Wednesday, October 12, 2011

ശ്ലോകമാധുരി.38

ശ്ലോകമാധുരി.38

ഝഷധ്വജന്‍ പണ്ടൊരു ലാക്കുനോക്കീ
വൃഷധ്വജന്‍ തന്നുടെ നേര്‍ക്കു ബാണം
വിദഗ്ദ്ധമായങ്ങു തൊടുത്തു,ഭര്‍ഗ്ഗന്‍
വിഭൂതിയാക്കീയവനേ ത്രിനേത്രാല്‍.
ഉപേന്ദ്രവജ്ര.

ആലോലനീലമിഴിയാളുടെ ലാളനത്താല്‍
മാലൊക്കെമാറി സഖിയാകിയ മാന്‍‌കിടാവും
തുള്ളിക്കളിച്ചരികിലെത്തി ശകുന്തളയ്ക്ക-
ന്നുള്ളില്‍ നിറഞ്ഞ കദനത്തിനു ശാന്തി നല്‍കി.
വസന്തതിലകം.

ഉദ്യാനമദ്ധ്യെയൊരു തൂമലരെന്നപോലെ
ഹൃദ്യം ചിരിച്ചു കളിയാടിവരുന്ന നിന്നെ
ആഹ്ലാദമോടെയൊരുനാള്‍ മധുവേറെയേറും
മല്‍‌സ്നേഹവല്ലരിയിലേ സുമറാണിയാക്കും.
വസന്തതിലകം.

കണ്ണാടിപോലെ തെളിവാര്‍ന്ന കവിള്‍ത്തടത്താല്‍
പെണ്ണേ നിനക്കു നിറശോഭ നിറഞ്ഞിടുന്നൂ
തിണ്ണം നിനക്കു സുമസായകതുല്യഗാത്രന്‍
പൂര്‍ണ്ണാഭയോടെ വരു,മില്ലതില്‍ ശങ്ക തെല്ലും.
വസന്തതിലകം.

കാലന്റെ കാലനുടെ കാലിലെ ധൂളിയാവാന്‍
കാലങ്ങളോളമിവനാശ പെരുത്തു ഹൃത്തില്‍
കാലാരി,നിന്‍ വരദഭാവമതൊന്നു കണ്ടാല്‍
കാലന്നുപോലുമിതുപോലൊരു ചിന്തയേറും.
വസന്തതിലകം.

ചുറ്റുന്നു നാഗമൊരു മാലയതായ്,സരിത്തായ്
ചുറ്റുന്ന പെണ്ണു തലയില്‍ വരഭൂഷയായി
ചുറ്റുന്നു നീ ചുടലഭൂമിയില്‍ നൃത്തമാടാന്‍
ചുറ്റുന്ന ഭൂതഗണസേവിതനായി,ശംഭോ!
വസന്തതിലകം.

നന്നായിയെന്നെന്നൊടു ചൊല്ലിടുമ്പോള്‍
നന്നായിയില്ലെന്നു നിനപ്പു ഞാനും
നന്നായതൊന്നാണു വപുസ്സുമാത്രം
നന്നാക്കു നിന്‍ ദുര്‍മ്മദദുസ്വഭാവം.
ഇന്ദ്രവജ്ര.

പാലാഴിവാസനുടെ മുന്നിലിതേവിധം ഞാന്‍
മാലൊക്കെമാറുവതിനര്‍ത്ഥന ചെയ്തിരുന്നൂ
കാലം കഴിഞ്ഞപടിയാടലതൊക്കെ മാറീ
മേലാലിവന്നഭയമെന്നുമനന്തശായി .
വസന്തതിലകം.

വില്വാദ്രി നാഥ,തവ പാദസരോരുഹത്തില്‍
വല്ലായ്മയൊക്കെയിതുപോലെയിറക്കി വെച്ചൂ
കല്ലല്ല നിന്‍ ഹൃദയമെന്നു തെളിഞ്ഞു,സത്യം
ചൊല്ലുന്നു തപ്തഹൃദയത്തിലുണര്‍ന്നു സൌഖ്യം.
വസന്തതിലകം.

