Saturday, November 19, 2011

ശ്ലോകമാധുരി.40

ശ്ലോകമാധുരി.40
കണ്ണായിനിവന്നാലുണ്ണാം നറുവെണ്ണ
തിണ്ണം വരുനീയെന്‍ മുന്നില്‍ കളിയാടൂ
കണ്ണാടികണക്കാമുണ്ണിക്കവിള്‍ തന്നില്‍
വിണ്ണിന്നഴകെല്ലാമെണ്ണാമതിമോദം.
മണിമാല.

നന്നല്ല,'നാ'യേ,യിവനോടു ശണ്ഠ
നിന്നോടു ചൊല്ലുന്നതു കേട്ടുകൊള്‍ക
പിന്നീടുമെന്‍ പിന്നില്‍ വരുന്നുവെങ്കില്‍
വന്നീടു,നിന്നേ തടവില്‍ തളയ്‌ക്കും.
ഇന്ദ്രവജ്ര.

കൊള്ളികള്‍ക്കു വളമിട്ടുനടന്നാ
കള്ളിയെന്റെ ഹൃദി കേറിമറിഞ്ഞു
കള്ളമല്ല പറയുന്നതു,ശല്യ-
ക്കൊള്ളിയായവളു നില്പതു കാണൂ.
സ്വാഗത.

നേരു ചൊല്‍ക,ചിരിയോടെ തലോടാന്‍
കാര്യമെന്തു,പറയില്ലെ മനോജ്ഞേ
സാരി വാങ്ങുവതിനെന്നുടെ കൈയില്‍
കാര്യമായ തുകയില്ല,വരട്ടേ.
സ്വാഗത.

ദാനം കൊടുത്തു നിജകഞ്ചുകമന്നു കര്‍ണ്ണന്‍
ദൂനം ഭവിച്ചു രണഭൂമിയില്‍ വീണു,വെന്നാല്‍
മാനത്തൊടാമഹിതനാമമുയര്‍ത്തി ഭൂവില്‍
ദാനത്തിനുത്തമനിദര്‍ശനമായ ഭാഷ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിരചിച്ച പദങ്ങളെല്ലാം
ഓരോവിധത്തില്‍ നവചാരുതചാര്‍ത്തി മിന്നി
പാരാതെ തോന്നിയതില്‍ നിന്നൊരു കാവ്യസൂനം
നേരേ നിനക്കു തരുവാനതിനെത്തി ഞാനും.
വസന്തതിലകം.

രുദ്രാക്ഷമാല തനുതന്നിലണിഞ്ഞു കൈയില്‍
ഭദ്രം തരുന്ന വരമുദ്രയൊടന്റെ ഹൃത്തില്‍
അദ്രീസുതയ്ക്കു വരമേകിയ ഭാവമാര്‍ന്നാ
രുദ്രസ്വരൂപമുരുവായി നിറഞ്ഞുനിന്നു.
വസന്തതിലകം.

ഇഷ്ടംപറഞ്ഞു പലരെത്തിടുമൊക്കെ നിന്നേ
കഷ്ടത്തിലാക്കുമതു തന്നെ നിനക്ക, പെണ്ണേ
ദുഷ്ടര്‍ക്കു വേഷമിവിടേറെ,യതോര്‍ത്തിടാതെ
നഷ്ടപ്പെടുത്തരുതു നിന്‍പരിശുദ്ധി തെല്ലും.
വസന്തതിലകം

ഗാനം നീ പാടൂ, കേട്ടു ഞാനിങ്ങിരിക്കാം
മോഹം പൂക്കുന്നൂ, നല്ലൊരീണം പകര്‍ന്നാല്‍
രാഗം മുത്താകും, നാട്ടരാഗത്തിലെങ്കില്‍
കേള്‍ക്കാം ഞാനെന്നും, നിന്റെ ഗാനങ്ങള്‍ ഹൃദ്യം.
വൈശ്വദേവി.

അരിയൊരു മണിപോലും കാണ്മതില്ലാ ഗൃഹത്തില്‍
“പെരിയൊരു ദുരിതം താന്‍” ചൊല്ലിടുന്നെന്റെ ഭാര്യ
കരമതിലൊരു രൂപാപോലുമില്ലാ,”കടത്തില്‍
തരുവതു സുഖമല്ലാ” ചൊല്‍‌വു റേഷന്‍കടക്കാര്‍.
മാലിനി.

