Tuesday, April 24, 2012

ശ്ലോകമാധുരി 44


ശ്ലോകമാധുരി.44
പാഷാണഖണ്ഡങ്ങളിലാര്‍ത്തലച്ചു
മുന്നോട്ടുപായും നദിയൊന്നു കാണ്‍കേ
വിഘ്നങ്ങളെത്തച്ചുതകര്‍ത്തു പായും
ധീരന്‍ഗമിക്കും ഗതിയോര്‍ത്തിടുന്നേന്‍
ഇന്ദ്രവജ്ര.

മധുസൂദന,നിന്‍ മുഖാരവിന്ദം
വിധുപോലേ ഹൃദി കാന്തിചിന്തിടുമ്പോള്‍
മധുരം കിനിയുന്നിതെന്റെയുള്ളില്‍
മധുരം മറ്റിനിയെന്തിനെന്റെ കണ്ണാ.
വസന്തമാലിക.

സംഗീതമെത്രമധുരം,മമ മാനസത്തില്‍
തങ്ങേണമിന്നതിനു മാനസപൂജ ചെയ്യാം
സംഗീതവും കലയുമന്‍‌പൊടു നല്‍ക ദേവീ
മങ്ങാതതിന്റെയൊളി നല്‍‌വരമായ് വരേണം.
വസന്തതിലകം.

അരിയഭംഗിയേറിവിടരുന്നൊരീ
മലരുപോലെയീദിനവുമാകണം
അതിനുവേണ്ടിയിന്നു വരമേകണം
മദനമോഹനാ,ജയ ജനാര്‍ദ്ദനാ.
സുഖാവഹം.

ഒരുപിടിയവലില്‍ നീ പണ്ടു സംപ്രീതനായീ
ഒരുദിനമൊരു ചീരത്തുണ്ടില്‍ സംതൃപ്തനായീ
ഒരൊപിടി ദുരിതത്തിന്‍ വെണ്ണ ഞാനേകിയെന്നാല്‍
ഒരുഗതിയിനി നീയിന്നേകുമോ ദീനബന്ധോ?
മാലിനി.

ആലോലം ചെറുകാറ്റിലാടി വിരിയുംപൂന്തൊത്തിനാലേ ചിരി-
ച്ചാവോളം മദഗന്ധമോടെ വിലസും പൂക്കൈതയാം സുന്ദരി
വാനാളും ഘനമേഘമാലതിരളും നീലാഭതന്‍ പ്രാഭവം
മേലാളും ഭ്രമരത്തിനേ തഴുകുവാന്‍ നീട്ടുന്നു കൈ നിസ്ത്രപം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓര്‍ത്താലെത്ര വിചിത്രമീ ധരണിയും പേര്‍ത്തുള്ളഗോളങ്ങളും
ചേര്‍ത്തീ താരഗണങ്ങളോടൊരു മഹാവിശ്വം ചമച്ചൂ ഭവാന്‍
ഓര്‍ത്തീടേണ്ടൊരമോഘശക്തി,യതിനേയൊട്ടും സ്മരിക്കാത്തൊരീ
മര്‍ത്ത്യര്‍തന്നുടെ ഗര്‍വ്വുകാണ്‍കെ കദനം വായ്ക്കുന്നു ചിത്തത്തില്‍ മേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചിത്തം പണ്ടഗജക്കധീനഗതമായ്‌ത്തീരാന്‍ തുടങ്ങുംവിധൌ
കത്തും കണ്ണിലനംഗദേവനെ ദഹിപ്പിച്ചോരു ഭാവത്തൊടെന്‍
ചിത്തം തന്നിലെയത്തലാകെയൊഴിയാനല്പം തുറന്നീടുമോ
കത്തും തീയുടെവിത്തുപോലെവിലസും തൃക്കണ്ണപര്‍ണ്ണാപതേ
ശാര്‍ദ്ദൂലവിക്രീഡിതം.

പുത്തന്‍ശീലുകളെത്ര,യീ ജനതതന്‍ ചിത്തം കവര്‍ന്നുള്ളൊരാ
പുത്തഞ്ചേരിയുമിന്നിതാ വിടപറഞ്ഞങ്ങങ്ങു പോയീടവേ
ചിത്തം തെല്ലിതു തേങ്ങിടുന്നു,തിരികേ വന്നാലുമെന്നോര്‍മ്മത-
ന്നുത്തുംഗോത്തമസീമയില്‍,യുവകവിയ്‌ക്കേകുന്നു ബാഷ്പാഞ്ജലി.
ശാര്‍ദ്ദൂലവിക്രീഡിതം.

