ഗ്ഗത്തില്‍നിന്നുകിട്ടുന്നൊരു പിടിമണലും കൊണ്ടൊരാള്‍ വന്നിടേണം“
ചൊല്ലുന്നൂ സാറിവണ്ണം, ശരിയതിനിവനീ മണ്ണുകൊണ്ട്വന്നു വെച്ചൂ
“എന്താണീ മണ്ണി“തെന്നാ ഗുരുവുരുവിടുമാ  നേരമീ ശിഷ്യനോതീ
“ മാ‍താവിന്‍കാല്‍ പതിഞ്ഞുള്ളൊരുപിടിമണലും സ്വര്‍ഗ്ഗജാതം, നമുക്കും”
( സ്രഗ്ദ്ധര )

(സമസ്യാപൂരണങ്ങള്‍)

മിടുക്കൊന്നുകാട്ടാന്‍,ഗമയ്ക്കൊന്നു നില്‍ക്കാന്‍
നിലയ്ക്കാത്ത താളത്തിലാഞ്ഞാഞ്ഞുറക്കേ
ഇടത്തും വലത്തും തിരിച്ചിട്ടു ചെണ്ട-
ത്തലയ്ക്കിട്ടു കൊട്ടുന്ന കൊട്ടെന്തു കഷ്ടം!

അലട്ടൊന്നുമില്ലാതെ,മന്ത്രിപ്പണിക്കായ്
വിളിച്ചീടുമെന്നോര്‍ത്തു നിന്നൂ രമേശന്‍
ഫലം നാസ്തി,പിന്നീടു വല്ലാതെ ചെന്നി-
ത്തലയ്ക്കിട്ടു കൊട്ടുന്ന കൊട്ടെന്തു കഷ്ടം!

(ഭുജംഗപ്രയാതം)
കൂടുന്നു മോഷണ,മശാന്തി,യതോടെ നിത്യം
കൂടുന്നു പീഡനപരമ്പര,യെന്തു കഷ്ടം
കൂടുന്ന ധാര്‍ഷ്ട്യമൊടു പാര്‍ട്ടികളും ഭരിപ്പൂ
നാടിന്നു ശാപമിവരാണിനിയെന്തു ചെയ്‌വൂ?
(വസന്തതിലകം)

അലമാലകളുയരും‌പടി ദുരിതം വരുമളവില്‍
ചിലരെത്തിടുമതു സല്‍ഫലമരുളില്ലതു ചതിയാം
കലികാലമിതറിയൂ,ചതി പതിയൊല്ലിനി,ദൃഢമായ്
നിലനില്പ്പിനു വഴിതേടുകയതുതാനിനി ശരണം.
(ശങ്കരചരിതം.)

ചേലായ് കൈലാസശൃംഗേ തകതിമിതകതോം താളമേളത്തിലൊന്നായ്
ചേലായ് ഭൂതങ്ങള്‍ വന്നിട്ടവികലനിറവില്‍ വാദ്യഘോഷം മുഴക്കേ
ചേലായ് മുക്കണ്ണനുള്ളില്‍ പ്രണയമവിരതം വായ്ക്കുവാന്‍ മട്ടില്‍ ഭംഗ്യാ
ചേലായ് നൃത്തം ചവിട്ടും നടവരദയിതേ ദേഹി മേ ദേഹസൌഖ്യം.
( സ്രഗ്ദ്ധര )

ചെല്ലുന്നെല്ലാരുമിന്നീ പനിയുടെ പിടിയില്‍പ്പെട്ടു നട്ടംതിരിഞ്ഞി-
ട്ടെല്ലും തോലും കണക്കായിതിനൊരു പരിഹാരം ജവം കാണവേണം
വല്ലാതാണാ ജനൌഘം മരുവതവരെയീക്ഷിക്കെ നൈരാശ്യമോടേ
ചൊല്ലുന്നെല്ലാരുമിന്നീ ഗതിയിതു തുടരില്‍ കഷ്ടമാം ശിഷ്ടജന്മം.

വല്ലാതേയാര്‍ത്തുപെയ്യും മഴയുടെ ഫലമായ് രോഗമെല്ലാം പടര്‍ന്നി-
ട്ടല്ലല്‍ കൂടും ജനത്തി ന്നഭയമരുളുവാ നില്ല വൈദ്യര്‍ വിദഗ്ദ്ധര്‍
ചൊല്ലാന്‍ മന്ത്രിക്കുമില്ലാ, രുജയിതു തടയാന്‍ മാര്‍ഗ്ഗമൊന്നും ശരിക്കും
ചൊല്ലുന്നെല്ലാരുമിന്നീ ഗതിയിതുതുടരില്‍ കഷ്ടമാം ശിഷ്ടജന്മം.
( സ്രഗ്ദ്ധര )

കവി ശ്രീലകം വര്‍മ്മയ്ക്കു ആശംസ.
സ്വന്തം ശ്ലോകങ്ങളോരോന്നഴകൊടു നിരയായ്കോര്‍ത്ത പുഷ്പങ്ങള്‍ പോലേ
ബന്ധിപ്പിച്ചീവിധത്തില്‍ നിറവൊടു ഹരമായ് ഹാരമായ് തീര്‍ത്തുവെയ്‌ക്കേ
എന്തേ ഞാന്‍ ചൊല്‍‌വു,”മുഗ്ദ്ധം മഹിതമഹിതമാം ‘ശ്ലോകഹാരം‘ ശരിക്കും
സ്പന്ദിപ്പിച്ചെന്റെയുള്ളം, കവനകുശലനാം ശ്രീലകം വര്‍മ്മ വെല്‍‌ക“ !
( സ്രഗ്ദ്ധര )

കവി ഷാജിക്കു ആശംസ.
ഹരം മതിഹരം കവനചാരുതയിണങ്ങുമൊരു വൃത്തമിതു ശംഭുനടനം
വരും നിരനിരയ്ക്കു ഗുണവര്‍ണ്ണമതിമോഹനതരത്തില്‍ വിരിയുന്നു രുചിരം
കരുക്കളതിവേഗതരമൊത്തുവരുമെന്നു മൊഴിയുന്നു കവി ഷാജിയിവിധം
പരാപരനിതിന്നു കരനൈപുണികൊടുത്തതിനു നന്ദിയുര ചെയ്ക നിരതം
( ശംഭുനടനം )
****************************************************

Saturday, July 27, 2013

ശ്ലോകമാധുരി.51

ശ്ലോകമാധുരി.51

കറുകറെ നിറമായ് തൊലി മാറുമ്പോള്‍
കരളിതില്‍ നിറയേയൊരു വിമ്മിട്ടം
വെളുവെളെവരുവാനതിവേഗത്തില്‍
പറയുക ലളിതം പരിഹാരം നീ.
(ജ്വാല)

ബാല്യം തരും സുന്ദരഭാവമെല്ലാം
ചേലുറ്റതാണെന്നതു നിര്‍ണ്ണയം താന്‍
മാലൊക്കെയേറുന്നൊരു കാലമായാ-
ലുല്ലാസമേറ്റും സ്മൃതിയാണതെല്ലാം.
(ഇന്ദ്രവജ്ര)

വാടാമലര്‍ച്ചെണ്ടിനടുത്തുചെന്നു
മന്ദാനിലന്‍ ചൊല്‍‌വതു കേട്ടുനോക്കൂ
“വര്‍ണ്ണപ്പകിട്ടാര്‍ന്നൊരു നിന്നെ ഞാനീ-
സ്വര്‍ണ്ണത്തലപ്പാവണിയിച്ചിടട്ടേ!“
(ഇന്ദ്രവജ്ര)

മരത്തിന്റെ പരിദേവനം.

