Thursday, July 28, 2011

ശ്ലോകമാധുരി.29 .

ശ്ലോകമാധുരി.29 .
വനിയില്‍ വിടരുമീ സുമങ്ങളില്‍
നിറയെ നിറയുമാ മരന്ദവും
പവനനവയിലേ സുഗന്ധവും
തഴുകി മദമൊടേയണഞ്ഞിടും.
ഭദ്രക.

സകലകലയിലും മികച്ചതായ്
കവനകലയതാം നിനയ്‌ക്ക നീ
കഴിവു തികയുമീ കരത്തിനാല്‍
കവിതയെഴുതുവാന്‍ സുഖം സഖീ.
ഭദ്രക.

സുമുഖീ,സുഖം പകരുമധരം
മൃദുവായ് വിടര്‍ത്തിടുകിലതില്‍ ഞാന്‍
കുസൃതിത്തരത്തിലൊരു മധുരം
പകരും,മറുത്തുപറയരുതേ.
ശുഭചരിതം.

ശലഭം പറന്നുയരുമളവില്‍
കവിതാപദങ്ങളവ നിരതം
നിറവായുണര്‍ന്ന മമ ഹൃദയേ
മധുരം പെരുത്തു,സുഖനിമിഷം!
ശുഭചരിതം.

ഭൂവാണു മാതാവു നമുക്കുമാര്‍ക്കും
ഭൂമിക്കു ചാര്‍ത്തില്ല ഖലര്‍ മഹത്ത്വം
ഭൂയോപി ദണ്ഡിച്ചു നശിച്ചുപോയാല്‍
ഭൂവില്‍ വരും ദുര്‍ഗ്ഗതിയോര്‍ത്തിടേണം.
ഇന്ദ്രവജ്ര.

കളയുക മാനിനി വിഷമതയെല്ലാം
അണയുകയായൊരു മധുരവസന്തം
മലരു നിറഞ്ഞൊരു മധുവനിതന്നില്‍
പ്രിയസഖിയെന്നുടെയരികിലിരിക്കൂ.
ലളിതശരീരം.


ഉള്ളില്‍ കടന്നു തിരയുന്നവനാത്മബോധാല്‍
കള്ളത്തരങ്ങള്‍ വെളിവാക്കുമനന്തശായീ
പൊള്ളത്തരങ്ങളവയൊക്കെയകറ്റിടാനെ-
ന്നുള്ളത്തില്‍ വന്നു കുടികൊള്‍കയനന്തമായി.
വസന്തതിലകം.

ധൂര്‍ത്താണു കാരണമതൊക്കെ നിനച്ചു പാര്‍ത്താല്‍
ആര്‍ക്കാണു നഷ്ട,മൊരു കഷ്ടമിതെന്നു ചൊല്ലാം
വക്കാണമൊന്നുമിനി വേണ്ട ശനിഗ്രഹത്താല്‍
ആര്‍ക്കുന്ന പീഡയിതു മാറ്റിടുമാഞ്ജനേയന്‍.
വസന്തതിലകം.


ഭീമന്റെ പുത്രി,യരയന്നമുരച്ച വാക്കില്‍
ഖേദം കളഞ്ഞു തെളിവോടെ കഥിച്ചു മന്ദം
“ആ രാജരാജനുടെ ഭാമിനിയായി മാറാന്‍
പാരാതെ ഞാന്‍ വരണമാല്യമൊരുക്കുമോര്‍ക്ക“
വസന്തതിലകം.

വ്യോമം കറുത്തു,ഘനമേഘമുയര്‍ന്നതെല്ലാം
നേരേ നിരന്നിരുളുമിന്നു പടര്‍ന്നു നീളേ
ഈ ഘോരദൃശ്യമുയരുന്ന നഭോതലത്തില്‍
ഭാഗ്യാംശു പോല്‍ പിണറു മിന്നി മറഞ്ഞിടുന്നൂ
വസന്തതിലകം.


വൃദ്ധി,ക്ഷയങ്ങളൊരുവന്നു ജഗത്തിലുണ്ടാം
ദുഃഖിക്കവേണ്ടയിവയൊക്കെയലംഘനീയം
ചിത്തത്തിലാത്മബലമോടിവയേറ്റുവെന്നാല്‍
സൌഖ്യം ലഭിക്കുമതിലില്ലൊരു സംശയം മേ.
വസന്തതിലകം.


അര്‍ക്കാ,നിന്നൊടെനിക്കസൂയ പെരുകുന്നെന്താണതിന്‍ കാര്യമെ-
ന്നോര്‍ക്കാനൊട്ടു സുഖം വരില്ല,യതിനാലോതുന്നു ഞാനീവിധം
തര്‍ക്കം വിട്ടു വിരിഞ്ഞിടുന്നു ജലജം നിന്‍ ദര്‍ശനം കിട്ടിയാല്‍
മറ്റാര്‍ക്കും മുഖമേകിടാതെ കുമുദം കൂമ്പുന്നു നീ പോകവേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചക്രം പോലെയുഴന്നിടുന്നു ഭുവനേ മുജ്ജന്മപാപങ്ങളാല്‍
ശീഘ്രം വന്നു തുണയ്ക്ക വിഷ്ണുഭഗവാനേ കഷ്ടമായ് ജീവനം
നക്രം പണ്ടുകടിച്ചുലച്ച കരിയേ നീയല്ലൊ രക്ഷിച്ചവന്‍
ചക്രാ ഞാനറിയുന്നു,നിന്റെ കരുണയ്ക്കായിന്നു കേഴുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പള്ളിക്കൂടമടുത്തിടുന്ന സമയ‘ത്തയ്യോ‘ കരഞ്ഞങ്ങനേ
കള്ളം ചൊല്ലി മടിച്ചു നിന്നു തുടരേ മല്ലാടിനിന്നീടവേ
“ഉള്ളില്‍ പോക,നിനക്കു തല്ലു തരുമെ“ന്നോതുന്നൊരമ്മേ കടി-
ച്ചള്ളിത്തുള്ളിനടന്നകാലമിവനിന്നോര്‍ക്കേ രസിപ്പൂ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.


