Friday, March 29, 2013

ശ്ലോകമാധുരി..50.

ശ്ലോകമാധുരി..50.

‘വസന്തതിലകശ്ലോകങ്ങള്‍

ഒന്നായിരുന്നു കവിപുംഗവര്‍ ഭംഗിയോടേ
നന്നായ് കൊടുത്തു കവിതയ്ക്കൊരു ചാരുരൂപം
മിന്നുന്നൊരാ ഹൃദയഹാരിണി കാവ്യമിന്നെന്‍
മുന്നില്‍ വസന്തതിലകക്കുറിയോടെ നില്‍പ്പൂ.

വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.

കാമന്റെ വില്ലു പണിയാന്‍ തവ ചില്ലി വേണം
ബാണങ്ങളാക്കുവതിനായ് നയനങ്ങള്‍ വേണം
കേഴുന്നു കാമനിതു ചൊല്ലി,യവന്റെ വാക്കില്‍
വീഴല്ലെ,നിന്റെ മണിമുഗ്ദ്ധതയെന്റെ മാത്രം!.

വാനത്തിലിന്നു പരിവേഷവിശേഷമോടേ
നൂനം തെളിഞ്ഞു വിലസും ശശിശോഭ കണ്ടാല്‍
ആ നന്ദസൂനു സഖിമാര്‍ പരിവേഷമായി-
ട്ടാനന്ദമോടെ നിലകൊണ്ടതു പോലെയല്ലി !

മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.

‘രഥോദ്ധത’യിലെ ശ്ലോകങ്ങള്‍

പിച്ചവെച്ചരികിലെത്തി പൈതലെന്‍
പിച്ചകത്തിനുടെ പൂക്കള്‍ പിച്ചവേ
പിച്ചുമെന്നു പറകേ ചിരിച്ചു കേള്‍-
പ്പിച്ച കൊഞ്ചലിലുലഞ്ഞിതെന്‍ മനം

മുത്തുപോലെ ഗഗനത്തില്‍ മിന്നിടും
ചിത്രതാരഗണമെത്ര മോഹനം
മുഗ്ദ്ധമീ ദൃശമിതൊന്നു കാണ്‍കവേ
മെത്തിടുന്ന സുഖമൊന്നു ചൊല്‍‌വതോ !

കാലകാലനുടെ പാദമെപ്പൊഴും
മാലകറ്റുവതിനായ് ഭജിച്ചിടും
കാലനന്ത്യസമയത്തിലെത്തിടും
കാലമോര്‍ത്തുമിവനില്ലൊരുള്‍ഭയം

ഉത്സവത്തെളിമയോടെ നമ്മളീ
വത്സരത്തെയെതിരേറ്റിടേണ്ടയോ
മല്‍‌സഖര്‍ക്കു സുഖസൌഭഗം മുദാ
വത്സപാലനരുളട്ടെ മേല്‍ക്കുമേല്‍.

വാടിടുന്ന ഹൃദയത്തില്‍ മോദമേ-
റ്റീടുവാന്‍ വിഹഗജാലമെത്തി ഹാ!
വാടിതന്നിലിടചേര്‍ന്നുചേര്‍ന്നവര്‍
പാടി രമ്യരവരാഗമഞ്ജരി.

‘ദ്രുതവിളംബിത’ശ്ലോകങ്ങള്‍

കരുണയോടലമാലകള്‍ മന്ദമെന്‍
കരതലേ മൃദുചുംബനമേകവേ
കരളിലേ കദനങ്ങളൊഴിഞ്ഞുപോയ്
“തിരകളേ,മമ നന്ദി“യുരച്ചു ഞാന്‍.

തിരകള്‍പോല്‍ മുകില്‍മാലകള്‍ നീലമായ്
നിരെനിരന്നു നിറഞ്ഞതു കാണ്‍കിലോ
വിരുതൊടേ കപടം മറയാക്കിടും
തരുണിതന്‍ മുഖമോര്‍മ്മയില്‍ വന്നിടും

‘പുഷ്പിതാഗ്രശ്ലോകങ്ങള്‍

കവിതകളുണരും മനസ്സിലെല്ലാം
നിറയുവതെപ്പൊഴുമാത്മഹര്‍ഷഭാവം
കരളിലെ നിറവൊക്കെയൊത്തുചേര്‍ത്തി-
ട്ടൊരു നവലോകമുയര്‍ത്തിടും കവീന്ദ്രര്‍.

