Friday, September 3, 2021

ശ്ലോകമാധുരി.63

അന്പത്തൊന്നക്ഷരങ്ങള്‍ക്കഭിമതി തികഴും ശ്ലോകപാദങ്ങളെല്ലാം
വന്‍പത്തത്തോടെ നിത്യം നിറവൊടെയെഴുതാന്‍ നിഷ്ഠയോടെത്തിടുമ്പോള്‍
സമ്പത്താം ഭാഷയേറ്റം തുണവൊടു  തുണയായ്  തൂലികത്തുമ്പിലെത്താന്‍
കമ്പത്തില്‍ കാക്കുവോര്‍ക്കീ സഭ ശുഭവരമായ് തീരണേ, വാണിമാതേ!
(സ്രഗ്ദ്ധര ).  
{അഭിമതി =അഭിമാനം , ബഹുമാനം .  
തികഴുക = വര്‍ദ്ധിക്കുക, പ്രകാശിക്കുക, പൂര്‍ണ്ണമാവുക
വന്പത്തം = പ്രതാപം,പ്രയാസം , ധൈര്യം
നിഷ്ഠ = ശ്രദ്ധ,സാമര്‍ത്ഥ്യം,കൃത്യമായ ആചരണം
സമ്പത്ത് = ധനം,ഐശ്വര്യം
തുണവ് = വേഗം, തിടുക്കം
കമ്പം = അത്യുത്സാഹം,പരിഭ്രമം, ഭയം.  
കാക്കുക = കാത്തിരിക്കുക,കാത്തുസൂക്ഷിക്കുക.
വരം = അനുഗ്രഹം,സമ്മാനം. }


********************************************************
മുത്തുമണികൾ.
***************
ചിത്രാലയം.
.......................
സൂര്യൻ പോയിമറഞ്ഞപാടു ശശി സന്തോഷത്തൊടാന്ധ്യത്തിൽ വൻ-
ശൗര്യത്തോടെ നിറഞ്ഞ ഋക്ഷകലശം തട്ടിത്തെറിപ്പിക്കവേ
താരാമൌക്തികജാലമാകെ ഗഗനേ തൂവിപ്പരന്നുദ്രസ-
സ്മേരത്തോടെ തെളിഞ്ഞൊളിഞ്ഞു തെളിവായ് നക്ഷത്രചിത്രാലയം!

മുല്ലേ!
.........
മുല്ലേ! മല്ലദലങ്ങളൊക്കെ നലമായുല്ലാസമായ് ,ലീലയോ-
ടല്ലേ നീളെനിരത്തി നീ, നിലവിടുന്നീ നീലലോലാക്ഷിമാർ  
മല്ലീസായകമായ നീ മദമെഴും മല്ലാക്ഷിതന്‍ മാനസേ
മെല്ലേചെന്നു പതിക്കിലോ പതിവരന്‍ പാതിപ്പെടും, പാതകം!

ചന്ദ്രാ!
.........
ചന്ദ്രാ! നിന്നുടെ പത്നിയായ ഗഗനപ്പെണ്ണിന്‍ കപോലത്തിലായ്
സാന്ദ്രശ്ശോണിമ കാണ്മതില്ലെ, പതിയാം നിന്നാഗമം കാണ്കവേ
വേന്ദ്രന്‍ നീ,യവളെത്തഴഞ്ഞു  രജനിപ്പെണ്ണിന്നു തൂവെണ്ണിലാ-
ച്ചന്തംനല്‍കി സപത്നിയാക്കി, ഗഗനം തൂകുന്നു കണ്ണീര്‍ക്കണം!
..........................................................
( മല്ല = ഭംഗിയേറിയ. / ആന്ധ്യം = നോട്ടമില്ലായ്മ / ഋക്ഷം = നക്ഷത്രം.)
*************************************************************************
......
അഞ്ചു മദനാർത്തകൾ
***************************.
പാടാണിതു പാടാന്‍ പടുപാടോടെ പഠിച്ചാല്‍
പാടൊക്കെയൊഴിഞ്ഞിട്ടൊരുപാടീവക പാടാം
പാടില്ലതു, പാടായവ,പാടേണ്ടപടിക്കായ്
പാടീടൊരുപാടാ മിടപാടാണിതു പാടേ.  

കണ്ണാ! ദധിയുണ്ണാൻ വരുകെന്നുണ്ണി മടിച്ചാൽ
തിണ്ണം പെരുദണ്ണം വരുമെണ്ണീടുക തൂർണ്ണം
പെണ്ണുങ്ങടെ കണ്ണിന്നൊരു കണ്ണാണിവനുണ്ണാ..ൻ
മണ്ണോ? മണിവർണ്ണാ,യിനി നണ്ണില്ലതു പൂർണ്ണം!

നാടിന്നൊരു നാട്യാലയമാടാനുടനേതാന്‍
നേടേണമതിന്നായ് മടികൂടാതിവനോടാം  
വാടാതടിവച്ചിട്ടടിവച്ചിട്ടിടപാടില്‍-
കൂടാത്തൊരു കൂട്ടര്‍ക്കിതു നഷ്ടം, ബഹുകഷ്ടം !

പണ്ടേയിവനുണ്ടിണ്ടലതുണ്ടായൊരുപാടേ
ഉണ്ടാക്കിയ മണ്ടത്തനമോതാന്‍ മടിയുണ്ടേ
കണ്ടോരതു കണ്ടില്ല..തുപോല്‍ മണ്ടിയതോര്‍ക്കേ
വേണ്ടാത്തൊരു ശണ്ഠയ്ക്കിവനില്ലാ, പഴി വേണ്ടാ.

എത്തൂ മദനാർത്തേ! തവ ചിത്തത്തിലുണർത്താൻ
വ്യക്തം ചില സൂക്തങ്ങളുമെത്തീ മമ ഹൃത്തിൽ
സത്യത്തൊടിതോർത്താൽമതി ,മെത്തീടുമൊരത്തൽ
മൊത്തം മുടിവെത്താൻ ശമമെത്തും മനനത്താൽ!
( മദനാർത്ത )
*****************************************************
നാലു് ഇന്ദുവദനകൾ.
***********************
ശ്ലോകമിവ ഭംഗിയൊടു തീര്‍ക്കുവതിനായി-
ട്ടേക വരമൊക്കെ വരവാണിയിവനെന്നും
നീ കനിയവേണമതിനായി തവ പാദേ
തൂകുമിവനും കവിതയില്‍ സ്തുതികള്‍ ഭക്ത്യാ

ഇന്നു വരദാഭയൊടെയെന്റെ മനതാരില്‍
മിന്നുവതു നിന്റെവരരൂപമതു ഭാഗ്യം
എന്നുമിതുപോലെ മമ നാവില്‍ വരവര്‍ണ്ണം
നിന്നിടുവതിന്നു വരമേകു വരവാണീ!

പദ്യമതിഹൃദ്യമനവദ്യനിറവോടേ
തീര്‍ക്കുവതിനോര്‍ക്കുകിലുമാര്‍ക്കുമതിമോദം
വൃത്തമതിനൊത്തുവരുമോര്‍ത്തിടുകയെങ്ങും
മെച്ചമൊടു വച്ചിടുക വാച്ച പദഭംഗി

കാലമിതുപോലെ സകലര്‍ക്കുമനുവേലം
മാലതിലുലച്ചു പലവേലകളുമേകും
ചേലിലവതന്നിലുലയാത്ത നിലയില്‍ നീ
കാലനുടെകാലനുടെ കാലഭയമാക്കൂ
( ഇന്ദുവദന )
-----------------------------------------------------------------------
മദിരോത്സവം
***************
(മദിരവൃത്തത്തിലുള്ള പത്തു ശ്ലോകങ്ങൾ.)
1.
സുന്ദരമാം പദഭംഗിയൊടൊത്തുവരുന്നവളേ! മദിരേ സുഖദം
നന്ദമൊടെന്നുടെ മുന്നിലണഞ്ഞു നടത്തുക നീ നടനം മധുരം
നന്ദിയതെൻഹൃദിയുണ്ടളവറ്റപടിക്കതുചൊല്ലുവതോ കഠിനം
മന്ദസമീരനുമെന്നുടെ ചാരെയിരിപ്പു, നിനക്കു തരും നമനം.
2.
കോമളനാം ഗണനായകനെ സ്തുതിചെയ്തു വരൂ സ്ഥിരമായിതിലേ
ആമയമൊക്കെയൊടുക്കിടുമാ ദ്വിരദാനനനെന്നുടെയും ശരണം
ഭൂമിയിലില്ലൊരു ദൈവതമീവിധമത്തലൊഴിച്ചിടുവാന്‍,  പെരുതാം  
സാമജശക്തിയൊടെത്തി നമുക്കൊരു രക്ഷതരുന്നവനെന്‍ നമനം.
3.
മന്നിതിലുന്നതമായവിധം പുകളേറിടുമാറൊടു നിന്‍ ഗമനം
നിന്‍ഗളമേറി വിശേഷവിഷാഭയൊടേയിളകും ഫണിതന്‍ ചലനം
നിന്നുടെ സന്നിധിതന്നിലണഞ്ഞിടുവോര്‍ക്കുടനേയുടയും വ്യസനം
നിങ്കലിവന്‍ വരുമാറവമാറുകിലോ മനസാ തരുവേന്‍ നമനം.
4.
കാനനവീഥിയിലും ശരണംവിളിയോടെ വരുന്നിവനാ നടയില്‍
ദൂനമതൊക്കെയകറ്റുവതിന്നൊരു മാര്‍ഗ്ഗമതേകണമേയനിശം
ദീനനിവന്നുമൊരാശ്രയമേകുവതായൊരു ദൈവതമായ ഭവാന്‍
നൂനമിവന്നുടെയര്‍ത്ഥനകേള്‍ക്കണമന്‍പൊടു നീ തരണം ശരണം.
5.
നീലനിറംകലരും തവ മേനിയുമാ മണിവേണുവുമൊത്തു മഹാ-
മാലുകള്‍ തീര്‍ത്തിടുമാ മൃദുഹാസവുമാ വരഭാവവുമെത്ര ചിതം
ചേലൊടു നിന്‍പദപൂജ നടത്തുവതിന്നിവനെത്തിടുമാത്തസുഖം
പാലയ പാലയ പാലയമാം ഗുരുവായുപുരേശ,മുകുന്ദ,ഹരേ!.
6.
ഭക്തിയൊടെത്തിടുമാർക്കുമനുഗ്രഹമേകിടുമമ്മ പരം‌പൊരുളായ്
വ്യക്തതയോടെ വിളങ്ങിടുമംബിക,ചെട്ടികുളങ്ങരയിൽ പ്രഭയിൽ,
നിത്യവുമെത്തി നടയ്ക്കലിതേവിധമൊന്നു നമിച്ചു ഭജിച്ചിടുകിൽ
മർത്ത്യരിലാർദ്രമനോഗതിയോടവളുദ്ഗതിയേകിടുമെന്നു നിജം.
7.
ശ്ലോകപദങ്ങളില്‍,ഭാരതി,നിന്‍ദ്യുതി വേണമതെന്നുടെയര്‍ത്ഥനയാം
നീ കനിവോടിവനാവരമൊന്നു തരേണമതിന്നിനി വൈകരുതേ
ആകുലഭാവമതൊക്കെ വെടിഞ്ഞു മികച്ചപദങ്ങള്‍ നിരത്തിടുവാന്‍
പാകമെനിക്കുവരുന്നതു നിന്‍ വരദാനമതെന്നുമറിഞ്ഞിതു ഞാന്‍.
8.
സുന്ദരതാരകൾ നീളെനിരത്തി വരുന്നു   നിശീഥിനി നീലിമയിൽ
ചിന്തയിലാ നിറശോഭയുണർത്തിയതെത്ര മനോഹരദൃശ്യസുഖം!
ബന്ധുരമാണിവയൊക്കെയപാരമൊരുക്കുവതൊക്കെയതിന്നു വരം
സ്വന്തമതാക്കിയ നൈപുണിയാലെ നമുക്കു കവിത്വവുമേറി, ശുഭം.
9.
മിന്നിമറഞ്ഞുതെളിഞ്ഞൊളിതൂകി വരുന്നു ശശാങ്കനുമീ നിശയില്‍
സുന്ദരിയാമ്പല്‍ വിടര്‍ന്നു മനസ്സില്‍ നിറഞ്ഞ വികാരമൊടേ ത്രപയില്‍
വന്നു സുധാംശുകരങ്ങള്‍ സമീരസമം ദലമൊന്നു തൊടുന്നളവില്‍
സ്പന്ദമൊടാ വനസുന്ദരിതന്‍ കവിള്‍ ചെംനിറമാര്‍ന്നതുമെന്തു രസം!.
10.
പത്തരമാറ്റില്‍ നിനക്കു തരാനൊരു മാലതിരഞ്ഞു നടന്നിവനാ
പട്ടണമാകെയലഞ്ഞുവലഞ്ഞു കനത്തവിലയ്ക്കിതു വാങ്ങി സഖീ!
മുത്തണിമാറില്‍ നിനക്കണിയാനിവനൊത്തിരിയാശയൊടേകി മുദാ
മുത്തുപൊഴിഞ്ഞതുപോല്‍ ചിരിതൂകി ലസിച്ചു നടന്നു രസിക്കുക നീ!.
...........................................................


പ്രാസപ്രയോഗപ്രയാസങ്ങള്‍
***************************

പ്രാസം സൌമ്യമെടുത്തു സുന്ദരസുമംപോല്‍ ചേര്‍ത്തു കോര്‍ത്തൊക്കെയും
നിസ്സീമം സ്വരധാരചേര്‍ത്തതു രസം ചാര്‍ത്തുന്നതോര്‍ത്തീടവേ
സാരം ചേരുമസമ്മിതപ്രഭയെഴും കീര്‍ത്തിക്കു പാര്‍ത്തീവിധം
ശ്ലീലശ്ലോകശതങ്ങള്‍ ശോഭ ശുഭമായ് ചേര്‍ത്തിന്നു തീര്‍ത്തേന്‍ സ്വയം!
.(ശാര്‍ദ്ദൂലവിക്രീഡിതം )

മുല്ലേ! നില്ലൊരു തെല്ലുനേരമരികേ,യുല്ലാസമായ് ഫുല്ലമായ്
ഇല്ലാ കില്ലൊരു തെല്ലുപോലുമിവനിന്നില്ലില്ല,യല്ലില്‍ സുഖം
“മുല്ലപ്പൂമലര്‍ തെല്ലടുക്കിലുടയും ശോകങ്ങള്‍“, ചൊല്ലില്ലയോ?
ചൊല്ലേറും ചിരി തെല്ലു മെല്ലെയഴകില്‍ ചാര്‍ത്തില്ലെ,നീ മല്ലികേ!
(ശാര്‍ദ്ദൂലവിക്രീഡിതം )

ആടേ,നീ ചാടിവന്നീ തൊടികളിലടിതെറ്റാതെയോടീട്ടടുക്കേ
വാടാതേ കൂടിനില്ക്കും ചെടികളുടനുടന്‍ മൂടുമുട്ടെക്കടിച്ചും
വീടിന്നുള്ളില്‍ കടന്നീ പടികളില്‍ മടികൂടാതെ കാട്ടംവെടിഞ്ഞും
കാട്ടും മേടിന്‍ മിടുക്കിന്നിവനൊരു വടിയാല്‍ തീര്‍ത്തിടും, പോയിടൂ,നീ.
( സ്രഗ്ദ്ധര ).
********************************************************************
അസമ്മിത = അളവില്ലാത്ത
ശ്ലീല = ഐശ്വര്യമുള്ള
കില്ലു് = സംശയം
അല്ലു് = രാത്രി
ഫുല്ലം - വിടര്‍ന്ന പൂവു്
അടുക്കേ = അടുക്കുന്ന സമയത്തു്,വയലില്‍.(അടുക്കം=വയല്‍)
മേടു് = ഉപദ്രവം.

.............................................................

ഞാനും കണ്ണനും സമം !
*************************
ഞാനോ കണ്ണനു തുല്യനാണനുപമം നാല്‍ക്കാലികള്‍ സ്വന്തമാം,
നൂനം നല്ല കലാപമുണ്ടു തലയില്‍ , സാമ്യം സമം "ശ്രീപതേ!"
മാനത്തിന്‍ നിറമാണു മേനി പറയാനൊക്കാത്തതായൊപ്പമായ്
വന്‍പിച്ചെത്ര വിശേഷഭാവമണിയുന്നെല്ലാം സമം നമ്മളില്‍.
(ശാര്‍ദ്ദൂലവിക്രീഡിതം ) .
.........................................
നാല്‍ക്കാലി = പശു ,കാള, ചമത്കാരമില്ലാത്ത ശ്ലോകം.
കലാപം = മയില്‍പ്പീലി, അസ്വസ്ഥത .
ശ്രീ = ലക്ഷ്മീദേവി ,ഐശ്വര്യം.
മാനം = മേഘം, അഭിമാനം
നിറം = ശോഭ, ഗുണം.
മേനി = ശരീരം, മുഖസ്തുതി.
വന്‍പിച്ചെത്ര = മഹത്തായിട്ടെത്ര
വന്‍പിച്ച് എത്ര = വലിയ പിച്ചു് ( ഭ്രാന്തു്,മനോവിഭ്രമം) എത്
ര.
സാരസ്യം:
***********
എനിക്കും കണ്ണനും നാല്‍ക്കാലികള്‍ സ്വന്തമായുണ്ട്.
തലയില്‍ നല്ല കലാപം ഉണ്ടു്. (എനിക്കു പത്നീവിരഹം കാരണം )
നമ്മള്‍ ശ്രീപതികളാണ്. (എന്‍റെ ഭാര്യ ഐശ്വര്യത്തിന്‍റെ പ്രതീകം ആയിരുന്നു )
കണ്ണനു കാര്‍മേഘത്തിന്റെ കറുത്തനിറമാണു്. പറയാന്‍ കൊള്ളില്ലാ.
എനിക്കു ആത്മാഭിമാനമെന്ന ഗുണമുണ്ടു്. മുഖസ്തുതിയായി പറയാന്‍ ബുദ്ധിമുട്ടുണ്ടു്.
കണ്ണനു വന്‍പിച്ച വിശേഷഭാവങ്ങളുണ്ടു്.
എനിക്കിപ്പോള്‍ വന്‍ പിച്ചു വിശേഷഭാവങ്ങളിലുണ്ടു്(വലിയ മനോവിഷമങ്ങളുണ്ട്).
അപ്പോള്‍ എല്ലാംകൊണ്ടും നമ്മള്‍ തുല്യരാണു്.


ശ്ളോകപ്രഹേളികകൾ
**************************

1.
പണ്ടെങ്ങാണ്ടൊരു പന്തയത്തിൽ വിജയശ്രീചാർത്തിയെത്തീട്ടൊരാൾ
മിണ്ടാതന്നൊരു പെണ്ണിനെപ്പരിണയിച്ചിട്ടാ ഗൃഹംപൂകവേ
“കൊണ്ട്വന്നുള്ളതുമെന്തുമാട്ടെ,സഹജർക്കെല്ലാമതും തുല്യമായ്
വേണ്ടുംപോലെയെടുക്ക“ മാതൃവചനം  മണ്ടത്തമായില്ലയോ?
(ശാർദ്ദൂലവിക്രീഡിതം )
{പാഞ്ചാലീസ്വയംവരം കഴിഞ്ഞു പാഞ്ചാലിയുമൊത്തു ഗൃഹത്തിലെത്തിയപ്പോൾ  കുന്തീദേവി വിവരം അറിയാതെ “കൊണ്ടുവന്ന ഭിക്ഷ എല്ലാവരും ഒന്നുപോലെ എടുത്തോളൂ “ എന്നു പറഞ്ഞതിനാൽ പാഞ്ചാലിക്കു പാണ്ഡവരുടെയെല്ലാം ഭാര്യയാകേണ്ടിവന്നു }

2.
കൈലാസേശ്വരബാണമായ സുര! നിൻപത്നിക്കു ജന്മം കൊടു-
ത്തുല്ലാസത്തൊടെയാടുമാ മലരിനെത്തൻ ബാണമാക്കീട്ടതും
തെല്ലും ശങ്കയിയന്നിടാതെയപരന്മേൽ ക്ഷേപണം ചെയ്യവേ
വില്ലാളിക്കസുപോയൊരാ കഥയിവൻ ചൊല്ലീടണോ,കഷ്ടമാം.
(ശാർദ്ദൂലവിക്രീഡിതം )
{ത്രിപുരദഹനത്തിനു് ശിവന്റെ അസ്ത്രം ആയതു വിഷ്ണു.വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീദേവിയുടെ ജന്മംകൊടുത്തതു് താമരപ്പൂവു്.അതിനെ അസ്ത്രമാക്കിയതു കാമദേവൻ. ശിവന്റെ നേരേ അതു പ്രയോഗിച്ചപ്പോൾ കാമദേവനു ജീവൻ പോയി.}

3.
പൂമാതാം നിന്‍കളത്രം, സഖിയുടെ സഹജന്‍തന്റെ ഘര്‍മ്മം ലഭിക്കാന്‍
സാമാന്യം ദണ്ണമേല്‍പ്പിച്ചവനൊരു വരമാം വാഹനം ! ചിന്തനീയം
അമ്മട്ടാം വാഹനത്തിന്നിര തവ ശയനീയം, മഹാശ്ലാഘനീയം!
സാമോദം കുമ്പിടാം, ശ്രീഹരിയുടെ വിരുതാണൊക്കെ സൂത്രം, വിചിത്രം!.
(സ്രഗ്ദ്ധര.)

സാരസ്യം: പൂമാതു്   ലക്ഷ്മീദേവിയാണു്. ലക്ഷ്മീദേവിയുടെ സഹജൻ ചന്ദ്രനാണു്.രണ്ടുപേരും പാലാഴിയിൽനിന്നു് ഉയർന്നുവന്നവർ. ഖർമ്മം വിയർപ്പും .ശയനീയം കിടക്കയും ആണു്. ഇനി ശ്ളോകത്തിന്റെ അർത്ഥം നോക്കൂ .
അല്ലയോ വിഷ്ണുദേവാ! ലക്ഷ്മീദേവി നിന്റെ പത്നിയാണു്. ഭാര്യയുടെ സഹോദരനായ ചന്ദ്രന്റെ വിയർപ്പു ലഭിക്കാൻ അയാളെ ദണ്ണിപ്പിച്ചവനാണു നിന്റെ ശ്രേഷ്ഠമായ വാഹനം. ആ വാഹനത്തിന്റെ ഇരയാണു നിന്റെ കിടക്ക.  ഇതു നിന്റെ വിരുതുതന്നെ. ഇങ്ങനെ വിചിത്രമായ സൂത്രം പ്രയോഗിച്ച വിഷ്ണുദേവാ! നിന്നെ ഞാൻ സന്തോഷത്തോടെ നമിക്കുന്നു.


 (ഗരുഡന്റെ മാതാവായ വിനതയെ ദാസ്യത്തിൽനിന്നു മോചിപ്പിക്കാൻ അമൃതു് ആവശ്യമായിവന്നു. അപ്പോൾ ഗരുഡൻ ചന്ദ്രനു വിയർപ്പുണ്ടാവാനായി ചന്ദ്രനെ ഓടിച്ചു. ചന്ദ്രന്റെ വിയർപ്പാണു് അമൃതം. വിഷ്ണു ഗരുഡനെ വാഹനമാക്കിയപ്പോൾ,  ചന്ദ്രനെയും അനന്തനെയും ആക്രമിക്കുന്ന  ഗരുഡന്റെ ശല്യം അവർ രണ്ടുപേർക്കും ഒഴിവാക്കിക്കിട്ടി.)
.
*******************************************************************************




 

Thursday, September 2, 2021

ശ്ലോകമാധുരി.62

ഹൈന്ദവദേവതാസങ്കല്പങ്ങൾ.
=======================
ഹിന്ദുത്വത്തിലനേകദേവഗണമിന്നുണ്ടെന്നു ഘോഷിപ്പവർ
ചിന്തിച്ചീടുകയൊക്കെയും പലവിധം സാക്ഷാൽ പ്രതീകങ്ങളാം
മന്ദന്മാരുടെ ബുദ്ധിതന്നിലവയേ വ്യത്യസ്തമായ്ത്തോന്നുകിൽ
നിന്ദ്യംതന്നെ, മനസ്സിലാക്കു വിശദം ചൊല്ലാം നിദാനം വരം!

