Wednesday, December 14, 2011

ശ്ലോകമാധുരി.42.

ശ്ലോകമാധുരി.42 .
തെളിവില്ലിവിടെന്തു ചൊല്ലിയാലും
തെളിയാനുള്ളതു ബുദ്ധിയൊന്നു മാത്രം
തെളിവോടണകെട്ടുവാന്‍ ജനങ്ങള്‍
തെളിയിച്ചീടണമൈക്യദാര്‍ഢ്യമൊന്നായ്.
വസന്തമാലിക
കണ്ണീരുതൂകിയരികത്തിനി നീ വരുമ്പോള്‍
ദണ്ണം പെരുത്തു മനമാകെയുലഞ്ഞിടുന്നൂ
പെണ്ണേ നിനക്കു സുഗമം വരവാണു കണ്ണീ-
രെണ്ണുന്നു ഞാനിവിധമെങ്കിലുമില്ല ദേഷ്യം.
വസന്തതിലകം.

പ്രസിദ്ധമാം ശ്ലോകശതങ്ങള്‍ മൊത്തം
പഠിച്ചു ഞാനീവിധമെങ്കിലും ഹാ
പഠിച്ചതൊന്നും സമയത്തു ചൊല്ലാന്‍
വെളിപ്പെടില്ലെന്നതു തന്നെ കഷ്ടം.
ഉപേന്ദ്രവജ്ര.

മനുഷ്യനാണുജ്ജ്വലസൃഷ്ടിയെന്നു
നിനച്ചിടേണ്ടാ മനുജാ ശരിക്കും
നിനക്ക നീ സര്‍വ്വതുമീശ്വരന്‍ തന്‍-
മികച്ച ചൈതന്യവരപ്രസാദം.
ഉപേന്ദ്രവജ്ര.

നിന്‍‌കണ്ണുനീരില്‍ തെളിവാര്‍ന്നു നിന്റെ
മുഖാഭ തട്ടി,ക്കവിളില്‍ പടര്‍ന്ന
വര്‍ണ്ണാഭമാകും മഴവില്ലു കാണ്‍‌കേ
മദിച്ചിതെന്‍ ഹൃത്തു മയൂഖതുല്യം.
ആഖ്യാനകി.

ഒരുമട്ടിവനൊന്നു പാടിയാല്‍
പിരിയും പക്ഷിമൃഗാദി പോലുമേ
കരുതിന്നിതു ഭോഷനാകിലും
വെറുതേ ശാപമണച്ചിടേണമോ?
വിയോഗിനി.
ആലോലനീലമിഴിതന്നുടെ മുഗ്ദ്ധഭാവ-
മെന്‍ ലോലഹൃത്തിലനുരാഗമുണര്‍ത്തി മെല്ലേ
ആ ലോലമായ തനു താമരനൂലുപോലെ
ലീലാവിലാസമൊടെ മാറിലണച്ചിടും ഞാന്‍.
വസന്തതിലകം.
കൂട്ടിക്കിഴിച്ചു പലമട്ടിലിവന്‍ നിനക്കായ്
നേട്ടങ്ങളെത്രവിധമേകിയിതിത്ര നാളും
കൂട്ടാക്കിയില്ല ഹൃദിയെന്നരികേ വരാന്‍,നീ
കാട്ടും കൃതഘ്നതയില്‍ വെന്തുരുകുന്നു ഞാനും.
വസന്തതിലകം.

തെല്ലൊന്നു നിന്നിടുക ശാന്തതയോടെ മുന്നി-
ലല്ലാതെ മറ്റുവഴിയില്ല നിനക്കു മണ്ടാ
ഫുല്ലങ്ങളായ മലര്‍ തന്നിലലഞ്ഞു നീ വന്‍-
മല്ലാര്‍ന്നുഴന്നിടുവതെന്തിനു ചൊല്‍ക വണ്ടേ?
വസന്തതിലകം.
'നേരാണിതൊക്കെയൊരു വേല‘,യതെന്നു ചൊല്ലാ-
നാവില്ല സൂക്ഷ്മഗതിയൊന്നു പഠിക്ക നമ്മള്‍
സാമര്‍ത്ഥ്യമോടെ ജനനന്മ ഗണിക്കുവോര്‍ക്കു
നേര്‍ബുദ്ധി തോന്നിയുടനേയണ തീര്‍ത്തിടേണം.
വസന്തതിലകം.
ഭാവം പകര്‍ന്നു പല രാഗമതീവഹൃദ്യം
പാടുന്ന നിന്‍ കഴിവിലെന്റെ മനം മയങ്ങി
നേരം മയങ്ങിയിരുളേറി വരുന്നു, വേഗം
നേരേ പറക്കു കുയിലേ, തവ കൂടു തേടി
വസന്തതിലകം.