കവിതയില്‍ രചനാപടുത്വമേറാന്‍
സുരുചിരവാണി തെളിഞ്ഞു വന്നിടേണം
അതിനിവനുടനെത്തി നിന്റെ മുന്നില്‍
വിരവൊടു നല്‍ക,യനുഗ്രഹങ്ങള്‍ വാണീ.

അവിഹിതതരമായൊളിച്ചു വെച്ചൂ
പണമതു കാമറ കാട്ടി,ലോകര്‍ കണ്ടൂ
പണിയിതു തുടരാന്‍ കൊടുക്ക വെക്കം
പണമൊരു കെട്ടിനി ബോര്‍ഡുകാര്‍ക്കു,നോക്കാം.

അബലകളിതുമോര്‍ത്തിടേണമെന്നും
തരവഴികാട്ടിടുവോരെ മാട്ടിടൊല്ല
ഉടനടിയൊരു കോടതീല്‍ ഗമിക്ക
ഇതുപടി ചൊല്ലിയൊരുത്തനങ്ങിരിപ്പൂ.

നിരെനിരെ വിരിയുന്ന പൂക്കള്‍ കണ്ടാല്‍
പെരുകുവതെന്‍ ഹൃദയത്തില്‍ മോദഭാവം
കരിനിറനിശതന്നില്‍ വാനിടത്തില്‍
ചിരിയൊടു താരകള്‍ നില്‍പ്പതോര്‍പ്പു ഞാനും.

‘മഞ്ജുഭാഷിണിയിലെ ശ്ലോകങ്ങള്‍.

തരമൊത്തപോലെ ചില കാര്യമോതുവേന്‍
കരുണാകരാ,കരുണയോടെ കേള്‍ക്ക നീ
പുരുശോഭ ചേര്‍ന്ന നവകാവ്യസൃഷ്ടിയില്‍
വിരവോടെനിക്കു കഴിവേകണം സദാ.

ചിരകാലമായിയിതുപോലെ വന്നു നി-
ന്നരികത്തിരുന്നു കളിചൊല്ലുവാന്‍ കൊതി
ഒരു നോക്കുനോക്കിയതിനൊത്ത കാലവും
വരുമെന്നതോര്‍ത്തു കഴിയുന്നു ഞാന്‍ സഖി.

ചിരിയോടെ വന്നു ഹൃദയത്തിലേറി നീ
വിരുതോടെ രാഗമതുപോലെ മൂളവേ
കരളിന്റെയുള്ളിലൊരു ഗാനസൌരഭം
വിരിയുന്നു,മെല്ലെ മമ മഞ്ജുഭാഷിണീ !

************************************************

Thursday, March 21, 2013

ശ്ലോകമാധുരി.49

ശ്ലോകമാധുരി.49

അരുമയാം പരിലാളനമോടെയെന്‍
കരളില്‍ മോദമിയറ്റിയ തെന്നലേ
വരുക,നീയിനിയെന്‍ പ്രിയതന്നൊടെന്‍
വിരഹവേദനതന്‍ കഥ ചൊല്ലുമോ?
ദ്രുതവിളംബിതം.

മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.
വസന്തതിലകം.

വണ്ടിക്കാളകളായ് ജനിച്ചു പലജന്മങ്ങള്‍ വലഞ്ഞീടുവാ-
നുണ്ടാം കര്‍മ്മഫലത്തിനുഗ്രഗതിയെന്നിക്കൂട്ടരോര്‍ത്തീടിലും
ഉണ്ടാവില്ലൊരു മാറ്റമീ ഖലര്‍ ചിലര്‍ കാട്ടുന്ന ദുര്‍വൃത്തികള്‍
കണ്ടാല്‍ കഷ്ടമിതെന്നുരയ്ക്കില്‍ ജനമേ ,മിണ്ടുന്നവര്‍ മൂഢരാം!
ശാര്‍ദ്ദൂലവിക്രീഡിതം.

ഭൂഭാരം ഭ്രംശമാക്കാന്‍ ഭുവനപതി തനിക്കിഷ്ടമാം മട്ടിലെന്നും
ഭൂ തന്നില്‍ ഭക്തരക്ഷയ്ക്കനവധിയവതാരങ്ങള്‍ കൈക്കൊണ്ടതാണേ
ഭൂനാഥന്‍തന്റെമുന്നില്‍ ഭുവിയിലെ ദുരിതം ഭസ്മമാക്കാനഭീഷ്ട്യാ
ഭൂയോഭൂയോ ഭജിക്കു,ന്നഭയവരദനേ ഭക്തിപൂര്‍വ്വം നമിപ്പൂ‍.
ശാര്‍ദ്ദൂലവിക്രീഡിതം