ബ്രഹ്മാവു് /സരസ്വതി
---------------------------------
ബ്രഹ്മത്തിൻ പൊരുളൂർജ്ജമെന്നു പറയുന്നീ വേദമെല്ലാമെതും
നിർമ്മിക്കുന്നതിനായി വേണ്ടതതുതാനോർക്കേണമെല്ലാവരും
നിർമ്മിച്ചാൽ വിശദീകരിച്ചുതരുവാൻ നാലാണു മാനങ്ങള-
മ്മാറാം നീളമതൊത്തുവീതിയുയരം, നാലാമതായ് കാലവും.

ബ്രഹ്മാവിന്നു ശിരസ്സുനാലവകളീ മാനങ്ങളാണോർക്കണം
നിർമ്മാണത്തിനു യുക്തമായൊരറിവും വൈദഗ്ദ്ധ്യവും ചേരണം
അമ്മാറുള്ളൊരു ദേവി വാണിയവനിൽ ചേരുന്നു പത്നീപദേ
നിർമ്മായം ചതുരാനനൻ വിധിമതം ചെയ്യുന്നു സംസൃഷ്ടികൾ.

ശ്രീപർണ്ണം നിജ ചിത്തുതന്റെയടയാളം, ബ്രഹ്മനും വാണിയും
ശ്രീപർണ്ണാസനരാണവർ, മഹിതമായ് വാഴുന്നൂ ചിത്തിൽ സദാ
അന്നം വാഹനമാണവർക്കു, ജലവും പാലും തിരിക്കുംവിധം
നന്നാം നല്ല വിവേകസൂചനയതു സംസൃഷ്ടിക്കു മാറ്റേറ്റിടും.

സ്വച്ഛം കച്ഛപിയോടെ ശുഭ്രവസനം ചാർത്തുന്നവൾ വാണിയും
മെച്ചപ്പെട്ട കവിത്വവും കലകളും നൈപുണ്യവും നൽകുവോൾ
ഉച്ചം ശുഭ്രതയോടെതാനിവകളിൽ നൽകുന്ന നൈർമ്മല്യമാ-
ണുച്ചത്തിൽ വരഭൂഷകൾ പ്രകടമായ് ദ്യോതിപ്പതോർത്തീടണം.
....................................................................................................

വിഷ്ണു /ലക്ഷ്മീദേവി
----------------------------
വിശ്വംതന്നിലുദഗ്രമായഗതിയിൽ വ്യാപിച്ചവൻ ‘വിഷ്ണു‘വാം,
നാശാതീതനവൻ, പ്രപഞ്ചഗതിയെക്കാക്കുന്ന സർവ്വേശ്വരൻ
ആശ്വാസപ്രദനായനന്തശയനീയത്തിൽ സദാ മേവിടും
വിശ്വാധാരകനായിടും ഹരിവരൻ, പാലാഴിവാസൻ, പരൻ!

എന്താവാം ഫണിതന്നിലായി ശയനം കൊള്ളുന്നതെന്നോർക്കിലോ
ചിന്തിച്ചീടണമീ പ്രപഞ്ചമൊരു സർപ്പത്തിൻ ചുരുൾപോലെതാൻ
എന്നാലോ ഭുവിയിന്നു ക്ഷീരപഥമൊന്നിൽ ബിന്ദുപോൽ സംസ്ഥിതം
ചൊന്നാലാ പഥമൊന്നുതാൻ പുകഴെഴും പാലാഴിയായോർക്ക നാം

സാക്ഷാൽ വിഷ്ണു ശയിപ്പതാ ചുരുളുതൻ മേലേ വിശാലം സദാ,
ക്ഷീരം ശുദ്ധി ,സമൃദ്ധി,ശാന്തിയിവതൻ ലക്ഷ്യാർത്ഥസങ്കേതവും
സർപ്പത്തിൻ ഫണമഞ്ചുതാനവകളാണാ പഞ്ചഭൂതങ്ങളും
തീർപ്പോടേ പറയുന്നു സൃഷ്ടിയവയാലുണ്ടായ് പ്രപഞ്ചത്തിനും.

ശംഖം കൈയതിലേന്തിയിട്ടു നിറവോടൂതുന്നു തത്ത്വങ്ങളും
പദ്മം ഹൃത്തിലുണർന്നിടേണ്ട വരമാം സാരൂപ്യസംശുദ്ധിയും
ചക്രംതന്നെ സുദർശനം നലമെഴും കാലത്തിനായ് പാലനം,
ശിക്ഷാർത്ഥം കരതാരിലുള്ള ഗദയാൽ കൗമോദകീമർദ്ദനം.

നീലാഭാഞ്ചിതഗാത്രമാണു ഹരിതൻ വ്യാപ്തിക്കതും ദർശനം
പീതം വസ്ത്രമുടുത്തതായ ഗണനം സംരക്ഷണക്ഷേമദം
താർക്ഷ്യൻ വാഹനമാണതിന്റെ ചിറകായ് വിജ്ഞാനവും പ്രജ്ഞയും
സംരക്ഷിപ്പതിനൊത്ത സൂത്രമവയുൾക്കൊള്ളുന്നു കൃഷ്ണായനം!

ലക്ഷ്മീദേവി ധനത്തിനാണധിപ, സംരക്ഷയ്ക്കു വേണ്ടുംവിധം
ലക്ഷ്യത്തോടെ സ്ഥിതിക്കുവേണ്ട വകയും നൽകും ഹരിക്കായവൾ
ലക്ഷ്മിക്കുള്ളൊരു വാഹനം മുരടനാം ഘൂകം, ദിവാന്ധൻ സ്വയം ,
സൂക്ഷ്മം ഡംഭധികത്തിലാവുമെവനും വിത്തം പെരുത്തീടുകിൽ

വാണീദേവിയിരിപ്പു ശ്വേതനിറമാർന്നുള്ളോരു പദ്മത്തിലായ്
വാണീടും സ്ഥിരമായി വിദ്യ ഹൃദയേ,യില്ലില്ല തെല്ലും ക്ഷയം ,  
പക്ഷേ ലക്ഷ്മിയിരിക്കയില്ല, ധനമൂർത്തീടുന്നു  ചെന്താമര-
പ്പൂവിൽത്തന്നെയിതോർക്ക ശോണിമയഹങ്കാരത്തിനും സൂചകം.
=======================================
ഘൂകം = മൂങ്ങ.(പകൽ കണ്ണു കാണില്ലാ. ധനം പെരുകുമ്പോൾ
അഹങ്കാരംകൊണ്ടു ആലങ്കാരികമായി
കണ്ണുകാണാത്ത അവസ്ഥയുടെ പ്രതീകം).

.....................................................................................................

ശിവൻ/പാർവ്വതി.
-----------------------
സൃഷ്ടിക്കുള്ളതു ബ്രഹ്മനാണു,സ്ഥിതി സംരക്ഷിപ്പതോ വിഷ്ണുവും
സ്പഷ്ടം സൃഷ്ടിയുടന്ത്യമന്തികെയടുക്കുമ്പോള്‍ പരൻ ശ്രീഹരന്‍
നീഹാരാദ്രിസുതാസമേതമതിനായ് വാഴുന്നു ജാഗ്രം സദാ  
സംഹാരത്തിനു സൂത്രമത്രയുമവന്‍ പേറുന്നു തന്‍ഭൂഷയായ് !

ആലോചിക്കുക, മൃത്യുവെത്തുവതിനായൊത്തുള്ള മാർഗ്ഗങ്ങളില്‍
കാലം കൊള്ളുവതീവിധം കഠിനമാം സൂത്രങ്ങൾമാത്രം ദൃഢം
ഒന്നാണഗ്നി പെരുത്തുപോകിലതു ജീവാപായമുണ്ടാക്കിടും
നന്നായ്ക്കാണുക രുദ്രനഗ്നിയൊളിയാം നേത്രം ലലാടത്തിലായ്

രണ്ടാംമാർഗ്ഗമതാണു തോയമതിശക്തംവന്നു വീണീടുകില്‍
വേണ്ടാ സംശയമിണ്ടലേറിയതിനാലുണ്ടായിടുന്നന്ത്യവും
നേരേ കാണുക ഗംഗയാ നെറുകയില്‍ നാരീസ്വരൂപത്തിലായ്
ചേരുന്നുണ്ടണിഭൂഷയായി ഹരനും ഭേഷായി ഭേസുന്നതും!

മൂന്നാം സൂത്രമതായുധം മരണമുണ്ടാവാനതിന്‍  ശക്തിയാല്‍
നന്നായുള്ള പ്രയോഗമൊന്നു മതിയാം,കാണാമതും കൈയിലായ്
പേരേറുന്ന പിനാകമോടതിഘമായ് ശൂലം,പിനാകിക്കു വന്‍-
പോരാടാന്‍ ,ഹരണത്തിനും പ്രബലമായ് കാണേണമെന്നാളുമേ
 
ആര്‍ക്കും മൃത്യു ഭവിച്ചിടും പ്രകൃതിയില്‍ ക്ഷോഭിക്കിലോ മാരുതന്‍
തീര്‍ക്കും മാരണവൈഭവങ്ങളൊരുനാള്‍ പ്രത്യക്ഷമായ്, ക്ഷിപ്രമായ്
ഓര്‍ക്കാം ശ്രീശിവരൂപമൊന്നിൽ വടിവില്‍ കോടീരരൂപത്തിലായ്
ചീര്‍ക്കും മാരുതനാണു സൗമ്യനിലയില്‍ വാഴുന്നതെന്നോർക്ക നാം

രോഗത്തിന്റെ പ്രതീകമാണുരഗമായഞ്ചാമതായ്, പഞ്ചതാ-
യോഗം വന്നു ഭവിക്കുകില്‍ മരണമുണ്ടാക്കീടുമെന്നോര്‍ക്കുകില്‍
ഗംഗാധാരി ഗളത്തിലും തനുവിലും ശ്രീഭൂഷയാക്കുന്നൊരാ
നാഗങ്ങൾക്കു വിശേഷഭാവമിതുതാന്‍ ചൊല്ലാമതെന്തത്ഭുതം!

നാശംവന്നു ഭവിക്കുവാനതിനുവേണ്ടും സൂത്രമോരോന്നിലും
ക്ലേശംവിട്ടൊരു ശക്തിതന്നെ വരണം ശ്രീശക്തിതാന്‍ പാര്‍വ്വതി
കൗശല്യത്തൊടു പത്നിയായി ശിവനായേകുന്നു തന്‍ വൃത്തിയായ്,
ദര്‍ശിച്ചീടുക സിംഹവാഹനമതും ശക്തിക്കതൂര്‍ജ്ജം വരം!
===============================================
തോയം=വെള്ളം
അതിഘം = ആയുധം
കോടീരം = ജട.
പഞ്ചത = മരണം.
{സർപ്പം രോഗപ്രതീകമായതിനാൽ I.M.A യുടെ ചിഹ്നത്തിൽ
സർപ്പത്തിന്റെ രൂപമുണ്ടു്. ഡോക്റ്റർമാർ മരുന്നുകുറിക്കുന്നതിനുമുമ്പെഴുതുന്ന
ചിഹ്നവും (Rന്റെ ഒരു കാലിലെ വെട്ടു്) സർപ്പത്തിന്റെ പ്രതീകമാണു്.}

......................................................................................................
വാഗ്വാദത്രിമധുരം.
********************
"കുന്നോളം കളിയുണ്ടതിന്റെ പുറമേ കുന്നും പിടിച്ചവ്വിധം
കുന്നിക്കും കുതുകത്തൊടൊറ്റനിലയായ് നിന്നില്ലെ,നിന്‍ മാധവന്‍?"
“കുന്നിന്‍മോളിതു ചൊല്ലണം! പതിയൊരാള്‍ക്കുണ്ടാകില്‍ നീചന്‍ പിതാ,
കുന്നോളം വളരുന്നു ഡംഭു” രമയും ചൊല്ലുന്നു, ശൈലാത്മജേ!"

"വമ്പെന്തിന്നു നിനക്കു, നിന്റെ പതിയെന്‍ കാന്തന്റെ വില്ലില്‍ക്കുല-
ച്ചമ്പായന്നൊരു നാളിലാളിയതു നീ ചിന്തിക്കണം, മാധവീ!"
"അമ്പോ! പണ്ടൊരു പാച്ചിലമ്പിനു സമം ഭസ്മാസുരപ്പേടിയില്‍,
വമ്പല്ലാ,ഹരിയേകി രക്ഷ കണവന്നോര്‍ക്കുന്നുവോ നീ, ശിവേ ?"

"രണ്ടാംഭാര്യ കിടപ്പുതാനചലയായ് സര്‍വ്വം സഹിച്ചെങ്കിലി-
ന്നുണ്ടോ കുണ്ഠിതമിറ്റുപോലുമതിലൊന്നില്ലില്ല കില്ലില്ലതില്‍."
"പണ്ടാ നിമ്‌നഗ ചാടിയന്നചലതന്‍ മേലേക്കു മേലോര്‍ക്ക നീ
മണ്ടിക്കോളു“ വഴക്കിടുന്നു ശിവയും ശ്രീദേവിയും,കല്പിതം!."
(ശാർദ്ദൂലവിക്രീഡിതം )

ത്രിമധുരത്തിലെ പരിഹാസങ്ങൾ.
************************************
1.
ശിവ :
വളരെയധികം കളികൾ കളിക്കുന്ന കൃഷ്ണൻ കുന്നുപൊക്കിപ്പിടിച്ചു് ഒറ്റനിൽപ്പു നിന്നതു് തന്റെ കഴിവു കൂട്ടുകാരെ കാണിച്ചു് ആളാകാനല്ലേ?.പേരെടുക്കാൻ ഉത്സാഹത്തോടെ ഇത്രയും വിവരക്കേടു കാണിക്കുന്നവനല്ലേ നിന്റെ ഭർത്താവു്?

( ദേവേന്ദ്രൻ ഒന്നു നേരിട്ടപ്പോൾ നിന്റെ ഭർത്താവു്, ‘ഈ ഗതികേടു് എപ്പോൾ തീരു‘മെന്ന ജിജ്ഞാസയോടെ കുന്നുംപിടിച്ചു നിൽക്കേണ്ടിവന്നില്ലേ, കഷ്ടം! . അതിനു ദേവേന്ദ്രനുപോലും സാധിച്ചില്ലേ?)
അവനാണു ‘മാ ധവൻ. ( ലക്ഷ്മിയുടെ അതായതു നിന്റെ  ഭർത്താവു്) എന്ന പര്യായത്തിലൂടെ അറിയപ്പെടുന്നവൻ.
( കുതുകം = ഉത്സാഹം,ജിജ്ഞാസ )

ശ്രീദേവി : (കുന്നു് എന്ന വാക്ക് കാര്യമായി എടുത്തുള്ള മറുപടി.)
കുന്നെടുത്തതാണോ നിനക്കു അപമാനവും കഷ്ടവുമായിത്തോന്നുന്നതു്. നീ കുന്നിന്റെ മകളല്ലേ? എന്നിട്ടും ഈശ്വരതുല്യനായവൻ നിന്റെ അച്ഛനെ ഉയർത്തിയതു നിനക്കിഷ്ടപ്പെട്ടില്ലാ, അല്ലേ? ഭർത്താവിനെ കിട്ടിയപ്പോൾ നിന്റെ ഭാവം മാറി. അച്ഛൻ നിനക്കു നീചൻ ( താഴ്ന്നനിലയിലുള്ളവൻ) ആയി, അല്ലേ?. അദ്ദേഹത്തെ ഉയർത്താൻ പാടില്ലായിരുന്നുവെന്ന നിന്റെ ചിന്ത കുന്നോളം വളർന്നുപെരുകിയ ഡംഭുതന്നെ.
കളികൾ കുന്നോളമാവുന്നതു കുഴപ്പമുള്ള കാര്യമല്ലാ. പക്ഷേ കുന്നോളം വളരുന്ന ഡംഭു തീർച്ചയായും അപലപനീയം തന്നെ, ശൈലാത്മജേ.( ശിവ കുന്നിന്റേ മകളാണെന്നു് ആ പര്യായത്തിലൂടെ പരിഹസിച്ച് ഓർമ്മപ്പെടുത്തുന്നു)

2.
ശിവ:
നീ അത്ര ഗമയൊന്നുമെടുക്കേണ്ടാ. നിന്റെ ഭർത്താവു പണ്ടു് എന്റെ ഭർത്താവിന്റെ വില്ലിൽ ആളിയ ( വസിച്ച,  ജ്വലിച്ച) ഒരമ്പായിരുന്നു. അതിനാൽ ഒരമ്പിന്റെ വിലയേ നിന്റെ ഭർത്താവിനുള്ളൂ. മാധവി (അയാളുടെ ഭാര്യ) ക്കും ഞാൻ ആ വിലയേ തരൂ.
ശ്രീദേവി:
അമ്പോ! (1.അയ്യയ്യോ, 2.അമ്പിന്റെ കാര്യമാണോ) പണ്ടു ഭസ്മാസുരൻ തലയിൽത്തൊടാൻ വന്നപ്പോൾ നിന്റെ ഭർത്താവു് ഒരു അമ്പുപോലെയാണു പാഞ്ഞുനടന്നിരുന്നതു് .ഗമ പറയുകയല്ലാ, അന്നു് നിന്റെ ഭർത്താവിനെ രക്ഷിക്കാൻ ഹരിയേ ഉണ്ടായിരുന്നുള്ളൂ എന്നു നീയും ഓർക്കണേ. പേടിച്ചോടിയ ആ ശിവന്റെ ഭാര്യ(ശിവ)  അത്രമാത്രം അഹങ്കരിക്കണ്ടാ.

3.  
ശിവ:
തന്റെ രണ്ടാംഭാര്യ(ഭൂമീദേവി ) അനങ്ങാൻ വയ്യാതെ ,എല്ലാം സഹിച്ചുകിടപ്പിലായിട്ടും അതിനെക്കുറിച്ചു് അല്പംപോലും ഒരു ചിന്തയില്ലാത്തവനാണു നിന്റെ ഭർത്താവെന്ന കാര്യത്തിൽ എനിക്കു യാതൊരു സംശയവുമില്ലാ.
ശ്രീദേവി:
അങ്ങനെ അവശയായിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തിലേക്കു എടുത്തുചാടാൻ  രണ്ടാംഭാര്യ(ഗംഗ)യെ സഹായിച്ച ഹീനനല്ലേ നിന്റെ ഭർത്താവു്? .ആ കാര്യം മേലിലും നീ ഓർക്കണം.
( ഭൂമിയിലേക്കു ചാടിയ ഗംഗയെ തലയിൽ തടഞ്ഞുനിറുത്തി, ജടയിലൊളിപ്പിച്ചു  രണ്ടാംഭാര്യയാക്കിയവനല്ലേ, നിന്റെ ഭർത്താവു്. അതിനുമേൽ കൈലാസത്തിൽ നിങ്ങൾ തമ്മിലുണ്ടാവുന്ന കലഹമൊക്കെ നീയും ഓർത്തോളൂ.).
വഴക്കുണ്ടാക്കാതെ നീ ഇവിടെനിന്നു് ഓടിപ്പൊക്കോണം.
ഇങ്ങനെ ശ്രീദേവിയും ശിവയും കല്പിതമായ(1. വിധിവശമായി സംഭവിക്കുന്ന. 2. ഭാവനയിൽ മാത്രമുള്ള) ഒരു  വഴക്കിടുന്നു.
******************************************************


ഗംഗാധരാ,പാപവിനാശനാ!.
**********************************
കടുതാം വിഷമുദ്ഗമിക്കെ തെല്ലും-
മടികൂടാതവനാഹരിച്ചു ശീഘ്രം!
കെടുതാം സമയത്തെ ധൈര്യപൂര്‍‌വ്വം
മുടിയാറാക്കിയ വൈഭവത്തെ വാഴ്ത്താം

മടിയില്‍ സുതര്‍ ലീലയാടിടുമ്പോള്‍
മടിയാതെത്തിയ നാരദന്റെ തന്ത്രം
മടയല്ലതു ഷണ്‍‌മുഖന്നു മൌഢ്യം
മുടിയാറാക്കിയ കൃത്യമെത്ര ചിത്രം ‍!

മടമേറുമൊരാറുതന്റെ ദര്‍പ്പം
മുടിയാറാക്കിയ ദേവദേവസൂത്രം!
മമജീവിതജന്മപാപമെല്ലാം
മുടിയാറാക്കുവതിന്നു ഞാന്‍ നമിപ്പൂ.
(വസന്തമാലിക)
...................................
മുടിയാറാക്കിയ =(1)തലയില്‍ ആറിനെ(ഗംഗയെ)വഹിക്കുന്ന, (2) നശിപ്പിച്ച
മട = സാരമില്ലാത്ത
മടം = സൌന്ദര്യം
.
*******************************************
 

Saturday, June 24, 2017

ശ്ലോകമാധുരി.61

ശ്ലോകമാധുരി.61

വാണീദേവീ,യടിയനു മുന്നില്‍
കാണാകേണം നിറവൊടെയെന്നും
വാണീടേണം മമ ഹൃദയത്തില്‍
ചേണാര്‍ന്നീടും പദമലര്‍ കൂപ്പാം
(മത്ത)
വൃത്തംചാര്‍ത്തും കവിത രചിക്കാന്‍
എത്തുന്നോര്‍ക്കീ കഴിവുകള്‍ നേടാം
നിത്യം വന്നീ രചനകള്‍ നോക്കാം
ഒക്കുംവണ്ണം കവിത രചിക്കാം.
(മത്ത)

ചിരിയോടരികില്‍ വരു നീ കവിതേ
എരിയും കരളില്‍ മധുരം പകരൂ
പിരിയാതിനി നീ മലര്‍മഞ്ജരിയായ്
വിരിയെന്‍ ഹൃദയേ നിറവായമലേ!
(തോടകം)

മാരുതേശസുതനാമജപത്താല്‍
ക്രൂരനാം ശനിയെ മാറ്റി നിറുത്താം
പാരിലീ ദുരിതമാറ്റുവതിന്നായ്
മാരുതീസവിധമാര്‍ന്നു ഭജിക്കൂ
(സ്വാഗത)
സൌമ്യമായി ‘തിരുവാറ്റ’യില്‍ വാഴും
രാമദേവനിവനേക വരങ്ങള്‍
ആമയങ്ങളൊരു മാത്ര കുരുത്താല്‍
താമസിക്കരുതെരിക്ക,സമൂലം
(സ്വാഗത)
ബുദ്ധിമുട്ടിയവിടെത്തി നടയ്ക്കല്‍
ഭക്തിയോടെ കരമൊന്നു തൊഴുമ്പോള്‍
ശ്രദ്ധയോടെ വിപിനാം‌ധുനിദേവീ
വൃദ്ധിയൊക്കെ വരമായിവനേകൂ.
(വിപിനാംധുനി = കാടാമ്പുഴ )
(സ്വാഗത)
വേണമീ ധരയിലിന്നു സുധര്‍മ്മം
വാണുകാണുവതിനായൊരു ദൈവം
പാണിയില്‍ പരശുവേന്തി വിളങ്ങും
രേണുകാതനുജ,നീ തുണ ചെയ്ക.
(സ്വാഗത)
ചുണ്ടിലുള്ള മൃദുഹാസമതൊപ്പം
കണ്ടിടുന്നു കുസൃതിത്തരമല്പം
വേണ്ടപോലെ തരുവേന്‍ നറുവെണ്ണ
തണ്ടു വേണ്ട,വരു നീ മണിവര്‍ണ്ണാ!
(സ്വാഗത)

കാപ്പിക്കു കാലത്തു ലഭിച്ചതെന്തേ?
അപ്പാടെ നാകം സുഖമാര്‍ക്കു നല്കും?
നല്പുള്ള രാഗങ്ങളൊടെന്തു തോന്നും?
ചപ്പാത്തി,ദേവേന്ദ്രനു,മിഷ്ടമാകും.
(ഇന്ദ്രവജ്ര--സമസ്യാപൂരണം )
.ഗീതങ്ങള്‍ പാടാം തവ മുന്നിലെന്നും
ശ്രീ താവിടും നല്ല പദങ്ങളാലെ
മാതംഗകന്യേ! മമ ജീവിതത്തില്‍
നീ തന്നെയെന്നും തുണയേകിടേണം..
(ഇന്ദ്രവജ്ര-സമസ്യാപൂരണം )
വാതത്തിനാലേ വ്യഥകൂടിടുന്നു
വാതാലയേശാ! കരുണാകരാ, നീ
വാതംശമിപ്പിച്ച ചരിത്രമോര്‍പ്പൂ,
നീതന്നെയെന്നും തുണയേകിടേണം
(ഇന്ദ്രവജ്ര-സമസ്യാപൂരണം )

