Monday, April 26, 2010

ശ്ലോകമാധുരി.4

****************************************************************************
മീനാക്ഷീ, കൂര്‍മ്മയായീ കിടിയുടെ വിധമിന്നെന്തു നീ മൂളിയാലും
ഞാനിന്നീ പൂജചെയ്യാന്‍ നരഹരിസവിധം പോയിടും ഭക്തിപൂര്‍വ്വം
അല്ലെങ്കില്‍ വാ,മനസ്സില്‍ നിറവിനിടവരും മോഹനാരാമമെല്ലാം
തേടി പൂ ശേഖരിച്ചാഹരിയുടെ വരമാംകല്‍ക്കിരൂപം ഭജിക്കാം
സ്രഗ്ദ്ധര

താനാരാണതറിഞ്ഞിടാനൊരുവനാ ദ്വേഷം വെടിഞ്ഞീടണം
ദ്വേഷം കൈവിടവേണമോ മലിനമാം കാമം കളഞ്ഞീടണം
കാമം വിട്ടൊഴിവായിടാന്‍ മഹിതമാം ഭക്തിക്കു തന്നേ ബലം
സത്തായിത്ഥമറിഞ്ഞു വാഴുമവനോ ദേവന്നു തുല്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം

ഞാനീ നോവലെടുത്തുവെച്ചുചിതമായാലോകനം ചെയ്യവേ

“ഞാനിന്നില്ലെ മനസ്സിലുറ്റ സഖിയായെന്നങ്ങതോര്‍ത്തില്ലയോ
സ്ഥാനം വിട്ടിടുകില്ല ഞാന്‍ ‍,തവമനം തേടണ്ട വേറൊന്നുമേ
നൂനം വന്നിടുകെന്റെകൂടെയിനി നീ” യെന്നോതി കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം
മാനം നോക്കി ഗമിയ്ക്ക നീ,യവിടതാ പാറുന്നു നിന്‍ കൂട്ടുകാര്‍
മാനംനോക്കിയിരുന്നിടേണ്ട കവിതേ,നീയെന്റെസര്‍വ്വം പ്രിയേ
വാനംതന്നിലുയര്‍ന്നു നീ മധുരമായ് പാടീടുകില്‍ തുഷ്ടിയില്‍
ഞാനും ഭാവനതന്റെ പൂംചിറകിലായെത്താം,മറക്കാം,സ്വയം.
ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീയെന്നുംനിറവായിടുന്ന സുതതന്‍ ‍ശ്രീയായ് ഭവിക്കുന്നൊരീ-
ശ്രേയപ്പൊന്മണി തന്റെയിന്ദുവദനം ശ്രീയാര്‍ന്നുകണ്ടീടവേ
ശ്രീമാതിന്നവതാരമെന്നു കരുതിന്നീയുള്ളവന്‍ ഹൃത്തിലീ-
ശ്രീയുംശ്രീലകഭംഗിയായ് വളരുവാന്‍ ,‍ ശ്രീദേ, വരം നല്‍കണേ.
(ശാര്‍ദ്ദൂലവിക്രീഡിതം)

പൂരം,പാരമപാരമായി വിരിയും രാവിന്റെ സൌന്ദര്യമാ-
യാരമ്യം മധുരം രസിച്ചു,വിരവില്‍ ചേരും ഹരം നിര്‍ഭരം
നേരാണീവരദര്‍ശനം പലരിലും പാരം ഭ്രമം ചേര്‍ത്തിടും
കാര്യംനേരിലതോര്‍ക്കണം,തുടരണംപൂരപ്രഘോഷം സ്ഥിരം
.ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തം നിന്‍ മുഖശോഭയാണതു കളഞ്ഞെല്ലാത്തിനും മീതെയാ-
ണൊത്തൊത്തുള്ളൊരു പാദസഞ്ചലനവും നഷ്ടം വരുത്തീ ഖലര്‍
പൊല്‍‌ത്താരൊത്തൊരു ഭൂഷവിട്ടു,രസമോ തെല്ലില്ല കഷ്ടം,ശരി-
യ്ക്കത്യന്താധുനികം വിതച്ച വിനയില്‍പ്പെട്ടിന്നു കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തം വേണ്ട,വിഭൂഷ വേണ്ട,പദവിന്യാസം ത്യജിക്കാമിതില്‍
പൊട്ടുംപോലെ നിരത്തിവാക്കുവിതറാമൊത്താല്‍ സ്വയംപൊക്കിടാം
അര്‍ത്ഥം വേണ്ട,തനിക്കു തോന്ന്യവിധമായ് നീട്ടിക്കുറുക്കീട്ടൊരീ-
യത്യന്താധുനികത്തിലായഗതിയായ് കാവ്യാംഗനേ,ഞൊണ്ടി നീ
ശാര്‍ദ്ദൂലവിക്രീഡിതം