ശൂലം.കപാല,മിളകും ഫണികള്‍, ത്രിനേത്രം
തോലും കപര്‍ദ്ദ,മൊരു പെണ്ണു ജടാഭരത്തില്‍
ചേലൊത്തൊരിന്ദുകലയും കലമാനുമൊത്തു
കൈലാസവാസനുടെ കോലമിതെത്ര ചിത്രം !
വസന്തതിലകം.

പതിയെ വന്നു ചിരിച്ചു തലോടലാല്‍
പതിയെ മെല്ലെയുണര്‍ത്തിയ പെണ്മണീ
പതിയെ കൈയുദരത്തിലണച്ചു നീ
പതിയൊടോതി”നമുക്കൊരു പൊന്മണി”
ദ്രുതവിളംബിതം.

ഗരളനീലിമ ഗളത്തിലും ധരി
ച്ചവനിരക്ഷകപദത്തിനര്‍ഹനാം
പരമദേവനവനെന്റെ ഹൃത്തടം
കരുണയോടെ തിരുഗേഹമാക്കണം.
പ്രിയംവദ.

സുരകാര്‍മ്മുകമൊന്നു വിണ്ണില്‍ നിന്നെ-
ന്നരികത്തെത്തി നിറഞ്ഞു നിന്നപോലേ
നിരയായി വിരിഞ്ഞു നിന്നു രമ്യം
മലരെല്ലാം വനികയ്ക്കു ശോഭ ചാര്‍ത്താന്‍.
വസന്തമാലിക.

ഝടുതിയിലൊരു പാദം തീര്‍ത്തു ഞാന്‍ വൃത്തമോടാ-
പടുതിയിലൊരു കാവ്യം തീര്‍ക്കുവാനാര്‍ത്തിയോടേ
എടുപിടിയൊരു വാക്കും വന്നതില്ലാ മനസ്സില്‍
മടിയൊടിവിടെയെത്തീ, വാക്കു വന്നാല്‍ കുറിക്കാം.
മാലിനി.

അച്ഛസ്ഥൂലജലാശയത്തിലൊരു കല്‍ക്കഷ്ണം പതിച്ചീടവേ
മെച്ചപ്പെട്ടുയരുന്നൊരോളസമമാണീ ദുഃഖമെന്നോര്‍ക്ക നീ
ഉച്ചസ്ഥായിയിലൊന്നുയര്‍ന്ന തിരകള്‍ മെല്ലേയകന്നീടവേ
ഉച്ചം പോകു,മശാന്തിപോകു,മതുപോല്‍ വന്നീടുമാശ്വാസവും.
ശാര്‍ദ്ദൂലവിക്രീഡിതം.

എല്ലാം നിന്നുടെ ലീലയെന്നു കരുതാനല്ലോയിവന്നാഗ്രഹം
വല്ലാതല്ലല്‍ പെരുത്തിടും സമയവും തേങ്ങില്ല തെല്ലെന്‍ മനം
കല്ലോലങ്ങളുയര്‍ന്നിടുന്നതൊഴിയുന്നെല്ലാം ഭവാന്‍ നിശ്ചയി-
ച്ചല്ലോയെന്നതുറച്ചു ഞാന്‍ ക്ഷിതിയിതില്‍ വാഴുന്നു നിത്യം,ഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചൂടുന്നുണ്ടൊരു വക്രമാം കല തലക്കെട്ടില്‍ വരം ഭൂഷയായ്
ചൂടേറുന്നൊരു നേത്രമുണ്ടു തിലകം പോലേ ലലാടത്തിലും
ചൂടേറും ചുടുകാട്ടിലാണു നടനം നിത്യം നിനക്കെങ്കിലും
ചൂടാം നിന്നുടെ രൂപമെന്റെ ഹൃദയേ, വൈക്കത്തെഴും തേവരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

തങ്കം പോല്‍ തെളിവാര്‍ന്ന വര്‍ണ്ണനിറവില്‍ ശ്ലോകങ്ങളാം മുത്തുകള്‍
പങ്കം വിട്ടു കൊരുക്കുവാന്‍ കഴിവെനിക്കേകുന്ന വാഗീശ്വരീ
മങ്ങാതെന്നുമെനിക്കു കാവ്യമികവില്‍ പാദങ്ങള്‍ വെച്ചീടുവാന്‍
തങ്ങേണം തുണയായിയെന്റെ ഹൃദയേ,വാണീമണീ,വര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

