Tuesday, April 24, 2012

ശ്ലോകമാധുരി 44


ശ്ലോകമാധുരി.44
പാഷാണഖണ്ഡങ്ങളിലാര്‍ത്തലച്ചു
മുന്നോട്ടുപായും നദിയൊന്നു കാണ്‍കേ
വിഘ്നങ്ങളെത്തച്ചുതകര്‍ത്തു പായും
ധീരന്‍ഗമിക്കും ഗതിയോര്‍ത്തിടുന്നേന്‍
ഇന്ദ്രവജ്ര.

മധുസൂദന,നിന്‍ മുഖാരവിന്ദം
വിധുപോലേ ഹൃദി കാന്തിചിന്തിടുമ്പോള്‍
മധുരം കിനിയുന്നിതെന്റെയുള്ളില്‍
മധുരം മറ്റിനിയെന്തിനെന്റെ കണ്ണാ.
വസന്തമാലിക.

സംഗീതമെത്രമധുരം,മമ മാനസത്തില്‍
തങ്ങേണമിന്നതിനു മാനസപൂജ ചെയ്യാം
സംഗീതവും കലയുമന്‍‌പൊടു നല്‍ക ദേവീ
മങ്ങാതതിന്റെയൊളി നല്‍‌വരമായ് വരേണം.
വസന്തതിലകം.

അരിയഭംഗിയേറിവിടരുന്നൊരീ
മലരുപോലെയീദിനവുമാകണം
അതിനുവേണ്ടിയിന്നു വരമേകണം
മദനമോഹനാ,ജയ ജനാര്‍ദ്ദനാ.
സുഖാവഹം.

ഒരുപിടിയവലില്‍ നീ പണ്ടു സംപ്രീതനായീ
ഒരുദിനമൊരു ചീരത്തുണ്ടില്‍ സംതൃപ്തനായീ
ഒരൊപിടി ദുരിതത്തിന്‍ വെണ്ണ ഞാനേകിയെന്നാല്‍
ഒരുഗതിയിനി നീയിന്നേകുമോ ദീനബന്ധോ?
മാലിനി.

ആലോലം ചെറുകാറ്റിലാടി വിരിയുംപൂന്തൊത്തിനാലേ ചിരി-
ച്ചാവോളം മദഗന്ധമോടെ വിലസും പൂക്കൈതയാം സുന്ദരി
വാനാളും ഘനമേഘമാലതിരളും നീലാഭതന്‍ പ്രാഭവം
മേലാളും ഭ്രമരത്തിനേ തഴുകുവാന്‍ നീട്ടുന്നു കൈ നിസ്ത്രപം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓര്‍ത്താലെത്ര വിചിത്രമീ ധരണിയും പേര്‍ത്തുള്ളഗോളങ്ങളും
ചേര്‍ത്തീ താരഗണങ്ങളോടൊരു മഹാവിശ്വം ചമച്ചൂ ഭവാന്‍
ഓര്‍ത്തീടേണ്ടൊരമോഘശക്തി,യതിനേയൊട്ടും സ്മരിക്കാത്തൊരീ
മര്‍ത്ത്യര്‍തന്നുടെ ഗര്‍വ്വുകാണ്‍കെ കദനം വായ്ക്കുന്നു ചിത്തത്തില്‍ മേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചിത്തം പണ്ടഗജക്കധീനഗതമായ്‌ത്തീരാന്‍ തുടങ്ങുംവിധൌ
കത്തും കണ്ണിലനംഗദേവനെ ദഹിപ്പിച്ചോരു ഭാവത്തൊടെന്‍
ചിത്തം തന്നിലെയത്തലാകെയൊഴിയാനല്പം തുറന്നീടുമോ
കത്തും തീയുടെവിത്തുപോലെവിലസും തൃക്കണ്ണപര്‍ണ്ണാപതേ
ശാര്‍ദ്ദൂലവിക്രീഡിതം.

