Saturday, September 24, 2011

ശ്ലോകമാധുരി.37

ശ്ലോകമാധുരി.37
‘ഭാസ്സില്‍ രമിക്കുന്നവര്‍ ഭാരതീയര്‍‘
ഘോഷിച്ചു സര്‍വ്വജ്ഞരിതേ പ്രകാരം
ഭോഷ്കെന്നു നണ്ണേണ്ട,സുഭദ്രമായ
ഭാഷ്യം,സ്മരിക്കാമഭിമാനപൂര്‍വം.
ഇന്ദ്രവജ്ര.

ചാപല്യമോടെ പലനാളു കഴിഞ്ഞു മന്നില്‍
ഊന്നാനെടുത്തു വടിയൊന്നവനന്ത്യകാലേ
എന്നാല്‍ ഭവന്റെ തിരുചേവടിയാണു മോക്ഷം
നല്‍കുന്നൊരൂന്നുവടി,തേടതു ഭക്തിയോടേ.
വസന്തതിലകം.


താളത്തൊടു നീയൊരു പാട്ടുപാടൂ
നീലക്കുയിലേ വരുകെന്റെ ചാരേ
ക്ഷീണിച്ചിവിടേ കഴിയുന്നു ഞാനും
നീ പാടുകില്‍ ഞാനതു കേട്ടുറങ്ങും.
ഉപസ്ഥിത.


ശോകം വരുംപൊഴുതെനിക്കൊരു ശാന്തിനല്‍കാന്‍
വേഗം വരൂ,കരുണയോടഗജാത്മജാ നീ
അന്‍പോടെ തുമ്പിയൊരുമാത്രയുയര്‍ത്തിയെന്നില്‍
സം‌പ്രീതനായി വരമേകണമേ,ഗണേശാ.
വസന്തതിലകം.

ഹരപുരമമരും ത്രൈലോക്യനാഥാ, മഹേശാ
ദുരിതശമനമേകും നല്‍‌വരം നല്‍ക,ശംഭോ
തിരുവടിമലര്‍ തന്നേയാശ്രയം മാലകറ്റാന്‍
പരിചൊടു,പരമേശാ,പാദപത്മം തൊഴുന്നേന്‍.
മാലിനി.


ഇമ്പംചേര്‍ന്ന പദങ്ങളാല്‍ കവിതകള്‍,ശ്ലോകങ്ങളാമൊക്കെയും
തുമ്പംവിട്ടു രചിക്കുവാന്‍ കഴിവെനിക്കേകേണമേ,ശാരദേ
മുന്‍പില്‍ ഞാനവ വെച്ചിടാം നിറവെഴും പാദത്തിലര്‍ഘ്യങ്ങളായ്
അംബേ,അക്ഷരരൂപിണീ കനിവൊടേ തന്നീടു വാഗ്‌വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.


കെട്ടിപ്പൂട്ടിയെടുത്തു ഞാന്‍ കവിതയേ,യങ്ങേക്കരേയ്‌ക്കിട്ടു ഞാന്‍
വീട്ടില്‍ വന്നുസുഖിച്ചിരുന്ന സമയത്തെത്തീ തിരിച്ചിന്നവള്‍
ഒട്ടേറെക്കഷണിച്ചു ഞാനവളെയെന്‍ ഹൃത്തീന്നകറ്റാന്‍,ശ്രമം
പൊട്ടിപ്പോയി,ലസിച്ചിടെന്റെ കവിതേ,യിമ്മട്ടിലെന്‍ ഹൃത്തില്‍ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

‘ദേഹം ദേഹിയെ വേര്‍പെടുന്ന സമയത്തെന്‍ ചാരെയാശ്വാസമായ്
ആരും വന്നിടു‘മെന്നു നീ കരുതുകില്‍ നേരാവുകില്ലാ ദൃഢം
പാരില്‍ ബന്ധമതൊക്കെ ബന്ധനമതായ് കാണുന്നു ബന്ധുക്കള്‍,നീ
ആപത്ബാന്ധവപാദപത്മഭജനം ചെയ്തീടു,ഭക്ത്യാദരം.
ശാര്‍ദ്ദൂലവിക്രീഡിതം.


പങ്കം തന്നില്‍ മദിച്ചിടുന്ന കിടികള്‍ക്കെന്താണു പത്ഥ്യം സഖേ
ശങ്കിക്കേണ്ട,പറഞ്ഞുവെങ്കിലതില്‍ വന്‍പാപം നിനക്കില്ലെടോ
തങ്കം,സ്വര്‍ണ്ണവിഭൂഷകള്‍‍,മരതകം, മുത്തും കൊടുത്തീടെടൊ
വങ്കന്‍ പന്നി രമിപ്പതാ ചെളിയിലാം,വര്‍ഗ്ഗസ്വഭാവം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം.

പണ്ടെങ്ങാണ്ടൊരു നാലുപാദമിവിടെക്കോറീ,മറന്നിട്ടു ഞാന്‍
മിണ്ടാതവ്വിധമങ്ങിരുന്നു,കവിതാപാദങ്ങള്‍ തീര്‍ക്കാതെ,ഹാ
വീണ്ടും ഞാനിവിടേയ്ക്കു വന്നതിവിടം കാണാന്‍,കുറിക്കാന്‍ സ്വയം
വേണ്ടും വണ്ണമതിന്നൊരാശയമുടന്‍ കിട്ടാന്‍ കൊതിച്ചീവിധം.
ശാര്‍ദ്ദൂലവിക്രീഡിതം.

മാറില്‍ ചേര്‍ത്തുപിടിച്ചു കണ്ണനു മുലപ്പാലേകി,ജീവന്‍ ത്യജി-
ക്കാറായ് വന്നളവന്നു ദീനമലറിക്കാറീ”മതീ,യ്യോ,മതീ”
‘സംസാരത്തിലെ ബന്ധനം മതിമതീ‘ന്നെന്നര്‍ത്ഥമാക്കീട്ടവന്‍
കംസാരീ,ഹരിയന്നവള്‍ക്കു ഗതിയായേകീ വരം മോക്ഷദം.
ശാര്‍ദ്ദൂലവിക്രീഡിതം.

