Tuesday, September 17, 2013

ശ്ലോകമാധുരി.53




കുമാരനല്ലൂര്‍  കാത്ത്യായനീ സുപ്രഭാതം.
***********************************
(വൃത്തം:വസന്തതിലകം)

പാലാഴി തന്നിലമരും ഭഗവാന്റെ ഭാവം
ലീലാവിലാസമൊടു മായയതായ് പിറന്ന
ശ്രീ വിഷ്ണുമായയുടെ മോഹനമായ രൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

പൊല്‍ത്താരിനോടു സമമായ മുഖാഭ,കൈയില്‍
എക്കാലവും വരദമാം തവ ശംഖു,ചക്രം
തൃക്കാല്‍ച്ചിലമ്പു,മണിമാലകളും ധരിച്ച
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

മെച്ചത്തിലുള്ള മണികാതില,മുത്തുമാല
തൃച്ചക്രമൊത്തു വരശംഖുമണിഞ്ഞു നിത്യം
സ്വച്ഛം വിളങ്ങി വിലസുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുഃഖാപഹേ, ദുരിതനാശിനിയായ് ജഗത്തില്‍
പ്രഖ്യാതമായ തവ വേഷവിശേഷമെല്ലാം
ഉദ്ഘോഷമായ വരദര്‍ശനമായി നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഊനം വരാതെയുലകത്തിനു രക്ഷയേകി
ആനന്ദമായുണരുമാ മുഖപങ്കജത്തില്‍
നൂനം വിടര്‍ന്നു വിലസുന്നൊരു രമ്യഭാവം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദൈത്യര്‍ക്കു ഭീതിയുളവാക്കിടുമുഗ്രരൂപം
മര്‍ത്ത്യര്‍ക്കു ശാന്തിയരുളും ലളിതം സ്വരൂപം
ഭക്തര്‍ക്കു മുക്തിവരദം വരപുണ്യരൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ജന്മങ്ങള്‍തോറുമിവനൊത്തൊരു പുണ്യമെല്ലാം
നിന്‍ മുന്നില്‍ വെച്ചു കഴല്‍ കൂപ്പി ഭജിച്ചുനില്‍ക്കാം
എന്‍ മാനസത്തിലഴിയാത്തൊരു ഭക്തിയെത്താന്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

അശ്രാന്തമായ ഭജനംവഴി നിന്റെ മുന്നില്‍
വിശ്രാന്തമായി നിലകൊണ്ടിടുമെന്റെയുള്ളില്‍
വിശ്രാന്തിയേകിയമരുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഇന്നോളമുള്ള പടുപാപമൊഴിഞ്ഞുപോവാന്‍
നന്നായ നല്ലവഴി കാട്ടുവതിന്നു മുന്നില്‍
മിന്നായമായയൊളിതന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുര്‍ഗ്ഗങ്ങളായ ദുരിതങ്ങളടുത്തിടുമ്പോള്‍
മാര്‍ഗ്ഗം തെളിച്ചു തവഭക്തരെ രക്ഷ ചെയ്യും
ദുര്‍ഗ്ഗേ തെളിഞ്ഞു വിളയാടുകയെന്‍ മനസ്സില്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഭോഷ്ക്കെന്നു ചൊല്ലി വരദര്‍ശനസൌഭഗത്തെ
മുഷ്ക്കോടെ തള്ളിയിരുളേറി വലഞ്ഞവര്‍ക്കും
നിഷ്ക്കാമമായി ദയയോടിരുള്‍ മാറ്റിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

തൃക്കാര്‍ത്തികയ്ക്കു തിരുവുത്സവനാളില്‍ ഭക്തര്‍
ഉത്സാഹമായി തവ സേവ നടത്തിടുമ്പോള്‍
ത്വല്‍ സ്നേഹമൊക്കെയവരില്‍ കനിവോടെ നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ആഭീലമായ ഗതി വന്നണയുന്ന നാളില്‍
ആഭൂതിയാര്‍ന്ന മുഖപങ്കജദര്‍ശനത്താല്‍
ആഭോഗസൌഖ്യമുളവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഉത്താപമൊക്കെയൊഴിവാക്കുവതിന്നു ഭക്തര്‍
ഉത്താളഭക്തിയൊടു നിന്നെ ഭജിച്ചിടുമ്പോള്‍
ഉള്‍ത്താരിലാത്തദയവോടെ കനിഞ്ഞിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

മാലോകരിന്നു ദുരിതത്തിലുഴന്നിടുമ്പോള്‍
ആലംബമായിയണയാന്‍ തവ തൃപ്പദങ്ങള്‍
മാലൊക്കെമാറ്റിടുമനുഗ്രഹമേകുമമ്മേ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുഷ്ടര്‍ക്കു ദുര്‍ഗ്ഗതി വരുത്തി ജഗത്തിലുള്ള
ശിഷ്ടര്‍ക്കു രക്ഷയരുളുന്നൊരു വിഷ്ണുമായേ
കഷ്ടം വരാതെയടിയങ്ങളെ നീ തുണയ്ക്ക
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഹൃദ്യം വെളുപ്പിലണിയുന്നൊരു വാണിരൂപം
വിദ്യാവിശേഷഗുണമേകുമമോഘഭാവം
ഹൃത്തില്‍ തുടന്നുവിടരും ഭവമാം പ്രഭാവം
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

നിത്യം പ്രഭാതസമയേ മലര്‍മങ്കയായീ
ഭക്തര്‍ക്കു മുന്നില്‍ വിലസുന്ന ഭവത്സ്വരൂപം
ചിത്തത്തിലൊത്തസുഖമേകുമതൊന്നു കാണ്മാന്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