പുത്തന്‍ശീലുകളെത്ര,യീ ജനതതന്‍ ചിത്തം കവര്‍ന്നുള്ളൊരാ
പുത്തഞ്ചേരിയുമിന്നിതാ വിടപറഞ്ഞങ്ങങ്ങു പോയീടവേ
ചിത്തം തെല്ലിതു തേങ്ങിടുന്നു,തിരികേ വന്നാലുമെന്നോര്‍മ്മത-
ന്നുത്തുംഗോത്തമസീമയില്‍,യുവകവിയ്‌ക്കേകുന്നു ബാഷ്പാഞ്ജലി.
ശാര്‍ദ്ദൂലവിക്രീഡിതം.

പൊയ്യല്ലാ,കൃശമദ്ധ്യ നീ, തഴുകുവാനേറ്റം കൊതിച്ചിന്നു ഞാന്‍
മെയ്യില്‍ തൊട്ടുതലോടുകില്‍ ബഹുവിധം രാഗം ജനിപ്പിപ്പു നീ
തൂയം നിന്‍സ്വരമെത്രചിത്രവിധമിന്നൊപ്പം കുയില്‍നാദമെന്‍-
ശയ്യക്കും ശ്രുതി ചേര്‍ത്തിടും മൃദുരവം തന്നീടുമെന്‍ വീണ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

അച്ഛനിച്ഛയൊടു പത്നിയാക്കിയവരമ്മതന്നെ ശരിചൊല്ലിടാം
മെച്ചമായപടി നോക്കിടാമവരൊടൊത്തുപോവതിനുമായിടാം
അമ്മയമ്മഹിതമാംവഴിയ്ക്കു വരപത്നിയാക്കിയൊരു നാരിയേ
എന്തുചൊല്ലി വിളിചെയ്യുമെന്നഴലിലാണ്ടൊരയ്യനിത കൈതൊഴാം.
കുസുമമഞ്ജരി.

ഞാനതെന്നു,മിവയെന്റെയെന്നുമൊരുഭാവമോടെ വിലസുന്നവര്‍
മാനസത്തിലൊരു ചിന്ത ചെയ്‌ക,യിതിലേതു നല്‍കുമൊരു സദ്ഗതി
ആനതാംഗികളു,മാസ്തി,ധാടികളുമൊന്നുമന്നു ഗതി നല്‍കിടാ
നൂനമോര്‍ത്തിടുക രാമപാദമതുമാത്രമീ ധരയിലാശ്രയം.
കുസുമമഞ്ജരി.

തത്തയിന്നുവരുമൊത്തപോല്‍ കവിതയത്തരത്തിലുളവായിടും
ബദ്ധമോദമൊടെയിന്നെനിക്കു കുറതീര്‍ത്തു പദ്യമവളേകിടും
ഇത്ഥമോര്‍ത്തവളെയിത്രനേരമതു കാത്തിരുന്നു വെറുതേയതും
ബുദ്ധിമോശമിതുബുദ്ധിയുള്ളവരു ചൊല്ലി നമ്പരുതു നാരിയേ“.
കുസുമമഞ്ജരി.

പാരിലാകെ നവസൂനമഞ്ജരികളാഭയോടെ നടമാടയി-
ന്നാരമിച്ചു വിലസുന്നനേരമൊരു കാട്ടുപൂവിനുടെ നിസ്വനം
ആരുകേള്‍പ്പതു ഭയത്തില്‍ നിന്നിടുമതിന്റെ ചിത്തിലുളവായിടും
ഭാരഭാവമതു മാറുമാറളവിലാശു നല്‍കിടുക സാന്ത്വനം.
കുസുമമഞ്ജരി.

ശൈലമേറി നിലകൊണ്ട വേലനൊടു ഞാന്‍ ക്ഷമാവചനമോതിടും
തെല്ലുപോലുമതിലില്ല ഖേദ,മുടനിന്നു ഞാന്‍ പഴനിയേറിടും
അല്ല,ഞാനവനു നല്‍കുമീ ഫലവുമിന്നതും സഫലമായിടും
നല്ല വാക്കിവിധമോതിനിന്ന ഗണനാഥനെന്‍ ശരണമായിടും.
കുസുമമഞ്ജരി.
********************************************************************

Saturday, April 7, 2012

ശ്ലോകമാധുരി.43

ശ്ലോകമാധുരി.43
നാവില്‍ സദാ നാമജപം വിളങ്ങേ
നാമെന്തിനായീ ഭയമാര്‍ന്നിടേണം
നാരായണന്‍ തന്റെ വരപ്രസാദം
നാള്‍തോറുമേറും,സകലം സുധന്യം.
ഇന്ദ്രവജ്ര.