സീതാന്വേഷണവേളയില്‍ കപിവരര്‍ നൈരാശ്യമാണ്ടീടവേ
ധീരം സാഗരമന്നു നീ നൊടിയിടെച്ചാടിക്കടന്നില്ലയോ?
ഇന്നീ ജീവിതസാഗരം വിഷമമായ് തീര്‍ന്നൂ,ഭവാനന്‍പൊടീ-
സംസാരാര്‍ണ്ണവമൊന്നെനിക്കു സുഗമംതാണ്ടാന്‍ തുണച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഏപ്രില്‍ മാസമൊരൊമ്പതാം ദിനമതില്‍ദീപം‌ പിടിച്ചെന്റെയീ-
വീടിന്‍ ദീപികയായി,യെന്റെ സഖിയായ് നീയെത്തിയെന്നോമലേ
ആണ്ടോ മുപ്പതിനോടുരണ്ടുഗതമായ്‌ ത്തീര്‍ന്നാലുമിന്നെന്നപോ-
ലോര്‍ക്കുന്നാസുദിനം മികച്ചമിഴിവില്‍ത്തന്നേയിതെന്‍ ഭാഗ്യമേ !!!
ശാര്‍ദ്ദൂലവിക്രീഡിതം

മത്തേഭവൃത്തഗതിയുത്തുംഗശോഭയതിലെത്തുന്നിതെത്ര മധുരം
തത്തുന്നൊരാക്കിളികളൊത്തൊന്നു വന്നിടുകിലെത്തും മനസ്സിലമൃതം
എത്തിപ്പിടിച്ചപടി മൊത്തം തിനക്കതിരു കൊത്താന്‍‌ കൊടുക്ക സുഖദം
മുത്തെന്നപോല്‍ക്കവിതയിത്ഥം‌ രചിക്കുമിവരേറ്റം രസത്തില്‍ നിരതം
മത്തേഭം

ഹിമനികരം കുമിഞ്ഞുവിലസുംഗിരിതന്‍‌ സുത ചേര്‍ന്നശോഭയും
ജഡഭരിതം ശിരസ്സിലണിയും വിധുവോടു തെളിഞ്ഞകാന്തിയും
ഫണിഗണമാ ഗളത്തിലിഴയും നിറവായൊരു ചാരുരൂപവും
മമഹൃദയേ തെളിഞ്ഞുവരണം ശിവപാദമിതാ തൊഴുന്നുഞാന്‍
സലിലനിധി

ചന്തം തികഞ്ഞു മികവാര്‍ന്ന പദങ്ങള്‍ വെച്ചു
മന്ദംവിരിഞ്ഞ ചിരിതൂകി,വിഭൂഷചാര്‍ത്തി
ചിത്തത്തിലുള്ള രസഭാവമതൊത്ത വൃത്ത-
വൃത്തിയ്ക്കു തന്നെയുരചെയ്തിതു കാവ്യകന്യ.
വസന്തതിലകം

മോടിക്കു കാവ്യതരുണിക്കൊരു മാലചാര്‍ത്താന്‍
വാടാത്തഭാഷ മണിഭൂഷയതാക്കിഞാനും
ചാടിക്കടന്നു പല സന്ധികളെങ്കിലും,ഹാ !
ഓടിക്കളഞ്ഞവളതെന്നെ നിരാശനാക്കി.
വസന്തതിലകം

പെണ്ണായജന്മമിതു ശാപമിതെന്നു തന്നേ
കണ്ണീരുതൂകിയതി വേദനയോടെ മാഴ്കേ
ഉണ്ണിക്കിടാവിനുടെ രോദനമൊന്നു കേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ
വസന്തതിലകം
(സമസ്യാപൂരണം)
ഇരുളിന്നു തൂമയരുളുന്ന ദീപമാം
മതിബിംബകാന്തി സമമായ ശോഭയില്‍
പ്രിയതന്റെ വശ്യവദനത്തിലിന്നിതെന്‍
വിഷുവല്‍ വിഭാത കണിദര്‍ശനം വരം
മഞ്ജുഭാഷിണി (സമസ്യാപൂരണം)