അത്യന്തം ഭക്തിയോടീ തിരുനടയടിയന്‍ തേടിയെത്തീ,ഭവാനീ
നിത്യം നിന്‍പൂജ ചെയ്‌വാനതിലിവനുടനുണ്ടാകുമീയാത്മഹര്‍ഷം
കൃത്യംചൊല്ലാവതല്ലാ,മനമതിലുളവാകുന്നൊരാ ഭാവമെല്ലാം
സത്യം നിന്‍ മായതന്നെന്നിവനതു ദൃഢമായാത്മനാ,ലോകമാതേ.
സ്രഗ്ദ്ധര.
*******************************************************************

Wednesday, September 21, 2011

ശ്ലോകമാധുരി.36

ശ്ലോകമാധുരി.36

ഹൃത്തില്‍ വന്നൊരു വാക്കുകള്‍ കൊരു-
ത്തിത്ഥം മുത്തണിമാല്യമാക്കി ഞാന്‍
കെള്‍പ്പേറും തവപൂജചെയ്തു നിന്‍-
തൃപ്പാദത്തിലലങ്കരിക്കുവാന്‍.
ശുദ്ധവിരാള്‍.


കൃപയോടിനിയൊന്നു വന്നിവ-
ന്റുപതാപങ്ങളൊഴിക്കുകംബികേ
കരുണാമയി നീയെനിക്കു നല്‍-
വരമേകൂ,തുണയേകു സന്തതം.
വിയോഗിനി.


ചെറ്റത്തരം കാട്ടി മറിഞ്ഞു മണ്ണില്‍
പറ്റിപ്പിടിച്ചങ്ങു കിടന്നിടേണ്ടാ
കൊറ്റൊന്നുമില്ലാതെ വലഞ്ഞു മക്കള്‍
വീട്ടില്‍ കിടപ്പാണതു കാണ്‍ക,കഷ്ടം.
ഇന്ദ്രവജ്ര.

അഹന്ത ഹന്തവ്യമതാണു മണ്ണില്‍
മഹിക്കു വേണ്ടുന്നതു മൈത്രി മാത്രം
ഇഹത്തില്‍ വാഴുന്നൊരു നാളിലെല്ലാം
മഹത്തമസ്നേഹമുണര്‍ത്തു നമ്മള്‍.
ഉപേന്ദ്രവജ്ര.

ഒരിക്കല്‍ നീയെന്നുടെ കാതില്‍ മെല്ലേ
ഉരച്ച കാര്യം മധുരം മരന്ദം
തിരിച്ചു ഞാന്‍ ചൊല്ലിയ വാക്കു കേള്‍ക്കേ
ചിരിച്ചു നീ നിന്നതിനെന്തു ചന്തം!.
ഉപേന്ദ്രവജ്ര.


കടുത്ത വാക്കുകളുരച്ചു നീയിനി-
യെടുത്തിടേണ്ടൊരു മികച്ച കാര്യവും
മനസ്സിലാക്കുക,മൃദുത്വവാണികള്‍
നിനച്ചുരയ്ക്കുക,നിനക്കു നന്മയാം.
സുമംഗല.

കനകകാന്തി തെളിഞ്ഞു വിളങ്ങിയീ-
വനികതന്നില്‍ സുമങ്ങള്‍ വിരിഞ്ഞിതാ
അവനി തന്നിലിവന്നിവ നല്‍കിടു-
ന്നമിതസൌഖ്യമമേയമമോഘമായ്.
ദ്രുതവിളംബിതം.


ഈണം മറന്നു പടുപാട്ടുകള്‍ പാടുവാനായ്
നാണം നിനക്കു ലവലേശവുമില്ലെ ചൊല്ലൂ
വേണം നിനക്കു പരിശീലനമൊന്നു പാടാന്‍
ക്ഷീണം വരാതെയതിനായുക,യെന്റെ കാക്കേ.
വസന്തതിലകം.

ഉണ്ണിക്കരത്തില്‍ നറുവെണ്ണയെടുത്തു മെല്ലേ
ഉണ്ണാന്‍ വരുന്ന സഹജര്‍ക്കു കൊടുത്തു കൈയില്‍
കണ്ണന്‍ നടത്തുമൊരു ലീലയിതെത്ര രമ്യം
കണ്ണില്‍ നിറഞ്ഞ നിറനിര്‍വൃതിയെത്ര ഹൃദ്യം!
വസന്തതിലകം.

ഉണ്ടോ,നിനക്കു ചില തോന്നല്‍ പെരുത്തു ഹൃത്തില്‍
വണ്ടേ,കറുത്തനിറമാണഴകാര്‍ക്കുമാര്‍ക്കും
മണ്ടാ,വിയത്തില്‍ വിരിയുന്നൊരു ചന്ദ്രലേഖ-
യ്ക്കുണ്ടാവുമോ നിറവു,നീലനിറം നിറഞ്ഞാല്‍?
വസന്തതിലകം.


എണ്ണാം നിനക്കു,ഭുവനം വനമാണു ചിത്രം
കണ്ണില്‍പ്പെടുന്ന ചില സത്യമതും വിചിത്രം
വിണ്ണില്‍ വിളങ്ങുമൊരു ശക്തിയതല്ല ദൈവം
മണ്ണില്‍ വരം സഹജമൈത്രി,യതാണു ദൈവം.
വസന്തതിലകം


കാരാഗൃഹത്തില്‍ ജനനം ബഹുകേമ,മെന്നാല്‍
കാട്ടുന്നതൊക്കെ വികൃതിത്തരമാണു കഷ്ടം
കണ്ണാ,നിനക്കു തിരികേ തടവില്‍ കിടക്കാ-
നുണ്ടോ ഹൃദത്തില്‍ വലുതാം കൊതി,യൊന്നു ചൊല്ലൂ.
വസന്തതിലകം.

ജോലിക്കുവേണ്ടിയൊരുവന്‍ പല വാതില്‍ തെണ്ടി-
വേലത്തരത്തിലലയുന്നതു കാണ്‍ക നിങ്ങള്‍
മേലൊക്കെ മണ്ണു പുരളാത്തൊരു വേല‍,വന്‍‌ കൈ-
ക്കൂലിക്കു സാദ്ധ്യത പെരുത്തൊരു ജോലി വേണം
വസന്തതിലകം.


ഞെട്ടറ്റു മണ്ണടിയുമെന്നൊരു സത്യമോര്‍ത്തി-
ട്ടൊട്ടൊട്ടു നന്മയപരര്‍ക്കിനി നല്‍ക,പൂവേ
ഒട്ടേറെയുണ്മയിതുപോലെ ജഗത്തിലുണ്ടെ-
ന്നൊട്ടൊന്നുറച്ചിടുകില്‍ നന്മ നിനക്കുമുണ്ടാം.
വസന്തതിലകം.