നേത്രങ്ങളംഭോജദളം മനോജ്ഞം
ഗാത്രം ലതാവല്ലരിപോലെ ലോലം
ചിത്രം നിനക്കുള്ളൊരു രൂപഭംഗി
സൂത്രത്തില്‍ നീ ഹൃത്തിനകത്തുമെത്തി.
ഇന്ദ്രവജ്ര.
മനോഹരം ശ്ലോകമിതേവിധം ഞാന്‍
രചിക്കുവാനെത്ര കൊതിച്ചു, കഷ്ടം,
ഗണങ്ങളെല്ലാം പലതായ് മറഞ്ഞു
ഗുണം തരാതങ്ങനെ മാറിനില്‍പ്പൂ.
ഉപേന്ദ്രവജ്ര.

മരിച്ചുപോമെന്നൊരു ചിന്ത വന്നാല്‍
സ്മരിക്ക കാലാന്തകപാദപത്മം
ഒരിറ്റുനേരം മനസാ സ്മരിച്ചാല്‍
വരിച്ചിടാം ശാന്തി,യതാണു മോക്ഷം.
ഉപേന്ദ്രവജ്ര.
അറിവുള്ളവര്‍ ചൊല്ലിടുന്നവ-
യ്ക്കമൃതിന്‍ മൂല്യമതുണ്ടു മല്‍‌സഖേ
അവയുദ്ഗതി വന്നു ചേരുവാന്‍
നിറവാം ഭൈഷജമാണു ഭൂമിയില്‍.
വിയോഗിനി.

ഒരു പല്ലവതുല്യമായ കൈയെന്‍
തലയില്‍ തൊട്ടു തലോടി വാണി ചൊല്ലി
“ഇനി നീ കവിതാശതങ്ങള്‍ തീര്‍ക്കൂ
തുണയായ് നിന്നുടെ ഹൃത്തില്‍ ഞാനിരിപ്പൂ“.
വസന്തമാലിക.
ശരി നേരെയുരയ്ക്കുമെന്നു കണ്ടാല്‍
തിരിയുംബന്ധുവു,മൊത്ത ശത്രുവാകും
പരിതാപവുമൊത്തു വന്നു ചേരും
പരിണാമം സുഖമന്യമാകുമാര്‍ക്കും.
വസന്തമാലിക.

അത്യുഗ്രമായിയലറിച്ചൊടിയോടെവന്നു
പ്രത്യക്ഷമായ ചില ഭാവവിലാസമോടെ
നിത്യം വനത്തില്‍ വിളയാടിയ സിംഹമേ, നീ
ചത്തെന്നപോലെ മൃഗശാലയിലായ്,കിടപ്പായ് !
വസന്തതിലകം.

അന്തിച്ചെമപ്പതിനു ചാരുത കൂട്ടിവാനായ്
പൊന്തുന്നു മുത്തുമണിപോലെയുഡുക്കള്‍ മേലേ
എന്തെന്തു ശോഭ,യതു ചൊല്ലുവതിന്നു ഞാനും
കുന്തപ്പെടുന്നുചിതമായ പദം ഞെരുക്കം!
വസന്തതിലകം.