വിഷുവിന്നു മന്നിലൊളിയായി കണ്മണീ
വിഷമങ്ങളൊക്കെയൊഴിവാക്കുമക്കണി
മണിദീപശോഭ തെളിയുന്നപോലെയെന്‍
കണിയായി നീ വരിക മഞ്ജുഭാഷിണീ
മഞ്ജുഭാഷിണി

ഇമ്പംകൂടും കണിയിതു സഖീ നിന്‍‌മുഖം കണ്ടുവെന്നാല്‍
തുമ്പം മാറും ദിനവുമിതുതാനെന്‍‌കണിപ്പൊന്‍‌മണീ നീ
മുമ്പേ ഞാനീവിധമുയരുമെന്നാഗ്രഹം ചൊല്ലിയെന്നാ-
“ലമ്പോ! നില്ലീ വഴിവരികയില്ലെ“ന്നുചൊന്നേനെ യല്ലീ ?
മന്ദാക്രാന്താ

ഹരനുടെ ജഡതന്നില്‍ പാത്തിരിക്കുന്ന ദേവീ
ഹിതമൊടെയിവനിന്നീ താപമാറ്റിത്തരേണം
നദിയിതിലൊരു തുള്ളിക്കില്ല വെള്ളം കുളിക്കാന്‍
കരുണയൊടിതിലൂടൊന്നെത്തണം,വൈകിടല്ലേ .
മാലിനി

**********************************************************

Saturday, April 24, 2010

ശ്ലോകമാധുരി.3

സദ് വൃത്തേ നീ വരുമ്പോള്‍ മനമതിലൊഴിയും ദുഃഖമാലസ്യമെല്ലാം
മുഗ്ദ്ധം നിന്‍ പാദമോരോന്നനിതരസുഖവും നിത്യമേവര്‍ക്കുമേകും
സ്നിഗ്ദ്ധം നിന്‍ മേനിയില്‍ച്ചേര്‍ന്നഴൊകൊടുവിലസുംഭൂഷയാകര്‍ഷണീയം
മെച്ചം നിന്‍ ശയ്യകണ്ടാലഴലുടനൊഴിയും സുന്ദരീ,ശ്ലോകമായ് നീ.
സ്രഗ്ധര
{സദ് വൃത്ത = നല്ല വൃത്തമുള്ളവള്‍ ,നല്ലവള്‍
പാദം = ശ്ലോകത്തിലെ ഓരോ വരികള്‍ ‍,കാല്‍
ഭൂഷ = അലങ്കാരം,ആഭരണം
ശയ്യ = കാവ്യ പദഘടന, കിടക്ക}

പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലുമയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലുമയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും
സ്രഗ്ദ്ധര-----(സമസ്യാപൂരണം)

എന്താണിന്നു രസക്ഷയം? പറയുവാനെന്തേവിഷാദം? നിന-
ക്കിന്നീകഷ്ടതവന്നതെന്തുവിധിയാണെന്നോര്‍ക്ക വേണ്ടെന്‍ സഖേ
മന്നില്‍ വന്നു പിറക്കിലിന്നിതുവിധം കഷ്ടങ്ങളെല്ലാര്‍ക്കുമേ
വന്നീടും ബത പോയിടും വിധിയിതില്‍ തെല്ലും തപിക്കേണ്ടെടോ.
ശാര്‍ദ്ദൂലവിക്രീഡിതം

പാടാന്‍ നല്ലൊരുവീണവേണമിണയും വേണം വരേണ്യം സുഖം
കൂടാനീയൊരുമാര്‍ഗ്ഗമാണു മഹിതം വേറില്ലയെന്നോര്‍ത്തുഞാന്‍
പാടായന്തിമകാലമിന്നനുദിനം കാണുന്നിവന്‍ ,നിന്‍പദം
തേടാന്‍ വന്നിടുമെന്റെ താപഹരനാം ഗംഗാധരാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം

ഞാനാണെപ്പൊഴുമേറ്റവും മഹിതമെന്നോര്‍ക്കുന്നവര്‍ക്കായി ഞാന്‍
ന്യായത്തോടെയുരച്ചിടാം മഹിതമായൊന്നേ ജഗത്തില്‍ വരൂ
ഞാനെന്നുള്ളൊരുഭാവമറ്റു ശരണം പ്രാപിക്കുവോര്‍ക്കെപ്പൊഴും
ന്യായത്തോടെയുദിച്ചിടും മഹിതമൊന്നീശന്‍പദം നിശ്ചയം
ശാര്‍ദൂലവിക്രീഡിതം

