Wednesday, December 14, 2011

ശ്ലോകമാധുരി.42.

ശ്ലോകമാധുരി.42 .
തെളിവില്ലിവിടെന്തു ചൊല്ലിയാലും
തെളിയാനുള്ളതു ബുദ്ധിയൊന്നു മാത്രം
തെളിവോടണകെട്ടുവാന്‍ ജനങ്ങള്‍
തെളിയിച്ചീടണമൈക്യദാര്‍ഢ്യമൊന്നായ്.
വസന്തമാലിക
കണ്ണീരുതൂകിയരികത്തിനി നീ വരുമ്പോള്‍
ദണ്ണം പെരുത്തു മനമാകെയുലഞ്ഞിടുന്നൂ
പെണ്ണേ നിനക്കു സുഗമം വരവാണു കണ്ണീ-
രെണ്ണുന്നു ഞാനിവിധമെങ്കിലുമില്ല ദേഷ്യം.
വസന്തതിലകം.

പ്രസിദ്ധമാം ശ്ലോകശതങ്ങള്‍ മൊത്തം
പഠിച്ചു ഞാനീവിധമെങ്കിലും ഹാ
പഠിച്ചതൊന്നും സമയത്തു ചൊല്ലാന്‍
വെളിപ്പെടില്ലെന്നതു തന്നെ കഷ്ടം.
ഉപേന്ദ്രവജ്ര.

മനുഷ്യനാണുജ്ജ്വലസൃഷ്ടിയെന്നു
നിനച്ചിടേണ്ടാ മനുജാ ശരിക്കും
നിനക്ക നീ സര്‍വ്വതുമീശ്വരന്‍ തന്‍-
മികച്ച ചൈതന്യവരപ്രസാദം.
ഉപേന്ദ്രവജ്ര.

നിന്‍‌കണ്ണുനീരില്‍ തെളിവാര്‍ന്നു നിന്റെ
മുഖാഭ തട്ടി,ക്കവിളില്‍ പടര്‍ന്ന
വര്‍ണ്ണാഭമാകും മഴവില്ലു കാണ്‍‌കേ
മദിച്ചിതെന്‍ ഹൃത്തു മയൂഖതുല്യം.
ആഖ്യാനകി.

ഒരുമട്ടിവനൊന്നു പാടിയാല്‍
പിരിയും പക്ഷിമൃഗാദി പോലുമേ
കരുതിന്നിതു ഭോഷനാകിലും
വെറുതേ ശാപമണച്ചിടേണമോ?
വിയോഗിനി.
ആലോലനീലമിഴിതന്നുടെ മുഗ്ദ്ധഭാവ-
മെന്‍ ലോലഹൃത്തിലനുരാഗമുണര്‍ത്തി മെല്ലേ
ആ ലോലമായ തനു താമരനൂലുപോലെ
ലീലാവിലാസമൊടെ മാറിലണച്ചിടും ഞാന്‍.
വസന്തതിലകം.
കൂട്ടിക്കിഴിച്ചു പലമട്ടിലിവന്‍ നിനക്കായ്
നേട്ടങ്ങളെത്രവിധമേകിയിതിത്ര നാളും
കൂട്ടാക്കിയില്ല ഹൃദിയെന്നരികേ വരാന്‍,നീ
കാട്ടും കൃതഘ്നതയില്‍ വെന്തുരുകുന്നു ഞാനും.
വസന്തതിലകം.

തെല്ലൊന്നു നിന്നിടുക ശാന്തതയോടെ മുന്നി-
ലല്ലാതെ മറ്റുവഴിയില്ല നിനക്കു മണ്ടാ
ഫുല്ലങ്ങളായ മലര്‍ തന്നിലലഞ്ഞു നീ വന്‍-
മല്ലാര്‍ന്നുഴന്നിടുവതെന്തിനു ചൊല്‍ക വണ്ടേ?
വസന്തതിലകം.
'നേരാണിതൊക്കെയൊരു വേല‘,യതെന്നു ചൊല്ലാ-
നാവില്ല സൂക്ഷ്മഗതിയൊന്നു പഠിക്ക നമ്മള്‍
സാമര്‍ത്ഥ്യമോടെ ജനനന്മ ഗണിക്കുവോര്‍ക്കു
നേര്‍ബുദ്ധി തോന്നിയുടനേയണ തീര്‍ത്തിടേണം.
വസന്തതിലകം.
ഭാവം പകര്‍ന്നു പല രാഗമതീവഹൃദ്യം
പാടുന്ന നിന്‍ കഴിവിലെന്റെ മനം മയങ്ങി
നേരം മയങ്ങിയിരുളേറി വരുന്നു, വേഗം
നേരേ പറക്കു കുയിലേ, തവ കൂടു തേടി
വസന്തതിലകം.

