Friday, April 29, 2011

ശ്ലോകമാധുരി.22

ശ്ലോകമാധുരി.22
ഉദ്ഭ്രാന്തചിത്തമൊടു നിന്നുടെ മുന്നിലെത്തീ-
ട്ടത്തല്‍ കളഞ്ഞു ഭവനത്തിലണഞ്ഞു മോദാല്‍
എത്തുന്നവര്‍ക്കഴലുമാറ്റി നിതാന്തസൌഖ്യം
മെത്തുന്നൊരവ്വളവു നല്‍കിടുമീ മഹേശന്‍.!
വസന്തതിലകം.
തുമ്പിക്കരത്തിലമരും കലശം ചെരിച്ചെന്‍
തുമ്പങ്ങള്‍ മാറ്റുമൊരു തുള്ളിയെനിക്കു നല്‍കൂ
ഇമ്പത്തൊടാ സുധയിലല്പമെനിക്കു നല്‍കാന്‍
ലംബോദരാ.കരുണ കാട്ടിടു,ഞാന്‍ നമിപ്പൂ.
വസന്തതിലകം.
ക്ഷ്വേളം കുടിച്ചു ഭുവനത്തിനു രക്ഷ നല്‍കീ
ധീരം ശിരസ്സില്‍ വരഗംഗയെ ഭൂഷയാക്കീ
വീര്യത്തൊടാ ത്രിപുരമൊക്കെ വിഭൂതിയാക്കീ
മാരാരി,നീ ശ്രമമതൊക്കെ സുധന്യമാക്കീ.
വസന്തതിലകം
ഗൌരീപതേ,ധരണിയാകെ കടുത്തചൂടാല്‍
വല്ലാതെതന്നെയുഴലുന്നു,പിപാസയാലേ
ഗംഗാധരാ, കനിവൊടേയുദകം ചൊരിഞ്ഞീ-
യല്ലല്‍ മറഞ്ഞു മരുവാന്‍ വരമേകുകില്ലേ?
വസന്തതിലകം.
കാടാണു നന്മയതു സത്യമതാം വിചിത്രം
കാടിന്റെ ഭംഗിയതു കാണുകയെത്ര ഹൃദ്യം
നാട്ടില്‍ മദിച്ചുമരുവുന്ന നരന്നു നാകം
കാട്ടിത്തരുന്ന വനജീവികളും സമൃദ്ധം!!!
വസന്തതിലകം.