തൂവെണ്ണിലാവു പടരുന്നവനീതലത്തില്‍
നീലാരവിന്ദമെതിനോ മിഴിപൂട്ടി നിന്നൂ
മേലേ വിടര്‍ന്ന ശശിബിംബമതിന്റെ ശോഭ
ചാലേ കവര്‍ന്നിടരുതെന്നു നിനച്ചതാവാം.
വസന്തതിലകം.


നീളേ തെളിഞ്ഞ വരതാരകമൊക്കെ വിണ്ണില്‍
മേളിച്ചിടുന്നു നിറദീപകണം കണക്കേ
ഓളത്തിലീ ദൃശമുണര്‍ത്തിടുമാത്മകര്‍ഷ-
മാളിച്ചിടും വിരഹവേദനയെന്റെയുള്ളില്‍.
വസന്തതിലകം.

നീഹാരശീകരസമം ചില മുത്തുകള്‍ ഞാന്‍
മോഹിച്ചെടുത്തു നിറമുത്തണി മാലയാക്കി
ആഹാ! നിനക്കതണിയാനുടനേകുവാന്‍ ഞാന്‍
ഈ ഹാരമോടെയവിടെത്തിടുമോമലാളേ.
വസന്തതിലകം.


പണ്ടേ കളഞ്ഞ ചിലകാര്യമെടുത്തു നീയീ
ശണ്ഠയ്ക്കു വന്നിടുകിലിണ്ടല്‍ നിനക്കുമുണ്ടാം
ഉണ്ടായ കാര്യമതു ചൊല്ലിയതൊക്കെ ശുദ്ധ-
മണ്ടത്തമായിയതു തന്നെ നിനച്ചു ഞാനും.
വസന്തതിലകം.


ഭാവിക്കുവേണ്ടിയൊരുവന്‍ പലവേലചെയ്തു
ഭാവിച്ചിടുന്നു ഗമ,പിന്നൊരു വിശ്രമം താന്‍
ആ വിദ്യ ചെറ്റു വിനയായി വരുന്നുവെന്നാ-
ലാവിച്ചിടും സകല ലക്ഷ്യവുമോര്‍ത്തിടേണം.
വസന്തതിലകം.

വല്ലായ്മ വന്നു പെരുകുന്നൊരു നേരമാണെ-
ന്നില്ലായ്മയൊക്കെയറിയുന്നിനിയെന്തു ചെയ്‌വാന്‍
നല്ലോരുകാലമതു ഭൂതമതായിയെന്നേ
പൊല്ലാപ്പിലാക്കിയിവനോര്‍ത്തതുമില്ല ഭവ്യം.
വസന്തതിലകം.


സദാ നീയിരിക്കെന്റെ ഹൃത്തില്‍,മഹേശാ
മുദാ നിന്റെ നാമം ജപിക്കാം,ഗിരീശാ
കദാ നിന്റെ സം‌പ്രീതിയെന്നേ തുണക്കും
തദാ യെന്റെയീ ജന്മസാഫല്യമാകും.
ഭുജംഗപ്രയാതം.


നിരന്തരം രസങ്ങളാര്‍ന്ന വാക്കുകള്‍ കൊരുത്തെടു-
ത്തുരച്ചിടുന്ന കാവ്യമൊക്കെയെത്രമേല്‍ മഹത്തരം
വരുന്നകാലമൊക്കെയിങ്ങനീവിധത്തിലുത്തരോ-
ത്തരം പടുത്വമോടെയങ്ങൊരുക്കു കാവ്യമുത്തുകള്‍ .
പഞ്ചചാമരം.

അമ്പിന്‍ ശയ്യയിലന്നു ഭീഷ്മര്‍ ശയനം ചെയ്തൂ,മുഹൂര്‍ത്തം ഗണി-
ച്ചമ്പേ,യംബ ശിഖണ്ഡിയായി പകയും വീട്ടീ രണേ തൃപ്തിയായ്
അന്‍പോടേ കുരു പാണ്ഡവര്‍ വൃണിതരായ് ചെന്നെങ്കിലും തോന്നിയി-
ല്ലമ്പല്ലാ മൃദുശയ്യയായി,ഭഗവാന്റന്‍പാണു താങ്ങായ് വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഈ ലോകത്തിലുരുത്തിരിഞ്ഞുവരുമാ മായങ്ങള്‍ നിസ്സംശയം
മാലേറ്റീടു,മടുത്തിടേണ്ട,ദൃഢമായ് കാണേണമീയാശയം
കാലേതന്നെയിതാണു സത്യ,മനിശം തോന്നുന്നമര്‍ത്ത്യന്‍ സ്വയം
കാലക്കേടുകള്‍ വന്നിടാതെ ഭഗവത്പാദം ഗമിക്കും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.


എന്താണിന്ദുകലയ്ക്കു ചന്തമിടിയാന്‍ ബന്ധം തിരഞ്ഞിന്നു ഞാന്‍
ചിന്തിച്ചിട്ടു തെളിഞ്ഞതില്ല ദൃഢമാം ഹേതുക്കളൊന്നും ഹൃദി
ചെന്താര്‍മാനിനി തന്റെ ചില്ലിയുഗളം കണ്ടിട്ടു തന്‍ ശോഭയില്‍
മാന്ദ്യംവന്നു ഭവിച്ചുവെന്നു കരുതുന്നുണ്ടാമതാം കാരണം.
ശാര്‍ദ്ദൂലവിക്രീഡിതം.

‘ഔപമ്യത്തിനു ചന്ദ്രനൊക്കു‘മതു കേട്ടീലോകമാകേയല-
ഞ്ഞാപത്ബാന്ധവ,നിന്റെ മുഗ്ദ്ധവദനം കാണാന്‍ കൊതിച്ചൊന്നു ഞാന്‍
അപ്പോള്‍ ചേലിലുണര്‍ന്ന നിന്റെ വദനം കണ്ടിന്ദു തോറ്റങ്ങു പോ-
യപ്പപ്പോ! കളവാരു ചൊന്ന,വനൊടും,കണ്ണാ,ക്ഷമിച്ചീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.


ചിത്രം!,ചിത്രതരത്തിലെത്ര വിരുതില്‍ ചാലിച്ച വര്‍ണ്ണങ്ങളാല്‍
ഇത്രക്കുന്മദഭംഗിയോടെ മഴവില്‍ചിത്രം വരച്ചീശ്വരന്‍
ഗാത്രം കോള്‍മയിര്‍ കൊണ്ടിടുന്നിവകളാലക്ഷ്യം വരുംമാത്രയില്‍
സൂത്രം ചൊല്ലുകയല്ല, സത്യമതുതാന്‍ നോക്കങ്ങു വിണ്ണില്‍ സഖേ.
ശാര്‍ദ്ദൂലവിക്രീഡിതം.