(രണ്ടു വൃത്തങ്ങളുടെ രസകരമായ ബന്ധം നോക്കൂ.ആകൃതി
ഛന്ദസ്സിലെ(22 അക്ഷരം) ആദ്യത്തെ ശ്ലോകത്തിലെ ഇരുപതാമത്തെ അക്ഷരം ‘ഗുരു’
രണ്ടു ലഘുവാക്കിയാല്‍ വികൃതി ഛന്ദസ്സില്‍ (23 അക്ഷരം) മറ്റൊരു വൃത്തം!ഇതൊരു
വികൃതി തന്നെ)


അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നോടെല്ലാം
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കാന്‍ വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകീടൊല്ലാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കൂ കണ്ണാ.
കമലദിവാകരം

അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നൊടു മെല്ലേ
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കുക വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകിട വേണ്ടാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കുക കണ്ണാ.
മണിഘൃണി.

വി.കെ,വി മേനോന്‍സാറിനു മറുപടി.

മുത്തുപോലെ പദഭംഗിയോടെയിവിടെത്തി കത്തതിനു മോദമായ്
ഇത്തരത്തില്‍ മറുവാക്കുരയ്ക്കുവതിനുള്‍ത്തടത്തിലുളവായൊരീ
വൃത്തമൊത്തപടിചേര്‍ത്ത കാവ്യസുമമുഗ്ദ്ധമാം കുസുമമഞ്ജരി
വൃത്തിയോടെ മമ  നന്ദിയോതുവതിനായയപ്പിതവിടേയ്ക്കു ഞാന്‍

തമ്മിലൊട്ടുമറിയില്ലയെന്നതിതിലൊട്ടുമിന്നു കുറയായ് വരാ
സന്മനസ്സിലുളവായിടുന്ന ലയകാവ്യഭാവപദഭംഗികള്‍
നന്മയോടെയിടചേര്‍ന്നു ‘സൌഹൃദസുമങ്ങളാ‘യ് പകരുമാ സുഖം
നമ്മളിന്നു സരസം സ്വദിച്ചിടുവതെന്നതോര്‍ക്കുകിലതാം വരം

എന്നുമെന്നുമിതുപോലെതന്നെ നവമുഗ്ദ്ധമാം കുസുമമഞ്ജരി
ഒന്നുചേര്‍ന്നുവിലസുന്നഭംഗി വരമായിടുന്ന തവ ഭാവവും
ഇന്നെനിക്കു ഹൃദയത്തിലേയ്ക്കു നറുമുത്തണിഞ്ഞ മണിമാല്യമായ്
തന്നതിന്നിവനു നന്ദിയോതുവതിനില്ല വാക്കുകള്‍  മഹാകവേ

സമസ്യാപൂരണങ്ങള്‍.

മോഹങ്ങള്‍ കേറിമറിയുന്ന വയസ്സില്‍ നിത്യം
ശീലങ്ങള്‍ തോന്ന്യപടിയായി നയിച്ചുപോയാല്‍
ആമങ്ങള്‍ കൂടുമുടനേ പരിഹാരമോര്‍ക്ക
രോഗങ്ങള്‍ നാടുവിടുമായവനെ ശ്രവിച്ചാല്‍.
വസന്തതിലകം .

കൂടുന്നു മോഷണ,മശാന്തിയതോടെ നിത്യം
കൂടുന്നു പീഡനപരമ്പര,യിന്നു ധാര്‍ഷ്ട്യം
കൂടുന്ന പാര്‍ട്ടികള്‍ ഭരിച്ചുമുടിച്ചു കഷ്ടം
നാടിന്നു ശാപമിവരാണിനിയെന്തു ചെയ്‌വൂ?
വസന്തതിലകം.

പരത്തിപ്പറഞ്ഞുള്ളകാര്യം നിനച്ചാല്‍
ഉരച്ചുള്ളതെല്ലാം മഹാഭോഷ്ക്കു തന്നെ
പെരുക്കും പ്രമേഹം കുരുക്കിട്ടിടുമ്പോള്‍
അരിക്കുണ്ടു കേമത്തമെന്നോര്‍ക്കണം നാം
ഭുജംഗപ്രയാതം.

വളിച്ച വിഡ്ഢിച്ചിരിയോടെ ദൂരേ
ഒളിച്ചുനില്‍പ്പുണ്ടൊരു സൂത്രശാലി
വളയ്ക്കുവാന്‍ പെണ്ണിനെ നോക്കിനോക്കി
വിളഞ്ഞവില്ലന്‍ പുതുപുഷ്പവില്ലന്‍
ഉപേന്ദ്രവജ്ര.

