Thursday, October 20, 2011

ശ്ലോകമാധുരി.39

ശ്ലോകമാധുരി.39

കരുണാമയി,വാണിമാതെ,തായേ
വരവര്‍ണ്ണങ്ങളെടുത്തെനിക്കു തായേ
നിറവോടവ നിന്റെ പാദപൂജ-
യ്ക്കടിയന്‍ നൂപുരകാവ്യമാക്കി വെയ്‌ക്കാം.
വസന്തമാലിക.

വിനായകാ,നിന്നുടെ പാദപത്മം
വിനാ വിളംബം പണിചെയ്തിടുന്നേന്‍
വിനീതനാമെന്നുടെ ദുഃഖമെല്ലാം
വിനാശമാക്കേണമനുഗ്രഹിക്കൂ.
ഉപേന്ദ്രവജ്ര.

തിരതല്ലിടുന്ന കടലെന്നപോലെ വന്‍-
മുകില്‍മാല മേലെ നിലയായി,കണ്ടുകൊള്‍
ഇവ മന്നിലാകെയുതിരുന്നു വര്‍ഷമായ്
നവജീവജാലമുകുളങ്ങളാര്‍ത്തിടാന്‍.
മഞ്ജുഭാഷിണി.

ഇമ്പത്തിലിത്രമധുരം സ്വരശുദ്ധിയോടെ
അന്‍‌പാര്‍ന്നു ഗാനമഴതൂകിയ പെണ്‍‌കിടാവേ
നിന്‍‌പാട്ടിലൂടെയുതിരും മധുമാരിയെന്നില്‍
സം‌പൂര്‍ണ്ണമായി വിലയിച്ച,തുമെന്റെ ഭാഗ്യം!
വസന്തതിലകം.

ഗോവര്‍ദ്ധനം ഝടുതി പൊക്കിയ ഗോപബാലാ
ഈ വൃദ്ധനോടു ദയ കാട്ടിടുകെന്തമാന്തം
ആപത്തിലായിയുഴലുന്നിവനായ് നിനക്കാ
ത്രാണം തരുന്ന കുട പൊക്കുകിലെന്തു നഷ്ടം?
വസന്തതിലകം.

ചാലേ വിരിഞ്ഞ സുമരാജികള്‍ തെണ്ടി നീ നിന്‍
മേലേ പരാഗകണമൊക്കെയണിഞ്ഞു വണ്ടേ
നേരേ പറക്ക മറുപൂവുകള്‍ തോറു,മപ്പോള്‍
കായായ് വിരിഞ്ഞുവരുമാ, കണമൊക്കെ മെല്ലേ.
വസന്തതിലകം.

താളം പിഴച്ചവിധമെന്തിനു നീയിരുന്നു
പാടുന്നു കാക,ബഹുദുസ്സഹമാണു കേള്‍ക്കാന്‍
നേരേ പറക്ക കുയിലിന്‍ സവിധേ ശരിക്കാ
ഗാനം ശ്രവിക്ക,ശരിയായിടുമെങ്കില്‍ നല്ലൂ.
വസന്തതിലകം.

ശിഥിലമല്ല നരജീവിതം ഭുവി
മഹിതമാണു സുഖരാഗമാണതും
ഹൃദയവീണയിലുണര്‍ന്നിടുന്നൊരീ
മധുരസുന്ദരവികാരമുജ്ജ്വലം .
പ്രിയംവദ.

പാലപ്പൂവുണരുകയായ് വസന്തമായി
പ്രേമത്തിന്‍ കവിതകളിന്നുണര്‍ന്നുവല്ലോ
നിന്നേയോര്‍ത്തിവിടിതുപോലിരുന്നു ഞാനും
നീയിന്നീ കവിതകള്‍തന്‍ പരാഗമല്ലോ.
പ്രഹര്‍ഷിണി.

ഗണപതി ഭഗവാനേ,വിഘ്നമെല്ലാമകറ്റൂ
ഗുണഗണമിയലും നല്‍വാക്കെനിക്കേക നിത്യം
അണിയണിയവചേര്‍ത്തീ ശ്ലോകമെല്ലാം രചിക്കാന്‍
ഉണരണമിനി ഹൃത്തില്‍ സിദ്ധി,ബുദ്ധീ സമേതം.
മാലിനി.