കരത്തില്‍ ശൂലം,ഫണിയോ ഗളത്തില്‍
കരുത്തനാം കാളയതാണു യാനം
എരിച്ചിടും നേത്രമടുത്തൊരാറും
ചരിത്രമെന്തത്ഭുതമെന്‍ പുരാരേ!
(ഉപേന്ദ്രവജ്ര )
കരത്തിലെത്തുന്നതരത്തില്‍ വെക്കം
തിരിച്ചുതെന്നുന്ന വരാലിനേ ഹാ!
പെരുത്ത സൂത്രത്തൊടു കൈക്കലാക്കി
പിടിച്ചുകൂട്ടാനെവനും ഞെരുക്കം.
(ഉപേന്ദ്രവജ്ര--സമസ്യാപൂരണം)

ഓരോ വിഷാദങ്ങള്‍ വരുന്നനേര-
ത്തൊരാശ്രയം  രാമപദങ്ങള്‍ മാത്രം
ശ്രീരാമചന്ദ്രാ,തവ പാദപദ്മം
തരുന്നിതാനന്ദ,മതെന്റെ പുണ്യം!
(ആഖ്യാനകി )
ആറാണു മാതാക്കള്‍ നിനക്കു പോരേ !
ഹരന്റെ സന്താനമതെന്ന പേരും
മാറാതെ വിഘ്നേശ്വരനോടു പോരില്‍
വിരണ്ടുവോ, നീ പഴനിക്കു പോരേ.
(ആഖ്യാനകി)

ദിവ്യമായ വരജാലമൊക്കെയും
നവ്യമായിവനുമൊന്നു കിട്ടുകില്‍
അവ്യപേതഗുണപൂര്‍ണ്ണശോഭയില്‍
കാവ്യമെത്ര രസമാക്കി മാറ്റിടാം
(രഥോദ്ധത--സമസ്യാപൂരണം)

.
.ശ്രീദേ, കാളീ, പോര്‍ക്കലീ, നിന്റെ പാദം
ചേരാന്‍ വേണം പാരില്‍ സൌഭാഗ്യമാര്‍ക്കും
മാതേ ! നീയെന്‍ പ്രാര്‍ത്ഥനയ്ക്കൊത്തവണ്ണം
നേരേ നല്കൂ നല്ല കാലം നിതാന്തം.
(ശാലിനി )

മഹാദേവ, നിന്നേ ഭജിച്ചീടുകില്‍
മഹാഭാഗ്യമാര്‍ക്കും വരും, നിശ്ചയം !
മഹത്തായ നിന്‍ പാദപദ്മങ്ങള്‍ ഞാന്‍
മഹാധന്യമായ് ഹൃത്തില്‍ വയ്പ്പൂ സദാ
 (കുമാരി )

ഇനിയെന്റെ വിയോഗിനീ വരൂ
ശിവനും വിഷ്ണുവുമെത്തിയൊത്തിതാ
അവരേയൊരുമിച്ചു വാഴ്ത്തുവാന്‍
സുമുഖീ വന്നിടു, കാത്തിടുന്നിവര്‍
(വിയോഗിനി)

ഗമയായി വസന്തമാലികയ്ക്കും
ഗുരുവോടൊത്ത വിയോഗിനീമഹത്ത്വം
ഇതുപോലൊരു യോഗമൊത്തുവന്നാല്‍
പലരും ദൈന്യതയൊക്കെയും മറക്കും.
(വസന്തമാലിക)
രസമായ പദങ്ങളാലെ താങ്കള്‍
കളിയാടുന്നതു കാണ്മതെത്ര ഭാഗ്യം
അസമഞ്ജസമായതൊന്നുപോലും
വിളയാടില്ലതുതന്നെ ധന്യമോര്‍പ്പൂ .
(വസന്തമാലിക)
ഇതു സംസ്കൃതവൃത്തപാഠമാര്‍ക്കും
കഠിനം വന്നിടുമെന്നുമോര്‍ത്തു ഞാനും
പഠിതാക്കള്‍ മിടുക്കരായിവന്നി-
ട്ടതുലം സൃഷ്ടികളഗ്രിമം രചിപ്പൂ.
(വസന്തമാലിക)
പലരീവിധമെത്തി ദോശതിന്നാന്‍
വരിയായ് നില്പതു കണ്ടു ‘വൈദ്യനാഥന്‍‘
പരിദേവനമോടെ ഹോട്ടലില്‍പോയ്
ഒരുകുട്ടച്ചുടുദോശ വാങ്ങിവന്നു.
(വസന്തമാലിക)
“ ഗണനാഥ‍,കുമാര, മൂന്നുകണ്ണാ
മുടിയാനായ് മുടിവാണിടുന്ന പെണ്ണേ !
ചുടുദോശ പരത്തിടുന്നെനിക്കി -
ന്നിടരേറുന്നു“, ഭവാനിയോതിടുന്നു.
.(വസന്തമാലിക)
കരിനീലമിഴിക്കുപാന്തമായി
പുരികം കാവലു നില്പതെന്തു ഭംഗി
കരിവണ്ടുകള്‍ കണ്ണില്‍ വിഭ്രമിച്ചാല്‍
പൊരുതാനായ് നിലകൊണ്ടപോലെ തോന്നും
(വസന്തമാലിക)

ശ്രീപരമേശ്വര, തവതിരുമുമ്പില്‍
താപമൊടുക്കുവതിനു വരുവോരില്‍
പാപഹരാ, ജടയതില്‍ മരുവുന്നോ-
രാപഗയാലഘമൊഴിവതു ധന്യം!
(ഉജ്ജ്വലം)

കരിമുകിലൊളി ഞാനിതാ മുന്നിലായ്
ഹരിയുടെ തനുവില്‍ സദാ കാണവേ
കരളില്‍ വിടരുമീ രസം ധന്യമായ് !
പെരിയൊരു വരമായതും കാണ്മു ഞാന്‍.
( പ്രഭ)
കരിമുഖവരദാ, യെനിക്കായി നീ
വരമരുളണമേ, യഘം നീങ്ങുവാന്‍
നിരവധിതരമാം ഫലങ്ങള്‍ സ്ഥിരം
തിരുനടയതിലായ് സമര്‍പ്പിച്ചിടാം.
( പ്രഭ)

കണ്ണനുണ്ണി, തവ കാലിണ പണിയാന്‍
എണ്ണിവന്നു ഗുരുമാരുതപുരിയില്‍
കണ്ണില്‍വന്നു മധുമോഹനവദനം
തിണ്ണമെന്റെ ഹൃദയം പുളകിതമായ് !
(ചന്ദ്രവര്‍ത്മ.)

മതിസമമുള്ള മുഖത്തൊടെത്തി ഹൃത്തില്‍
മതിവരുവോളമെനിക്കു നല്കി സൌഖ്യം
മതിയിനി വീട്ടിലണഞ്ഞിടട്ടെ,യോര്‍ത്താല്‍
മതി മതി മാനിനി വേണ്ടതെന്തു വേറേ
 (ലതിക--സമസ്യാപൂരണം )

മതിവിയത്തിലുദിച്ചുയരുന്നു ഞാന്‍
മതിവരാതതു നോക്കിയിരുന്നു,ഹാ!
മതിയുയര്‍ത്തിടുമീ ദൃശമാര്‍ക്കുമേ
മതിവരാ,നിതരാം മരണം വരെ.
(ദ്രുതവിളംബിതം)
അണികളായ് മനുജര്‍ ശരണം വിളി-
ച്ചണയുമാ മലതന്നിലനാകുലം
മണിഗളത്തിലണിഞ്ഞൊരു വിഗ്രഹ-
ക്കണി,യവര്‍ക്കു തൊഴാന്‍ തരമേക നീ.
(ദ്രുതവിളംബിതം)
ശബരിമാമലതന്നിലമര്‍ന്നിടും
ഹരിഹരാത്മജ,നിന്‍ വരദര്‍ശനം
ശബളമാനസമാര്‍ന്നൊരു മര്‍ത്ത്യനി-
ന്നരുളുമാത്മസുഖം, പരിപാവനം.!
(ദ്രുതവിളംബിതം).
പരമഭക്തിയൊടെത്തിടുമാര്‍ക്കുമേ
ദുരിതമൊക്കെയെരിച്ചിടുമക്ഷിയെന്‍
പെരിയദുഃഖമെരിപ്പതിനായിനി
കരുണയോടെ തുറക്കു, മഹേശ്വരാ !.
(ദ്രുതവിളംബിതം)

കരിമുകിലൊളിചേര്‍ന്നൊരു ശോഭയില്‍
മുരളികയമരുന്നധരത്തൊടേ
വരുമൊരു യദുബാലകനെന്നടു-
ത്തൊരുവരമവനിന്നിവനേകിടും.
(ഉജ്ജ്വല)

ശൈലജയൊരുനാള്‍ ശിവനൊടുകൂടി
ലീലയില്‍ മുഴുകാന്‍ വനമതിലെത്തി
ബാലകനൊരുവന്‍ ഗണപതിയുണ്ടായ്
പാലയ ഭഗവന്‍ ,പദമലര്‍ കൂപ്പാം
( കന്യ )
കണ്ണനു സഖിയായ് മധുമൊഴി രാധ
വെണ്ണ കളവുകാട്ടുവതിനു രാമന്‍
ഉണ്ണുവതിനു കൂടുവതിനസംഖ്യം
ഉണ്ണികള്‍ നിരയായ് വരുവതു കാണൂ
( കന്യ )

രാമാ,തവരൂപം മായാതെ മനസ്സില്‍
വാണീടണമെന്നും കൂപ്പാം പദപദ്മം
കാമാരി വണങ്ങും നിന്‍ പാദസരോജേ
വീണാല്‍ മമ ജന്മം ധന്യം വരുമോര്‍പ്പൂ .
(മണിമാല )

ശശിശേഖരന്റെ കൃപ യെന്നുമെന്നുമേ
വശമായിടേണമിവനെന്നൊരാഗ്രഹം
ചിരകാലമായി ഹൃദയത്തിലേറ്റി ഞാന്‍
മരുവുന്നു ,ശംഭു തരുമാ വരം നിജം.
( മഞ്ജു ഭാഷിണി )
ധനദേവതേ,യുണരു മന്നില്‍ വാഴുവാന്‍
തരുമോ വരം സകലസൌഭഗാന്വിതം
മനുജന്നു വാസമിവിടേ സുഖം വരാന്‍
കരുണാമയീ,യരുളു നിന്റെയീക്ഷണം
( മഞ്ജു ഭാഷിണി )

വരൂ നീ കണ്ണാ മുന്നില്‍ കളിച്ചും ചിരിച്ചും
വരങ്ങള്‍ തന്നീടേണം മടിക്കാതെനിക്കും
തരത്തില്‍ നിന്നോടെല്ലാം പറഞ്ഞാലതാവും
മുരാരീ, യെന്നാശ്വാസം ,നമിപ്പൂ പദങ്ങള്‍
(ചഞ്ഛരികാവലി).
മഹേശാ, കാത്തീടേണം,നിനക്കായിതാ ഞാന്‍
മഹത്താമര്‍ഘ്യങ്ങള്‍ നിന്‍ പദത്തില്‍ നിരത്താം
ഇഹത്തില്‍ നീയാണെന്നും സദാ പൂര്‍ണ്ണമായെന്‍
അഹംഭാവങ്ങള്‍ മാറ്റുന്നൊരീശന്‍,നമിപ്പൂ.
(ചഞ്ഛരികാവലി)

മരുത്സുതാ, കരുണയൊടേയെനിക്കു നീ
കരുത്തനായ് വരുവതിനായ് വരം തരൂ
ഒരിക്കല്‍ ഞാന്‍ തവസവിധേ വരും നിജം
കരുത്തെഴും പദയുഗളം നമിച്ചിടും.
(അതിരുചിര)

വാണീ ,സരസ്വതി വിളങ്ങിടുകെന്റെ നാവില്‍
വേണുന്നപോല്‍ കവിതയൊക്കെ രചിച്ചിടാനായ്
വേണം വരം മഹിതമക്ഷരമൊക്കെ നിന്റെ
വീണാനിനാദസമമെന്നിലുണര്‍ന്നിടേണം.
( വസന്തതിലകം.).
ഏറ്റം വിചിത്രമിതു മാബലിമന്നനുള്ളില്‍
ഊറ്റം പെരുത്തുവരുമാറതു മാറ്റുവാനായ്
തെറ്റേറിടാത്ത സുതലത്തിലവന്നു മാനം
ചെറ്റെന്നു നല്കിയൊരു ദേവനെ ഞാന്‍ നമിപ്പൂ !
( വസന്തതിലകം.)
കോലക്കുഴല്‍ കരതലത്തിലെടുത്തു നല്ല
ലീലാവിലാസമൊടു ഗാനമുതിര്‍ത്തിടുമ്പോള്‍
ഈ ലോകമാകെ നിറയും തവ ചാരുരൂപം
ചേലൊത്തു ഹൃത്തിലുണരേണമതിന്നു കൂപ്പാം.
( വസന്തതിലകം.).
നിത്യം ക്ഷിതിക്കു തെളിവായൊളിതൂകിനിന്നി-
ട്ടോത്തോരു നേരമുടനബ്ധിയിലായ് മറഞ്ഞും
മര്‍ത്ത്യന്നു ഭൂവിലഭിവൃദ്ധി വരുത്തിടും ശ്രീ
മാര്‍ത്താണ്ഡദേവ,തവ പാദമിവന്‍ നമിപ്പൂ.
( വസന്തതിലകം.)


എത്തുന്നവര്‍ക്കു കദനങ്ങള്‍ ഹരിക്കുവാനായ്
ഒത്തെന്നപോല്‍ ചുരിക കൈയിലെടുത്തു മോദാല്‍
ചിത്തത്തിലാര്‍ദ്രത കവിഞ്ഞൊരു ഭാവമാര്‍ന്നു
മുത്തായി യീയൊളശ വാണിടുവോന്‍ തുണയ്ക്ക
( വസന്തതിലകം.)
മൂഴിക്കുളങ്ങരയില്‍ വാണരുളുന്ന ദേവീ
ആഴക്കനുഗ്രഹമിവന്നു തരേണമെന്നും
ആഴത്തിലുള്ള പരിതാപമകറ്റുവാനീ
ഏഴയ്ക്കു നീ ശരണമായിവരേണമമ്മേ !
(വസന്തതിലകം )

കാലങ്ങളോളമിവനാശ്രയമാരുമില്ലാ-
താലംബഹീനമിവിടൊട്ടു നടന്നിടുന്നു
മാലൊക്കെ മാറിസുഖദായകമായ നല്ല
കാലം  ക്രമേണ വരുമെന്നു നിനച്ചിടുന്നു.
(വസന്തതിലകം-സമസ്യാപൂരണം)
കണ്ണന്റെ ലീലകളതെത്ര മനോഹരം !  ഞാന്‍
കാണാന്‍ കൊതിച്ചു ഗുരുവായുപുരത്തിലെത്തി
കണ്ണാ,മനസ്സില്‍ നിറവായി നിറഞ്ഞ രൂപം
കാണാനെനിക്കു കഴിയുന്നതു ഭാഗ്യമത്രേ!
(വസന്തതിലകം-സമസ്യാപൂരണം)
ശ്ലോകം രചിപ്പതിനു നൈപുണി നേടുവാനായ്
ആകാംക്ഷയോടെയിവിടെത്തിയ കൂട്ടരൊത്തു
രാകേന്ദുപോലെ സുഖശീതളമാം പദത്താല്‍
ശ്ലോകം രചിച്ചുകഴിയുന്നതു ഭാഗ്യമത്രേ!
(വസന്തതിലകം-സമസ്യാപൂരണം)
തേങ്ങാ ചിരണ്ടിയൊടുവില്‍ വിരലും മുറിഞ്ഞു
മോങ്ങാനിരുന്നു, ശുനകന്റെ കണക്കു ഞാനും
പൊങ്ങച്ചമുള്ള,യിതുപോലൊരുവള്‍ കഴുത്തില്‍
തൂങ്ങാതെ തന്നെ കഴിയുന്നതു ഭാഗ്യമത്രേ!
(വസന്തതിലകം-സമസ്യാപൂരണം).
ഏതോ കുറിപ്പവളു നോക്കി, യെതോ വറുത്തു
ബോധിച്ചപോലെ കറിയാക്കിയെനിക്കു നല്കി
വേഗം കഴിച്ചു, വയറോ ഗുലുമാലിലായി,
രോഗം വരാതെ കഴിയുന്നതു ഭാഗ്യമത്രേ !
(വസന്തതിലകം-സമസ്യാപൂരണം)
നന്നായ പൂരണമനേകമിതാ നിരന്നു
നന്നായിയെന്റെ ഹൃദയം രസമാര്‍ന്നിടുന്നു
ഇന്നീവിധം കവികളൊത്തു രചിച്ചുനന്നായ്
ഒന്നായ് രസിച്ചു കഴിയുന്നതു ഭാഗ്യമത്രേ !
(വസന്തതിലകം--സമസ്യാപൂരണം )
 

 വെള്ളപ്പളുങ്കുനിറമാര്‍ന്ന മനോഹരാംഗീ,
ഭള്ളൊക്കെ നീക്കുമൊരു ദേവതയായ വാണീ !
എള്ളോളമാന്ധ്യമിവനില്‍ വിനയായ് വരാതെ
ഉള്ളില്‍ തെളിഞ്ഞുവരുമോ മണിദീപമായ് നീ ?
(വസന്തതിലകം -സമസ്യാപൂരണം).
 കള്ളം പറഞ്ഞിടുകയല്ല, പദത്തില്‍ വന്നാല്‍
തുള്ളും വസന്തതിലകം പ്രഭതൂകിയെന്നും
ഉള്ളം കുളിര്‍ക്കുവതിനൊത്തൊരു വൃത്തമേ ! നീ
ഉള്ളില്‍ തെളിഞ്ഞുവരുമോ മണിദീപമായ് നീ
(വസന്തതിലകം -സമസ്യാപൂരണം).
 കള്ളത്തരത്തിലവിടോടിനടന്നു ഭേഷായ്
തുള്ളിക്കളിച്ചു പൊടിമണ്ണു ഭുജിച്ചശേഷം
വല്ലാത്ത വിദ്യ ജനനിക്കുകൊടുത്ത കള്ളാ!
ഉള്ളില്‍ തെളിഞ്ഞുവരുമോ മണിദീപമായ് നീ ?
(വസന്തതിലകം -സമസ്യാപൂരണം).


ഗജമുഖവാഹനമിവനുടെയങ്കണേ
തെരുതെരെയോടുവതിവനൊരു സങ്കടം
എലിയുടെവില്ലിതിലൊരുവിധമാം കെണി,-
യതുതരമാക്കി,യതവനുടെയന്ത്യമായ്.
(സരോരുഹം )

അഴിമതിയിതുപോലേ കൂടിടും നേരമാരും
അഴിമതിയൊഴിവാക്കാനൊത്തപോലൊത്തുചേരും
അഴിമതിനിപുണന്മാരോര്‍ക്ക നിങ്ങള്‍ക്കൊടുക്കം
‘അഴി മതി‘ വിധിയായീ ലോകരന്ത്യം കുറിക്കും.!
(മാലിനി)
യമുനയിവനൊടേറ്റം പ്രീതിയോടൊന്നുചെന്നാ
മുരഹരനവനോടീ കാര്യമൊന്നോതിടേണം
“നരനു പലവിധത്തില്‍ നാശമേശുന്ന നേരം
കരുണയൊടവരേ നീ കാത്തുരക്ഷിക്ക വേണം“.
(മാലിനി)
ശബരിമലയിലെത്തും നേരമാശ്വാസമാര്‍ക്കും
ശുഭമൊടെയതു ലഭ്യംതന്നെയെന്നോര്‍ത്തിടുമ്പോള്‍
നിബിഡവിപിനമാര്‍ഗ്ഗേ ക്ലേശമെല്ലാം സഹിച്ച-
ങ്ങഭയവരദപാദം കുമ്പിടാന്‍ ഞാന്‍ കൊതിപ്പൂ.
(മാലിനി )
അരിയൊരിടവമാസേ പൂരമാം നാളില്‍ ഞാനും
ധരയില്‍ ജനനമായെന്നോര്‍ക്കെ,യാര്‍ക്കുന്നു മോദം
വരമൊരു നരജന്മം  സര്‍വ്വസൌഭാഗ്യമോടേ
പുരഹരനിവനേകീ, കുമ്പിടാം പാദപദ്മം.
(മാലിനി )
മുഖമൊരു കമലം ,നിന്‍ കണ്‍കള്‍ നീലോല്പലങ്ങള്‍
രദനമതരിമുല്ലപ്പൂക്കളെല്ലാം മനോജ്ഞം
കുറുനിര കരിവണ്ടായ് തെണ്ടിടുന്നീ വിധത്തില്‍
വനിതയില്‍ വനി ചേര്‍ക്കും പൂക്കള്‍ ഞാനുമ്മ വയ്ക്കും.
(മാലിനി)
ശുഭദവരദവന്നെന്‍ മുന്നിലെത്തുന്ന നേരം
ശുഭകരവരമൊന്നേയിന്നു ചോദിക്കു ,സത്യം
ശുഭകരിയതു തന്നാല്‍ ശോഭയേറുന്ന വാക്കാല്‍
ശുഭദിനമരുളാനായ് നിത്യവും വന്നിടാം ഞാന്‍.
മാലിനി (സമസ്യാപൂരണം.)

