Tuesday, December 13, 2011

ശ്ലോകമാധുരി.41

ശ്ലോകമാധുരി.41 .
ധീരന്റെ കൃത്യാ മരണം വരിച്ചാല്‍
നേരാണു നേരേ സുകൃതം ലഭിക്കും
പാരാതെ നീയങ്ങു ഗമിക്ക പാമ്പേ
ചോരുന്നു ധൈര്യം,സുകൃതം നമുക്കോ?
ഇന്ദ്രവജ്ര.

അമേയസൌന്ദര്യമണിത്തിടമ്പായ്
ഇവന്റെ ഹൃത്തില്‍ തെളിയുന്ന രൂപം
മരുത്പുരാധീശകിശോരദേവ-
സ്വരൂപനാണെന്നതുതന്നെ പുണ്യം.
ഉപേന്ദ്രവജ്ര.
അശുദ്ധമെന്നും ബത ശുദ്ധമെന്നും
മനസ്സിനുണ്ടാം ഗതിയല്ലൊ രണ്ടും
സര്‍വ്വേശപാദം നിരതം ഭജിച്ചാല്‍
സര്‍വ്വം മനം ശുദ്ധമതാര്‍ക്കുമാര്‍ക്കും.
ഉപജാതി.

നിനക്കു ഞാന്‍ നല്‍കിയ പൂക്കളെല്ലാം
കൊരുത്തു നീ നല്ലൊരു മാലയാക്കൂ
തിരിച്ചു ഞാന്‍ നിന്നുടെ മുന്നിലെത്താം
ചിരിച്ചു നീ ഹാരമെനിക്കു നല്‍കൂ.
ഉപേന്ദ്രവജ്ര.
നിരന്തരം നിന്നുടെ പൂക്കളാലേ
അനംഗബാണങ്ങളിതേവിധത്തില്‍
അയച്ചിടേണ്ടാ, മദനാര്‍ത്തി ചിത്തം
വലച്ചിടും,മല്ലതു വേണ്ട മുല്ലേ.
ഉപേന്ദ്രവജ്ര.
ഉല്ലാസമോടെയിനിയെന്നരികത്തു വന്നു
സല്ലാപമാം മധുരമൊന്നു തരൂ പ്രിയേ നീ
സല്ലീനമായിയതിലെന്റെ വിഷാദമെല്ലാ-
മില്ലാതെയാകുമതിലില്ലൊരു കില്ലു തെല്ലും.
വസന്തതിലകം.
ഗംഗാധരാ,കരുണയോടിനിയെന്റെ ചിത്തേ
സംഗീതമായി നിറയട്ടെ വരപ്രസാദം
അംഗങ്ങള്‍ തോറുമൊരു നിര്‍വൃതിയായി നിന്റെ
ഗംഗാംബു വീണിടുകിലാ വരമെന്റെ ഭാഗ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിലസുന്ന സുമങ്ങളാലേ
ആരമ്യമായ വനിയില്‍ വിഹരിച്ചു നമ്മള്‍
ആ നല്ലകാലമിനിയെന്നുവരുന്നുവെന്നു
കാത്തിങ്ങിരിപ്പു,ഹൃദിയേറിവരുന്നു ദുഃഖം.
വസന്തതിലകം.

പ്രാലേയശൈലസുതനന്ദനപാദപത്മ-
മാലംബമാക്കിയിവനര്‍ത്ഥന ചെയ്തിടുന്നു
മാലൊന്നുമിന്നിവനുവന്നുഭവിച്ചിടാതേ
വേലായുധാ,കരുണയോടെ തുണച്ചിടേണം.
വസന്തതിലകം.

വര്‍ണ്ണാഭമായ മഴവില്ലുനിനക്കു മുന്നില്‍
മങ്ങുന്നു നിന്‍ കവിളിലുള്ളൊരു ശോഭ കണ്ടാല്‍
ഈ വര്‍ണ്ണവിസ്മയമെനിക്കധരത്തിലാക്കാന്‍
ആമന്ദമെന്നരികിലെത്തിടു മല്‍‌സഖീ നീ.
വസന്തതിലകം.
ചന്തം തികഞ്ഞ പല പൂക്കളില്‍ നിന്നു പൂന്തേന്‍
തെണ്ടുന്നു നീ നിരതമെന്തിനു ചൊല്‍ക വണ്ടേ
ഉണ്ടോ നിനക്കു വിവരം ശരിയായ്, സുമങ്ങള്‍-
ക്കുണ്ടായിടുന്നു ഫലധന്യത,നിന്‍ ശ്രമത്താല്‍.
വസന്തതിലകം.