പന്തീരടിക്കു പരമേശ്വരിയായ് വിളങ്ങും
നിന്‍ ദീപ്തമായ ശുഭദര്‍ശനസൌഭഗത്താല്‍
സന്താപമൊക്കെയൊഴിവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

ഉച്ചയ്ക്കു ദുര്‍ഗ്ഗയുടെ വേഷവിശേഷമോടേ
മെച്ചത്തിലുള്ള നില നിര്‍വൃതിയേകിടുമ്പോള്‍
ഉച്ചത്തില്‍ നാമമുരുവിട്ടു തൊഴുന്നു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

അത്താഴപൂജസമയേ വനദുര്‍ഗ്ഗയായി
ഭക്തര്‍ക്കഭീഷ്ടവരദായിനിയായ് വിളങ്ങി
ഉള്‍ത്താപഹാരിണിയുമായമരുന്ന മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

സത്ത്വപ്രധാനഗുണഭാവമൊടേ ലസിക്കും
സിദ്ധിപ്രദായിനി,മൃഡാനി,വരം സ്വരൂപം
ബദ്ധാഞ്ജലീസഹിതമിന്നു നമിപ്പു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

ദിഷ്ടത്തിനൊത്തപടിയിക്ഷിതി തന്നില്‍ സര്‍വ്വം
സൃഷ്ടിച്ചു രക്ഷപുനരേകിടുമമ്മ നീയേ
സ്പഷ്ടം ധരയ്ക്കു പരമാശ്രയമായ മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

*******************************

 ഓണനാളുകളുടെ ദേവതാസങ്കല്പത്തില്‍ ഒരു ഏകവൃത്തശ്ലോകസദസ്സ്.
(വൃത്തം: വസന്തതിലകം)
*****************************

തീര്‍ക്കുന്നു ഞാനിവിധമൊത്തപദങ്ങളാലേ
ഓര്‍ക്കാന്‍ ദിനാധിപരെയാ ദശനാളിലായി
അത്തം തുടങ്ങി തിരുവോണമതാം വരേക്കും
ഭക്ത്യാ ഭജിക്ക ദിനനാഥരെ, വൃദ്ധിയുണ്ടാം

അത്തത്തിലോണമുണരുന്നിതിലാദ്യനാളില്‍
മെത്തും ഹൃദത്തിലുമുണര്‍ന്നിടുമാത്മമോദം
ചിത്തത്തിലത്യധികഭക്തിയൊടോര്‍ക്ക നമ്മള്‍
‘വിഘ്നേശ്വര‘ന്റെ വരപാദമപാരമാര്യം

ചിത്രത്തിലെത്തുമൊരു ചിത്തിരയെന്ന നാളില്‍
വൃത്തിക്കുതന്നെ ‘ശിവശക്തി‘യെയോര്‍ത്തിടേണം
മെച്ചത്തില്‍ രണ്ടു വലയങ്ങളിലായി പൂക്കള്‍
വെച്ചാലതില്‍ തെളിയുമുത്തമമായി ഭാഗ്യം

മോടിക്കു മൂന്നുവലയങ്ങളതിന്റെയുള്ളില്‍
ചോതിക്കിടേണമതിരമ്യസുമങ്ങള്‍ ഭംഗ്യാ
ആതങ്കമൊക്കെയൊഴിവാക്കിടുമാ‘ ത്രിനേത്രന്‍‘
ഭൂതേശ്വരന്റെ ദിനമാണതുമോര്‍ക്ക ഭക്ത്യാ.

അന്നാ വിശാഖമൊരു നാളുവരുന്നനാളില്‍
നന്നായി നാലുകളമങ്ങനെ തീര്‍ത്തിടേണം
അന്നോളമുള്ള ദുരിതങ്ങളൊഴിഞ്ഞിടാനായ്
‘ബ്രഹ്മാ‘വിനോടു വരമര്‍ത്ഥന ചെയ്തിടേണം.

അന്നെന്നു വന്നിതനിഴം മിഴിതന്നിലെല്ലാം
മിന്നുന്ന പൂക്കളമതില്‍ വലയങ്ങളഞ്ചും
അന്നോര്‍ത്തു ‘പഞ്ചശരദേവ‘നു പൂജയെല്ലാം
നന്നായ് നടത്തിടുക,ബന്ധുരബന്ധമുണ്ടാം

ആട്ടംകളഞ്ഞു വലയങ്ങളിലാറിലായി
കേട്ടയ്ക്കു പൂക്കളിടുകില്‍ വരുമാത്മഹര്‍ഷം
മുട്ടാതെ ഭാഗ്യവരമൊക്കെ ലഭിപ്പതിന്നായ്
മുട്ടീടു ‘ഷണ്മുഖ‘പദത്തില്‍,ഭവം ഭവിക്കും

മൂല്യങ്ങളായ സുമമൊക്കെ നിരത്തിവെച്ചു
മൂലംദിനത്തില്‍ വലയങ്ങളൊരേഴു തീര്‍ക്കാം
മൂല്യങ്ങള്‍ നമ്മിലുരുവാക്കിയ യോഗ്യനാകു-
മാരാദ്ധ്യനായ ‘ഗുരുനാഥനു‘ പൂജ ചെയ്യാം

മാറാത്ത ‘ദിക്കുകളിലെട്ടുമതിന്റെ നാഥര്‍‘
പൂരാടനാളിലൊരു പൂജയവര്‍ക്കു നല്‍കാന്‍
നേരായിയെട്ടുവലയങ്ങളിലുള്ളില്‍ രമ്യം
താരൊക്കെ വെച്ചിടുക,ഭാഗ്യമതാം ഫലം കേള്‍