മുന്നേ തന്നെയറിഞ്ഞിടേണമിവരാണൊന്നാംതരം ഗായകര്‍
ചിന്നും പഞ്ചമരാഗധാര നിരതം,പൊന്തീടുമാനന്ദവും
മാകന്ദാവലിപൂത്തിടുന്നസമയത്തൊന്നായ് വസന്തദ്രുമേ
ആനന്ദത്തൊടു പാടുമീ സദിരിതിന്‍ തുല്യം വരില്ലൊന്നുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.


മുറ്റും ശോഭയിയന്ന വാടികകളില്‍ ചാഞ്ചാടിടും പൂക്കളില്‍
ചുറ്റും വണ്ടിനുമുണ്ടൊരുണ്മ നിറയും ചിത്തം കവിക്കുള്ളപോല്‍
നിത്യം പൂക്കളിലെത്തിടുന്ന സമയം വര്‍ണ്ണത്തിലാകൃഷ്ടനായ്
ഹൃദ്യം പാട്ടുകളെത്രയെണ്ണമവനും മൂളുന്നിതാമോദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


ശക്തിക്കൊത്തവിധത്തിലിഷ്ടവഴിപാടെല്ലാം കഴിച്ചീവിധം
മുക്തിക്കായലയുന്നിതെന്നുമിതുപോല്‍ ക്ഷേത്രങ്ങളില്‍ ക്ഷാന്തമായ്
ഭക്തന്മാരെയതിപ്രസന്നവതിയായ് ക്ഷിപ്രം തുണക്കും ശിവേ
ശക്തീ,മാമകഹൃത്തില്‍ നിത്യമുണരൂ മുക്താഫലജ്യോതിപോല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


ഹന്ത! കാണുകിതു സുന്ദരം സുമഗണങ്ങളീവനിയിലാര്‍ക്കവേ
എന്തു ചന്തമിതു കണ്ടുകണ്‍കുളിരെയാസ്വദിപ്പതിനു ഭാഗ്യമായ്
ചിന്തവേണ്ട,നവവര്‍ണ്ണമാര്‍ന്ന ദൃശമൊക്കെനല്‍കി വിധിപോലവേ
ബന്ധുരം കവിതതീര്‍ക്കുവാനിവനു യോഗമേകുവതുമീശ്വരന്‍.
കുസുമമഞ്ജരി
****************************************************************

Friday, July 22, 2011

ശ്ലോകമാധുരി.28

ശ്ലോകമാധുരി.28
“ബുദ്ധിമുട്ടിടുകിലെത്രകാര്യവും
ശ്രദ്ധയോടെ പരിപൂര്‍ണ്ണമാക്കിടാം“
ബുദ്ധിപൂര്‍വമിതു നോക്കിടുന്നൊരാള്‍
വൃദ്ധിയോടെ മരുവുന്നിതെപ്പൊഴും.
രഥോദ്ധത.

പറയരുതു നടക്കാത്ത കാര്യം
പറയുകിനിയെതാ നിന്റെ മാര്‍ഗ്ഗം
പിഴവരുകിലെനിക്കില്ല കുറ്റം
പഴിപറയുവതിന്നില്ല ഞാനും.
ചിത്രവൃത്ത.

ശലഭമിളകിടുന്നീ വനിക്കും
കളമൊഴികളുതിര്‍ക്കും കിളിക്കും
അലകടലിലൊടുങ്ങും നദിക്കും
ലളിതമധുര ഭാവം ശരിക്കും.
ചിത്രവൃത്ത

ഗജമുഖവരദാ,കേള്‍ക്കണമിതു നീ
നിരതരമിവനും നല്‍കണമഭയം
സകലതുമവിടേക്കായിത തരുവേന്‍
കരുണയൊടിവനേ കാത്തരുളുക നീ
മംഗളഫലകം.

അറിയുക മധുമൊഴി, നിരനിരയായ്
മലരുകള്‍ വനികയില്‍ വിടരുകയായ്
പ്രിയസഖി,വരുകിനി മധുരിതമായ്
പകരുക മധുരിമ സുഖകരമായ്.
അഘഹരണം.

ഉണ്ടാകയില്ല ഹൃദി ഖേദമിവന്നു തെല്ലു-
മെല്ലാം വരുത്തുവതുമീശ്വരനിശ്ചയം താന്‍
അല്ലാതെ നാമതിനു കാരണമോതിടാനായ്
പൊല്ലാതെ ചാടിടുകിലൊക്കെ മടത്തരം താന്‍.
വസന്തതിലകം.