നിനയാതെ വരും ദുരിതങ്ങളിലെന്‍ -
മനമാകെ വലഞ്ഞുലയുംസമയേ
വിനയാകെയൊഴിഞ്ഞു സുഖംവരുവാന്‍
ജനനീ,തവ പാദമതേ ശരണം.
തോടകം.

അതിസുന്ദരപൂരണമൊന്നെഴുതാന്‍
മനമൊന്നുനിനച്ചു, ഫലം വിഫലം
ഇതിനിന്നൊരു പൂരണമോര്‍ത്തുവരാന്‍
ജനനീ തവപാദമതേ ശരണം.
തോടകം.

പല ബന്ധുരബന്ധമൊക്കെ നാം
മിഴിവായ് കാണ്മതു മിഥ്യയാം സഖേ
ഉലകത്തിലെ മായതന്നില്‍ നി-
ന്നിനിയും മോചിതരല്ല നിര്‍ണ്ണയം.

കുനുകൂന്തലുരപ്പു ദൈന്യമായ്
കനിവോടെത്തിയതൊന്നു കേള്‍ക്ക നാം
“വനിതാമണി,ഞങ്ങള്‍ കെട്ടില്‍ നി
ന്നിനിയും മോചിതരല്ല നിര്‍ണ്ണയം”
വിയോഗിനി.

കേറുന്നവര്‍ ഭരണമേല്‍ക്കെയുടന്‍ നടന്നു
കാറും മതേതരനയം തുടരും ഭരിക്കാന്‍
നാറുന്ന ജാതികളിയാണിതു കാണ്മു കഷ്ടം
മാറുന്നതല്ലിവിടെയീ പലജാതി വേഷം

കാറൊന്നു നിര്‍ത്തുവതിനായൊരു തര്‍ക്കമേറി
നാറുന്ന വാക്കുകളുരച്ചതു കേട്ടു താതര്‍
കേറുന്ന കോപമൊടു തല്ലു നടത്തി,പക്ഷേ
മാറുന്ന തല്ലി,വിടെയീ പലജാതി ‘വേഷം‘
വസന്തതിലകം.

ചതിയരായ ജനങ്ങളധര്‍മ്മികള്‍
ഗതിദുഷിച്ചവിധം നടകൊള്ളുകില്‍
അതിനു സാമമുരക്കിലിവന്നു സ-
മ്മതി വരില്ല,വരിക്കണമായുധം
ദ്രുതവിളം‌ബിതം.

കോലം സമം വികൃതവാക്കുകള്‍ ചേര്‍ത്തുവെച്ചു
സ്ഥൂലം പടച്ച രചനാബഹളങ്ങള്‍ മദ്ധ്യേ
മാല്യം കണക്കു മണിവാണി വിളങ്ങി നില്‍ക്കും
കാലം ജയിച്ച കവിതേ മനസാ നമിയ്ക്കാം
വസന്തതിലകം.

അരുമയാം പദം കോര്‍ത്തിണക്കിടും
സരളമാം വരം ശ്ലോകമോര്‍ത്തു നീ
സരസമാമൊരീ വേദിയില്‍ മുദാ
വരിക നിത്യവും ശ്ലോകമോതിടാന്‍

വരകൃപാകരീ,വാഗധീശ്വരീ
കരുണയോടെ നീയേകണേ വരം
വിരുതെനിക്കെഴാനെന്റെ നാവിലായ്
വരിക നിത്യവും ശ്ലോകമോതിടാന്‍.
സമ്മത.

വട്ടപ്പൊട്ടു,തുടുത്തതൂമലര്‍ വിടര്‍ന്നീടുന്നപോല്‍ ഭൂഷ ഹാ!
ഇഷ്ടപ്പെട്ട പദങ്ങളോടെവരുമീ ശ്ലോകം മനോഹാരിണി
മട്ടും ചേലുമതൊക്കെയൊട്ടു സരളം, ഹൃത്തില്‍ കടന്നൊത്തപോല്‍
പെട്ടാല്‍ ഭാഗ്യമുദിച്ചു പിന്നെയവനോ പോരില്ല തന്നിഷ്ടമായ്.