മണിനൂപുരമണിയും വ്രജശിശുവെന്നുടെ തുണയായ്
വരണം,തിരുവദനം മമ ഹൃദയേ ദ്യുതി തരണം
അതിനീവിധമിനി നിന്നുടെ സവിധേ വരുമടിയന്‍
കരുണാകര,വരമേകുക തവ ചേവടി ശരണം.
ശങ്കരചരിതം.
അനുദിനമിനി നീയെന്‍ ചാരെ വന്നൊന്നിരുന്നെ-
ന്നഴലുകളൊഴിയാനായ് പാടുമോ ഹൃദ്യമായി
പറയുക പികവാണീ, ഞാനതിന്നായി നിന്നോ-
ടിതുവിധമുര ചെയ്താല്‍ തോന്നുമോയീര്‍ഷ്യ ഹൃത്തില്‍.
മാലിനി.

അരഞൊടിയിനി നീയെന്‍ മുന്നില്‍ വന്നൊന്നുനിന്നാല്‍
അതുമതി മമ ജന്മം ഭാഗ്യസമ്പൂര്‍ണ്ണമാവാന്‍
അതുവരെ തവമുന്നില്‍ നാമസങ്കീര്‍ത്തനങ്ങള്‍
തെരുതെരെയുരുവിട്ടീ മട്ടില്‍ നിന്നോട്ടെ,കൃഷ്ണാ.
മാലിനി.
ഉറ്റോരൊത്തിരുകൈകള്‍കോര്‍ത്തു സഖിയായ് തന്നോരു തന്വംഗിയാള്‍
മുറ്റും ശോഭയൊടൊത്തു തന്നെ വരമായ് ഗേഹത്തിലുണ്ടാകവേ
ചുറ്റിക്കും ഗണികാഗൃഹങ്ങള്‍ സുഖമാണേകുന്നുവെന്നോര്‍ത്തു നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം)
കാരുണ്യക്കടലാം നിനക്കു തരുവാനില്ലാ,യെനിക്കൊന്നുമേ
നീറും ചിത്തിലുണര്‍ന്നിടുന്ന വരമാം ശ്ലോകങ്ങളാണെന്‍ ധനം
നീയോ ശോകവിനാശനന്‍ ,വരുകെനിക്കാശ്വാസമായ്,ഭക്തിയോ-
ടേകാം ശ്ലോകമിതര്‍ഘ്യമായ് ഗുരുമരുദ്ദേശാധിപാ,പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
“ക്രൂരം തന്നെയിതേവിധം കവിതകള്‍ തീര്‍ത്തിങ്ങിരിക്കുന്നതും
കാര്യങ്ങള്‍ പലതുണ്ടനേകവിധമായ് തീര്‍ക്കാന്‍ ഗൃഹേ,യോര്‍ക്കണം“
ദാരങ്ങള്‍ പറയുന്നിതേവിധ,മിവന്‍ കേള്‍ക്കും വിധൌ ചൊല്ലുമോ
നേരേ ഞാന്‍ കളയേണമോ പ്രിയതരം ശ്ലോകങ്ങളേ,നിങ്ങളേ?
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും കൂടിടുമാസുരപ്രകൃതിയില്‍ പെട്ടാല്‍ മനുഷ്യന്‍ സ്വയം
ചുറ്റും ദുര്‍ഭഗസന്ധിതന്നി,ലതു ഞാന്‍ ചൊല്ലുന്നു നിസ്സംശയം
ചുറ്റും നോക്കുക,യിത്തരത്തില്‍ മനുജര്‍ ക്ലേശിപ്പു കാണാതെ നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
(.സമസ്യാപൂരണം)
ചേലില്‍ പീലിയണിഞ്ഞൊരാ തിരുമുടിക്കെട്ടില്‍ തൊടാനാസ്ഥയില്‍
നീലക്കാറൊളിവര്‍ണ്ണനങ്ങുമരുവും ക്ഷേത്രത്തിലെത്തീട്ടു ഞാന്‍
ചാലേ ശ്രീലകമുന്നിലെത്തി വരമായ് ചോദിച്ചനേരത്തു നീ
നീലപ്പീലിയൊരെണ്ണമേകി,യതു ഞാന്‍ സൂക്ഷിപ്പു ഹൃത്തില്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം.