‘ജ്യോതി‘സ്സായിയുണര്‍ന്നു നിത്യമിവിടേ നവ്യങ്ങളാം മുത്തുകള്‍
ശ്ലോകത്തില്‍ നിറശോഭയോടെ വിരിയിച്ചുത്സാഹപൂര്‍വം സ്വയം
മോദിച്ചിങ്ങു വിളങ്ങിടും ‘കവിത തന്‍ മാതേ‘ നിനക്കായി ഞാന്‍
നേദിക്കുന്നൊരു കാവ്യമൊക്കെ സദയം കൈക്കൊള്‍ക,ധന്യാത്മികേ.
ശാര്‍ദ്ദൂലവിക്രീഡിതം.


താളം തെറ്റിയ പാട്ടുപാടിയിനി നീ,യെന്‍ മുന്നില്‍ വന്നിട്ടു തീ
നാളം പോലെയിവന്റെ ഹൃത്തിനധികം താപം പകര്‍ന്നീടൊലാ
കാളം മോന്തുകില്‍ വന്നതെറ്റു ശരിയായീടില്ല,യീണത്തില്‍ നീ
ചൂളം കുത്തിയുണര്‍ത്തിടൂ സ്വരസുഖം,മൈനേ,രസിക്കട്ടെ ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


തുമ്പേ,യോണവിശേഷമൊന്നു പറയൂ, നീ കണ്ടയോണക്കളം
വമ്പാര്‍ന്നുള്ളതുതന്നെയോ മലര്‍കളാലിമ്പം പകര്‍ന്നുള്ളതോ
ഗാംഭീര്യം വരുവാന്‍ മരപ്പൊടികളില്‍ വര്‍ണ്ണം നിറച്ചുള്ളതോ
തമ്പ്രാന്‍ മാബലി കണ്ടു കണ്‍കുളിരുവാന്‍ വന്നോ,തിരിഞ്ഞോടിയോ ?
ശാര്‍ദ്ദൂലവിക്രീഡിതം.

പാറുന്നുണ്ടൊരു വര്‍ണ്ണചിത്രശലഭം പൂന്തേന്‍ നുകര്‍ന്നങ്ങനേ
ആരാമങ്ങളിലൊക്കെ ഭംഗി നിറയും പുഷ്പങ്ങള്‍ തോറും മുദാ
ഈ രമ്യാഭ കലര്‍ന്ന ദൃശ്യമിതുപോല്‍ കാണുമ്പൊള്‍ പൂമ്പാറ്റപോല്‍
ശ്ലോകം നിത്യവുമാസ്വദിപ്പവരെ,ഞാനോര്‍ക്കുന്നു, ‘ശോഭാ‘ന്വിതം.
ശാര്‍ദ്ദൂലവിക്രീഡിതം.


പെയ്യട്ടേ മഴയീവിധം തകൃതിയായ്, ഭൂമിക്കു സന്തോഷമായ്
പെയ്യട്ടേ, ഹൃദയത്തിനാത്മസുകൃതം നല്‍കുന്ന നല്‍‌വാക്കുകള്‍
പെയ്യട്ടേ, നിറവാര്‍ന്ന നന്മ പെരുകും സത്കര്‍മ്മമാമൊക്കെയും
പെയ്യട്ടേ, നിറയട്ടെയിന്നുലകിലീ സൌഭാഗ്യസംവൃത്തികള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


മദ്ദേഹം വരഭംഗിയാര്‍ന്നു നിറവില്‍ തന്നൂ ഭവാന്‍ തുഷ്ടനായ്
ഇദ്ദേഹത്തിലൊരുക്കിവെച്ചു കരുണക്കാസ്ഥാനമായ് ഹൃത്തടം
ചിദ്രൂപം സ്ഥിതഭക്തിയോടെയവിടെ സ്ഥാപിച്ചു ഞാനീവിധം
സദ്യോഗത്തില്‍ നടന്നിടുന്നു ഭഗവച്ചൈതന്യസംവാദിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

“വിണ്ണില്‍ നിന്നുതിരുന്നൊരീ സലിലബിന്ദുക്കള്‍ ചുടുന്നെന്നെ,നീ
കണ്ണാ,വന്നിടു വേഗ”മെന്നു പറയുന്നാ രാധ ദുഃഖാര്‍ത്തയായ്
ഇന്നീ മാലിലുലഞ്ഞു തപ്തഹൃദയം വിങ്ങുന്നതെന്തേ,കടല്‍-
വര്‍ണ്ണന്‍ വന്നു തലോടിയില്ല,യവനാ കണ്ണന്‍ മഹാശീമ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ആശാപാശം വലച്ചിട്ടൊരുവനവനിയില്‍ തൃപ്തിയാകാതെ നിത്യം
വേഷം,ഭൂഷാദി സൌഖ്യം സകലവിധമുടന്‍ ലഭ്യമാക്കാനുഴയ്ക്കും
മോശം കര്‍മ്മങ്ങള്‍ ചെയ്തിട്ടതിലൊരു വിഷമം തോന്നിടാതന്ത്യമാകേ
ഈശന്‍പാദം നമിക്കാനലയുവതെതിനോ ശാപമായീ ശരിക്കും.
സ്രഗ്ദ്ധര..
***************************************************************

Sunday, September 11, 2011

ശ്ലോകമാധുരി.35

ശ്ലോകമാധുരി.35 .

അലക്ഷ്യമാലക്ഷ്യമതായ് വരുമ്പോള്‍
അരക്ഷണം കൊണ്ടതു തീര്‍ത്തിടേണം
പരീക്ഷണം ചെയ്തു വിലക്ഷമാക്കില്‍
സമീക്ഷ ചെല്ലുന്നവലക്ഷണത്തില്‍.
ഉപേന്ദ്രവജ്ര.


ഗണേശ്വരാ,നിന്നുടെ മുന്നില്‍ ഞാനി-
ന്നുടച്ചിടുന്നീയൊരു നാളികേരം
കടുത്തവിഘ്നങ്ങളവിഘ്നമായ് നീ
ഉടച്ചിടേണം സകലം,തൊഴുന്നേന്‍.
ഉപേന്ദ്രവജ്ര.

ഇല്ലെന്നുചൊല്ലി മടിയോടുടനോടിടേണ്ടാ
മെല്ലേ തുറക്കു മധുരാധരമെന്റെ തോഴീ
നല്ലീണമോടെ ലയതാളമൊടൊത്തു നീയ-
ങ്ങുല്ലാസമായിയൊരു രാഗമുണര്‍ന്നു പാടൂ.
വസന്തതിലകം.

