Saturday, August 14, 2010

ശ്ലോകമാധുരി.10

ശ്ലോകമാധുരി.10
വേണുഗാനമതിഹൃദ്യമായി ഞാന്‍
ഈണമോടെ ലയമാര്‍ന്നു പാടിടാം
വേണമെന്നരികിലെന്റെ തോഴിയെന്‍
ഈണമായിയിണയായിയെന്നുമേ
രഥോദ്ധത

മതി,മതിയിനിയൊക്കെയും മറക്കാം
മതിയതിശോഭ ചൊരിഞ്ഞുനിന്നിടുന്നു
മതിമുഖിയിനിയെന്റെയുള്ളിലെന്നും
മതിഹരമാം‌ മതികാന്തി ചിന്നിനില്‍‌ക്കും
പുഷ്പിതാഗ്ര
മതി,മതിയിനിയെന്നു ചൊല്ലിടാതേ
മതിമുഖി നീയൊരു പാട്ടുപാടു വശ്യം
മതിമതി,യതിലുള്ള രാഗമെല്ലാം
മതിവരുമോളമെനിക്കു നല്‍ക ഹൃദ്യം.
പുഷ്പിതാഗ്ര

പ്രമുദിതവദനേ നമുക്കെന്നുമേ
മധുവിധുമധുരം നിറം ചാര്‍ത്തിടും
അതിലിടമുറിയാനുയര്‍ത്തൊല്ല നീ
പരിഭവമുതിരും മൊഴിത്തുണ്ടുകള്‍.
പ്രമുദിതവദന
മതികലചൂടിയ നിറവോടും
കരുണയുണര്‍ന്നൊരു മിഴിയോടും
മനമിതില്‍ വന്നിടു ശിവശംഭോ
അരുളുക സദ്ഗതി സകലേശാ.
ജലധരനീലം

വസന്തകാലത്തു സൂനങ്ങളാലേ
ധരിത്രിയോലുന്ന ഭാവങ്ങള്‍ വശ്യം
പെരുത്ത മോഹങ്ങളിന്നെന്റെ ഹൃത്തില്‍
കൊരുത്തുനല്‍കുന്നു മാല്യങ്ങള്‍ ഹൃദ്യം.
കേരളി

നിറവായ് വിരിയും സുമനിരകള്‍
നിറമായ് നിറയും വനികകളില്‍
വരികെന്നരികില്‍ പ്രണയിനി നീ
നിരതം പകരൂ മധുരരസം.
ധരണി
കളയുക മധുമൊഴി കദനം ദൂരേ
ചെറിയൊരു ചിരിയുടെ മധുരം നല്‍‌കൂ
അരിയൊരു ലയമൊടു വരു നീയെന്നും
മതിമുഖിയിനി മമ നവതാരുണ്യം.
നവതാരുണ്യം

പലനാളു ഞാനീ പടിയേറിടുമ്പോള്‍
അറിയാതെ ഹൃത്തില്‍ സുഖമേറിടുന്നൂ
ശബരീശ നിന്നേ തൊഴുതെന്റെ പാപം
പരിപൂര്‍ണ്ണമായിന്നൊഴിവായിടേണം.
കോകരതം


************************************

ശ്ലോകമാധുരി. 9

ശ്ലോകമാധുരി. 9
പാഴ്ത്തണ്ടല്ലതു തോന്നിടേണ്ട വരമാം പുല്ലാങ്കുഴല്‍‌ നാദമാ-
ണാരും നാകസുഖം നുകര്‍ന്നിടുമൊരാ രാഗങ്ങളാണാ സ്വരം
പാരാതേ ശ്രുതിയോടെ വന്നു ലയമോടാലാപനം ചെയ്തിടൂ
നേരായ് ഞങ്ങളലിഞ്ഞിടട്ടെ നിഭൃതം ഗാനത്തിലെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം

വട്ടം കൂടിയ കുട്ടികള്‍ക്കു നടുവില്‍ ചട്ടെന്നു ചാടിക്കട-
ന്നൊട്ടൊട്ടൊട്ടിടവിട്ടു ചെറ്റു പെരുതായ് നീട്ടി‍ക്കുരച്ചിട്ടവന്‍
എട്ടും പൊട്ടുമറിഞ്ഞിടാത്തശിശുവിന്‍ മട്ടില്‍ പതുങ്ങീട്ടുടന്‍
പെട്ടെന്നോടിയൊളിച്ചതെങ്ങെവിടെയോ വട്ടാണു പട്ടിക്കെടോ !
ശാര്‍ദ്ദൂലവിക്രീഡിതം

“ശ്ലോകം,ശോകവിനാശകം”വരുമൊരീപേരിന്നിതന്വര്‍‍ത്ഥമായ്-
ത്തീരും പോലെ മനോഹരം,രചനകള്‍ സ്മേരം വിടര്‍ത്തുന്നിതാ
ആരും വന്നിതു കാണണം,സ്വയമലിഞ്ഞുല്ലാസമാര്‍ന്നീടണം
മോദം പൂണ്ടിതു ചൊല്ലണം,”സുഖദമീയാനന്ദവൃന്ദാവനം”.
ശാര്‍ദ്ദൂലവിക്രീഡിതം.

മേലേമേലെയിരുണ്ടുകൂടിയ മഴക്കാറിന്റെയൂറ്റം കുറ-
ച്ചേറെക്കേറിനിറഞ്ഞവാര്‍ പൊഴിയുമീഹര്‍ഷം മഹാവര്‍ഷമായ്
വേറായ് നോക്കുകിലൂഴിതന്‍‌ തലയിലിന്നാരോപുതപ്പിച്ചൊരി-
ക്കാറിന്‍ ശോഭയതെത്ര ഹൃദ്യമതിനേ വര്‍ണ്ണിപ്പതും ദുഷ്‌കരം !!!
ശാര്‍ദ്ദൂലവിക്രീഡിതം
സ്വന്തം വീട്ടിലിരുന്നിടാതെ പലരും മറ്റുള്ള ഗേഹങ്ങളില്‍
ചെല്ലുന്നൂ,ഗുണഭാഷിതങ്ങളവിടേ ചൊല്ലുന്നു പേരാര്‍ന്നിടാന്‍
മന്ദം തന്‍ഗൃഹമാകവേ മുടിവതും പൈശൂന്യമാവുന്നതും
കാണാതിങ്ങനെയോടുവോരൊടുവിലങ്ങാടും.സുഖം വിട്ടിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
ഭൂതം ഭൂതികളോടെയാടിവിലസും ഭൂതേശ്വരന്‍ തന്‍പദം
ഭൂരിക്കും ബഹുഭൂരിഭക്തി വളരും പോലെ വിളങ്ങും വരം
ഭൂതങ്ങള്‍ക്കനുഭൂതിയേറെനിരതം നല്‍കുന്ന നിന്‍ വിഗ്രഹം
ഭൂതാധാര,മഭൂതപൂര്‍വനിറവില്‍ക്കാണേണമെന്നാ‌ഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓര്‍ക്ക്യൂട്ടെന്നൊരു വേദിയില്‍ക്കയറിടാമാര്‍ക്കും മറഞ്ഞാടിടാം
പൊക്കോട്ടേന്നൊരു വാക്കു വേണ്ട,പിരിയാമെല്ലാം നിഴല്‍ മാത്രമാം
ആര്‍ക്കും വേണ്ടൊരു ഖേദവും ചപലമാം ജാഡയ്ക്കു വന്‍പിന്‍ബലം
ചേര്‍ക്കാം,തന്‍ഗമകാട്ടിടാം,വികൃതമീയഭ്യാസവിദ്യാലയം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഓര്‍ക്കൂട്ടില്‍ കയറുന്നവര്‍ക്കു കഴിവിന്‍‌ ജാലം സുഖം നല്‍കിടു-
ന്നൊക്കുംപോലെ രചിച്ചിടും രചനകള്‍ക്കെല്ലാം ഗുണം കൂട്ടിടാം
ആര്‍ക്കുംനല്ലൊരു സൌഹൃദം വലയമാമെല്ലാര്‍ക്കുമേ ചേര്‍ന്നിടാം
ഓര്‍ക്കാന്‍ നല്ലദിനങ്ങളും തരുമൊരീ രംഗം മഹത്തായിടും.
ശാര്‍ദ്ദൂലവിക്രീഡിതം.