ഒരു നാളെന്റെ ശരീരഭാഗമായ് നീ
പിരിയാതിങ്ങു കഴിഞ്ഞു നീയൊരിക്കല്‍
ഒരു കോടാലിയില്‍ നിന്നെ വെച്ചു കൈയായ്
അരുതേ,പാതകമീസഹായമോര്‍ക്കൂ.
(ആതിര)(നവീനവൃത്തം)

വൃത്തബദ്ധകവിതയ്ക്കു ചാര്‍ത്തുവാന്‍
ഒത്ത വര്‍ണ്ണനിറവാണു ഭൂഷണം
ഇത്തരം മധുരകാവ്യമുത്തുകള്‍
ഒത്തുചേര്‍ത്തു നിരതം നിരത്തു നാം !
രഥോദ്ധത

ഞാന്‍ രസത്തിനു മനസ്സിലുള്ളൊരീ -
നീരസം പുറമെ കാട്ടിടാതെ താന്‍
ഈ രസം മുഴുവനായ് കുടിച്ചതില്‍
നീരസം കരുതിടേണ്ട തെല്ലുമേ

ഞാന്‍ രസത്തിനു മനസ്സിലുള്ളൊരീ -
നീരസം പുറമെ കാട്ടിടാതെ താന്‍
ഈ രസം മുഴുവനായ് കുടിച്ചതില്‍
നീരസം കരുതിടേണ്ട തെല്ലുമേ.
രഥോദ്ധത(സമസ്യാപൂരണം)

മഞ്ജുഭാഷിണിയിലെ ശ്ലോകങ്ങള്‍.

“പരിഹാസ്യമായപടി നീയിതേവിധം
പരദാരസേവ,യതുപോലെ പീഡനം
വിരുതോടെയാടിയൊടുവില്‍ കസേര പോയ് “
ചിരിയോടെ ചൊല്‍‌വതിതുതന്നെ  യാമിനി.

നിറവോടെയെന്റെയരികത്തു വന്നു നീ
നിറശോഭചേര്‍ത്തപടി നിന്നു കണ്മണി
മുറപോലെ കാണ്‍കെയൊരു നവ്യവത്സര-
ക്കണിയായി നീ,യതുലമെന്‍  വിഷുക്കണി!

ഔപമ്യമറ്റ വരഭാവമൊടെന്റെ ഹൃത്തില്‍
ആരമ്യമായിയുണരുന്നൊരു ശാരദാംബേ
സൌവര്‍ണ്ണവര്‍ണ്ണനിറവെന്നിലുണര്‍ത്തിടാനായ്
സൌപര്‍ണ്ണികാതടനിവാസിനി വന്ദനം തേ.
(വസന്തതിലകം).

കാലത്തുതന്നെ ചൊടിയോടെയെടുത്തുചാടി
വേലത്തരങ്ങളൊരുപാടു നടത്തി വേഗം
ചേലൊത്തൊരാ വികൃതിയോടെനടന്ന ബാല്യ-
കാലത്തിനായി മനമൊന്നു കൊതിച്ചിടുന്നു.
(വസന്തതിലകം)

നാടൊക്കെ വറ്റിവരളുന്നിവിടില്ല വെള്ളം
വാടുന്നു കര്‍ഷകമനം,കൃഷിയും പിഴച്ചൂ
കൂടുന്നു ചൂടു കഠിനം, ജനതയ്ക്കു കഷ്ട-
പ്പാടാണിതിങ്ങു കഴിയാന്‍ ചില വേലമൂലം.
(വസന്തതിലകം) സമസ്യാപൂരണം

നലമൊരു മലയാളം ശ്രേഷ്ഠഭാഷാപദത്തില്‍
പൊലിമയൊടുയരുമ്പോ ളെന്റെ ഹൃത്തും തുടിപ്പൂ
കലിലവിഷമവൃത്തം തട്ടിനീക്കിത്തിളങ്ങി-
ത്തിലകനിറവു ചാര്‍ത്തും, മാതൃഭാഷേ ,ലസിക്കൂ.
(മാലിനി)

കുന്നെല്ലാമീ മനുജര്‍ പൊടിയാക്കീ നശിക്കാനൊടുക്കം
വന്നെത്തീയീ വയലുമുഴുവന്‍ നഷ്ടമാക്കീ, ഫലത്തില്‍
ഉന്നിദ്രം നാം തളര്‍വതിതുപോല്‍ വെള്ളമില്ലായ്കയാല്‍, ഹാ
എന്നാണാവോ വരിക കുളിരായ് കാലവര്‍ഷപ്രകര്‍ഷം.
മന്ദാക്രാന്ത(സമസ്യാപൂരണം)

വസന്തമാലികയിലെ ശ്ലോകങ്ങള്‍.

അതിമോഹനരാഗമൊന്നു പാടാന്‍
കൊതിയേറുന്നു മനസ്സിലെന്നുമെന്നും
അതിനാല്‍ പികമേ,യടുത്തുവന്നീ-
ശ്രുതിയില്‍ മോഹനരാഗമൊന്നു പാടൂ.

ജലജത്തിനു കാന്തി മങ്ങിടും പോല്‍
നിലകൊള്‍വൂ മമ കാന്തതന്‍ മുഖേന്ദു
ഒരുവേളയിവള്‍ മറഞ്ഞുനിന്നാല്‍
ചിരിയോടേ വിളയാടുമീ സരോജം.

കരുണാകരതന്ത്രമോര്‍ത്തു ശിഷ്യന്‍
പൊരുതീ,മന്ത്രിയതായതില്ല കഷ്ടം!
പെരുതായവമാനമായ്,“രമേശാ
പെരുമാറ്റം ശരിയല്ല” മുഖ്യനോതീ.

കളിയല്ലിതു ചൊല്ലിയെത്രവട്ടം
ചെവിയില്‍ക്കൂടി കടന്നുപോയി കഷ്ടം!
മരമൊക്കെ മുറിച്ചുമാറ്റി ദുഷ്ടര്‍
ഫലമോ ചൂടു പെരുത്തു,കൂടി നഷ്ടം

കമലോത്ഭവജായെ,യെന്റെയുള്ളില്‍
വിമലം വാണിടവേണമെന്നുമെന്നും
സുമരാജി വിടര്‍ന്നു വന്നിടും പോല്‍
അമലം ശ്ലോകമുണര്‍ത്തുവാന്‍ തൊഴുന്നേന്‍.
.
തലയില്‍ തണുവേറിടുന്ന ഗംഗ-
യ്ക്കരുകില്‍ ശീതമിയറ്റിടും ഹിമാംശു
ഇവ നിന്‍‌കലിരിക്കെയെന്തെ ശംഭോ
മമതാപത്തെയകറ്റുവാനമാന്തം?
(വസന്തമാലിക)
അധികമിനിയെനിക്കും ചിന്തയില്ലാ,പറഞ്ഞാല്‍
വിധിയുടെ വിധിയാണീ ദുഃഖമെല്ലാം ശരിക്കും
അധികമിനിയിതിന്നായ് രക്ഷ കെട്ടില്ല,ചൊല്ലാം
വിധിലിഖിതവിലാസം മാറ്റുവാനെന്തുപായം!
മാലിനി (സമസ്യാപൂരണം.)
“ആരെന്‍ വീടിനു മുന്നിലെത്തിയശനം ചോദിച്ചിടുന്നക്ഷണം
നേരേ ഞാന്‍ ഹിതഭക്ഷണം സവിനയം നല്‍കീടുമെന്നോര്‍ക്ക നീ “
അന്നാ മട്ടില്‍ വിനോബ മാതൃവചനം കേള്‍ക്കേ,ലഭിച്ചുള്ളൊരാ-
ജ്ഞാനം പുത്രര്‍ സമസ്തവും മനമതില്‍ സൂക്ഷിക്ക,സദ്‌വൃത്തരാം
(ശാര്‍ദ്ദൂലവിക്രീഡിതം)
എന്തേ പൂതന വന്നവാറു നയനം പൂട്ടീ മുകുന്ദന്‍ സ്വയം
ചിന്തിക്കേണമതിന്നു കാരണമിദം ചൊല്ലുന്നു സര്‍വ്വജ്ഞരും
എന്തും പൂതമതാക്കിടുന്ന മിഴികള്‍ നേരേ പതിച്ചാലവള്‍-
ക്കന്ത്യം നല്‍കുവതിന്നടുത്ത വിധി മാറീടാമതാം കാരണം
(ശാര്‍ദ്ദൂലവിക്രീഡിതം)

കൊന്നപ്പൂക്കള്‍ ചിരിച്ചിടുന്നുരുളിയില്‍,മിന്നുന്നു ദീപപ്രഭ
കണ്ണന്‍‌ തന്നരികത്തു വെച്ച ഫലമൂലങ്ങള്‍ക്കു സാഫല്യമായ്
സ്വര്‍ണ്ണം പോലെയുണര്‍ന്നുവന്ന പുലരിക്കിന്നെന്തു സൌന്ദര്യമാ-
ണെന്നും സൌഭഗപൂര്‍ണ്ണമായി വിരിയട്ടോതുന്നിതാശംസകള്‍.
(ശാര്‍ദ്ദൂലവിക്രീഡിതം).

