Tuesday, August 14, 2012

ശ്ലോകമാധുരി.46



ആസ്വാദനശ്ലോകങ്ങള്‍.
 
വില്വമംഗലത്തു സ്വാമിയാരുടെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിനു ഞാന്‍ നടത്തിയ തര്‍ജ്ജമ,
എന്റെ സ്വന്തം ശ്ലോകങ്ങളുടെ സമാഹാരമായശ്ലോകം ശോകവിനാശകം
എന്നീ പുസ്തകങ്ങളെക്കുറിച്ചു സുഹൃത്തുക്കള്‍ രചിച്ചവ

ശ്ലോകം ശോകവിനാശകം സഹൃദയര്‍ക്കാനന്ദസന്ദായകം
ശ്ലോകം ജ്ഞാനവിവര്‍ദ്ധകം ക്ഷമവളര്‍ത്തീടുന്ന ദിവ്യൌഷധം
ശ്ലോകം സ്നേഹസമത്വധര്‍മ്മമിവ കീര്‍ത്തിക്കുന്ന സങ്കീര്‍ത്തനം
ശ്ലോകം ജീവിതവീഥിതന്നിരുളകറ്റീടുന്ന പൊന്‍ ദീപവും.
ആര്യന്‍ നമ്പൂതിരിപ്പാടു്,ആയാംകുടി.
ശ്ലോകം ശോകവിനാശകം മഹിതമീ നാമാങ്കിതം പുസ്തകം
ശ്രീകൃഷ്ണന്റെ കഥാമൃതം മധുരമായ് ഭാഷാന്തരം ചെയ്തതും
ആകപ്പാടെ നിനയ്ക്കുകില്‍ സഫലമീ യത്നം മഹാവിസ്മയം
പാകം വന്നൊരു തൂലികയ്ക്കുടമതാന്‍ കര്‍ത്താവു രണ്ടിന്റെയും.
ചന്ദ്രശേഖര വാര്യര്‍,വാകത്താനം.
പത്തരമാറ്റു തികഞ്ഞൊരു കാവ്യമിതത്യധികം സുഖമേകിയെനി-
ക്കിത്തരമത്ഭുതശോകവിനാശകസൃഷ്ടി നടത്തിയ ഭാവനയില്‍
മുത്തുകള്‍ കോര്‍ത്തതു ശോഭന,ഗായിക,രൂപക,മാതിര,യെന്നിവയാല്‍
വൃത്തിയിലെന്നുടെ ഹൃത്തിലണിഞ്ഞൊരു സത്കൃതി സദ്ഗതി ചേര്‍ത്തു ഭവാന്‍.
(
മദിര)
ജെ.ആര്‍.മാടപ്പള്ളി,ചങ്ങനാശ്ശേരി.
മാന്തുരുത്തി മരിയാത്തുരുത്തുമായ്
ഓതുവാനരുതു ദൂരമെങ്കിലും
പ്രീതിയുണ്ടു  കവനപ്രവൃത്തിയില്‍
ഖ്യാതി രണ്ടു നിലയിങ്കലെങ്കിലും

ശ്രീലകത്തിനുടെ ശില്പവിസ്മയം
കോലുമക്കവനശീലു മിക്കതും
മേലുകീഴുമറിയും ജനങ്ങള്‍ തന്‍
കാലദോഷ പരിഹാരഭൈഷജം.

കര്‍ണ്ണാമൃതം സകലശോകഹരം സഹസ്ര-
വര്‍ണ്ണാഭമായ നിചയം നിറതേന്‍കുടം താന്‍!
വര്‍ണ്ണിച്ച വേണുനിനദം തരമാക്കിടുന്നൂ
പുണ്യം തികഞ്ഞ പുതുപഞ്ചമവേദസാരം.
സി.എന്‍.കൈമള്‍,മാന്തുരുത്തി.
ഭക്തിപ്രേമരസാനുഭൂതിനുകരും സത്തായൊരിശ്രീലകം    
മുക്തിയ്ക്കേകനിവാസമായ ഭഗവത്പ്പാദാരവിന്ദങ്ങളില്‍                    
കല്പിച്ചര്‍ച്ചനയക്ഷതാക്ഷരമലര്‍ച്ചാര്‍ത്താല്‍നടത്തീടവേ          
തല്പംവിട്ടെഴുനേറ്റൊരാ ഹരി ഹരിക്കട്ടേയനര്‍ത്ഥങ്ങളെ.
മോഹനന്‍ ,കൈപ്പട്ടൂര്‍.
ശ്ലോകമാധുരി.46 .

