Sunday, November 21, 2010

ശ്ലോകമാധുരി.12.

ആലോലം കൈയിളക്കേ തരിവള‍,കടകം കൊഞ്ചിടും നാദമോടും
കാലില്‍‌ച്ചേര്‍ന്നുല്ലസിക്കും തളകളിളകിടുന്നാ രവത്തോടുമൊപ്പം
നീലക്കാര്‍വര്‍ണ്ണനോതും കളകളമൊഴിയാമാ മണിക്കൊഞ്ചലോടും
കോലും ശ്രീവത്സരൂപം മനമതില്‍ നിറയേ ചേര്‍പ്പു ഭക്തിപ്രഭാവം.
സ്രഗ്ദ്ധര

ജ്ഞാനപീഠപദമേറിടുന്ന കവിസാര്‍വഭൌമ തവ മുന്നില്‍ ഞാന്‍
നൂനമായിവിധമേകിടുന്നു ബഹുമാനമായ് കുസുമമഞ്ജരി
ഗാനമാലികകളേകി കൈരളിയെ ധന്യമാക്കിയ മഹാപ്രഭോ
സ്ഥാനമാമൊടനേകകാലമിനിയും ജ്വലിക്ക വരതാരമായ്.
കുസുമമഞ്ജരി
ശ്രീലകത്തു നിറവായി വന്ന ശിശുവാണിവന്റെ ഹരമിന്നിമേല്‍
ശ്രീ തരുന്ന തിരുവോണനാളിലവനെന്റെ ഗേഹശുഭതാരമായ്
ശ്രീനിവാസവരമായ പൊന്നവനിലേകുമെന്‍ സുഖദലാളനം
ശ്രീ തരുന്നു ഹൃദയത്തിലും പരമരാജയോഗവരസൌരഭം.
കുസുമമഞ്ജരീ
നിരനിരനിരയായിപ്പൂത്തശാകങ്ങളാലേ
സുരുചിരവരകാന്തിച്ചാര്‍ത്തണിഞ്ഞിപ്രഭാതം
വരുമിനിയതിമോദം പൂണ്ടു കൈദാരവൃന്ദം
തരുമൊരു മധുരാഗം കീരവാണീമരന്ദം
മാലിനി
മണ്ടന്റെ പിന്നാലിതുപോല്‍ പറന്നാല്‍
ഉണ്ടായിടുന്നിണ്ടലനേകമാര്‍ക്കും
മണ്ടയ്ക്കു തെല്ലുണ്ടു വിവേകമെങ്കില്‍
മിണ്ടാതെ മണ്ടീടവിടുന്നു വണ്ടേ.
ഇന്ദ്രവജ്ര
വാനിലുയര്‍ന്നൂ പൌര്‍ണ്ണമി വീണ്ടും
കാനനമാകേ ശോഭ പടര്‍ന്നൂ
രൂപവതീ നീ വീണയില്‍നിന്നും
ചേലിലുയര്‍ത്തൂ മോഹനരാഗം.
ചമ്പകമാല