നിത്യം കൃത്യതയോടു വന്നു വിവിധം ശ്ലോകങ്ങളീമട്ടില്‍ നല്‍-
വൃത്തം ചേര്‍ത്തു രചിക്കുവാന്‍ വരികളെന്‍ ഹൃത്തില്‍ തെളിഞ്ഞീടണം
മെത്തും ഭൂഷകള്‍ മിന്നിടും തവ വരം ചേരും വരംഭാഷയില്‍
മുത്തായ് ഞാനവ ചാര്‍ത്തിടാമതിനെനിക്കേകൂ വരം, ശാരദേ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീയിന്നെന്നുടെ മുന്നില്‍ വന്നിതുവിധം ഗാനം പൊഴിക്കും വിധൌ
തേനൂറും സ്വരരാഗമിന്നു നിറവില്‍ കേള്‍ക്കുന്നു ഞാന്‍ ഹൃദ്യമായ്
നൂനം നീയിതുപോലെ തന്നെ മധുരം ഗാനം പൊഴിച്ചീടുകില്‍
മൌനം പൂണ്ടു മയങ്ങിടും കുയിലുകള്‍, സന്ദേഹമില്ലെന്‍ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.

നേരേ നോക്കിനടക്കണം,കുഴികളില്‍ വീഴാതെ സംബുദ്ധിയായ്
പാരില്‍ ക്രൂരരനേകമാണു കുഴിയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍
ഓരാതേയൊരു നാളു വന്‍‌ചതിയതില്‍ പെട്ടാലുടന്‍ വന്നിടും
തീരാദുഃഖമതോര്‍ക്കണം,ക്ഷിതിയില്‍ നിന്‍ രക്ഷക്കു നീ മാത്രമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

“മുക്കാംപണ്ടമടിച്ചെടുത്തു പണയം വെക്കാം,പണം കൊണ്ടു കേസ്
മുക്കാം പിന്നെ നടന്നിടാം ഗമയിലീ നാട്ടില്‍ പണക്കാരനായ്
മുക്കാല്‍ക്കാശിനു പാങ്ങുമില്ല“യിവിധം ചിന്തിച്ചു മക്കായവന്‍
മുക്കില്‍ പാത്തുനടന്നു മുക്കുവഹകള്‍ മുക്കുന്നു,പോക്കാണിവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

മേലേ മെല്ലെയുയര്‍ന്നിടും മഴമുകില്‍ക്കാറിന്റെ വര്‍ണ്ണം മറ-
ഞ്ഞാലും ഖേദമെനിക്കു തെല്ലുമിനിയും തോന്നില്ല ഹൃത്തില്‍ സഖേ
നീലക്കാര്‍മുകില്‍‌വര്‍ണ്ണനെന്റെ ഹൃദയേ വാഴുന്നു സുസ്മേരനായ്
ചേലാര്‍ന്നാ വരവര്‍ണ്ണമെന്റെ നിനവില്‍ പാടേ പടര്‍ന്നില്ലയോ !
ശാര്‍ദ്ദൂലവിക്രീഡിതം.

ലീലാലോലമലഞ്ഞലഞ്ഞു മലരില്‍ പൂന്തേന്‍ തിരഞ്ഞങ്ങനേ
കാലങ്ങള്‍ ചെലവാക്കിടുന്ന മധുപാ, ദൂരേ വനിക്കുള്ളിലെന്‍
നീലാപാംഗ ലസിച്ചിടുന്നവളൊടെന്‍ സന്ദേശമോതീടുകില്‍
ചേലാര്‍ന്നുള്ള മരന്ദമുള്ളില്‍ നിറയും പൂക്കള്‍ നിനക്കേകിടാം
ശാര്‍ദ്ദൂലവിക്രീഡിതം.

വാക്കാം പൂക്കള്‍ നിരത്തിവെച്ചു നലമാമോണക്കളം പോലവേ
ഇക്കാണായ തരത്തിലിത്ര നിറവായ് ശ്ലോകക്കളം തീര്‍ത്തു ഞാന്‍
വെക്കം വന്നിവ കാണുവാന്‍,തനിമയോടൊന്നാസ്വദിച്ചീടുവാന്‍
തക്കം പാര്‍ത്തിവിടെത്തു നീ,കവിതതന്‍ പൂക്കാലമായീ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.