കോലം വിചിത്ര,മൊരു പെണ്ണു ജടയ്ക്കു ഭാരം
ശൂലം കരത്തി,ലിളകുന്നഹികള്‍, ത്രിനേത്രം
നീലം കലര്‍ന്നവരകണ്ഠ,മിതേവിധത്തില്‍
കാലാരി,നിന്മഹിതരൂപമിവന്‍ നമിപ്പൂ.
വസന്തതിലകം.

മുങ്ങുന്നു നിന്‍ ചിരിയിലെന്റെ വിഷാദമെല്ലാം
വിങ്ങുന്ന ചിത്തമൊരു പൂവനമായി മാറീ
പൊങ്ങുന്നു ചിന്തകളില്‍ നിന്റെ മുഖാരവിന്ദം
തിങ്ങുന്നു ഹര്‍ഷ,മിനിയെന്തു പറഞ്ഞിടാവൂ!
വസന്തതിലകം.

രാകാനിശാകരനുദിച്ചുയരുന്ന കണ്ടാല്‍
ആകാശസീമനിയൊരംബുജമെന്നുതോന്നും
താരങ്ങളൊക്കെ നറുമുത്തുകളെന്നപോലേ
നേരേനിരന്നു,ദൃശമെത്രയവര്‍ണ്ണനീയം!
വസന്തതിലകം.

വീണാധരന്റെ വരവീണയില്‍ നിന്നു കാതില്‍
വീണോരു നാദലയവീചികളെത്ര ദിവ്യം
വീണത്തരങ്ങളൊഴിവക്കിടുമാ സ്വരങ്ങള്‍
വീണാക്കിമാറ്റിടുകിലോര്‍ക്കതരക്കജന്മം.
വസന്തതിലകം.

ദ്യോവില്‍ ദ്യുതിയോടേ പരിശോഭാഞ്ചിതമായി-
ട്ടീമട്ടൊളിതൂകും ശശിബിംബം വരവായീ
താരാഗണമദ്ധ്യേ മണിദീപം തെളിവായി-
ട്ടാരാണു കൊളുത്തുന്നിതു ഹൃദ്യം നിറവായീ !
മദനാര്‍ത്ത.

ശോകം വന്നാലാരിലുമുളവാം കദനരസം
പോകാന്‍ വേണ്ടീട്ടോര്‍ക്കുക ഭഗവത്പദകമലം
ദുഃഖം പോക്കീട്ടാക്ഷണമുടനേ സുഖമരുളും
വൈക്കം വാഴും ശങ്കരഭഗവാനിവനഭയം.
സാരസകലിക.

ഒഴിവുകള്‍ പറയേണ്ടാ,വന്നിടേണം,ശരിക്കും
മൊഴികളില്‍ മധുവൂറും ശ്ലോകമെല്ലാം ശ്രവിക്കാം
വഴിവഴിയിനിയെല്ലാം ഭാഗ്യമാവും നമുക്കും
കഴിവുകള്‍ മിഴിവോടേ പീലിനീര്‍ത്തും,രസിക്കാം.
മാലിനി.

അമ്മേ നിന്നുടെ മുന്നില്‍ വന്നിതുവിധം കൈകൂപ്പിനില്‍ക്കും വിധൌ
ചെമ്മേ വിട്ടൊഴിയുന്നിതെന്നഴലുകള്‍ പൊന്തുന്നിതാഹ്ലാദവും
ഇമ്മട്ടെന്നുമിവന്നു വന്നിവിടെനിന്നാത്മാര്‍ത്ഥമായ് പൂജയില്‍
സമ്മോദംമുഴുകാന്‍ വരങ്ങള്‍ തരു നീ ,സര്‍വ്വേശ്വരീ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ണില്‍ പൂക്കണിപോലെയെന്നുമണയാനുണ്ടായിരുന്നന്നൊരാള്‍
ഉണ്ണാന്‍ ചോറു,മുടുക്കുവാന്‍ തുകിലുമായ് സസ്നേഹമെത്തുന്നൊരാള്‍
മണ്ണില്‍ കുത്തിമറിഞ്ഞിടുന്നൊരിവനേ ലാളിച്ചെടുക്കുന്നൊരാള്‍
വിണ്ണില്‍ താരകമായിയിന്നു തെളിയുന്നെന്നമ്മയാം പൊന്‍‌കതിര്‍.!
.
ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണും പൂട്ടിയിരുന്നിടുന്നസമയത്തെന്‍ മുന്നിലായ് വന്നിടും
കണ്ണന്‍,കള്ളനവന്നുവേണമുറിയില്‍ തൂങ്ങുന്ന വെണ്ണക്കുടം
“ഉണ്ണാനിന്നിവനൊന്നുമില്ല തരുമോ, ഉണ്ണിക്കിടാവല്ലെ”യെ-
ന്നെണ്ണംചൊല്ലുമവന്നു വെണ്ണയുടനേ നല്‍കാന്‍ തുടിച്ചെന്‍മനം
ശാര്‍ദ്ദൂലവിക്രീഡിതം.

താരാര്‍മാതിനു തുല്യമായ നിറവോടൊത്തുള്ള തന്വംഗിയാള്‍
നേരേ പോയി വനാന്തരേ പതിയൊടൊത്താനന്ദപൂര്‍വം സഖേ
ക്രൂരം ഘോരനിശാചരന്‍ ഹരണവും ചെയ്‌തെങ്കിലും കാന്തനാ-
പോരില്‍ ദുഷ്ടനെ നിഗ്രഹിച്ച ചരിതം ചൊല്ലുന്നു രാമായണം.
ശാര്‍ദ്ദൂലവിക്രീഡിതം.