നേത്രത്തിനേറ്റമനുഭൂതി സുമങ്ങള്‍ നല്‍കാന്‍
ഉത്രാടനാളില്‍ വലയങ്ങളുമൊമ്പതാകും
‘വൃത്രാരി‘യാണു ദിനനാഥനവന്റെ നാമം
ചിത്തത്തിലോര്‍ക്കിലതു നന്മ നമുക്കു നല്‍കും

വൃത്തിക്കുതന്നെ തിരുവോണദിനത്തിലന്നു
വൃത്തത്തില്‍ വെച്ചിടുക പത്തുകളങ്ങള്‍ ഭംഗ്യാ
‘തൃക്കാക്കരേശ‘ വരബിംബമതിന്റെ മദ്ധ്യേ
വെയ്ക്കേണമോര്‍ക്ക,ഭഗവാന്‍ തരുമാത്മസൌഖ്യം

തൃക്കാക്കരേശ,ഭഗവാനെ ജഗത്തിലെങ്ങും
വായ്ക്കട്ടെ ശാന്തി,യഭിവൃദ്ധിയഭൂതപൂര്‍വ്വം
എക്കാലവും മനുജരുദ്ഗതി നേടിടേണം
തൃക്കാല്‍ക്കലെന്നുമതിനായി നമിച്ചിടുന്നേന്‍.



(ക്രിസ്റ്റീനാ റോസെറ്റിയുടെ ഒരു ഇംഗ്ലീഷ് കവിതയുടെ തര്ജ്ജനമ.)
What are heavy? Sea-sand and sorrow:
What are brief? To-day and to-morrow:
What are frail? Spring blossoms and youth:
What are deep? The ocean and truth.

ഏതിന്നാണതിഭാര,മീ കടലിലേ പൂഴിക്കുമൊപ്പം വ്യഥ-
യ്ക്കേതാണങ്ങതിഹൃസ്വ,മീ ദിവസവും വന്നെത്തിടും നാളെയും
ഏതാണങ്ങതിഭംഗുരം,യുവതയും വാസന്തപുഷ്പങ്ങളും
ഏതാണേറ്റമഗാധ,മീയുദധിയും ചൊല്ലേറിടും സത്യവും.
(ശാര്‍ദ്ദൂലവിക്രീഡിതം)

അമ്പേ! പൂക്കളിലുള്ള വര്‍ണ്ണമികവീ മുറ്റത്തു വൃത്തത്തിലായ്
ഇമ്പത്തില്‍ ഭൃതഭംഗിയോടഭിരതാല്‍ തീര്‍ത്തീടിലാര്‍ത്താടിടാം
തമ്പ്രാന്‍ മാബലി വന്നിതൊന്നു കണിയായ് കാണും ക്ഷണം ഹൃത്തടം
തുമ്പം വിട്ടു വിടര്‍ന്നിടും,ക്ഷമയില്‍ നാം തീര്‍ക്കേണമീ പൂക്കളം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ആശിസ്സേകണമെന്നൊരാഗ്രഹമവന്‍ നിന്നോടു ചൊല്ലീടവേ
ആശിസ്സേ,യതിനര്‍ത്ഥമൊക്കെയറിയില്ലെന്നും പറഞ്ഞില്ല നീ
ആശിസ്സാലവനേകി നീ കടിയതിന്നാലേ വലഞ്ഞിന്നവന്‍
ആശിസ്സേറി മരിച്ചുപോമതിനു നിന്‍ മണ്ടത്തമാം കാരണം.
(ശാര്‍ദ്ദൂലവിക്രീഡിതം)
( ആശിസ്സ് = അനുഗ്രഹം,പാമ്പു്,വിഷപ്പല്ല് ,വിഷം )

എന്തേ മര്‍ത്ത്യരുദഗ്രമായി ഗിരി പൊട്ടിപ്പൂ,നിരത്തീട്ടു,പി-
ന്നെന്തേ കാടിനു തീയിടുന്നവഴിയും പീഡിപ്പിതീ ഭൂമിയേ
പൊന്തും സ്വാര്‍ത്ഥതകൊണ്ടു വേണ്ട ധനമാര്‍ജ്ജിക്കാന്‍ നരര്‍ ലക്ഷ്മിയേ
നന്ദിപ്പിപ്പതിനീ സപത്നിയെ സദാ ദ്രോഹിപ്പിതെന്നോര്‍പ്പു  ഞാന്‍.
(സപത്നി=ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യ)
(ശാര്‍ദ്ദൂലവിക്രീഡിതം)

എല്ലാവര്‍ക്കും ശ്രമിക്കാമിവിടൊരു നിയമം ശക്തമായ് വന്നിടേണം
കൊല്ലുന്നോര്‍ക്കൊപ്പമായിട്ടവരെയുടനിതില്‍നിന്നു രക്ഷിപ്പവര്‍ക്കും
തല്ലും കല്ലേറുമന്ത്യംപിണയുമതുവരേ തൂക്കിയന്ത്യം വരുത്താന്‍
അല്ലേ നാം നോക്കിടേണ്ടൂ, ശരിയിതുവഴിതാന്‍ രക്ഷയാം ദുര്‍ബ്ബലര്‍ക്കും.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഒത്താലൊത്തതുപോലെ മുഗ്ദ്ധകവിതാസത്തായ മുത്തൊക്കെയും
മൊത്തം കൊത്തിയെടുത്തെടുത്തു തരുമാ തത്തമ്മയോടൊത്തു നീ
മെത്തും പത്തരമാറ്റിലുള്ള മഹിതം വൃത്തത്തിലായ് തീര്‍ത്തൊരാ
മുത്താമുത്തമമുക്തകത്തിലുളവാം തത്ത്വത്തിലാര്‍ത്തെന്‍ മനം!
(ശാര്‍ദ്ദൂലവിക്രീഡിതം)