ഊതിക്കെടുത്തരുതു ഹേ  ശുഭകാവ്യഭംഗി
പാദം പിഴച്ചു ചില വാക്കുകള്‍ ചേര്‍ത്തു വെയ്ക്കേ
എന്നാലുമാ മഹിതനൂപുരനാദമോടേ
വന്നെത്തിയെന്‍ ഹൃദയമോഹിനി കാവ്യകന്യാ.
വസന്തതിലകം.
ഖേദം തമോഗുണമതെന്നു നിനച്ചു ഞാനെന്‍
മോദം വിടാതെ കഴിയുന്നു ജഗത്തിലിന്നും
ഭേദം നിനക്കിലവരണ്ടുമിവന്റെ ചിത്തേ
ഹ്ലാദം തരുന്ന യദുനന്ദനലീലകള്‍ താന്‍.
വസന്തതിലകം.
തീരാത്തദുഃഖമിനിയും തരു നീ മുരാരേ”
നേരേ വരിച്ചു വരമായതു കുന്തി ബുദ്ധ്യാ
ദൈന്യത്തിലേ മനുജനീശ്വരചിന്തയാര്‍ക്കൂ
നൂനം സ്മരിച്ചു വരമായതു ചൊല്ലി,യല്ലി?.
വസന്തതിലകം.

മുമ്പില്‍ക്കിടന്നു കളിയാടിയിടക്കു മാറില്‍
ചും‌ബിച്ചുലഞ്ഞു തളരുന്ന നിനക്കു നാണം
തെല്ലില്ല,നീ പതിയെയെന്റെ മുഖത്തു മുട്ടി
വല്ലാതെയാക്കി,മതി, ഷാളെ കിടക്കു നേരേ.
വസന്തതിലകം.
രാജീവനേത്രനുടെ മുന്നിലിതേവിധം ഞാ-
നോജസ്സിലെത്ര കവിതാശകലം നിരത്തീ
യോജിച്ചപോലെ തവപൂജയിലൊക്കെയെല്ലാം
രാജിച്ചിടട്ടെ,കൃതഹസ്തതയോടെ നില്‍പ്പൂ.
വസന്തതിലകം.
അഴകൊടു ചിരിതൂകീ ട്ടെന്റെ മുന്നില്‍ സലജ്ജം
മിഴിവെഴുമനുരാഗപ്പൂക്കളര്‍പ്പിച്ചപെണ്ണേ
അഴലുകളൊഴിയാത്തോരെന്റെയീ മാനസത്തില്‍
കഴിവതിനിടയായാല്‍ കഷ്ടമാമോര്‍ത്തിടേണം.
മാലിനി.
കയറുവതിനുമാര്‍ഗ്ഗം സ്ത്രീജനത്തിന്‍ ഹൃദത്തില്‍
തിരയുമൊരു സുഹൃത്തേ വേണ്ടവേണ്ടാ കുമാര്‍ഗ്ഗം
കയറിനു വിലയേറീ കാര്യമെല്ലാമൊടുക്കം
കയറിലതു വിനാശം തന്നെയെന്നോര്‍ത്തിടേണം.
മാലിനി.
ചിരിയിലമൃതു കോരീട്ടെന്റെ ഹൃത്തില്‍ നിറച്ചി-
ട്ടനുദിനമവിടത്താന്‍ ലീലയാടുന്ന ലോലേ
എരിപൊരി സഹിയാതേ നീറ്റിടുന്നഗ്നിപോലേ
തവ നിറമിഴിയെന്നേ,യില്ലസൌഖ്യം സുശീലേ
മാലിനി.
നനമയയുഗമെല്ലാം വേണ്ടപോലേ നിരത്തീ
ഇനിവരു കവിതേ നീ മാലിനീവൃത്തഭംഗ്യാ
സുരുചിരപദമോരോന്നായി വെച്ചാവിധത്തില്‍
വിലസുകയതിരമ്യം കാവ്യമായീ ജഗത്തില്‍.
മാലിനി.
നന്നായ നല്ല കവിതാശകലങ്ങള്‍ തീര്‍ക്കാന്‍
നന്നായ വര്‍ണ്ണമണിമുത്തുകള്‍ നല്‍ക,വാണീ
നന്നായ വാക്കുകളിലൊത്തു കൊരുത്തു ഞാനാ
നന്നായ കാവ്യമണിമാല നിനക്കു ചാര്‍ത്താം.
മാലിനി.

