Saturday, December 11, 2010

ശ്ലോകമാധുരി.14

ഹരിഹരസുതനുടെ ചരണം തേടും
മനുജനു കരിമല തരണം ചെയ്യാന്‍
തെരുതെരെയുരുവിടു “ശരണം നീയേ
പദഗതിയടിയനു തരണം നീളേ”.
നവതാരുണ്യം.

കാക്കയ്ക്കു തോന്നുവതു ഖേദ,മതിന്റെ ശബ്ദം
‘ഘോരാരവം,കഠിന‘മെന്നു വിധിച്ചു ലോകം
‘മാഴ്കാതെ കാക,തവ സേവനമെത്ര ധന്യം
നീ തന്നെ വീഥികളില്‍ വൃത്തി തരുന്നു നൂനം.‘
വസന്തതിലകം

ഹാ! നല്ലതായ പല കര്‍മ്മഗുണങ്ങളാലേ-
യീ നല്ല ജന്മമതു നല്‍കി വിധീശ്വരന്‍ മേ
‘ഞാന‘ല്ല യീ ധരയിലേറ്റമുയര്‍ന്നഭാവ-
മാ നല്ലബോധമൊടു വാഴുവതെന്റെ ധര്‍മ്മം.
വസന്തതിലകം.

എന്നും സ്രഗ്ദ്ധര ഭൂഷയാക്കിയണിയിച്ചീമട്ടിലീവേദിയില്‍
ചിന്നും കാവ്യകലയ്ക്കു സ്വര്‍ണ്ണസമമാം വര്‍ണ്ണം പകര്‍ന്നീടുവാന്‍
മിന്നും താരകമെന്നപോലെ വരുമീ ശ്രീജയ്ക്കു ഞാന്‍ ചാര്‍ത്തിടും
വര്‍ണ്ണംകൊണ്ടു മനോഹരം മലരുകള്‍ ചേരുന്ന ഹാരം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ ഞാനൊരു മണ്ടനാണു കവിതക്കുണ്ടില്‍ പതിച്ചിങ്ങനേ
വേണ്ടാതീനമനേകമുണ്ടു രചനത്തുണ്ടായ് പറത്തുന്നു ഹേ
കണ്ടോറര്‍ കണ്ടൊരു മാത്രയില്‍ മലരുകള്‍ ചെണ്ടാക്കി നല്‍കീടുകില്‍
തണ്ടും കൊണ്ടിവനിണ്ടല്‍ വിട്ടു പതിയേ മണ്ടുന്നു വണ്ടെന്നപോല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ആരാരാ ? ഋഷി താനിതെന്‍ പ്രിയനിവന്നേറ്റം കൃതാര്‍ത്ഥന്‍,സ്ഥിരം
പേരേറും കവി ‘കപ്‌ളി’ യെന്നപരനാമത്തില്‍ പ്രസിദ്ധന്‍ ജഗേ
വേറാരുണ്ടിവിടീവിധം കവിതയില്‍ കാര്യത്തൊടും മേമ്പൊടി-
ക്കായീ ഹാസ്യവുമിട്ടുതട്ടി വിവിധം തീര്‍ക്കുന്നു കാവ്യാമൃതം.
ശാര്‍ദ്ദൂലവിക്രീഡിതം
“ഏടാകൂടമൊടുക്കമൊക്കെ വടിവില്‍ത്തീര്‍ക്കേണമേ നീ ഹരേ”
പാടുന്നീവിധമാടലോടെയടിയന്‍, കൂടുന്നിതാ ദുഃഖവും
വാടും ചാടുമിടയ്‌ക്കു പാടെയുലയും ചാടെന്നപോലെന്‍ മനം
പാടോടീവിധമാടിയോടിയൊടുവില്‍ തേടുന്നിതാ നിന്‍പദം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഋക്ഷങ്ങള്‍ക്കൊരു ഭംഗിയുണ്ടു മനുജന്റക്ഷിക്കു സംതൃപ്തിയായ്
ലക്ഷം പൂവുകളൊത്തപോലെ തെളിയുന്നീവര്‍ണ്ണബിന്ദുക്കളായ്
നക്ഷത്രേശനുദിച്ചുയര്‍ന്നുവരുകില്‍ താരങ്ങളോ നിഷ്പ്രഭം