ഇല്ലത്തിരുന്നു ജപപൂജകള്‍ പൂര്‍ത്തിയാക്കി
മെല്ലേ തളത്തിലൊരു പായയുമിട്ടു പിന്നെ
സല്ലീനമായി നവകാവ്യമതൊക്കെ നീട്ടി-
ച്ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

കള്ളും കുടിച്ചു വഴിവിട്ടു നടന്നു നാട്ടില്‍
തല്ലും നടത്തി നടമാടുമൊരുത്തനിട്ടു
തല്ലൊന്നുനല്‍കി ,യവിടുന്നു കടന്നു പോകാന്‍
ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

കല്ലോലജാലമിളകുന്നതുപോലെ നല്ല
ഫുല്ലങ്ങളുല്ലസിതമായി ലസിച്ചിടുമ്പോള്‍
ഉല്ലാസമായി,മനമല്ലലൊഴിഞ്ഞുവല്ലോ
ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

നല്ലാളുകള്‍ക്കു നടുവില്‍ സുഖമായിരുന്നി-
ട്ടുല്ലാസമായി പദമോര്‍ത്തു വരും മുറയ്ക്കു
നല്ലീണമുള്ള രചനാഗുണമുള്ള കാവ്യം
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.

ശ്രീകൃഷ്ണപാദമഭയം തരു,മാത്മസൌഖ്യം
ലക്ഷ്യത്തിലാക്കുമൊരു മാനുജനോര്‍ക്ക നിത്യം
കംസാരിപാദഭജനം വരമെന്ന സത്യം
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും
വസന്തതിലകം(സമസ്യാപൂരണങ്ങള്‍).
അംഭോജാനനകാന്തിയോടെ വിലസും മാതേ മഹേശപ്രിയേ
സുംഭാദ്യാസുരരേ വധിച്ചു ധരയേ രക്ഷിച്ച ധന്യാത്മികേ
ഡംഭെന്‍ ഹൃത്തിലുദിച്ചുയര്‍ന്നു പടരാതെന്നേ തുണച്ചെന്നുമേ
നിന്‍പാദാംബുജപൂജചെയ്തു ഭുവിയില്‍ വാഴാന്‍ വരം നല്‍കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏറ്റം നാറ്റമിതെന്നു ചൊല്ലി കഠിനം കുറ്റപ്പെടുത്തീട്ടു നീ
ഏറ്റം നാറിയ ചണ്ടിയൊക്കെ മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ തന്നിലായ്
ഏറ്റത്തോടെ നിറച്ചു രാത്രി വഴിയില്‍ തെറ്റായെറിഞ്ഞിട്ടു മു-
ന്നേറ്റത്തിന്നു പെരുമ്പറപ്പറയുമായ് ചുറ്റുന്നു ഹാ കഷ്ടമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണന്‍ തന്നുടെനീലവര്‍ണ്ണമഴകില്‍ ചാര്ത്തീ മുകില്‍ മേനിയില്‍
വര്‍ണ്ണപ്പട്ടുടയാട തന്റെ നിറമോ കട്ടൂ കണിക്കൊന്നയും