തേനും തേടിയലഞ്ഞിടുന്ന മധുപാ, വന്നാലുമെന്നന്തികേ
തേനോലുംമൊഴിയാളൊടെന്റെ ചരിതം ചൊല്ലീടണം പോയി നീ
ഊനം വന്നുവലഞ്ഞു ഞാനിവിടെയീ മട്ടില്‍ കഴിഞ്ഞീടിലും
നൂനം മാന്മിഴിതന്റെ ചിന്ത നിനവില്‍ തേന്‍മാരിയായ്,ചൊല്ലു നീ.
ശാര്‍ദ്ദൂലവിക്രീഡിതം

ഭാരംഭാരമിതെന്നുതാനിതുവിധം ചൊല്ലേണ്ട ഭദ്രങ്ങളേ
ദൂരം പോകണമോര്‍ക്കണം,ക്ഷണമിതാ രാവായിടും നിശ്ചയം
ക്രൂരം ചേര്‍ന്ന മൃഗങ്ങള്‍ വാഴുമടവീതീരം കടന്നാലുടന്‍
നേരം തെല്ലു കിടന്നിടാ,മശനമാം,ക്ഷീണം ക്ഷണം തീര്‍ന്നിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
( ഭദ്രം=കാള. )

യോഗം വേണമിതേതരം സഭയിലൊന്നെത്തീടുവാന്‍,സത്തമര്‍
യോഗം കൂടുമിടങ്ങളാണു ഭഗവ‌ത്‌സാന്നിദ്ധ്യമാവുന്നതും
യോഗം കൊണ്ടു മനസ്സുകള്‍ക്കു സുഖമായീടും ക്ഷണം,നിത്യവും
യോഗം പോലിവിടൊന്നിരിക്ക സഖരേ,യാനന്ദമാമെപ്പൊഴും..
ശാര്‍ദ്ദൂലവിക്രീഡിതം.

‘ശ്ലോകത്തില്‍ കഴിയാ‘നിവന്നു കൊതിയുണ്ടെന്നാലുമീ വേദിയില്‍
ശ്ലോകങ്ങള്‍ ചിലതൊക്കെയിന്നു വിരചിച്ചീടുന്നു സംസിദ്ധിയില്‍
ശോകം വന്നു പെരുത്തിടും സമയമെന്‍ പാങ്ങൊത്തവണ്ണം കുറേ
ശ്ലോകം തീര്‍ത്തിടു,മക്ഷണം മറയുമെന്‍ ശോകം,വരും സൌഖ്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.

സാദ്ധ്യം സാദ്ധ്വസമായ ചിന്തപെരുകില്‍ നിഷ്‌കര്‍മ്മമാം ദുഷ്‌ഫലം
സിദ്ധിക്കേണമതൊന്നുദൂരെ വെടിയാനുള്‍ത്താരിലേറ്റം ബലം
ശുദ്ധന്മാരിലുമാത്മശക്തികുറവുള്ളോര്‍ക്കും ഭയം വന്നിടും
ശ്രദ്ധിച്ചാലതു നീക്കിടാന്‍ ശ്രമമതാല്‍ സാദ്ധ്യം,പ്രവര്‍ത്തിച്ചിടാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദൃഷ്ടിദോഷമതു പെട്ടുപോകിലുടനുപ്പുചേര്‍ത്തു കടുകും ക്ഷണം
കുട്ടിതന്റെ തലചുറ്റില്‍ മൂന്നുഴിയവേണ,മോതു ശിവനാമവും
“പെട്ടദോഷമുടനൊക്കെയൊക്കെയൊഴിവാക്കി നല്‍ക,ശിവശങ്കരാ”
ഇത്തരത്തിലുരുവിട്ടു മുഷ്ടിയിലെ വസ്തു തള്ളിടുകയഗ്നിയില്‍.
കുസുമമഞ്ജരി.

സത്യമാണു,ചില മത്തകാശിനികളൊത്തുവന്നു ചിരി തൂകവേ
വൃത്തമാര്‍ന്ന വരകാവ്യഭാവമുടനേയുദിപ്പു ഹൃദി ദൃഷ്ടമായ്
ഒത്തവണ്ണമതു പാദമാക്കി നിരയായ് നിരത്തി പദഭംഗിയില്‍
ചേര്‍ത്തുതീര്‍ത്ത നവകാവ്യമുത്തുകള്‍ തിളങ്ങിടുന്നതുലശോഭയില്‍.
കുസുമമഞ്ജരി

സത്തെഴും തരുണി മുഗ്ദ്ധരാം സഖികളൊത്തുചേര്‍ന്നു വനിയില്‍ കട-
ന്നൊത്തപോലെവിളയാടിടുന്ന സമയത്തു ഭൃംഗകമടുത്തതും
ഉത്തമോത്തമനൃപാലനാ ഭസനശല്യമൊക്കെയൊഴിവാക്കിവെ-
ച്ചത്തല്‍തീര്‍ന്ന തരുണിക്കു തന്റെ വരപത്നിതന്‍ പദവുമേകിപോല്‍!
കുസുമമഞ്ജരി

ഏവം ഞാന്‍ ചൊല്ലിടുമ്പോള്‍ ഹൃദിയതിവിഷമം തോന്നിടുന്നെന്റെ തത്തേ
പാവം ഞാനിങ്ങിരിപ്പൂ കവിതകള്‍ നിറവില്‍ തീര്‍ക്കുവാനാര്‍ത്തിയോടേ
ആവും‌പോല്‍ വന്നുനീയെന്‍ രചനകള്‍ മിഴിവാര്‍ന്നുള്ളതായ് മാറ്റുവാന്‍ സദ്-
ഭാവം നല്‍കേണമെന്നും,ച്യുതിയതിലുളവായാല്‍ ഫലം ചിന്തനീയം.
സ്രഗ്ദ്ധര.