മിണ്ടാതെ വന്നിവിടെയൊന്നിരിയെന്റെ വണ്ടേ
മണ്ടത്തമൊന്നുമുടനാടുകവേണ്ട വീണ്ടും
ചെണ്ടായചെണ്ടുകളിലൊക്കെ നടന്നു പൂന്തേന്‍
തെണ്ടുന്ന നിന്റെ ഗതി തന്നെ നിനക്കു നല്ലൂ.
വസന്തതിലകം.


മുത്തൊക്കെ വാനില്‍ വിതറുന്നൊരു ചന്ദ്രലേഖേ
മുറ്റത്തു നീയിവിധമെന്തിനു പാലൊഴുക്കീ
തെറ്റെന്നു തെറ്റിവനു ബോദ്ധ്യവുമായ്,നിലാവാ-
ണിറ്റിറ്റു വീഴുവതുചുറ്റു,മതെത്ര രമ്യം.
വസന്തതിലകം.

വറ്റും യവാഗുവതില്‍ നിന്നുടനെന്റെ കൈയാല്‍
വറ്റൂറ്റിവെച്ചതു നിനക്കു തരുന്നു മോദാല്‍
പറ്റില്ലയെന്നു പറയേണ്ട,യെനിക്കു നിന്റെ
വറ്റാത്തൊരാ കരുണ നല്‍കണമേ,ഗണേശാ.
വസന്തതിലകം.


ഗണപതിയൊടു പണ്ടാ വേലവന്‍ ശണ്ഠകൂടീ
പഴനിമലയിലേറീട്ടാണ്ടിതന്‍ കോലമായി
ഗുണമതിലവനുണ്ടായവ്വയാര്‍,‘ജ്ഞാനമാകും
പഴ‘മവനവനേതാനെന്നു പാടാന്‍ തുടങ്ങീ.
മാലിനി.

അത്തം തൊട്ടൊരു പത്തു നാളു വിവിധം പൂക്കള്‍വിരിച്ചിങ്ങനേ
ചിത്രം പോലെ ചമച്ച പൂക്കളമിതാ നില്‍ക്കുന്നു വര്‍ണ്ണാഭമായ്
മൊത്തം വര്‍ഷവുമീവിധം സുരഭിലം, വര്‍ണ്ണോജ്ജ്വലം വന്നിടാന്‍
അത്യാമോദമെവര്‍ക്കുമിന്നിവനിതാ നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


ഉണ്ടാവേണമടുത്തുതന്നെയിതുപോല്‍ വണ്ടേ,മുരണ്ടിന്നു നീ
ഉണ്ടാക്കേണമെനിക്കു ഹൃദ്യതരമാം രാഗങ്ങളാമോദമായ്
മിണ്ടാതിങ്ങനിരുന്നിടേണ്ട,ചൊടിയായ് പൊങ്ങിപ്പറന്നുല്ലസി-
ച്ചിണ്ടല്‍ തീര്‍ത്തു മനസ്സില്‍ വന്ന ലയമോടാരാഗവിസ്താരമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓരോ കാര്യമടുത്തിടുന്നസമയത്തുണ്ടായിടും കൂട്ടുകാര്‍
ഓരോ കാരണമോതിടും,പിരിയു,മന്നേരം വിഷാദം വരും
നേരേ ഹൃത്തിലുണര്‍ന്നൊരാദരവിവര്‍ക്കില്ലാ,സ്വയം കൃത്യമായ്-
കാര്യം കാണുവതിന്നു വന്ന ചിലരെന്നോര്‍ത്താല്‍ വരും സൌഖ്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.


കത്തും കണ്ണിലനംഗനാ ഗതികൊടുത്തിട്ടങ്ങു സന്തുഷ്ടനായ്
മെത്തും കാന്തി തിളങ്ങിടും ഗിരിജതന്‍ കൈയും പിടിച്ചില്ലയോ
ചിത്രം താന്‍ തവവൈഭവം,പിഴയതായ് നിന്‍മക്കള്‍ വൈരൂപ്യമാര്‍-
ന്നെത്തീയൊന്നു ഗജാനന,ന്നപരനോ ഷഡ്ശീര്‍ഷ,നെന്തോതുവാന്‍ !.
ശാര്‍ദ്ദൂലവിക്രീഡിതം.


തുമ്പേ,വന്നിടുകെന്റെയീ തൊടികളില്‍ നന്നായ് വിടര്‍ത്തീടു നീ
തുമ്പം തീര്‍ത്തിടുമാ സ്മിതം മലര്‍കളാല്‍ മെല്ലേ ലസിച്ചങ്ങനേ
വന്‍പേറും പലപൂക്കളും തൊടിയിലുണ്ടെന്നാലുമില്ലാ മലര്‍-
ത്തുമ്പാല്‍ നീ തരുമാത്മഹര്‍ഷമതിനായെന്നും കൊതിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

നാണിക്കേണ്ട,കടന്നുവന്നിടു,നമുക്കോണക്കളം തീര്‍ക്കുവാന്‍
വേണം നിന്നുടെപൂക്കളൊത്തു നിറവാം പത്രങ്ങളും മോടിയില്‍
ഓണത്തുമ്പികളോടിയോടിവരവാ‍യാഘോഷമായ് പൂക്കളം
കാണാന്‍,പിന്നെ നിനക്കു മുത്തമിടുവാന്‍, തുമ്പേ,യുണര്‍ന്നെത്തു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീലാംഭോധി കടഞ്ഞെടുത്ത മണിമുത്തെല്ലാ‍മെടുത്താരിതീ-
നീലാകാശനിചോളമിത്ര മികവായാരമ്യമാക്കീ സ്വയം
ചാലേ നോക്കുകയിന്ദുലേഖയതിലേ യ്ക്കെത്തുന്നുറക്കത്തിനായ്
മേലേയീദൃശമൊന്നു കാണ്‍കിലെവനും ചിത്തം മദിച്ചാര്‍ത്തിടും.
ശാര്‍ദ്ദൂലവിക്രീഡിതം.