അര്‍ണ്ണോജാനനകാന്തി മെല്ലീ തനുവില്‍ ചേര്‍ത്തൂ രമാദേവി ഹാ!
കണ്ണാ നിന്‍ മൃദുമന്ദഹാസമലര്‍ ഞാന്‍ ചേര്‍ത്തല്ലൊയെന്‍ ഹൃത്തിലും
ശാര്‍ദ്ദൂലവിക്രീഡിതം.
കാലങ്ങള്‍ പലതായിയീവിധമിവന്‍ തീരാത്ത ദൈന്യത്തിലെ-
ന്നാലംബം തവ തൃക്കഴല്‍ കരുതി ഞാന്‍ വാഴുന്നു ,പാഴായിടാ
മാലാര്‍ന്നീവിധമീ ധരക്കു ഘനമായ് തീരുന്ന നാളൊന്നു നിന്‍-
കാലന്നേകണമദ്രിജാധവ വിഭോ പ്രാര്‍ത്ഥിച്ചിടുന്നേന്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം--(സമസ്യാപൂരണം)
കാലോപേതമെനിക്കു നല്‍കി വരമാം കാര്യങ്ങളും ,ഭാഗ്യമായ്
ചാലേ വാഴുവതിന്നുമേറ്റമുതകും മാര്‍ഗ്ഗങ്ങളും നീ ഹരേ
മേലേ നിന്നുടെ ദൃഷ്ടിയെന്നുമിവനില്‍ത്തന്നേ പതിഞ്ഞീടുകില്‍
മേലായ്മക്കടിപെട്ടിടില്ല ഭുവനേ നീയേയെനിക്കാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം..
ചിത്തേ വന്നിടുമത്തലാകെയൊഴിയാന്‍ ഭക്ത്യാ ഭജിക്കുന്നു ഞാന്‍
പൊല്‍ത്താരിന്‍ ശുഭകാന്തിയോടെ വിലസും ശക്തീ,മഹേശപ്രിയേ
നിത്യം ശ്ലോകസുമങ്ങളൊക്കെയിവിധം മുക്തിക്കു ഞാന്‍ മാര്‍ഗ്ഗമായ്
ചാര്‍ത്തീടാം,വിലസീടുകെന്റെ ഹൃദയേ മുക്താഫലജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ചീറും പാമ്പു കഴുത്തിലും നിറവെഴും ശൂലം കരത്തില്‍,സദാ
ചീറിപ്പാഞ്ഞൊഴുകുന്നൊരാറു തലയില്‍ പൊങ്ങുന്നു ചന്ദ്രക്കല
മാറാതെന്നുമുടുത്തിടാന്‍ വരകരിത്തോലും,വൃഷം തന്നിലായ്
കേറും നിന്നുടെ ചിത്രമെത്ര മഹിതം,ശംഭോ,നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഞെട്ടീ,വൃഷ്ടി പെരുത്തു,കഷ്ടത കനത്തൊട്ടൊട്ടു നാളഷ്ടിയും
മുട്ടീ,മുട്ടിവിളിപ്പു കുട്ടികളെനിയ്ക്കൊട്ടില്ല സംതുഷ്ടിയും
കഷ്ടം  തന്നിവിധത്തില്‍ വട്ടുതിരിയുംമട്ടില്‍ വലയ്ക്കാതെയെന്‍
ദിഷ്ടക്കേടു മുടിച്ചിടാന്‍ തരികയമ്മട്ടാം വരം ശ്രീഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടേ തന്നെ മനസ്സിലുണ്ടു നിറവാം ചെണ്ടോടു തുല്യം വരും
ചുണ്ടില്‍ ചേര്‍ന്നു ലസിച്ചിടുന്ന കുഴലിന്‍ തണ്ടാകുവാനാഗ്രഹം