മധുരമധുരമാകും മാലിനീവൃത്തമൊത്തീ
പദമിവനെഴുതുമ്പോളിമ്പമോടെന്റെ ചിത്തേ
സദയമുദയമായ് നല്‍വര്‍ണ്ണമെല്ലാമുണര്‍ത്തൂ
കമലജവരജായേ, വാണിയാകും മഹത്തേ.
മാലിനി.

മരണസമയമെത്തും നേരമാരും ശരിക്കും
കരുതുക,യതുമാത്രം നേരുതാനെന്ന കാര്യം
അതുവരെയുലകത്തില്‍ ചെയ്തകര്‍മ്മങ്ങളെല്ലാം
വരുമൊരു തുണയായി,ന്നോര്‍ത്തു മര്‍ത്ത്യാ ചരിയ്ക്ക.
മാലിനി.

സദയമിവിടെവന്നീ ശ്ലോകമെല്ലാം സസൂക്ഷ്മം
പതിയെയുരുവിടുമ്പോളെന്തു തോന്നുന്നു ഹൃത്തില്‍
പദഗണമുളവാക്കും മുഗ്ദ്ധഭാവങ്ങളെല്ലാ-
മതുപടി തെളിയുന്നോ ശോഭയില്‍, ചൊല്ലുവേഗം.
മാലിനി.

സുരപതിയൊരുനാളെന്‍ വീട്ടില്‍ വന്നാല്‍ തികച്ചും
കരുതലൊടവനേ ഞാന്‍ മാറ്റിനിര്‍ത്തിത്തിരക്കും
“തരുണികളുടെ വക്ത്രം കണ്ടുവെന്നാലുദിക്കും
തരികിട തവചിത്തേ,യിന്നുമുണ്ടോ,കഥിക്കൂ“.
മാലിനി.

ആരാണീ മൃദുഗാനമിത്ര മധുരം പാടുന്നതീ വേളയില്‍
മാകന്ദാവലി തന്നില്‍ നിന്നു,മവിടെക്കാണുന്നതില്ലാരെയും
നേരേ നോക്കുക,കാകനോടു സദൃശം തോന്നുന്നൊരാ പക്ഷിയേ
പാടൂ പഞ്ചമരാഗധോരണി,യതിന്‍ നാമം കുയില്‍,കേള്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

“എല്ലാം നല്ലതിനായിടട്ടെയിനിയും ചേരട്ടെ സൌഭാഗ്യവും
മല്ലാക്ഷീമണി നിന്റെ ജീവിതപഥം വര്‍ണ്ണാഭമാവും സ്ഥിരം“
മെല്ലേ ഞാനിവിധം പറഞ്ഞുകഴിയാറാകും വിധൌ കേട്ടു,“വന്‍-
ഭ്രാന്തല്ലേ പറയുന്നു നിദ്രയില്‍,എണീ“ ക്കെന്‍ ഭാര്യതന്‍ വാക്കുകള്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഒറ്റപ്പെട്ടവരൊന്നുകൂടിയിവിടേ പാര്‍ക്കുന്നു നിസ്‌തന്ദ്രരായ്
പറ്റിക്കുന്നവരില്ലി,വര്‍ക്കു സഖരാണന്യോന്യമെല്ലാവരും
ഉറ്റോരൊക്കെയൊഴിഞ്ഞു ദുര്‍ഗ്ഗതികളില്‍പ്പെട്ടോരിവര്‍ക്കെന്നുമേ
ഏറ്റം തുഷ്ടിയൊടാശ്രയം പകരുമീ വൃദ്ധാലയം സ്വര്‍ഗ്ഗമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ടാലൊന്നുമിവന്നു തൃപ്തിവരുകില്ലാ പാദപങ്കേരുഹേ
വണ്ടായ് മീലിതമാകണം,ഗുരുമരുദ്ദേശാധിപാ,ശ്രീപതേ
ഉണ്ടോ വേറൊരു പുണ്യ,മീ യഗതി നിന്‍പാദേ പതിച്ചീടുവാന്‍
വേണ്ടുംവണ്ണമുടന്‍ തരൂ വര,മതി ന്നായിട്ടു കാക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഞാനെന്നുള്ളൊരു ഭാവമൊന്നുവെടിയും നേരത്തു ദൈവം കനി-
ഞ്ഞാനന്ദത്തൊടു നിന്റെ ശുദ്ധഹൃദയേയെത്തും,സദായോര്‍ക്ക നീ
ജ്ഞാനാനന്ദമരന്ദരൂപനവിടേ വാഴുന്ന നാള്‍തൊട്ടു വന്‍-
ദൂനം വന്നുഭവിക്കയില്ലയതുതാന്‍ സാര്‍ത്ഥം,വരം ജീവിതം.
ശാര്‍ദ്ദൂലവിക്രീഡിതം.