തരുനിരനീളേ നിറവൊടു പൂത്തൂ,വനികയിലെത്തി വസന്തം
മധുമൊഴി നീയെന്നരികിലിരുന്നാലുണരുവതെന്നനുരാഗം
പരിഭവമൊന്നും പറയരുതെന്നോടിവനതു കേള്‍ക്കില്‍ വിഷാദം
പ്രിയസഖി,നീയാ മധുരിതഗാനം ലയമൊടു പാടതിമോദം.
കളത്രം.

വാനില്‍ ദ്യുതിയൊടു വരുവതു നോക്കൂ, ശശികല സുന്ദരിയായീ
കൂടെത്തെളിവൊടു തെളിയുമുഡുക്കള്‍ക്കവളൊരു പുഞ്ചിരിയേകീ
വിണ്ണില്‍ വിമലതയളവുകവിഞ്ഞൂ,നിശയുടെ നീലിമ മാഞ്ഞൂ
മണ്ണില്‍ കമനികള്‍ വിരഹതപത്തിന്‍ വ്യഥയിലുലഞ്ഞു വലഞ്ഞൂ.
ശശികല.

പത്തരമാറ്റില്‍ നിനക്കു തരാനൊരു മാലതിരഞ്ഞു നടന്നിവനാ
പട്ടണമാകെയലഞ്ഞുവലഞ്ഞു കനത്തവിലയ്ക്കിതു വാങ്ങി സഖീ
മുത്തണിമാറില്‍ നിനക്കണിയാനിവനൊത്തിരിയാശയൊടേകി മുദാ
മുത്തുപൊഴിഞ്ഞതുപോല്‍ ചിരിതൂകി ലസിച്ചു നടന്നു രസിക്കുക നീ.
മദിര.

ശ്ലോകപദങ്ങളില്‍,ഭാരതി,നിന്‍ദ്യുതി വേണമതെന്നുടെയര്‍ത്ഥനയാം
നീ കനിവോടിവനാവരമൊന്നു തരേണമതിന്നിനി വൈകരുതേ
ആകുലഭാവമതൊക്കെ വെടിഞ്ഞു മികച്ചപദങ്ങള്‍ നിരത്തിടുവാന്‍
പാകമെനിക്കുവരുന്നതു നിന്‍ വരദാനമതെന്നുമറിഞ്ഞിതു ഞാന്‍.
മദിര.

ധരണിയുടനെടുത്തുചെന്നാഴ്ന്നവാരാന്നിധിക്കുള്ളിലേയ്ക്കോടിയോന്റക്രമം തീര്‍ത്തവന്‍
ജലധിയതിസുബദ്ധമായ് മന്ഥനം ചെയ്യവേ താഴ്ന്നുപോം മന്ഥരം പൊക്കിവെച്ചുള്ളവന്‍
പരമശിവവിഹാപിതം വില്ലൊടിച്ചെന്നതാല്‍ സീതയേ മംഗലം ചെയ്തു പേരാര്‍ന്നവന്‍
അലകടലിലിതെന്നുതന്‍ ഗേഹമാക്കീട്ടു സംരക്ഷണം ചെയ്യുമാ വിഷ്ണുരൂപം ഭജേ.
ചണ്ഡവൃഷ്ടിപ്രയാതം.(ദണ്ഡകം).

Tuesday, July 12, 2011

ശ്ലോകമാധുരി.27.

ശ്ലോകമാധുരി.27
താരാഗണത്തില്‍ നടുവില്‍ ചിരി തൂകി നിന്നു
വാരാര്‍ന്ന തൂവമൃതു പാരിലുതിര്‍ത്തു തിങ്കള്‍
ആരമ്യശോഭയിരു കണ്ണുകളില്‍ പടര്‍ന്നാല്‍
ആരാകിലും ഹൃദയഭാരമൊഴിഞ്ഞുപോവും
വസന്തതിലകം.

ലോകം ചിലര്‍ക്കു സുഖമായിവരുന്നു നിത്യം
ലോകം ചിലര്‍ക്കസുഖമേകുവതും വിചിത്രം
ശോകം വെടിഞ്ഞുകഴിയാനൊരുവന്‍ സമൂലം
ലോഭം ത്യജിച്ചിടുക,യാത്മനി ചിന്തനീയം.
വസന്തതിലകം.

ശോണാധരത്തിലുണരുന്നൊരു മന്ദഹാസം
കാണുന്ന നേരമുളവായിടുമാത്മഹര്‍ഷം
വേണുന്നപോലെ തവലീലകളൊന്നുകാണാന്‍
വേണം വരങ്ങള്‍,ഹരി,ഞാനിത കൈതൊഴുന്നേന്‍.
വസന്തതിലകം.