തനിച്ചെന്റെ ചാരത്തു വന്നെന്നെ നോക്കീ-
“ട്ടെനിക്കില്ല മറ്റാരുമെന്നോര്‍ക്കുകില്ലേ?”
മനസ്സെന്നിലര്‍പ്പിച്ചു നീ ചൊല്ലുമിത്ഥം
നിനച്ചൂ വൃഥാ ഞാന,തും പാഴ്ക്കിനാവായ്.
ഭുജംഗപ്രയാതം..
ശംഭോ,നിന്നുടെ ലീലയോ,പ്രകൃതി തന്‍ താളം പിഴച്ചുള്ള മ-
ട്ടംഭോധിക്കുളവായ ഡംഭുപെരുകീട്ടുണ്ടായ ചാട്ടങ്ങളോ
വമ്പാര്‍ന്നുള്ളൊരു നാട്ടിലങ്ങണുവിടേ വന്നുള്ളൊരാപത്തിനാല്‍
തുമ്പംചേര്‍ത്ത സുനാമി തന്‍ പുറകിലും കാണുന്നു നിന്‍കൌശലം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉഷ്ണം കൊണ്ടു വലഞ്ഞു ഞാന്‍ ഝടുതിയില്‍ ഛത്രം വിടര്‍ത്തീ ജവം
തീക്ഷ്ണം ഭാസ്ക്കരരശ്മി വീണ വഴിയേ കഷ്ണിക്കവേ കണ്ടു ഹാ
കൃഷ്ണം വര്‍ണ്ണമൊരുത്തനാ വഴിയിലേ പാഷാണഖണ്ഡങ്ങളില്‍
തൃഷ്‌ണ്യം കൊണ്ടു ഞരങ്ങിടുന്നവനു ഞാനേകട്ടെ തീര്‍ത്ഥോദകം.
ശാര്‍ദ്ദൂലവിക്രീഡിതം.
മല്ലാക്ഷീ,മകരന്ദവാണി,സഖി നീ വന്നാലുമെന്നന്തികേ
ഉല്ലാസത്തൊടു പാടിടൂ മധുരമാം ഗാനങ്ങളാമോദമായ്
തെല്ലാ മാധുരിയാസ്വദിച്ചു ഘനമാം ഖേദം കളഞ്ഞിന്നു നാം
അല്ലില്‍ തമ്മിലലിഞ്ഞു വാഴു,മതിനായാശിപ്പു ശാതാന്വിതം.
ശാര്‍ദ്ദൂലവിക്രീഡിതം.
നീയാണെന്നുടെ സര്‍വ്വ,മെന്‍ കരളിലേ പൊന്നാണു,മാറില്ല, നാം
മായാലോകവിയത്തിലേ കിളികളായ് പാറും,മറന്നാടിടും”
ഏവം ചൊല്ലിയ പെണ്ണൊരുത്തി മറുനാള്‍ പോയല്ലൊ,കല്യാണമാ-
യയ്യയ്യോയിതിലില്ലെനിക്കു വിഷമം,പെണ്ണുങ്ങളീമട്ടു താന്‍.
.ശാര്‍ദ്ദൂലവിക്രീഡിതം
അമ്പത്തൊന്നു സുവര്‍ണ്ണമാം ലിപികളായ്,സംഗീതസര്‍വസ്വമായ്
ഇമ്പത്തില്‍ കളിയാടിടുന്ന രസമായ് വാഴുന്ന സര്‍വ്വേശ്വരീ
തുമ്പം വിട്ടൊഴിയുന്നമട്ടു കവിതാപാദം രചിച്ചീടുവാന്‍
മുന്‍‌പില്‍ വന്നു വിളങ്ങിടൂ,തവപദം കൂപ്പുന്നു,വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
കൊന്നപ്പൂക്കണി കോവിലില്‍ തൊഴുതു ഞാന്‍ വീടെത്തിടും നേരമെന്‍
മുന്നില്‍ മറ്റൊരു പൂക്കണിക്കു സമമായ് നീ വന്നു നിന്നൂ പ്രിയേ
മന്നില്‍ ജീവിതയാത്രയിത്ര ശുഭമായ് വന്നീടുവാന്‍ നിന്നെ, ഹായ് !
പൊന്നിന്‍ പൂക്കണിയായൊരുക്കി വരമായേകീയെനിക്കീശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

*****************************************************************************
വര്‍ണ്ണപ്പൂക്കണി

വന്നെത്തീ വിഷു,മഞ്ഞവര്‍ണ്ണമലരാല്‍ ഹൃദ്യം ചിരി”ച്ചുജ്ജ്വലം
പൊന്നിന്‍പൂക്കണി നീയൊരുക്കു നിറവില്‍ ”ചൊല്ലുന്നു പൂക്കൊന്നയും
മന്നില്‍ സൌഭഗ,സൌഖ്യമോടെ നെടുനാള്‍ വാഴാന്‍ പുലര്‍വേളയില്‍
കൊന്നപ്പൂക്കണി കണ്ടു നിങ്ങളുണരൂ,നേരുന്നിതാശംസകള്‍

മിന്നും പൊന്നൊളിതൂകിടും മലരുകള്‍ ചുറ്റും നിരത്തീട്ടതില്‍
കണ്ണന്‍ തന്നുടെ വിഗ്രഹം നിറവൊടേ വെയ്‌ക്കുന്നു ഭക്ത്യാദരം
പിന്നീടാ ഫല,മൂല,മക്ഷതയുതം സംശുദ്ധശുഭ്രാംബരം
നന്നായ് വെച്ചു ചമച്ചിടും കണിയതില്‍ സൌഭാഗ്യമേറും ദൃഢം.

കുഞ്ഞുങ്ങള്‍ കണികണ്ടു വന്നിടുമതേ നേരത്തു സ്നേഹാന്വിതം
കുഞ്ഞിക്കൈകളില്‍ വെച്ചുനല്‍ക ശുഭദം നാണ്യങ്ങളാമോദമായ്
കഞ്ജത്താരിലമര്‍ന്നിടും കമലതന്‍ ചൈതന്യമാപൂരമായ്
രഞ്ജിപ്പിച്ചിടുകെന്നുമെന്നുമവരില്‍ ചേരട്ടെ സംവൃദ്ധിയും