“പറ്റില്ലാത്തൊരു കാര്യമാണു ഭഗവത് കര്‍ണ്ണാമൃതം തര്‍ജ്ജമ-
ക്കൊറ്റയ്ക്കായതു ചെയ്യുവാന്‍ തുനിയുകില്‍” ചൊല്ലുന്നിതെല്ലാവരും
പറ്റിക്കൂടി മുകുന്ദപാദമതില്‍ ഞാന്‍ ഹൃത്താലെ,നിത്യം പഥം
തെറ്റാതാര്‍ത്തു ഗമിച്ചിടുന്നു സുധതന്‍ മാധുര്യമന്ദാകിനി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊവ്വാണെന്നു നിനച്ചു ഞാന്‍ പലരെയും സ്നേഹിച്ചുവെന്നാകിലും
ചൊവ്വല്ലാപ്പണിയെന്നുതന്നെ പലരും ബോദ്ധ്യപ്പെടുത്തീ സ്വയം
ചൊവ്വായുള്ളവരിന്നു തെല്ലു കുറവാണെന്നോര്‍ത്തു ഞാനീവിധം
ചൊവ്വല്ലാതെയിരുന്നിടുന്നു, വെറുതേ ചൊല്ലില്ല വീണ്‍വാക്കുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പൂ പോലുള്ളൊരു മേനിയില്‍ തെളിയുമാ ശ്രീവത്സശോഭാന്വിതം
മായാതെന്നുടെ മുന്നിലെന്നുമിവിധം നില്‍ക്കേണമര്‍ത്ഥിപ്പു ഞാന്‍
മായാമോഹജഗത്തിലിന്നു വലയും ചിത്തത്തില്‍ ഡംഭാദിയാം
മായങ്ങള്‍ ക്ഷരമാവണം,ഭൃഗുവരം ശ്രീവത്സമെന്നാശ്രയം
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നെത്തൂ വനഗായികേ,മധുരമായ് പാടൂ വസന്തദ്രുമേ
വന്നെത്തീ മകരം തണുത്തുവിറയും മഞ്ഞിന്‍ കണം തൂകി ഹാ!
വന്നെത്തീ ഭ്രമരങ്ങള്‍ മാവില്‍ നിറയേ പൂക്കള്‍ തിരഞ്ഞീവിധം
വന്നെത്തീയതിഹൃദ്യമായ് മഹിതമാം ദൃശ്യം,കുയില്‍പ്പെണ്മണീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ശേഷം ചൊല്ലുക ദുര്‍ഗ്രഹം,സകലതും പണ്ടുള്ളവര്‍ ചൊന്നതാം
ശേഷന്‍ താന്‍ ബലരാമനെന്ന കഥകള്‍ നിസ്സംശയം ചൊല്ലിടാം
ഈഷല്‍ തോന്നിയൊരുണ്മ തേടിയിവനും ചെയ്തൂ ശ്രമം വ്യര്‍ത്ഥമായ്
ശേഷം ചൊല്ലുക,ശേഷശായി,ബലരാമന്‍ ശേഷനോ,വിഷ്ണുവോ?.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും തവമുന്നില്‍ വന്നു ശരണം പ്രാപിക്കുവാനാസ്ഥയില്‍
ഭീയേറും വനവീഥിതാണ്ടി,ശബരീനാഥാ,വരുന്നേനഹം
മായാമോഹസുഖങ്ങള്‍ തേടി പലനാള്‍ ഞാനങ്ങലഞ്ഞീവിധം
കായപ്പെട്ടുകഴിഞ്ഞതാലെയറിവായ് നീയാണു സൌഖ്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം.
“അത്യന്തം ശക്തിയോടേ ജലമിവിടൊഴുകി ക്ലേശമേല്‍പ്പിക്കുമെങ്കില്‍
മര്‍ത്ത്യര്‍ക്കോ സര്‍വ്വനാശം വരു,മതു തടയാനായണക്കെട്ടു വേണം“
ഇമ്മട്ടില്‍ വാര്‍ത്തകേട്ടിട്ടുടനൊരു സമരം ചെയ്യുവാന്‍ നാലുപേരോ!
പോരാ,നമ്മള്‍ക്കുമൊക്കാം,ചിലരിതു കളിയായ് കാണ്‍കിലത്യന്തമോശം.
സ്രഗ്ദ്ധര.
***********************************************************************************

Tuesday, December 13, 2011

ശ്ലോകമാധുരി.41

ശ്ലോകമാധുരി.41 .
ധീരന്റെ കൃത്യാ മരണം വരിച്ചാല്‍
നേരാണു നേരേ സുകൃതം ലഭിക്കും
പാരാതെ നീയങ്ങു ഗമിക്ക പാമ്പേ
ചോരുന്നു ധൈര്യം,സുകൃതം നമുക്കോ?
ഇന്ദ്രവജ്ര.