കൂടെക്കൂടെയിടയ്ക്കിടയ്ക്കിവിടെവന്നെന്തിന്നു നോക്കുന്നു നീ
കൂടാനെങ്കിലടുത്തുവന്നുമടിയില്‍ തെല്ലൊന്നിരുന്നീടണം
കൂടുംവിട്ടുപറന്നുനീയിവിടെവന്നെന്നോടുകൂടൂ,സുഖം-
കൂടുംമട്ടൊരു പാട്ടുപാടു,മധുരം പാടുന്നവള്‍ ,കുക്കു,നീ
ശാര്‍ദ്ദൂലവിക്രീഡിതം

കുക്കൂ, നീ വരികെന്റെ ചാരെയിരി, നീ ചൊല്ലൂ വിശേഷങ്ങളി-
ന്നിക്കാണുന്നനഗത്തിലിന്നെവിടെയാണാവാസമെന്നോതണം
നില്‍ക്കാതെങ്ങിതുപോണു നീ, സുഖദമായെന്നന്തികത്തെത്തി നീ-
യൊക്കും പോലൊരുപാട്ടുപാടു രസമായൊന്നാസ്വദിക്കട്ടെ ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

മേപ്പിള്‍മാമരമൊക്കെവര്‍ണ്ണദലമാര്‍ന്നെങ്ങുംതിളങ്ങുന്നതി-
ന്നൊപ്പം മറ്റുമരങ്ങളും മലരണിഞ്ഞേറ്റം മനോരമ്യമായ്
ഒപ്പം തന്നെവിഹംഗവൃന്ദമിവിടെപ്പാടുന്നു മാധുര്യമാര്‍ -
ന്നിപ്പോളീ വനവീഥി നാകസമമായ് മാറുന്നു സന്താപവും.
ശാര്‍ദ്ദൂലവിക്രീഡിതം

രൊക്കംവാങ്ങിയതൊക്കെയും തിരികെയാതൃക്കാല്‍ക്കലെത്തിക്കുവാ-
നൊക്കും പോലെനടത്തിടാം ശ്രമമതും വെക്കം ഫലം വന്നിടാ
നില്‍ക്കാന്‍ തെല്ലിട നല്‍കണം,കവനമാം കേളിക്കു കോപ്പിട്ടിടാ-
നിക്കൈയ്യില്‍ വഹയില്ല,മല്‍സമയവും വല്ലാത്തതാണോര്‍ക്കണം
ശാര്‍ദ്ദൂലവിക്രീഡിതം


ഉണ്ടീനാട്ടിലൊരൊത്തമാള*തിനകംചെന്നാലഹോ! വിസ്മയം
പൂണ്ടാകാഴ്ചകള്‍ കണ്ടിടാംപലതരം ഷോറൂംസതും വിസ്തൃതം
കാണാമൊക്കെയഥേഷ്ടമായ് ,ഗുണഗണം വര്‍ണ്ണിപ്പതും കേട്ടിടാം
വേണേല്‍ വാങ്ങണമില്ലവര്‍ക്കു വിഷമവുംസന്തോഷമാണെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം
(*പലതരം വസ്തുക്കളുടെ വളരെയധികം ഷോറൂമുകളടങ്ങിയ ഏക്കറുകണക്കിനു പരന്നുകിടക്കുന്ന വിശാലമായ ബഹുനിലവ്യാപാരസമുച്ചയങ്ങളാണു അമേരിക്കയിലെ മാളുകള്‍ )


മുത്താണെന്നുടെജീവിതം,വിലമതിയ്ക്കാതുള്ളസ ത്താണുനീ-
യിത്ഥംഞാനുരചെയ്തതുംകരമുടന്‍ ചേര്‍ത്തൊത്തുവന്നെത്തിയോള്‍
അല്ലീനാല്പതുകൊല്ലമായവളതിന്നര്‍ത്ഥംഗ്രഹി ച്ചില്ലപോല്‍
ചൊല്ലീതന്ന‘തസത്ത‘തെന്നവളതോ സത്തെന്നു നണ്ണീ സ്വയം!
ശാര്‍ദ്ദൂലവിക്രീഡിതം