പാടുമ്പോളൊരുപാടു പാടണ,മതും പാടായ് വരും, പേടിയാല്‍
പാടാതെന്നുടെ പാടുനോക്കി പടിവിട്ടാല്‍ വല്യപാടായ് വരും
പാടില്ലെന്നുര ചെയ്യവേ സഹൃദയര്‍ പാടെന്നു ചൊല്ലീടിലോ
പാടാമെന്നുടെ പാടുപോലെ,യതിനാല്‍ പാടാന്‍ തുടങ്ങാമെടോ.
(ശാര്‍ദ്ദൂലവിക്രീഡിതം)

മാറാതെന്റെ മനസ്സില്‍ നിന്റെ വദനം കാണ്‍കില്‍ ഭയം സര്‍വ്വതും
മാറുന്നെന്റെ മഹേശ്വരാ, മനമിതില്‍ വാഴേണമേ സര്‍വ്വദാ
മാറാതേ തണുവേകിടുന്ന ശശിയാല്‍, ഗംഗാപ്രഭാവങ്ങളാല്‍
മാറുന്നെന്നിലുണര്‍ന്ന താപമഖിലം, കൂപ്പുന്നു ഞാന്‍ നിന്‍പദം
(ശാര്‍ദ്ദൂലവിക്രീഡിതം)

‘ആലസ്യ’ശ്ലോകങ്ങള്‍.

‘ആലസ്യം’കൊണ്ടു ഞാനീ പലവിധതരമാം ശ്ലോകമൊക്കെക്കുറിച്ചി-
ട്ടാലസ്യം പൂണ്ടിരിപ്പൂ ,ഫലമിനിയുരചെയ്യെന്നു ചൊല്ലുന്നു ഞാനും
ആലസ്യം വേണ്ട വേണ്ടാ,യുടനടി മൊഴിയൂയിഷ്ടമായോ, പദങ്ങള്‍-
ക്കാലസ്യം തോന്നിയില്ലാ,യവയിവനുടനേയങ്ങയപ്പൂ ,സുഹൃത്തേ.
(സ്രഗ്ദ്ധര)

ആലസ്യഭാവമൊടു നീയരികത്തുവന്നു
ചേലൊത്തവാര്‍ത്ത മൊഴിയേ കുളിരാര്‍ന്നു ചിത്തം
മൂല്യത്തിനൊത്തപടി ജീവിതസൌഭഗങ്ങള്‍
കാലത്തിനൊത്തപടി നല്‍കിയെനിക്കു ദൈവം.
(വസന്തതിലകം.)

ആലസ്യഭാവമതു മാറ്റുകിലാര്‍ക്കുമാര്‍ക്കും
മാലൊക്കെ മാറുമതിലില്ലൊരു കില്ലു തെല്ലും
കാലത്തിനൊത്തു തവ ജോലികള്‍ തീര്‍ക്കുവാനായ്
ശീലിച്ചിടൂ,ഫലവുമുത്തമമായിടും കേള്‍.
(വസന്തതിലകം.)

ആലസ്യത്തൊടുവന്നു നീ മധുരമായ് ചൊല്ലുന്ന കാര്യങ്ങളെന്‍
ആലസ്യത്തെയൊഴിച്ചിടുന്നു മനമോ തുള്ളുന്നൊളിക്കില്ല ഞാന്‍
ആലസ്യത്തിനു കാരണം മൊഴിയവേ നാണിപ്പതെന്തേ പ്രിയേ
ആലസ്യത്തൊടു ഹൃത്തിലാര്‍ത്ത പുളകം സൌഭാഗ്യമല്ലേ സഖീ?
(ശാര്‍ദ്ദൂലവിക്രീഡിതം)

ആലസ്യത്തൊടിരുന്നൊരെന്റെ തുടയില്‍ വന്നൊന്നിരുന്നിട്ടുടന്‍
നീളന്‍കൊമ്പു തുളച്ചുകേറ്റിയൊളിവില്‍ സ്ട്രോയില്‍ വലിക്കുന്നപോല്‍
ചാലേ ചോരകുടിച്ചിടുന്ന കൊതുകേ, ചൊല്ലുന്നു ഞാന്‍ ചേലൊടേ
കാലത്തേയടികൊള്ളുമോര്‍ക്ക,യതിനും മുന്നേ പറന്നീടു നീ.
(ശാര്‍ദ്ദൂലവിക്രീഡിതം)

ആലസ്യം വിട്ടു നീയൊന്നുണരുക മനമേ,ശ്ലോകപാദങ്ങള്‍ തീര്‍ക്കാന്‍-
പോലൊക്കും വര്‍ണ്ണജാലം നിരനിരനിരയായ് പൂത്തുനില്‍ക്കുന്നു മുന്നില്‍
ചേലൊക്കുംപോലെ നീയാ സുമനിര വിരുതില്‍കോര്‍ത്തു പാദങ്ങളോരോ-
ന്നോലക്കത്തോടെ തീര്‍ക്കൂ, സഹൃദയരതിനായ് കാത്തുനില്‍ക്കുന്നു ചൊല്ലാന്‍.
(സ്രഗ്ദ്ധര)

ആലസ്യം കൂടിയാലീ സകലജനതതിക്കൊക്കെ വൈഷമ്യമാകു-
ന്നാലസ്യം വിട്ടുപോകില്‍ ത്വരിതഗതി വരും, കര്‍മ്മമെല്ലാം സുധന്യം
മാലോകര്‍ക്കീ ജഗത്തില്‍ വിജയമണയുവാനേക മാര്‍ഗ്ഗം സ്വധര്‍മ്മം
പാലിക്കാനോര്‍ക്ക നമ്മള്‍ക്കലസത വെടിയാമൊത്തുചേരാം,ജയിക്കാം.
(സ്രഗ്ദ്ധര)

കത്തുന്ന തീമിഴിയൊടൊത്തുണ്ടു ഗംഗ,ജടമദ്ധ്യേ ഹിമാംശു ശുഭനായ്
കൊത്തുന്ന പാമ്പു,വൃഷ,മൊത്തുണ്ടു സിംഹ,മെലി,തത്തുന്ന നീലമയിലും
ഇത്ഥം വിരോധികളൊടൊത്തുള്ള നിന്റെ ഗതി ചിത്രം വിചിത്രമതിനാല്‍
ഹൃത്തില്‍ പെരുത്തുവരുമത്തല്‍ കെടുത്തുവതുമുത്താളശംഭുനടനം.
(മത്തേഭം)