സ്വസ്ഥമായിയിരിക്കണം,സുഖമായ ഭാവനയാര്‍ക്കണം
മുഗ്ദ്ധമായപദങ്ങളാല്‍ കവിതയ്ക്കു ചാരുത ചാര്‍ത്തണം
ഇത്ഥമൊക്കെ നിനച്ചു ഞാന്‍ ദിനമെത്ര കാത്തു വൃഥാ സഖേ
ഒത്തവാക്കുകളൊന്നുമിന്നു വരുന്നതില്ലയനര്‍ഗ്ഗളം.
മല്ലിക.

എന്താണിന്ദുവുറങ്ങിടുന്നു മുകിലിന്‍ പൂമെത്തയില്‍,താരകള്‍
മന്ദം പൊന്നൊളിതൂകിനിന്നു ചിരിതൂകീടുന്നു നിശ്ശബ്ദരായ്
കന്ദര്‍പ്പോത്സവമേളതീര്‍ന്ന വധുവിന്‍ നാണത്തൊടേയിന്ദുവി-
ന്നന്തംവിട്ടു മയങ്ങിടട്ടെ,കളിയാക്കേണ്ടെന്റെ താരങ്ങളേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടപ്പാടുകളെത്രയെത്രവരിലും പെട്ടെന്നു മാറില്ല ഞാന്‍
കഷ്ടപ്പെട്ടുകഴിഞ്ഞിടുന്ന മനുജര്‍ക്കാശ്വാസമേകും,ദൃഢം
ദിഷ്ടക്കേടുകളീ ജഗത്തിലെവനും വന്നീടുമെന്നോര്‍ക്ക നീ
സ്പഷ്ടം നാം തുണയാവണം,മഹിതമാ സൌഹര്‍ദ്ദസംജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഗദ്യം പോലെ രചിക്കുമീ കവിതയില്‍ തപ്പിക്കുഴഞ്ഞാലുമി-
ല്ലല്പം കാവ്യഗുണം കലര്‍ന്നവരികള്‍,കഷ്ടം കഥിക്കില്ല ഞാന്‍
ഇഷ്ടക്കേടു വരുത്തിടാന്‍ കഴിയുകില്ലെല്ലാം നടക്കട്ടെ,യീ
പൊട്ടപ്പാട്ടു രചിക്കുവാന്‍ കവിയവന്‍ കഷ്ടപ്പെടുന്നില്ലയോ!
ശാര്‍ദ്ദൂലവിക്രീഡിതം.

തേനൂറും കവിതാശതങ്ങളൊരുവന്‍ തീര്‍ത്താലതാരെങ്കിലും
താനേ വന്നവ നോക്കി നല്ലവിധമാലാപം നടത്തീടുകില്‍
താനേ തന്നെയനേകമാം കവിതകള്‍ വീണ്ടും രചിക്കാന്‍ സുഖം
താനേ വന്നിടുമെന്നതോര്‍ക്ക,യതുതാന്‍ ചെയ്യേണ്ടതാസ്വാദകര്‍..
ശാര്‍ദ്ദൂലവിക്രീഡിതം.

പച്ചപ്പട്ടുടയാടചാര്‍ത്തി വിലസും ദേവാംഗനക്കൊപ്പമായ്
മെച്ചപ്പെട്ടൊരു ഭൂഷയോടെയിളകിച്ചാഞ്ചാടിടും മല്ലികേ
ഇത്ഥം ഞാനിനി നിന്റെ മുന്നിലിവിധം നില്‍ക്കുമ്പൊളെന്‍ മാനസം
സ്വാര്‍ത്ഥ്യംപൂകി ലയിച്ചിടുന്നിളകിടും നിന്‍പൂക്കളില്‍ ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