വേണ്ടാ വേറെയനുഗ്രഹം ഹരി കരം കൊണ്ടൊന്നുയര്‍ത്തുന്നതായ്
കണ്ടാലിണ്ടലൊഴിഞ്ഞുപോവുമതിനായ് വേണ്ടും വരം നല്‍ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടേ കേട്ടൊരുപാടുകോവിലുകളില്‍ ചിന്നുന്നൊരൈശ്വര്യമായ്
തണ്ടാര്‍ബാണനു തുല്യമായനിറവില്‍ ശോഭിപ്പു നിന്‍വിഗ്രഹം
വണ്ടിന്‍വര്‍ണ്ണമിയന്നൊരാ തനു വരം ശ്രീവത്സശോഭാന്വിതം
കണ്ടാലിണ്ടലൊഴിഞ്ഞു പോവുമതിനായ് വേണ്ടും വരം നല്‍ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം
ഭക്ത്യാ ഞാനിവിധം മുരാരി സവിധേ വന്നെത്തിയര്‍ത്ഥിപ്പതീ -
സൂക്തം തന്നെ, മനസ്സിലോര്‍ത്തു നിരതം ശാന്തിക്കതാം നല്‍‌വഴി
മുക്തിക്കായ് വഴിയായിടുന്ന ഭഗവത്കര്‍ണ്ണാമൃതം പോലെ സം-
പ്രീത്യാ നിന്‍ ചരിതങ്ങള്‍ നിത്യവുമഹോ ചിത്തേ ലഭിക്കേണമേ
ശാര്‍ദ്ദൂലവിക്രീഡിതം.(സമസ്യാപൂരണം)
ഈശന്മാരുണ്ടനേകം കരുണയൊടിവനേ കാത്തുരക്ഷിപ്പതിന്നായ്
ആശിച്ചീമട്ടില്‍ ഞാനും സുഖകരമിവിടേ വാണിടുന്നെന്നുചൊല്ലാം
പാശം കൊണ്ടന്തകന്‍ വന്നിവനുടെ സമയം തീര്‍ന്നുവെന്നോതിടുമ്പോള്‍
ആ ശല്യം തീര്‍ത്തിടാനായ് ഗിരിസുതപതിതന്‍ പാദമേ രക്ഷ നല്‍കൂ.
സ്രഗ്ദ്ധര.
കേണീടുന്നെന്റെ ചിത്തം പലവിധമഴലില്‍ പെട്ടുഴന്നെന്നുമെന്നും
വാണീടുന്നര്‍ത്ഥശൂന്യം ഗതിയിലവനിയില്‍ ഭാരമായെന്നപോലേ
കാണേണം നീ മുരാരേ ക്ഷിതിയിലിവനു സംരക്ഷണം ലഭ്യമാവാന്‍
കാണുന്നേനില്ലുപായം തവകരുണയൊഴിഞ്ഞൊന്നുമേ ദീനബന്ധോ.
സ്രഗ്ദ്ധര.
തഞ്ചത്തില്‍ പൈതലെത്തന്‍ മടിയിലരുമയായ് വെച്ചു മെച്ചത്തില്‍ മെല്ലേ
നഞ്ചിന്‍നീര്‍ തേച്ചുവെച്ചു ള്ളൊരുമുല ചിരിയോടേകിടും നേരമയ്യോ
നെഞ്ചം വല്ലാതെ നീറുന്നിനിയിതുമതി,യെന്നേ വിടൂയെന്നു കേഴും
വഞ്ചിക്കാന്‍വന്ന നക്തഞ്ചരിയുടെ കഥ തീര്‍ത്തോരു കണ്ണാ തുണയ്ക്ക.
സ്രഗ്ദ്ധര.
നീളേ മേലേ നഭസ്സില്‍ നിറയെവിരിയുമാ താരകങ്ങള്‍ക്കു നാണം-
തോന്നും‌പോലേ ധരയ്‌ക്കീ മിഴിവു പകരുമീ പൂക്കളാകേ വിടര്‍ത്തീ
ശോകം ശൂന്യത്തിലാക്കും‌പടി,യവ തുടരേമന്ദഹാസം ചൊരിഞ്ഞെ-