ശ്രീകുമാര്‍ ഇലഞ്ഞിക്കു ആശംസ.
ശ്രീയേറും ശ്രീകുമാര്‍ സാര്‍ പ്രഥമഗുരുവരസ്ഥാനമേല്‍ക്കുന്ന നാളില്‍
ശ്രീയേറ്റം കൂടിടട്ടേ,പുതിയപദവിയില്‍ ഖ്യാതിയും നേടിടട്ടേ
ശ്രീയേറും ശ്രീലകത്തിന്‍ പ്രഭയില്‍ മുഴുകി ഞാനോതുമാശംസയിത്ഥം
“ശ്രീയേറാന്‍ നല്‍‌വരങ്ങള്‍ ശുഭദവരദനാം കണ്ണനേകട്ടെ നിത്യം“
(സ്രഗ്ദ്ധര)

ഹരിശ്രീ സംഗമസ്മരണകള്‍.
*******************************
നേരേറും സുഖസൌഹൃദത്തൊടു ഹരിശ്രീ തന്റെയംഗങ്ങളാ
നേരംനോക്കിയെടുത്തു തീര്‍ച്ച,യതിനാലൊന്നൊത്തുകൂടീ മുദാ
ഓരോനാട്ടിലിരിപ്പവര്‍ പലവിധം ക്ലേശങ്ങള്‍ നോക്കാതെയാ
പാരാവാരസമീപമെത്തിയൊരുനാളാമോദമായ് കൂടുവാന്‍

വമ്പത്തംപറയാത്തൊരാ ‘മുരളി‘തന്‍ ‘സ്വപ്ന‘ത്തൊടാ‘പുത്രിമാര്‍‘
മുമ്പേതന്നെ വരുന്നു,കൂടെ ‘ജിനനും‘ പത്നീസമേതം,സ്വയം
വമ്പാര്ന്നുള്ളൊ‘രുമ‘യ്ക്കുപിന്നി‘ലറു‘വും ‘മൊയ്നിക്ക‘യും ‘ചിത്ര‘യൊ-
ത്തിമ്പം നല്കിടുമാ ‘സ്മിതാ,കല‘യുമായെല്ലാര്ക്കുമാഹ്ലാദമായ്

‘രാകേഷ്, ബൈജു‘വുമൊത്തു വന്നു,മധുരം പാടുന്നൊരാ ‘ബച്ചു‘വും
‘ഹാഫീസ്,ജോബി,ഹരീദു,ജംഷി സഖരും‘ പാടുന്നിതാ ഹൃദ്യമായ്
‘കീര്ത്തി‘ക്കൊത്തു ‘നിഷേ‘യുമുണ്ടു പുറകേ ‘ശ്രീമാഷു‘തന്‍ വാക്കുമ-
ങ്ങോര്ക്കില്‍ സൌഹൃദസുസ്മിതം സുരഭിലം കൊണ്ടാടിയക്കായലില്‍

കൊച്ചീക്കായലിലുച്ചനേരമൊരുമിച്ചന്നാ‘മിനാര്‍’ നൌകയില്‍
മെച്ചപ്പെട്ടൊരു കൂട്ടമായിയൊരുനാളാഹ്ലാദമായ്,ധന്യമായ്
ഇച്ഛക്കൊത്ത വിധത്തിലാ കഥകളും പാട്ടിന്‍ ‘ഹരി‘’ശ്രീ‘യുമായ്
സ്വച്ഛം നമ്മള്‍ കഴിഞ്ഞൊരാ നിമിഷമെന്നോര്‍മ്മയ്ക്കു പൂക്കാലമായ്.
***********************************************

Friday, March 29, 2013

ശ്ലോകമാധുരി..50.

ശ്ലോകമാധുരി..50.

‘വസന്തതിലകശ്ലോകങ്ങള്‍

ഒന്നായിരുന്നു കവിപുംഗവര്‍ ഭംഗിയോടേ
നന്നായ് കൊടുത്തു കവിതയ്ക്കൊരു ചാരുരൂപം
മിന്നുന്നൊരാ ഹൃദയഹാരിണി കാവ്യമിന്നെന്‍
മുന്നില്‍ വസന്തതിലകക്കുറിയോടെ നില്‍പ്പൂ.

വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.

കാമന്റെ വില്ലു പണിയാന്‍ തവ ചില്ലി വേണം
ബാണങ്ങളാക്കുവതിനായ് നയനങ്ങള്‍ വേണം
കേഴുന്നു കാമനിതു ചൊല്ലി,യവന്റെ വാക്കില്‍
വീഴല്ലെ,നിന്റെ മണിമുഗ്ദ്ധതയെന്റെ മാത്രം!.

വാനത്തിലിന്നു പരിവേഷവിശേഷമോടേ
നൂനം തെളിഞ്ഞു വിലസും ശശിശോഭ കണ്ടാല്‍
ആ നന്ദസൂനു സഖിമാര്‍ പരിവേഷമായി-
ട്ടാനന്ദമോടെ നിലകൊണ്ടതു പോലെയല്ലി !

മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.

‘രഥോദ്ധത’യിലെ ശ്ലോകങ്ങള്‍

പിച്ചവെച്ചരികിലെത്തി പൈതലെന്‍
പിച്ചകത്തിനുടെ പൂക്കള്‍ പിച്ചവേ
പിച്ചുമെന്നു പറകേ ചിരിച്ചു കേള്‍-
പ്പിച്ച കൊഞ്ചലിലുലഞ്ഞിതെന്‍ മനം

മുത്തുപോലെ ഗഗനത്തില്‍ മിന്നിടും
ചിത്രതാരഗണമെത്ര മോഹനം
മുഗ്ദ്ധമീ ദൃശമിതൊന്നു കാണ്‍കവേ
മെത്തിടുന്ന സുഖമൊന്നു ചൊല്‍‌വതോ !

കാലകാലനുടെ പാദമെപ്പൊഴും
മാലകറ്റുവതിനായ് ഭജിച്ചിടും
കാലനന്ത്യസമയത്തിലെത്തിടും
കാലമോര്‍ത്തുമിവനില്ലൊരുള്‍ഭയം

ഉത്സവത്തെളിമയോടെ നമ്മളീ
വത്സരത്തെയെതിരേറ്റിടേണ്ടയോ
മല്‍‌സഖര്‍ക്കു സുഖസൌഭഗം മുദാ
വത്സപാലനരുളട്ടെ മേല്‍ക്കുമേല്‍.

വാടിടുന്ന ഹൃദയത്തില്‍ മോദമേ-
റ്റീടുവാന്‍ വിഹഗജാലമെത്തി ഹാ!
വാടിതന്നിലിടചേര്‍ന്നുചേര്‍ന്നവര്‍
പാടി രമ്യരവരാഗമഞ്ജരി.

‘ദ്രുതവിളംബിത’ശ്ലോകങ്ങള്‍

കരുണയോടലമാലകള്‍ മന്ദമെന്‍
കരതലേ മൃദുചുംബനമേകവേ
കരളിലേ കദനങ്ങളൊഴിഞ്ഞുപോയ്
“തിരകളേ,മമ നന്ദി“യുരച്ചു ഞാന്‍.

തിരകള്‍പോല്‍ മുകില്‍മാലകള്‍ നീലമായ്
നിരെനിരന്നു നിറഞ്ഞതു കാണ്‍കിലോ
വിരുതൊടേ കപടം മറയാക്കിടും
തരുണിതന്‍ മുഖമോര്‍മ്മയില്‍ വന്നിടും

‘പുഷ്പിതാഗ്രശ്ലോകങ്ങള്‍

കവിതകളുണരും മനസ്സിലെല്ലാം
നിറയുവതെപ്പൊഴുമാത്മഹര്‍ഷഭാവം
കരളിലെ നിറവൊക്കെയൊത്തുചേര്‍ത്തി-
ട്ടൊരു നവലോകമുയര്‍ത്തിടും കവീന്ദ്രര്‍.

കവിതയില്‍ രചനാപടുത്വമേറാന്‍
സുരുചിരവാണി തെളിഞ്ഞു വന്നിടേണം
അതിനിവനുടനെത്തി നിന്റെ മുന്നില്‍
വിരവൊടു നല്‍ക,യനുഗ്രഹങ്ങള്‍ വാണീ.