പേരക്കുട്ടികളൊത്തുചേര്‍ന്നിരുവരെന്നുത്സംഗമേറിക്കളി-
ച്ചേറെക്കൌതുകമോടെയെന്റെ കവിളില്‍ മുത്തം പകര്‍ന്നീടവേ
വേറൊന്നില്ല മനസ്സിലിന്നു,പെരുകുന്നാഹ്ലാദവും തൃപ്തിയും
മാറാതേറെ വരങ്ങളും നിറവൊടേ നല്‍കുന്നു സര്‍വ്വേശ്വരന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

പലരിവിടൊരു ശയ്യാമോഹമോടേ പദത്തില്‍
പലപല പണിചെയ്‌വൂ, പോയിയേറേ പഥത്തില്‍
ശ്രമമതു ഗുണമായോ,തോന്നിയില്ലാ, ഫലത്തില്‍
ഗതിയതു വഴിമാറീ, ശയ്യയന്ത്യം നിരത്തില്‍ .
മാലിനി

വെറുമൊരു കുഴലായോരെന്നെ നിന്‍വേണുവാക്കി
തെരുതെരെയതിലൂതീ നാദമെല്ലാമുയര്‍ത്തീ
മധുരിതമൊരു രാഗം പിന്നെ മെല്ലേയുണര്‍ത്തീ
മതിമതി മണിവര്‍ണ്ണാ ജന്മസാഫല്യമായീ.
മാലിനി
ഉടനെയിവിടെവന്നീകാവ്യവേദിക്കുമുന്നില്‍
ഝടുതിയിലൊരുരാഗം പാടുവാനുണ്ടു മോഹം
ശ്രുതിലയമതിനേകാനെന്നുമെന്‍ കൂടെവേണം
രസനയിലമരേണം,വാണിയേകേണമീണം
മാലിനി
ഹരനൊടുഹരിചേര്‍ന്നാവേളയില്‍ജാതനായാ-
ഹരിഹരസുതരൂപം മാനസേ പൂജചെയ്യാം
ഉലകിതിലുളവാകും കാലദോഷങ്ങള്‍മാറ്റാന്‍
കലിമലഹരനല്ലാതാരുമില്ലാശ്രയം മേ.
മാലിനി
തരളപദമതാവാം താരിളംകൊഞ്ചലാവാം
സരളനടനമാവാം താരണിസ്മേരമാവാം
ശരിയൊടുപറയാനായാവതില്ലില്ലയിന്നീ
കവിതയൊടനുരാഗം തോന്നുവാന്‍ കാരണം മേ.
മാലിനി

നിശയിലൊളി പടര്‍ത്തീ ചന്ദ്രികപ്പെണ്ണു മണ്ണില്‍
നിറവൊടുചിരിതൂകീ സഞ്ചരിക്കാനൊരുങ്ങീ
തരുനിര മലരാകും തൂമൃദുസ്മേരമോടേ-
യവളൊടു കുശലങ്ങള്‍ മന്ദമോതാന്‍ തുടങ്ങീ.
മാലിനി
ജമുഖഹരനാകും വാരണാസ്യന്‍ മഹത്താം
ഗുഗണമരുളേണം വാരണം നീങ്ങിടെണം
തവദമിവനെന്നുംപൂജചെയ്‌വാന്‍ കഴിഞ്ഞാല്‍
അതുമതി മമജന്മം ധന്യമാവാന്‍ ജഗത്തില്‍ .
( ഗജമുഖന്‍ = ഗണപതി സംഹരിച്ച ഒരു അസുരന്‍ )
മാലിനി
ഹരിണികളത ദൂരേ തുള്ളിയാടിക്കളിപ്പൂ
തെരുതെരെയവയെന്തോ ചൊല്ലിടുന്നുണ്ടു തമ്മില്‍
“മനുജരിവരെയൊട്ടും വിശ്വസിക്കല്ലെ,പെണ്ണിന്‍
മണമൊരുഹരമാണീമാനുഷര്‍ക്കെ“ന്നുമാവാം !!!
മാലിനി
ചടുലനയനയെന്മേല്‍ ചാഞ്ഞിരുന്നൊന്നു നാണി-
ച്ചൊരുവിധമുരചെയ്തൂ ഹൃദ്യമായിപ്രകാരം
പുതിയൊരതിഥിയിങ്ങോട്ടെത്തിടുന്നെന്റെ ചിത്തം
പുളകിതമതിനായിക്കാത്തിടാം പത്തുമാസം.
മാലിനി