എന്നും മാമലനാട്ടില്‍ നാമിതുവിധം ചൈതന്യസം‌പൂര്‍ണ്ണമായ്
വര്‍ണ്ണപ്പൂക്കണി കണ്ടുണര്‍ന്നു വിഷുവായാഘോഷമാക്കീടണം
ഇന്നീ സൌഭഗവര്‍ഷമുള്ളൊരളവും വിട്ടൊന്നു വര്‍ഷിച്ചിടും
നന്നേറുന്നൊരു വര്‍ഷമാണു കണിയില്‍ ചിന്നുന്നതെന്നോര്‍ക്ക നാം.
*************************************************************************

Friday, April 1, 2011

ശ്ലോകമാധുരി.21

ശ്ലോകമാധുരി-21
അന്യായമായുള്ള വിചാരമോടേ
എന്നോടു നീയീ കലഹത്തിനെത്തീ
‘എന്നിന്ദു’വെന്നോതിയതെന്മനസ്സില്‍
ആനന്ദമേകുന്നൊരു ചന്ദ്രബിംബം.
ഇന്ദ്രവജ്ര..
നേരാണു,കാര്യം ശരിയായ് ഗ്രഹിച്ചാല്‍
പാരില്‍ പ്രയാസങ്ങളൊഴിഞ്ഞുപോകും
‘ആരാണുഞാനെ’ന്നൊരു ഭാവമാര്‍ന്നാല്‍
ആരും വെറുക്കും,ഗതികേടുമേറും.
ഇന്ദ്രവജ്ര.
സമ്മാനമേകാനിവനുണ്ടു മുന്നില്‍
ഇമ്മാതിരി ശ്ലോകശതം രചിച്ചാല്‍
അമ്മാനമാടും പടി വാക്കുകള്‍ നീ
ചെമ്മേയെടുത്തീടുക പാടവത്തില്‍
ഇന്ദ്രവജ്ര.
പാടാണു കാവ്യങ്ങളിതേ വിധത്തില്‍
പാടാനസാദ്ധ്യം കരുതും സുഹൃത്തേ
പാടാതെ മാറീട്ടു സദസ്സു വിട്ടാല്‍
പാടായി മാറീടുമതെന്തു കഷ്ടം.
ഇന്ദ്രവജ്ര.
നിരന്തരം നിന്നുടെ കണ്ണില്‍ നിന്നീ-
യനംഗബാണങ്ങളിതേ വിധത്തില്‍
മനസ്സിലേറ്റിങ്ങു വലഞ്ഞു ഞാനും
നിനയ്ക്കണം നീ പരിഹാരമാദ്യം.
ഉപേന്ദ്രവജ്ര.

സന്താപമോടെ പടിയേറി വരുന്ന ഭക്തര്‍-
ക്കെന്തൊക്കെദുഃഖ,മവമുമ്പിലുണര്‍ത്തിടുമ്പോള്‍
സന്തോഷമോടെ വരമേകിയവര്‍ക്കു സ്വസ്ഥ-
സ്വാന്തം കൊടുക്കുമൊരു ദൈവതമാണിതയ്യന്‍.
വസന്തതിലകം.
വല്ലാത്ത പീഡയൊടു ഞാനിവിടെക്കടന്നെ-
ന്നില്ലത്തെയല്ലലുകളൊന്നൊഴിയാതെ ചൊല്ലീ
പൊല്ലാത്തകാല,മലതല്ലിയിവന്നുവന്നി--
ട്ടില്ലാത്തതാ,ണവശമായുഴലുന്നിതയ്യാ.
വസന്തതിലകം.
ഒന്നാംതരം കവിതയെന്നുമിതേവിധത്തില്‍
നന്നായ ഭാഷ,വരഭൂഷകളൊത്തുദിക്കാന്‍
വന്നീടണം രസനതന്നി,ലെനിക്കു ഭാഗ്യം
തന്നീടണം സകലകാരിണിയായ വാണീ.
വസന്തതിലകം.

പേരാര്‍ന്നൊരീ കവികള്‍,സൌഹൃദസജ്ജനൌഘം
നേരാര്‍ന്നു വാഴുമൊരു വേദികളില്‍ കടന്നു
മാലര്‍ന്നരക്കവിതയൊക്കെ മുഴക്കിയാ ചെ-
ങ്കോലാര്‍ന്നിടാന്‍ ത്വരിതമായുഴലുന്നു ഞാനും.!
വസന്തതിലകം.