അവിഹിതതരമായൊളിച്ചു വെച്ചൂ
പണമതു കാമറ കാട്ടി,ലോകര്‍ കണ്ടൂ
പണിയിതു തുടരാന്‍ കൊടുക്ക വെക്കം
പണമൊരു കെട്ടിനി ബോര്‍ഡുകാര്‍ക്കു,നോക്കാം.

അബലകളിതുമോര്‍ത്തിടേണമെന്നും
തരവഴികാട്ടിടുവോരെ മാട്ടിടൊല്ല
ഉടനടിയൊരു കോടതീല്‍ ഗമിക്ക
ഇതുപടി ചൊല്ലിയൊരുത്തനങ്ങിരിപ്പൂ.

നിരെനിരെ വിരിയുന്ന പൂക്കള്‍ കണ്ടാല്‍
പെരുകുവതെന്‍ ഹൃദയത്തില്‍ മോദഭാവം
കരിനിറനിശതന്നില്‍ വാനിടത്തില്‍
ചിരിയൊടു താരകള്‍ നില്‍പ്പതോര്‍പ്പു ഞാനും.

‘മഞ്ജുഭാഷിണിയിലെ ശ്ലോകങ്ങള്‍.

തരമൊത്തപോലെ ചില കാര്യമോതുവേന്‍
കരുണാകരാ,കരുണയോടെ കേള്‍ക്ക നീ
പുരുശോഭ ചേര്‍ന്ന നവകാവ്യസൃഷ്ടിയില്‍
വിരവോടെനിക്കു കഴിവേകണം സദാ.

ചിരകാലമായിയിതുപോലെ വന്നു നി-
ന്നരികത്തിരുന്നു കളിചൊല്ലുവാന്‍ കൊതി
ഒരു നോക്കുനോക്കിയതിനൊത്ത കാലവും
വരുമെന്നതോര്‍ത്തു കഴിയുന്നു ഞാന്‍ സഖി.

ചിരിയോടെ വന്നു ഹൃദയത്തിലേറി നീ
വിരുതോടെ രാഗമതുപോലെ മൂളവേ
കരളിന്റെയുള്ളിലൊരു ഗാനസൌരഭം
വിരിയുന്നു,മെല്ലെ മമ മഞ്ജുഭാഷിണീ !

************************************************

Thursday, March 21, 2013

ശ്ലോകമാധുരി.49

ശ്ലോകമാധുരി.49

അരുമയാം പരിലാളനമോടെയെന്‍
കരളില്‍ മോദമിയറ്റിയ തെന്നലേ
വരുക,നീയിനിയെന്‍ പ്രിയതന്നൊടെന്‍
വിരഹവേദനതന്‍ കഥ ചൊല്ലുമോ?
ദ്രുതവിളംബിതം.

മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.
വസന്തതിലകം.

വണ്ടിക്കാളകളായ് ജനിച്ചു പലജന്മങ്ങള്‍ വലഞ്ഞീടുവാ-
നുണ്ടാം കര്‍മ്മഫലത്തിനുഗ്രഗതിയെന്നിക്കൂട്ടരോര്‍ത്തീടിലും
ഉണ്ടാവില്ലൊരു മാറ്റമീ ഖലര്‍ ചിലര്‍ കാട്ടുന്ന ദുര്‍വൃത്തികള്‍
കണ്ടാല്‍ കഷ്ടമിതെന്നുരയ്ക്കില്‍ ജനമേ ,മിണ്ടുന്നവര്‍ മൂഢരാം!
ശാര്‍ദ്ദൂലവിക്രീഡിതം.

ഭൂഭാരം ഭ്രംശമാക്കാന്‍ ഭുവനപതി തനിക്കിഷ്ടമാം മട്ടിലെന്നും
ഭൂ തന്നില്‍ ഭക്തരക്ഷയ്ക്കനവധിയവതാരങ്ങള്‍ കൈക്കൊണ്ടതാണേ
ഭൂനാഥന്‍തന്റെമുന്നില്‍ ഭുവിയിലെ ദുരിതം ഭസ്മമാക്കാനഭീഷ്ട്യാ
ഭൂയോഭൂയോ ഭജിക്കു,ന്നഭയവരദനേ ഭക്തിപൂര്‍വ്വം നമിപ്പൂ‍.
ശാര്‍ദ്ദൂലവിക്രീഡിതം

(രണ്ടു വൃത്തങ്ങളുടെ രസകരമായ ബന്ധം നോക്കൂ.ആകൃതി
ഛന്ദസ്സിലെ(22 അക്ഷരം) ആദ്യത്തെ ശ്ലോകത്തിലെ ഇരുപതാമത്തെ അക്ഷരം ‘ഗുരു’
രണ്ടു ലഘുവാക്കിയാല്‍ വികൃതി ഛന്ദസ്സില്‍ (23 അക്ഷരം) മറ്റൊരു വൃത്തം!ഇതൊരു
വികൃതി തന്നെ)


അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നോടെല്ലാം
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കാന്‍ വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകീടൊല്ലാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കൂ കണ്ണാ.
കമലദിവാകരം

അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നൊടു മെല്ലേ
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കുക വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകിട വേണ്ടാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കുക കണ്ണാ.
മണിഘൃണി.

വി.കെ,വി മേനോന്‍സാറിനു മറുപടി.

മുത്തുപോലെ പദഭംഗിയോടെയിവിടെത്തി കത്തതിനു മോദമായ്
ഇത്തരത്തില്‍ മറുവാക്കുരയ്ക്കുവതിനുള്‍ത്തടത്തിലുളവായൊരീ
വൃത്തമൊത്തപടിചേര്‍ത്ത കാവ്യസുമമുഗ്ദ്ധമാം കുസുമമഞ്ജരി
വൃത്തിയോടെ മമ  നന്ദിയോതുവതിനായയപ്പിതവിടേയ്ക്കു ഞാന്‍

തമ്മിലൊട്ടുമറിയില്ലയെന്നതിതിലൊട്ടുമിന്നു കുറയായ് വരാ
സന്മനസ്സിലുളവായിടുന്ന ലയകാവ്യഭാവപദഭംഗികള്‍
നന്മയോടെയിടചേര്‍ന്നു ‘സൌഹൃദസുമങ്ങളാ‘യ് പകരുമാ സുഖം
നമ്മളിന്നു സരസം സ്വദിച്ചിടുവതെന്നതോര്‍ക്കുകിലതാം വരം

എന്നുമെന്നുമിതുപോലെതന്നെ നവമുഗ്ദ്ധമാം കുസുമമഞ്ജരി
ഒന്നുചേര്‍ന്നുവിലസുന്നഭംഗി വരമായിടുന്ന തവ ഭാവവും
ഇന്നെനിക്കു ഹൃദയത്തിലേയ്ക്കു നറുമുത്തണിഞ്ഞ മണിമാല്യമായ്
തന്നതിന്നിവനു നന്ദിയോതുവതിനില്ല വാക്കുകള്‍  മഹാകവേ

സമസ്യാപൂരണങ്ങള്‍.

മോഹങ്ങള്‍ കേറിമറിയുന്ന വയസ്സില്‍ നിത്യം
ശീലങ്ങള്‍ തോന്ന്യപടിയായി നയിച്ചുപോയാല്‍
ആമങ്ങള്‍ കൂടുമുടനേ പരിഹാരമോര്‍ക്ക
രോഗങ്ങള്‍ നാടുവിടുമായവനെ ശ്രവിച്ചാല്‍.
വസന്തതിലകം .

കൂടുന്നു മോഷണ,മശാന്തിയതോടെ നിത്യം
കൂടുന്നു പീഡനപരമ്പര,യിന്നു ധാര്‍ഷ്ട്യം
കൂടുന്ന പാര്‍ട്ടികള്‍ ഭരിച്ചുമുടിച്ചു കഷ്ടം
നാടിന്നു ശാപമിവരാണിനിയെന്തു ചെയ്‌വൂ?
വസന്തതിലകം.