കരിമുഖന്റെ മുന്നിലൊരുനാള്‍ ഗമിക്കിലോ
ദുരിതമൊക്കെ തീര്‍ന്നിടുമതാം വരം തരും
ഗിരിജതന്റെ പുത്രനവനേ നമിക്കിലോ
വിരവൊടിന്നു പാപമൊഴിയുന്നതും ഗുണം.
(സുകേസരം)

വാണീ! മമ നാവില്‍ കുടികൊള്ളേണമഭംഗം
വാണീഗുണമെന്‍ തൂലികതന്നില്‍ തെളിയേണം
ചേണാര്‍ന്നൊരു വാഗീശ്വരി,നിന്‍ മോഹനരൂപം
കാണേണമതിന്നായിത കൂപ്പുന്നു പദാബ്ജം.
(മദനാര്‍ത്ത )

പെരുത്തമോദമോടെ ഞാനൊരുക്കിടുന്നു ഭൂതികള്‍
പെരുത്തിടുന്ന പഞ്ചചാമരങ്ങളഞ്ചിതാഭമായ്
പെരുത്ത കാര്യമൊന്നുമില്ല,യോതുവാനെനിക്കിതില്‍
പെരുത്തിടുന്ന ഭാവമാസ്വദിച്ചനുഗ്രഹിക്കണേ.
(പഞ്ചചാമരം)
.കരങ്ങളഞ്ചു കാണ്മതുണ്ടുരുണ്ട കുംഭ,പിന്നെയാ
മുറിഞ്ഞ ദന്തമോടു ചേര്‍ന്നൊരാനനം,കിരീടവും
ഹരന്റെ പുത്രനാണു,വിഘ്നമൊക്കെയും ഹരിക്കുവാന്‍
നിരന്തരം വസിക്കയെന്റെ ഹൃത്തിലും, ഗണേശ്വരാ!
(പഞ്ചചാമരം)
.നരര്‍ക്കു ജീവിതത്തിനായി വേണ്ടതൊക്കെയീശ്വരന്‍
വിദഗ്ദ്ധമായിയീ ജഗേ,യൊരുക്കിവച്ചതില്ലയോ
അതൊക്കെയൊന്നുമോര്‍ത്തിടാതെ വീണ്ടുമാര്‍ത്തിയോടെ വന്‍-
കുരുക്കുതീര്‍ത്തൊടുക്കമാ കുരുക്കില്‍ വീണിടുന്നു ഹാ!
(പഞ്ചചാമരം)
മനസ്സിലുള്ള നന്മകൊണ്ടു കാര്യമൊന്നു ചെയ്കിലോ
നിനച്ചിടാത്ത ഭാവമോടെയെത്തിടുന്നു ദുര്‍ജ്ജനം
തനിച്ചു നന്മ ചെയ്യുകില്ലതന്യരാരു ചെയ്കിലും
മിനക്കെടാതെ വന്നുനിന്നു ദൂഷ്യമാക്കുമിജ്ജനം
(പഞ്ചചാമരം)
അടക്കമറ്റുവന്നു നീയെടുത്തിടുന്നു ജീവനെ-
ന്നടങ്ങിടാത്ത കോപമോടെയോര്‍ത്തിടുന്നു,സൂര്യജാ!
മിടുക്കനാം ഭിഷക്കു ഷാനവാസിനോടു നിര്‍ദ്ദയം
കടുത്ത നീതികേടു കാട്ടി,യെത്ര ദുഷ്ടനാണു നീ.
(പഞ്ചചാമരം)

ചന്ദ്രനൊടൊത്തൊരു ഗംഗ,ഗളത്തിലെഴും ഫണിയും
ചന്തമൊടാ തുടിയും മൃഗവും കരതാരുകളില്‍
സുന്ദരമാമൊരു നന്ദിയിലേറിയൊരാ ഗമനം
ചിന്തയിലീ വരദര്‍ശനമെത്തുകില്‍ മോക്ഷമതാം.
( അശ്വഗതി )

അടുക്കുംതോറും നീ വിവിധതരമാം വക്രവഴികള്‍
മിടുക്കോടേ കാണിച്ചവശഗതിയില്‍ തള്ളിയിവനെ
ഇടയ്ക്കീമട്ടില്‍ വന്നിനിയുമിതുപോല്‍ ചെയ്കിലിവനും
മടിക്കാതേ നിന്നേ പിരിയുമതുമോര്‍ക്കൂ ശിഖരിണീ !
(ശിഖരിണി)
കരങ്ങള്‍ കൂപ്പാം ഞാന്‍ കരിവരമുഖാ, നിന്റെ നടയില്‍
വരം നീ നല്കേണം, സകലദുരിതം തീര്‍ത്തുതരണം
കരത്തില്‍ മോദത്തില്‍ മധുരതരമാം മോദകമിവന്‍
തരാം, നീ വിഘ്നത്തിന്‍വിനകളൊഴിവാക്കേണമഖിലം.
(ശിഖരിണി)
ദയാപൂര്‍വ്വം വന്നീ ദുരിതമകലാനേകുക വരം
ഭയത്തോടാണിന്നീ ഭുവനമിതിലെന്‍ വാസമഖിലം
ദയാസിന്ധോ,കൃഷ്ണാ, യിവനൊരഭയം നിന്റെ ചരണം
നിയോഗം പോലേ ഞാന്‍ പണിയുമതിലെന്‍ മുക്തി വരണം
(ശിഖരിണി)
പടുത്വം ചേര്‍ന്നീടും വരികളതുലം ഭംഗിസഹിതം
വിടര്‍ത്തീടാനായ് ഞാന്‍ വനിയിലിതുപോല്‍ വന്ന നിമിഷം
കടക്കണ്‍കോണാല്‍ നീയിവനെയുടനേ നോക്കിയതിനാല്‍
മിടുക്കോടീവണ്ണം വരികള്‍ വിരിയുന്നെന്റെ കവിതേ !
(ശിഖരിണി)
സുരന്മാര്‍ വന്ദിക്കും തവചരണമാലംബമിവനും
കരങ്ങള്‍ കൂപ്പുന്നേ നടിയനിവനേ കാത്തിടു,ഹരേ
ചിരിക്കും നിന്‍ രൂപം മനസിയിവനും ചേര്‍ത്തിടുമതാല്‍
വരിക്കും സൌഭാഗ്യം പറവതെളുതല്ലെന്നറിവു ഞാന്‍.!
(ശിഖരിണി)

“പ്രഭാവയുതമായിടും മനുജജന്മമേ ധന്യമാം“
വിഭാതമൊളിതൂകവേ കലിക ചൊല്‍‌വതീ സത്യമാം
പ്രഭാകരകരം മുദാ തനുതലോടവേ ഹൃദ്യമാം
സുഭാഷിതമിദം വരം പലതുമാര്‍ക്കുമേ തോന്നിടാം!.
(പൃത്ഥ്വി)
മടിച്ചവിധമെത്തിടും പദമതൊക്കെ നല്‍ശ്ലോകമായ്
എടുത്തുതരു ഭാരതീ, ചകിതനാണു ഞാന്‍ പൂര്‍ണ്ണമായ്
പടുത്വമൊടെയീവിധം കവിതയൊക്കെയും  മുഗ്ദ്ധമായ്
വിടര്‍ത്തുമറിവാണു നിന്‍ വരമതായിയെന്‍ വാഞ്ഛിതം
(പൃത്ഥ്വി)
ഗണേശനിവനായ് വരം കരുണയോടെതാന്‍ നല്കണം
ഗുണങ്ങളഖിലങ്ങളും പെരുമയോടിവന്നേകണം.
വണങ്ങുമിവനെന്നുമേ മഹിമയൊക്കെയും വന്നിടാന്‍
തുണയ്ക്ക ഗണനായകാ, ചരണപങ്കജം കൂപ്പിടാം.
(പൃത്ഥ്വി)
നരര്‍ക്കഹിതമായിടും സകലകാര്യവും വിഘ്നമായ്
വരുന്നതതിഭാഗ്യമാം പുരഹരാത്മജാ പാഹിമാം
കരങ്ങളിവ കൂപ്പി ഞാന്‍ വരികയാണു നിന്‍ മുന്നിലായ്
സ്ഥിരം ദുരിതമേകിടും സ്ഥിതിയതൊക്കെ നീ നീക്കണം
(പൃത്ഥ്വി)
വിഹംഗഗണമാകവേ വിടപശാഖയില്‍ കൂടവേ
മഹത്തരമൊരാരവം വനിയിലെങ്ങുമേ കേട്ടു നാം
ഇഹത്തിലിതു മുഗ്ദ്ധമാം കവിതതീര്‍ക്കുവാനാശയം
വഹിപ്പിതു മനോഹരീ, മമ മനസ്സെതും ധന്യമായ്!
( പൃത്ഥ്വി)

കുട്ടിത്തത്താല്‍ കുസൃതിപെരുകീട്ടൊത്തപോലായുധത്താല്‍
കാട്ടിക്കൂട്ടും വികൃതി സഹിയാഞ്ഞായതിന്‍ തീര്‍പ്പു ചാര്‍ത്താന്‍
കഷ്ടപ്പെട്ടാ ഹരി ചുരികയൊന്നേകി,യാ സൂത്രമൊന്നില്‍-
പ്പെട്ടുള്ളോരാ പശുപതിസുതം പാദമാണാശ്രയം മേ.
( മന്ദാക്രാന്ത)
ഓണംനാളില്‍ സകലനിറവും ചാര്‍ത്തി മാവേലിയെത്തേ
വേണം നീയെന്നരികിലമിതം മോദമോടേ,യുപേന്ദ്രാ !
കാണാന്‍ മോഹം പെരുകി,യൊരുനാള്‍ പൂജ നിങ്ങള്‍ക്കു ചെയ്‌വാ-
നാണേ തൃക്കാക്കരയിലമരും ദേവ,യര്‍ത്ഥിപ്പതിത്ഥം.
( മന്ദാക്രാന്ത)
യാചിക്കുന്നോര്‍ക്കുടവുവരുമാ തത്ത്വമോര്‍പ്പിച്ചിടാനായ്
യോജിക്കുംപോല്‍ കപടവടുവായ് ,വാമനാകാരമായി
യാഗക്ഷേത്രേ ചുവടു വടിവില്‍വച്ചു മൂലോകമാകേ
യോഗത്താലേ കവരുമൊരുവന്‍തന്‍ പദം കുമ്പിടുന്നേന്‍.
( മന്ദാക്രാന്ത).
കാലാകാലം തവ പദമതില്‍ പൂജചെയ്യുന്നൊരെന്നേ
മാലേല്‍ക്കാതേ കരുണയൊടെ നീ കാത്തുകൊള്ളേണമമ്മേ
ഈ ലോകത്തില്‍ സകലജനവും കൈവണങ്ങുന്ന മാതേ
ചാലേ ചാരേ നിറവില്‍ വിലസൂ, പാറമേക്കാവിലമ്മേ.!
( മന്ദാക്രാന്ത)
അന്ത്യം കാണാത്തൊരുവിധ മതഭ്രാന്തുകൊണ്ടീ വിധത്തില്‍
മന്ദന്മാരിങ്ങധമതരമാം ഭ്രാന്തുകാട്ടുന്നു ദുഷ്ടം !
നിന്ദ്യംതന്നേ മനുജര്‍ വരമാം നന്മവിട്ടാല്‍ ജഗത്തില്‍
ബന്ധം നാശംവരുവതതുപോല്‍ കാണ്മതും കഷ്ട,മോര്‍ത്താല്‍ !
(മന്ദാക്രാന്ത)
ആരും കാണാ തരികിലണയും നേരമെന്‍ മാനസത്തില്‍
പാരം മോദം നിറയെനിറയു ന്നെത്ര ചിത്രം വിചിത്രം!
കാര്യംചൊല്ലാ മിതുവിധ മദം നല്കിടും വശ്യഗന്ധം
വേറാരുംതാ നിവനുതരുവാ നില്ലയില്ലെന്റെ മുല്ലേ.!
(മന്ദാക്രാന്ത)
ബാലാര്‍ക്കന്‍ വന്നരുണകിരണംകൊണ്ടു വര്‍ണ്ണങ്ങള്‍ ചാര്‍ത്തും
ചേലൊത്തോരാ മതിലകമിവന്‍ വന്നുനില്ക്കുന്നു, ദേവീ
കൂലംകുത്തീട്ടഴകിലൊഴുകും വര്‍ണ്ണകുല്യാജലം വന്‍-
ലീലാലോലം രസനയതില്‍ മേ വീഴ്ത്തു, മൂകാംബികേ, നീ
( മന്ദാക്രാന്ത)

വടിവോടിഹ നടമാടിന സഭയില്‍ പദമെഴുതാന്‍
മടിമാറ്റിയ മനമോടിവനുടനേ വരുമളവില്‍
കിടയറ്റൊരു വരപണ്ഡിതരധികം നിരനിരയായ്
ചൊടിയോടിവിടമരുന്നതു ഹൃദയേ മുദമരുളി.
( ശങ്കരചരിതം)
തരുമോ,വരമിവനായിനി സുഖജീവിതവഴിയില്‍
മരുവാനിനിയതിനായിവനണയാം തവ സവിധേ
ഗുരുമാരുതപുരിതന്നിലെയഖിലേശ്വര,വരമൊ-
ന്നരുളീടുക,പദപങ്കജമിവനാശ്രയമിനിമേല്‍
( ശങ്കരചരിതം)

പെരിയ ഗുരുവായൂരില്‍ വാഴും പരന്‍ മുരളീധരന്‍
കരുണയൊഴുകും ഭാവത്തോടേ വരം ചൊരിയും സദാ
ഒരു ദിനമിവന്‍ കണ്ണാ! കാണാന്‍ വരും പവനാലയേ
തെളിവൊടിവനാ രൂപം കാണ്‍കില്‍ വരും പരമം സുഖം.!
(ഹരിണി)

കാലിമേച്ചുനടന്ന കാലിണയാകണം കണിയെന്നുമെ-
ന്നാലുമില്ലൊരു തെല്ലു കില്ലതിലുല്ലസിക്കുവതിന്നുമേല്‍
നീലശോഭകലര്‍ന്ന മേനിയിലാകവേ മലര്‍മാലകള്‍
ചേലിലാകെയണിഞ്ഞു, പീലിയൊടൊത്തു കാണണമുത്തമം!.
(മല്ലിക)..
താരകാസുരനിഗ്രഹത്തിനെടുത്ത രൂപമെടുത്തു നീ
ഘോരമായയഘങ്ങളെന്നിലടുത്തിടുന്നതൊടുക്കണം
മാരവൈരിസുതാ! തൊഴുന്നിവനെന്നുമാ പദപങ്കജം
നേരെ മുന്നില്‍ വിളങ്ങിടേണമതാണൊരര്‍ത്ഥന,പാഹിമാം.
(മല്ലിക).
കാറൊടൊത്ത ശിരസ്സിലമ്പിളി തൂവിടുന്ന തണുപ്പൊടേ
ആറുതന്നെ മുടിക്കു ശോഭയതെന്നപോലെ നിനച്ചു നീ
വേറെയുണ്ടൊരു കാരണം ജലദോഷമെന്നുമടുത്തിടാന്‍
മാറില്‍ മഞ്ഞുകണങ്ങള്‍ വീഴുവതാണു, ഹൈമവതീപതേ!
(മല്ലിക)
“അര്‍ക്കനേയിവനൊത്തഭക്ഷണമാക്കിടാ“മൊരു ചിന്തയില്‍
വെക്കമൊന്നു കുതിച്ചു ചാടിയടുത്തൊരാ സമയത്തുടന്‍
വ്യക്തമായ് ഹനുതന്നിലായടിപെട്ടൊരാ പവനാത്മജന്‍,
ഭക്തനെന്‍ ഹൃദയത്തിലെത്തണമത്തലൊക്കെയൊഴിക്കണം.
(മല്ലിക)
മല്ലികേ, വരുകില്ലെയെന്റെയടുത്തുവന്നിതു ചൊല്ലുമോ
നല്ലതല്ലെയിവന്റെ വല്ലികയാകിലോ ഗുണമല്ലയോ ?
ഇല്ല,നീയതു ചൊല്ലുകില്ലയതല്ലെയിങ്ങനെ നില്പു നീ
കല്ലുപോലെ നിനക്കു ഹൃത്ത,തു നല്ലതല്ലതു തെല്ലുമേ.
( മല്ലിക)

ആരാമം നീളേ ‘കുസുമിതലതാവേല്ലി‘ താളത്തിലാടും
നേരത്തീ ശ്ലോകം തരുവതിനുമായ്വന്നിതാ ശര്‍മ്മദന്‍ ഹാ!
അഞ്ചാദ്യം മാറ്റൂ, പദമതിലുടന്‍ വന്നിടും ‘ചന്ദ്രലേഖേ !’
എന്‍ചാരേയെന്നും വരുക, തരു നീ സൌഖ്യമാടോപമെന്യേ.
(കുസുമിതലതാവേല്ലിത )
( ഗൌരി + ചന്ദ്രലേഖ = കുസുമിതലതാവേല്ലിത )

വീണാനാദം രസകരമാവണമതിനായ് നിന്‍വരമേകൂ
വാണീദേവീ തവപദപങ്കജസവിധേ ഞാന്‍ നിലകൊള്ളാം
ചേണാര്‍ന്നേറ്റം സുഖകരമാകിയ പലരാഗം വിടരേണം
വാണീ വേണം മനുജരിലുന്മദലയമാകാന്‍ വരപുണ്യം.
(വാണി)

രസതന്ത്രരസങ്ങള്‍!
*********************
ക്ലോറിന്‍ വന്നു പറഞ്ഞെനിക്കൊരു കണം വേണം,തരാമെങ്കില്‍ നാം
മാറും മാനവനേറ്റവും പ്രിയകരം സംയുക്തമായ് യുക്തമായ്
ഏറും കൌതുകമോടെ സോഡിയമുടന്‍ നല്കീ ഇലക്ട്രോണിനെ
കൂറോടന്നവരൊത്തുചേര്‍ന്നു, കറിയുപ്പുണ്ടായി വേണ്ടുംവിധം.

ഞാനോ ഹൈഡ്രജനാണു മൂലകഗണത്തില്‍ ഭാരമേറ്റം കുറ-
ഞ്ഞോനായ് ത്തന്നെ ഗണിപ്പവന്‍,പ്രിയനൊരാളുണ്ടോക്സിജന്‍ യോജ്യനായ്
മാനത്തോടവനോടു ചേര്‍ന്നു തനതാം സംയുക്തമുണ്ടാക്കി ഞാന്‍
പാനത്തിന്നുതകുന്ന വെള്ളമുരുവാക്കീടും,കുടിച്ചീടുക.

ഞാനോ കാര്‍ബണെനിക്കുമുണ്ടു കഴിവീ ലോകത്തില്‍ ജീവന്‍ സ്ഫുരി-
ക്കാനായ് കാരണമാണു ഞാന്‍ ,ശതശതം സംയുക്തമുണ്ടാക്കുവോന്‍
ഞാനും ഹൈഡ്രജ,നോക്സിജന്‍ ചില കണക്കൊത്തൊന്നു ചേര്‍ന്നാല്‍,നരന്‍
പാനംചെയ്തു മദംപിടിച്ചു മറിയും ചാരായമായ് മാറിടും.

ഞാനാം സ്വര്‍ണ്ണമണിഞ്ഞിടുന്ന രമണിക്കുണ്ടായിടും ഭാവമോ
കാണാന്‍ നല്ല രസം,രസത്തില്‍ വരുവാന്‍ ചെമ്പും കലര്‍ത്തുന്നു,ഹാ!
അല്ലെങ്കില്‍ മൃദുവായ ലോഹമെതിലും മൂല്യം ലഭിക്കുന്നവന്‍
രാജദ്രാവകമൊന്നില്‍ മാത്രമിവനും പൂര്‍ണ്ണം ലയിക്കും ഗുണം.

ഞാനാണോക്സിജനെന്റെ രിക്തത വരുന്നെങ്കില്‍  മരിക്കും നരര്‍
ഓസോണെന്നപരസ്വരൂപമതില്‍ മൂന്നാറ്റങ്ങളാണോര്‍ക്കണം
ഞാനില്ലാതെയെരിഞ്ഞിടില്ലയെതുമേ, കത്തിക്കിലോക്സൈഡുകള്‍
താനേ ഞാനുളവാക്കുമൊക്കെ രസതന്ത്രത്തില്‍ പഠിക്കാന്‍ രസം!!

ക്ഷീണംതോന്നുകില്‍ വന്നിടെന്റെയരികില്‍ ഞാനൂര്‍ജ്ജമേകാം ക്ഷണാല്‍
ഞാന്‍ ഗ്ലൂക്കോസ്, മധുരിച്ചിടുന്ന പൊടിയായ് ചേരും ജലത്തില്‍ ജവം
കാര്‍ബണ്‍ തന്നൊടു തുല്യമായയളവില്‍ ചേരും ജലം തീര്‍ക്കുമെന്‍
മോളിക്യൂളിലൊരാറു കാര്‍ബണതിനോടാറാണു നീര്‍മാത്രകള്‍.!
( ശാര്‍ദ്ദൂലവിക്രീഡിതം )
*********************************************

പണ്ടേയുണ്ടവനാ സ്വഭാവമൊരുനാള്‍ വെണ്ണക്കുടം കാണ്‍കിലോ
മണ്ടുന്നുണ്ടവനാ ഗൃഹത്തിലൊളിവില്‍, ചെന്നിട്ടു കൈയിട്ടിടും
വേണ്ടായെന്നു പറഞ്ഞിടില്ല,യിവനീ ഹൃത്തില്‍ സദാ വച്ചിടു-
ന്നുണ്ടല്ലോ നവനീതതുല്യമവനായെന്‍ ഭക്തി, കൈക്കൊള്ളണേ.!
( ശാര്‍ദ്ദൂലവിക്രീഡിതം )
ഊറ്റത്തോടെയനര്‍ത്ഥമൊക്കെയിവനേ കഷ്ടത്തില്‍ നട്ടംതിരി-
ച്ചുറ്റോര്‍പോലുമടുത്തിടാത്ത നിലയില്‍ കൊണ്ടങ്ങു നിര്‍ത്തീടവേ
മറ്റാരുണ്ടിവനാശ്രയപ്രഭവമായ് ത്രൈലോക്യനാഥേ, ശിവേ!
ചോറ്റാനിക്കരവാണിടുന്ന ജനനീ, നീ താനെനിക്കാശ്രയം.
( ശാര്‍ദ്ദൂലവിക്രീഡിതം )
തുമ്പം വന്നിവനാര്‍ത്തനാകുമളവില്‍ സം‌പ്രീതനായ് വന്‍‌പൊടേ
തുമ്പിക്കൈയിലമര്‍ന്ന പൊന്‍‌കുടമതില്‍ നിന്നിറ്റു തീര്‍ത്ഥം ജവം
അന്‍പോടെന്റെ ശിരസ്സില്‍ വീഴ്ത്തി മുഴുവന്‍ തുമ്പങ്ങളും നീക്കുവാന്‍
നി‌ന്‍പാദം പണിയുന്നു ഞാനവിരതം ,ലംബോദരാ,പാഹിമാം
( ശാര്‍ദ്ദൂലവിക്രീഡിതം )
വിദ്യാദേവി കനിഞ്ഞു വന്നു നിറവാം വര്‍ണ്ണങ്ങളാല്‍ പൂക്കളം
സദ്യോഗത്തൊടു തീര്‍ത്തിടുന്ന വടിവില്‍ ഹൈമാഭ ചേര്‍ത്തീവിധം
ഉദ്യോഗത്തൊടു ചാര്‍ത്തിടുന്ന മഹിതം ശ്ലോകങ്ങളില്‍ പാര്‍ത്തു നിന്‍-
വിദ്യുത്ശോഭ കലര്‍ന്നൊരാ പ്രഭവവും ചാര്‍ത്തേണമര്‍ത്ഥിപ്പു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം )
വന്‍‌പാര്‍ന്നുള്ളൊരു കൈശികത്തിലൊരുവള്‍, തന്‍പാതിയായ് മറ്റൊരാള്‍
കൊമ്പൊന്നല്പമൊടിഞ്ഞ വൈകൃതധരന്‍, വേലാണ്ടി,രണ്ടാത്മജര്‍
പാമ്പാണാഭരണം കഴുത്തിലണിയാന്‍, ഹാ! കഷ്ടമോര്‍ത്തീടുകില്‍
ശംഭോ,നിന്നുടെ കാര്യമെത്ര ദുരിതം , നിന്നേ നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം )
ഓണപ്പൂവുകള്‍ പുഞ്ചിരിക്കുമുരുളിക്കുള്ളില്‍ ചിരിക്കുന്നൊരാ
കണ്ണന്‍ തന്നുടെ വിഗ്രഹം,നിലവിളക്കിന്‍ ശോഭ സൌഭാഗ്യമായ്
സ്വര്‍ണ്ണം,ധാന്യമതിന്റെ കൂടെ ഫലമൂലങ്ങള്‍ ലസിച്ചുജ്ജ്വലം
മുന്നില്‍ വന്ന വിഷുക്കണീ, തരുക നീ കൈനീട്ടമായ് ഭാഗ്യവും.
(ശാര്‍ദ്ദൂലവിക്രീഡിതം)
അത്തേവര്‍ക്കൊരു മാലകെട്ടിയുടലില്‍ ചാര്‍ത്താനടുത്തീടവേ
കൊത്താന്‍ പത്തിയുയര്‍ത്തിടുന്ന ഫണിജാലത്തേ ഭയപ്പെട്ടു ഞാന്‍
ഒത്താലൊത്തതുപോലെയൊക്കുവതിനായീ വില്വപത്രങ്ങളെന്‍ -
ഹൃത്തില്‍ ഭക്തിയൊടെത്തി നിന്‍പദമതില്‍ ചാര്‍ത്തുന്നു, ഭൂതേശ്വരാ !
( ശാര്‍ദ്ദൂലവിക്രീഡിതം )
നീയെന്‍ മുന്നിലരപ്പുയന്ത്ര,മിനി ഞാനെന്തൊക്കെയിട്ടീടിലും
മായം തെല്ലുമെടുത്തിടാതെയതിനേ നന്നായരച്ചേകിടും
മായം ചൊല്ലുകയല്ല, നീ തരുമൊരാ സ്വാദോര്‍ക്കിലോ ചേര്‍ത്തതിന്‍
ന്യായംപോല്‍ സമമാണു, മാനവമനം നിന്‍ തുല്യമാം, മിക്സിയേ !.
(ശാര്‍ദ്ദൂലവിക്രീഡിതം)
ചിഞ്ചാരണ്യപുരത്തിനാഭപകരും ശ്രീ രാജരാജേശ്വരീ
എന്‍ ചാരേ വരഭാവമോടെയമരാ നെന്നും സ്തുതിക്കുന്നു ഞാന്‍
നിന്‍ചായല്‍പ്രഭ ചാര്‍ത്തിടുന്ന ഘനമാം മേഘങ്ങള്‍പോല്‍ ദുഃഖമെന്‍
നെഞ്ചം തന്നിലുയര്‍ന്നിടാതെയുടയാന്‍ മാതേ, തുണച്ചീടണേ.
(ശാര്‍ദ്ദൂലവിക്രീഡിതം )
പൂരംനാള്‍ ഇടവത്തിലെത്തിയിവനോടോതുന്നു “നിന്‍ ജന്മനാള്‍
പൂരംതന്നെയതാണിതീ സുദിനമെന്നെന്തേ മറക്കുന്നു നീ ?.“
പൂരം വന്നതിമോദമോടെയിവനോടിത്ഥം കഥിച്ചിട്ടു,കര്‍-
പ്പൂരം തട്ടിലെടുത്തുഴിഞ്ഞിവനു വന്‍ സൌഭാഗ്യപൂരം വരാന്‍!
( ശാര്‍ദ്ദൂലവിക്രീഡിതം )
ഹൃദ്യംതന്നെയിതേവിധം സഹജരീ ചൊല്ലുന്ന നല്‍‌വാക്കുകള്‍-
ക്കാദ്യം നന്ദി പറഞ്ഞിടുന്നു പുറമേ,യേകുന്നിതെന്‍ സ്നേഹവും.
നേദ്യം, പദ്യമതൊത്തു നിങ്ങള്‍ പലരും ഗദ്യത്തിലും നല്കുമീ
സദ്യോഗം മമജന്മപുണ്യ,മതിനെന്‍ കൈകള്‍ നമിക്കുന്നു ഞാന്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
1978ഏപ്രില്‍ ഒമ്പതിനു ചോറ്റാനിക്കരനടയില്‍വച്ചു കൈവന്ന സൌഭാഗ്യം !.
********************************************************