പറ്റില്ലെന്നു പറഞ്ഞിടേണ്ട,മുഴുവന്‍ പറ്റാണു,നീയിപ്പൊഴും
പറ്റിക്കാനിതു ചൊല്ലുമെന്നറിവു ഞാന്‍, കിട്ടില്ല പറ്റൊട്ടുമേ
പറ്റിക്കാനിനി വന്നിടില്‍ വടിയെടുത്താഞ്ഞൊന്നു പറ്റിച്ചിടും
പറ്റും നോക്കി വരേണ്ടതില്ല,യിനിയും പറ്റില്ല പറ്റിപ്പുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

വമ്പാര്‍ന്നുള്ളൊരു തുമ്പിയും കലശവും പാശാങ്കുശം,മോദകം
ലംബം വീര്‍ത്തൊരു കുമ്പയും വിനകളേ മാറ്റുന്നൊരാ ദന്തവും
മുമ്പില്‍ വന്നു വിളങ്ങിടുന്നു നിറവില്‍,നിന്നേ വണങ്ങുന്നു ഞാന്‍
ജംഭാരിപ്രമുഖാര്‍ച്ചിതാ,ശിവസുതാ, മാം പാഹി,വിഘ്നേശ്വരാ.
ശാര്‍ദ്ദൂലവിക്രീഡിതം.


വാണീ,യെന്നുമുയര്‍ത്തിടുന്ന വരമാമീണങ്ങളില്‍ മിന്നി നീ
ചേണാര്‍ന്നെന്നിലുണര്‍ത്തിടുന്ന കവിതാപാദങ്ങള്‍ ഗാനങ്ങളായ്
വീണാതന്ത്രികള്‍ മീട്ടിടുന്ന സമയത്താഗാനമോരോന്നുണര്‍-
ന്നോണത്തുമ്പികള്‍ പാറിടുന്ന നിറവില്‍ പാറുന്നിതാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

വെയ്ക്കാം നിന്നുടെ മുന്നിലീ ദുരിതവും ദുഃഖങ്ങളും കാഴ്ചയായ്
വെയ്ക്കാന്‍ വേറിവനൊന്നുമില്ല ശിവനേ, യര്‍ഘ്യങ്ങളായ് സ്പഷ്ടമായ്
വെയ്ക്കാനിന്നിവനാഗ്രഹം നിറവെഴും കാവ്യങ്ങള്‍ കാണിക്കയായ്
വൈക്കം വാണിടുമപ്പനേ,യിവനെ നീ കാത്തീടണം തുഷ്ടനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


സത്യം,ശ്ലോകമെഴുത്തിനായി സമയം കിട്ടുന്നപോലൊക്കെ ഞാ-
നെത്താറുണ്ടു സഖേ,കുറിച്ചിടുവതിന്നീ വേദിയില്‍ നിത്യവും
എന്നാലോര്‍ക്കണ,മോര്‍ത്തിടാതെ വരുമാ വിഘ്നങ്ങളില്‍ തട്ടി ഞാ-
നൊട്ടൊട്ടാകെ വലഞ്ഞിടുന്ന സമയത്തെത്താനിവന്നൊത്തിടാ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും മഞ്ഞാണു,ചുറ്റാനൊരുവൃഷ,മവനോടൊത്തുഭൂതങ്ങള്‍ നിത്യം
ചുറ്റും ഹുങ്കോടെ വന്നിട്ടടിമലര്‍ പണിയുന്നെത്ര ചിത്രം വിചിത്രം !
ചുറ്റും നാഗം കഴുത്തില്‍,തെളിവൊടു ജടയില്‍ ചന്ദ്രബിംബം,പദത്തില്‍
ചുറ്റുന്നോര്‍ക്കാത്മപുണ്യം തരുമൊരുവരരൂപം ശിവം, കൈതൊഴുന്നേന്‍.
സ്രഗ്ദ്ധര.


ചെന്താര്‍മാതിന്റെ കാന്തിയ്‌ക്കുടവുടനിടയാക്കുന്നൊരീ ചന്തമോടെന്‍
മുന്നില്‍ നീ വന്നുനില്‍ക്കേ പെരിയൊരു സുഖമാണെന്‍ ഹൃദന്തത്തില്‍,നാഥേ
മന്ദം നിന്‍ മുദ്ധഹാസം നിശയിലെനിലവാമാനിലാവിന്റെ ചേലില്‍
സന്താപം മാറ്റിയെന്നില്‍,മതിമുഖിയതിനാലെന്തു സൌഭാഗ്യവാന്‍ ഞാന്‍ ! .
സ്രഗ്ദ്ധര.

സുബ്രഹ്മണ്യന്റെ ചേട്ടന്‍,സുരനിര നിരതം വാഴ്ത്തിടും ശ്രീഗണേശന്‍
ഇബ്രഹ്മാണ്ഡത്തില്‍ വിഘ്നം വരുവതു തടയാനൂറ്റമേറുന്നൊരീശന്‍
തുമ്പത്തില്‍ വീണിടുമ്പോളടിയനു തുണയായെത്തിരക്ഷിച്ചിടുന്നോന്‍
തുമ്പിക്കൈകണ്ടു കൂപ്പാന്‍,തവപദമണയാന്‍ നല്‍‌വരം തന്നിടേണം.
സ്രഗ്ദ്ധര.
***********************************************************************

Sunday, September 4, 2011

ശ്ലോകമാധുരി. 34

ശ്ലോകമാധുരി 34 .

അറിയാതെ വരുന്നതെറ്റുതീര്‍-
ത്തറിവും മേന്മയുമേകിടുന്നൊരാള്‍
അവനാണു നമുക്കു മിത്രമായ്
ഭുവനേ,നന്ദിയൊടൊര്‍ത്തിടെപ്പൊഴും.
വിയോഗിനി.


നല്ലനാളുകളെയോര്‍ത്തിതേവിധം
തെല്ലു ശോകമിയലുന്നതെന്തിനായ്
അല്ലലൊക്കെയൊഴിവാക്കിയാര്‍ത്തു വ-
ന്നുല്ലസിക്ക മതിയാം വരേയ്ക്കു നാം
രഥോദ്ധത.

കിശോരനായീവിധമെത്രമാത്രം
വിശേഷമായിക്കളിയാടി,കണ്ണാ
വിശന്നുവെന്നാലുടനേകിടാം ഞാന്‍
വിശുദ്ധമാമീ നറുവെണ്ണയുണ്ണാന്‍.
ഉപേന്ദ്രവജ്ര.

കുലച്ചവില്ലോടെയടുത്തു പാര്‍ത്ഥന്‍
തൊടുത്തുവിട്ടൂ ശരമേറ്റു ഘോണീ
എടുത്തിടാനായിയടുത്തനേരം
തടുത്തു ഭര്‍ഗ്ഗന്‍ വിജയന്റെ മാര്‍ഗ്ഗം.
ഉപേന്ദ്രവജ്ര.