നാട്ടില്‍ ശല്യ,മൊരിറ്റുപോലുമവനില്‍ കാണുന്നതില്ലാ ഗുണം
വീട്ടില്‍ ചെന്നു വഴക്കു,തട്ടു ,ബഹളം, ഭാര്യയ്ക്കുടന്‍ മര്‍ദ്ദനം
മുട്ടാളത്തരമോടെയിങ്ങു വിലസുന്നീ ദുഷ്ടനാ ജേലിലായ്
പെട്ടാല്‍ ഭാഗ്യമുദിച്ചു പിന്നെയവനോ പോരില്ല തന്നിഷ്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


അന്‍പത്തൊന്നു സുവര്‍ണ്ണവര്‍ണ്ണനിറവായ് മിന്നുന്ന സൌഭാഗ്യമായ്
സമ്മോദം വിലസുന്ന വാണി തുണയാകേണം,വണങ്ങുന്നു ഞാന്‍
ഇമ്പം ചേര്‍ന്നൊരു കാവ്യമൊത്തമികവോടിത്ഥം രചിച്ചര്‍ഘ്യമായ്
അമ്മേ നിന്നുടെ മുന്‍പിലിന്നടിയനും വെയ്ക്കുന്നു ഭക്ത്യാദരം.

ഇമ്മട്ടെന്നെ വളര്‍ത്തിയിത്രമഹിതം സൌഭാഗ്യസംജീവനം
ധര്‍മ്മംപോല്‍ തരുവാനൊരുത്തി ഭുവനേ മാതാവുതാനോര്‍പ്പു ഞാന്‍
നിര്‍മ്മായം മമ ജീവനും സകലതും നിന്‍‌ദാനമാമൊക്കെയെ-
ന്നമ്മേ നിന്നുടെ മുന്‍പിലിന്നടിയനും വെയ്ക്കുന്നു ഭക്ത്യാദരം
ശാര്‍ദ്ദൂലവിക്രീഡിതം.

ഭക്തപ്രിയയിലെ സമസ്യാപൂരണങ്ങള്‍.

പാദാംഭോജം നമിക്കാം പലവുരു നിറവാം നാമമന്ത്രങ്ങള്‍ ചൊല്ലീ-
ട്ടാവുംവണ്ണം ഭജിക്കാം,നിരതരമതിനായാലയം തേടിയെത്താം
കാലം നോക്കാതടുക്കും രുജകളിലിനിയും വീണിടാതെന്നുമെന്നും
മാതാവേ കാത്തുരക്ഷിക്കുക കഴലിണയില്‍ ക്ഷീണനായ് വീഴുമെന്നേ.

ഏതാനുംകാലമായ് ഞാനുലകിതില്‍ ഖലനായ്‌ വാണു,ഭോഗം ശമിപ്പാന്‍
വീതാതങ്കംനടന്നാ രസമതിലുളവാമെന്നു തോന്നുംദശായാം
പാതിത്യംതന്നെയെല്ലാം സുദൃഢമിതുവിധം ചിന്തയായ് ,മാലകറ്റാന്‍
മാതാവേ കാത്തുരക്ഷിക്കുക കഴലിണയില്‍ ക്ഷീണനായ് വീഴുമെന്നേ.
സ്രഗ്ദ്ധര.


**************************************************

Tuesday, March 19, 2013

ശ്ലോകമാധുരി.48

ശ്ലോകമാധുരി.48
‍.

വൃത്തമൊത്ത പദവൃത്തിയോടെ വ-
ന്നെത്തിയെന്‍ കവിത മുത്തണിഞ്ഞു ഹാ!
ഹൃത്തിലാത്തലയമെത്തിടുന്ന പോല്‍
നൃത്തമാടി,യതില്‍ മെത്തിയെന്‍ സുഖം

വണ്ടിനുള്ള നിറശോഭകണ്ടു നീ
തണ്ടുകൊണ്ടു ഞെളിയേണ്ട തെല്ലുമേ
കണ്ടമാനമവമാനമേകിയാ
വണ്ടു മണ്ടു,മഴല്‍ വേണ്ട മല്ലികേ

വൃത്തിയായ പദഭംഗിയോടെ വെ-
ച്ചുത്തമം കവിതയൊന്നു തീര്‍ത്തതും
വൃത്തമൊത്ത നറുമുത്തണിഞ്ഞു സം-
തൃപ്തയായപടിയെത്തി ഹൃത്തിലും!

വട്ടുകാട്ടിയൊരു മട്ടിലെത്തി നീ
കാട്ടിടും വികൃതിയൊട്ടു ദുസ്സഹം
വിട്ടുപോകയിനി വീട്ടിലേയ്ക്കുടന്‍
ഗോഷ്ടി കാട്ടിലടിപൊട്ടിടും ദൃഢം.
രഥോദ്ധത.