സുരതരുണികള്‍ ഹൃത്തില്‍ ചേര്‍ത്തുനിര്‍ത്താനടുക്കേ
വിരുതൊടു ചിരിതൂകീട്ടങ്ങു നിന്നും മറഞ്ഞോന്‍
മുരളികയധരത്തില്‍ ചേര്‍ത്തൊരാകാരമോടേ
പരമചതുരനാകും കണ്ണനെന്‍ ഹൃത്തിലെത്തീ.
മാലിനി
കൃഷിപ്പണിക്കു പോയവര്‍ക്കു യോഗമില്ല,കഷ്ടമായ്
കരിക്കുമില്ല,തേങ്ങയില്ല സര്‍വ്വതും കൃഷിപ്പിഴ
കരിച്ചിലായ്,കരച്ചിലായി കര്‍ഷകര്‍ കടങ്ങളാല്‍
കരിഞ്ഞുവീണിടുന്നിതാത്മഹത്യമാത്രമാശ്രയം.
പഞ്ചചാമരം.

തിരിച്ചിടുന്നു ലോകചക്രമൊത്തപോല്‍ വിധീശ്വരന്‍
തിരിച്ചു ചൊല്ലുവാനശക്തരാണു നമ്മളോര്‍ക്കണം
തിരിച്ചു ചെന്നു ചൊല്ലുവാനനേകമുണ്ടു കാരണം
തിരിച്ചിടേണ്ട നീ വൃഥാ,ഫലം ലഭിക്കുകില്ലെടോ.
പഞ്ചചാമരം.
ഭക്തിയോടെ ഭജിപ്പവര്‍ക്കു വരം തരും ഹരി തന്‍ പദം
നിത്യവും ഹൃദയത്തിലേറ്റുകിലത്തലൊക്കെയൊഴിഞ്ഞിടും
ആത്തമോദമതിന്നു നീ പണി ചെയ്യുകില്‍ കരുണാമയന്‍
ഭക്തവത്സലനാം മരുത്പുരനാഥനേകുമനുഗ്രഹം.
മല്ലിക.

ആരും വന്നിടുകില്ലയെന്നുകരുതീ മാഴ്‌കൊല്ല നീ മല്ലികേ
നേരേ വന്നിടുമാ മിളിന്ദമിനിയും നിന്നേ തലോടും ദൃഢം
ഓരോ നാളിലിതേവിധം ഗതിവരാമാര്‍ക്കും,ഗണിച്ചീടണം
നേരം നല്ലതു വന്നിടും,വിധിഹിതം മാറ്റാന്‍ നമുക്കാകുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
ആരും വന്നിതു കാണണം ഗതിയെഴാ പ്രേതത്തിനെപ്പോലൊരാള്‍
പാരില്‍ കൂടിയലഞ്ഞിടുന്നു തലചായ്ക്കാനായിടം തേടിയും
നേരോതീടുകില്‍ പുത്രരെത്രയിവനിന്നുണ്ടോര്‍ക്ക സമ്പന്നരായ്
ആരും നോക്കിടുകില്ല,കര്‍മ്മഗുണമായ് പാഴ്ജന്മമായ് ചണ്ടിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇഷ്ടം പോലെ ചമച്ചിടും ഗവിതകള്‍ തട്ടും‌പുറത്തേറിടും
കഷ്ടം തോന്നുമുറഞ്ഞുതുള്ളലൊടുവില്‍ ക്ലേശം,രസം പോയിടും
സ്പഷ്ടം വാങ്മയചിത്രമോടെ വിലസും ശ്ലോകങ്ങള്‍ പൂര്‍വ്വാഭയില്‍
ദിഷ്ടക്കേടുകള്‍ മാറുമാറെവിടെയും വര്‍ണ്ണത്തിലാറാടിടും.
ശാര്‍ദ്ദൂലവിക്രീഡിതം.