അമേയസൌന്ദര്യമണിത്തിടമ്പായ്
ഇവന്റെ ഹൃത്തില്‍ തെളിയുന്ന രൂപം
മരുത്പുരാധീശകിശോരദേവ-
സ്വരൂപനാണെന്നതുതന്നെ പുണ്യം.
ഉപേന്ദ്രവജ്ര.
അശുദ്ധമെന്നും ബത ശുദ്ധമെന്നും
മനസ്സിനുണ്ടാം ഗതിയല്ലൊ രണ്ടും
സര്‍വ്വേശപാദം നിരതം ഭജിച്ചാല്‍
സര്‍വ്വം മനം ശുദ്ധമതാര്‍ക്കുമാര്‍ക്കും.
ഉപജാതി.

നിനക്കു ഞാന്‍ നല്‍കിയ പൂക്കളെല്ലാം
കൊരുത്തു നീ നല്ലൊരു മാലയാക്കൂ
തിരിച്ചു ഞാന്‍ നിന്നുടെ മുന്നിലെത്താം
ചിരിച്ചു നീ ഹാരമെനിക്കു നല്‍കൂ.
ഉപേന്ദ്രവജ്ര.
നിരന്തരം നിന്നുടെ പൂക്കളാലേ
അനംഗബാണങ്ങളിതേവിധത്തില്‍
അയച്ചിടേണ്ടാ, മദനാര്‍ത്തി ചിത്തം
വലച്ചിടും,മല്ലതു വേണ്ട മുല്ലേ.
ഉപേന്ദ്രവജ്ര.
ഉല്ലാസമോടെയിനിയെന്നരികത്തു വന്നു
സല്ലാപമാം മധുരമൊന്നു തരൂ പ്രിയേ നീ
സല്ലീനമായിയതിലെന്റെ വിഷാദമെല്ലാ-
മില്ലാതെയാകുമതിലില്ലൊരു കില്ലു തെല്ലും.
വസന്തതിലകം.
ഗംഗാധരാ,കരുണയോടിനിയെന്റെ ചിത്തേ
സംഗീതമായി നിറയട്ടെ വരപ്രസാദം
അംഗങ്ങള്‍ തോറുമൊരു നിര്‍വൃതിയായി നിന്റെ
ഗംഗാംബു വീണിടുകിലാ വരമെന്റെ ഭാഗ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിലസുന്ന സുമങ്ങളാലേ
ആരമ്യമായ വനിയില്‍ വിഹരിച്ചു നമ്മള്‍
ആ നല്ലകാലമിനിയെന്നുവരുന്നുവെന്നു
കാത്തിങ്ങിരിപ്പു,ഹൃദിയേറിവരുന്നു ദുഃഖം.
വസന്തതിലകം.

പ്രാലേയശൈലസുതനന്ദനപാദപത്മ-
മാലംബമാക്കിയിവനര്‍ത്ഥന ചെയ്തിടുന്നു
മാലൊന്നുമിന്നിവനുവന്നുഭവിച്ചിടാതേ
വേലായുധാ,കരുണയോടെ തുണച്ചിടേണം.
വസന്തതിലകം.

വര്‍ണ്ണാഭമായ മഴവില്ലുനിനക്കു മുന്നില്‍
മങ്ങുന്നു നിന്‍ കവിളിലുള്ളൊരു ശോഭ കണ്ടാല്‍
ഈ വര്‍ണ്ണവിസ്മയമെനിക്കധരത്തിലാക്കാന്‍
ആമന്ദമെന്നരികിലെത്തിടു മല്‍‌സഖീ നീ.
വസന്തതിലകം.
ചന്തം തികഞ്ഞ പല പൂക്കളില്‍ നിന്നു പൂന്തേന്‍
തെണ്ടുന്നു നീ നിരതമെന്തിനു ചൊല്‍ക വണ്ടേ
ഉണ്ടോ നിനക്കു വിവരം ശരിയായ്, സുമങ്ങള്‍-
ക്കുണ്ടായിടുന്നു ഫലധന്യത,നിന്‍ ശ്രമത്താല്‍.
വസന്തതിലകം.