മനമൊരു കടലായുയര്‍ന്നുവന്നാല്‍
മനനമതെന്നൊരു വൃത്തിയല്ലൊ നല്ലൂ
പുനരൊരു നവമാം പ്രതീക്ഷയുണ്ടാം
മനുജനു ജീവിതനൌക സൌഖ്യയാനം.
പുഷ്പിതാഗ്ര.

മുപ്പത്തടത്തില്‍ മരുവും ശശിധാരി വന്നി-
ട്ടിപ്പാരിലെത്തപനമൊക്കെയൊഴിക്ക വേണം
കെല്‍പ്പോടതിന്നു തുണയായി ശിരസ്സില്‍ മേവു-
ന്നപ്പിന്‍ പ്രവാഹഹിതദായിനിയായി ഗംഗ.

വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.
വസന്തതിലകം.

 മുപ്പത്താറു പ്രദക്ഷിണം വിധിയതാം വണ്ണം നടത്തീട്ടു നിന്‍-
തൃപ്പാദത്തളിര്‍ ഭക്തിപൂര്‍വ്വമടിയന്‍ കൂപ്പുന്നു സര്‍വ്വേശ്വരാ
മുപ്പാരിന്നുമധീശനായ ശിവനേ,യെന്‍ താപമാറ്റീടുവാന്‍
ക്ഷിപ്രം വന്നു തുണക്കണം,ശശിധരാ,നിത്യം ഭജിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

നിരതം നമുക്കു വരദായിയായി വിലസുന്നു ഭര്‍ഗ്ഗഭഗവാന്‍
നറുവെണ്ണിലാവു ചൊരിയുന്ന ദീപനിറവുണ്ടവന്റെ തലയില്‍
നിരയായി നാഗഫണമാര്‍ന്ന നീലനിറവൊന്നു കാണ്‍കെ ഹൃദയേ
നിറയുന്ന ഭക്തിസുധയെന്നപോലെയൊഴുകുന്നു കാവ്യതടിനി
(തടിനി)

മലശരനൊരുനാളെന്‍ മുന്നില്‍‌വന്നൊത്തപോലേ
പലകുറി ശരമെയ്തെന്‍ ഹൃത്തില്‍ മോഹം പടര്‍ത്തി
അതുപൊഴുതുടനേ നീ വന്നു സമ്മോദമെന്റെ
കരളിലിടമെടുത്തൂ ഹന്ത ഞാനെന്തു ചെയ്‌വൂ!

രജനി മുടി വിടര്‍ത്തീ, താരകപ്പൂക്കള്‍ ചൂടി
പനിമതി നിറവോലും ചിത്രകം ചാര്‍ത്തിവന്നു
മമ സഖിയിവ വെല്ലും മന്ദഹാസം പൊഴിക്കേ
മലര്‍ശരനതു കണ്ടൂ, മന്ദമെല്ലാം മറന്നൂ.
(മാലിനി.)

മന്ദാക്രാന്തേ,വരുകയിനി ഞാനോതിടും കാര്യമെല്ലാം
സന്ദേശത്തിന്‍ വടിവിലിനി നീ ചൊല്ലിടേണം രഹസ്യം
സന്താപത്താലുരുകിമരുവും മല്‍‌പ്രിയയ്ക്കിപ്രകാരം
സന്ദര്‍ഭത്തില്‍ കുളിരുപകരും വാര്‍ത്തയെത്തിയ്ക്ക വെക്കം.
മന്ദാക്രാന്ത.

കാലാ, നീ ഗുണശാലിതന്നെ,സമയം വന്നെത്തിടുമ്പോള്‍ ക്ഷണം
കാലില്‍ ചേര്‍ത്തുപിടിച്ചു നിന്റെ ഗുണബന്ധത്താല്‍ വലിക്കുന്നു നീ
കാലോപേതമതെന്നുതന്നെ കരുതാമെന്നാലതോ കഷ്ടമായ്
കാലാകാലമതെന്റെ ചിന്തയില്‍ വരുന്നയ്യോ വിറക്കുന്നു ഞാന്‍.
( ഗുണം=ചരടു്,കയറു് )
( ശാര്‍ദ്ദൂലവിക്രീഡിതം )

ചൊല്ലേറും ശ്ലോകികള്‍ ഹാ സുമധുരലളിതം ശ്ലോകമെല്ലാം സഹര്‍ഷം
ചൊല്ലീടും നേരമയ്യാ മനമിതിലുതിരും ഹര്‍ഷവര്‍ഷപ്രകര്‍ഷം
ചൊല്ലീടാനാവതില്ലാ,പദഗണമതിനായ് തോന്നിയില്ലായതിന്നാല്‍
ചൊല്ലില്ലാ,യൊന്നു ചൊല്ലാമിതിനുമുപരിയായ് മന്നിലില്ലാത്മഹര്‍ഷം.