അനുദിനമൊരുകാര്യം തന്നെ ചിന്തിച്ചിരുന്നാല്‍
അതു ശരിവരുകില്ലാ,യെന്നു നീയോര്‍ത്തിടേണം
ഉലകിതിലനുവേലം നല്ലകാര്യങ്ങള്‍ ചെയ്യാന്‍
അലസത വെടിയേണം,നന്മ താനേ ഭവിക്കും.
മാലിനി.

പതിവിനു വിപരീതം,വന്നതില്ലാരുമിന്നീ
വഴി,യതു ശരിയാണോ, ചൊല്ലിടുന്നെന്റ ചിത്തം
കവിതയൊടനുവേലം വന്നിടൂ വേദി തന്നില്‍
സുഖമതു വരമാകും കാവ്യലോകം മഹത്താം.
മാലിനി.
ഉത്രം നാളില്‍ ജനിച്ച നീയിതുവിധം കാട്ടില്‍ തനിച്ചെത്രനാള്‍
ഭക്തന്മാര്‍ക്കു വരം കൊടുത്തുമരുവും നിര്‍ഭീകനായ്,ചൊല്ലെടോ
സൂത്രം ചൊല്ലി മടക്കിടാന്‍ ശ്രമമിനിക്കാട്ടേണ്ട നിന്‍കൂട്ടിനായ്
മാത്രം ഞാനിനിയെന്റെ ചിത്തിലടവാക്കീടുന്നു നിന്‍ വിഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഉന്മാദം വരുമാറു ഹാസസഹിതം വന്നോരു നിന്‍ കാന്തിയില്‍
സമ്മോദം ലയമാര്‍ന്നിരുന്നു സരസം ശ്ലോകങ്ങള്‍ തീര്‍ത്തീടവേ
നിന്‍നാദം മമ ഹൃത്തിലേ വനികയില്‍ രമ്യം കുയില്‍ നാദമായ്
ആമോദം പകരുന്നു,തേന്‍ കണികപോല്‍ മാധുര്യമായെന്‍ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാ നേരവുമൊന്നുതന്നെ ഹൃദയേ ചിന്തിപ്പു ഞാനീവിധം
മുല്ലപ്പൂമ്പൊടിപോലെ നിന്റെ ചരണം പ്രാപിക്കണം നിത്യമായ്
അല്ലാതെന്നുടെ ജീവിതം സഫലമായ്ത്തീരില്ലതാണിന്നിവന്‍
കല്ലേറും വനവീഥിതാണ്ടി ശരണം തേടുന്നു,കാത്തീടണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏതായാലുമെനിക്കു വേണമിനിയും ഗാനങ്ങളാരമ്യമായ്
പാടാന്‍ പറ്റിയരാഗമൊക്കെ ലയമായ് ചേരട്ടെയീമട്ടിലായ്
ആതങ്കം കളയാനെനിക്കു മധുരം ഗാനങ്ങള്‍ താനാശ്രയം
കൂടേ വന്നിടു പാടുവാന്‍ മദഭരം നിന്‍ വാണിയെന്നോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണാറുണ്ടു വധൂജനങ്ങള്‍ വെറുതേ തൂകുന്ന കണ്ണീര്‍ക്കണം
കാണുന്നേരമെനിക്കു ഹൃത്തില്‍ നിറയാറുണ്ടേറെയാശ്ചര്യവും
നാലാം നാളില്‍ വരുന്നൊരാ ലലനതന്‍ കണ്ണില്‍ വിടര്‍ന്നീടുമാ
മോദം കാണണമശ്രുവൊക്കെയെവിടോ പോയീ,യതാം സ്ത്രീജനം..
ശാര്‍ദ്ദൂലവിക്രീഡിതം.
കാല്‍ത്താരില്‍ ഝിലുഝില്‍ഝിലം രവമൊടേ കൊഞ്ചും ചിലങ്കയ്ക്കു ഞാന്‍
ഉത്സാഹത്തൊടു ചുംബനപ്പൊലിമയും നല്‍കുന്നു നിസ്സംശയം
പൊല്‍ത്താര്‍മാതു പിണങ്ങിടേണ്ട,യിവനാ പാദം നമിച്ചീടുവാന്‍
കെല്‍പ്പേറു,ന്നിവനാണു പൂര്‍വ്വജനനേ വന്നൂ കുചേലാഖ്യനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ക്ഷിപ്രം വന്നു തുണയ്ക്ക നീ ഗണപതീ, വിഘ്നങ്ങള്‍ മാറ്റീടണം
ഇത്ഥം ഞാന്‍ പദപൂജ ചെയ്‌വു,വരമായ് സിദ്ധിക്കണം വൈഭവം
നിത്യം ഞാന്‍ നവകാവ്യമൊക്കെ നിറവില്‍ തീര്‍ക്കാനൊരുങ്ങീടവേ