മെച്ചപ്പെട്ടൊരു കാവ്യമന്യനൊരുവന്‍ തീര്‍ക്കുന്നകണ്ടാല്‍,സ്വയം
പൊക്കപ്പെട്ടവരീര്‍ഷ്യയോടെയവയേ കാണുന്നു,പിന്നെന്തുവാന്‍
ഉച്ചത്തില്‍ പടുപാട്ടകൊട്ടിയവരേ താഴ്ത്തുന്ന സൂത്രങ്ങളാല്‍
കൊച്ചാക്കുന്നൊരു തന്ത്രമോടെവിലസും സര്‍വ്വജ്ഞരേ,കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ശക്തിക്കൊത്ത വിധത്തിലിന്നടയനീ യര്‍ഘ്യങ്ങളര്‍പ്പിച്ചിടാം
ഭക്തര്‍ക്കാശ്രയമായിയിങ്ങു മരുവും ശ്രീരാജരാജേശ്വരീ
വ്യക്തം നിന്നുടെ രൂപമിത്ര നിറവില്‍ കാണാന്‍ കഴിഞ്ഞെന്നതില്‍
തൃപ്തന്‍ ഞാനിനി നിന്റെ മുന്നിലഭയം തേടുന്നു, മാഹേശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ജീവന്മുക്തിയ്ക്കുവേണ്ടീ പലവഴിയിതുപോല്‍ നോക്കിയെങ്ങും നടക്കും
പാവം മര്‍ത്ത്യര്‍ക്കു നല്‍കാനൊരുവഴിയിനി ഞാന്‍ കാണ്മതൊന്നേ ശരിക്കും
പോവൂ,ഭക്ത്യാ ഭജിക്കൂ,ഗുരുപവനപുരാധീശനായുല്ലസിക്കും
ശ്രീമന്‍ നാരായണന്‍ തന്‍ വരപദയുഗളം, ഭക്തി ലക്ഷ്യം വരിക്കും.
സ്രഗ്ദ്ധര.

“ഞാനാണാനന്ദസാരം, കളയുകയിനി നീ മായതന്‍ വിഭ്രമം, സ്വര്‍-
ജ്ഞാനാനന്ദാമൃതം നിന്‍ ഹൃദിയിതു കരുതൂ” ഗീതയായോതി കൃഷ്ണന്‍
ഞാനയ്യോ മായതന്‍ വന്‍‌ചുഴികളിലുഴലുന്നീവിധം,ശ്രീ മുരാരേ
ജ്ഞാനത്തിന്‍ തേന്‍കണം നീ മമഹൃദി ചൊരിയൂ,പാഹിമാം ദീനബന്ധോ.
സ്രഗ്ദ്ധര.

നവീനവൃത്തങ്ങള്‍.
ജലവിഭ്രാണ ജടയ്ക്കുതാഴെ കാണ്മൂ
അനലന്‍തന്‍ ചിമിഴ്‌പോലെ ഫാലനേത്രം
ഗരളം നീലിമ ചാര്‍ത്തുമാ ഗളത്തില്‍
ചുരുളായുണ്ടൊരു നാഗവും,വിചിത്രം.
ആതിര.

തിരതല്ലുന്നിവനുള്ളില്‍ മോദസാരം
കരുണാമൂര്‍ത്തി മുകുന്ദമോഹനാസ്യം
ഒരു നോക്കൊന്നുവണങ്ങുവാന്‍ ഹൃദാന്തേ
പെരുകുന്നാശ മരുത്പുരാ‍ധിവാസാ.
ആതിര.
അന്നന്നേക്കു കൊരുത്തിടാനെനിക്കീ
പൊന്നിന്‍ മുത്തുകള്‍ തന്നിടുന്നു ദൈവം
ഒന്നൊന്നായവ ഞാനെടുത്തു കോര്‍ത്തീ
മിന്നും മാലകള്‍ തീര്‍ത്തിടുന്നു ഭംഗ്യാ.
ദേവനാദം.

മിണ്ടാതെന്തിനു നീയിതെന്റെ വണ്ടേ
കുണ്ടാമണ്ടികള്‍ കാ‍ട്ടിടുന്നു വീണ്ടും
മണ്ടത്തങ്ങള്‍ നിനക്കു വന്നുവെന്നാല്‍
ഇണ്ടല്‍ മൂത്തൊരവസ്ഥ ഹൃത്തിലുണ്ടാം.
ദേവനാദം.
******************************************

Wednesday, October 12, 2011

ശ്ലോകമാധുരി.38

ശ്ലോകമാധുരി.38

ഝഷധ്വജന്‍ പണ്ടൊരു ലാക്കുനോക്കീ
വൃഷധ്വജന്‍ തന്നുടെ നേര്‍ക്കു ബാണം
വിദഗ്ദ്ധമായങ്ങു തൊടുത്തു,ഭര്‍ഗ്ഗന്‍
വിഭൂതിയാക്കീയവനേ ത്രിനേത്രാല്‍.
ഉപേന്ദ്രവജ്ര.