ഓണക്കോടിയുടുത്തു വന്ന മുകിലേ, നീയൊന്നു തന്നീടുമോ
നാണംകൊണ്ടു തുടുത്ത പെണ്ണിനഴകായ് ചാര്‍ത്തീടുവാന്‍ കുങ്കുമം
വേണം വെണ്മയിയന്ന പൂക്കളവളേ ചൂടിക്കുവാനാരെ ഞാന്‍
കാണേണം, നറുമുല്ലയോ തുളസിയോ നല്‍കീടുമോ പൂംകതിര്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഉള്ളിന്നുള്ളിലെയാഗ്രഹങ്ങള്‍ പലതും തുള്ളിക്കളിച്ചങ്ങനേ
തള്ളിക്കേറിവരുന്നതുണ്ടവയിലെന്റുള്ളം തുടിക്കുന്നിതാ
കള്ളം ചൊല്ലുകയല്ലവയ്ക്കു നിറവേറാനീവിധം ശ്ലോകമായ്
ഉള്ളംവിട്ടു നിരത്തിടുന്നു, വിളയാടീടട്ടെ,യീ വേദിയില്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഏറെക്കാലമിതേപടിക്കു സുഖദാമ്പത്യം വിടര്‍ന്നങ്ങനേ
പാറും രാഗലയത്തൊടൊത്തു ശുഭമായ്, സൌഭാഗ്യസമ്പൂര്‍ണ്ണമായ്
മാറാതീശ്വരഭക്തിചേര്‍ന്ന നിറവോടൈശ്വര്യ‘കേദാര‘മായ്
ശ്രീറാം,ബേബിയുഗം തുടര്‍ന്നുമനു‘രാഗ‘ത്തേ വളര്‍ത്തട്ടെ മേല്‍‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഖദ്യോതങ്ങളിടയ്ക്കിടയ്ക്കു തെളിയും രാവില്‍,മുകില്‍മാലമേല്‍
ഉദ്യോതത്തില്‍ വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
ആ ദ്യോവില്‍ മിഴിനീട്ടിനില്‍ക്കെ,യിവനിന്നേറ്റം പ്രിയര്‍ക്കായിതാ
ഹൃദ്യം സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്
(ശാര്‍ദ്ദൂലവിക്രീഡിതം)

ഖേദം വേണ്ടിനി ‘ഖാ’ യിലുള്ളകവിതാഖണ്ഡങ്ങളഞ്ചാറു ഞാന്‍
ആദ്യം തന്നെ രചിച്ചിടാം സഭകളില്‍ സുല്ലെന്യെ ചൊല്ലീടുവാന്‍
ഭേദപ്പെട്ട സുമങ്ങള്‍ ചേര്‍ത്ത മലര്‍മാല്യങ്ങള്‍ കണക്കൊക്കെയും
മോദത്തോടവ ചാര്‍ത്തിടാം കവികളേ നിങ്ങള്‍ക്കു മാലെന്നിയേ .
(ശാര്‍ദ്ദൂലവിക്രീഡിതം)

ചന്തം ചേര്‍ന്നു തെളിഞ്ഞുനില്‍പ്പു മതിബിംബം ഹാ! വിയത്തില്‍ സ്മിതം
ചിന്തും പോലെയതീവ രമ്യമരികേ മിന്നുന്നു താരങ്ങളും
സൌന്ദര്യത്തെളിവിത്രചേര്‍ത്തു ശുഭമായാകാശ മുറ്റത്തു മൂ-
വന്തിക്കീവിധമാരു തീര്‍ത്തു ചിതമായോണക്കളം,വിസ്മയം!
(ശാര്‍ദ്ദൂലവിക്രീഡിതം)

പല്ലില്ലാത്തൊരു മോണകാട്ടി,ചിരി തൂകീടുന്നൊരാളിന്‍ പടം
ചില്ലിട്ടെന്നുടെ വീട്ടിലേ ചുമരിലായ് തൂങ്ങുന്നു,കാണുന്നു ഞാന്‍
ഉല്ലാസത്തൊടു ഭാരതീയരെയൊരേ ലക്ഷ്യത്തിലേക്കാനയി-
ച്ചല്ലോ നേടി നമുക്കു തന്നു മഹിതം സ്വാതന്ത്ര്യമീ വാര്‍ദ്ധകന്‍
(ശാര്‍ദ്ദൂലവിക്രീഡിതം)

മാറില്ലെന്നു നിനച്ചു നില്‍ക്കെ  ശുഭമാം മാറങ്ങു കാണുന്നു  ഹാ!
മാറില്‍ച്ചേര്‍ന്നു  വിളങ്ങിടുന്ന മറുകാം ശ്രീവത്സവും കാണ്മു ഞാന്‍
മാറാതേ വരശോഭയാര്‍ന്ന വദനം കണ്ടിങ്ങു നില്‍ക്കുന്നന്നവാര്‍
മാറുന്നെന്റെ മനസ്സിലുള്ള തുയരം സമ്പൂര്‍ണ്ണമായ്, ശ്രീപതേ!
(ശാര്‍ദ്ദൂലവിക്രീഡിതം)

മിന്നാമിന്നികള്‍ മിന്നിടുന്നയിരുളില്‍ മേലേ മുകില്‍മാലയില്‍
ചിന്നിച്ചിന്നി വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
മുന്നില്‍ മിന്നിവിടര്‍ന്നൊരീ കവിതയാലേറ്റം പ്രിയര്‍ക്കായിവന്‍
പൊന്നായ് സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)