പരത്തിപ്പറഞ്ഞുള്ളകാര്യം നിനച്ചാല്‍
ഉരച്ചുള്ളതെല്ലാം മഹാഭോഷ്ക്കു തന്നെ
പെരുക്കും പ്രമേഹം കുരുക്കിട്ടിടുമ്പോള്‍
അരിക്കുണ്ടു കേമത്തമെന്നോര്‍ക്കണം നാം
ഭുജംഗപ്രയാതം.

വളിച്ച വിഡ്ഢിച്ചിരിയോടെ ദൂരേ
ഒളിച്ചുനില്‍പ്പുണ്ടൊരു സൂത്രശാലി
വളയ്ക്കുവാന്‍ പെണ്ണിനെ നോക്കിനോക്കി
വിളഞ്ഞവില്ലന്‍ പുതുപുഷ്പവില്ലന്‍
ഉപേന്ദ്രവജ്ര.

നിനയാതെ വരും ദുരിതങ്ങളിലെന്‍ -
മനമാകെ വലഞ്ഞുലയുംസമയേ
വിനയാകെയൊഴിഞ്ഞു സുഖംവരുവാന്‍
ജനനീ,തവ പാദമതേ ശരണം.
തോടകം.

അതിസുന്ദരപൂരണമൊന്നെഴുതാന്‍
മനമൊന്നുനിനച്ചു, ഫലം വിഫലം
ഇതിനിന്നൊരു പൂരണമോര്‍ത്തുവരാന്‍
ജനനീ തവപാദമതേ ശരണം.
തോടകം.

പല ബന്ധുരബന്ധമൊക്കെ നാം
മിഴിവായ് കാണ്മതു മിഥ്യയാം സഖേ
ഉലകത്തിലെ മായതന്നില്‍ നി-
ന്നിനിയും മോചിതരല്ല നിര്‍ണ്ണയം.

കുനുകൂന്തലുരപ്പു ദൈന്യമായ്
കനിവോടെത്തിയതൊന്നു കേള്‍ക്ക നാം
“വനിതാമണി,ഞങ്ങള്‍ കെട്ടില്‍ നി
ന്നിനിയും മോചിതരല്ല നിര്‍ണ്ണയം”
വിയോഗിനി.

കേറുന്നവര്‍ ഭരണമേല്‍ക്കെയുടന്‍ നടന്നു
കാറും മതേതരനയം തുടരും ഭരിക്കാന്‍
നാറുന്ന ജാതികളിയാണിതു കാണ്മു കഷ്ടം
മാറുന്നതല്ലിവിടെയീ പലജാതി വേഷം

കാറൊന്നു നിര്‍ത്തുവതിനായൊരു തര്‍ക്കമേറി
നാറുന്ന വാക്കുകളുരച്ചതു കേട്ടു താതര്‍
കേറുന്ന കോപമൊടു തല്ലു നടത്തി,പക്ഷേ
മാറുന്ന തല്ലി,വിടെയീ പലജാതി ‘വേഷം‘
വസന്തതിലകം.

ചതിയരായ ജനങ്ങളധര്‍മ്മികള്‍
ഗതിദുഷിച്ചവിധം നടകൊള്ളുകില്‍
അതിനു സാമമുരക്കിലിവന്നു സ-
മ്മതി വരില്ല,വരിക്കണമായുധം
ദ്രുതവിളം‌ബിതം.

കോലം സമം വികൃതവാക്കുകള്‍ ചേര്‍ത്തുവെച്ചു
സ്ഥൂലം പടച്ച രചനാബഹളങ്ങള്‍ മദ്ധ്യേ
മാല്യം കണക്കു മണിവാണി വിളങ്ങി നില്‍ക്കും
കാലം ജയിച്ച കവിതേ മനസാ നമിയ്ക്കാം
വസന്തതിലകം.

അരുമയാം പദം കോര്‍ത്തിണക്കിടും
സരളമാം വരം ശ്ലോകമോര്‍ത്തു നീ
സരസമാമൊരീ വേദിയില്‍ മുദാ
വരിക നിത്യവും ശ്ലോകമോതിടാന്‍

വരകൃപാകരീ,വാഗധീശ്വരീ
കരുണയോടെ നീയേകണേ വരം
വിരുതെനിക്കെഴാനെന്റെ നാവിലായ്
വരിക നിത്യവും ശ്ലോകമോതിടാന്‍.
സമ്മത.

വട്ടപ്പൊട്ടു,തുടുത്തതൂമലര്‍ വിടര്‍ന്നീടുന്നപോല്‍ ഭൂഷ ഹാ!
ഇഷ്ടപ്പെട്ട പദങ്ങളോടെവരുമീ ശ്ലോകം മനോഹാരിണി
മട്ടും ചേലുമതൊക്കെയൊട്ടു സരളം, ഹൃത്തില്‍ കടന്നൊത്തപോല്‍
പെട്ടാല്‍ ഭാഗ്യമുദിച്ചു പിന്നെയവനോ പോരില്ല തന്നിഷ്ടമായ്.

നാട്ടില്‍ ശല്യ,മൊരിറ്റുപോലുമവനില്‍ കാണുന്നതില്ലാ ഗുണം
വീട്ടില്‍ ചെന്നു വഴക്കു,തട്ടു ,ബഹളം, ഭാര്യയ്ക്കുടന്‍ മര്‍ദ്ദനം
മുട്ടാളത്തരമോടെയിങ്ങു വിലസുന്നീ ദുഷ്ടനാ ജേലിലായ്
പെട്ടാല്‍ ഭാഗ്യമുദിച്ചു പിന്നെയവനോ പോരില്ല തന്നിഷ്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


അന്‍പത്തൊന്നു സുവര്‍ണ്ണവര്‍ണ്ണനിറവായ് മിന്നുന്ന സൌഭാഗ്യമായ്
സമ്മോദം വിലസുന്ന വാണി തുണയാകേണം,വണങ്ങുന്നു ഞാന്‍
ഇമ്പം ചേര്‍ന്നൊരു കാവ്യമൊത്തമികവോടിത്ഥം രചിച്ചര്‍ഘ്യമായ്
അമ്മേ നിന്നുടെ മുന്‍പിലിന്നടിയനും വെയ്ക്കുന്നു ഭക്ത്യാദരം.

ഇമ്മട്ടെന്നെ വളര്‍ത്തിയിത്രമഹിതം സൌഭാഗ്യസംജീവനം
ധര്‍മ്മംപോല്‍ തരുവാനൊരുത്തി ഭുവനേ മാതാവുതാനോര്‍പ്പു ഞാന്‍
നിര്‍മ്മായം മമ ജീവനും സകലതും നിന്‍‌ദാനമാമൊക്കെയെ-
ന്നമ്മേ നിന്നുടെ മുന്‍പിലിന്നടിയനും വെയ്ക്കുന്നു ഭക്ത്യാദരം
ശാര്‍ദ്ദൂലവിക്രീഡിതം.

ഭക്തപ്രിയയിലെ സമസ്യാപൂരണങ്ങള്‍.

പാദാംഭോജം നമിക്കാം പലവുരു നിറവാം നാമമന്ത്രങ്ങള്‍ ചൊല്ലീ-
ട്ടാവുംവണ്ണം ഭജിക്കാം,നിരതരമതിനായാലയം തേടിയെത്താം
കാലം നോക്കാതടുക്കും രുജകളിലിനിയും വീണിടാതെന്നുമെന്നും
മാതാവേ കാത്തുരക്ഷിക്കുക കഴലിണയില്‍ ക്ഷീണനായ് വീഴുമെന്നേ.