ആലോലനീലമിഴിയാളുടെ ലാളനത്താല്‍
മാലൊക്കെമാറി സഖിയാകിയ മാന്‍‌കിടാവും
തുള്ളിക്കളിച്ചരികിലെത്തി ശകുന്തളയ്ക്ക-
ന്നുള്ളില്‍ നിറഞ്ഞ കദനത്തിനു ശാന്തി നല്‍കി.
വസന്തതിലകം.

ഉദ്യാനമദ്ധ്യെയൊരു തൂമലരെന്നപോലെ
ഹൃദ്യം ചിരിച്ചു കളിയാടിവരുന്ന നിന്നെ
ആഹ്ലാദമോടെയൊരുനാള്‍ മധുവേറെയേറും
മല്‍‌സ്നേഹവല്ലരിയിലേ സുമറാണിയാക്കും.
വസന്തതിലകം.

കണ്ണാടിപോലെ തെളിവാര്‍ന്ന കവിള്‍ത്തടത്താല്‍
പെണ്ണേ നിനക്കു നിറശോഭ നിറഞ്ഞിടുന്നൂ
തിണ്ണം നിനക്കു സുമസായകതുല്യഗാത്രന്‍
പൂര്‍ണ്ണാഭയോടെ വരു,മില്ലതില്‍ ശങ്ക തെല്ലും.
വസന്തതിലകം.

കാലന്റെ കാലനുടെ കാലിലെ ധൂളിയാവാന്‍
കാലങ്ങളോളമിവനാശ പെരുത്തു ഹൃത്തില്‍
കാലാരി,നിന്‍ വരദഭാവമതൊന്നു കണ്ടാല്‍
കാലന്നുപോലുമിതുപോലൊരു ചിന്തയേറും.
വസന്തതിലകം.

ചുറ്റുന്നു നാഗമൊരു മാലയതായ്,സരിത്തായ്
ചുറ്റുന്ന പെണ്ണു തലയില്‍ വരഭൂഷയായി
ചുറ്റുന്നു നീ ചുടലഭൂമിയില്‍ നൃത്തമാടാന്‍
ചുറ്റുന്ന ഭൂതഗണസേവിതനായി,ശംഭോ!
വസന്തതിലകം.

നന്നായിയെന്നെന്നൊടു ചൊല്ലിടുമ്പോള്‍
നന്നായിയില്ലെന്നു നിനപ്പു ഞാനും
നന്നായതൊന്നാണു വപുസ്സുമാത്രം
നന്നാക്കു നിന്‍ ദുര്‍മ്മദദുസ്വഭാവം.
ഇന്ദ്രവജ്ര.

പാലാഴിവാസനുടെ മുന്നിലിതേവിധം ഞാന്‍
മാലൊക്കെമാറുവതിനര്‍ത്ഥന ചെയ്തിരുന്നൂ
കാലം കഴിഞ്ഞപടിയാടലതൊക്കെ മാറീ
മേലാലിവന്നഭയമെന്നുമനന്തശായി .
വസന്തതിലകം.

വില്വാദ്രി നാഥ,തവ പാദസരോരുഹത്തില്‍
വല്ലായ്മയൊക്കെയിതുപോലെയിറക്കി വെച്ചൂ
കല്ലല്ല നിന്‍ ഹൃദയമെന്നു തെളിഞ്ഞു,സത്യം
ചൊല്ലുന്നു തപ്തഹൃദയത്തിലുണര്‍ന്നു സൌഖ്യം.
വസന്തതിലകം.