മണിനൂപുരമണിയും വ്രജശിശുവെന്നുടെ തുണയായ്
വരണം,തിരുവദനം മമ ഹൃദയേ ദ്യുതി തരണം
അതിനീവിധമിനി നിന്നുടെ സവിധേ വരുമടിയന്‍
കരുണാകര,വരമേകുക തവ ചേവടി ശരണം.
ശങ്കരചരിതം.
അനുദിനമിനി നീയെന്‍ ചാരെ വന്നൊന്നിരുന്നെ-
ന്നഴലുകളൊഴിയാനായ് പാടുമോ ഹൃദ്യമായി
പറയുക പികവാണീ, ഞാനതിന്നായി നിന്നോ-
ടിതുവിധമുര ചെയ്താല്‍ തോന്നുമോയീര്‍ഷ്യ ഹൃത്തില്‍.
മാലിനി.

അരഞൊടിയിനി നീയെന്‍ മുന്നില്‍ വന്നൊന്നുനിന്നാല്‍
അതുമതി മമ ജന്മം ഭാഗ്യസമ്പൂര്‍ണ്ണമാവാന്‍
അതുവരെ തവമുന്നില്‍ നാമസങ്കീര്‍ത്തനങ്ങള്‍
തെരുതെരെയുരുവിട്ടീ മട്ടില്‍ നിന്നോട്ടെ,കൃഷ്ണാ.
മാലിനി.
ഉറ്റോരൊത്തിരുകൈകള്‍കോര്‍ത്തു സഖിയായ് തന്നോരു തന്വംഗിയാള്‍
മുറ്റും ശോഭയൊടൊത്തു തന്നെ വരമായ് ഗേഹത്തിലുണ്ടാകവേ
ചുറ്റിക്കും ഗണികാഗൃഹങ്ങള്‍ സുഖമാണേകുന്നുവെന്നോര്‍ത്തു നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം)
കാരുണ്യക്കടലാം നിനക്കു തരുവാനില്ലാ,യെനിക്കൊന്നുമേ
നീറും ചിത്തിലുണര്‍ന്നിടുന്ന വരമാം ശ്ലോകങ്ങളാണെന്‍ ധനം
നീയോ ശോകവിനാശനന്‍ ,വരുകെനിക്കാശ്വാസമായ്,ഭക്തിയോ-
ടേകാം ശ്ലോകമിതര്‍ഘ്യമായ് ഗുരുമരുദ്ദേശാധിപാ,പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
“ക്രൂരം തന്നെയിതേവിധം കവിതകള്‍ തീര്‍ത്തിങ്ങിരിക്കുന്നതും
കാര്യങ്ങള്‍ പലതുണ്ടനേകവിധമായ് തീര്‍ക്കാന്‍ ഗൃഹേ,യോര്‍ക്കണം“
ദാരങ്ങള്‍ പറയുന്നിതേവിധ,മിവന്‍ കേള്‍ക്കും വിധൌ ചൊല്ലുമോ
നേരേ ഞാന്‍ കളയേണമോ പ്രിയതരം ശ്ലോകങ്ങളേ,നിങ്ങളേ?
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും കൂടിടുമാസുരപ്രകൃതിയില്‍ പെട്ടാല്‍ മനുഷ്യന്‍ സ്വയം
ചുറ്റും ദുര്‍ഭഗസന്ധിതന്നി,ലതു ഞാന്‍ ചൊല്ലുന്നു നിസ്സംശയം
ചുറ്റും നോക്കുക,യിത്തരത്തില്‍ മനുജര്‍ ക്ലേശിപ്പു കാണാതെ നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
(.സമസ്യാപൂരണം)
ചേലില്‍ പീലിയണിഞ്ഞൊരാ തിരുമുടിക്കെട്ടില്‍ തൊടാനാസ്ഥയില്‍
നീലക്കാറൊളിവര്‍ണ്ണനങ്ങുമരുവും ക്ഷേത്രത്തിലെത്തീട്ടു ഞാന്‍
ചാലേ ശ്രീലകമുന്നിലെത്തി വരമായ് ചോദിച്ചനേരത്തു നീ
നീലപ്പീലിയൊരെണ്ണമേകി,യതു ഞാന്‍ സൂക്ഷിപ്പു ഹൃത്തില്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം.