മുപ്പത്തൊന്‍പതുവര്‍ഷമായി ‘മണി‘യായ് വന്നെന്റെ കൈയില്‍ പിടി-
ച്ചൊപ്പംകൂടിയൊരുത്തി,യൊത്ത സുഖസൌഭാഗ്യങ്ങളും ലഭ്യമായ്
ഏറ്റം വൃദ്ധിയില്‍ ജീവിതം ‘സരള‘മായ്, സദ്‌യോഗമായ് തന്നൊരാ
ചോറ്റാനിക്കര‘ദേവി’തന്‍ പദമലര്‍ ഭക്ത്യാ വണങ്ങുന്നു ഞാന്‍.
.( ശാര്‍ദ്ദൂലവിക്രീഡിതം )
എല്ലാനേരവുമെന്നൊടൊത്തു സുഖവും ദുഃഖങ്ങളും പങ്കിടാ-
നുല്ലാസത്തൊടു കൈപിടിച്ചൊരുവളെന്‍ കാവ്യങ്ങളേ സൂക്ഷ്മമായ് 
മെല്ലേ നോക്കിയെടുത്തു വേണ്ടവിധമായ് പ്രോത്സാഹനം നല്കിയാ
മല്ലാക്ഷീമണി യായിടും പ്രിയസഖിക്കെന്‍ കാവ്യമാല്യാര്‍പ്പണം
( ശാര്‍ദ്ദൂലവിക്രീഡിതം )
പ്രാസം സൌമ്യമെടുത്തു സുന്ദരസുമംപോല്‍ ചേര്‍ത്തു കോര്‍ത്തൊക്കെയും
നിസ്സീമം സ്വരധാരചേര്‍ത്തതു രസം ചാര്‍ത്തുന്നതോര്‍ത്തീടവേ
സാരം ചേരുമസമ്മിതപ്രഭയെഴും കീര്‍ത്തിക്കു പാര്‍ത്തീവിധം
ശ്ലാഘിശ്ലോകശതങ്ങള്‍ ശോഭ ശുഭമായ് ചേര്‍ത്തിന്നു തീര്‍ത്തേന്‍ സ്വയം!
.(ശാര്‍ദ്ദൂലവിക്രീഡിതം )
മുല്ലേ! നില്ലൊരു തെല്ലുനേരമരികേ, യുല്ലാസമായ് ഫുല്ലമായ്
ഇല്ലാ കില്ലൊരു തെല്ലുപോലുമിവനി ന്നില്ലില്ല,യല്ലില്‍ സുഖം
“മുല്ലപ്പൂമലര്‍ തെല്ലടുക്കിലുടയും ശോകങ്ങള്‍“, ചൊല്ലില്ലയോ?
ചൊല്ലേറും ചിരി തെല്ലു മെല്ലെയഴകില്‍ ചാര്‍ത്തില്ലെ,നീ മല്ലികേ!
(ശാര്‍ദ്ദൂലവിക്രീഡിതം )
പണ്ടേ രേവതി നാളെനിക്കു ഹരമാണെന്‍ ജായതന്‍ നാളതാം
പണ്ടേ കേള്‍പ്പതുമുണ്ടു ശീലമെഴുപത്തൊന്നാണിവര്‍ക്കെപ്പൊഴും
പണ്ടേ ഞാനിവള്‍ ചൊല്‍‌വതൊന്നുമതുപോല്‍ കേള്‍ക്കില്ലതിന്‍ കാരണം
പണ്ടേ ഞാനവളോടു ചൊല്ലി,യതിനാല്‍ സ്വസ്ഥം, സുഖം, ജീവിതം!
( ശാര്‍ദ്ദൂലവിക്രീഡിതം )
വന്നെത്തീ നവവത്സരം ചിരിയൊടേ മര്‍ത്ത്യര്‍ക്കുണര്‍വായി ഹാ!
വന്നെത്തീ പുതുപൂക്കളും സ്മിതമൊടേയോണക്കളം പൂകുവാന്‍
വന്നെത്തീ മലനാട്ടിലുത്സവരവാഘോഷം തുടുപ്പാര്‍ന്നിതാ
വന്നെത്തീ നവവര്‍ഷഹര്‍ഷമതില്‍ നീ മത്താടുകെന്‍ ചിത്തമേ.
( ശാര്‍ദ്ദൂലവിക്രീഡിതം )
ആലസ്യത്തൊടുവന്നു നീ മധുരമായ് ചൊല്ലുന്ന കാര്യങ്ങളെന്‍
ആലസ്യത്തെയൊഴിച്ചിടുന്നു മനമോ തുള്ളുന്നൊളിക്കില്ല ഞാന്‍
ആലസ്യത്തിനു കാരണം മൊഴിയവേ നാണിപ്പതെന്തേ പ്രിയേ
ആലസ്യത്തൊടു ഹൃത്തിലാര്‍ത്ത പുളകം സൌഭാഗ്യമല്ലേ സഖീ?
( ശാര്‍ദ്ദൂലവിക്രീഡിതം )
വിജ്ഞാനം തുടരേ തുടര്‍ന്നു തുടരേയാര്‍ജ്ജിച്ചു വച്ചിട്ടു സദ് -
വിജ്ഞാനം തുടരേ തുടര്‍ന്നു തുടരേ ശിഷ്യര്‍ക്കു നല്കുംപടി
അജ്ഞാനം പടിയായ് പടര്‍ന്നുപടരുംപാടോടെ നീക്കീടുവാന്‍
ആ  ജ്ഞാനം പടിയായ് പടിക്കുപടിയായ് നല്കുന്നവന്‍ സദ്ഗുരു.
( ശാര്‍ദ്ദൂലവിക്രീഡിതം ).
ഒത്താലൊത്തതുപോലെയൊത്ത പദമുത്തൊത്തൊത്തുചേര്‍ത്തിട്ടു നാം
മെത്തും വൃത്തിയില്‍ വൃത്തമിട്ടു പുതുതാം വൃത്തത്തിലെത്തീടുകില്‍
സത്യംതന്നെയതെത്രമാത്രമധികം സ്തുത്യര്‍ഹമോര്‍ത്തീടുമോ,
കൃത്യത്തോടിവിടെത്തിയൊത്തവിധമായ് തീര്‍ത്തീടു മുക്താവലി.
( ശാര്‍ദ്ദൂലവിക്രീഡിതം )
പണ്ടില്ലാത്തൊരു ജാഡയോടെയൊരുവള്‍ വന്നെത്തിയെന്‍ ഹൃത്തിലും
തണ്ടേറുന്നൊരു കാവ്യമാണവളെ ഞാന്‍ നോക്കാതിരുന്നശ്രമം
വേണ്ടില്ലെങ്കിലുമെന്റെ ഹൃദ്യകവിതേ, നിന്‍ സൌഷ്ഠവം തെല്ലുമേ
കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുമോ കണ്ണുള്ള കാലംവരെ.
( ശാര്‍ദ്ദൂലവിക്രീഡിതം )
കണ്ടിക്കാറണിവേണി രാധയരുകില്‍ വന്നപ്പൊളോടക്കുഴല്‍
കണ്ടില്ലെന്നൊരസത്യമോതിയവളേ നോക്കീട്ടു ഹാസത്തൊടേ
“കണ്ടിട്ടെങ്ങതൊളിച്ചുവച്ചു“ യിവിധം ചോദിച്ചിടും കൌശലം
കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുമോ കണ്ണുള്ള കാലം വരെ.
( ശാര്‍ദ്ദൂലവിക്രീഡിതം )
പായും തേടിനടന്നിടുന്നു പതിയേ പായില്ല,യീ വേദിയില്‍
പായില്ലെങ്കിലതില്ല പോട്ടെയിവിടേ തായുണ്ടു താങ്ങായി മേ
തായിന്‍ പുണ്യമതൊന്നുകൊണ്ടു ധരയില്‍ കിട്ടുന്നനേകം ഗുണം
തായേയോര്‍ത്തു തുടങ്ങുവോര്‍ക്കു മികവും കൈവന്നിടും സത്വരം.
( ശാര്‍ദ്ദൂലവിക്രീഡിതം )
( പാ = പ എന്ന അക്ഷരം,കിടക്കാനുള്ള പായ്
താ = ത എന്ന അക്ഷരം, അമ്മ
)

അഷ്ടപ്രാസമൊരുക്കുവാനിവനെയും കഷ്ടപ്പെടുത്തുന്നപോല്‍
ഇഷ്ടന്മാര്‍ ചിലരെന്നൊടൊത്തപടിയായ് തുഷ്ട്യാ പറഞ്ഞീടവേ
സ്പഷ്ടം ഞാന്‍ ചില വാക്കതൊക്കെ നിരയായ് ശിഷ്ടര്‍ക്കുവേണ്ടീട്ടു വന്‍-
തുഷ്ട്യാ തന്നെ നിരത്തിടുന്നു സരസം സൃഷ്ടിക്കു മുട്ടില്ലെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
കണ്ണന്‍ മെല്ലെയൊളിച്ചുചെന്നു തനിയേ പെണ്ണുങ്ങള്‍ സൂക്ഷിച്ചിടും
വെണ്ണപ്പാത്രമെടുത്തു തന്റെ സഖരോടുണ്ണാന്‍ പറഞ്ഞീടവേ
പൂര്‍ണ്ണം മോദമിയന്നു ഗോപസഖരവ്വണ്ണം കുതിച്ചെത്തിയാ-
കണ്ണന്‍ മുന്നില്‍ നിരന്നിടുന്ന നിറവവ്വണ്ണം നമിക്കുന്നു ഞാന്‍
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
വെണ്ണയ്ക്കായ് കൊതിപൂണ്ടു പണ്ടു പലതാംവണ്ണം നടക്കുംവിധൌ
കണ്ണില്‍പ്പെട്ടഗൃഹങ്ങളില്‍ കയറിയാ കണ്ണന്‍ നടത്തുംശ്രമം
തിണ്ണം കണ്ടൊരു ഗോപിതന്റെ ഹൃദയം പൂര്‍ണ്ണംമയങ്ങും വിധം
കണ്ണന്‍കാട്ടിയ കൌശലം മിഴിവെഴുംവണ്ണം സ്മരിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
.കണ്ണില്‍ തീവ്രതയേറുമഗ്നി ,തണുവായ് സ്വര്‍ഗംഗ,തുല്യംവരും
പൂര്‍ണ്ണം ശീതളശോഭയോടെ ശശി, വന്‍ സര്‍പ്പങ്ങളും ഭൂഷകള്‍ 
അര്‍ണ്ണോജാനനകാന്തിയോടെയരികില്‍ ശ്രീഗൌരി,യീമട്ടില്‍ ,മു -
ക്കണ്ണാ വാണിടുകെന്റെ ഹൃത്തിലൊളിയായ്, പാദം നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം )
ദണ്ണംകൊണ്ടു വലഞ്ഞിടും പൊഴുതെനിക്കാശ്വാസമായ് നിന്റെയാ
കണ്ണില്‍ നിന്നുയരുന്നൊരഗ്നിയവയേയെല്ലാം ഹരിച്ചീടുമോ ?
നണ്ണാന്‍ ഭൂവിലെനിക്കു നിന്റെ പദമാണോര്‍ത്തിട്ടു പെട്ടെന്നു തീ-
ക്കണ്ണാ വന്നിടുകെന്റെ ഹൃത്തിലൊളിയായ്, പാദം നമിക്കുന്നു ഞാന്‍.
(നണ്ണുക = ധ്യാനിക്കുക, വിശ്വസിക്കുക ).
( ശാര്‍ദ്ദൂലവിക്രീഡിതം )
മന്നില്‍ വന്നൊരു നാളുതൊട്ടു കുസൃതിക്കാമ്പായിയെന്‍ മുന്നിലായ്
വന്നും പിന്നെയൊളിച്ചുനിന്നു പലതാം ജാലങ്ങള്‍ കാട്ടുന്നു നീ
എന്നും ശ്രീലകശോഭയായി വിലസാന്‍ വൃന്ദാവനശ്രീയെഴും
കണ്ണാ!, വാണിടുകെന്റെ ഹൃത്തിലൊളിയായ് , പാദം നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം ).
പെണ്ണിന്‍ കൈകള്‍ പിടിച്ചു ഞാന്‍ കലഹമായ് സ്വന്തം നിലയ്ക്കെന്തിന-
വ്വണ്ണം ബന്ധുജനങ്ങളേ തഴയുമാമട്ടന്നു പോയ്, കഷ്ടമായ്
ദണ്ണം ഹൃത്തിലുദിച്ചതൊക്കെയനിയന്‍തന്‍ തെറ്റതാണൊക്കെ നീ-
ക്കണ്ണാ,വാണിടുകെന്റെഹൃത്തി,ലൊളിയായ് പാദം നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം-സമസ്യാപൂരണം )

കാര്‍വര്‍ണ്ണം ചാര്‍ത്തിയ മേനിതന്നിലഴകായ് ചേര്‍ന്നുള്ളൊരാ കൌസ്തുഭം
നല്‍സ്വര്‍ണ്ണം‌പോലെ തിളങ്ങിടുന്നു,മിഴികള്‍ക്കേകുന്നിതാനന്ദവും
നിന്‍കൈയില്‍ചേര്‍ത്തുപിടിച്ചൊരാ മുരളിയില്‍ നിന്നാഗമിക്കും സ്വരം
നിര്‍ഭാഗ്യത്തിന്നു ഹതം വരുത്തുമതിനായ് കൂപ്പാം ഹരേ! നിന്‍പദം.
( മത്തേഭവിക്രീഡിതം)

അന്‍‌പാര്‍ന്നീ ജ്യോതിയാനക്കരയുടെ ഭവമാം ഭൂതിയേകും ഭവാനീ
നിന്‍‌പാദം കുമ്പിടുന്നേനിവനിത നടയില്‍ നില്പിതാ ഭക്തിപൂര്‍വ്വം
തുമ്പം വന്നാലൊടുക്കും തവവരകരുണാപൂരമെന്നില്‍ ചൊരിഞ്ഞെന്‍
അംബേ,നീ,യെന്നുമെന്നും മരുവുക മമഹൃത്തില്‍ സദാ രുദ്രനാഥേ!
( സ്രഗ്ദ്ധര)
നേരേയെന്നേ വിളിച്ചീ സുകൃതികള്‍ വിലസും വേദിതന്നില്‍ കയറ്റീ-
ട്ടോരോ കാര്യം മുറയ്ക്കായ് വിരുതൊടെയുരുവിട്ടല്ലൊ സീവീപി വിപ്രന്‍
സാരം സര്‍വ്വര്‍ക്കുമേകും കവിതകള്‍ വിതയായ് കാണുവാന്‍ നില്പ്പു ഞാനും
നേരാം നന്ദിപ്രഹര്‍ഷം കനിവൊടെ കവികള്‍ ചേര്‍ക്ക ഹൃത്തില്‍ സഹര്‍ഷം.
( സ്രഗ്ദ്ധര)
നേരേവന്നീ വിമര്‍ശ പ്പടിയിതിലിതുപോല്‍ നോക്കി നില്ക്കുന്നനേരം
നേരേ വന്നങ്കലാപ്പാ, ലിവനിവിടണയാന്‍ ശങ്കയേറുന്നു ഹൃത്തില്‍ 
നേരേ കാണുന്നു കാവ്യം ഝടുഝടെയെഴുതും വീരരാണെന്റെ മുന്നില്‍
നേരായ് കാണുന്നു നന്നെന്‍ പഴകിയകവിത ക്കോലു കോലായില്‍ വയ്ക്കാം.
( സ്രഗ്ദ്ധര)
ആരാ ഞാനെന്നഭാവം സഭയിതിലുളവാകുന്നനേരം പലര്‍ക്കും
നേരമ്പോക്കായി വന്നാലിതിനൊരു പരിഹാരം രസം ചൊല്ലിടാം ഞാന്‍
നേരേ വന്നെന്റെ കൈയില്‍ ചൊടിയൊടു പിടികൂടീട്ടു തട്ടൊന്നു കിട്ടും
നേരം പാഴായി ഞാനും വരുമതു,സഭതന്‍ മാന്യതയ്ക്കെന്തു നേട്ടം!
( സ്രഗ്ദ്ധര)
കന്ദര്‍പ്പന്‍ പണ്ടുചെന്നാ ഹരനുടെ തനുവില്‍ കാമബാണം ചൊരിഞ്ഞി-
ട്ടന്ത്യം വന്നെന്നുകണ്ടാ രതി,പതി തിരികേ യെത്തുവാനാഗ്രഹിച്ചൂ
മന്ദം തന്‍ കോപമെല്ലാ മവളുടെ തുയരം കണ്ടൊരുഗ്രന്‍ വെടിഞ്ഞാ-
മന്ദം കന്ദര്‍പ്പനേകീ പുനരൊരു ജനനം, കാമമായ് മര്‍ത്ത്യഹൃത്തില്‍.
( സ്രഗ്ദ്ധര)
ആടേ,നീ ചാടിവന്നീ തൊടികളിലടിതെറ്റാതെയോടീട്ടടുക്കേ
വാടാതേ കൂടിനില്ക്കും ചെടികളുടനുടന്‍ മൂടുമുട്ടെക്കടിച്ചും
വീടിന്നുള്ളില്‍ കടന്നീ പടികളില്‍ മടികൂടാതെ കാട്ടംവെടിഞ്ഞും
കാട്ടും മേടിന്‍ മിടുക്കിന്നിവനൊരു വടിയാല്‍ തീര്‍ത്തിടും, പോയിടൂ,നീ.
( സ്രഗ്ദ്ധര ).
ഒന്നൊന്നായ് നന്മ നേര്‍ന്നീ ദിനമിതിലിതുപോല്‍ സ്നേഹവര്‍ണ്ണങ്ങളാലേ
നന്നായ് ആശംസയേകും പ്രിയജനനിവഹംതന്നെയെന്‍ ജന്മപുണ്യം
മന്നില്‍ സമ്പത്തു കുന്നിന്‍സമമൊരു നരനുണ്ടാക്കിടാമൊക്കെ വ്യര്‍ത്ഥം
മുന്നില്‍ വന്നാത്മസൌഖ്യം പ്രിയമൊടുതരുവോര്‍ തന്നെ സമ്പാദ്യമാര്‍ക്കും.!
(സ്രഗ്ദ്ധര).
ഒറ്റക്കൊമ്പന്റെ മുമ്പില്‍ ചെറിയൊരു പിഴവന്നക്കുറുമ്പോടെ നീയോ
മാറ്റിത്തംചാര്‍ത്തി മണ്ടീ പഴനിമലയതില്‍ കേറി വാസം തുടങ്ങീ
മറ്റൊന്നും ചിന്തവേണ്ടാ, ഗജമുഖസഹജാ വന്നിടൂയെന്‍ മനസ്സില്‍
കുറ്റം തെല്ലേശിടാതേ സുഖകരമവിടേ പാര്‍ത്തിടാം , കൂപ്പിടാം ഞാന്‍.
( സ്രഗ്ദ്ധര)
കാലക്കേടാര്‍ക്കുമെത്തും സമയമവനൊരാള്‍ രക്ഷയാണോര്‍ക്കണം നാം
ആലസ്യം വിട്ടുണര്‍ന്നാ പദമതിലഭയം തേടണം ഭക്തിപൂര്‍വ്വം
നീലക്കാര്‍വര്‍ണ്ണരൂപം സ്ഥിരമിവനതിഭക്ത്യാ നമിക്കുന്നു നിത്യം
മാലെല്ലാം മാറ്റിടും ശ്രീ യദുകുലമണിതന്‍ പാദമാണാശ്രയം മേ !
( സ്രഗ്ദ്ധര)
ശ്രീരാമോദന്തമൊന്നീ ക്ഷിതിയിലെവിടെയും തന്റെ കാതില്‍ പതിച്ചാല്‍
പാരാതെ ശ്രദ്ധയോടേ ശ്രവണകുതുകമോടെത്തി ഭക്ത്യാ നമിക്കും
കാരുണ്യക്കാതലാകും  പവനതനയനാം ദേവനുള്‍ത്താരിലെത്തേ
സാരം സൌഭാഗ്യമാര്‍ക്കും വരുമതു ദൃഢമാം, മാരുതീശം ഭജേഹം.
( സ്രഗ്ദ്ധര)

നേരോടീ പാരിലെല്ലാം ചിരിയൊടെ വിടരും കര്‍ണ്ണികാരപ്രസൂനം
നേരോടെല്ലാം നിരത്തീ വിഷുവിനു കണിയായ് വച്ചു ഞാന്‍ ചക്രപാണേ!
നേരായ് സൌഭാഗ്യമേകും പ്രവരവരമതായ് നിന്റെ കൈനീട്ടമൊന്നും
നേരേ നിന്‍മുന്നില്‍ വന്നോരടിയനു തരുവാന്‍ നേരമില്ലേ മുരാരേ !
(സ്രഗ്ദ്ധര--സമസ്യാപൂരണം)
പണ്ടില്ലാത്തൊരു ജാഡയോടെയൊരുവള്‍ വന്നെത്തിയെന്‍ ഹൃത്തിലും
തണ്ടേറുന്നൊരു കാവ്യമാണവളെ ഞാന്‍ നോക്കാതിരുന്നശ്രമം
വേണ്ടില്ലെങ്കിലുമെന്റെ ഹൃദ്യകവിതേ, നിന്‍ സൌഷ്ഠവം തെല്ലുമേ
കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുമോ കണ്ണുള്ള കാലംവരെ.
 (സ്രഗ്ദ്ധര--സമസ്യാപൂരണം)
 


സൌഭാഗ്യംതന്നെയാണീ വചനമിതുവിധം കേള്‍ക്കുന്നതു സുഖം
ഗംഭീരം സാരമേകും ‘സുവദന‘ ഹിതമായ്  വന്നൂ സ്മിതമൊടെ
ഈ ഭാഗ്യം നേടുവാനായ് ഉലകിതിലിവനും പുണ്യം പെരുകി, ഹാ!
ശംഭോ ! നിന്‍ പാദപദ്മം മമഹൃദി നിധിയായ് വയ്ക്കാം ശുഭകരം.
( സുവദന)

