Friday, November 2, 2012

ശ്ലോകമാധുരി.47

ശ്ലോകമാധുരി.47
അടിപിടി‘യൊരു നാളും നല്ലതല്ലെന്നു തോന്നാ-
മടിപിടിയതുമാത്രം കാണ്മു ഞാന്‍ മോക്ഷമാര്‍ഗ്ഗം
അടിയനു പിടിവേണം നിന്റെ കാലില്‍ നമിക്കാ-
നെടുപിടിയതിനായ് ഞാനെത്തി, വാതാലയേശാ
.
മാലിനി.

ഗജമുഖവരപാദം കണ്ടു കൈ കൂപ്പി നില്‍ക്കേ
തുടുതുടെയൊരു മോഹം തോന്നിയെന്‍ മാനസത്തില്‍
അണുവിടെയിനിനിന്നേ കൈവിടില്ലെന്‍ ഗണേശാ
മലരടി പണിയാനായ് ചേര്‍ത്തിടും ഹൃത്തടത്തില്‍.

മാലിനി.


ചിതമൊടെയിവനായ് നീയേകി സൌഭാഗ്യമെല്ലാ-
മിനിയിവനുരിയാടനില്ല മോഹങ്ങളൊന്നും
യദുകുലപതി നീ നിന്‍ കണ്‍ തുറന്നാലെവന്നും
ദുരിതമൊഴിയുമെല്ലാ”മെന്ന ചൊല്‍ സാര്‍ത്ഥമായി

മാലിനി
 

വ്രജകുലപതിപാദം കാണ്‍കിലാനന്ദമാര്‍ക്കും
നിജമുടനുളവാകും ജന്മസാഫല്യമാകും
ഒരുപൊഴുതവിടേയ്ക്കായ് പോക,വാതാലയേശന്‍
മരുവുമവിടമല്ലോ ഭൂവിതില്‍ നാകലോകം.

മാലിനി.


പരവശതയില്‍ വ“ന്നെന്‍ പുത്രനേ നീ തുണക്കെ”-
ന്നുരുവിടുമൊരു വിപ്രന്നേകിയാശ്വാസസൂക്തി
തുടരെയവിടെയെത്തീട്ടക്ഷണം ഭക്ഷണത്തോ-
ടസുരനസുവിനാശം നല്‍കി ഭീമന്‍ സ്തുതിക്കാം.

മാലിനി.


വിലസിതരവമോടെന്‍ കാതിലെന്തോ മൊഴിഞ്ഞി-
ട്ടലസഗതിയൊടെങ്ങോ പോയ്മറഞ്ഞാ സമീരന്‍
“ഉലകിലിവിധമെല്ലാം മായമാണെന്‍ സുഹൃത്തേ
പലതുമപകടം താനോര്‍ക്ക നീ“യെന്നുമാവാം.

മാലിനി.
 

അറ്റംകാണാതുഴറിയൊടുവില്‍ സ്വാന്തനം തേടി ഞാനീ-
യേറ്റം ദിവ്യം സവിധമണയേ കണ്ടു നിന്‍ മന്ദഹാസം
മറ്റാരോടും ദുരിതമിവിധം ചൊല്ലിടാനില്ല കണ്ണാ
ചുറ്റിക്കൊല്ലാ , വ്രജകുലപതേ ,പാഹിമാം ദീനബന്ധോ.

മന്ദാക്രാന്ത.
 

ഓണം വന്നൂ, നഗരമണിയും ഘോഷതോഷങ്ങളെല്ലാം
കാണുംനേരം കരളില്‍ നിറയുന്നാത്മഹര്‍ഷം ശരിക്കും
ക്ഷീണം കൂടാതനുദിനമൊരുക്കുന്നൊരോണക്കളം ന-
ല്ലോണം നല്‍കുന്നനുപമദൃശം,ഭൂതിയാം ഭൂതകാലം.
മന്ദാക്രാന്ത.
 

കാര്യം കാണാന്‍ പലരുമണയും പൊള്ളവാക്കോതിടും ഹാ
നേരാവില്ലാ, കരുതു മനുജാ വിഡ്ഢിയാവും ക്രമത്തില്‍
നേരേ മുന്നില്‍ സകലവിരുതും കാട്ടിടുന്നീജളന്മാ-
രാരായാലും കപടവഴിയില്‍ മാത്രമേ യാത്ര ചെയ്യൂ.
മന്ദാക്രാന്ത.
ചാലേചാലേ ഗഗനനിറവായ് മിന്നിടും താരകള്‍ക്കും
മേലേമേലേ പ്രഭയില്‍ വിടരും ചന്ദ്രബിംബം കണക്കേ
കാലേകാലേ മധുരഹസിതം തൂകി നീയെത്തിടുമ്പോള്‍
ലീലാലോലേ കരളില്‍ നിറയുന്നാത്മഹര്‍ഷം ശരിക്കും.