മുഗ്ദ്ധം നല്ല പദങ്ങളൊക്കെ നിരതം തോന്നീടണം ബുദ്ധിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഘോരം വന്ന നിശാചരപ്പരിഷയേ വീരം വധിച്ചവ്വിധം
പാരം പേരു പെരുത്തവന്‍ മധുരയില്‍ വാഴുന്ന കാലത്തവള്‍
നേരേതന്നെയവന്റെ ചിത്തഹരണം ചെയ്തോരധര്‍മ്മത്തിനാ-
ലാണേ രാധിക വീണവന്റെ തടവില്‍,ഹൃത്തായി കാരാഗൃഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദേഹം ദുര്‍ബ്ബലമായി മണ്ണിലടിയാന്‍ പോവുന്നനേരം വരേ
മോഹം പൂഞ്ചിറകേറിയങ്ങു മറിയും മായാഭ്രമാല്‍ ചുറ്റുമേ
സ്നേഹം കാട്ടിയടുത്തിരുന്ന പലരും കാണില്ല,സൂക്ഷിക്ക,നിന്‍-
മോഹം നിഷ്ഫലമായിടും,കളക നിന്‍ മായാഭ്രമം സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദ്വാരം തന്നിലൊളിച്ചിരുന്നു തലനീട്ടീടുന്നൊരാ ചുണ്ടെലി-
ക്രൂരന്‍ നമ്മുടെ വീട്ടിലോടി വിലസിക്കാട്ടുന്നു പേക്കൂത്തുകള്‍
ആരും തന്നെ സഹിച്ചിടില്ല,യതിനേ കൊല്ലാനടുത്തീടുകില്‍
ദാരങ്ങള്‍ പറയുന്നു”നാള്‍മൃഗമതാം പൂരത്തിനോര്‍ത്തീടണം”.
ശാര്‍ദ്ദൂലവിക്രീഡിതം.
മങ്ങാതെന്നുടെ മുന്നിലെന്നുമിവിധം വന്നീടു ധന്യാത്മികേ
മിന്നും മുഗ്ദ്ധപദങ്ങളില്‍ നിറവെഴും വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ
ഒന്നൊന്നായി മഹത്തരം ലളിതമാം ശ്ലോകങ്ങളാരമ്യമായ്
മിന്നാന്‍ നിന്‍‌തുണ നല്‍കണേ,സ്വരമയീ,സംപൂര്‍ണ്ണവാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
മൊത്തം ശ്രീത്വമിയന്ന നല്ല കവിതാപാദങ്ങള്‍ തീര്‍ത്തീടുവാന്‍
മെത്തും നൈപുണിയേറെയുള്ള പലരുണ്ടോര്‍ത്തിട്ടു ഞാനീവിധം
നിത്യം കൃത്യതയോടെതന്നെ പലതും വായിക്കുവാനാസ്ഥയോ-
ടെത്തുന്നുജ്ജ്വലകാന്തിയില്‍ സ്വയമലിഞ്ഞേവം ലയം കൊണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം).

രാവിന്‍ മോഹനകാന്തിയില്‍ മതിമറന്നാടീടു നീയെന്‍ പ്രിയേ
ആവുംപോലെ രസിച്ചിടൂ,സുരപഥം മിന്നുന്നു താരങ്ങളാല്‍
നീവും നമ്മുടെ ദുഃഖമൊക്കെ,യതിനാലീവീഥിയില്‍ ശാന്തമായ്
പോവാം,രാവിതുതീരുമാ,നിമിഷമായീടട്ടെ വീടാര്‍ന്നിടാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
സൌന്ദര്യം കുറെയേറെയുണ്ടു വെറുതേ തോന്നുന്നതല്ലാ,നിന-
ക്കെന്താണിന്നൊരു മൌനമെന്നു പറയൂ, നീലാംബുജപ്പെണ്മണീ
അന്തിക്കെന്നുമവന്റെയസ്തമയമാ സത്യം നിനയ്ക്കാതെ നീ
മാന്ദ്യം കൊള്ളുകവേണ്ട,രാവിലെയവന്‍ നിന്നേ തലോടും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.
**********************************************************************

No comments:

Post a Comment