എനിക്കു നീ നല്‍കിയ മുത്തമെല്ലാം
കൊരുത്തു ഞാനിന്നൊരു മാലതീര്‍ത്തൂ
ആ മാലതന്‍ മുത്തുകളില്‍ തിളങ്ങു-
ന്നാരോമലേ നിന്നുടെ മുഗ്ദ്ധഹാസം.
ഉപജാതി.

വിധിയൊക്കെ വിധിച്ചിടാമൊടുക്കം
വിധിയേ മാറ്റിമറിച്ചിടാനെളുപ്പം
വധശിക്ഷ നടത്തിടാതെ വെക്കം
വിധിനീട്ടാന്‍ വിധിയായതും വിചിത്രം
വസന്തമാലിക.


ഒപ്പന കേട്ടൊരു മധുരലയത്തില്‍
മാരനു നല്‍കണമമൃതകണങ്ങള്‍
നീയൊരു പൂവിനു സദൃശമുലഞ്ഞാ-
മാറിലമര്‍ന്നിടു മധുവിധുനാളില്‍.
ഉജ്ജ്വലം.

നീലനിശീഥിനിയുണരുകയായീ
വിണ്ണിനു താരകള്‍ നിറകതിരായീ
ചന്ദ്രികതൂകിയ മലര്‍വനിതന്നില്‍
നീയൊരു മാദകമധുമലരായീ.
ഉജ്ജ്വലം.

ജനഹിതമറിയാതീമട്ടില്‍ സ്വയം
പ്രഭുതയില്‍ വിളയാടാനൊക്കില്ല കേള്‍
ഇതിനൊരു പരിഹാരം കാണാതെ നീ
മരുവുകില്‍ തടികേടാമോര്‍ത്തീടണം.
ലളിതം.

സ്മരണയില്‍ മധുകണം നിറക്കുവാന്‍
കഴിയുകില്‍ കവിതകള്‍ മികച്ചതാം
ലളിതമായ് രസഭരം രചിച്ചൊരാ
കവിതയാണതിസുഖം തരുന്നതും.
പ്രിയംവദ.



തരുനിര പൂത്തൂ,വല്ലികള്‍ പൂത്തൂ
വനികളില്‍ നീളേ ബാലകരാര്‍ത്തൂ
ഇനിയിവിടാകേ,യുത്സവഘോഷം
തിരിതെളിയുന്നീയോണവിശേഷം
മൌക്തികപംക്തി

അറിയണം നീ,നിനക്കായിയോണക്കളം
നിറവു ചേരും വിധത്തില്‍ രചിക്കേണ്ടയോ
അതിനു ഹൃദ്യം നിറങ്ങള്‍ ലഭിക്കാന്‍ പലേ
തൊടികള്‍ തെണ്ടിക്കുറേപ്പൂക്കളൊപ്പിച്ചു ഞാന്‍.
ഉര്‍വശി.

ഇച്ഛിച്ചവണ്ണമൊരു വണ്ണമവള്‍ക്കുവന്നു
ഉച്ഛാസമൊക്കെയൊരുപാടതു പാടുമായി
സ്വച്ഛം നടന്നവഴി മാറി വഴിക്കുനിത്യം
കൃച്ഛം നടന്നു,സുഖമിന്നസുഖം,കണക്കായ്.
വസന്തതിലകം.


ഇന്ദ്രാദിദേവഗണവന്ദിത ചന്ദ്രചൂഡാ
സന്താപമൊക്കെയൊഴിവാന്‍ വഴി നല്‍കയെന്നും
ബാലേന്ദു നിന്റെ ജടതന്നിലെ ഭൂഷണംപോല്‍
കാലാന്തകാ,തെളിയുകെന്‍ ഹൃദയത്തില്‍ നീയും.
വസന്തതിലകം.


ചാഞ്ചാടിയാടിയൊടുവില്‍ മടിയില്‍ കിടന്നു
കൊഞ്ചിക്കുഴഞ്ഞു പലവേലകളും നടിച്ചു
തഞ്ചത്തിലൂര്‍ന്നുറിയില്‍ നിന്നു കവര്‍ന്ന വെണ്ണ
മിഞ്ചുന്നൊരുണ്ണിയുടെ രൂപമതെത്ര രമ്യം.
വസന്തതിലകം.

താരങ്ങള്‍ മിന്നിമറയുന്നൊരു വാനിടത്തില്‍
ആരാണിതേവിധമുയര്‍ത്തുവതീ പ്രദീപം
ആ ദീപശോഭ ധരതന്നിലൊഴുക്കിടുന്നീ
യാരമ്യദീപ്തി മധുചന്ദ്രികയല്ലെ,ചൊല്ലൂ.
വസന്തതിലകം.


തിണ്ണയ്‌ക്കുതന്നെ തലതാഴ്‌ത്തിയിരുന്നിടേണ്ടാ
എണ്ണംപറഞ്ഞു കരയേണ്ടിനിയെന്റെ തത്തേ
മൊണ്ണത്തരങ്ങളുടനേയവിടെക്കളഞ്ഞ-
വ്വണ്ണം പറന്നിവിടെ വന്നൊരു പാട്ടു പാടൂ.
വസന്തതിലകം.

നാനാനിറങ്ങളിടതൂര്‍ന്ന സുമങ്ങളാലേ
ഞാനീ വിധത്തിലഴകുള്ളൊരു മാല തീര്‍ത്തൂ
ചേലൊത്തവണ്ണമതു നിന്നുടെ വിഗ്രഹത്തില്‍
മാലൊക്കെ മാറുവതിനായിവനിന്നു ചാര്‍ത്തി.
വസന്തതിലകം.


മന്ദാരപുഷ്പഭര നിന്‍കചശോഭകണ്ടാല്‍
എന്തെന്തു ചന്ത,മതിബന്ധുരമെന്നു ചൊല്ലാം
ഇന്ദീവരങ്ങളൊടു മല്ലിടുമാഭയോടേ
മന്ദം വിടര്‍ത്തിടുക നിന്‍ നയനങ്ങള്‍ മെല്ലേ.
വസന്തതിലകം.

“വില്ലാളിവീരനവനര്‍ജ്ജുനനാണു ഹൃത്തില്‍
അല്ലാതെയാരുമിണയാവുകയില്ല സത്യം“
മല്ലാക്ഷിയീവിധമുരച്ചതു കേട്ടു കണ്ണന്‍
മെല്ലേ ചിരിച്ചു ഹൃദയത്തിലുണര്‍ന്നു മോദം.
വസന്തതിലകം.