തരേണം ഭവാനീ വരം നിത്യവും
വരേണം മൃഡാനീ ദിനം ഹ്ലാദമായ്
അതിന്നായിയെന്നും ശുഭം നിന്‍പദേ
കരം കൂപ്പിനില്‍ക്കാം ഭവം നല്‍ക നീ.
കുമാരി

ഉരച്ചിതും പലപ്പൊഴും
കുറിയ്ക്കവൃത്തമപ്പൊഴേ
അതില്ലയെങ്കിലാദ്യമായ്
വരുന്നവര്‍ക്കറിഞ്ഞിടാ

ഒരിക്കലൊന്നുരച്ചിടാം
പ്രമാണികാ ജരം ലഗം
പറഞ്ഞുകേള്‍ക്കിലേവരും
പടുക്കളായ്‌വരുംദൃഢം
പ്രമാണിക

കരയ്ക്കുനിന്നുകേളികണ്ടിരുന്നുപോയിടേണ്ട,വന്‍ -
തഴക്കമാര്‍ന്നകൈകളാല്‍ നയിക്കണം,രചിക്കണം
മടിച്ചു ഞങ്ങള്‍ മൂകമായിരുന്നുപോയിയെങ്കിലോ-
യിടയ്ക്കുപഞ്ചചാമരംവിടര്‍ത്തിയൊന്നുണര്‍ത്തണം.
പഞ്ചചാമരം


********************************************************

Friday, April 23, 2010

ശ്ലോകമാധുരി.2

രാഷ്ട്രീയത്തിലെയുക്ഷമായ്,പലതരംകക്ഷിക്കു പിന്നാലെപോയ്-
പ്പക്ഷംചേര്‍ന്നു പരീക്ഷണങ്ങളവനന്നക്ഷീണമാടീടവേ
കൊട്ടും തട്ടുമിടയ്ക്കുവിട്ടു,മിടയില്‍പ്പെട്ടിന്നു നട്ടം തിരി-
ഞ്ഞൊട്ടല്ലിഷ്ടനു കഷ്ടനഷ്ട,മവനിന്നോര്‍ത്തിട്ടു വിമ്മിട്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം
മാരാരേ,തവ പുത്രനത്രവികൃതിക്കുത്താലെതിര്‍ത്തും തനി-
ച്ചുത്തുംഗോത്തമപീഠമേറിയൊരുനാള്‍ ‍,കേട്ടില്ലവാക്കേതുമേ
അങ്കംതീര്‍ന്നതുമിന്നവന്‍ ‍പഴനിയില്‍ വാഴുന്നു, നീ മൌനിയായ്-
ക്കാണുന്നെന്‍ കരുണാകരാ,തവമനം ചിത്രം,വിചിത്രം,ശിവം!.
ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണാ,ഞാന്‍ വരുകില്ല,നിന്റെകരുണയ്ക്കായിന്നുകേഴില്ലഞാ-
നെണ്ണീടെന്തിനുചൊല്‍വതിന്നിതുവിധം,നീയെന്‍ പ്രിയന്‍ തന്നെയാം
ദണ്ണം കൊണ്ടുവലഞ്ഞു ഞാന്‍ സവിധമാര്‍ന്നെന്നാലതില്‍ നിന്‍മനം
തിണ്ണം ദുഃഖമിയന്നിടും,കഠിനമായ് വിങ്ങും,സഹിക്കില്ല ഞാന്‍ ‍.
ശാര്‍ദൂലവിക്രീഡിതം

ഊനം തെല്ലു വരാതെതന്നെയടിയന്നീജന്മവും ഭാഗ്യവും
ദൈന്യംവിട്ടുവസിക്കുവാനുതകുമാറര്‍ത്ഥങ്ങ ളും തന്നു നീ
നാണംവിട്ടിനിയെന്തുഞാനവിടെവന്നര്‍ത്ഥിക്ക വേണ്ടൂ ഹരേ
പ്രാണന്‍പോണവരേയ്ക്കുമെന്നുമിവനാപാദം‌നമിക്കാം വരം
ശാര്‍ദ്ദൂലവിക്രീഡിതം

വെള്ളം നിന്‍‌ജടതന്നിലുണ്ടുശിവനേയഗ്നിയ്ക്കുമി ല്ലാക്ഷയം
വിണ്ണില്‍ നിന്നു ലസിച്ചിടും ശശിയതാശോഭിപ്പു നിന്‍ മുദ്രയായ്
നീയെന്‍ പ്രാണനുവായുതന്നെ,വരമായ് ചോദിപ്പതെല്ലാം തരും
ഭൂവില്‍ മറ്റൊരുദൈവമില്ല സമമായ് നീ തന്നെ ഭൂതേശ്വരന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