എന്നും നല്‍ക്കവിതാസുമങ്ങളിതുപോല്‍ തീര്‍ക്കേണമെന്നോര്‍ത്തു ഞാന്‍
മിന്നും വാക്കുകള്‍ തേടിയീവിധമലഞ്ഞൊട്ടൊട്ടു മന്നൊക്കെയും
പിന്നെക്കണ്ടു സുവര്‍ണ്ണമാം മൊഴികളും വാക്കും മനോരമ്യമായ്
ചിന്നും നിന്നുടെ ഹൃത്തിലാണ,വയെനിക്കേകില്ലെ നീയെന്‍ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടേറെക്കവിതാസുമങ്ങള്‍ നിറയുന്നീനന്ദനോദ്യാനിയില്‍
പൊട്ടപ്പാട്ടുകളും ഞെളിഞ്ഞു കയറുന്നിന്നെന്തിതെന്തോതുവാന്‍
കൊട്ടും വാദ്യവുമായിവന്നു ബഹളക്കോലാഹലം വെയ്‌ക്കവേ
കഷ്ടം തോന്നുക വേണ്ടയെന്‍ കവികളേ “ചട്ടന്നു പൊട്ടന്‍ തുണ”
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണാ നിന്‍ മണിവേണുതന്നിലുണരുന്നീണങ്ങളവ്വണ്ണമായ്
കര്‍ണ്ണേ വീണിടുമവ്വിധൌ മഹിതമായേകുന്നു സംജീവനം
മണ്ണില്‍ മാനുഷനായ് പിറന്നു ദുരിതം കൊണ്ടൊട്ടുഴന്നെങ്കിലും
തിണ്ണം ദണ്ണമൊഴിച്ചിടുന്നു വരമാം നിന്‍ദര്‍ശനം  പൂര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ടാലെത്രമനോഹരം മിഴികളായ് കാണുന്നൊരാ പൂക്കളില്‍
വണ്ടായ് ഞാനിനിയെത്തിടാം മുകരുവാന്‍,കണ്ണങ്ങടച്ചീടൊലാ
വേണ്ടും വണ്ണമൊരുങ്ങിടാമിനി നിനക്കെത്താമകത്തൊത്തപോല്‍
പണ്ടേ നമ്മള്‍ പറഞ്ഞപോലെ തുണയായ് വന്നീടു ദാരങ്ങളായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഞാനെന്‍ മൂഢതകൊണ്ടുതന്നെ പലതും കോറുന്നിതിന്നീവിധം
ഞാനെന്നുള്ളൊരു ഭാവമൊട്ടുമിനിയും വന്നില്ലതെന്‍ ഭാഗ്യമാം
ഞാനെന്നുള്ളൊരു ഭാവമല്പമൊരുവന്നുണ്ടാകിലോ കഷ്ടമാം
ജ്ഞാനം പോയിടുമന്ധമായ വഴിയില്‍ തങ്ങും,വിനാശം ഫലം.
ശാര്‍ദ്ദൂലവിക്രീഡിതം.

നിന്‍ മെയ് തന്നിലിണങ്ങിടുന്ന കനകം മങ്ങുന്നു നിന്‍ ശോഭയാല്‍
നിന്‍ ഹാസം കണികാണുകില്‍ മലരുകള്‍ താഴുന്നു ശീര്‍ഷം നിജം
നിന്‍ കണ്‍കോണുകള്‍ ചാപമാക്കി മദനന്‍ ഗര്‍വപ്പെടുന്നെപ്പൊഴും
നിന്നേ ഞാന്‍ ഹൃദയത്തിലാക്കി,യതിവര്‍ക്കാശ്വാസമായോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീ നിന്‍വാക്കുകള്‍ പൂക്കളായ് നിരനിരേ കോര്‍ത്തീവിധം കാമ്യമാം
കാവ്യങ്ങള്‍ നിറവായ് രചിച്ചു പതിവായ് വെയ്ക്കുന്നിതര്‍ഘ്യോപമം
ഓരോ മാല്യവുമെത്രയെത്രമധുരം ഭാവങ്ങളാലുജ്ജ്വലം
ചാര്‍ത്തും ഞാനവയൊക്കെയെന്റെ ഹൃദയേ, യെല്ലാമതെന്‍ പുണ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
പയ്യേ ഭാവനയെത്തിയൊത്ത മിഴിവില്‍ താളത്തൊടൊത്തെന്റെയീ-
കൈയില്‍ തൂലിക തന്നു ചൊല്ലി”സമയം പോകുന്നുണര്‍ന്നീടു നീ
വയ്യായെന്നു നിനച്ചിടേണ്ട,നിരയായ് കാവ്യം വിതച്ചീടടോ
കൊയ്യാം ഭാവിയില്‍ നൂറുമേനി, വിളവായ് സത്കീര്‍ത്തിയെത്തും നിജം”.
ശാര്‍ദ്ദൂലവിക്രീഡിതം.
മാനാണെന്നൊരുവന്‍ മൊഴിഞ്ഞു, പലര്‍ ചൊല്ലുന്നൂ മുയല്‍ താനതും
മാനം നോക്കിയിരിപ്പവര്‍ പലവിധം ചൊല്ലുന്നതെല്ലാം പൊളി
മാനത്തോടെ പറഞ്ഞിടാം വിധുമുഖേ കാണും കളങ്കം, സദാ
മാനം കെട്ടവര്‍ കാട്ടിടും കളികളേ കണ്ടിണ്ടലുണ്ടായതാം.
ശാര്‍ദ്ദൂലവിക്രീഡിതം.