പക്ഷേ ചന്ദ്രനു വൃദ്ധിപോലെ ക്ഷയമുണ്ടി,ല്ലില്ല താരക്ഷയം.
ശാര്‍ദ്ദൂലവിക്രീ
ഡിതം.
സിന്ദൂരാരുണരൂപിണീ,ഭഗവതീ,ശ്രീ രാജരാജേശ്വരീ
സാനന്ദം തവ മുന്നിലായടിയനിന്നര്‍പ്പിപ്പു പുഷ്പാഞ്ജലി
ദൂനം വന്നു ഭവിച്ചിടാതെയിവനേ കാക്കേണമെന്നാളുമേ
ആനന്ദാമൃതവര്‍ഷിണീ,കൃപചൊരിഞ്ഞെന്നേ കടാക്ഷിക്കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉണ്ടീ വേദിയിലിന്ദുലേഖസമമായ് മിന്നുന്നൊരാള്‍, സൌഭഗം
പൂണ്ടീ ഗായികയാലപിച്ച മധുരം ഗാനങ്ങളും മാനമായ്.
തണ്ടേറില്ലിവളില്‍,പിതാവുചൊരിയും സ്നേഹാര്‍ദ്രബിന്ദുക്കളാല്‍
തണ്ടേറട്ടിവിടുണ്ടു ഞാനുമവര്‍തന്‍ കൂട്ടിന്നു വാട്ടം വിനാ.
ശാര്‍ദ്ദൂലവിക്രീഡിതം
സാമോദം നവകാവ്യമൊക്കെ നിരതം തീര്‍ക്കാന്‍,നിരത്താന്‍ സ്വയം
വേണം നല്ലൊരു ഭാവനാഭരിതമാം ഹൃത്തെന്‍ സുഹൃത്തേ മിതം,
പോരാ,നല്‍കുകതിന്നു വേണ്ടവിധമാം വാക്കിന്‍ പ്രഭാവൈഭവം
ചേരുംപോലെ തൊടുത്തുവെച്ചു മികവില്‍ ചേരുന്ന ശയ്യാഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം
‘പാ‘യും തേടി നടന്നിടുന്നു പതിയേ പായില്ല യീ വേദിയില്‍
പായില്ലെങ്കിലതില്ല പോട്ടെയിവിടേ ‘താ‘യുണ്ടു താങ്ങായി മേ
തായിന്‍ പുണ്യമതൊന്നുകൊണ്ടു ധരയില്‍ കിട്ടുന്നനേകം ഗുണം
തായേയോര്‍ത്തു തുടങ്ങുവോര്‍ക്കു മികവും കൈവന്നിടും സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം
തായേ,നിന്നുടെ മുന്നില്‍ ഞാനിതുവിധംനീട്ടുന്ന കൈക്കുമ്പിളില്‍
തായേ നിന്റെയനുഗ്രഹങ്ങളിവനും പാടുന്നു നിന്‍ കീര്‍ത്തനം
തായേ,നീയൊഴികെന്റെ ഹൃത്തിലപരം കാണില്ലിവന്നാശ്രയം
തായേയൊന്നിവനാടല്‍ വിട്ടുകഴിയാനാകേണമെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകമാധുരി.13

“ഇന്ദീവരം ഭവതി കണ്ണൊടു ചേര്‍ത്തു വെയ്ക്കില്‍
സന്താപമാമതിനു ഭംഗി കുറഞ്ഞുപോകും“
എന്താണുചൊല്ലുവതതെന്നതറിഞ്ഞിടാതേ
മന്ദാക്ഷമോടവളു തെല്ലുതെളിഞ്ഞുനിന്നു.
വസന്തതിലകം.
ഋണബാദ്ധ്യത കൂടിടുന്നുവെന്നാല്‍
തൃണമാവുന്നിതു സ്വാഭിമാനമെല്ലാം
ഇതു മാനുഷനോര്‍ത്തിടില്ലയെങ്കില്‍
ഗതികെട്ടുള്ളൊരു ജീവിതം ഭവിക്കും
വസന്തമാലിക