“പാര്‍ത്ഥനാണുശരിയെന്നു നീ കരുതിയൂറ്റമായ നിലകൊള്ളുകില്‍
സാര്‍ത്ഥമായവിധിയൊന്നു ഞാനരുമശിഷ്യനായുടനെടുത്തിടും
സ്പര്‍ദ്ധയിന്നൊരുവിധത്തിലും മനസി തോന്നിടേണ്ട മമ സോദരാ”
ഇത്ഥമോതിഹലമേന്തിനിന്നബലഭദ്രരാമനിതകൈതൊഴാം.
കുസുമമഞ്ജരീ

ആമ്പലിന്നുചിരിതൂകിനില്‍പ്പു,പകലാണതെങ്കിലതസാദ്ധ്യമെ-
ന്നാരുമീയളവു ചിന്തചെയ്തിടുകിലൊട്ടുതെറ്റു കരുതീടൊലാ
വന്നുകാണുകിതു സുന്ദരീവദനമിന്ദുലേഖ സമമായിടു-
ന്നമ്പലിന്നു മതിയെന്നു തോന്നി വിടരുന്നു കണ്ടിടുകയിക്ഷണം.
കുസുമമഞ്ജരീ

എത്രധാടിയിലുമെത്രമോടിയിലുമത്ര നാം ഞെളിയുമെങ്കിലും
ചിത്രമായ പലവേഷഭൂഷ,ഘനഭാവമാര്‍ന്നു നടമാടിലും
ഇത്ഥമൊന്നുമൊരു മര്‍ത്ത്യനീധരയിലാത്മശാന്തിയതു നല്‍കിടാ
ഹൃത്തിലോര്‍ത്തിടുക സത്ത്വമാര്‍ഗ്ഗമതു മാത്രമേ ക്ഷിതിയിലാശ്രയം.
കുസുമമഞ്ജരീ

ഘോരഘോരമവളഞ്ചുകഞ്ചുകമെടുത്തു കല്ലിലടിനല്‍കവേ
‘പോരപോരയിനിയും കൊടുത്തിടുക വീണ്ടുമായടികളെ‘ന്നുതാന്‍
പാരപാരമുലയുന്നൊരാ മുലകളോതിടുന്നതിനു കാരണം
നേരെനേരിടുമവര്‍ക്കു നല്‍കിയവയത്രമാത്ര ബലബന്ധനം.
കുസുമമഞ്ജരീ

കോട്ടയത്തുകളവേറിടുന്നു,പടുവാര്‍ത്തയെന്നുകരുതീട്ടുഞാന്‍
‘പൊട്ടവാര്‍ത്തകള’യെന്നുകൂട്ടരൊടുതുഷ്ടിയോടെയുരചെയ്യവേ
ഒറ്റനോട്ടമൊടു കാവ്യസുന്ദരി നടത്തിയെന്‍ ഹൃദയചോരണം
പെട്ടുപോയിയിതഞാനുമീയളവിലെന്തുചെയ്യുമിനി ദൈവമേ!
കുസുമമഞ്ജരീ

വാണിമാതിനുടെ വീണയില്‍ ‍വിരിയുമാറുരാഗരവവീചികള്‍
വാണിടേണമവയെന്റെ നാവിലതു പാടുവാന്‍മ ധുരഗാനമായ്
ഏണനേര്‍മിഴിയടുത്തുവന്നതിലലിഞ്ഞുലാസ്യനടമാടുവാ-
നാണുഞാനിവിടെയീവിധം പണിതുയര്‍ത്തിയീ നടനവേദികള്‍
കുസുമമഞ്ജരീ

മത്തഗാമിനിയടുത്തുവന്നളവിലൊത്തപോല്‍ കവിത ചൊല്ലവേ
“ഒത്തതില്ല,തിനുവൃത്തമില്ല,മമ ചിത്തമിന്നതിലുമൊത്തിടാ
മൊത്തമായ്‌വരികളൊത്തുചേര്‍ന്നപടിയുത്തമംവരണമര്‍ത്ഥവും”
ഇത്തരത്തിലവളോതിനിന്നു,മമ ചിത്തമത്യധികഖിന്നമായ്.
കുസുമമഞ്ജരീ