മിന്നും താരകളംബരത്തില്‍ നിറയേ പൊന്തുന്നിതാ ഭംഗിയില്‍
പൊന്നിന്‍ പൂക്കണിപോല്‍ നിരന്നു വിഷുവിന്നാഘോഷമായ് സസ്മിതം
എന്നും നിന്നുടെ മുഗ്ദ്ധവക്ത്രമവതന്‍ മദ്ധ്യത്തിലായ് കാണ്മു ഞാന്‍
ചിന്നും ശോഭയൊടിന്ദുബിംബസമമാ, യില്ലായിതില്‍ വിഭ്രമം.
ശാര്‍ദ്ദൂലവിക്രീഡിതം.
മുന്നേ കൊന്നകള്‍ പൂത്തുലഞ്ഞു വിഷുവന്നെത്തുന്നതോര്‍ക്കാത്തപോല്‍
മിന്നും പൂക്കണികാണുവാനണയുമാ നേരത്തു പൂ കാണുമോ
എന്നോര്‍ത്തെന്റെ മനസ്സിലുണ്ടു വിഷമം, നിന്നീടണേ സ്വര്‍ണ്ണമാം
മഞ്ഞപ്പൂങ്കുലയോടുകൂടി വിടചൊല്ലീടാതെ പൂക്കൊന്നെ, നീ
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകങ്ങള്‍ പല വൃത്തഭംഗി നിറവായ് ത്തീരുംവിധം ചേര്‍ത്തുവെ-
ച്ചോരോ രീതിയില്‍ ബാലകര്‍ നിപുണമായ്  ചൊല്ലുന്ന കേട്ടീടവേ
ശോകം പോയിടുമാത്മതൃപ്തിയുളവായ് മോദം ലഭിച്ചിങ്ങനേ
നേരം‌പോക്കിയിരുന്നിടാന്‍ കഴിയുമീ വേദിക്കു ഞാന്‍ കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീദേവീധവ,നിന്റെ മുന്നിലടിയന്‍ വന്നൊന്നു ചോദിച്ചിടാം
വന്‍‌ദുഃഖക്കടലില്‍ കിടന്നു മുടിയാനെന്തേ വിധിച്ചെന്നെ നീ
പാദാബ്ജം ദിനവും നനച്ചിടുമൊരാ ക്ഷീരാബ്ധിയില്‍ മുക്കിയാല്‍
ഹൃദ്യംതന്നെയെനിക്കു നിന്നരികിലായെത്താമതല്ലോ വരം.
ശാര്ദ്ദൂലവിക്രീഡിതം
കന്നിപ്പെണ്ണാളെ നോക്കിത്തെരുവിലലയുവാന്‍ കാര്യമെന്തേ സുഹൃത്തേ
കുന്നിക്കും കൌതുകത്താലതിനു തുനിയുകില്‍ ഹാനിയെത്താം നിനക്കും
മന്നില്‍ നിന്‍സൌഭഗത്തില്‍ നിരതമൊരുവിധം കാംക്ഷയുള്ളോര്‍ നിനച്ചാല്‍
മിന്നും പൊന്‍ശോഭചേരും ലലന വരണമാല്യത്തൊടെത്തും നിനക്കായ്.
സ്രഗ്ദ്ധര.
**********************************************************************************