അനുദിനമൊരുകാര്യം തന്നെ ചിന്തിച്ചിരുന്നാല്‍
അതു ശരിവരുകില്ലാ,യെന്നു നീയോര്‍ത്തിടേണം
ഉലകിതിലനുവേലം നല്ലകാര്യങ്ങള്‍ ചെയ്യാന്‍
അലസത വെടിയേണം,നന്മ താനേ ഭവിക്കും.
മാലിനി.

പതിവിനു വിപരീതം,വന്നതില്ലാരുമിന്നീ
വഴി,യതു ശരിയാണോ, ചൊല്ലിടുന്നെന്റ ചിത്തം
കവിതയൊടനുവേലം വന്നിടൂ വേദി തന്നില്‍
സുഖമതു വരമാകും കാവ്യലോകം മഹത്താം.
മാലിനി.
ഉത്രം നാളില്‍ ജനിച്ച നീയിതുവിധം കാട്ടില്‍ തനിച്ചെത്രനാള്‍
ഭക്തന്മാര്‍ക്കു വരം കൊടുത്തുമരുവും നിര്‍ഭീകനായ്,ചൊല്ലെടോ
സൂത്രം ചൊല്ലി മടക്കിടാന്‍ ശ്രമമിനിക്കാട്ടേണ്ട നിന്‍കൂട്ടിനായ്
മാത്രം ഞാനിനിയെന്റെ ചിത്തിലടവാക്കീടുന്നു നിന്‍ വിഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഉന്മാദം വരുമാറു ഹാസസഹിതം വന്നോരു നിന്‍ കാന്തിയില്‍
സമ്മോദം ലയമാര്‍ന്നിരുന്നു സരസം ശ്ലോകങ്ങള്‍ തീര്‍ത്തീടവേ
നിന്‍നാദം മമ ഹൃത്തിലേ വനികയില്‍ രമ്യം കുയില്‍ നാദമായ്
ആമോദം പകരുന്നു,തേന്‍ കണികപോല്‍ മാധുര്യമായെന്‍ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാ നേരവുമൊന്നുതന്നെ ഹൃദയേ ചിന്തിപ്പു ഞാനീവിധം
മുല്ലപ്പൂമ്പൊടിപോലെ നിന്റെ ചരണം പ്രാപിക്കണം നിത്യമായ്
അല്ലാതെന്നുടെ ജീവിതം സഫലമായ്ത്തീരില്ലതാണിന്നിവന്‍
കല്ലേറും വനവീഥിതാണ്ടി ശരണം തേടുന്നു,കാത്തീടണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏതായാലുമെനിക്കു വേണമിനിയും ഗാനങ്ങളാരമ്യമായ്
പാടാന്‍ പറ്റിയരാഗമൊക്കെ ലയമായ് ചേരട്ടെയീമട്ടിലായ്
ആതങ്കം കളയാനെനിക്കു മധുരം ഗാനങ്ങള്‍ താനാശ്രയം
കൂടേ വന്നിടു പാടുവാന്‍ മദഭരം നിന്‍ വാണിയെന്നോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണാറുണ്ടു വധൂജനങ്ങള്‍ വെറുതേ തൂകുന്ന കണ്ണീര്‍ക്കണം
കാണുന്നേരമെനിക്കു ഹൃത്തില്‍ നിറയാറുണ്ടേറെയാശ്ചര്യവും
നാലാം നാളില്‍ വരുന്നൊരാ ലലനതന്‍ കണ്ണില്‍ വിടര്‍ന്നീടുമാ
മോദം കാണണമശ്രുവൊക്കെയെവിടോ പോയീ,യതാം സ്ത്രീജനം..
ശാര്‍ദ്ദൂലവിക്രീഡിതം.
കാല്‍ത്താരില്‍ ഝിലുഝില്‍ഝിലം രവമൊടേ കൊഞ്ചും ചിലങ്കയ്ക്കു ഞാന്‍
ഉത്സാഹത്തൊടു ചുംബനപ്പൊലിമയും നല്‍കുന്നു നിസ്സംശയം
പൊല്‍ത്താര്‍മാതു പിണങ്ങിടേണ്ട,യിവനാ പാദം നമിച്ചീടുവാന്‍
കെല്‍പ്പേറു,ന്നിവനാണു പൂര്‍വ്വജനനേ വന്നൂ കുചേലാഖ്യനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ക്ഷിപ്രം വന്നു തുണയ്ക്ക നീ ഗണപതീ, വിഘ്നങ്ങള്‍ മാറ്റീടണം
ഇത്ഥം ഞാന്‍ പദപൂജ ചെയ്‌വു,വരമായ് സിദ്ധിക്കണം വൈഭവം
നിത്യം ഞാന്‍ നവകാവ്യമൊക്കെ നിറവില്‍ തീര്‍ക്കാനൊരുങ്ങീടവേ