നിലവിലെ നിലയെല്ലാം നല്ലുനല്ലെന്നുചൊല്ലും
നിലയില്‍ ,നിലയെടുക്കുന്നാനിലയ്ക്കെന്തു ചൊല്‍‌വൂ?
നിലയതു നിലയാക്കുന്നോര്‍ക്കു ലോപം വരുത്താന്‍
നിലവിടുമൊരു കൂട്ടര്‍ തന്‍‌ നിലയ്ക്കെന്‍ പ്രണാമം.
മാലിനി

ചങ്ങാത്തമായി പലരുണ്ടിവിടെന്റെ ചുറ്റും
വിങ്ങാത്ത സൌഹൃദവുമുള്ളിലവര്‍ക്കു മുറ്റും
മങ്ങാത്ത ഹൃദ്യ മൃദുരാഗ വചസ്സിലൂറ്റം
ചുങ്ങാത്ത തേങ്ങലുകള്‍ ‍,മങ്ങലതൊക്കെ മാറ്റും
വസന്തതിലകം.
ഭോഷത്തമാവരുതു പൂരണമൊക്കെ വാണീ-
ദോഷം കളഞ്ഞളവിലര്‍ത്ഥവുമൊത്തുവേണം
ഭാഷയ്ക്കു നല്ല പിടിപാടു വരും വരേയ്ക്കീ-
വേഷം ധരിച്ചു ധരണീതലമേറിടുന്നു.
വസന്തതിലകം

ശ്ലോകത്തിനുണ്ടിവിടെ ഹൃദ്യമതായ ശക്തി
പാകത്തിലാണതിലെ വാക്കുകളെങ്കില്‍ ബുദ്ധി
ശോകത്തിനിന്നറുതിയേറെ വരുന്ന സിദ്ധി
ലോകത്തിലാര്‍ക്കുമുടനേകിടുമെന്ന തൃപ്തി.
വസന്തതിലകം

ബന്ധുക്കളാണു ബലമെന്നു നിനച്ചു ഞാനും
ബന്ധങ്ങളൊക്കെ ബഹുബന്ധുരമാക്കിവെച്ചു
അന്ത്യത്തിലൊക്കെ വിപരീതമതാവുമെങ്കില്‍
ചിന്തിക്കവേണ്ട സകലത്തിലുമുണ്ടു മായം.
വസന്തതിലകം
രാമായണം പരമഭക്തിയൊടീ ദിനത്തില്‍
പാരായണത്തിനു തുനിഞ്ഞിടുമെങ്കിലോര്‍ക്കൂ
രാ മായുമെന്നതൊരു തര്‍ക്കവിഹീനസത്യം
രാ മായണം വരണമാവരമെന്നുമെന്നില്‍.
വസന്തതിലകം.

സീരായുധന്റെ സഹജന്‍ കനിവാലെയേറ്റം
നേരായിയൊക്കെ വരമായിയെനിക്കു നല്‍കി
പോരായിതെന്നു പറയില്ലൊരുനാളിലും ഞാന്‍
പോരാന്നുതോന്നുവതു ദര്‍ശനസൌഭഗം താന്‍ ‍.
വസന്തതിലകം

ചതിച്ചു! ഹൃത്തിലാരെയും കടത്തിടില്ലയെന്നു താന്‍
മതിച്ചു നീണ്ടനാളുകള്‍ കഴിഞ്ഞു ധീരമെങ്കിലും
ചിരിച്ചു വന്നുകേറിയോളൊഴിഞ്ഞുപോകയില്ല,ഞാന്‍
പതിച്ചു നല്‍കി ഹൃത്തടം,കവിത്വവാണിയല്ലയോ.!
പഞ്ചചാമരം.