ലേശം ചിന്തയൊടെത്തി ഞാനിവിടെയെന്നീശാ സ്വയം ത്വല്‍‌പദേ
ഈശന്മാര്‍ക്കുമൊരീശനായി മരുവും സര്‍വ്വേശ്വരാ പാഹിമാം
പാശം വീണിടുമന്ത്യമായ സമയം നിന്‍‌നാമമെന്‍ രക്ഷയാ-
ണാശാപാശമൊഴിഞ്ഞു ഞാനിഹ വസിച്ചീടുന്നു നിന്‍‌പൂജയില്‍
ശാര്‍ദ്ദൂലവിക്രീഡിതം..
ഞാനീ കാവ്യസരസ്സിലൊന്നണയുമീ നേരത്തു കാണുന്നിതീ-
ജ്യോതിര്‍ദീപ്തിയിലേറെ സുന്ദര നവശ്ലോകങ്ങളാരമ്യമായ്
ദ്യോവില്‍ താരകമാലപോലെ തെളിയുന്നീശ്ലോകഹാരങ്ങളാല്‍
പൂതം,ധന്യമനര്‍ഘമായിയുയരട്ടീ ജ്യോതിതന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇമ്പം ചേര്‍ന്ന പദങ്ങളാല്‍ ബഹുവിധം കാവ്യം രചിച്ചീടുവാന്‍
വമ്പന്‍ ഞാനിതിലില്ലെനിക്കു സമനായീ ഭൂവിലാരും ദൃഢം
അംബേ,യിത്ഥമനര്‍ത്ഥചിന്ത ഹൃദയേ തോന്നായ്‌വരേണം,ദിനം
മുന്‍പില്‍ വന്നു നമിച്ചിടാം,ശ്രിതജനാതങ്കാപഹേ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം
ഏണാക്ഷീമണി വാണി വന്നു പലനാളെന്നേ വിളിച്ചെങ്കിലും
നാണം കൊണ്ടതു കേട്ടമട്ടുകരുതീല്ലോര്‍ത്തൂ ജളത്വം വരും
വേണോ, വേണ്ടതെനിക്കു സ്വസ്ഥതയതൊന്നെന്നേ നിനച്ചെപ്പൊഴും
വാണൂ,വാണി ശപിക്കുമോ,പിണയുമോ വാണീമണീഗര്‍ഹണം?
ശാര്‍ദ്ദൂലവിക്രീഡിതം
കാണാമീ വനവീഥിയില്‍ നലമെഴും ശാലങ്ങളും പൂക്കളും
വാണീടുന്ന മൃഗാധിനാഥനെ ഭയന്നോടുന്ന ജന്തുക്കളും
ചേണാര്‍ന്നുള്ള വിഹംഗവൃന്ദമതുലം ഗാനം പൊഴിക്കുന്നതും
വേണും പോലെ നുകര്‍ന്നിടാന്‍ പ്രകൃതിതന്‍ ജാലങ്ങളും നിസ്തുലം.
ശാര്‍ദ്ദൂലവിക്രീഡിതം.
സാനന്ദം ഭജ പാദപത്മമിനിമേല്‍ ശ്രീ പത്മനാഭം വരം
സ്യാനന്ദൂരമമര്‍ന്നിടുന്ന ഭഗവാന്‍,ഭക്തര്‍ക്കഭീഷ്ടപ്രദന്‍
ആനന്ദാമൃതധാരയായി വരമിന്നെന്മേല്‍ ചൊരിഞ്ഞീടുമേ
ധ്യാനം ചെയ്തുകഴിഞ്ഞിടാമിവനവന്‍ പാദങ്ങളാണാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം.
സമ്മോദം ബഹുവര്‍ഷമായ് കവിതയില്‍
കമ്പംമുഴുത്തീവിധം
ചുമ്മാതൊത്തിരി പാട്ടുപാടി,വിവിധം

ശ്ലോകം രചിച്ചന്വഹം
സമ്മാനം പലമട്ടു കിട്ടിയതിലങ്ങേറ്റം

രസിച്ചിന്നഹം
നിര്‍മ്മായത്തിലരങ്ങൊഴിഞ്ഞു പതിയേ-

യോതുന്നിതാ മംഗളം
ശാര്‍ദ്ദൂലവിക്രീഡിതം
നാലഞ്ചക്ഷരമൊക്കെ വൃത്തസഹിതം കോറാന്‍ കഴിഞ്ഞാലുടന്‍
ചേലഞ്ചും കവിസാര്‍വഭൌമപദവിക്കര്‍ഹം സ്വയം നിശ്ചയം
കാലക്കേടിനൊരുത്തനൊത്തപടിയായ് ചോദ്യം നടത്തീടിലോ
വേലിപ്പത്തലുകൊണ്ടുതന്നെയവനേ താഡിച്ചിടാം നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം--ഹാസ്യമുക്തകങ്ങള്‍.
“നീയോ,കീടമൊരിക്കലും തലയുയര്‍ത്തേണ്ടെന്റെ മുന്നില്‍ക്കിട-
‘ന്നയ്യോ,യെന്നെവെടിഞ്ഞിടൊല്ലെ‘യിതുപോല്‍ കേഴുംദിനം വന്നിടും“
പയ്യെക്കണ്ടതു കീടമാരി തുടരേ വീഴുന്നഹങ്കാരമി-
‘ന്നയ്യോ‘യെന്നു കരഞ്ഞിടുന്നു പിണറായ് മിന്നുന്നിതാ കീടവും.
ശാര്‍ദ്ദൂലവിക്രീഡിതം..ഹാസ്യമുക്തകങ്ങള്‍.

കുട്ടിപ്പട്ടര്‍ പെട്ടന്നയ്യോ
വട്ടം ചുറ്റീ തത്തോ പൊത്തോ
തട്ടും കിട്ടീ,മുട്ടും പൊട്ടീ
കെട്ടുംകെട്ടീ,വീട്ടില്‍ പോയീ.
വിദ്യുന്മാല..ഹാസ്യമുക്തകങ്ങള്‍ .

******************************************

No comments:

Post a Comment