ഏതാനുംകാലമായ് ഞാനുലകിതില്‍ ഖലനായ്‌ വാണു,ഭോഗം ശമിപ്പാന്‍
വീതാതങ്കംനടന്നാ രസമതിലുളവാമെന്നു തോന്നുംദശായാം
പാതിത്യംതന്നെയെല്ലാം സുദൃഢമിതുവിധം ചിന്തയായ് ,മാലകറ്റാന്‍
മാതാവേ കാത്തുരക്ഷിക്കുക കഴലിണയില്‍ ക്ഷീണനായ് വീഴുമെന്നേ.
സ്രഗ്ദ്ധര.


**************************************************

Tuesday, March 19, 2013

ശ്ലോകമാധുരി.48

ശ്ലോകമാധുരി.48
‍.

വൃത്തമൊത്ത പദവൃത്തിയോടെ വ-
ന്നെത്തിയെന്‍ കവിത മുത്തണിഞ്ഞു ഹാ!
ഹൃത്തിലാത്തലയമെത്തിടുന്ന പോല്‍
നൃത്തമാടി,യതില്‍ മെത്തിയെന്‍ സുഖം

വണ്ടിനുള്ള നിറശോഭകണ്ടു നീ
തണ്ടുകൊണ്ടു ഞെളിയേണ്ട തെല്ലുമേ
കണ്ടമാനമവമാനമേകിയാ
വണ്ടു മണ്ടു,മഴല്‍ വേണ്ട മല്ലികേ

വൃത്തിയായ പദഭംഗിയോടെ വെ-
ച്ചുത്തമം കവിതയൊന്നു തീര്‍ത്തതും
വൃത്തമൊത്ത നറുമുത്തണിഞ്ഞു സം-
തൃപ്തയായപടിയെത്തി ഹൃത്തിലും!

വട്ടുകാട്ടിയൊരു മട്ടിലെത്തി നീ
കാട്ടിടും വികൃതിയൊട്ടു ദുസ്സഹം
വിട്ടുപോകയിനി വീട്ടിലേയ്ക്കുടന്‍
ഗോഷ്ടി കാട്ടിലടിപൊട്ടിടും ദൃഢം.
രഥോദ്ധത.

മനമൊരു കടലായുയര്‍ന്നുവന്നാല്‍
മനനമതെന്നൊരു വൃത്തിയല്ലൊ നല്ലൂ
പുനരൊരു നവമാം പ്രതീക്ഷയുണ്ടാം
മനുജനു ജീവിതനൌക സൌഖ്യയാനം.
പുഷ്പിതാഗ്ര.

മുപ്പത്തടത്തില്‍ മരുവും ശശിധാരി വന്നി-
ട്ടിപ്പാരിലെത്തപനമൊക്കെയൊഴിക്ക വേണം
കെല്‍പ്പോടതിന്നു തുണയായി ശിരസ്സില്‍ മേവു-
ന്നപ്പിന്‍ പ്രവാഹഹിതദായിനിയായി ഗംഗ.

വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.
വസന്തതിലകം.

 മുപ്പത്താറു പ്രദക്ഷിണം വിധിയതാം വണ്ണം നടത്തീട്ടു നിന്‍-
തൃപ്പാദത്തളിര്‍ ഭക്തിപൂര്‍വ്വമടിയന്‍ കൂപ്പുന്നു സര്‍വ്വേശ്വരാ
മുപ്പാരിന്നുമധീശനായ ശിവനേ,യെന്‍ താപമാറ്റീടുവാന്‍
ക്ഷിപ്രം വന്നു തുണക്കണം,ശശിധരാ,നിത്യം ഭജിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

നിരതം നമുക്കു വരദായിയായി വിലസുന്നു ഭര്‍ഗ്ഗഭഗവാന്‍
നറുവെണ്ണിലാവു ചൊരിയുന്ന ദീപനിറവുണ്ടവന്റെ തലയില്‍
നിരയായി നാഗഫണമാര്‍ന്ന നീലനിറവൊന്നു കാണ്‍കെ ഹൃദയേ
നിറയുന്ന ഭക്തിസുധയെന്നപോലെയൊഴുകുന്നു കാവ്യതടിനി
(തടിനി)

മലശരനൊരുനാളെന്‍ മുന്നില്‍‌വന്നൊത്തപോലേ
പലകുറി ശരമെയ്തെന്‍ ഹൃത്തില്‍ മോഹം പടര്‍ത്തി
അതുപൊഴുതുടനേ നീ വന്നു സമ്മോദമെന്റെ
കരളിലിടമെടുത്തൂ ഹന്ത ഞാനെന്തു ചെയ്‌വൂ!

രജനി മുടി വിടര്‍ത്തീ, താരകപ്പൂക്കള്‍ ചൂടി
പനിമതി നിറവോലും ചിത്രകം ചാര്‍ത്തിവന്നു
മമ സഖിയിവ വെല്ലും മന്ദഹാസം പൊഴിക്കേ
മലര്‍ശരനതു കണ്ടൂ, മന്ദമെല്ലാം മറന്നൂ.
(മാലിനി.)

മന്ദാക്രാന്തേ,വരുകയിനി ഞാനോതിടും കാര്യമെല്ലാം
സന്ദേശത്തിന്‍ വടിവിലിനി നീ ചൊല്ലിടേണം രഹസ്യം
സന്താപത്താലുരുകിമരുവും മല്‍‌പ്രിയയ്ക്കിപ്രകാരം
സന്ദര്‍ഭത്തില്‍ കുളിരുപകരും വാര്‍ത്തയെത്തിയ്ക്ക വെക്കം.
മന്ദാക്രാന്ത.

കാലാ, നീ ഗുണശാലിതന്നെ,സമയം വന്നെത്തിടുമ്പോള്‍ ക്ഷണം
കാലില്‍ ചേര്‍ത്തുപിടിച്ചു നിന്റെ ഗുണബന്ധത്താല്‍ വലിക്കുന്നു നീ
കാലോപേതമതെന്നുതന്നെ കരുതാമെന്നാലതോ കഷ്ടമായ്
കാലാകാലമതെന്റെ ചിന്തയില്‍ വരുന്നയ്യോ വിറക്കുന്നു ഞാന്‍.
( ഗുണം=ചരടു്,കയറു് )
( ശാര്‍ദ്ദൂലവിക്രീഡിതം )

ചൊല്ലേറും ശ്ലോകികള്‍ ഹാ സുമധുരലളിതം ശ്ലോകമെല്ലാം സഹര്‍ഷം
ചൊല്ലീടും നേരമയ്യാ മനമിതിലുതിരും ഹര്‍ഷവര്‍ഷപ്രകര്‍ഷം
ചൊല്ലീടാനാവതില്ലാ,പദഗണമതിനായ് തോന്നിയില്ലായതിന്നാല്‍
ചൊല്ലില്ലാ,യൊന്നു ചൊല്ലാമിതിനുമുപരിയായ് മന്നിലില്ലാത്മഹര്‍ഷം.

ഏഴേഴായ് വര്‍ണ്ണപുഷ്പക്കുലകള്‍ മികവിലായ് ചേര്‍ത്തു വൃത്തത്തില്‍ വെച്ച-
ങ്ങൂഴത്തില്‍ മാലകെട്ടാന്‍ കവികളിതുവിധം മേളനം ചെയ്തിടുമ്പോള്‍
പാഴല്ലീ കാവ്യമാലപ്രഭവ,മിവനിതാ കണ്ടു ചിത്തം കുളിര്‍ക്കേ
വാ‌ഴ്‌വായ് സൌഭാഗ്യവര്‍ഷം നിറവില്‍ വിതറുമെന്‍ സ്രഗ്ദ്ധരേ ഞാന്‍ നമിപ്പൂ.
സ്രഗ്ദ്ധര

അരിയന്നൂര്‍ അക്ഷരശ്ലോകസദസ്സിലെ സമസ്യാപൂരണത്തില്‍ എഴുതിയവ.