ശ്ലോകമാധുരി.1

കല്യാണീ,വാണിമാതേ സകലകലയിലും വാണിടും രാഗലോലേ
ഉല്ലാസ‘ത്തോടി‘രുന്നീ ശ്രുതിലയസഹിതം പാടിടാം ‘ഹംസനാദം
‘കേദാരം‘ നീയെനിക്കീ വിഷമവിഷയമാം ജീവിതത്തില്‍ ‘വരാളീ
പാരാതെന്നും നമിക്കാം മൃദുരവമൊഴി നിന്‍ ‘കീരവാണീ‘ ‘വസന്തം
സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരത്തില്‍ ,കലകളി,ലൊളിയായ് സാരസര്‍വ്വസ്വമാകും
തുമ്പത്തോടെത്തുവോര്‍ക്കിന്നഴലുടനുടയും ശാന്തിതന്‍ദീപമാകും
നിര്‍ഭാഗ്യംചൊല്ലിവന്നാക്കഴലിണപണിയുന്നോര്‍ക്കു സൌഭാഗ്യമാകും
നിന്‍ഭാവം കാണവേണം വരമതുതരണം വാണിമാതേ തൊഴുന്നേന്‍
സ്രഗ്ദ്ധര

ഇമ്മട്ടില്‍കാവ്യമെല്ലാംതെരുതെരെയെഴുതാന്‍ശക്തിയില്ലെന്റെതായേ
അമ്മേ,നാരായണാ നീയൊരുകഴിവിനിയും നലകണേ വാണിരൂപേ
ചെമ്മേ നീയെന്നുമെന്നും കവിതകളെഴുതാന്‍ സിദ്ധിതൂകുന്നു,വന്നീ-
യെന്മാനം കാത്തിടേണം,കവിതകളൊഴുകാന്‍ നല്‍വരം നീ തരേണം
സ്രഗ്ദ്ധര


തായേ,ഞാന്‍ മണ്ണുതിന്നില്ലിവരുപൊളിയതാണോതിടുന്നല്ല വന്നീ-
വായില്‍നോക്കേണ,മെന്നില്‍ കടുകിടെയിനിയുംതീരെവിശ്വാസമില്ലേ
മായംചേരുന്നവണ്ണം കളിചിരിസഹിതം ചൊല്ലിവന്നമ്മമുന്നില്‍
മായക്കണ്ണന്‍ നടത്തും കളിയിതുസരസം കണ്ടു ഞാനും നമിപ്പൂ

സ്രഗ്ദ്ധര


ചെമ്പട്ടില്‍ നിന്റെ രൂപം തിരുമുടിയണിയും നേരമന്‍പോടുനോക്കീ-
ട്ടമ്മട്ടില്‍ ത്തന്നെയെന്നും പുനരതുനിയതം മാനസത്തില്‍ വരുത്തി
ചെമ്മേനിന്‍കാല്‍ക്കല്‍വീണീയടിയനിനിയുമിന്നൊന്നുമാത്രംകൊതിപ്പൂ
അമ്മേ,പട്ടാഴിയമ്മേ,അനവരമയുതം നല്‍ക നിന്‍ നല്‍വരങ്ങള്‍ .
സ്രഗ്ദ്ധര


‘ഞായറാ‘ണവധി, ‘തിങ്കളാ‘ണുസുഖ,മെന്നതര്‍ക്കമിനിവേണ്ടടോ

‘ചൊവ്വ‘തായിജപമോതുമീ ‘ബുധനു‘ ഹാനിയൊന്നുമുടനേവരാ
‘വ്യാഴ‘മാകിലൊരു ‘വെള്ളി‘വെച്ചു‘ശനി‘ദോഷമന്നറുതിയാക്കുവാന്‍
ആഞ്ജനേയസഹിതം വിളങ്ങുമൊരു രാമപാദമതു കൈതൊഴാം

കുസുമമഞ്ജരീ

എത്രസുന്ദരമിതെത്രസുന്ദരമിതെത്ര വട്ടമുരചെ യ്യിലും
സത്യമല്ലതിനടുത്തു പോലുമവയെത്തുകില്ല,ശരിയോതിയാല്‍
അത്രസൌഖ്യമിവനല്‍കിടും മനുജനത്രമേലവമഹത്തരം
ഇത്തരംവരികളൊത്തുചേര്‍ന്നു വിരചിക്കവേണമതിഹൃദ്യമായ്
കുസുമമഞ്ജരി