പാരിലാകെയസുരര്‍ മദിച്ചുവിളയാടിടുന്ന സമയത്തു തന്‍-
ചാരുരൂപസഹിതം ജഗത്തിലവതാരമായൊരു രമാപതി
ഘോരരാക്ഷസരെ വെന്നു ഭൂമിയിതിലാര്‍ത്തരക്ഷ തരമാക്കിടും
സാരസാക്ഷ,തവ ശേഷി ചൊല്‍‌വതിനു ശേഷി ശേഷനുമുദിച്ചിടാ.!
( കുസുമമഞ്ജരി).
കാര്യകാരണമതൊന്നുമന്നു തിരയാതെതന്നെ മടിയാതവന്‍
ഭാര്യയൊത്തനുജനോടു ചേര്‍ന്നടവി തന്നിലേക്കു നട കൊണ്ടവന്‍
വീര്യമോടെ പല ദുഷ്കൃതത്തൊടു വസിച്ച രാവണനെ നിഗ്രഹി-
ച്ചാര്യമായയവതാരകാര്യമതു തീര്‍ത്ത രാമനിവനാശ്രയം.
( കുസുമമഞ്ജരി)
കാലകാലഗളശോഭയായ കരിനീലവര്‍ണ്ണമതിമോടിയില്‍
ചേലെഴുന്ന തനുതന്നിലാക്കി നടതന്നില്‍ വന്ന ജലദങ്ങളെ
ലോകപാലനമതൊന്നിനായി വരവര്‍ഷമായി ധരതന്നിലേ-
ക്കാകമാനമുടനേയയച്ച ജലധാരി,നിന്‍ പ്രകൃതിയത്ഭുതം!
( കുസുമമഞ്ജരി)
നാലുകൈകളവ തന്നിലായി പലതും ധരിച്ചു ധരണീതലേ
ലീലയോടെ മരുവുന്നു നീ ഗുരുസമീരപത്തനമതില്‍ പ്രഭോ!
മാലകറ്റിടുവതിന്നു നിന്റെ നട തന്നിലെത്തിടുമെനിക്കു നീ
കാലുകൊണ്ടുടനെയൊന്നു തോണ്ടിടുകിലാത്മസൌഖ്യമതുലം വരും
( കുസുമമഞ്ജരി)
കാന്തനെന്തിനു മുടിക്കകത്തൊരപഗയ്ക്കു വാസമതു നല്കി, ഹാ!
നൊന്തചിന്തയൊടെ നിന്റെ ഹൃത്തില്‍ വിഷമം ധരിച്ചിടൊല, ശൈലജേ
നിന്ദ്യബന്ധമവനില്ല, ശംഭു ധരതന്റെ രക്ഷ തരമാക്കുവാന്‍
സ്വന്തമായ ജട തന്നിലന്നവളെയേറ്റു, ശങ്ക വിടു ശങ്കരീ!
( കുസുമമഞ്ജരി)
പട്ടി പണ്ടു പലവട്ടമെന്റെ പിടിവിട്ടുപോയിയതിലൊട്ടുമേ
വാട്ടമില്ല,ചിലചട്ടവട്ടമൊടെ പൂട്ടിയിട്ടവനെ വീട്ടിലും
പൂട്ടിയിട്ടപടി  ചാട്ടമോടെയവനൊട്ടു മോങ്ങിയതു കേട്ടു ഞാ-
നൊട്ടുനല്ലയൊരു  കൊട്ടുനല്കിയവിടിട്ടു,തോന്നി പണിപെട്ടുപോയ്.!
(കുസുമമഞ്ജരി-ഷോഡശപ്രാസം )

ഇപ്രകാരമൊരു കാര്യസാധ്യമിനി വേണ്ടയെന്ന മമചിന്തയാല്‍
ക്ഷിപ്രമൊത്തപടി മാന്യമാര്‍ഗ്ഗമിതുപോലെയൊന്നു തിരയുന്നു ഞാന്‍
അപ്രകാരമിനിയെന്തുതന്നെയിഹ ലഭ്യമാകിലതുതാന്‍ വരം,
സ്വപ്രയത്നമതിനാല്‍ ലഭിക്കുമൊരു നേട്ടമെത്രയഭികാമ്യമാം !
( കുസുമമഞ്ജരി--സമസ്യാപൂരണം )


 ഈ ലോകമാകെ നിറയും നിന്റെ തീക്ഷ്ണകിരണത്താലെയാകെയിരുളില്‍
മാലാകെ മാറി തെളിവാര്‍ന്നെന്റെ പാത,യിനിയീ ജീവനം സുഖകരം!
കാലങ്ങളോളമിവനീ നല്‍‌വരം തരുക,ഘോരാന്ധകാരമണയും-
കാലത്തു നീ കിരണജാലം നിരത്തി തെളിവോടേ നയിക്കയിവനേ.
(മത്തേഭം).
കാലില്‍ ചിലങ്ക,യൊലി തൂകുന്ന പൊന്‍‌മുരളി കൈയില്‍ പിടിച്ചുമഴകില്‍
നീലാഭമായയുടലില്‍ ചേര്‍ന്നിടുന്ന വരഹാരങ്ങള്‍ മെല്ലെയിളകി
ലീലാവിലാസമൊടു കണ്ണന്‍ വരുന്നവരവോര്‍ത്തിങ്ങു നില്ക്കുമളവില്‍
മാലൊക്കെ നീങ്ങിയിതുതാനെന്റെ ഭാഗ്യവരമാ,യെന്തു ചൊല്‍‌വതിനി ഞാന്‍.!
(മത്തേഭം)
വല്ലായ്മവന്നഴലു വല്ലാതെകൂടിയിതിനില്ലില്ല രക്ഷയൊടുവില്‍
മല്ലാരിതന്‍ സവിധമാര്‍ന്നെന്റെ വേദനകളെല്ലാമുരയ്ക്കുമുടനേ
തെല്ലില്ല സംശയമുടന്‍ പോംവഴിക്കു വഴി നല്കില്ലയെങ്കിലവനേ
ഉള്ളിന്റെയുള്ളില്‍ ബലമായിട്ടുകെട്ടിയിടുമല്ലാതെ ചെയ്‌വതെതു ഞാന്‍?
(മത്തേഭം)
കണ്ഠത്തില്‍ നാഗ,മൊരു തീക്കണ്ണു നെറ്റിയതില്‍ ,വെള്ളം ജടാന്തരെ,യതൊ-
ത്തുണ്ടാ ഹിമാംശു കുളിരേകാനിതെന്തു രസമാണീ വിഭൂഷകള്‍ ശിവാ !
ഇണ്ടല്‍കെടുത്തുവതിനായ് നിന്റെ മുന്നില്‍ വരുമീ ഭക്തനിറ്റു ഭയമാ-
യുണ്ടെങ്കിലും സപദി വേണ്ടുംവിധം വരവുമേകെന്റെയാധിയൊഴിയാന്‍.
(മത്തേഭം )

കത്തുന്ന തീമിഴിയൊടൊത്തുണ്ടു ഗംഗ,ജടമദ്ധ്യേ ഹിമാംശു ശുഭനായ്
കൊത്തുന്ന പാമ്പു,വൃഷ,മൊത്തുണ്ടു സിംഹ,മെലി,തത്തുന്ന നീലമയിലും
ഇത്ഥം വിരോധികളൊടൊത്തുള്ള നിന്റെ ഗതി ചിത്രം വിചിത്രമതിനാല്‍
ഹൃത്തില്‍ പെരുത്തുവരുമത്തല്‍ കെടുത്തുവതുമുത്താളശംഭുനടനം.
(ശംഭുനടനം.)


ശ്ലോകക്കുസൃതികള്‍.(ഒരു ശ്ലോകത്തില്‍ ചെറിയ മാറ്റംവരുത്തുമ്പോള്‍ മറ്റൊരു വൃത്തത്തിലെ ശ്ലോകമായ് മാറുന്നു )
************************
സുഖാവഹം--സമ്മത

ഒരു പഴത്തിനായ് കലഹമോടെ വന്‍-
പഴനിമാമലയ്ക്കുപരിയേറി നീ
മുരുക,നിന്‍പദം ഹൃദയെയേറ്റിയെന്‍
അഴലുതീര്‍ക്കുവാനരികെയെത്തിടും.
(സുഖാവഹം)
ഒരു പഴത്തിനായ് ശണ്ഠകൂടിയാ
പഴനിമാമലേല്‍ കേറിയില്ലെ  നീ
മുരുക,നിന്‍പദം ഹൃത്തിലേറ്റി ഞാന്‍
അഴലുതീര്‍ക്കുവാനോടിയെത്തിടാം.
(സമ്മത )

(രണ്ടു വൃത്തങ്ങളുടെ രസകരമായ ബന്ധം നോക്കൂ.ആകൃതി
ഛന്ദസ്സിലെ(22 അക്ഷരം) ആദ്യത്തെ ശ്ലോകത്തിലെ ഇരുപതാമത്തെ അക്ഷരം ‘ഗുരു’
രണ്ടു ലഘുവാക്കിയാല്‍ വികൃതി ഛന്ദസ്സില്‍ (23 അക്ഷരം) മറ്റൊരു വൃത്തം!ഇതൊരു
വികൃതി തന്നെ)


കമലദിവാകരം.....മണിഘൃണി


അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നോടെല്ലാം
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കാന്‍ വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകീടൊല്ലാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കൂ കണ്ണാ.
( കമലദിവാകരം )
അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നൊടു മെല്ലേ
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കുക വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകിട വേണ്ടാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കുക കണ്ണാ.
( മണിഘൃണി.)

മല്ലിക...ഭ്രമരാവലി

കാലമെത്രകഴിഞ്ഞു ഞാനിതുപോലെയൊക്കെ മറന്നപോല്‍
ലീലയാടിമദിച്ചു സര്‍വ്വ വിധത്തിലും ബഹുനിന്ദ്യമായ്
കാലകാലസുതാ,നമിക്കുമെനിക്കു നിന്‍ കൃപ രക്ഷയായ്
മാലകറ്റി മനസ്സിനാത്മസുഖത്തിനായ് വരമേകണം.
( മല്ലിക)
ദിനമിതെത്രകഴിഞ്ഞു ഞാനിതുപോലെയൊക്കെ മറന്നപോല്‍
കളികളാടിമദിച്ചു സര്‍വ്വ വിധത്തിലും ബഹുനിന്ദ്യമായ്
പശുപതീസുതനേ,നമിക്കുമെനിക്കു നിന്‍ കൃപ രക്ഷയായ്
ദുരിതമാറ്റി മനസ്സിനാത്മസുഖത്തിനായ് വരമേകണം
( ഭ്രമരാവലി )

( ക്രൌഞ്ചപദ--ക്രൌഞ്ചപദം )

ബാലകനാം നീയീവിധമൊക്കേ പലവിധ കുസൃതികള്‍ വിരുതൊടു കാട്ടീ
ലീലകളാടും നേരമതെല്ലാം പ്രകൃതിയിലനവധി ചലനവുമുണ്ടായ്
നീലനിറത്തില്‍ ശോഭയെഴും നീ കരിമുകിലഴകൊടു വിലസിന കണ്ടാല്‍
ഭൂവിതില്‍ നിന്നേ മാറൊടണയ്ക്കാന്‍ യദുകുലയുവതികള്‍ വരുമതുമോര്‍ത്തോ.
( ക്രൌഞ്ചപദം)

ബാലകനാം നീയീവിധമൊക്കേ പലവിധ കുസൃതികള്‍ വിരുതൊടു തരമായ്
ലീലകളാടും നേരമതെല്ലാം പ്രകൃതിയിലനവധി ചലനവുമുളവായ്
നീലനിറത്തില്‍ ശോഭയെഴും നീ കരിമുകിലഴകൊടു വിലസുകിലുടനേ
ഭൂവിതില്‍ നിന്നേ മാറൊടണയ്ക്കാന്‍ യദുകുലയുവതികള്‍ വരുമതു കണിശം.
( ക്രൌഞ്ചപദ)
വീണയില്‍നിന്നും നാദമുയര്‍ന്നാല്‍ മനമതിലുണരുവ തനിതരമോദം
വാണിയെനിക്കും ശ്ലോകമതെല്ലാ മെഴുതണമതിനൊരു വരമിവനേകൂ
പാണിയില്‍ മേവും വീണയില്‍ നിന്നും സുധസമമൊഴുകണ മനുപമവര്‍ണ്ണം
വേണമതൊക്കേ നിന്‍‌വരമായ ക്ഷരഗണമവിരത മടിയനു നിത്യം
( ക്രൌഞ്ചപദം)
വീണയില്‍നിന്നും നാദമുയര്‍ന്നാല്‍ മനമതിലുണരുവ തനിതരമധുരം
വാണിയെനിക്കും ശ്ലോകമതെല്ലാ മെഴുതണമതിനൊരു വരമിവനു തരൂ
പാണിയില്‍ മേവും വീണയില്‍ നിന്നും സുധസമമൊഴുകുവതനുപമഗുണമായ്
വേണമതൊക്കേ നിന്‍‌വരമായാ പദമതുമിഴിവൊടെ യടിയനു ദിനവും.
( ക്രൌഞ്ചപദ)

************************************
വന്നാലും നവവര്‍ഷമേ !
**************************
വന്നാലും നവവര്‍ഷമേ ! നിറവൊടേ ഭൂമിക്കു സൌഭാഗ്യമായ്
തന്നാലും ശുഭനാളുകള്‍ ധരയിതില്‍ ഘോഷിക്കുവാന്‍ തോഷമായ്
എന്നാളും മനമൊന്നുപോല്‍  നിറയുവാന്‍ ദിഷ്ടങ്ങളായ്, ദൃഷ്ടമായ്
നിന്നാളും പ്രഭവങ്ങളൊക്കെ വരമായ് നീ തൂകണം ഹൃദ്യമായ്

ചന്തം ചിന്തുമൊരുത്സവപ്രകൃതിയില്‍ വന്നെത്തിടും വര്‍ഷമേ !
വന്ദിക്കാം തവ സുന്ദരപ്രഭൃതിയേ ഹര്‍ഷാന്വിതം വന്നിടൂ
സ്വന്തം,ബന്ധമതൊന്നുമിന്നു വലുതായ് കാണാതെ നീ വന്നു ഹൃദ്-
സ്പന്ദം മന്നിലുയര്‍ത്തിടുന്നു കുടിലില്‍, കൊട്ടാരവാതില്‍ക്കലും

കാലങ്ങള്‍ പലതായി കാണ്മതിവനും ദൃശ്യങ്ങളാഘോഷമായ്
മേലേ നീലവിയത്തിലായ് തെളിയുമാ താരങ്ങള്‍പോല്‍ ഹൃദ്യമായ്
കാലക്കേടുകളൊക്കെനീക്കി നിറവാം സന്തോഷവര്‍ഷത്തിനായ്
കാലത്തിന്റെ കരുത്തുചാര്‍ത്തി നിതരാം നീയെത്തു ജീമൂതമായ്.

ഭൂവില്‍ നിന്‍ വരവോര്‍ത്തുകാത്തു പെരുകും സന്തോഷമോടേ സ്വയം
മേവുന്നുണ്ടു മനുഷ്യരൊക്കെ വിവിധം ഘോഷങ്ങളില്‍ ഭ്രാന്തമായ്
ആവുംപോലെയവര്‍ക്കു ഭാഗ്യനികരം നല്കീടണം വര്‍ഷമായ്
തൂവാന്‍ നീ മടി കാട്ടിടൊല്ല,വരു നീ സുസ്വാഗതം ചൊല്‍‌വു ഞാന്‍.

ഏറ്റം ഹൃദ്യതയോടെതന്നെയിവനും ചൊല്ലുന്നിതാശംസകള്‍
ഏറ്റത്തോടെ വരട്ടെ നല്ല നിറവില്‍ സൌഭാഗ്യമേവര്‍ക്കുമേ
ഏറ്റം നല്ലൊരു വര്‍ഷമായിയെവരും കൊണ്ടാടുവാന്‍ യുക്തമായ്
ഏറ്റം ഭൂതികളൊക്കെ ഭാഗ്യഭരമായ് ഭംഗ്യാ ഭവിക്കട്ടെ മേല്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
**************************************

(ശ്രീ ചന്തുനായര്‍ക്കുള്ള  ‘വിവാഹവാര്‍ഷികാശംസ)
.
“അവികലമഭിരാമം സര്‍വ്വസൌഭാഗ്യമോടേ
അവനിയിലതിമോദം വാഴ്ക നിങ്ങള്‍ ചിരംനാള്‍
ഇവനതിനവനീശന്‍ ശ്രീമഹാദേവപാദേ
അവിരതമണിയിക്കാം പ്രാര്‍ത്ഥനാമാല്യമിത്ഥം.“
(മാലിനി)
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::               
                     മംഗളാശംസ.
                     **************

അവനിയില്‍ നരജന്മം സാര്‍ത്ഥമാക്കും വിധത്തില്‍
നവതിയധികമോദം ഘോഷമാക്കുന്ന നാളില്‍
ഇവനൊരു കുറിമാനം വര്‍ണ്ണഭംഗ്യാ നിരത്തി
കവിതയില്‍ മൊഴിയുന്നൂ കേശവാശിസ്സിനായി

ഒരുവനു ധരതന്നില്‍ ധര്‍മ്മമൊട്ടേറെയുണ്ടാം
കരുതലൊടവയെല്ലാം കര്‍മ്മമായാചരിച്ചാല്‍
പുരഹരഭഗവാന്‍തന്‍ പ്രീതി സര്‍വ്വം ശരിക്കും
വരുമതു വരമാകും, ജീവിതം ധന്യമാവും !

അരിയൊരിടവമാസേ കാര്‍ത്തികയ്ക്കീ ക്ഷ്മതന്നില്‍
പെരുമയൊടൊരു വിപ്രന്‍ കേശവാഖ്യന്‍ ജനിച്ചു
വരജനമഖിലര്‍ക്കും മോദമേകുംവിധത്തില്‍
മരുവി,നവതിയെത്തും നാളുമെത്തീ മഹത്തായ് !

ജഗമിതില്‍ സകലര്‍ക്കും സൌഖ്യമേകുന്ന സാക്ഷാല്‍
ഭഗവതിയവിടേക്കും ഭാഗ്യമേകട്ടെ മേല്‍മേല്‍
മൃഗധരധരനാകും ദേവദേവന്‍ കനിഞ്ഞി-
ട്ടഗതവരമതെല്ലാമേകിടും, മംഗളം തേ.!
( മാലിനി )
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ശ്ലോകമാധുരി.60

ശ്ലോകമാധുരി.60.

 പോരൂ നീയെന്‍ കോകിലമേ,  പാടുക രാഗം
മാകന്ദങ്ങള്‍ പൂവിടുമീ നീലനിലാവില്‍
ഏറ്റം ഹൃദ്യം രാഗലയം ചേര്‍ന്നൊരു ഗാനം
കേള്‍ക്കുംനേരം മോദമെഴും മാമക ചിത്തം.
മത്തമയൂരം.

പൊങ്ങുന്നു ധൂമം ഭുവി നാലുപാടും
മങ്ങുന്നു നേത്രങ്ങള്‍ ജലാര്‍ദ്രമായി
വിങ്ങുന്ന ഹൃത്തിന്നൊരു ശാന്തി നേടാന്‍
ഏങ്ങുന്നു ദേവീസവിധേ വധുക്കള്‍.
ഇന്ദ്രവജ്ര.

വാടാതെ നിന്നീടു സുമങ്ങളേ ഹാ
ചേലൊത്ത മാല്യങ്ങള്‍ കൊരുത്തിടാം ഞാന്‍
നേടാനെനിക്കുണ്ടു വരങ്ങള്‍,മാറില്‍
മാല്യങ്ങളായ് കണ്ണനു ചാര്‍ത്തിടാം ഞാന്‍.
ഇന്ദ്രവജ്ര.

പാരിലുള്ള പലരോടുമിണങ്ങാന്‍
പാടുതന്നെയതിലുണ്ടൊരു കാര്യം
ആടിടുന്ന പലവേഷമതൊക്കേ
മോടിതന്നെ,തരിയില്ല ഋജുത്വം.
സ്വാഗത

കോട്ടംകൂടാതൊട്ടുനാള്‍ നിന്റെ മുന്നില്‍
മുട്ടുന്നൂ ഞാന്‍ പാദനാദം ശ്രവിക്കാന്‍
പൊട്ടത്തത്താലാണൊ, ചൊല്ലെന്റെ കണ്ണാ
കേട്ടില്ലല്ലോ നിന്‍പദത്തില്‍ സ്വനം ഞാന്‍
ശാലിനി.

ഒരുനാളിലുമെന്റെ ഹൃത്തില്‍ രോഷം
വിരിയില്ലെന്നതുമോര്‍ക്ക, നീ ചിരിക്കൂ
അരുണാധരി വന്നിടെന്റെ ചാരേ
കരയാനല്ല കരം ഗ്രഹിച്ചുകൊള്ളൂ.
വസന്തമാലിക.

അച്യുതാ, നിന്നെയിന്നീവിധം ഭക്തിയാല്‍
മെച്ചമായ് ബന്ധനം ചെയ്തു ഞാന്‍ ഹൃത്തടേ
പിച്ചവച്ചീടു നീയെന്‍ മനോവാടിയില്‍
കൊച്ചുകാല്‍പ്പാടിനാല്‍ ശുദ്ധമാമെന്‍ മനം !.
സ്രഗ്വിണി

 മാരവൈരി, തവ ഭൂഷകള്‍ കണ്ടാല്‍
ആരിലും പെരുകുമത്ഭുതപൂരം
ചാരമാര്‍ന്ന തനു,തോല്‍,തലതന്നില്‍
നാരി,നാഗമിവയെത്ര വിചിത്രം!
സ്വാഗത.

മധുരരസം നിറഞ്ഞുകവിയും പദങ്ങളെല്ലാം
നിരെനിരെയായ് നിരത്തിയിതുപോല്‍ രചിക്ക കാവ്യം
അതിലുണരും രസങ്ങളമൃതായ് നിനച്ചു ലോകര്‍
മദഭരിതം സ്വദിക്കുമതുതാന്‍ കവിക്കു മോദം.
വാണിനി

മിടുക്കുള്ളവള്‍ക്കാ കുടുക്കില്‍പ്പെടുത്താന്‍
വെടക്കാക്കിയെല്ലാമടിച്ചങ്ങെടുക്കാന്‍
കടക്കണ്ണുകൊണ്ടുള്ള തല്ലൊന്നവന്നായ്
കൊടുത്താല്‍മതീ,യാ ജളന്‍ തെല്ലതോര്‍ക്കാ.!
ഭുജംഗപ്രയാതം

ഒരുEnglish poem ഇങ്ങനെ രചിച്ചിട്ടു മലയാളം ലിപിയില്‍ ഇതുപോലെ എഴുതിയാല്‍
ചഞ്ചരീകാവലി വൃത്തത്തിലുള്ള ശ്ലോകമായി...(സംസ്കൃതവൃത്തത്തില്‍ ഇംഗ്ലീഷ്
പോയം)


Once upon a time when rooster had no tail then
suddenly God fixed a beautiful tail behind him
He was so glad when seen beautiful tail flourishing
He then said "you are so beautiful bird,come on, hai!"

വണ്‍സപ്പോണ്‍ ഏ ടൈം വെന്‍ റൂസ്റ്റര്‍ ഹാഡ് നോ ടെയില്‍ ദെന്‍
സഡന്‍ലീ ഗോഡ് ഫിക്സ്ഡേ ബ്യൂട്ടിഫുള്‍ റ്റേല്‍ ബിഹൈന്‍ഡ് ഹിം
ഹി വാസ് സോ ഗ്ലാഡ് വെന്‍ സീന്‍ ബ്യൂട്ടി ഒഫ് റ്റേല്‍ ഫ്ലറീഷിംഗ്
ഹി ദെന്‍ സെഡ് “യൂ ആര്‍ സോ ബ്യൂട്ടിഫുള്‍ ബേര്‍ഡ്, കമോണ്‍ ഹായ്!“

(ചഞ്ചരീകാവലി)

( യമം രം രം ഗം കേള്‍ ചഞ്ചരീകാവലിക്കു് )

 വസന്തം വന്നല്ലോ, പൂക്കളെങ്ങും നിരന്നൂ
മനസ്സില്‍ സന്തോഷപ്പൂക്കളും പൂത്തു നില്‍പ്പൂ
വരൂ,നാമൊന്നായീ പൂക്കളം തീര്‍ത്തിടേണം
വരുന്നൂ മാവേലിത്തമ്പുരാന്‍ കാണ്മതിന്നായ് !
(ചഞ്ചരീകാവലി)

        
ആരെന്‍ ജീവിതയാത്രതന്‍ വഴികളില്‍ ദീപംകണക്കുജ്ജ്വലം
നേരും നന്മയുമൊക്കെ നല്‍കി നിറവായ് നേരേ നയിച്ചെന്നുമേ
പാരില്‍ പാരമപാരപുണ്യവരമാം ‘മാതാപിതാക്കള്‍‍’ക്കു ഞാന്‍
ഈ രാഗാമൃതഗീതമാല്യമതുലം സ്നേഹത്തൊടര്‍പ്പിച്ചിടും
ശാര്‍ദ്ദൂലവിക്രീഡിതം

ആലേ,നീ തലതാഴ്ത്തിടേണ്ട,ചൊടിയായ് നിന്നീടു ,നിന്‍ താഴെയായ്
കൂലംകുത്തി ഗമിച്ചിടുന്നു  ചുഴിയും ചേറും കലര്‍ന്നുള്ളവള്‍
മാലോകര്‍ക്കവള്‍തന്റെ വന്യതയതാണേറ്റം പ്രിയം, വന്ദ്യനാം
ആലേ ,യോര്‍ക്കുക നിന്റെ ധന്യതയതിന്നുണ്ടാവുമോ പാരിതില്‍!
ശാര്‍ദ്ദൂലവിക്രീഡിതം

 ആരായാലുമൊരാലുകാണ്‍കെയടിയില്‍ തെല്ലൊന്നിരുന്നീടിലോ
സാരം ശാന്തി വരിച്ചിടും, മനമതില്‍ സൌഖ്യം വരും നിശ്ചയം
പാരില്‍ നല്ല മനുഷ്യരുണ്ടു സമമായാര്‍ക്കും തണല്‍ നല്‍കിടും
പാരം ഹൃദ്യതയേകിടുന്നവരെ നാം മാനിക്കിലോ ധന്യമാം!
ശാര്‍ദ്ദൂലവിക്രീഡിതം.