മുഗ്ദ്ധം നല്ല പദങ്ങളൊക്കെ നിരതം തോന്നീടണം ബുദ്ധിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഘോരം വന്ന നിശാചരപ്പരിഷയേ വീരം വധിച്ചവ്വിധം
പാരം പേരു പെരുത്തവന്‍ മധുരയില്‍ വാഴുന്ന കാലത്തവള്‍
നേരേതന്നെയവന്റെ ചിത്തഹരണം ചെയ്തോരധര്‍മ്മത്തിനാ-
ലാണേ രാധിക വീണവന്റെ തടവില്‍,ഹൃത്തായി കാരാഗൃഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദേഹം ദുര്‍ബ്ബലമായി മണ്ണിലടിയാന്‍ പോവുന്നനേരം വരേ
മോഹം പൂഞ്ചിറകേറിയങ്ങു മറിയും മായാഭ്രമാല്‍ ചുറ്റുമേ
സ്നേഹം കാട്ടിയടുത്തിരുന്ന പലരും കാണില്ല,സൂക്ഷിക്ക,നിന്‍-
മോഹം നിഷ്ഫലമായിടും,കളക നിന്‍ മായാഭ്രമം സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദ്വാരം തന്നിലൊളിച്ചിരുന്നു തലനീട്ടീടുന്നൊരാ ചുണ്ടെലി-
ക്രൂരന്‍ നമ്മുടെ വീട്ടിലോടി വിലസിക്കാട്ടുന്നു പേക്കൂത്തുകള്‍
ആരും തന്നെ സഹിച്ചിടില്ല,യതിനേ കൊല്ലാനടുത്തീടുകില്‍
ദാരങ്ങള്‍ പറയുന്നു”നാള്‍മൃഗമതാം പൂരത്തിനോര്‍ത്തീടണം”.
ശാര്‍ദ്ദൂലവിക്രീഡിതം.
മങ്ങാതെന്നുടെ മുന്നിലെന്നുമിവിധം വന്നീടു ധന്യാത്മികേ
മിന്നും മുഗ്ദ്ധപദങ്ങളില്‍ നിറവെഴും വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ
ഒന്നൊന്നായി മഹത്തരം ലളിതമാം ശ്ലോകങ്ങളാരമ്യമായ്
മിന്നാന്‍ നിന്‍‌തുണ നല്‍കണേ,സ്വരമയീ,സംപൂര്‍ണ്ണവാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
മൊത്തം ശ്രീത്വമിയന്ന നല്ല കവിതാപാദങ്ങള്‍ തീര്‍ത്തീടുവാന്‍
മെത്തും നൈപുണിയേറെയുള്ള പലരുണ്ടോര്‍ത്തിട്ടു ഞാനീവിധം
നിത്യം കൃത്യതയോടെതന്നെ പലതും വായിക്കുവാനാസ്ഥയോ-
ടെത്തുന്നുജ്ജ്വലകാന്തിയില്‍ സ്വയമലിഞ്ഞേവം ലയം കൊണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം).

രാവിന്‍ മോഹനകാന്തിയില്‍ മതിമറന്നാടീടു നീയെന്‍ പ്രിയേ
ആവുംപോലെ രസിച്ചിടൂ,സുരപഥം മിന്നുന്നു താരങ്ങളാല്‍
നീവും നമ്മുടെ ദുഃഖമൊക്കെ,യതിനാലീവീഥിയില്‍ ശാന്തമായ്
പോവാം,രാവിതുതീരുമാ,നിമിഷമായീടട്ടെ വീടാര്‍ന്നിടാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
സൌന്ദര്യം കുറെയേറെയുണ്ടു വെറുതേ തോന്നുന്നതല്ലാ,നിന-
ക്കെന്താണിന്നൊരു മൌനമെന്നു പറയൂ, നീലാംബുജപ്പെണ്മണീ
അന്തിക്കെന്നുമവന്റെയസ്തമയമാ സത്യം നിനയ്ക്കാതെ നീ
മാന്ദ്യം കൊള്ളുകവേണ്ട,രാവിലെയവന്‍ നിന്നേ തലോടും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.
**********************************************************************