“പറ്റില്ലാത്തൊരു കാര്യമാണു ഭഗവത് കര്‍ണ്ണാമൃതം തര്‍ജ്ജമ-
ക്കൊറ്റയ്ക്കായതു ചെയ്യുവാന്‍ തുനിയുകില്‍” ചൊല്ലുന്നിതെല്ലാവരും
പറ്റിക്കൂടി മുകുന്ദപാദമതില്‍ ഞാന്‍ ഹൃത്താലെ,നിത്യം പഥം
തെറ്റാതാര്‍ത്തു ഗമിച്ചിടുന്നു സുധതന്‍ മാധുര്യമന്ദാകിനി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊവ്വാണെന്നു നിനച്ചു ഞാന്‍ പലരെയും സ്നേഹിച്ചുവെന്നാകിലും
ചൊവ്വല്ലാപ്പണിയെന്നുതന്നെ പലരും ബോദ്ധ്യപ്പെടുത്തീ സ്വയം
ചൊവ്വായുള്ളവരിന്നു തെല്ലു കുറവാണെന്നോര്‍ത്തു ഞാനീവിധം
ചൊവ്വല്ലാതെയിരുന്നിടുന്നു, വെറുതേ ചൊല്ലില്ല വീണ്‍വാക്കുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പൂ പോലുള്ളൊരു മേനിയില്‍ തെളിയുമാ ശ്രീവത്സശോഭാന്വിതം
മായാതെന്നുടെ മുന്നിലെന്നുമിവിധം നില്‍ക്കേണമര്‍ത്ഥിപ്പു ഞാന്‍
മായാമോഹജഗത്തിലിന്നു വലയും ചിത്തത്തില്‍ ഡംഭാദിയാം
മായങ്ങള്‍ ക്ഷരമാവണം,ഭൃഗുവരം ശ്രീവത്സമെന്നാശ്രയം
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നെത്തൂ വനഗായികേ,മധുരമായ് പാടൂ വസന്തദ്രുമേ
വന്നെത്തീ മകരം തണുത്തുവിറയും മഞ്ഞിന്‍ കണം തൂകി ഹാ!
വന്നെത്തീ ഭ്രമരങ്ങള്‍ മാവില്‍ നിറയേ പൂക്കള്‍ തിരഞ്ഞീവിധം
വന്നെത്തീയതിഹൃദ്യമായ് മഹിതമാം ദൃശ്യം,കുയില്‍പ്പെണ്മണീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ശേഷം ചൊല്ലുക ദുര്‍ഗ്രഹം,സകലതും പണ്ടുള്ളവര്‍ ചൊന്നതാം
ശേഷന്‍ താന്‍ ബലരാമനെന്ന കഥകള്‍ നിസ്സംശയം ചൊല്ലിടാം
ഈഷല്‍ തോന്നിയൊരുണ്മ തേടിയിവനും ചെയ്തൂ ശ്രമം വ്യര്‍ത്ഥമായ്
ശേഷം ചൊല്ലുക,ശേഷശായി,ബലരാമന്‍ ശേഷനോ,വിഷ്ണുവോ?.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും തവമുന്നില്‍ വന്നു ശരണം പ്രാപിക്കുവാനാസ്ഥയില്‍
ഭീയേറും വനവീഥിതാണ്ടി,ശബരീനാഥാ,വരുന്നേനഹം
മായാമോഹസുഖങ്ങള്‍ തേടി പലനാള്‍ ഞാനങ്ങലഞ്ഞീവിധം
കായപ്പെട്ടുകഴിഞ്ഞതാലെയറിവായ് നീയാണു സൌഖ്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം.
“അത്യന്തം ശക്തിയോടേ ജലമിവിടൊഴുകി ക്ലേശമേല്‍പ്പിക്കുമെങ്കില്‍
മര്‍ത്ത്യര്‍ക്കോ സര്‍വ്വനാശം വരു,മതു തടയാനായണക്കെട്ടു വേണം“
ഇമ്മട്ടില്‍ വാര്‍ത്തകേട്ടിട്ടുടനൊരു സമരം ചെയ്യുവാന്‍ നാലുപേരോ!
പോരാ,നമ്മള്‍ക്കുമൊക്കാം,ചിലരിതു കളിയായ് കാണ്‍കിലത്യന്തമോശം.
സ്രഗ്ദ്ധര.
***********************************************************************************

2 comments:

  1. Nice Kavitha....Submit your Malayalam kavitha in Vaakyam.com
    http://vaakyam.com/

    ReplyDelete
  2. The objective of this review is to identify and describe the survey data and findings thus far analyzing the impact on particular person playing and GD. Specifically, we carried out a systematic search for printed journal articles, research reviews and unpublished manuscripts. The closure of land-based playing venues also potentially impacts people with GD in optimistic methods. One potential optimistic impact 1xbet korea is that the reduction of playing availability offers an impetus for individuals minimize back} or stop playing .

    ReplyDelete