ശൂലം.കപാല,മിളകും ഫണികള്‍, ത്രിനേത്രം
തോലും കപര്‍ദ്ദ,മൊരു പെണ്ണു ജടാഭരത്തില്‍
ചേലൊത്തൊരിന്ദുകലയും കലമാനുമൊത്തു
കൈലാസവാസനുടെ കോലമിതെത്ര ചിത്രം !
വസന്തതിലകം.

പതിയെ വന്നു ചിരിച്ചു തലോടലാല്‍
പതിയെ മെല്ലെയുണര്‍ത്തിയ പെണ്മണീ
പതിയെ കൈയുദരത്തിലണച്ചു നീ
പതിയൊടോതി”നമുക്കൊരു പൊന്മണി”
ദ്രുതവിളംബിതം.

ഗരളനീലിമ ഗളത്തിലും ധരി
ച്ചവനിരക്ഷകപദത്തിനര്‍ഹനാം
പരമദേവനവനെന്റെ ഹൃത്തടം
കരുണയോടെ തിരുഗേഹമാക്കണം.
പ്രിയംവദ.

സുരകാര്‍മ്മുകമൊന്നു വിണ്ണില്‍ നിന്നെ-
ന്നരികത്തെത്തി നിറഞ്ഞു നിന്നപോലേ
നിരയായി വിരിഞ്ഞു നിന്നു രമ്യം
മലരെല്ലാം വനികയ്ക്കു ശോഭ ചാര്‍ത്താന്‍.
വസന്തമാലിക.

ഝടുതിയിലൊരു പാദം തീര്‍ത്തു ഞാന്‍ വൃത്തമോടാ-
പടുതിയിലൊരു കാവ്യം തീര്‍ക്കുവാനാര്‍ത്തിയോടേ
എടുപിടിയൊരു വാക്കും വന്നതില്ലാ മനസ്സില്‍
മടിയൊടിവിടെയെത്തീ, വാക്കു വന്നാല്‍ കുറിക്കാം.
മാലിനി.

അച്ഛസ്ഥൂലജലാശയത്തിലൊരു കല്‍ക്കഷ്ണം പതിച്ചീടവേ
മെച്ചപ്പെട്ടുയരുന്നൊരോളസമമാണീ ദുഃഖമെന്നോര്‍ക്ക നീ
ഉച്ചസ്ഥായിയിലൊന്നുയര്‍ന്ന തിരകള്‍ മെല്ലേയകന്നീടവേ
ഉച്ചം പോകു,മശാന്തിപോകു,മതുപോല്‍ വന്നീടുമാശ്വാസവും.
ശാര്‍ദ്ദൂലവിക്രീഡിതം.

എല്ലാം നിന്നുടെ ലീലയെന്നു കരുതാനല്ലോയിവന്നാഗ്രഹം
വല്ലാതല്ലല്‍ പെരുത്തിടും സമയവും തേങ്ങില്ല തെല്ലെന്‍ മനം
കല്ലോലങ്ങളുയര്‍ന്നിടുന്നതൊഴിയുന്നെല്ലാം ഭവാന്‍ നിശ്ചയി-
ച്ചല്ലോയെന്നതുറച്ചു ഞാന്‍ ക്ഷിതിയിതില്‍ വാഴുന്നു നിത്യം,ഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചൂടുന്നുണ്ടൊരു വക്രമാം കല തലക്കെട്ടില്‍ വരം ഭൂഷയായ്
ചൂടേറുന്നൊരു നേത്രമുണ്ടു തിലകം പോലേ ലലാടത്തിലും
ചൂടേറും ചുടുകാട്ടിലാണു നടനം നിത്യം നിനക്കെങ്കിലും
ചൂടാം നിന്നുടെ രൂപമെന്റെ ഹൃദയേ, വൈക്കത്തെഴും തേവരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

തങ്കം പോല്‍ തെളിവാര്‍ന്ന വര്‍ണ്ണനിറവില്‍ ശ്ലോകങ്ങളാം മുത്തുകള്‍
പങ്കം വിട്ടു കൊരുക്കുവാന്‍ കഴിവെനിക്കേകുന്ന വാഗീശ്വരീ
മങ്ങാതെന്നുമെനിക്കു കാവ്യമികവില്‍ പാദങ്ങള്‍ വെച്ചീടുവാന്‍
തങ്ങേണം തുണയായിയെന്റെ ഹൃദയേ,വാണീമണീ,വര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