ഏറ്റം വിഭ്രമമോടെവന്നു നടയില്‍ കൈകൂപ്പിടും വ്യാധിതര്‍-
ക്കൂറ്റത്തോടെ സുരക്ഷയേ‌കിയഭയം നല്‍കുന്ന ഭദ്രേ,ശിവേ
നീറ്റും കഷ്‌ടത വന്നിടുന്ന സമയത്താലംബമാമംബികേ
ചോറ്റാനിക്കര വാണിടുന്ന കരുണാമൂര്‍ത്തേ! സദാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കേകേ,കാകളി,കൈരളീ,കുമുദിനീ കാവ്യപ്രമാണങ്ങളേ
പോകേണ്ടെന്നുടെ കാവ്യവേദി നിറവായ് നില്‍ക്കാന്‍ വരൂ കൃത്യമായ്
ആകാരം പരിപൂര്‍ണ്ണമായ് ശിഥിലമായ് തീര്‍ന്നിന്നു പേക്കോലമായ്
ഈ കാവ്യാംഗന കേണിടുന്നു,ശുഭമാം വൃത്തത്തില്‍ നിര്‍ത്തീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

 ഞാനോ ജ്ഞാനി,യറിഞ്ഞിടുന്നു സകലം കാര്യങ്ങളെന്നീവിധം
മാനംകെട്ടൊരു ചിന്തവന്നു നിറയും നേരത്തിതോര്‍ത്തീടണം
മാനങ്ങള്‍ക്കുമഗാധമാണു നിറവാം ജ്ഞാനം,സ്വയം ബോദ്ധ്യമായ്
മാനത്തോടെയറിഞ്ഞിടുന്നതതുതാന്‍ ജ്ഞാനം, ഫലം ശ്രേഷ്ഠമാം !.
ശാര്‍ദ്ദൂലവിക്രീഡിതം.

ഞാനോ വേണു,വൊരാളു ചുണ്ടില്‍ മൃദുവായ് വച്ചിട്ടു താളത്തില-
ങ്ങാനന്ദത്തൊടെയൂതിടുന്ന സമയം ഗാനം പൊഴിക്കുന്നവന്‍
നൂനം പൊള്ളയതായൊരെന്‍ തനുവിലീ നാദം നിറച്ചീശ്വരന്‍
മാനത്തോടെ ജഗത്തില്‍ വച്ചതു മഹാപുണ്യം, നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

പാടേ പാടുകള്‍ പാടുനോക്കി പടിവിട്ടീടുന്നനേരം മനം
പാടുന്നുണ്ടു പദങ്ങള്‍ പയ്യെ,യതിനാല്‍ പാടൊക്കെ മാഞ്ഞൂ സഖേ!
പാടേ പാടിയ പാട്ടിലൊക്കെ ദുരിതം വായ്ക്കുന്നുവെന്നാകിലോ
പാടേയൊക്കെ മറന്നിടൂ, പുതിയ ഗാനം പാടിടാം വന്നിടൂ.
ശാര്‍ദ്ദൂലവിക്രീഡിതം

പൂച്ചും ജന്തുവതാണു ‘പൂച്ച‘,യതുപോല്‍ നത്തുന്നതോ ‘നത്തു‘താന്‍
കപ്പല്‍തന്നിലിറങ്ങി 'കപ്പ',യതിനോ ടൊപ്പത്തില്‍ 'കപ്പയ്ക്ക'യും
സന്ധിക്കുന്നതു ‘സന്ധ‘ തന്നെ,യതില്‍നിന്നുണ്ടായിയീ ‘ചന്ത‘യും
‘അപ്പം‘ കല്ലിലുമപ്പുമല്ലൊ,യിവിധം വാക്കിന്റെയര്‍ത്ഥം സഖേ.
ശാര്‍ദ്ദൂലവിക്രീഡിതം.
(പൂച്ചുക=മാന്തുക;നത്തുക=ഇടയ്ക്കിടയ്ക്കു മൂളുക;കപ്പയ്ക്ക=പപ്പയ
സന്ധിക്കുക=ഒത്തുകൂടുക;അപ്പുക=പറ്റിപ്പിടിക്കുക
)

ഭീഷ്മന്‍ ‍,ഭൂതഗണാധിപന്‍ ‍, ഫണിധരന്‍ ‍, നേര്‍ഫാലനേത്രന്‍ ‍, ഭവന്‍
ശിഷ്ടന്മാര്‍ക്കഭിരക്ഷകന്‍ ‍, കനിവെഴാ ദുഷ്ടര്‍ക്കു സംഹാരകന്‍
ശീദ്യം വാഹനമായവന്‍ ‍‍, സകലസൃഷ്ടിക്കും ശിവം നല്‍കുവോന്‍
ഹൃദ്യം നല്‍‌വരമേകണം,പുരഹരാ പാദം നമിക്കുന്നു ഞാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

മാനത്തമ്പിളി മെല്ലെയാ മികവെഴും സൌവര്‍ണ്ണമുത്തൊക്കെയി-
ന്നാനന്ദത്തൊടു ചേര്‍ത്തെടുത്തു പതിയേ നൂലില്‍ കൊരുത്തീടവേ
പിന്നിപ്പോയൊരു നൂലില്‍നിന്നു ചിതറീ മുത്തൊക്കെയാമുഗ്ദ്ധമായ്
മുന്നില്‍ത്തന്നെ നിരന്നിടുന്നു,നിശയില്‍ മിന്നുന്നു താരങ്ങളായ്!
ശാര്‍ദ്ദൂലവിക്രീഡിതം

മെത്തും മുഗ്ദ്ധതയാര്‍ന്ന ശുദ്ധകവിതാമുത്തുക്കളൊക്കുന്നപോല്‍
ഉത്സാഹത്തൊടു മത്സരിച്ചു നിരയായ് തീര്‍ക്കേണമെന്നോര്‍ത്തു ഞാന്‍
യുക്തം വാക്കുകള്‍ കോര്‍ത്തെടുത്തു നിറവാം ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തം മൌക്തികശോഭചേര്‍ത്തു സവിധേ വയ്ക്കുന്നു ചാര്‍ത്തീടുവാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

വന്ദ്യന്‍ വ്യാസമുനീന്ദ്രനന്നു ജയതന്‍ ശ്ലോകങ്ങള്‍ ചൊല്ലീടവേ
ദന്തംകൊണ്ടവയൊന്നിനൊന്നു തുടരേയാലേഖനം ചെയ്തപോല്‍
മാന്ദ്യം തെല്ലുവരാതെതന്നെ വരമാം ശ്ലോകങ്ങളെന്‍ ഹൃത്തിലായ്
സ്പന്ദിച്ചീടുവതിന്നു നിന്റെ വരമേകേണം, ഗണേശാ സദാ
ശാര്‍ദ്ദൂലവിക്രീഡിതം

വയ്ക്കാമീവിധമൊക്കെയെന്നു മധുരം ചൊല്ലീട്ടു നീ ഹൃദ്യമായ്
വച്ചൂ കൈകളിവന്റെ കൈയിലതിനാല്‍ പെട്ടൂ,മഹാകഷ്ടമായ്
വായ്ക്കും കഷ്ടതകൊണ്ടു തന്നെ വലയുന്നിന്നീവിധം ഞാനിതാ
വയ്ക്കുന്നെന്നുടെ കൈകളെന്റെ തലയില്‍, നീയൊന്നു പോയീടുമോ?
ശാര്‍ദ്ദൂലവിക്രീഡിതം

വീണാപാണിയുണര്‍ന്നിടെന്റെ തുണയായ് വാണീടണം പൂര്‍ണ്ണമെന്‍
പാണിദ്വന്ദമണച്ചിടുന്നിതിണയായ് ചേണാര്‍ന്ന പാദങ്ങളില്‍
ഏണാങ്കാനനശോഭ ഭംഗമിയലാതാതങ്കമെന്യേ മുദാ
കാണാകേണമെനിക്കു കാവ്യമുണരാന്‍ , വാണീ വണങ്ങുന്നു ഞാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

അമ്പത്തൊന്നക്ഷരങ്ങള്‍ നിരനിരനിരയായ് വൃത്തിയായ് വൃത്തമായ് ഞാന്‍
വമ്പത്തംചേര്‍ന്നമട്ടില്‍ കവിതയില്‍ സുമമായ് കോര്‍ത്തിടാനോര്‍ത്തിടുമ്പോള്‍
അന്‍‌പൊത്തെന്‍ ഹൃത്തില്‍ മെത്തും ചൊടിയൊടെയുടനേ വന്നിടൂ സ്രഗ്ദ്ധരേ നീ
ഇമ്പത്തോടൊത്ത വര്‍ണ്ണപ്പൊലിമയില്‍ മിഴിവായ് മിന്നിടൂ, വൃത്തമുഗ്ദ്ധേ !
സ്രഗ്ദ്ധര

‘അര്‍ജന്റീനയ്ക്കു സപ്പോര്‍ട് ‘ പലരിവിടിതുപോല്‍ കാത്തുനില്‍ക്കുന്നു,വെന്നാല്‍
അര്‍ജന്റായൊന്നു ചൊല്ലാമിവനതുഹിതമാണാ ജയം വന്നിടേണം
അര്‍ജന്റാകാതെയെന്നും കളികളിതുവിധം കാണു, ഫൈനല്‍ വരട്ടേ
അര്‍ജന്റീനയ്ക്കു ഞാനാ വിജയമരുളിടും,തെറ്റിയാല്‍ പോട്ടെ,പോട്ടേ.
സ്രഗ്ദ്ധര.

ആനന്ദത്തില്‍ നിലമ്പൂരിതുവിധമിരുനാള്‍ കൂടിയാഘോഷമായി-
ട്ടൂനം തട്ടാതെ നമ്മള്‍ കളി,ചിരി,കവിതാ,ശ്ലോകമാലാപമെല്ലാം
വേണുംവണ്ണം നടത്തിപ്പിരിയുമളവിലെന്‍ ചിത്തമോതുന്നു ” മോദം
നീണാള്‍ വാഴട്ടെ,ഹൃദ്യസ്‌മരണകളിനിയും പൂത്തുനില്‍ക്കട്ടെ ഹൃത്തില്‍“.
സ്രഗ്ദ്ധര.

ഓടും നാടാകെ വോട്ടിന്നിരവുപകലു,മെ ന്താകിലും കാലുനക്കും
നേടും കാമിച്ചതെല്ലാമതിനു നവനവം സൂത്രമെല്ലാമെടുക്കും
തേടും പിന്നീടു കേസിന്‍പിടിയിലമരവേ ജാമ്യ,മീ മട്ടിലായി-
ക്കൂടും തോല്‍ക്കട്ടിയോര്‍ത്താല്‍ "മനുജനുപിറകില്‍ത്തന്നെ കണ്ടാമൃഗങ്ങള്‍"
സ്രഗ്ദ്ധര.(സമസ്യാപൂരണം)

ഓണത്തിന്‍ നാളിതില്‍ ഹാ! ചനുചനെയുതിരുന്നീ മഴച്ചാറ്റലില്‍ ഞാന്‍
കാണുന്നുണ്ടിത്രമാത്രം നിനവുകള്‍ നനയും പൂക്കള്‍തന്‍ ഹാസ്യഭാവം
വേണുംവണ്ണം നിരന്നിട്ടലസമലസമീ പൂക്കളോതുന്നതെന്താ-
“ണോണപ്പൂത്തുമ്പി,യോണക്കളികളിവ മഴച്ചാറ്റലില്‍ മുങ്ങി,കഷ്ടം!“
സ്രഗ്ദ്ധര.

നേരേ താരങ്ങള്‍ വിണ്ണില്‍ തെളുതെളെവിരിയുംനേരമാരമ്യമായി
താരാനാഥന്‍ പൊഴിച്ചുള്ളമൃതകിരണമാം വര്‍ഷമെങ്ങും പതിക്കേ
പാരം പ്രേമിക്കപാരം പ്രമഥവിരഹമാം തീ തപം ചേര്‍പ്പു, കഷ്ടം!
ക്രൂരം വൈരുദ്ധ്യ,മാര്‍ക്കും വിരഹമെരിയവേ വര്‍ഷമേകില്ല ഹര്‍ഷം.
സ്രഗ്ദ്ധര

പൊന്നിന്‍‌ചിങ്ങം പിറന്നൂ, നിരനിരനിരയായ് പൂക്കളെങ്ങും നിരന്നൂ
മന്നില്‍ മര്‍ത്ത്യര്‍ക്കു ഹൃത്തില്‍ മധുരമധുരമാം ഭാവമാകേ നിറഞ്ഞൂ
ഇന്നിന്‍ സൌഭാഗ്യപൂരം കുസുമതതിയുണര്‍‌ത്തീടുമീ മട്ടിലെന്നും
മിന്നട്ടേ പുഷ്ടിയോടേ, ശുഭമൊരു നവവര്‍ഷം നമുക്കെത്തിടട്ടേ!
സ്രഗ്ദ്ധര.

രാമന്മാര്‍ മൂന്നുപേരീ ധരണിയിലടരാടാന്‍ ‍,ഹലം കൈയിലേന്താന്‍
നേരേ മര്‍ത്ത്യന്റെ ജന്മം ഭുവിയില്‍ ദുരിതമായ് തീര്‍ന്ന കാര്യം കഥിക്കാന്‍
നേരേ വന്നിന്നു മുന്നില്‍ തെളിയെ,യിവരിലേ രാമനേതാണഭംഗം
നേരേ പാരില്‍ ചരിക്കാന്‍ മഹിതമഹിതമാം മാതൃകാരൂപ,മോര്‍പ്പൂ !
സ്രഗ്ദ്ധര

വിദ്വാന്മാര്‍ വൃത്തഭംഗ്യാ വിരവൊടെ വടിവില്‍ ശ്ലോകമെല്ലാം നിരത്തേ
ഉദ്യോഗത്തോടെ ഞാനാ സഭകളിലധികം ശ്രദ്ധയോടെത്തിടുമ്പോള്‍
ഖദ്യോതംപോലെ മിന്നിത്തെളിയുമവയിലെന്‍ ചിത്തമാര്‍ക്കും പ്രമോദം
സദ്യോഗംതന്നെ,പുണ്യം!, പെരുമയിലുയരട്ടക്ഷരശ്ലോകരംഗം.
സ്രഗ്ദ്ധര    
                                                                                                    
സീതാനാഥം, സുരേശം, സുരവരനമിതം, സൂര്യവംശപ്രശസ്തം
സാകേതാധീശമാര്യം സകലമുനിഹൃദന്തസ്ഥിതം,ഭക്തവത്സം
ഭൂതാധീശാദിവന്ദ്യം , ഭവഭയമഖിലം ഭസ്മമാക്കും ഭവേശം
മായാതെന്‍ മാനസത്തില്‍ മരുവണമനിശം മാപതീശം ഭജേഹം.
സ്രഗ്ദ്ധര
            
ഊനം വരാതെ മമ നാവില്‍ വസിച്ചു നിറവായുള്ള വര്‍ണ്ണമതുലം
മാനങ്ങളോടെയുണരാന്‍ വാണി നിന്റെ വരദാനം കൊതിപ്പിതിവനും
സൂനങ്ങള്‍പോലെയവ നിന്‍‌പാദപൂജകളിലെന്നര്‍ഘ്യമായി നിതരാം
ഗാനങ്ങളായി തിരുനാമങ്ങളെന്നുമകതാരില്‍ കവിഞ്ഞൊഴുകണേ.
മത്തേഭം.(സമസ്യാപൂരണം)