പൊയ്യല്ലാ,കൃശമദ്ധ്യ നീ, തഴുകുവാനേറ്റം കൊതിച്ചിന്നു ഞാന്‍
മെയ്യില്‍ തൊട്ടുതലോടുകില്‍ ബഹുവിധം രാഗം ജനിപ്പിപ്പു നീ
തൂയം നിന്‍സ്വരമെത്രചിത്രവിധമിന്നൊപ്പം കുയില്‍നാദമെന്‍-
ശയ്യക്കും ശ്രുതി ചേര്‍ത്തിടും മൃദുരവം തന്നീടുമെന്‍ വീണ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

അച്ഛനിച്ഛയൊടു പത്നിയാക്കിയവരമ്മതന്നെ ശരിചൊല്ലിടാം
മെച്ചമായപടി നോക്കിടാമവരൊടൊത്തുപോവതിനുമായിടാം
അമ്മയമ്മഹിതമാംവഴിയ്ക്കു വരപത്നിയാക്കിയൊരു നാരിയേ
എന്തുചൊല്ലി വിളിചെയ്യുമെന്നഴലിലാണ്ടൊരയ്യനിത കൈതൊഴാം.
കുസുമമഞ്ജരി.

ഞാനതെന്നു,മിവയെന്റെയെന്നുമൊരുഭാവമോടെ വിലസുന്നവര്‍
മാനസത്തിലൊരു ചിന്ത ചെയ്‌ക,യിതിലേതു നല്‍കുമൊരു സദ്ഗതി
ആനതാംഗികളു,മാസ്തി,ധാടികളുമൊന്നുമന്നു ഗതി നല്‍കിടാ
നൂനമോര്‍ത്തിടുക രാമപാദമതുമാത്രമീ ധരയിലാശ്രയം.
കുസുമമഞ്ജരി.

തത്തയിന്നുവരുമൊത്തപോല്‍ കവിതയത്തരത്തിലുളവായിടും
ബദ്ധമോദമൊടെയിന്നെനിക്കു കുറതീര്‍ത്തു പദ്യമവളേകിടും
ഇത്ഥമോര്‍ത്തവളെയിത്രനേരമതു കാത്തിരുന്നു വെറുതേയതും
ബുദ്ധിമോശമിതുബുദ്ധിയുള്ളവരു ചൊല്ലി നമ്പരുതു നാരിയേ“.
കുസുമമഞ്ജരി.

പാരിലാകെ നവസൂനമഞ്ജരികളാഭയോടെ നടമാടയി-
ന്നാരമിച്ചു വിലസുന്നനേരമൊരു കാട്ടുപൂവിനുടെ നിസ്വനം
ആരുകേള്‍പ്പതു ഭയത്തില്‍ നിന്നിടുമതിന്റെ ചിത്തിലുളവായിടും
ഭാരഭാവമതു മാറുമാറളവിലാശു നല്‍കിടുക സാന്ത്വനം.
കുസുമമഞ്ജരി.

ശൈലമേറി നിലകൊണ്ട വേലനൊടു ഞാന്‍ ക്ഷമാവചനമോതിടും
തെല്ലുപോലുമതിലില്ല ഖേദ,മുടനിന്നു ഞാന്‍ പഴനിയേറിടും
അല്ല,ഞാനവനു നല്‍കുമീ ഫലവുമിന്നതും സഫലമായിടും
നല്ല വാക്കിവിധമോതിനിന്ന ഗണനാഥനെന്‍ ശരണമായിടും.
കുസുമമഞ്ജരി.
********************************************************************

1 comment:

  1. Borgata Hotel Casino & Spa - Ticket Office
    The Borgata Hotel Casino & Spa is conveniently located 정읍 출장마사지 in 시흥 출장마사지 Atlantic City. 영천 출장마사지 It is home to the Borgata's first 상주 출장샵 full-service spa since the company's  Rating: 4.8 · ‎1,612 평택 출장안마 reviews

    ReplyDelete