നിത്യം കൃത്യതയോടു വന്നു വിവിധം ശ്ലോകങ്ങളീമട്ടില്‍ നല്‍-
വൃത്തം ചേര്‍ത്തു രചിക്കുവാന്‍ വരികളെന്‍ ഹൃത്തില്‍ തെളിഞ്ഞീടണം
മെത്തും ഭൂഷകള്‍ മിന്നിടും തവ വരം ചേരും വരംഭാഷയില്‍
മുത്തായ് ഞാനവ ചാര്‍ത്തിടാമതിനെനിക്കേകൂ വരം, ശാരദേ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീയിന്നെന്നുടെ മുന്നില്‍ വന്നിതുവിധം ഗാനം പൊഴിക്കും വിധൌ
തേനൂറും സ്വരരാഗമിന്നു നിറവില്‍ കേള്‍ക്കുന്നു ഞാന്‍ ഹൃദ്യമായ്
നൂനം നീയിതുപോലെ തന്നെ മധുരം ഗാനം പൊഴിച്ചീടുകില്‍
മൌനം പൂണ്ടു മയങ്ങിടും കുയിലുകള്‍, സന്ദേഹമില്ലെന്‍ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.

നേരേ നോക്കിനടക്കണം,കുഴികളില്‍ വീഴാതെ സംബുദ്ധിയായ്
പാരില്‍ ക്രൂരരനേകമാണു കുഴിയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍
ഓരാതേയൊരു നാളു വന്‍‌ചതിയതില്‍ പെട്ടാലുടന്‍ വന്നിടും
തീരാദുഃഖമതോര്‍ക്കണം,ക്ഷിതിയില്‍ നിന്‍ രക്ഷക്കു നീ മാത്രമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

“മുക്കാംപണ്ടമടിച്ചെടുത്തു പണയം വെക്കാം,പണം കൊണ്ടു കേസ്
മുക്കാം പിന്നെ നടന്നിടാം ഗമയിലീ നാട്ടില്‍ പണക്കാരനായ്
മുക്കാല്‍ക്കാശിനു പാങ്ങുമില്ല“യിവിധം ചിന്തിച്ചു മക്കായവന്‍
മുക്കില്‍ പാത്തുനടന്നു മുക്കുവഹകള്‍ മുക്കുന്നു,പോക്കാണിവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

മേലേ മെല്ലെയുയര്‍ന്നിടും മഴമുകില്‍ക്കാറിന്റെ വര്‍ണ്ണം മറ-
ഞ്ഞാലും ഖേദമെനിക്കു തെല്ലുമിനിയും തോന്നില്ല ഹൃത്തില്‍ സഖേ
നീലക്കാര്‍മുകില്‍‌വര്‍ണ്ണനെന്റെ ഹൃദയേ വാഴുന്നു സുസ്മേരനായ്
ചേലാര്‍ന്നാ വരവര്‍ണ്ണമെന്റെ നിനവില്‍ പാടേ പടര്‍ന്നില്ലയോ !
ശാര്‍ദ്ദൂലവിക്രീഡിതം.

ലീലാലോലമലഞ്ഞലഞ്ഞു മലരില്‍ പൂന്തേന്‍ തിരഞ്ഞങ്ങനേ
കാലങ്ങള്‍ ചെലവാക്കിടുന്ന മധുപാ, ദൂരേ വനിക്കുള്ളിലെന്‍
നീലാപാംഗ ലസിച്ചിടുന്നവളൊടെന്‍ സന്ദേശമോതീടുകില്‍
ചേലാര്‍ന്നുള്ള മരന്ദമുള്ളില്‍ നിറയും പൂക്കള്‍ നിനക്കേകിടാം
ശാര്‍ദ്ദൂലവിക്രീഡിതം.

വാക്കാം പൂക്കള്‍ നിരത്തിവെച്ചു നലമാമോണക്കളം പോലവേ
ഇക്കാണായ തരത്തിലിത്ര നിറവായ് ശ്ലോകക്കളം തീര്‍ത്തു ഞാന്‍
വെക്കം വന്നിവ കാണുവാന്‍,തനിമയോടൊന്നാസ്വദിച്ചീടുവാന്‍
തക്കം പാര്‍ത്തിവിടെത്തു നീ,കവിതതന്‍ പൂക്കാലമായീ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.