ഏഴേഴായ് വര്‍ണ്ണപുഷ്പക്കുലകള്‍ മികവിലായ് ചേര്‍ത്തു വൃത്തത്തില്‍ വെച്ച-
ങ്ങൂഴത്തില്‍ മാലകെട്ടാന്‍ കവികളിതുവിധം മേളനം ചെയ്തിടുമ്പോള്‍
പാഴല്ലീ കാവ്യമാലപ്രഭവ,മിവനിതാ കണ്ടു ചിത്തം കുളിര്‍ക്കേ
വാ‌ഴ്‌വായ് സൌഭാഗ്യവര്‍ഷം നിറവില്‍ വിതറുമെന്‍ സ്രഗ്ദ്ധരേ ഞാന്‍ നമിപ്പൂ.
സ്രഗ്ദ്ധര

അരിയന്നൂര്‍ അക്ഷരശ്ലോകസദസ്സിലെ സമസ്യാപൂരണത്തില്‍ എഴുതിയവ.

നിരതമീ മണലൂറ്റിയെടുത്തു വന്‍-
നദികള്‍ തന്‍ ഗതി മാറി,നശിച്ചു ഹാ
വനവുമിപ്പടി വെട്ടിനിരത്തിയാല്‍
സരളകേരളകേതു നശിച്ചിടും
(ദ്രുതവിളംബിതം).

ചെത്തിയതു വില്‍ക്കുടനെ ലാഭമതു കൊയ്യാം
ചെത്തിയതു മിച്ചമൊരു തുള്ളിയിനി വേണ്ടാ
ചെത്തമൊടെ ചൊല്‍ക ‘ജനസേവ’, യിതുപോലേ
ചെത്തരുതു വില്‍ക്കരുതു വാങ്ങരുതു മദ്യം.
(ഇന്ദുവദന)

ചതുരത തെളിയിച്ചാ ശ്രീധരന്‍ വന്നുവെന്നാല്‍
വലിയൊരു തുക കമ്മീഷന്‍ നമുക്കൊക്കുകില്ലാ
അതിനൊരു തട നല്‍കാന്‍‍, കാര്യമൊക്കെക്കലക്കാന്‍
നിപുണതയിവനേറും, ശ്രീധരന്‍ വേണ്ട വേണ്ടാ.

അറിയുകയിതു ടോം ജോസ്സിന്റെ കാര്യംനടത്തല്‍
പെരിയൊരു തുക നഷ്ടം, പാരയാകും പലര്‍ക്കും
അതിനുടനിതുപോലേ കത്തു കുത്തായ് കൊടുക്കാന്‍
നിപുണതയിവനേറും, ശ്രീധരന്‍ വേണ്ട വേണ്ടാ.

മാലിനി

നന്നായുള്ളൊരു രാഗമൊക്കെ നിരയായ് ചേര്‍ത്തൊത്ത ഭാവത്തൊടേ
നന്നായ്ത്തന്നെയുയര്‍ത്തിടുന്ന പൊഴുതാ മാധുര്യ മന്ദാകിനി
നന്നായ് ഹൃത്തിലുണര്‍ത്തിടുന്നണിമയില്‍ വര്‍ണ്ണങ്ങള്‍ സം‌പൂര്‍ണ്ണമായ്
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല, സൌഖ്യം സഖേ

ഒന്നായിന്നു പടുത്വമാര്‍ന്ന കവികള്‍ ചൊവ്വുള്ള വാക്കൊക്കെയും
മിന്നും വണ്ണമടുക്കി വൃത്തവടിവില്‍ കോര്‍ത്തീവിധം ഭംഗിയില്‍
മുന്നില്‍ പൂക്കണിപോലെ വര്‍ണ്ണനിറവില്‍ ത്തന്നേ നിരത്തീടവേ
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല, സൌഖ്യം സഖേ !

നന്നാം നാരദദാദമാം ഫലമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
വന്നൂ മാമലതന്നിലാണ്ടിവടിവില്‍ത്തന്നേയതും കഷ്ടമായ്
പിന്നീടാ ഗണനായകന്‍ ചതുരമായ് ചൊന്നുള്ള വാക്കൊക്കെയും
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല ,സൌഖ്യം സഖേ.