മെത്തും സത്ത്വഗുണങ്ങള്‍ ചേര്‍ന്നു പലരന്നൊന്നിച്ചു കൂടീടവേ
ചെത്താനാശ പെരുത്തുവന്നൊരുവനോ നന്നായ് ‘മിനുങ്ങീ‘ട്ടുടന്‍
“പൊത്തോ”യെന്നു നിലത്തുവീണു,സഭയില്‍ കോമാളിവേഷത്തില-
ങ്ങത്യന്തം ജയഭാവമോടെ വിലസീ, വിമ്മിട്ടരായ് കൂട്ടുകാര്‍!
(ശാര്‍ദ്ദൂലവിക്രീഡിതം)

വന്നെത്തീ നവവത്സരം ചിരിയൊടേ മര്‍ത്ത്യര്‍ക്കുണര്‍വായി ഹാ!
വന്നെത്തീ പുതുപൂക്കളും സ്മിതമൊടേയോണക്കളം പൂകുവാന്‍
വന്നെത്തീ മലനാട്ടിലുത്സവരവാഘോഷം തുടുപ്പാര്‍ന്നിതാ
വന്നെത്തീ നവവര്‍ഷഹര്‍ഷമതില്‍ നീ മത്താടുകെന്‍ ചിത്തമേ.
(ശാര്‍ദ്ദൂലവിക്രീഡിതം)

വന്നെത്തീ പുതുവത്സരം ചിരിയുമായ്, ചിങ്ങം പിറക്കുന്നു ഹാ!
മുന്നില്‍‌വന്നു നിരന്നു പൂക്കള്‍ നിരയായോണക്കളം തീര്‍ക്കുവാന്‍
മിന്നും സൌഭഗപൂരമാരി നിരതം മന്നില്‍ ചൊരിഞ്ഞീടുവാന്‍
നന്നായിന്നിവനോതിടുന്നു  ശുഭമാമാശംസകള്‍ ഹൃദ്യമായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)

ശ്രേഷ്ഠം വിഷ്ടപരക്ഷികേ,സകലസൃഷ്ടിക്കും വരിഷ്ഠം ഭവം
സ്പഷ്ടം സൃഷ്ടമതാക്കുമിഷ്ടവരദേ, ദുഷ്ടാപഹേ,ക്ഷോണിയില്‍
കഷ്ടപ്പാടുകള്‍ നഷ്ടമാക്കി വരമായ് ഭക്തര്‍ക്കഭീഷ്ടങ്ങളാം
അഷ്ടൈശ്വര്യസമഷ്ടി വൃഷ്ടിയുതിരും മട്ടില്‍ പൊഴിച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)

{വിഷ്ടപം=ലോകം,ഭവം=ഐശ്വര്യം
സൃഷ്ടം=സൃഷ്ടിക്കപ്പെട്ട,തീര്‍ച്ചയാക്കപ്പെട്ട
ദുഷ്ടാപഹ=ദുഷ്ടരെ നശിപ്പിക്കുന്നവള്‍
സമഷ്ടി=കൂട്ടം,വൃഷ്ടി=മഴ
}

ദേവദാസിനു ആശംസ.
തോരാതേ മഴപെയ്തിടുന്ന സുഖമാ ശ്ലോകങ്ങളാല്‍ തൂകി വ-
ന്നോരോരോ നിമിഷങ്ങള്‍ നാകസുഖമായ് മാറ്റുന്ന വിദ്വാനൊരാള്‍
ആരോടും പകയില്ല,സൌഹൃദമതും മാധുര്യമോടേ പൊഴി-
ച്ചാരാണെത്തുവതീ സഭയ്ക്കു ശുഭനായ്? “ദേവന്‍, മഹാശ്ലോകി,താന്‍ “.
(ശാര്‍ദ്ദൂലവിക്രീഡിതം)

‘ഭക്തപ്രിയ‘മാസികയിലെ സമസ്യാപൂരണം.

ദിഷ്ടക്കേടു പെരുക്കവേ ഗുരുമരുദ്ദേശത്തു നിന്മുന്നിലായ്
സ്പഷ്ടം നിന്‍ വരദര്‍ശനത്തില്‍ ദുരിതം തീര്‍ക്കാനിതാ നില്‍‌പ്പു ഞാന്‍
തുഷ്ട്യാ നിന്മുഖകാന്തിയും തനുവതില്‍ ശോഭിച്ചിടും മോടിയാം
പട്ടും പീലിയുമുല്ലസന്മുരളിയും കാണുന്നതെന്നാണു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം)

എന്തേ സന്തോഷമില്ലേ, ഒരുതിരി തെളിയിച്ചീടുവാന്‍ ശ്രീലകത്തി-
ന്നെന്തേ വന്നെത്തിയില്ലാ, കവികളുമിവിടിന്നെന്തെ മൌനം ഭജിപ്പൂ ?
സ്വന്തം ശ്ലോകം തെളിച്ചിട്ടിരുളിതിലൊളിചേര്‍ത്തീ  സമസ്യയ്ക്കൊരന്ത്യം
ചന്തത്തില്‍ തീര്‍ത്തിടേണം, നിറവൊടു തെളിയട്ടേ കലാമണ്ഡപം ഹാ!
(സ്രഗ്ദ്ധര)

നിര്‍മ്മായം ശ്ലോകമെല്ലാം സതതമൊരുനിരയ്ക്കൊക്കെ ചേലില്‍ നിരത്തി
സമ്മോദം ഞാനിരിക്കേ, സതതമൊരുവളാ ശ്ലോകമിങ്ങെത്തി,ചൊല്ലി
“ഇമ്മട്ടില്‍ വിട്ടിടാതേ സതതമിനിയുമെന്‍ മേനിയേ പുല്‍കിയെന്നാല്‍
വിമ്മിട്ടം തന്നെയാകും, സതതമിനിയിവള്‍ വന്നിടില്ലെന്നുമോര്‍ക്കൂ “
(സ്രഗ്ദ്ധര)

ശ്ലോകമാധുരി.52.