വാക്കിന്നര്‍ത്ഥമനേകമാണു,കരുതാതെന്നോടു നേരിട്ടു നീ
വക്കാണത്തിനടുത്തിടുന്നതു മഹാകഷ്ടം ക്ഷമിക്കില്ല ഞാന്‍
നോക്കൂ,നീയൊരു പത്തുവട്ടമിനിമേല്‍ മാപ്പിന്നപേക്ഷിക്കിലും
കേള്‍ക്കില്ലാവകയൊന്നുമേ, ക്ഷതമെനിക്കല്ലെന്നതോര്‍ക്കില്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്രീ ചേര്‍ന്നുള്ളൊരു രൂപമാര്‍ന്ന ഭഗവാന്‍ വാഴുന്നിടത്തെത്തി ഞാന്‍
ശ്രീപാദങ്ങളിലര്‍ഘ്യമായി കവിതാമുത്തുക്കള്‍ ചാര്‍ത്തീടവേ
ശ്രീയേറുന്നൊരു മുത്തു താഴെയറിയാതെങ്ങോ പതിച്ചെങ്കിലും
ശ്രീമാതാവതു കണ്ടെടുത്തു മുടിയില്‍ ചാര്‍ത്തീ ശിരോഭൂഷയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സത്തായുത്തമരൊത്തുകൂടിവിവിധം ശ്ലോകങ്ങളാമോദമായ്
ഉത്തുംഗോത്തമവൃത്തശുദ്ധിസഹിതം ചൊല്ലുന്നൊരീവേദിയില്‍
നിത്യം വന്നവ കേള്‍ക്കുവാന്‍,രസമിയന്നൊന്നാസ്വദിച്ചീടുവാന്‍
എത്തുംനേരമെനിക്കു ഹൃത്തിലുളവാമാനന്ദമെന്തോതുവാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം.

ഹൃദ്യം ശ്ലോകസഹസ്രമായി,യിനി ഞാനീയക്ഷരശ്ലോകമാം
ഉദ്യാനത്തിലിരുന്നിടുന്ന സമയം കാണുന്നൊരീ പൂക്കളില്‍
നിത്യം വന്നു രസം നുകര്‍ന്നു മറയും ഭൃംഗങ്ങളേ,നിങ്ങളെന്‍
ഹൃത്തില്‍ നല്ലൊരു രാഗമേകി,യതിനായ് നന്ദിപ്പു ഞാന്‍ നിങ്ങളേ .
ശാര്‍ദ്ദൂലവിക്രീഡിതം.

നേരാ,നേരായിരുന്നാ നിരയിലൊരു വരം തേടി ഞാന്‍ നിന്നിരുന്നൂ
നേരേ കാണാതെ നിന്നോടഴലുകളുരുവിട്ടെന്നൊരാശ്വാസമോടേ
നേരം ധാരാളമായിട്ടൊരുവിധമടിയന്‍ വീട്ടിലങ്ങെത്തിയപ്പോള്‍
നേരേ താന്‍ കണ്ടുവല്ലോ,കരുണയൊടിവനില്‍ നീ ചൊരിഞ്ഞുള്ള ഭാഗ്യം
സ്രഗ്ദ്ധര.


വെച്ചിട്ടുണ്ടെന്റെ ഹൃത്തില്‍ നിറവൊടു മികവാം സ്തോത്രപാദങ്ങള്‍ ഭംഗ്യാ
മെച്ചത്തില്‍ ചൊല്ലുവാനായ് തവതിരുനടയില്‍ വന്നിടും നേരമമ്മേ
ഇച്ഛക്കിന്നൊത്തവണ്ണം മമ പദഗതി വന്‍ദൈന്യമായെന്നതാലേ
കൃച്ഛത്തോടിങ്ങിരിപ്പൂ, പദഗതി സുഖമായ് വന്നിടില്‍ വന്നുചൊല്ലും.
സ്രഗ്ദ്ധര.
*******************************************************************

No comments:

Post a Comment