മന്ദാക്രാന്ത.

നാണംകൊണ്ടാ കവിളില്‍‌വിടരും പൂക്കളില്‍ നുള്ളി ലാളി-
ച്ചീണം മൂളും ഭ്രമരസമമായ് രാഗമെല്ലാം പകര്‍ന്നും
ഏണാക്ഷീ നിന്‍ പരിഭവമലര്‍ത്തൊത്തിലേ തേന്‍ നുകര്‍ന്നും
വാണീടുമ്പോള്‍ വരുമൊരു രസം ചൊല്ലുവാനവതാമോ !

മന്ദാക്രാന്ത.


പ്രായം ചെന്നാല്‍ വ്യഥകള്‍ വിവിധം വന്നിടും,മെല്ലെമെല്ലേ
കായം ശോഷിച്ചിനിയൊരു പണിക്കായിടാ,യവ്വിധത്തില്‍
മായം കൂടാതവനി വിടുവാന്‍ നേരമായാലെനിക്കാ-
ശ്രീയാം പാദ പ്രഭയിലലിയാനേക, കണ്ണാ, വരങ്ങള്‍.

 മന്ദാക്രാന്ത.
 
മന്ദം മന്ദം ചിരിയൊടരുകില്‍ വന്നു നീ നിന്നിടുമ്പോള്‍
എന്തേ ചെയ്‌വൂ കരളിലമൃതം പെയ്‌തിടുന്നെന്നു തോന്നീ
സ്പന്ദുക്കുന്നെന്‍ ഹൃദയ,മിതുപോല്‍ സ്വര്‍ഗ്ഗസൌഖ്യം ലഭിക്കേ
വന്ദിക്കുന്നൂമലര്‍ശരപദം,വേറെ ഞാനെന്തു ചെയ്‌വൂ !

മന്ദാക്രാന്ത.

വേണ്ടാ വേണ്ടീയണുനിലയമീ നാട്ടിലെന്നോതി മണ്ടന്‍
മണ്ടീ വേണ്ടാതതിരുവരെയും,വിഘ്നമായ് ഭാഗ്യമായീ
മണ്ടന്മാരാം സകലജനവും മണ്ടി പിന്നാലെ,യെന്നാല്‍
മണ്ടായ് കാര്യം കപടമിതുപോലാടുവോനച്ചുമാമന്‍

മന്ദാക്രാന്ത.
 
വ്യക്തം നിന്നോടിതുവിധമുരച്ചീടുമീ കാര്യമെല്ലാം
സത്യം മാത്രം ഹരിഹരസുതാ കാത്തിടാനെന്തമാന്ത
അത്യാപത്തില്‍ വലയുമിവനേ രക്ഷ ചെയ്യാന്‍ മടിച്ചാല്‍
നിത്യം ഞാനീ ശരണവിളിയാല്‍ ശല്യമേകാന്‍ മടിക്കാ.
 

മന്ദാക്രാന്ത.

മുല്ലേ,നിന്നുടെ വാഞ്ഛിതം യദുകുലാധീശന്റെ മാറില്‍ കിട-
ന്നല്ലേ പൂര്‍ണ്ണമതായിടൂ,യതിനു ഞാന്‍ കോര്‍ക്കുന്നു മാല്യങ്ങളായ്
മെല്ലേ നീയിതു ചൊല്ലണം ചെവിയിലാ കാര്‍വര്‍ണ്ണനോടെന്‍ മന-
സ്സല്ലേല്‍ വേണ്ട,വനെന്റെ ചിത്തമറിവോനല്ലേ ,യതെന്‍ പുണ്യമാം.

ശാര്‍ദ്ദൂലവിക്രീഡിതം.
 
സമസ്യാപൂരണങ്ങള്‍ 

സ്ഥാനമാനമതു മോഹിയാതെ സ-
മ്മാനമായുചിതരാഗമോടെ നീ
ലീനമായി സുധപോല്‍ ചൊരിഞ്ഞിടും
ഗാനമെന്തു മധുരം മനോഹരം.
 

ഹേ മുരാരി തവ മുന്നിലിന്നു ഞാന്‍
ആമയത്തിലൊരു കാര്യമോതുവാന്‍
എത്തിടുന്ന സയത്തു കേട്ടൊരാ
ഗാനമെത്ര മധുരം മനോഹരം.

രഥോദ്ധത. 