**********************************************

Monday, June 19, 2017

ശ്ലോകമാധുരി.59

ശ്ലോകമാധുരി.59.
*****************

വഴിതെറ്റിടാതെയുലകത്തില്‍ വാണിടാന്‍
വഴിയായി നിന്റെ വരമേക ശൈലജേ
അഴിയാത്ത ഭക്തി വിടരുന്ന ഹൃത്തില്‍ വ-
ന്നഴകോടെ വാഴ്കിലതുമെത്ര ധന്യമാം!
മഞ്ജുഭാഷിണി
ഞെട്ടറ്റുവീണ ചില പൂക്കളെയോര്‍ത്തു നിങ്ങള്‍
ഞെട്ടേണ്ടതില്ലതിനു കാരണമുണ്ടു ഭൂവില്‍
മട്ടും പ്രഭൂതികളൊടൊട്ടുവസിക്കുമെന്ന-
ങ്ങൊട്ടും നിനയ്ക്കരുതു,നശ്വരമാണു സര്‍വ്വം.
വസന്തതിലകം.
ദന്താവളാസ്യ,നപരന്നു മുഖങ്ങളാറു,
പൊന്തുന്നൊരാറു,പിറ,തീയെരിയും ത്രിനേത്രം
എന്താണു ചൊല്‍‌വതിനിയീവിധമാണു ഗൌരീ-
കാന്തന്റെ കാര്യമതിദുസ്സഹമാണു, കഷ്ടം!
വസന്തതിലകം.
പൂമാലയല്ല, പലപാമ്പുകള്‍ മാറിടത്തില്‍
മാലേയമല്ല,ചുടുചാമ്പലതാണു മെയ്യില്‍
മാലൊന്നുമില്ല,നടനം ചുടുകാട്ടിലയ്യോ
കാലാരി, നിന്‍ ചരിതമത്ഭുതമാണു പാര്‍ത്താല്‍ !
വസന്തതിലകം
അന്നു ഞാന്‍ നിന്നൊടായ് ചൊന്ന ദുഃഖങ്ങളെ
ഒന്നു തീര്‍ത്തീടുവാനെന്തിനീ താമസം ?
ഇന്നു ഞാനീവിധം മുന്നിലെത്തീ ഹരേ!
മന്നില്‍ ഞാനാന്യരില്‍ കാണ്മതില്ലാശ്രയം.
സ്രഗ്വിണി
പാടുപെട്ടീവിധം പാട്ടുപാടൊല്ല നീ
പാടുവാന്‍ നിന്‍സ്വരം പാകമല്ലോര്‍ക്കണം
പാടിടും പഞ്ചമം രാഗമാ കോകിലം
പാടുനോക്കീടു നീ പോക കാകാ ജവം!
സ്രഗ്വിണി
മാലതിപ്പൂക്കളെല്ലാമെടുത്തിട്ടു നീ
മാലതീമാലയായ് ചാര്‍ത്തിയെന്‍ മാറിലായ്
മാലതീ, നീ പിരിഞ്ഞോരു നേരത്തു ഹാ!
മാല തീമാലയായ് ,താപമാര്‍ന്നെന്‍ മനം.
സ്രഗ്വിണി
വളഞ്ഞും പുളഞ്ഞും തെളിഞ്ഞും ഗമിക്കും
നിളക്കെന്തു ചേലാണു കാണാന്‍ മനോജ്ഞം!
കുളിര്‍ത്തെന്നലേറ്റീ കരയ്ക്കൊന്നിരിക്കേ
മയങ്ങുന്നു ചിത്തം, മഹാസൌഖ്യപൂരം!
ഭുജംഗപ്രയാതം.
 പുഴയുടെയരികത്തായെത്തിടും നേരമയ്യാ !
അഴലുകളൊഴിയുന്നൂ, ശാന്തി കൈവന്നിടുന്നു
ചുഴി,മലരികളെല്ലാം ജീവിതത്തില്‍ വരുമ്പോള്‍
കഴിവതുമിവിടേയ്ക്കൊന്നെത്തു, സൌഖ്യം വരിക്കാം.
മാലിനി.
‘വിരോധമാം വികാരമെന്റെ ഹൃത്തില്‍ വന്നുകൂടുവാന്‍
ഒരിക്കലും വരൊല്ല’ യെന്നതാം വരം തരേണമേ
ഹരേ,ധരിത്രിതന്നിലുള്ള മര്‍ത്ത്യരൊക്കെയും സ്ഥിരം
പെരുത്ത മൈത്രിയോടെവാഴുവാന്‍ തൊഴുന്നു നിന്‍‌പദം.
പഞ്ചചാമരം.
 എണ്ണാനൊക്കരുതാത്തപോല്‍ പലവിധം ദുഷ്ക്കര്‍മ്മമാണൊക്കെയും
ദണ്ണത്തോടെയറിഞ്ഞിടുന്നവ മനം നീറ്റുന്നുവെന്നാകിലും
കണ്ണാ,നിന്‍ മധുമന്ദഹാസമിതുപോല്‍ കാണുന്നനേരത്തു ഞാന്‍
എണ്ണുന്നെന്നുടെ പാപമൊക്കെയൊഴിവാക്കും ഭൈഷജം നിന്‍സ്മിതം!
ശാര്‍ദ്ദൂലവിക്രീഡിതം.
 കണ്ടാല്‍ കേമനൊരുഗ്രശബ്ദമിതുപോലുണ്ടാക്കിലും ഹൃദ്യമായ്
മണ്ടുന്നമ്പലവാസിതന്‍ വടിവില്‍ നീയെല്ലാടവും മാന്യനായ്
പണ്ടേ നിന്നൊടടുത്തു നിന്‍ വിവിധമാം താളം ശ്രവിക്കാനുമായ്
ചെണ്ടേ നിന്നുടെ ദാസനായിവിടെ ഞാന്‍ നില്‍ക്കുന്നു നിശ്ശബ്ദനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണോ മൂന്നു, തലയ്ക്കു മേലെ ജടയില്‍ പെണ്ണൊന്നു വാസം, സുതര്‍
പൊണ്ണന്‍ കുമ്പയൊടാനമോറനപരന്നാറാണു വക്ത്രങ്ങളും
ദണ്ണം തോന്നുവതൊന്നുമല്ല ഫണിയാണാമേനിയില്‍,മാമല-
പ്പെണ്ണേ നിന്‍ പതിമാത്രമെത്ര ചതുരന്‍, ചൊല്ലാന്‍ മടിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
കണ്ണീര്‍മുത്തുകള്‍ കോര്‍ത്തെടുത്തു തുയര്‍തന്‍ ഹാരങ്ങള്‍ നീ തീര്‍ക്കവേ
ദണ്ണംകൊണ്ടു വലഞ്ഞതെന്‍ ഹൃദയമാണെന്നുള്ളതോര്‍ത്തീടു നീ
കണ്ണായ് നീ കരുതുന്നൊരാ സഹജരോ കണ്ടില്ല നിന്‍ കണ്ണുനീര്‍
എണ്ണീടാര്‍ക്കുമിതാണു ദുര്‍വ്വിധി,യതില്‍ ദുഃഖിച്ചിടേണ്ടാ സഖീ!
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊല്ലാന്‍ ശ്ലോകമതൊക്കെയോര്‍ത്തു സഭയില്‍ വന്നപ്പൊഴുള്ളത്തിലായ്
വല്ലാതുള്ളൊരു വിഭ്രമം പ്രകടമായ് വന്നെന്നതോര്‍മ്മിപ്പു ഞാന്‍
മെല്ലേ ഞാനതു ചൊല്ലിടാതെ ചുളുവില്‍ പിന്നോട്ടു മാറീ,സ്വയം
മല്ലില്ലാതെ പുറത്തുവന്ന നിമിഷം പോയെന്‍ ഭ്രമം പൂര്‍ണ്ണമായ്!
ശാര്‍ദ്ദൂലവിക്രീഡിതം
നീയേയെന്നുടെ രക്ഷയെന്നു കരുതിപ്പാര്‍ക്കുന്നു ഞാന്‍ ക്ഷേമമായ്
മായേ നിന്നുടെയക്ഷിയെന്നില്‍ നിയതം തൂവട്ടെ രക്ഷാമൃതം
തായേ മന്നിടമിക്ഷണത്തില്‍ ദുരിതം തന്നാലുമക്ഷീണമായ്
തായേ നിന്നുടെ രക്ഷയെന്നി,ലതുതാന്‍ സംരക്ഷ! കൂപ്പുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
‘പൂരം‘ സൌഭഗപൂരനാളു പുരുഷന്നെന്നുള്ള ചൊല്‍ സാര്‍ത്ഥമായ്-
ത്തീരുംവണ്ണമെനിക്കു ജീവിതസുഖം നല്‍കുന്നു സര്‍വ്വേശ്വരന്‍
പാരം നല്ല കുടുംബവും സകലസൌഭാഗ്യങ്ങളോടൊത്തു നീ
നേരായ് നല്‍കിയതെന്റെ ധന്യത, പദം കൂപ്പുന്നു ഞാന്‍ ശ്രീപതേ!
ശാര്‍ദ്ദൂലവിക്രീഡിതം
ഭക്തിപ്രേമസുധാരസം നുകരുവാനായിട്ടു  ഞാനിന്നിതാ
എത്തുന്നീ ഗുരുവായുമന്ദിരമതില്‍ക്കെട്ടിന്നകത്തിങ്ങനേ
മൊത്തം ശക്തിയെടുത്തു ഞാന്‍ തിരുനടയ്ക്കെത്തുന്നനേരത്തു നീ
ചിത്തം തട്ടിയെടുത്തു,ഞാന്‍ മധുരസം സൂക്ഷിപ്പതെങ്ങാണു ചൊല്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
മണ്ണില്‍ വീണുകിടന്നു നീയിതുവിധം മണ്ണോടു ചേരുമ്പൊഴും
പൂര്‍ണ്ണം തൃപ്തിയൊടേ ചിരിച്ചു വിലസുന്നെന്നുള്ളതാണത്ഭുതം!
മന്നില്‍ നിന്നുടെ ജന്മമെത്ര സഫലം, ഞാനിന്നു നിന്‍ മുന്നിലായ്
നിന്നീടുന്നൊരു നേരമെത്ര മഹിതം, പൂവേ! വണങ്ങുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
മറ്റുള്ളോര്‍ സ്തുതി ചെയ്യവേ,യൊരു മയില്‍പോല്‍ പീലി നീര്‍ത്തുന്നു നീ
മറ്റുള്ളോരപരര്‍ക്കതേകെ വിഷമത്താലീര്‍ഷ്യ കൊള്ളുന്നു ഹാ!
കഷ്ടം തന്നെ,യധോഗതിക്കു ഗതിയായ് തീരുന്നു നീ ചിത്തമേ
തുഷ്ട്യാ നന്മകളെ സ്തുതിക്ക,യതുതാന്‍ സത്താം ഗുണം.വൃദ്ധിയും.
ശാര്‍ദ്ദൂലവിക്രീഡിതം
 മിന്നും പീലികള്‍ ചേലിലാടി വിലസും നിന്‍ മൌലി,സമ്മോഹനം
ചിന്നും നിന്നുടെ വംശിനാദ,മതുലം പീതാംബരം,കാര്‍നിറം
പൊന്നാം ശ്രീഗുരുമാരുതേശപുരിതന്‍ പുണ്യം,കണക്കറ്റ മ-
ട്ടെന്നും കാണുവതിന്നെനിക്കു തുണയായ് വന്നീടണം മത്പ്രഭോ!
ശാര്‍ദ്ദൂലവിക്രീഡിതം.സമസ്യാപൂരണം.
ശ്ലോകംതീര്‍ത്ത രസത്തിലൊക്കെയിവനും ചാര്‍ത്തുന്നിതീ വേദിയില്‍
മൂകന്മാര്‍ പലരും കടന്നുവരുമെല്ലാം കണ്ടു പോകുന്നു ഹാ!
ആകെക്കൂടിയൊരഞ്ചുപേരതിനുടന്‍ ചാര്‍ത്തുന്നു ലൈക്കെങ്കിലി-
ന്നാഢ്യന്മാര്‍ക്കതു വൈരമോ, ചതുരമോ, നല്‍കാ കമന്റൊന്നുമേ!
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യംതന്നെയിതേവിധം സഹൃദയര്‍ ചൊല്ലുന്ന വാക്കൊക്കെയും
നേദ്യം‌പോലെ വിശുദ്ധമാണതു മഹാപുണ്യം ,മനോരഞ്ജനം
ഉദ്യോഗത്തൊടിതേവിധത്തിലെഴുതും കാവ്യങ്ങളെന്‍ ഹൃത്തിലേ
ഖദ്യോതം മിഴിവായ് പൊഴിക്കുമൊളിതാന്‍, മിന്നട്ടെ സൌവര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നോളം നിന്റെ നാമം മനമിതിലുരുവിട്ടീടുവാന്‍ തോന്നിയില്ലാ
ഇന്നാണാ സത്യമോര്‍പ്പൂ, ഇനിയിതിനുടവായീടുവാനെന്തു ചെയ്‌വേന്‍?
ഇന്നിപ്പോള്‍ വൈകിയാലും തവതിരുമുഖമെന്‍ ചിത്തില്‍ മിന്നിത്തിളങ്ങു-
ന്നിന്നാണെന്‍ ഭാഗ്യമീമട്ടുണരുവതതു ഞാന്‍ കാത്തിടും ധന്യമായി!
സ്രഗ്ദ്ധര.
കുന്നിന്മേലേ വിളങ്ങും മലമകളിവനേ കാത്തുരക്ഷിക്കവേണം
കുന്നിക്കും ഭക്തിയോടേയടിയനിവിടെ നിന്‍ പൂജചെയ്യുന്നു നിത്യം
കുന്നോളം ദുഃഖമാര്‍ത്തിട്ടിവനു രുജവരുംനേരമന്‍‌പോടു മാന്ധാം-
കുന്നില്‍ വാഴുന്നൊരമ്മേ,വരുകയിവനു നല്‍കീടുവാന്‍ തൃക്കടാക്ഷം
സ്രഗ്ദ്ധര
നാടാകേ ചാടിയോടീട്ടതുപടി ചതുരോപായമെല്ലാം മൊഴിഞ്ഞ-
ങ്ങാടോപം ശീലമാക്കീട്ടവയുടെ ഫലമായ് സ്ഥാനമാനങ്ങള്‍ നേടീ
വാടാതേ മുന്നില്‍വന്നീ കളിയിതുതുടരും ഭോഷരേ,ഞങ്ങളോര്‍പ്പൂ
“കൌടില്യം കാട്ടുവോര്‍ക്കിന്നടിയറവരശിന്നേതു കള്ളിക്കകത്തോ!“
സ്രഗ്ദ്ധര-സമസ്യാപൂരണം
 പ്രത്യക്ഷം വൃക്ഷജാലം സുരുചിരസുമജാലം വിരിച്ചീവിധത്തില്‍
സാക്ഷാല്‍ ക്ഷോണിക്കു മോദം മദഭരമുയരും മട്ടിലാര്‍ത്താടിടുമ്പോള്‍
ഹൃദ്യം ഹ്ലാദം പെരുത്തീ പെരുമയരുമയാം സ്വര്‍ണ്ണവര്‍ണ്ണങ്ങളാലേ
ശ്ലോകം ശോകംവിനാ തീര്‍ത്തിവിടെ വടിവൊടേ വയ്പ്പു രമ്യം രസിക്കാം!
സ്രഗ്ദ്ധര
വിദ്യാസമ്പന്നനാണെന്നതു ചിലനിമിഷം വൃത്തിയായോര്‍ത്തിടാതേ
മദ്യക്കുപ്പിക്കുപിമ്പേ ചപലതപെരുകും ജാഡപൊക്കാന്‍,നടിക്കാന്‍
ഉദ്യോഗപ്രൌഢികാട്ടാന്‍ സഹചരുമൊരുമിച്ചാടിയെന്നും തിമിര്‍ക്കാന്‍
മദ്യം സ്തുത്യം നിനച്ചാല്‍, പകലുമിരവിലും പാടുപെട്ടീടുമാരും!
സ്ര
ഗ്ദ്ധര.സമസ്യാപൂരണം.
ശ്രീയോടെന്‍ ജന്മനാളില്‍ സുമധുരതരമാം വര്‍ണ്ണമെല്ലാം തിളങ്ങും
ശ്രീയായ് ശോഭായമാനം സുമഗണമഖിലം നല്‍കിയോരേ, നമിപ്പൂ
ശ്രീയായെന്‍ നന്ദിചൊല്ലാനിവനിതവിനയത്തോടെ നില്‍ക്കുന്നു മുന്നില്‍
ശ്രീയാണീ സൌഹൃദത്തിന്‍ പെരുമഴ കരളില്‍ വന്നുവര്‍ഷിച്ച ഹര്‍ഷം!
സ്രഗ്ദ്ധര.  
****************************************************

ശ്ലോകമാധുരി.58

ശ്ലോകമാധുരി.58.
*************


ധന്യമായ വിധമൊന്നുമിന്നു നാം
കാണ്മതില്ലതിനു കാര്യമെന്തെടോ?
വന്യമായ ചില ദുഷ്കൃതങ്ങളാല്‍
ഉണ്മയും മറയുമാറു വന്നതാം!
രഥോദ്ധത.
 നല്ലേറും തവവദനം തെളിഞ്ഞുകണ്ടാല്‍
എല്ലാമെന്‍ സുകൃതമതായ് നിനച്ചിടാം ഞാന്‍
വല്ലാതേ പരുഷവചസ്സുരച്ചിടാതേ
മല്ലാക്ഷീ വരുകരുകില്‍ ചിരിച്ചു ഭംഗ്യാ.
പ്രഹര്‍ഷിണി
ഉറക്കം കുറയ്ക്കുന്ന കാര്യങ്ങള്‍ മൊത്തം
മറക്കുന്നതാണാര്‍ക്കുമേറ്റം മഹത്ത്വം
ഉറക്കം നമുക്കെന്നുമേകുന്ന സൌഖ്യം
മറഞ്ഞാല്‍ മഹാക്ലേശമാര്‍ക്കുന്നിതാര്‍ക്കും .
ഭുജംഗപ്രയാതം.
സദാ ജ്യോതിയായെന്‍ ഹൃദന്തത്തില്‍ സത്തായ്
മുദാ താരകം പോല്‍ തിളങ്ങും മഹസ്സേ
ഇദം ദിവ്യരൂപം സ്മരിക്കുന്നു നിത്യം
സദാനന്ദജായേ, പ്രസീദ പ്രസീദ.
ഭുജംഗപ്രയാതം.
അരുതരുതിതുപോലേ ദുഷ്ടമാം വൃത്തി നിത്യം
പെരിയ ദുരിതമേകും, നല്ലതല്ലെന്നതോര്‍ക്കൂ
പരമപുരുഷപാദം ഹൃത്തിലോര്‍ത്തീടു ഭക്ത്യാ
പെരുമയുമുളവാകും, ജീവിതം സാര്‍ത്ഥമാവും.
മാലിനി
പെരുമ പലവിധത്തില്‍ വന്നുചേരുന്നനേരം
കരുതുകമനതാരില്‍ ദൈവമേകുന്നിതെല്ലാം
ഒരു നൊടിയവനേ നാം നിത്യമോര്‍ത്തീടുമെങ്കില്‍
പെരുകിടുമലപോലേ സര്‍വ്വഭാഗ്യങ്ങള്‍ നൂനം.!
മാലിനി.
 “മുരളികയൊരു നാളില്‍ ചുണ്ടില്‍ വച്ചെന്റെ കണ്ണന്‍
സുരുചിരമധുരാഗം മൂളി,ഞാന്‍ ധന്യയായി“
പ്രണയമൊടധരത്തില്‍ ചുണ്ടവന്‍ ചേര്‍ത്തനേരം
പരമസുഖലയത്തില്‍ രാധയിത്ഥം മൊഴിഞ്ഞു.
മാലിനി
കാലാരിപ്രിയയായ ദേവി കനിയൂ, കാലങ്ങളായ് നിന്നില്‍ ഞാന്‍
കാലാതീതഗുണങ്ങള്‍ ഫുല്ലസമമായ് കാണുന്നു മൂല്യങ്ങളായ്
കാലന്‍  തന്നുടെ പാശമെന്റെ തനുവില്‍ വീഴുന്നനേരത്തു നിന്‍ ‍-
കാലാല്‍ പാശമൊഴിച്ചിടേണമതിനായ് കൂപ്പുന്നു നിന്‍‌കാല്‍ത്തളിര്‍!
ശാര്‍ദ്ദൂലവിക്രീഡിതം.
ചുണ്ടില്‍ ചേര്‍ത്തുപിടിച്ച വംശി,തലയില്‍ നല്‍‌പീലി,പീതാംബരം
കണ്ടിക്കാറണിവേണിഭംഗി,യതിലായ് മിന്നും കിരീടം വരം
ഉണ്ടോ ഭാഗ്യമെനിക്കു നിത്യമിതുപോല്‍ മുന്നില്‍ കളിച്ചീടുമീ
തണ്ടാര്‍സായകശോഭചേര്‍ന്ന ശിശുവേ ചേര്‍ത്തൊന്നു നിര്‍ത്തീടുവാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
ചോറ്റാനിക്കര വാണിടുന്ന ജനനീ, ശ്രീ രാജരാജേശ്വരീ!
ഏറ്റം ഭക്തിയൊടെത്തിടുന്നു നടയില്‍ നിന്‍പാദപൂജയ്ക്കു ഞാന്‍
കുറ്റം തെല്ലുവരാതെതന്നെയടിയന്‍ ശ്ലോകങ്ങളാം പൂക്കളെ
മാറ്റേറും വരമാല്യമായ് പദമതില്‍  ചാര്‍ത്തുന്നിതെന്നര്‍ഘ്യമായ്.

ശാര്‍ദ്ദൂലവിക്രീഡിതം.
നീയെന്നും മമ ചിത്തമാം വനികയില്‍ വര്‍ണ്ണങ്ങളാം പൂക്കളില്‍
മായാതെന്നുമുണര്‍ന്നിടുന്നു,ലയമായ് പുല്‍കുന്നു ഭാവങ്ങളെ
നീയാണെന്നില്‍ വിഷാദഭാവമുണരും നേരം തലോടുന്നവള്‍
മായാമോഹിനിയായിടുന്ന കവിതാസാരള്യ ,മെന്‍ കാമിനി !.
ശാര്‍ദ്ദൂലവിക്രീഡിതം.
പാണിദ്വന്ദമുയര്‍ത്തി നിന്‍നടയില്‍ ഞാന്‍ നില്‍ക്കുന്നു ഭക്ത്യാദരം
വേണം നിന്‍ വരമൊക്കെയും മികവെഴും ശ്ലോകങ്ങള്‍ തീര്‍ത്തീടുവാന്‍
വാണീദേവി,യെനിക്കു നല്‍ക ഗുണമേറീടുന്ന വര്‍ണ്ണങ്ങള്‍തന്‍ ‍-
ക്വാണം,നിന്‍‌മണിവീണതന്നിലുയരും നാദം കണക്കെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം.
തുള്ളും ചിത്തത്തില്‍ മെത്തും സകല കുടിലഗര്‍വ്വങ്ങളും നീക്കിടാനായ്
പൊള്ളും തൃഷ്ണാസമേതം പലപലയുറവും തേടിയെങ്ങും നടന്നേന്‍
ഭള്ളൊന്നായ് നീക്കിടാനായ് ക്ഷമയുടെ നിറവായുണ്മതന്‍ താരമായെ-
ന്നുള്ളില്‍ പൊന്‍‌കാന്തി ചിന്തും നിയതിജനനിയാമംബയെന്നിഷ്ട ദൈവം.
സ്രഗ്ദ്ധര--സമസ്യാപൂരണം
നൂനം ഞാന്‍ നിന്റെ മുന്നില്‍ ദുരിതശമനമുണ്ടാകുവാനെന്നുമെന്നും
ദീനം കൈകൂപ്പിനിന്നിട്ടിവനുടെ പരിതാപം സ്ഥിരം ചൊല്ലിയില്ലേ?
മാനം പോകാതെയെന്നാണിവനുടെ മനമുത്സാഹമായ് നിന്റെ പാദ-
സ്ഥാനം പൂകുന്നതെന്നെന്‍ മുരമഥന, തൃഷാതാന്തമാം സ്വാന്തഭൃംഗം.

സ്രഗ്ദ്ധര..സമസ്യാപൂരണം
മാലോകര്‍ക്കായ് മഹത്താം പലപലയവതാരങ്ങളാല്‍ മേല്‍ക്കുമേല്‍‌മേല്‍
മാലൊക്കേയങ്ങകറ്റീ,യുരഗശയനനായ് സാഗരം ഗേഹമാക്കി
മേലാകേ കാര്‍നിറത്തേ മഹിതമഹിതമായ് ചേര്‍ത്തു ഭംഗ്യാ ലസിക്കും
മൂലോകത്തിന്‍ സുഹൃത്തേ,പദനളിന നമത്താപഹര്‍ത്തേ നമസ്തേ!
സ്രഗ്ദ്ധര-സമസ്യാപൂരണം.ഭക്തപ്രിയ
വര്‍ണ്ണങ്ങള്‍ ചേലിലെല്ലാം പലവിധ നിറവില്‍ കോര്‍ത്തു നല്‍‌മാലയാക്കീ
സ്വര്‍ണ്ണാഭം ചാര്‍ത്തിനില്‍ക്കും സുമധുരകവിതാദേവതേ,ശാരദാംബേ
തൂര്‍ണ്ണം നീയെന്റെ നാവില്‍ കവിതകളനിശം തോന്നിടാനെന്നുമെന്നും
പൂര്‍ണ്ണം വാണീടവേണം,കവനകുതുകിമാര്‍ക്കിഷ്ടതോഴീ നമസ്തേ!
സ്രഗ്ദ്ധര.
വര്‍ഷം മുപ്പത്തിയാറായിവനൊടു ‘സരളാ ദേവി‘ ചേര്‍ന്നിട്ടതോര്‍ക്കില്‍
ഹര്‍ഷം മെത്തുന്നു ചിത്തേ,യിനിയിവനിതുപോല്‍ സൌഖ്യമെന്തേ ലഭിപ്പാന്‍!
ദൂഷ്യം ചൊല്ലാനുമില്ലാ, സകലതുമിതുപോല്‍  നോക്കിനല്‍കുന്നു ദൈവം
പോഷിപ്പിച്ചെന്നെയിമ്മട്ടമിതസുഖമതില്‍ കാത്തിടുന്നെന്റെ ഭാഗ്യം!
സ്രഗ്ദ്ധര
‘ഏപ്രില്‍ ഒമ്പതു‘ വരുന്ന നാളിലിവനേറിടുന്നു ഹൃദി തോഷവും
സുപ്രധാനതയൊടൊത്തു നല്‍‌സ്മരണ ഹൃത്തടത്തിലുരുവായിടാന്‍
സുപ്രസന്നയൊരു മുഗ്ദ്ധമോഹിനിയിവന്റെ കൈത്തലമെടുത്തു വ -
ന്നപ്രകാരമിവനൊത്ത ജീവിതസഖിക്കു ചേര്‍ന്നപടിചേര്‍ന്നു ഹാ!
കുസുമമഞ്ജരി
കന്മഷങ്ങളധികം തെളിഞ്ഞു വിളയാടിടുന്നു പരിവാഹിയായ്
എന്മനം പലവിധത്തിലും പരിതപിച്ചിടുന്നധികമെന്നുമേ
തന്മയത്തൊടെയിതിന്നു നാശമുളവാകുവാന്‍ പണിതുവെങ്കിലും
നന്മതന്റെ തല പൊക്കുവാനരുതു,കേരളം ദുരിതപൂരിതം.
കുസുമഞ്ജരി--സമസ്യാപൂരണം.
നീലനിറം കലരും തവ മേനിയുമാ മണിവേണുവുമൊത്തു മഹാ-
മാലുകള്‍ തീര്‍ത്തിടുമാ മൃദുഹാസവുമാ വരഭാവവുമെത്ര ചിതം
ചേലൊടു നിന്‍പദപൂജ നടത്തുവതിന്നിവനെത്തിടുമാത്തസുഖം
പാലയ പാലയ പാലയമാം ഗുരുവായുപുരേശ,മുകുന്ദ,ഹരേ!
മദിര. 

അന്‍പോടെയെന്റെ രസനാഗ്രത്തിലെത്തി നിതരാം നീ വസിക്ക വരദേ
നിന്‍പാദപങ്കജമിവന്‍ നിത്യപൂജയതിലാലംബമാക്കുമനിശം
തുമ്പങ്ങള്‍ വിട്ടൊഴിയുമിമ്പം കലര്‍ന്നരചനയ്ക്കായിഞാനുഴുറവേ
വമ്പാര്‍ന്ന വര്‍ണ്ണമവയെല്ലാമെനിക്കു വരമായ് നല്‍കണം സ്വരമയീ.
മത്തേഭം.
ഓര്‍ത്തിട്ടു ദുഃഖമിതു കൂടുന്നതൊക്കെയിവനാരോടു ചൊല്‍‌വതിനി ഹാ!
ആര്‍ത്തിക്കുമില്ല പരിഹാരം പറഞ്ഞിടുകിലേല്‍ക്കില്ലയൊന്നുമെവനും
പേര്‍ത്തും വരുന്നവരു വോട്ടിന്നുവേണ്ടി മതവിദ്വേഷമൊത്തു പലതും
ചേര്‍ത്തിട്ടു നന്മയുടെ പാര്‍ത്തട്ടു കഷ്ടമൊരു പോര്‍ത്തട്ടതാക്കി നിയതം.
മത്തേഭം.സമസ്യാപൂരണം
തെളുതെളെമിന്നിടുമുഡുഗണമെന്നുടെ കരളില്‍ നിറച്ചൂ മോദം
കുളിരല പൊങ്ങിടുമലകടലെന്നൊടു മധുരമുരച്ചൂ കാവ്യം
കിളികുലമന്‍പൊടു മൃദുരവമോടൊരു മധുരിതഗാനം പാടി
പുളകമണിഞ്ഞിടുമിവനുടെ ഭാവന ചിറകു വിടര്‍ത്തീ ഹൃദ്യം!
കമലദിവാകരം.

സ്നേഹിതരേ! വിടര്‍ന്ന കവിതാസുമങ്ങളതുലം മനോഹരമതാം
ചേലൊടു നാം രസിച്ചു മനുജര്‍ക്കതൊക്കെയതുപോല്‍ കൊടുത്തിടുക നാം
മീലിതമായ് മിനുക്കമമിതം മികച്ചു മിഴിവായ് മനസ്സില്‍ വരുകില്‍
കാലമെതും മഹത്ത്വമതിനും നിനച്ചു സകലര്‍ സ്തുതിക്കുമിനിയും.
ഭദ്രകം.
ഹരിവരാസനം വഴിയെ പാടി ഞാന്‍ വരുകയാണു മാമലയതില്‍
പരിതപിച്ചു ഞാനരികിലെത്തിയെന്‍ പരിഭവങ്ങളിന്നുരുവിടും
ഒരു നിവൃത്തി നീയിതിനു കാണണം,ഹരിഹരാത്മജാ, പരിചൊടേ
ഇരുകരങ്ങളീവിധമണച്ചു നിന്‍ ചരണപങ്കജം തൊഴുതിടാം.
തരംഗിണി.

വരുമൊരുകാലം പരിപൂര്‍ണ്ണം സുഖകരമിവനതുമതിഹൃദ്യം
കരുതുമതിന്നായ് ശബരീശാ തവ കരുണയിലിളകിന ചിത്തം
ഒരു വിധമെന്നില്‍  ദയതോന്നീട്ടഥ തരുകിവനൊരു പരിഹാരം
പെരിയ സുഖത്തില്‍ കഴിയാന്‍ നിന്നുടെ വരമിവനുടനടി വേണം.
ലക്ഷ്മി.

********************************************