ശ്ലോകമാധുരി.52.

ഉണ്ണിക്കണ്ണന്‍ മണ്ണുതിന്നെന്നു തന്നേ-
യെണ്ണിക്കൊണ്ടാ കൂട്ടുകാരൊച്ച വെയ്ക്കേ
വെണ്ണക്കള്ളന്‍ വായ് തുറക്കേയകത്തായ്
മണ്ണുംവിണ്ണും കണ്ടു പേടിച്ചെശോദ.
( ശാലിനി)

കാണാം ദൂരേ വെള്ളിനൂലെന്നപോലേ
ഈണം പാടും കാട്ടുചോലത്തിളക്കം
ചേണുറ്റോരീ കാഴ്ച കാണാനെനിക്കും
പോണം,കാണാനാശയാണെന്റെ ഹൃത്തില്‍.
(ശാലിനി)

വിയോഗിനി‘യിലുള്ള ശ്ലോകങ്ങള്‍.

മഴപെയ്തതു കണ്ടു ഞാന്‍ സ്വയം
മിഴിയും പൂട്ടിയിരുന്നു ശാന്തമായ്
മിഴിവേറിയ കാവ്യമുത്തുകള്‍
പൊഴിയുന്നെന്റെ മനസ്സില്‍ ഹൃദ്യമായ്.

ചിലരാടിയ നാട്യമൊക്കെയും
ചതിയാണെന്നു തെളിഞ്ഞിതന്ത്യമായ്
ബഹു‘മോടി‘ മനസ്സില്‍ വെച്ചുവ-
ന്നടരാടീയവര്‍, നേടി വന്‍‌ജയം.

ചിരിയോടരികത്തുവന്നു നീ-
യുരചെയ്യുന്നതു നിഷ്ഫലം സഖീ
വരുമാനമെനിക്കു തുച്ഛമാം
വരണം നല്ലൊരുനാള്‍,ക്ഷമിക്ക നീ.

ഇളമാന്‍‌മിഴി,യെന്റെയീ ക്ഷണം
കളവല്ലെന്നൊരു കാര്യമോര്‍ക്കണം
ഇളകില്ലിവനുള്ള നിശ്ചയം,
കളയൂ നിന്നുടെ ദുഃഖവും ക്ഷണം.

പെരുകും കൊതിയോടെ, ശാരികേ
ഉരചെയ്യുന്നിവനൊന്നു കേള്‍ക്ക നീ
വരുകെന്നുടെ ചാരെ, മുഗ്ദ്ധമാം
ശ്രുതിയില്‍ നീയൊരു പാട്ടു പാടുമോ!

ഭുജംഗപ്രയാതത്തിലുള്ള ശ്ലോകങ്ങള്‍.

അലഞ്ഞെത്തി മന്ദം തലോടുന്ന ഭൃംഗം
ചിലമ്പുന്നതെന്തേ സുമത്തോടു കാതില്‍ ?
അലംഭാവമെല്ലാം കളഞ്ഞെന്റെ ഹൃത്തില്‍
വിലപ്പെട്ട മുത്തായിയെത്തെന്നുമാവാം !

കുടുങ്ങുന്നു ഞാനിന്നു ഹര്‍ത്താലിനാലേ
മടങ്ങുന്നു വേഗത്തിലെന്‍‌ വീട്ടിലെത്താന്‍
അടങ്ങാത്ത കോപത്തില്‍ ഞാനൊന്നിതോര്‍പ്പൂ
മുടിഞ്ഞോരു രാഷ്ട്രീയമാണിന്നു ശാപം.

ഗണേശാ,തുണക്കെന്നെയെന്നും മഹത്താം
ഗുണം ചേര്‍ന്നിടും ശ്ലോകമെല്ലാം രചിക്കാന്‍
ഇണങ്ങുന്ന വര്‍ണ്ണങ്ങളെന്‍ നാവിലെത്താന്‍
തുണക്കേണമേ വാണിമാതാവിനൊപ്പം

നദിക്കപ്പുറത്തേക്കു നിന്നെക്കടത്തി-
ത്തിരിച്ചെന്റെ വീട്ടില്‍ വരുന്നോരുനേരം
കളിച്ചെന്റെ കാലില്‍ കുറുങ്ങിക്കറങ്ങും
മിടുക്കെത്ര ചിത്രം! നമിക്കുന്നു പൂച്ചേ.
(ഭുജംഗപ്രയാതം)

മിനുങ്ങിവന്നുനിന്നിടുന്ന നാരിയിന്നതേവിധം
വിനയ്ക്കു വിത്തുപാകിടുന്നു നിത്യവും പലേവിധം
നിനച്ചുതന്നെ വന്നു വന്‍‌ചതിക്കു കൂട്ടുചേര്‍ക്കുവാന്‍
തുനിഞ്ഞ നാരിയോടു കൂട്ടു നല്ലതല്ല കൂട്ടരേ
(പഞ്ചചാമരം )

മന്ദാക്രാന്തേ, ശുഭദശുകമായെത്തിയിട്ടെന്‍ പ്രിയയ്ക്കീ
സന്ദേശം നീ ശരസമഗതിക്കൊന്നുപോയ് നല്‍കിടേണം
മന്ദം നീയെന്‍ പ്രിയ തരുമൊരാ കത്തു കൈക്കൊണ്ടു വീണ്ടും
ചന്തത്തില്‍ വന്നിടു, മഹിതസന്ദേശവൃത്തപ്രശസ്തേ.
(മന്ദാക്രാന്ത)