നാണിച്ചെന്നുടെ മുന്നില്‍ വന്നൊരു ദിനം നീ ചൊല്ലിയ‘ന്നിത്തരം
നാണക്കേടുകളോതിയാല്‍ വരികയില്ലൊട്ടും സമീപം,ദൃഢം‘
കാണെക്കാണെമുഖത്തു മിന്നിയുദയം ചെയ്തോരുഭാവങ്ങളോ-
ടേണാക്ഷീമണിയെ സ്മരിക്കെ യിവനിന്നേറുന്നിതാനന്ദവും.
ശാര്‍ദ്ദൂലവിക്രീഡിതം.
മേ മേ യെന്നു കരഞ്ഞിടാതെയിനി നീ മേയേണമിങ്ങൊക്കെയും
വാ വാ യെന്നു വിളിക്കുവോര്‍ക്കു പിറകേയോടല്ലെ,യാടല്ലെ നീ
ദേ ദേ യെന്നു പറഞ്ഞിടുന്നതിനകം ഞാന്‍ വന്നിടാം നിശ്ചയം
പോ പോ നീയിനിയിഷ്ടമായ പടലും പുല്ലൊക്കെയും തിന്നു വാ.
ശാര്‍ദ്ദൂലവിക്രീഡിതം.
വാനത്തിന്നൊളിചേര്‍ത്തുനീളെ നിറയേതാരങ്ങളാരമ്യമായ്
ഊനം വിട്ടുതെളിഞ്ഞിടുന്നു,തുടരേ ചിമ്മുന്നു കണ്‍കോണുകള്‍
തൂമന്ദസ്മിതമോടുവന്ന മതിയാം പെണ്ണിന്നു ചുറ്റും നിര-
ന്നാനന്ദം നടമാടിടുന്നു, നിറവായീദൃശ്യ ദീപാവലി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചുറ്റും വന്നു നിരന്നിടുന്ന കലിതന്‍ കഷ്ടങ്ങളില്‍പ്പെട്ടു ഞാന്‍
ഒട്ടൊട്ടാകെ വലഞ്ഞിടുന്ന പൊഴുതില്‍ പെട്ടെന്നുവന്നന്‍പൊടേ
കഷ്ടപ്പാടുകള്‍ മാറ്റിടുന്ന ജനനീ തൃച്ചേവടിപ്പൂക്കളില്‍
മുട്ടുന്നെന്റെ ശിരസ്സു നീയടിയനേ കാക്കുന്ന പോറ്റമ്മ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തള്ളിത്തള്ളിവരുന്നൊരാ തിരകളില്‍ പാദങ്ങളൂന്നീടവേ
തുള്ളിത്തുള്ളിയുണര്‍ന്നിടുന്നു മനവും പൊന്തുന്നിതാനന്ദവും
മെല്ലേമെല്ലെയുതിര്‍ന്നിടുന്ന വിവിധം രാഗങ്ങളാമോദമായ്
ചൊല്ലിച്ചൊല്ലിനടന്നിടാനുടനെ നീ വന്നാലുമെന്‍ ഭാവനേ ! .
ശാര്‍ദ്ദൂലവിക്രീഡിതം .
കാലക്കേടുകളൊട്ടനേകമിനിയും വന്നാലുമില്ലാ ഭയം
ചാലേയൊക്കെയൊഴിച്ചിടുന്ന ഭഗവദ്നാമം സദാ ചൊല്ലുവേന്‍
മാലാര്‍ന്നെത്തിടുവോര്‍ക്കു വേണ്ടൊരഭയം നല്‍കുന്നൊരാ ദൈവതം
ചേലാര്‍ന്നിങ്ങു വിളങ്ങിടുന്നു നിരതം,ശ്രീരാമദേവം ഭജേ .
ശാര്‍ദ്ദൂലവിക്രീഡിതം .
ഓട്ടം താന്‍ മമ ജീവിതം മുഴുവനും പാട്ടിന്റെ പാദങ്ങളില്‍
വാട്ടം തെല്ലു വരുത്തിടാതെ ഭഗവാന്‍ കാത്തിത്രനാളും വരേ
ചട്ടം തന്നിലൊതുങ്ങിടാത്ത മനമേ,പാറീടുകീ വേദിയില്‍