ഒരുപൊഴുതിനിയെങ്ങാന്‍ കാര്യവിഘ്നം വരുമ്പോള്‍
കരുതുകയൊരു ദൈവം മാത്രമാണാശ്രയിപ്പാന്‍
കരുണയൊടുടനാര്‍ക്കും വിഘ്നനാശം വരുത്തും
ദ്വിരദവദനപാദം സാദരം കുമ്പിടുന്നേന്‍.
മാലിനി.
(ദ്വിരദവദനന്‍ = ഗണപതി)

ഓലപ്പീപ്പിവിളിച്ചു ഞാന്‍ തൊടികളില്‍ ചാടിക്കളിച്ചൊട്ടുനാള്‍
ഓലക്കെട്ടിടമായൊരക്കളരിയില്‍ വിദ്യാര്‍ത്ഥിയായാദ്യമായ്
ഓലക്കത്തൊടു ജീവിതം മഹിതമായ് തീര്‍ത്തിന്നിതേ നാള്‍വരേ
ഓലംചൊല്ലിയലഞ്ഞിടാനിടവരാന്‍ വിട്ടില്ല സര്‍വ്വേശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണിക്കും ഹൃദി വേണ്ട ശങ്കയിനിമേല്‍ കാവ്യത്തിലീമട്ടിലായ്
കാണിക്കും കവിമന്നവര്‍ രസകരം ജാലങ്ങളിന്നീവിധം
കാണിപ്പൊന്നുകണക്കവര്‍ നടയിതില്‍ വെയ്ക്കുന്ന കാവ്യങ്ങളില്‍
കാണിയ്ക്കുന്നു വിദഗ്ദ്ധമാം രചനതന്‍ വാണീവരം നിസ്തുലം!
ശാര്‍ദ്ദൂലവിക്രീഡിതം.

പയ്യെപ്പയ്യെയെനിക്കു തോന്നി ഭുവനം സ്വര്‍ലോകമെന്നും സ്വയം
പയ്യെപ്പയ്യെ സുഖത്തിനുള്ള വകകള്‍ കണ്ടെത്തിയാറാടണം
പയ്യെപ്പയ്യെയടുത്തു കണ്ട വിനകള്‍ ചൊല്ലിത്തരുന്നാ ശ്രമേ
പയ്യെപ്പയ്യെലഭിക്കുമാത്മസുഖമേ സ്വര്‍ഗ്ഗം വരം മന്നിതില്‍
ശാര്‍ദ്ദൂലവിക്രീഡിതം.

മട്ടോലുംമൊഴിതന്റെ വാക്കിലിളകീ, ഭീമന്‍ പുറപ്പെട്ടു ചെ-
ന്നുത്സാഹത്തൊടു മേടുകാട്ടി വിപിനേയാര്‍ക്കുന്ന നേരത്തുടന്‍
വൃദ്ധന്‍ വാനരനൊന്നു ചൊല്ലി,”യിനിയെന്‍ വാലൊന്നൊമാറ്റീട്ടു നീ
പൊയ്ക്കോ”,പിന്നെ നടന്നതാലെ വിനയം കൈവന്നു കൌന്തേയനും.
ശാര്‍ദ്ദൂലവിക്രീഡിതം.

മിണ്ടാനുണ്ടിവനിണ്ടലൊന്നു സുമുഖീ, കാണാതെ നീയെങ്ങുപോയ്
ഉണ്ടാവേണമടുത്തുതന്നെയിനിമേല്‍ ഞാനെന്നുമാശിച്ചുപോയ്
വണ്ടാര്‍കൂന്തലിലൊന്നു തൊട്ടുതഴുകിച്ചേര്‍ത്തുല്ലസിച്ചാ മണി-
ച്ചുണ്ടില്‍ നല്ലൊരുമുത്തമേകുവതിനായ് ചിത്തം തുടിപ്പൂ ,പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നാട്ടേ വിജയാ,നിനക്കു വിജയം നേരുന്നു,നീയോര്‍ത്തിടൂ
നിന്‍‌ജ്യേഷ്ഠന്‍ വിജിഗീഷു കര്‍ണ്ണനുസമം വേറില്ലൊരാള്‍ നിശ്ചയം
നിന്‍‌താതന്‍ കപടംകളിച്ചു കവചം ധര്‍മ്മാര്‍ത്ഥിയായ് നേടി നിന്‍-
വന്‍‌നേട്ടത്തിനു മൂലമായതു മറന്നീടൊല്ല നിര്‍ല്ലജ്ജമായ്.
ശാര്‍ദ്ദൂലവ്വിക്രീഡിതം.

വാണീദേവിയുണര്‍ന്നിടേണമിനിയെന്‍ നാവില്‍ സദാ വര്‍ണ്ണമായ്
വാണീടേണമതിന്നു നിന്‍ പദമലര്‍ തേടുന്നിവന്‍ പൂര്‍ണ്ണമായ്
ചേണാര്‍ന്നുള്ള ഭവത്പദങ്ങളണിയും സ്വര്‍നൂപുരക്വാണമായ്
ഈണംചേര്‍ന്നുണരേണവേണമിനിയും കാവ്യം സുവര്‍ണ്ണാഭമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

എത്തിടുന്ന ജനചിത്തമാകെ നിറയുന്ന ഗോപശിശുവാണു,വ-
ന്നത്തലാകെയൊഴിവാക്കിടും മനസിയാത്തമോദവുമുയര്‍ത്തിടും
ഹൃത്തടത്തിലവനെത്തിടും നിമിഷമാത്മനിര്‍വൃതിയുണര്‍ന്നിടു-
ന്നിത്തരത്തിലവനൊത്തവണ്ണമുടനേകിടാം കുസുമമഞ്ജരീ.
.കുസുമമഞ്ജരി.