ചൂടില്ലയെന്നു പലവട്ടമുരച്ചു,ഛത്രം
ചൂടില്ലയെന്നു ഹൃദിയൊട്ടു നിനക്കവേണ്ടാ
കൂടില്ല ചൂടധികമെന്നു ധരിച്ചു നീ പോയ്-
ക്കൂടില്ലൊരേടമതിനു ചൂടു വിടില്ല നിന്നേ.
വസന്തതിലകം.
ആരാമകാന്തി നുകരേ നികരായ് തെളിഞ്ഞ
ശ്രീ രാമചന്ദ്രവദനം ഹൃദയം കവര്‍ന്നൂ
ആ രാമദേവവരഭാമിനിയെന്ന പോലേ
ആരാമശോഭയൊടു സീത തിളങ്ങി നിന്നൂ
വസന്തതിലകം.
കാകോദരങ്ങളണിഭൂഷകളായ് ഗളത്തില്‍
കാഠിന്യമേറിയൊരു ശൂലമതാ കരത്തില്‍
കാളുന്നൊരഗ്നിവരുമക്ഷി,യിതേതരത്തില്‍
കാണുന്നവര്‍ക്കു ഭവമെത്തിടുമാക്ഷണത്തില്‍
വസന്തതിലകം

ആറുണ്ടു നിന്‍ തലയിലെന്നു കഥിപ്പു,വക്‍ത്ര-
മാറുണ്ടു നിന്‍മകനു ചിത്രമതും പ്രസിദ്ധം
ആറുണ്ടു ഘട്ടമരികത്തുവരാന്‍,നിരന്നി-
ട്ടാറുണ്ടു വര്‍ണ്ണമവ മന്ത്രമതാം, ജപിക്കാം.
വസന്തതിലകം.

വാലിട്ടു കണ്ണെഴുതി സുന്ദരി നീ വരുന്നോ-
രോലക്കമോര്‍ക്കെ ഹൃദിയേറിവരുന്നു ഹര്‍ഷം
ആലക്ഷ്യമായ നവകാന്തികലര്‍ന്നു മേലേ
ചേലൊത്തു കാണുമൊരു വെണ്മതിപോലെ സൌമ്യം.
വസന്തതിലകം.
സ്വന്തം നടിച്ചു വരുമാ ശഠരില്‍ കനിഞ്ഞ-
ങ്ങന്തം മറന്നപടിയെന്തുമെടുത്തു നല്‍കില്‍
സാന്ത്വം വെടിഞ്ഞൊടുവിലക്കിടിപറ്റിയന്ത്യം
കുന്തം വിഴുങ്ങു,മഴലോടെയൊടുങ്ങിടും,നീ.
വസന്തതിലകം.

ഇടയിലടിയനിന്നീ ശ്ലോകമെല്ലാം രചിക്കാന്‍
ഇടവരുമൊരു ഭാഗ്യം നല്‍ക നീ ശാരദാംബേ
ഇടതടമുറിയാതേ പാദമപ്പാടെ പാടാന്‍
ഇടതരുകതിനായെന്‍ നാവില്‍ വാണീടു വാണീ.
മാലിനി

തരിച്ചുപോയി,പഞ്ചചാമരം വിടര്‍ത്തിവന്നു നീ
ഒരിക്കലും വരില്ലയെന്നുരച്ചു പോയതല്ലയോ
ഉടക്കുവന്നതൊക്കെയും മറന്നു വന്ന നന്മയോ
കുടുക്കു വല്ലതും മനസ്സിലേറ്റിവന്ന നാശമോ ?
പഞ്ചചാമരം.
കറങ്ങിടുന്നിതേറെയിന്നു വൃത്തമായ് ‌‌കുറിക്കുവാന്‍
പറഞ്ഞ പഞ്ചചാമരത്തിലൊത്തുവന്നു ചേരണം
കുറഞ്ഞൊരര്‍ത്ഥമെങ്കിലും വരേണ്ടതാണതെന്നതും
നിറഞ്ഞിടുന്നു ചിന്തയില്‍ ,കനിഞ്ഞിടെന്റെ വാണി നീ.
പഞ്ചചാമരം

വെടിക്കെട്ടുപൊട്ടുന്നപോലിത്ര വര്‍ണ്ണം
വിടര്‍ത്തുന്ന പൂക്കൊന്നയിന്നെത്ര രമ്യം
ഉദിക്കുന്നുഡുക്കള്‍‍,തുടിക്കുന്ന ഹൃത്തോ-
ടിരിക്കും സുഹൃത്തിന്നു വായ്ക്കുന്നു സൌഖ്യം!
ഭുജംഗപ്രയാതം.