നേട്ടം നോക്കുക വേണ്ട,പാടു മധുരം ഗാനങ്ങളാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
“വൃക്ഷം തന്നിലൊളിച്ചിരുന്നു നിഭൃതം കൂകൂരവം മീട്ടിടും
പക്ഷീ,പഞ്ചമരാഗമായിയൊഴുകും പാട്ടാണു നിന്‍ നിസ്വനം“
മക്ഷിക്കൂട്ടമൊരുക്കിടും മധുരമാംതേനിന്‍ സമം ഹൃദ്യമാം
ലക്ഷം പാട്ടുകളീവിധം പരഭൃതം പാടും വസന്തദ്രുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടും തന്നെ നിനച്ചിടാതെ വിവിധം ഭാഗ്യങ്ങളായൊക്കെയും
ചുറ്റും വന്നു നിറഞ്ഞിടുന്നു സുഖമായെന്‍ ജീവിതം ധന്യമായ്
ആര്‍ക്കും കഷ്ടതയേകിടാതെയൊരുവന്‍ ജീവിക്കിലോ തുഷ്ടിയോ-
ടിഷ്ടംപോലെ ലഭിച്ചിടും ധരയിതില്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
മുല്ലേ മെല്ലെയുതിര്‍ത്തിടൂ മലരുകള്‍,മല്ലാക്ഷിമാര്‍ക്കൊക്കെയും
സല്ലീനം കളിയാടുവാന്‍ നലമെഴും മാല്യങ്ങളായ് കോര്‍ക്കണം
ഇല്ലാ നല്ലൊരു വല്ലിയിന്നിതുവിധം ഫുല്ലങ്ങളാല്‍ പുഞ്ചിരി-
ച്ചുല്ലാസത്തൊടുലഞ്ഞുലഞ്ഞുവിലസുന്നല്ലില്‍ മലര്‍ക്കാവിതില്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം രംഗിതമാക്കിടും ലളിതമാം താളങ്ങളില്‍ തത്തി നീ
വേഗം വന്നിടു ഭാവനേ, ശ്രുതിയിതാ നില്‍ക്കുന്നു സുസ്മേരയായ്
രോഗം വന്ന മനസ്സുകള്‍ക്കു സുഖമിന്നേകുന്നയീണങ്ങളില്‍
യോഗം പോലുടനേകിടൂ സ്വരസുധാസംഗീതമാം ഭൈഷജം .
ശാര്‍ദ്ദൂലവിക്രീഡിതം.
ഉള്ളില്‍ത്തട്ടിയൊരിറ്റു ലാളനമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
ഉള്ളില്‍ത്തന്നെയിരുന്നിടേണ്ട കവിതേ, വന്നാലുമെന്‍ മാനസേ
ഉള്ളില്‍ പൂക്കണിപോലെവന്നു മൃദുലം പാദങ്ങളില്‍ മുത്തണി-
ഞ്ഞുള്ളില്‍ നീ നടമാടിടൂ,കവിതയായ് ഞാന്‍ ചാര്‍ത്തിടാം വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം തന്നെ,യിതേവിധം ചടുലമാം പാദങ്ങളില്‍ തത്തി നീ
നിത്യം വന്നിടു ഭാവനേ,കവിതയോടൊത്തെന്റെ വാടങ്ങളില്‍
ഉത്സംഗത്തിലിരുത്തി ഞാനരുമയായ് ലാളിച്ചിടാം നിങ്ങളേ
മാത്സര്യം വെടിയേണമേയിരുവരും,സത്സംഗമല്ലോ നലം.
ശാര്‍ദ്ദൂലവിക്രീഡിതം.