വാക്കിന്നര്‍ത്ഥമനേകമാണു,കരുതാതെന്നോടു നേരിട്ടു നീ
വക്കാണത്തിനടുത്തിടുന്നതു മഹാകഷ്ടം ക്ഷമിക്കില്ല ഞാന്‍
നോക്കൂ,നീയൊരു പത്തുവട്ടമിനിമേല്‍ മാപ്പിന്നപേക്ഷിക്കിലും
കേള്‍ക്കില്ലാവകയൊന്നുമേ, ക്ഷതമെനിക്കല്ലെന്നതോര്‍ക്കില്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്രീ ചേര്‍ന്നുള്ളൊരു രൂപമാര്‍ന്ന ഭഗവാന്‍ വാഴുന്നിടത്തെത്തി ഞാന്‍
ശ്രീപാദങ്ങളിലര്‍ഘ്യമായി കവിതാമുത്തുക്കള്‍ ചാര്‍ത്തീടവേ
ശ്രീയേറുന്നൊരു മുത്തു താഴെയറിയാതെങ്ങോ പതിച്ചെങ്കിലും
ശ്രീമാതാവതു കണ്ടെടുത്തു മുടിയില്‍ ചാര്‍ത്തീ ശിരോഭൂഷയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സത്തായുത്തമരൊത്തുകൂടിവിവിധം ശ്ലോകങ്ങളാമോദമായ്
ഉത്തുംഗോത്തമവൃത്തശുദ്ധിസഹിതം ചൊല്ലുന്നൊരീവേദിയില്‍
നിത്യം വന്നവ കേള്‍ക്കുവാന്‍,രസമിയന്നൊന്നാസ്വദിച്ചീടുവാന്‍
എത്തുംനേരമെനിക്കു ഹൃത്തിലുളവാമാനന്ദമെന്തോതുവാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം.

ഹൃദ്യം ശ്ലോകസഹസ്രമായി,യിനി ഞാനീയക്ഷരശ്ലോകമാം
ഉദ്യാനത്തിലിരുന്നിടുന്ന സമയം കാണുന്നൊരീ പൂക്കളില്‍
നിത്യം വന്നു രസം നുകര്‍ന്നു മറയും ഭൃംഗങ്ങളേ,നിങ്ങളെന്‍
ഹൃത്തില്‍ നല്ലൊരു രാഗമേകി,യതിനായ് നന്ദിപ്പു ഞാന്‍ നിങ്ങളേ .
ശാര്‍ദ്ദൂലവിക്രീഡിതം.

നേരാ,നേരായിരുന്നാ നിരയിലൊരു വരം തേടി ഞാന്‍ നിന്നിരുന്നൂ
നേരേ കാണാതെ നിന്നോടഴലുകളുരുവിട്ടെന്നൊരാശ്വാസമോടേ
നേരം ധാരാളമായിട്ടൊരുവിധമടിയന്‍ വീട്ടിലങ്ങെത്തിയപ്പോള്‍
നേരേ താന്‍ കണ്ടുവല്ലോ,കരുണയൊടിവനില്‍ നീ ചൊരിഞ്ഞുള്ള ഭാഗ്യം
സ്രഗ്ദ്ധര.


വെച്ചിട്ടുണ്ടെന്റെ ഹൃത്തില്‍ നിറവൊടു മികവാം സ്തോത്രപാദങ്ങള്‍ ഭംഗ്യാ
മെച്ചത്തില്‍ ചൊല്ലുവാനായ് തവതിരുനടയില്‍ വന്നിടും നേരമമ്മേ
ഇച്ഛക്കിന്നൊത്തവണ്ണം മമ പദഗതി വന്‍ദൈന്യമായെന്നതാലേ
കൃച്ഛത്തോടിങ്ങിരിപ്പൂ, പദഗതി സുഖമായ് വന്നിടില്‍ വന്നുചൊല്ലും.
സ്രഗ്ദ്ധര.
*******************************************************************