സല്ലാപത്തിനു വന്നിരുന്ന സമയം ചുറ്റൊക്കെ നോക്കീട്ടു നീ
“ഇല്ലാ,ഞാനിനി വന്നിടില്ല,വെറുതേ,യാരെങ്കിലും കാണ്‍കിലോ”
മെല്ലേയവ്വിധമോതി നീ മറയുമാ നേരത്തു ഞാന്‍,കണ്മണീ,
വല്ലാതായിയതിന്റെയസ്ക്യത വലയ്ക്കുന്നെന്നെയിന്നീവിധം.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിത്രം,ചിത്രപതംഗമേ,ചിറകുകള്‍ വീശിപ്പറന്നെങ്ങു നീ
മാത്രം പോകുവതിത്രയും തപിതയായ്,ത്രാസത്തൊടിന്നീവിധം
മിത്രങ്ങള്‍ പലരും നിനക്കരികിലായെത്തീടുമാമോദമായ്
ചൈത്രം പുഞ്ചിരിതൂകുമീ വനികയില്‍ പാറിപ്പറന്നീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

കൂട്ടായിവ്വിധമെത്തിയിത്ര രസമായ് പാട്ടൊന്നു പാടീടുമീ
മട്ടും ഭാവവുമിന്നെനിക്കു ചിതമായ്,ചിത്തം മദിക്കുന്നു മേ
ദൃഷ്ടം ചന്ദ്രനുദിച്ചതും കടവിലേ പൂക്കൊന്നതന്‍ പൂക്കളും
സ്പഷ്ടം കൂട്ടിടുമിഷ്ടഭാവന,വരം സൃഷ്ടിക്കു മാധുര്യവും!
ശാര്‍ദ്ദൂലവിക്രീഡിതം.
സ്വന്തം,ബന്ധമതൊക്കെയോര്‍ത്തു വെറുതേയാശിച്ചിരിക്കേണ്ട നീ
ചന്തം ചൊല്ലി നമുക്കു വട്ടമിടുവോര്‍ നീട്ടില്ലൊരാശ്വാസവും
സ്വാന്തം തന്നിലൊളിച്ചിടേണ്ട,ഭഗവന്നാമം ജപിച്ചീടുകില്‍
ഭ്രാന്തം ചിന്തകള്‍വിട്ടൊഴിഞ്ഞു ഹൃദയം ശാന്തം വരും,നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
പൂരം നല്ലൊരുനാളുതന്നെ,ജനനം പൂരത്തിലാണെങ്കിലോ
പൂരം തന്നെ,വരുന്നു ഭാഗ്യഫലവും സമ്പുഷ്ടിയും പൂരമായ്
പൂരം നമ്മിലുണര്‍ത്തിടുന്നു നലമാമുല്ലാസമാപൂരമായ്
പൂരം ലഭ്യമതാക്കിടും സ്ഥിതികളേ സമ്പല്‍‌പ്രഭാപൂരമായ്.
ശാര്‍ദ്ദൂലവിക്രീഡിതം..
ഇഷ്ടപ്പെട്ടവരൊത്തുചേര്‍ന്നു പതിവായീയക്ഷരശ്ലോകമാ-
ദിഷ്ടം നിഷ്ഠയൊടൊത്തുതന്നെ പഠനം ചെയ്തീടണം പുഷ്ടമായ്
സ്പഷ്ടം കേട്ടുപഠിച്ചതൊക്കെ മുറപോല്‍ വൃത്തത്തിലാശൈലിചേര്‍-
ത്തൊട്ടൊട്ടൊന്നൊഴിയാതെ തന്നെ സരസം ചൊല്ലീടു,സന്തുഷ്ടിയാം.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്നും ഞാനിവിധത്തിലെത്ര കവിതാ‍പാദങ്ങളാമോദമായ്
മിന്നും നല്ല വിഭൂഷചാര്‍ത്തി നിറവായ് തീര്‍ത്തൂ,മഹാധന്യമായ് !
ഇന്നീ കാവ്യസദസ്സിലേക്കവരിതാ നന്നായ് വിരാജിക്കുവാന്‍
വന്നീടുന്നു,വിളങ്ങിടട്ടെയവരീ പേരേറുമീ വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
വെള്ളം നിന്നിലുമുണ്ടെ,നിക്കു ജഠരേ കുപ്പിക്കണക്കുണ്ടതോ-
ടുള്ളം കത്തിടുമഗ്നിയുണ്ടു ദുരിതംകൊണ്ടിണ്ടല്‍ വായ്‌ക്കും വിധൌ
പാമ്പാടുന്നിതു നിന്റെയാ ഗളമതില്‍,ഞാനന്തിമോന്തുമ്പൊഴേ
പാമ്പാടുന്നി,വകൊണ്ടു നാമിരുവരും തുല്യം വരില്ലേ ഹരേ ?
ശാര്‍ദ്ദൂലവിക്രീഡിതം.
ക്ഷിപ്രം വന്നു വിളങ്ങണം ഗണപതീ,വന്നുള്ള വിഘ്നങ്ങളേ
യിപ്പം തന്നെയൊടുക്കണം വരമെഴും തുമ്പിക്കരം നീട്ടി നീ
ഇപ്പാരില്‍ തുണയായെനിക്കു വരണം,നീയെന്റെ ദുഃഖങ്ങളേ
യപ്പാടേയൊഴിവാക്കി സദ്ഗതി തരൂ,വിഘ്നേശ്വരാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