ഇന്നുവന്നു നവവത്സരപ്പുലരിതന്റെയൂഷ്മളവിഭാതവും
വന്നിടുന്നുസുഖഭാവമോടെ ശുഭമോതിടുന്ന കവിജാലവും
വന്നിതെന്നുമിവരോടുചേര്‍ന്നു വിളയാടുദാത്തവരദായിനീ
ഇന്നതിന്നുവരമാകണം കലയില്‍വാണിടും സകലകാരിണീ
കുസുമമഞ്ജരി

ദേവരാജഗമനം വഴിയ്ക്കു പെരുതായകഷ്ടത സഹിച്ചുനാം
അര്‍ക്ക,സോമയുതമായതൊക്കെയെതുമീക്ഷണംഅവനു ഭക്ഷണം
വാരിവാരണഗളത്തിലേറിയവനിന്നുവന്നു ജലവുംകുടി-
ച്ചാരവത്തൊടിവിടുന്നുപോയ,വനെയിന്നു ഞാന്‍ തടവിലാക്കിടും
കുസുമമഞ്ജരി
{ദേവരാജഗമനം= ദേവരാജന്റെ ഗമനം; ദേവരാ,അജഗമനം
അര്‍ക്ക,സോമയുതം = സൂര്യനുംചന്ദ്രനും ഉള്ളവ; പുല്ലുംസോമവള്ളിയും ഉള്ളവ
വാരിവാരണം = വെള്ളാന(ഐരാവതം);അണക്കെട്ട്.
}

കുന്നിക്കും കുതുകാലടുത്തു കുതുകാല്‍ ‍കുന്നിക്കെരാധയ്ക്കുയര്‍ -
ക്കുന്നോരുന്മദഭാവമോര്‍ത്തു കുതുകം കൊള്ളുന്നവന്‍ വന്നുടന്‍
കുന്നിക്കും കുതുകത്തൊടെന്റെ മനമാം ഗോവര്‍ദ്ധനക്കുന്നിനേ
കുന്നിക്കുന്നൊരു കാര്യമോര്‍ക്കെ കുതുകം കുന്നിപ്പിതെന്‍ മാനസേ.

ശാര്‍ദ്ദൂലവിക്രീഡിതം

“എന്തമ്മൂമ്മതിരഞ്ഞുനോക്കിടുവതീക്കൂനിക്കുരച്ചിങ്ങനേ?“
എന്നാക്കുട്ടികളട്ടഹാസമൊടുവന്നമ്മൂമ്മയോടേല്‍ക്കവേ
ചൊന്നാവൃദ്ധ“പറഞ്ഞിടാംഗതമതാമെന്‍ യൌവനം,മക്കളേ
വന്നീടെന്നുടെകൂടെനോക്കുവതിനായ് ,വയ്യെങ്കിലോപോകണം.“

ശാര്‍ദ്ദൂലവിക്രീഡിതം

മര്‍ത്ത്യര്‍ക്കൊക്കെയുദഗ്രദുഃസ്ഥിതിവരും നേരത്തൊരാലംബമായ്,
മക്കള്‍ക്കിഷ്ടവരംകൊടുത്തുഭുവനം കാക്കുന്ന പൊന്നമ്മയായ്,
നിത്യംദുഃഖതമിസ്രമാംക്ഷിതിയിതില്‍ പൊന്തുന്നപൊന്‍ ദീപമായ്,
പട്ടാഴിക്കുവെളിച്ചമായ് ,പരിലസിച്ചീടുന്ന ദേവീ തൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം


അല്ലില്‍താരഗണങ്ങളാം സഖികളൊത്തുല്ലാസമോടേതെളി-
ഞ്ഞല്ലിത്താമരപോലെ വിണ്ണില്‍ വിലസും രാകേന്ദു ബിംബോപമം
അല്ലിത്തേന്മൊഴിയെന്റെ മാനസവിയത്തിങ്കല്‍ തെളിഞ്ഞീടവേ
തുള്ളിതുള്ളിയുതിര്‍ന്നിടുന്നൊരു രസം ചൊല്ലാവതല്ലെന്‍ സഖേ

ശാര്‍ദ്ദൂലവിക്രീഡിതം

നട,നട,നടതള്ളാന്‍ നിന്നെഞാന്‍ കൊണ്ടുപോകേ
തെരുതെരെയിരുകണ്ണാലെന്നെ നോക്കേണ്ട പയ്യേ
“വരുമൊരു സുഖകാലം“ എന്നു നീ മാനസത്തില്‍
കരുതുക യദുനാഥം ഗോപനാമം ദൃഢം നീ.
മാലിനി