ഗാത്രം നിറച്ചു മണിഭൂഷയണിഞ്ഞെനിക്കായ്-
മാത്രം മൃദുസ്മിതവുമായരികേ വരുമ്പോള്‍
സൂത്രം പറഞ്ഞിടുകയല്ലാ സുലോചനേ നിന്‍-
ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍.


ക്ഷേത്രത്തില്‍ വന്നു തവ വിഗ്രഹമൊന്നു കാണ്‍കേ
നേത്രത്തില്‍ നിന്നു പൊഴിയുന്നിതു ബാഷ്പധാര
പാത്രത്തില നിന്നു നറുവെണ്ണ കവര്‍ന്നിടും നിന്‍-
ചിത്രം മനോഹരമെന്നുമെനിക്കു കാണാന്‍.

വസന്തതിലകം.

കല്പാന്തത്തിലുമീ ക്ഷിതിയ്ക്കു നിറവായ് വാഴുന്ന നിന്‍ വൈഭവം
കല്പിച്ചില്ല മനസ്സിലിന്നുവരെയും ,ഭോഗങ്ങളില്‍ മുങ്ങി ഞാന്‍
കെല്പില്ലാതെ വലഞ്ഞുവീണു ധരയില്‍, ദൈന്യത്തിലോര്‍മ്മിപ്പു ഹാ
നില്പാനുള്ള മരുന്നു ഞാന്‍ കരുതിയില്ലമ്മേ ! പരം മേ ഭയം.

ശാര്‍ദ്ദൂലവിക്രീഡിതം
കാലോപേതമടുത്തിടും ദുരിതമെല്ലാമൊട്ടൊഴിഞ്ഞീടുവാന്‍
കാലാരീ,തവ പൂജചെയ്യുമിവനേ കാത്തീടണേയെന്നുമേ
കാലക്കേടുകള്‍കൂടി, യെന്റെ കഴലില്‍ കാലന്‍ കുടുക്കിട്ടിടും
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍.

ശാര്‍ദ്ദൂലവിക്രീഡിതം.
പുഷ്ക്കരാക്ഷി നദിയായിയാ തലയില്‍ മേവിടുന്ന ഗതി കണ്ടവാര്‍
ഭോഷ്ക്കുചൊല്ലി നടകൊണ്ടൊരദ്രിജ തരില്ലൊരിറ്റു സുഖമെന്നതും
മുഷ്ക്കരായ തവ രണ്ടു മക്കള്‍ ബഹു ചിത്രമായ നില കൊണ്ടതും
ദുഷ്ക്കരം തവ കുടുംബജീവിതമതോര്‍ത്തു വന്ദനമനാരതം.

കുസുമമഞ്ജരി

വനമാലീ തവ വദനം മാമക ഹൃദയത്തില്‍ പ്രഭ തൂകി
അതിനാലെന്നുടെ കദനം സര്‍വ്വതുമൊഴിയുന്നൊന്നൊഴിയാതേ
ഇനി ഞാന്‍ നിന്നുടെയരികില്‍ വന്നിടുമതിമോദം സ്ഥിരമെന്നും
ഗുരുവായൂരിലെയൊളിയായ് മേവുക ,യദുനാഥാ,നിറവോടേ.

 വനമാലം.

“കുസുമേ കുസുമോല്‍പ്പത്തി“
(പൂവിനുള്ളില്‍ പൂവു് ഉണ്ടാവുന്നു) എന്നു പറയുന്നതുപോലെ ഒരു വൃത്തത്തിലെ
ശ്ലോകത്തില്‍ മറ്റൊരു വൃത്തത്തിലെ ശ്ലോകം കൂടി..ഒരു കുസൃതിക്കു
രചിച്ചതാണേ..

സ്വരസാഗരത്തിലല പൊന്തിടുന്നപോല്‍
മണിവേണുഗാനമുയരുന്നു ലോലമായ്
അതുമെല്ലെവന്നു തഴുകുമ്പൊളാര്‍ദ്രമാം
മധുമാരിപോലെ കുളിരേകി ഹൃത്തിലും
.
(ഒരു മഞ്ജുഭാഷിണിയിലേ രഥോദ്ധത)

കനിഞ്ഞിവന്നേകിയ സൌഭഗങ്ങള്‍ ഞാന്‍
മറക്കുകില്ലെന്നതു മാത്രമോര്‍ക്ക നീ
അതാണു നിന്‍‌കോവിലിലെന്നുമെത്തി നല്‍‍-
പ്പദാംബുജം കാണ്‍കെയിവന്‍ നമിപ്പു ഹാ!