നിരതമീ മണലൂറ്റിയെടുത്തു വന്‍-
നദികള്‍ തന്‍ ഗതി മാറി,നശിച്ചു ഹാ
വനവുമിപ്പടി വെട്ടിനിരത്തിയാല്‍
സരളകേരളകേതു നശിച്ചിടും
(ദ്രുതവിളംബിതം).

ചെത്തിയതു വില്‍ക്കുടനെ ലാഭമതു കൊയ്യാം
ചെത്തിയതു മിച്ചമൊരു തുള്ളിയിനി വേണ്ടാ
ചെത്തമൊടെ ചൊല്‍ക ‘ജനസേവ’, യിതുപോലേ
ചെത്തരുതു വില്‍ക്കരുതു വാങ്ങരുതു മദ്യം.
(ഇന്ദുവദന)

ചതുരത തെളിയിച്ചാ ശ്രീധരന്‍ വന്നുവെന്നാല്‍
വലിയൊരു തുക കമ്മീഷന്‍ നമുക്കൊക്കുകില്ലാ
അതിനൊരു തട നല്‍കാന്‍‍, കാര്യമൊക്കെക്കലക്കാന്‍
നിപുണതയിവനേറും, ശ്രീധരന്‍ വേണ്ട വേണ്ടാ.

അറിയുകയിതു ടോം ജോസ്സിന്റെ കാര്യംനടത്തല്‍
പെരിയൊരു തുക നഷ്ടം, പാരയാകും പലര്‍ക്കും
അതിനുടനിതുപോലേ കത്തു കുത്തായ് കൊടുക്കാന്‍
നിപുണതയിവനേറും, ശ്രീധരന്‍ വേണ്ട വേണ്ടാ.

മാലിനി

നന്നായുള്ളൊരു രാഗമൊക്കെ നിരയായ് ചേര്‍ത്തൊത്ത ഭാവത്തൊടേ
നന്നായ്ത്തന്നെയുയര്‍ത്തിടുന്ന പൊഴുതാ മാധുര്യ മന്ദാകിനി
നന്നായ് ഹൃത്തിലുണര്‍ത്തിടുന്നണിമയില്‍ വര്‍ണ്ണങ്ങള്‍ സം‌പൂര്‍ണ്ണമായ്
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല, സൌഖ്യം സഖേ

ഒന്നായിന്നു പടുത്വമാര്‍ന്ന കവികള്‍ ചൊവ്വുള്ള വാക്കൊക്കെയും
മിന്നും വണ്ണമടുക്കി വൃത്തവടിവില്‍ കോര്‍ത്തീവിധം ഭംഗിയില്‍
മുന്നില്‍ പൂക്കണിപോലെ വര്‍ണ്ണനിറവില്‍ ത്തന്നേ നിരത്തീടവേ
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല, സൌഖ്യം സഖേ !

നന്നാം നാരദദാദമാം ഫലമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
വന്നൂ മാമലതന്നിലാണ്ടിവടിവില്‍ത്തന്നേയതും കഷ്ടമായ്
പിന്നീടാ ഗണനായകന്‍ ചതുരമായ് ചൊന്നുള്ള വാക്കൊക്കെയും
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല ,സൌഖ്യം സഖേ.

(നന്നായെന്നു പറഞ്ഞിടാന്‍ മടി,യെനിക്കില്ലില്ലസൌഖ്യം , സഖേ)

(നന്നായെന്നു പറഞ്ഞിടാന്‍ മടി,യെനിക്കില്ലില്ല സൌഖ്യം , സഖേ)

നാമീ നാട്ടിലെ മക്കളൊക്കെയിവിധം മൌനം ഭജിച്ചീടുകില്‍
സാമദ്രോഹികള്‍ നഷ്ടമാക്കുമിവിടേ കാടും സരിത്തും ദൃഢം
ഓര്‍മ്മിക്കേണമിതേവിധം പ്രകൃതിയേ നാശത്തിലെത്തിക്കൊലാ
ഭൂമീദേവി പൊറുക്കണം ചതിയരാം രാഷ്ട്രീയനേതാക്കളില്‍

ആദ്യം വൃത്തമെടുത്തു നീ പലവിധം വര്‍ണ്ണങ്ങളേ വര്‍ണ്ണ്യമാ-
യുദ്യോഗത്തില്‍ നിരത്തിവെച്ചു കവിതാമാധുര്യവും ചേര്‍ക്കവേ
ഖദ്യോതങ്ങള്‍ നിശീഥിനിക്കു നിറവായ് മിന്നുന്നപോല്‍ മുന്നിലായ്
ഹൃദ്യം പൂക്കണി വെച്ചിടുന്നു, പുലരിപ്പൊന്‍‌തിങ്കള്‍ പോല്‍ സുന്ദരം!
(ശാര്‍ദ്ദൂലവിക്രീഡിതം)

‘കവിമൊഴി’യിലെ സമസ്യാപൂരണങ്ങള്‍.

മഹിതം ഭുവി ജീവിതമെങ്കിലുമീ
ലഹരിപ്രണയം വനിതാവിഷയം
ബഹുമാനമുടച്ചിടുമീ വഹകള്‍
ലഹളക്കുതകുന്നവയെന്നറിയൂ.

മഹിതന്നിലൊരുത്തനു കഷ്ടതരം
ദുരിതങ്ങള്‍ വരുന്നതു ഹാ! വിഷമം
മഹിളാവിഷയം,വിഷമാം സുരയും
ലഹളക്കുതകുന്നവയെന്നറിയൂ.
തോടകം. .

ചെന്നക്കാട്ടു ദാമോദരക്കുറുപ്പാശാനു ശതാഭിഷേകമംഗളം.

ചെന്നക്കാട്ടു കുറുപ്പു വന്ദ്യഗുരുവാം ദാമോദരന്‍ ധന്യനായ്
ഇന്നിമ്മട്ടു ലസിച്ചിടുന്നു പറയാനാഹ്ലാദമാണോര്‍ക്ക നാം
ഇന്നോ സൌഖ്യശതാഭിഷേകനിറവില്‍ വാഴുന്ന പുണ്യാത്മനായ്
മിന്നും മംഗളവര്‍ണ്ണപുഷ്പനികരം ചാര്‍ത്തുന്നു ഭക്ത്യാദരം.

ചൊല്ലേറും തിരുനക്കരേശനടയില്‍ വാദ്യം മുഴക്കാന്‍ സ്ഥിരം
തെല്ലും ക്ഷീണമിയന്നിടാതെ നിരതം ചെല്ലുന്ന ധന്യാത്മികന്‍
ഉല്ലാസത്തൊടു പഞ്ചവാദ്യ,തിമിലയ്ക്കൊപ്പത്തിലാ പാണിയും
ഝില്ലം ചെണ്ടയില്‍ മാറ്റുരച്ച ഗുരുവിന്‍ കൈകള്‍ക്കു ഞാന്‍ കൈതൊഴാം

ദാനങ്ങള്‍ വരപുണ്യമായി മനുജന്നൊക്കുന്നുവെന്നോര്‍ത്തു നാം
ആമോദത്തൊടു വാഴണം ക്ഷിതിയിതില്‍ സര്‍വ്വേശ്വരപ്രീതിയില്‍
സമ്മോദത്തൊടു സര്‍വ്വഭൂതിഭരിതം സൌഭാഗ്യ സംഭൂതമാം
പ്രേമോദാരവിഭാവിതം ഗതിയതും നല്‍കട്ടെ സര്‍വ്വേശ്വരന്‍.

ദാനങ്ങളായി വരമേകി മനുഷ്യനെന്നു -
മാമോദമേറ്റുമൊരുവന്‍ ഭഗവാന്‍ നിനയ്ക്കാം
സമ്മോദമായ് ഭുവിയില്‍ ഭൂതികളൊത്ത ജന്മം
സര്‍വ്വേശ്വരന്റെ വരമായി ലഭിച്ചിടട്ടേ

**************************************