(നന്നായെന്നു പറഞ്ഞിടാന്‍ മടി,യെനിക്കില്ലില്ലസൌഖ്യം , സഖേ)

(നന്നായെന്നു പറഞ്ഞിടാന്‍ മടി,യെനിക്കില്ലില്ല സൌഖ്യം , സഖേ)

നാമീ നാട്ടിലെ മക്കളൊക്കെയിവിധം മൌനം ഭജിച്ചീടുകില്‍
സാമദ്രോഹികള്‍ നഷ്ടമാക്കുമിവിടേ കാടും സരിത്തും ദൃഢം
ഓര്‍മ്മിക്കേണമിതേവിധം പ്രകൃതിയേ നാശത്തിലെത്തിക്കൊലാ
ഭൂമീദേവി പൊറുക്കണം ചതിയരാം രാഷ്ട്രീയനേതാക്കളില്‍

ആദ്യം വൃത്തമെടുത്തു നീ പലവിധം വര്‍ണ്ണങ്ങളേ വര്‍ണ്ണ്യമാ-
യുദ്യോഗത്തില്‍ നിരത്തിവെച്ചു കവിതാമാധുര്യവും ചേര്‍ക്കവേ
ഖദ്യോതങ്ങള്‍ നിശീഥിനിക്കു നിറവായ് മിന്നുന്നപോല്‍ മുന്നിലായ്
ഹൃദ്യം പൂക്കണി വെച്ചിടുന്നു, പുലരിപ്പൊന്‍‌തിങ്കള്‍ പോല്‍ സുന്ദരം!
(ശാര്‍ദ്ദൂലവിക്രീഡിതം)

‘കവിമൊഴി’യിലെ സമസ്യാപൂരണങ്ങള്‍.

മഹിതം ഭുവി ജീവിതമെങ്കിലുമീ
ലഹരിപ്രണയം വനിതാവിഷയം
ബഹുമാനമുടച്ചിടുമീ വഹകള്‍
ലഹളക്കുതകുന്നവയെന്നറിയൂ.

മഹിതന്നിലൊരുത്തനു കഷ്ടതരം
ദുരിതങ്ങള്‍ വരുന്നതു ഹാ! വിഷമം
മഹിളാവിഷയം,വിഷമാം സുരയും
ലഹളക്കുതകുന്നവയെന്നറിയൂ.
തോടകം. .

ചെന്നക്കാട്ടു ദാമോദരക്കുറുപ്പാശാനു ശതാഭിഷേകമംഗളം.

ചെന്നക്കാട്ടു കുറുപ്പു വന്ദ്യഗുരുവാം ദാമോദരന്‍ ധന്യനായ്
ഇന്നിമ്മട്ടു ലസിച്ചിടുന്നു പറയാനാഹ്ലാദമാണോര്‍ക്ക നാം
ഇന്നോ സൌഖ്യശതാഭിഷേകനിറവില്‍ വാഴുന്ന പുണ്യാത്മനായ്
മിന്നും മംഗളവര്‍ണ്ണപുഷ്പനികരം ചാര്‍ത്തുന്നു ഭക്ത്യാദരം.

ചൊല്ലേറും തിരുനക്കരേശനടയില്‍ വാദ്യം മുഴക്കാന്‍ സ്ഥിരം
തെല്ലും ക്ഷീണമിയന്നിടാതെ നിരതം ചെല്ലുന്ന ധന്യാത്മികന്‍
ഉല്ലാസത്തൊടു പഞ്ചവാദ്യ,തിമിലയ്ക്കൊപ്പത്തിലാ പാണിയും
ഝില്ലം ചെണ്ടയില്‍ മാറ്റുരച്ച ഗുരുവിന്‍ കൈകള്‍ക്കു ഞാന്‍ കൈതൊഴാം

ദാനങ്ങള്‍ വരപുണ്യമായി മനുജന്നൊക്കുന്നുവെന്നോര്‍ത്തു നാം
ആമോദത്തൊടു വാഴണം ക്ഷിതിയിതില്‍ സര്‍വ്വേശ്വരപ്രീതിയില്‍
സമ്മോദത്തൊടു സര്‍വ്വഭൂതിഭരിതം സൌഭാഗ്യ സംഭൂതമാം
പ്രേമോദാരവിഭാവിതം ഗതിയതും നല്‍കട്ടെ സര്‍വ്വേശ്വരന്‍.

ദാനങ്ങളായി വരമേകി മനുഷ്യനെന്നു -
മാമോദമേറ്റുമൊരുവന്‍ ഭഗവാന്‍ നിനയ്ക്കാം
സമ്മോദമായ് ഭുവിയില്‍ ഭൂതികളൊത്ത ജന്മം
സര്‍വ്വേശ്വരന്റെ വരമായി ലഭിച്ചിടട്ടേ

**************************************