(ഇതാണു വംശസ്ഥ,മുപേന്ദ്രവജ്രയും.)
.
( സമസ്യാപൂരണംതിരുവാറ്റാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വാസുദേവപ്രസാദ് നമ്പൂതിരി നടത്തിയ ഭാഗവതസപ്താഹപ്രഭാഷണം കേട്ടു  സദസ്സിലിരുന്നു നടത്തിയ ദ്രുതകവനങ്ങള്‍.
‘വാസുദേവപ്രസാദ’ത്താ-
ലുണരും ജ്ഞാനദീപ്തിയാല്‍
മയാകൃതമഘം സര്‍വ്വം
പോകു,ന്നാത്മസുഖം ഫലം.

പഥ്യാവക്ത്രം.
നന്ദാത്മജന്‍ കാണുകിലെന്റെ നേര്‍ക്കു
മന്ദസ്മിതം തൂകുമതെന്റെ ഭാഗ്യം
സൌന്ദര്യസാരം സഗുണാത്മരൂപം
വന്ദിച്ചു ഞാന്‍ നിര്‍വൃതിയോടെ നില്‍പ്പൂ

ഇന്ദ്രവജ്ര.
തീര്‍ത്ഥീകരിക്കുന്നതു തീര്‍ത്ഥമായാല്‍
ഗോപാലപാദം മമ തീര്‍ത്ഥമല്ലോ
ആ പാദധൂളിക്കു കൊതിച്ചു ഞാനി-
ന്നാമോദമെത്തീ ഭഗവാന്റെ മുന്നില്‍

ഇന്ദ്രവജ്ര
ചോറിന്നായീ പടികള്‍ വെറുതേ തെണ്ടിടും കുക്കുരങ്ങള്‍-
ക്കേറും തല്ലും തെരുതെരെയതേ കിട്ടിടൂ ,കാണ്മു നമ്മള്‍
ഏറെക്കാലം സുഖമിതുവിധം തേടുവോരേ മടങ്ങൂ
മാറാതെന്നും സുഖമരുളുവോനാണു വാതാലയേശന്‍.

മന്ദാക്രാന്ത.

കൈമള്‍ സാറിനൊരു മറുപടി.

“ശ്ലോകം ശോകവിനാശകം“ മഹിതമാം “ശ്രീകൃഷ്ണകര്‍ണ്ണാമൃതം“
തൂകും ശ്ലോകമരന്ദമൊക്കെയവിടുന്നാസ്വാദനം ചെയ്തതും
പാകം വന്ന പടുത്വമാര്‍ന്നയുചിതം വര്‍ണ്ണങ്ങളാല്‍ തീര്‍ത്തൊരാ
ശ്ലോകങ്ങള്‍ക്കിവനോതിടുന്നു വിനയം ചൂടുന്ന നല്‍‌വാക്കുകള്‍

അല്ലാ ഞാനൊരു പേരെടുത്തകവിയല്ലല്ലാ,യിതെന്‍ കൂട്ടുകാര്‍
ഉല്ലാസത്തൊടു ചൊല്ലീടുന്ന സമയം കുത്തിക്കുറിക്കുന്നതാം
നല്ലേറുന്നൊരു കാവ്യവും പലതരം ശ്ലോകങ്ങളും ഹൃദ്യമായ്
നല്ലോര്‍ക്കൊക്കെ മനഃസുഖം പകരുകില്‍ ധന്യം വരും ജീവിതം.

ഏവം ചിന്തയിലാണ്ടു ഞാന്‍ കവിതതന്‍ പാദങ്ങള്‍ വെച്ചിങ്ങനേ
ആവും‌പോലെ രചിച്ചിടുന്ന കൃതികള്‍ക്കാഹ്ലാദമേകാന്‍ സ്വയം
ഭാവം വേണ്ടതുപോലെയുള്ളപടിയായ് താങ്കള്‍ പറഞ്ഞീടവേ
തൂവും നന്ദിയൊടെന്റെ കാവ്യഹൃദയം സൂനങ്ങള്‍ പാദങ്ങളില്‍

തമ്മില്‍ കാണുകിലൊട്ടു കാര്യമുരിയാടാമെന്നു ചിന്തിച്ചു ഞാന്‍
സമ്മോദം ചില നാളുകള്‍ ചെലവഴിച്ചൊത്തില്ല കണ്ടീടുവാന്‍
ഇമ്മട്ടൊട്ടു മനസ്സിലോര്‍ത്തു കഴിയാനില്ലാ സുഖം തെല്ലുമേ
നിര്‍മ്മായം നറുവാക്കുമിത്ഥമെഴുതുന്നാശംസ നേരുന്നു ഞാന്‍.
*************************************************