കൊത്താന്‍ വന്നൊരു പാമ്പിനേ ചടുപിടെച്ചാടിക്കടിച്ചിട്ടുടന്‍
കൊത്തും വാങ്ങി വിഷം പടര്‍ന്നവശനായ് വീണെന്നെ നോക്കിട്ടു ഹാ!
“ചത്താലും തവജീവനിന്നപകടം വന്നില്ലതെന്‍ സ്നേഹമാം”
ഇത്ഥം മൌനമുരച്ചസുക്കള്‍ വെടിയും ശ്വാനന്റെ കൂറോര്‍പ്പു ഞാന്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

വമ്പന്മാരുടെ വമ്പു കാണ്‍കെ ഹൃദി വന്‍ തുമ്പം വളര്‍ന്നിട്ടു ഞാന്‍
“അമ്പോ! സൌമ്യതയെന്നിവര്‍ക്കു വരുമെ“ന്നാശിച്ചുവെന്നാകിലും
അമ്പേ തോറ്റുമടങ്ങി, ഡംഭൊഴിയുമോ, സ്വത്വം തെളിഞ്ഞോര്‍ക്കുമോ
അംഭോജാനനസൃഷ്ടിയാണു ധരയില്‍ സര്‍വ്വം  സമം സര്‍വ്വരും!
(ശാര്‍ദ്ദൂലവിക്രീഡിതം)

ശാന്തം വെണ്‍‌മതി നിദ്രയായി മുകിലിന്‍ പൂമെത്തയില്‍, താരകള്‍
മന്ദം പൊന്നൊളിതൂകി വന്നു കളിയാക്കീടുന്നു നിശ്ശബ്ദരായ്
എന്താണീ ദൃശമെന്റെ ഹൃത്തില്‍ വരയുന്നെന്നൊന്നു ചൊല്ലാം, രതി-
സ്പന്ദം തീര്‍ന്നളവാദ്യരാത്രി കഴിയേ, ക്ഷീണിച്ചുറങ്ങീ മതി.
(ശാര്‍ദ്ദൂലവിക്രീഡിതം)


വരിക്കാശ്ശേരിമനയില്‍ ചേര്‍ന്ന വിന്റേജ് സംഗമത്തില്‍ നടത്തിയ ദ്രുതകവനം.

ഇന്നീ ഹൃദ്യസദസ്സിലെത്തിയൊരുനാളൊന്നിച്ചു ചേര്‍ന്നീടുവാന്‍
പിന്നീടൊത്തവിധത്തിലീ സ്മരണകള്‍ പുല്‍കാന്‍ രസിച്ചീടുവാന്‍
വന്നൂ ഞാ,നിതു ഭാഗ്യമായി നിനവില്‍ സൂക്ഷിക്കുമെന്നാളുമേ
നന്നായെന്നുടെ ഭാവുകങ്ങളരുളുന്നേവര്‍ക്കുമത്യാദരം

'വിന്റേജ് മെമ്മറി'യെന്നൊരീ സഭയിലായൊന്നിച്ചു കൂടീടുവാന്‍
പണ്ടത്തേ കഥ പാടിയാടി സരസം കൂടിക്കഴിഞ്ഞീടുവാന്‍
വേണ്ടുംവണ്ണമതിന്നു നേതൃഗുണമോടെല്ലാമൊരുക്കുന്നൊരീ-
നാരാണേട്ടനുമൊത്തുചേര്‍ന്ന സകലര്‍ക്കും നല്‍കിടാം മംഗളം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഈ സംഗമത്തില്‍ കിട്ടിയ സമ്മാനം  പീലിവിടര്‍ത്തിയ ഒരു മയിലിന്റെ ശില്പം.
അതിനുള്ള നന്ദി ഇങ്ങനെയെഴുതി.

സ്നേഹോപഹാരമിതുപോലെ ലഭിച്ചിടുമ്പോള്‍
ഹാഹാ! ഹൃദന്തമൊരു പൊ‌ന്‍മയിലായിടുന്നു
മോഹിച്ചുപോയി,യിനിയെന്നു മയൂരമായി
മോഹങ്ങള്‍ പീലിയണിയുന്നതു,കാത്തിരിക്കാം
(വസന്തതിലകം.)

ഓരാതോരോ നിമേഷം കനവിലഭിരമിച്ചന്നു കൂത്തിന്‍ സദസ്സില്‍
നേരായിട്ടാ മിഴാവില്‍ കരമൊരു മികവില്‍ കൊട്ടുവാന്‍ വൈകിയപ്പോള്‍
വീരന്‍ കുഞ്ചന്‍ പടുത്തോരഭിനയകലയാം തുള്ളലില്‍ തുള്ളിനില്‍പ്പൂ
നേരമ്പോക്കിന്റെ തുള്ളല്‍, ഹരഹരശിവനേ, തുള്ളിടുന്നെന്റെ ചിത്തം !
(സ്രഗ്ദ്ധര.)

“സ്വര്‍ഗ്ഗത്തില്‍നിന്നുകിട്ടുന്നൊരു പിടിമണലും കൊണ്ടൊരാള്‍ വന്നിടേണം“
ചൊല്ലുന്നൂ സാറിവണ്ണം, ശരിയതിനിവനീ മണ്ണുകൊണ്ട്വന്നു വെച്ചൂ
“എന്താണീ മണ്ണി“തെന്നാ ഗുരുവുരുവിടുമാ  നേരമീ ശിഷ്യനോതീ
“ മാ‍താവിന്‍കാല്‍ പതിഞ്ഞുള്ളൊരുപിടിമണലും സ്വര്‍ഗ്ഗജാതം, നമുക്കും”
( സ്രഗ്ദ്ധര )

(സമസ്യാപൂരണങ്ങള്‍)

മിടുക്കൊന്നുകാട്ടാന്‍,ഗമയ്ക്കൊന്നു നില്‍ക്കാന്‍
നിലയ്ക്കാത്ത താളത്തിലാഞ്ഞാഞ്ഞുറക്കേ
ഇടത്തും വലത്തും തിരിച്ചിട്ടു ചെണ്ട-
ത്തലയ്ക്കിട്ടു കൊട്ടുന്ന കൊട്ടെന്തു കഷ്ടം!