വീമ്പോടെ വന്നസുരര്‍ വാലിനു തീ കൊടുത്ത-
ങ്ങെമ്പാടുമൊക്കെയുടനോടിടുമാ ദശായാം
വന്‍പോടെ ലങ്കയില്‍ വിനാശമുതിര്‍ത്ത നിന്‍വാല്‍-
ത്തുമ്പിന്റെ വന്‍പിനിവനമ്പൊടു കുമ്പിടുന്നേന്‍.
വസന്തതിലകം.

ശങ്കിക്കവേണ്ട,ശിവശങ്കര നിന്റെ രൂപം
സങ്കോചമൊക്കെയൊഴിവാക്കിയിവന്‍ ഭജിക്കും
സങ്കേതമായി തവ പാദയുഗം മനസ്സില്‍
സങ്കല്പമാക്കുമിവനേക വരാഭയം നീ.
വസന്തതിലകം.

പ്രതിവിധിയിതിനെന്താണോതിടേണ്ടൂ ശരിക്കും
മതിമുഖിയിനിയെന്നില്‍ ശങ്കവേണ്ടാ വഴക്കും
ദ്യുതിയൊടു തെളിവാനില്‍ പുഞ്ചിരിച്ചിന്നു കാണും
മതിയുടെയൊരുനാമം തന്നെയീ‘യിന്ദുലേഖ‘.
മാലിനി.

അത്തപ്പൂക്കളമിട്ടു ചിത്തിരയിതാ ചോദിപ്പു “ഞാനീ വിശാ-
ക്കും പിന്നനുരാധ കേട്ടപടിയായ് മൂലങ്ങളില്ലാതെ താന്‍
പൂരാടത്തൊടുമുത്തിരാടമിണയായോണക്കളം തീര്‍ക്കുവാന്‍
നേരേ ഞാനവിടിട്ട പൂക്കള്‍ ചതയാനെന്താണു കാര്യം സഖേ?”.
ശാര്‍ദ്ദൂലവിക്രീഡിതം.



ഒന്നൊന്നായി വിടര്‍ന്നിടുന്ന വിവിധം പുഷ്പങ്ങളെല്ലാമെടു-
ത്തൊന്നിച്ചിട്ടതില്‍ നിന്നുതിര്‍ന്ന വരമാം സൌന്ദര്യപുഞ്ജത്തിനാല്‍
മിന്നും സൌഭഗപൂരമാര്‍ന്ന വധുവായ് നന്നായ് ചമച്ചീശ്വരന്‍
തന്നേയന്നിവനേകിയെന്‍ ഗൃഹിണിയായെല്ലാമതെന്‍ ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

തെറ്റായുറ്റവര്‍ ചെയ്തിടുന്ന കുറവും കുറ്റങ്ങളും നമ്മളാ-
മട്ടില്‍ കണ്ണുമടച്ചുവെച്ചു വിടുകില്‍ തെറ്റായിടും കൂട്ടരേ
തെറ്റെന്നാവിധതെറ്റുകള്‍ ക്ഷമയൊടേ ബോദ്ധ്യപ്പെടുത്തീടുകില്‍
തെറ്റില്‍ നിന്നവര്‍ മാറിടും,ഗുണമവര്‍ക്കേവര്‍ക്കുമുണ്ടായിടും.
ശാര്‍ദ്ദൂലവിക്രീഡിതം.


ദ്വാരം വീണൊരു പാട്ടകാട്ടിയിവിടേ ഭിക്ഷയ്ക്കുവന്നിന്നൊരാള്‍
“ഭാരം തന്നെയിതേവിധം കഴിയുവാന്‍, പാങ്ങില്ല ജീവിക്കുവാന്‍,
ഭാര്യക്കുണ്ടസുഖം, വിശന്നുവലയുന്നഞ്ചാറു മക്കള്‍,മഹാ-
ക്രൂരംതാന്‍ വിധി”യെന്നുരച്ചുകരയുംനേരം തപിച്ചെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.

നാണിക്കാതെ കടന്നിരിക്കു മടിയില്‍, മെല്ലേ മുഖം താഴ്ത്തു നീ
കാണേണ്ടാരുമവര്‍ക്കസൂയ പെരുകും, തല്ലാനടുത്തീടുമേ
ഉണ്ണാനായി വിളിച്ചിടുന്ന സമയത്തൊന്നായ് നമുക്കൊന്നുപോയ്
ദണ്ണം വിട്ടു കഴിച്ചിടാമിടയില്‍ നീ പോകൊല്ല,മാര്‍ജ്ജാരമേ.
ശാര്‍ദ്ദൂലവിക്രീഡിതം.


പൊട്ടിച്ചിട്ടൊരുമുത്തുമാല തറയില്‍ വീഴുന്നപോലേ ചിരി-
ച്ചിട്ടീ മട്ടിലുരച്ചതൊക്കെ കളിയാം മട്ടായെടുത്തിന്നു ഞാന്‍
വട്ടം കൂടിയ കൂട്ടുകാര്‍ക്കു നടുവില്‍ പൊട്ടിച്ചിരിച്ചുള്ള നിന്‍-
മട്ടും ഭാവവുമൊക്കെയെത്ര സുഖദംതന്നേയെനിക്കിഷ്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


വണ്ടേ,ശ്രാവണമാസമായ് കളമിടാന്‍ വന്നീടണം സത്വരം
വണ്ടാര്‍പൂങ്കുഴലാള്‍ക്കു നീ മലരുകള്‍ നല്‍കീടണം നിത്യവും
ഇണ്ടല്‍തീര്‍ന്നൊരു പത്തുനാളിവിടെയും തങ്ങീടണം, പക്ഷെ വന്‍-
കുണ്ടാമണ്ടികള്‍ കാട്ടിയിട്ടു വെറുതേ മണ്ടൊല്ല മിണ്ടാതെ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.


“ശല്യം ശല്യമിതെന്നു ചൊല്ലി വെറുതേ ശല്യപ്പെടുത്തേണ്ട നീ-
യല്ലാതേയിവനില്ല മറ്റൊരുവളെന്‍ഹൃത്തില്‍, മനോമോഹിനീ“
വല്ലാതീവിധമോതി കേകയസുതന്‍ ശല്യപ്പെടുത്തും വിധൌ
കൊല്ലാന്‍ ഭീമനനുജ്ഞനല്‍കിയൊളിവില്‍, പാഞ്ചാലി,മാലാറ്റുവാന്‍.
(കേകയസുതന്‍=കീചകന്‍)
ശാര്‍ദ്ദൂലവിക്രീഡിതം.
*****************************************************************************