കട്ട വെണ്ണയൊരുമട്ടു തിന്നു കളിയാടിയോടി വരുമിന്നവന്‍
കഷ്ടതയ്ക്കു പരിഹാരമേകി സകലര്‍ക്കു തോഷവുമുതിര്‍ത്തവന്‍
തുഷ്ടിയോടെയിവനിഷ്ടമായ വരമൊക്കെയെന്നുമരുളുന്നവന്‍
സ്പഷ്ടമായിവരുമെന്റെ ഹൃത്തിലവനെപ്പൊഴും, കരുണയുള്ളവന്‍
കുസുമമഞ്ജരി.

മുട്ടുകുത്തി മൃദുഹാസമോടെയരികത്തുവന്നപടി,യൊച്ചവെ-
ച്ചിഷ്ടമായി മടിയില്‍ക്കരേറി നറുമുത്തമൊന്നു കവിളില്‍ തരും
കൊച്ചുപൈതലിവനേകിടുന്ന സുഖനിര്‍വൃതിക്കുപകരം വരാന്‍
മെച്ചമായവകയുച്ചരിപ്പതിനുമില്ല,തെല്ലുമിതില്‍ സംശയം.
കുസുമമഞ്ജരി.

ആളിക്കും തോന്നി ദുഃഖം, കളമൊഴിയിതുപോല്‍ നാഥനേയോര്‍ത്തുനിന്നാല്‍
ആളിക്കും ദുഃഖഭാരം വിധി,യിതു കഠിനം തന്നെയെന്നോര്‍ത്തു പോവും
ആളുന്നാ ഹൃത്തടത്തില്‍ കുളിരതുപകരാനെത്തിടേണ്ടോന്‍ മറന്ന-
ങ്ങാളുന്നൂ രാജ്യഭാരം ,മറവിയതൊഴിയും മോതിരം പോയി, കഷ്ടം!
സ്രഗ്ദ്ധര.

നേരോതാം,ശ്ലോകമോരോതരമിവിടെഴുതാനാഗ്രഹിക്കുന്നുവെന്നാല്‍
നേരേപോയക്കവീന്ദ്രര്‍ പലരുടെ രചനാവൈഭവം നീ ഗ്രഹിക്കൂ
പാരാതേ ചേര്‍ക്ക നന്നാം പലവിധപദമൊത്തര്‍ത്ഥവും വൃത്തഭംഗ്യാ
പാദങ്ങള്‍ വെച്ചുനോക്കൂ, സുഖകരമിതുപോല്‍ ശ്ലോകമാര്‍ക്കും രചിക്കാം.
സ്രഗ്ദ്ധര.

പാരം ക്ഷീണിച്ചു ഞാനീ പടികളൊരുവിധം കേറി നിന്‍ മുന്നിലെത്തും
നേരം നേരിട്ട ദുഃഖം സകലതുമുടനേ തീര്‍ന്നുപോയെന്നു കാണ്മൂ
തീരം കാണാതെ കാറ്റിന്‍ കലിയിലിളകിടും തോണിയാമെന്റെ ജീവ-
സ്സാരം നിന്മുന്നിലര്‍പ്പിച്ചതിനൊരു നിവരംകൂടി ഞാന്‍ നേടി ഭക്ത്യാ.
സ്രഗ്ദ്ധര.

തുഷാരഗിരിതന്നില്‍ നടമാടുമൊരു ഭാവമൊടു വാണിടണമെന്റെ ഹൃദയേ
വൃഷധ്വജനൊടെന്റെയൊരുചത്ഥമിതുതന്നെയതിലില്ലയിനി ശങ്കയെതുമേ
പരാപരനതിന്നു വഴിനല്‍കിടുമെനിക്കതുല മോദവുമുണര്‍ന്നുയരുമേ
വരുന്നഴലുമാറ്റിടുവതിന്നു വരമേകിടുമിവന്നതിനു ശംഭു ശരണം.
ശംഭുനടനം.

ശൈലശിഖരത്തിലൊരു പാദമെഴുതാനിവനു നൈപുണിതരൂ ഭഗവതീ
ശങ്കരി ശിവങ്കരിയതിന്നിവനു ശക്തിതരു നിങ്കലിവനെന്നുമഭയം
എന്‍‌കരമതിന്നു തവപാദയുഗളം പണിയുമില്ലതിനു തെല്ലു മടിയും
ശങ്കയിവനില്ലയിനിയെന്നുമിവനാ നടയിലെത്തിടുമതേറെ സുകൃതം.
ശൈലശിഖരം.(നവീനവൃത്തം)

ഭംജസന ഭംജസന ഗായൊടുവില്‍ വന്നിടുകില്‍ ശൈലശിഖരം നിരനിരേ.
അല്ലെങ്കില്‍
ശംഭുനടനത്തിനുടെയാദ്യലഘുനീക്കിടുകില്‍ ശൈലശിഖരം നിരനിരേ.
*********************************************************************************

Monday, July 4, 2011

ശ്ലോകമാധുരി.26

വിനായകാ,നായകനായിവന്നീ-
വിനയ്ക്കു തീര്‍ത്തും പരിഹാരമേകൂ
വിനാ വിളംബം വരുകില്ലയെങ്കില്‍
വിനാശമുണ്ടാ,മതുമെത്ര മോശം.
ഉപേന്ദ്രവജ്ര.