പച്ചപ്പട്ടുടയാടചാര്‍ത്തി വിലസും ദേവാംഗനക്കൊപ്പമായ്
മെച്ചപ്പെട്ടൊരു ഭൂഷയോടെയിളകിച്ചാഞ്ചാടിടും മല്ലികേ
ഇത്ഥം ഞാനിനി നിന്റെ മുന്നിലിവിധം നില്‍ക്കുമ്പൊളെന്‍ മാനസം
സ്വാര്‍ത്ഥ്യംപൂകി ലയിച്ചിടുന്നിളകിടും നിന്‍പൂക്കളില്‍ ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ഭദ്രം നിന്നുടെ വാഹനം,ഭയദനാം സിംഹം കളത്രത്തിനും
കദ്രൂസൂനു കഴുത്തിലും ഗണപതിക്കുള്ളാഖു പാദാന്തികേ
ഉദ്രേകാഗ്രഹമോടെയീയിരകളേ നോക്കും മയൂഖം,സദാ
വിദ്രോഹാശ വെടിഞ്ഞമട്ടിവകളേ മാറ്റുന്നു നിന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.

വമ്പാര്‍ന്നുള്ളൊരു തുമ്പിയും കലശവും പാശാങ്കുശം,മോദകം
ഇമ്പം ചേര്‍ന്നൊരു കുമ്പയും മുറിവുപറ്റീട്ടുള്ളൊരാ ദന്തവും
തുമ്പം തീര്‍ക്കുമനുഗ്രഹം ചൊരിയുമാ മുദ്രാങ്കിതം കൈകളും
മുന്‍പില്‍ വിഘ്നമൊഴിഞ്ഞുകാണണമിവന്‍ കൂപ്പുന്നു വിഘ്നേശ്വരാ.
ശാര്‍ദ്ദൂലവിക്രീഡിതം.

സര്‍വ്വം നിന്നുടെ കുമ്പ വീര്‍പ്പതിനിവന്‍ നല്‍കീടുമെന്നോര്‍ത്തു നീ
ഗര്‍വ്വം കൊണ്ടുനടന്നിടേണ്ട,വികൃതിക്കൂമ്പായ ലംബോദരാ
ഖര്‍വ്വം തന്നുടെ കൈയിലെന്നൊരുമദം കൊണ്ടാക്കുബേരന്‍ സ്വയം
സര്‍വ്വം വിട്ടു പറന്നൊരാ കഥയിവന്‍ മുമ്പേയറിഞ്ഞോര്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ഇക്ഷുപോലെ മധുരംനിറഞ്ഞ പലവാക്കുകള്‍ക്കു വഴിചൊല്ലി വന്‍
തുഷ്ടിയോടെ മമ ഹൃത്തിലേറി കവിതാപദങ്ങളുരുവാക്കി നീ
സ്പഷ്ടമായി,യിനിയെന്റെയാത്മസഖി വേറെയില്ല,യതുപോലെനി-
ക്കിഷ്ടമായി തവ ചേഷ്ടിതം,മധുരസൃഷ്ടികള്‍,മഹിതഭാവനേ.
കുസുമമഞ്ജരി.

തണ്ടാര്‍മാതിന്‍ തലോടല്‍ തുരുതുരെയുടലില്‍ കൊണ്ടതിന്‍ മൂലമായി-
ട്ടുണ്ടായാലസ്യഭാവം,സുഖതരമവനും നിദ്രപൂണ്ടല്ലൊ വീണ്ടും
വേണ്ടാ വേറാരുമിങ്ങീ ഭുവനമടിപെടും ദുഃഖമെല്ലാമകറ്റാന്‍
മണ്ടൂ വൈകുണ്ഠദേശേ,ഝടുതിയവനെനീ കൊണ്ട്വരേണം,ഖഗേന്ദ്രാ.
സ്രഗ്ദ്ധര.
******************************************************************