തിളക്കമാര്‍ന്ന രത്നമെന്നുതോന്നിവെച്ചതൊക്കെയും
തികച്ചു മുക്കുപണ്ടമെന്നു വന്നിടുന്നനാളതില്‍
ത്യജിക്കണം,നടക്കണം,തിരിഞ്ഞുനോക്കിടേണ്ട നാം
തരത്തില്‍ വന്നതെറ്റുകള്‍ ‍തിരുത്തിടേണമക്ഷണം.
പഞ്ചചാമരം
വിരുന്നുകാരനായി വീട്ടില്‍‌വന്നിടുന്ന മാനവന്‍
ഗൃഹത്തിനാഭ കൂട്ടിടുന്ന കാര്യമോതിയെങ്കിലോ
ചിലര്‍ക്കു ഹൃദ്യമായിടും,ചിലര്‍ക്കതോ രസിച്ചിടാ
മികച്ച കാര്യ ,മൊന്നുമോതിടാതെ കണ്ടു പോവതാം
പഞ്ചചാമരം.
“പ്രമോദമാം കളങ്കമറ്റ സൌഹൃദം ലഭിച്ചിടും“
പ്രമാദമായ ചിന്തയാണു,ദുഃഖമാണു ദുഷ്‌ഫലം
പടുത്വമോടെ തന്‍‌ഹിതം നടത്തുവാന്‍ നടിച്ചിടും
പതുക്കെ വന്നു പിന്നില്‍നിന്നു കുത്തിടും,തകര്‍ത്തിടും.
പഞ്ചചാമരം
കടുത്ത പത്തുമാസമന്നു ഗര്‍ഭഭാരവും ചുമ-
ന്നൊടുക്കമായൊരര്‍ഭകന്നു ജന്മമേകി,യമ്മയായ്
വയസ്സിയായയമ്മയെക്കളഞ്ഞു കൂട്ടിലാടിനെ-
ക്കൊടുത്തു കൂട്ടിനായി,യാ മകന്നു നല്‍ക പുഞ്ചിരി!
പഞ്ചചാമരം.

രുചിയ്ക്കുവേണ്ടി നാമിടുന്ന രാസവസ്തുവൊക്കെയും
വിചിത്രമാം വിഷങ്ങളാണു തെല്ലുമേ ശരിപ്പെടാ
ചിലര്‍ക്കു ഭീതിദങ്ങളായ രോഗവും വരുത്തിടും
വിരുദ്ധമാമിവയ്ക്കു നമ്മള്‍ രോധനം നടത്തണം
പഞ്ചചാമരം.

സത്യമായ പതിനെട്ടുതൃപ്പടികളേറി നിന്റെസവിധത്തിലി-
ന്നെത്തി ഞാനവിടെയൊത്തു ചേര്‍ന്നു ശരണംവിളിച്ചു നിലകൊണ്ടതും
തുഷ്ടിയാര്‍ന്ന തവദര്‍ശനത്തിലഴലാകെ മെല്ലെയൊഴിവായതും
വ്യക്തമായിയറിയുന്നിതാര്‍ത്തമനമാത്തമോദമിയലും സുഖം
കുസുമമഞ്ജരി
സ്നേഹത്തിന്‍ മൂര്‍ത്തഭാവം,നിറവു മെത്തുംസ്വഭാവം
മാതൃത്വം പൂര്‍ണ്ണഹര്‍ഷം,തനയനാത്മപ്രഹര്‍ഷം
മക്കള്‍ക്കാരാദ്ധ്യരൂപം,കലിലവാത്സല്യരൂപം
ചേലില്‍ചേരുന്ന ചിത്രം,ഭുവിയിലമ്മയ്ക്കു മാത്രം.
ശ്രീലകം

---------------------------------------------------------------