അമ്പാടിതന്നിലൊരു ബാലകനുണ്ടു കേള്‍പ്പൂ
അന്‍‌പേറുമാശിശുവിനെന്നൊരുവന്‍ കഥിപ്പൂ
തുമ്പങ്ങളേറിയിവനാകെയുലഞ്ഞിരിപ്പൂ
ഇമ്പംതരുന്ന യദുബാലനെ ഞാന്‍ നമിപ്പൂ.
വസന്തതിലകം.

എന്തേ മനുഷ്യര്‍ ചിലരാസുരചിന്തയോടേ
ബന്ധുക്കളോടുമടരാടി നടന്നിടുന്നൂ
ചന്തംതികഞ്ഞ നരജന്മമിതേവിധത്തില്‍
കുന്തപ്പെടുത്തിവലയുന്നു സുബോധമെന്യേ.
വസന്തതിലകം.


നാണംകെടുംകുടിയൊടാടിയുലഞ്ഞു വന്നു
വേണോ ചിലര്‍ക്കു വിജയം ബഹുഘോഷമാക്കാന്‍
ആണുങ്ങളല്ലിവരമൂല്യമനുഷ്യജന്മം
ക്ഷീണംവരുത്തുമസുരര്‍ക്കുസമം ജഗത്തില്‍.
വസന്തതിലകം.


മാനത്തുനിന്നുമൊരു താരക മണ്ണില്‍ വീണൂ
മാനത്തൊടേയതിനെ ഞാനുടനേയെടുത്തൂ
മാനിച്ചു നല്ലഗതി നല്‍കി,യതിന്നെയെന്നേ
മാനിച്ചിടുന്ന വരഭാമിനിയാക്കി മാറ്റി.
വസന്തതിലകം.

‘ഒലക്കേടെ മൂടെ‘ന്നുചൊല്ലീട്ടിതെന്തേ
മലക്കം മറിഞ്ഞങ്ങു നില്‍ക്കുന്നു പെണ്ണേ
കുറേക്കാലമായീവിധത്തില്‍ നിനക്കീ
വഴക്കം വഴുക്കും വഴക്കെന്റെ നേര്‍ക്കും.
ഭുജംഗപ്രയാതം.

എടുപിടിയൊരുകാര്യം ചെയ്യുകില്‍ തെറ്റുപറ്റാം
നടപടിയതില്‍ മേലേ വന്നിടാം,ശ്രദ്ധ വേണം
കടുകിടെയിതില്‍ മാറ്റം വന്നിടാതൊന്നു നോക്കാ-
മുടനടി ഫലമുണ്ടാമെങ്കിലീ വാക്കു കേള്‍ക്കാം.
മാലിനി.


ഒരുപിടിയവില്‍മാത്രം നിന്നെ സം‌പ്രീതനാക്കാന്‍
മതി,യതു തെളിയിച്ചൂ നീ കുചേലന്റെ തോഴന്‍
അതിനൊരു ഗതിയില്ലാത്തോനിവന്‍ നിന്റെ മുന്നില്‍
വരുവതിനൊരു സൂത്രം ചൊല്ലുമോ സൂത്രശാലീ ?
മാലിനി.

ആടിക്കാറണിമുത്തുവാരി വിതറിപ്പോകുന്ന നേരം കളി-
ച്ചോടിച്ചാടിയതില്‍ക്കുളിച്ചു തനയന്‍ മെല്ലേ ഗൃഹം പൂകവേ
മാടിക്കോതി മുടിക്കുമുത്തമിടുവാന്‍ പോറ്റമ്മ ചെല്ലും വിധൌ
ഓടിച്ചാടിയൊളിച്ച ഗോകുലമണിക്കുഞ്ഞിന്നു ഞാന്‍ കൈതൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം.

കല്യാണത്തിനു കാലമായി,തരുണിക്കെന്നും ഗുണം വന്നിടാന്‍
തുല്യംവന്നിടുമാളൊരാള്‍ക്കവളെയങ്ങേകാന്‍ ശ്രമിച്ചച്ഛനും
മൂല്യം നോക്കിവരുന്നൊരാളിലവളേ ചേര്‍ക്കേണമെന്നോര്‍ക്കിലും
മൂല്യം സ്വര്‍ണ്ണമണിക്കുനല്‍കുമൊരുവന്നേകൊല്ല, ദൌര്‍ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.


കൈശ്യം ശോഭിതമാക്കിടും മലരുകള്‍ക്കുള്ളോരു ചന്തത്തിലും
വശ്യം നിന്‍ വദനാംബുജം,പറയുവാന്‍ കില്ലില്ല തെല്ലും പ്രിയേ
കാര്‍ശ്യം വന്നൊരു വള്ളിപോലെയിളകും നിന്മേനിയില്‍ പൂവുപോല്‍
ദൃശ്യം വന്നിടുമാ മലര്‍ മുകരുവാന്‍ മോഹിപ്പിതെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.