അലട്ടൊന്നുമില്ലാതെ,മന്ത്രിപ്പണിക്കായ്
വിളിച്ചീടുമെന്നോര്‍ത്തു നിന്നൂ രമേശന്‍
ഫലം നാസ്തി,പിന്നീടു വല്ലാതെ ചെന്നി-
ത്തലയ്ക്കിട്ടു കൊട്ടുന്ന കൊട്ടെന്തു കഷ്ടം!

(ഭുജംഗപ്രയാതം)
കൂടുന്നു മോഷണ,മശാന്തി,യതോടെ നിത്യം
കൂടുന്നു പീഡനപരമ്പര,യെന്തു കഷ്ടം
കൂടുന്ന ധാര്‍ഷ്ട്യമൊടു പാര്‍ട്ടികളും ഭരിപ്പൂ
നാടിന്നു ശാപമിവരാണിനിയെന്തു ചെയ്‌വൂ?
(വസന്തതിലകം)

അലമാലകളുയരും‌പടി ദുരിതം വരുമളവില്‍
ചിലരെത്തിടുമതു സല്‍ഫലമരുളില്ലതു ചതിയാം
കലികാലമിതറിയൂ,ചതി പതിയൊല്ലിനി,ദൃഢമായ്
നിലനില്പ്പിനു വഴിതേടുകയതുതാനിനി ശരണം.
(ശങ്കരചരിതം.)

ചേലായ് കൈലാസശൃംഗേ തകതിമിതകതോം താളമേളത്തിലൊന്നായ്
ചേലായ് ഭൂതങ്ങള്‍ വന്നിട്ടവികലനിറവില്‍ വാദ്യഘോഷം മുഴക്കേ
ചേലായ് മുക്കണ്ണനുള്ളില്‍ പ്രണയമവിരതം വായ്ക്കുവാന്‍ മട്ടില്‍ ഭംഗ്യാ
ചേലായ് നൃത്തം ചവിട്ടും നടവരദയിതേ ദേഹി മേ ദേഹസൌഖ്യം.
( സ്രഗ്ദ്ധര )

ചെല്ലുന്നെല്ലാരുമിന്നീ പനിയുടെ പിടിയില്‍പ്പെട്ടു നട്ടംതിരിഞ്ഞി-
ട്ടെല്ലും തോലും കണക്കായിതിനൊരു പരിഹാരം ജവം കാണവേണം
വല്ലാതാണാ ജനൌഘം മരുവതവരെയീക്ഷിക്കെ നൈരാശ്യമോടേ
ചൊല്ലുന്നെല്ലാരുമിന്നീ ഗതിയിതു തുടരില്‍ കഷ്ടമാം ശിഷ്ടജന്മം.

വല്ലാതേയാര്‍ത്തുപെയ്യും മഴയുടെ ഫലമായ് രോഗമെല്ലാം പടര്‍ന്നി-
ട്ടല്ലല്‍ കൂടും ജനത്തി ന്നഭയമരുളുവാ നില്ല വൈദ്യര്‍ വിദഗ്ദ്ധര്‍
ചൊല്ലാന്‍ മന്ത്രിക്കുമില്ലാ, രുജയിതു തടയാന്‍ മാര്‍ഗ്ഗമൊന്നും ശരിക്കും
ചൊല്ലുന്നെല്ലാരുമിന്നീ ഗതിയിതുതുടരില്‍ കഷ്ടമാം ശിഷ്ടജന്മം.
( സ്രഗ്ദ്ധര )

കവി ശ്രീലകം വര്‍മ്മയ്ക്കു ആശംസ.
സ്വന്തം ശ്ലോകങ്ങളോരോന്നഴകൊടു നിരയായ്കോര്‍ത്ത പുഷ്പങ്ങള്‍ പോലേ
ബന്ധിപ്പിച്ചീവിധത്തില്‍ നിറവൊടു ഹരമായ് ഹാരമായ് തീര്‍ത്തുവെയ്‌ക്കേ
എന്തേ ഞാന്‍ ചൊല്‍‌വു,”മുഗ്ദ്ധം മഹിതമഹിതമാം ‘ശ്ലോകഹാരം‘ ശരിക്കും
സ്പന്ദിപ്പിച്ചെന്റെയുള്ളം, കവനകുശലനാം ശ്രീലകം വര്‍മ്മ വെല്‍‌ക“ !
( സ്രഗ്ദ്ധര )

കവി ഷാജിക്കു ആശംസ.
ഹരം മതിഹരം കവനചാരുതയിണങ്ങുമൊരു വൃത്തമിതു ശംഭുനടനം
വരും നിരനിരയ്ക്കു ഗുണവര്‍ണ്ണമതിമോഹനതരത്തില്‍ വിരിയുന്നു രുചിരം
കരുക്കളതിവേഗതരമൊത്തുവരുമെന്നു മൊഴിയുന്നു കവി ഷാജിയിവിധം
പരാപരനിതിന്നു കരനൈപുണികൊടുത്തതിനു നന്ദിയുര ചെയ്ക നിരതം
( ശംഭുനടനം )
****************************************************