നല്ലതല്ലവനു കാര്യമൊക്കെയിവിധത്തിലായി ഗതി,യന്ത്യമായ്
അല്ലതല്ല മറുമാര്‍ഗ്ഗമുണ്ടു ഫലമേകിടുന്നപടി നോക്ക നാം
അല്ല,തല്ലുവഴിമാത്രമാണവനു ചിന്തമാറുവതിനെങ്കില്‍ നീ
നല്ലതല്ലവനുനല്‍കിടേണമതിലില്ല തെല്ലുമൊരു സംശയം.
കുസുമമഞ്ജരി.
യഷ്ടി കുത്തിയൊരു പത്തു ചോടിഹ നടക്കുവാനിവനു കഷ്ടമാം
നഷ്ടമായി മമ യൌവനം,സകല തുഷ്ടിയൊക്കെയകലത്തിലായ്
സ്പഷ്ടമായിവനു സൃഷ്ടിവൈഭവമിതേവിധത്തിലിവിടേവനും
ശിഷ്ടമായിവരു,മിഷ്ടദേവവരവൃഷ്ടി ക്ലിഷ്ടികളൊഴിച്ചിടും.
കുസുമമഞ്ജരി

വേദാരം മഞ്ഞയാണേ,പറവതു ശരിയല്ലാ നിറം പച്ചയാണേ
മൂഢന്മാരല്ലൊ നിങ്ങള്‍ സരടമെവിടെയും കാണുകില്‍ ചെംനിറം താന്‍
എന്താണീ വാദ,മോന്തിന്‍ നിറമതു പറയേ വാക്കു വക്കാണമായീ
വേദാന്തം ചൊല്ലുകല്ലാ,കരുതുകയിതുപോലാണു തര്‍ക്കിപ്പു മൂഢര്‍.
സ്രഗ്ദ്ധര.
നിര്‍മ്മാല്യം കണ്ടു ഞാന്‍ കൈതൊഴുതു പടിയിറങ്ങുന്നതിന്‍ മുമ്പു വീണ്ടും
സമ്മോദം നിന്നെ നോക്കേ ചൊടിയിലൊരുവിധം പുഞ്ചിരിക്കുന്ന ഭാവം!
“നിര്‍മ്മൂഢന്‍,മുന്നെ വന്നിട്ടഴലുകളൊഴിയാനിന്നുണര്‍ത്താന്‍ മറന്നൂ.“
ഇമ്മട്ടില്‍ നിന്മനസ്സില്‍ തെളിവതു ശരിയാണാ,യതിന്‍ ഹാസമാണോ?
സ്രഗ്ദ്ധര.
കാവണ്ടം കൈയിലേന്തും,പഴനിയിലൊരുനാള്‍ പോയിടും ഭക്തിപൂര്‍വം
പാടും ഞാനാത്തമോദം,ഹരഹരവിളിയാല്‍ പാപമെല്ലാമകറ്റും
തേടുന്നോര്‍ക്കെന്നുമെന്നും ശരണഗതി തരും സ്കന്ദരൂപം ഭജിക്കും
നേടും ഞാനാത്മസൌഖ്യം,സഫലമിതുവരാന്‍ ഷണ്മുഖാ നീ തുണയ്ക്ക.
സ്രഗ്ദ്ധര.
*******************************************************************