ന്നുള്ളം തുള്ളിച്ചിടും നിന്‍ കനിവിനിവനിതാ നന്ദി ചൊല്ലുന്നു മുല്ലേ.
സ്രഗ്ദ്ധര.
മാലേയം ചാര്‍ത്തിനില്ക്കുംഗരുപവനപുരാധീശനേഞാന്‍ സ്മരിക്കും
വേണൂനാദം ശരിക്കും ചെവിയിലമൃതമായ്ത്തന്നെയെന്നും ശ്രവിക്കും
കേണീടുന്നീസ്ഥിതിക്കും ദുരിതഹനനനേ പൂര്‍ണ്ണമായാശ്രയിക്കും
കാണനാരും കൊതിക്കും നിറവു നിറയുമാ പാദപത്മം നമിക്കും
സ്രഗ്ദ്ധര.
മുറ്റത്തെല്ലാം നിരന്നെന്‍ കരളിനു കുളിരായ് പൂ വിടര്‍ത്തുന്ന മുല്ലേ
നീറ്റല്‍ ഹൃത്തില്‍ കുറഞ്ഞെന്നതുമൊരു ശരിയാണോര്‍പ്പു ഞാന്‍ നന്ദിപൂര്‍വ്വം
കുറ്റം ചൊല്ലാവതല്ലെന്‍ പ്രിയയുടെ മധുരംതൂകിടും മുഗ്ധഹാസം
തെറ്റില്ലാതിന്നു കാണ്മൂ നിരെനിരെവിരിയും പൂക്കളില്‍ പ്രേമപൂര്‍വ്വം.
സ്രഗ്ദ്ധര
മേലേ മാനത്തിലെന്നും നിരെനിരെനിരെയായ് പൂത്തുനില്‍ക്കുന്നുഡുക്കള്‍-
ക്കേറേ ചന്തം പകര്‍ന്നിട്ടവരുടെയിടയില്‍ ലാലസിപ്പൂ ഹിമാംശു
നേരേകാണുന്നവര്‍ക്കീയതുലനിറവെഴും ദൃശ്യമന്‍‌പോടു ചിത്തി-
ന്നേറേയേകുന്നു നിത്യം കദനമൊഴിയുമാ ശാന്തിതന്‍ സ്പന്ദനങ്ങള്‍.
സ്രഗ്ദ്ധര.
വാണീദേവീയെനിക്കും കനിവൊടെയിതിലുംവേണ്ടവണ്ണം ശരിക്കും
വേണം കാവ്യം സ്ഫുരിക്കും കഴിവു,മിഴിവു,വന്‍ഭാഗ്യമെല്ലാവഴിക്കും
വീണാ പാദംനമിക്കും നിരതമിവനിതാ മാനസേയങ്കുരിക്കും
ചേണാര്‍ന്നീണം തുടിക്കും പദമതിലുണരും ശ്ലോകമെല്ലാം രചിക്കും.
സ്രഗ്ദ്ധര.
വേഗം വന്നീടുനീയെന്‍ കമലനയനഗോപാല,വംശീവിലോല
രോഗം ഹാ നീറ്റിടുന്നൂ,കൃപയൊടടിയനേ കാത്തുരക്ഷിക്കവേണം
യോഗംതാന്‍ ഞാന്‍ നിനയ്ക്കും മധരിതതരമാം വേണുവില്‍ ഹൃദ്യമാകും
രാഗം കേള്‍പ്പിക്ക രാധാഹൃദയസുകൃതമേ രാസലീലാഭിരാമം.
സ്രഗ്ദ്ധര(സമസ്യാപൂരണം).
സാമോദം ഹൃദ്യമായീ കവിതകള്‍ വിടരും ശ്ലോകവൃന്ദാവനത്തില്‍
കേമന്മാരാം കവീന്ദ്രര്‍ സ്വയമിതുപടി നല്‍കാവ്യപുഷ്പം നിരത്തേ
ഈ മന്ദന്‍ കൂടിയിമ്മട്ടവരുടെയിടയില്‍ കൂടിനിന്നൊന്നു വര്‍ണ്ണ-
ക്ഷാമത്തില്‍ തീര്‍ത്തുവെയ്ക്കും സുമമിതില്‍ നിറവായ് സ്രഗ്ദ്ധരാവൃത്തഭംഗി.
സ്രഗ്ദ്ധര.