Monday, May 24, 2010

ശ്ലോകമാധുരി.7.

*******************************************************************
ശ്ലോകമാധുരി.7.

തത്തേ തത്തിയടുത്തടുത്തരികിലായെത്തേണമൊത്താലിനി-
പുത്തന്‍‌പാട്ടുകളത്രമേല്‍ മധുരമായോര്‍ത്തൊന്നുപാടീടു നീ
മെത്തും മുഗ്ദ്ധത മുത്തുപോലെ നിറവില്‍ ചിത്തത്തിലെത്തും,സുഖം
മൊത്തം പേര്‍ത്തു നിറഞ്ഞിടട്ടെ,മതിവിട്ടാര്‍ത്താടിടട്ടെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം
കൂടാണെന്നുടെ മാനസം സ്ഥിരമതില്‍ കൂടുന്നൊരാകോകിലം
പാടാറുണ്ടിതനേകരാഗഗതിയില്‍ ഗാനങ്ങളാമോദമായ്
വാടാതേയതിനായിരം കവിതകള്‍ പാടാന്‍ കൊടുക്കുന്നു ഞാന്‍
നീഡം വിട്ടതു പോകയില്ലയിവിടം താനിന്നവള്‍ക്കാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം

നീളത്തില്‍ തെളിയുന്ന താരഗണമോ,വെണ്മുത്തണിക്കൂട്ടമോ
മേളത്തില്‍ ചിതറുന്ന പൂത്തിരികളോ,സൌവര്‍ണ്ണബിന്ദുക്കളോ
താളത്തില്‍ തിരതല്ലുമിക്കടലിലെ തുള്ളുന്ന മീനങ്ങളോ
മാനത്തില്‍ നിറയുന്നതെന്നു പറയൂ രാത്രീ മനോഹാരിണീ !!
ശാര്‍ദ്ദൂലവിക്രീഡിതം

ഹംസാനന്ദിയിലൊന്നു ഞാന്‍ പ്രിയതരം പാടാന്‍ തുടങ്ങീടവേ
ഹംസം‌പോലെ നടന്നുവന്നൊരുവളെന്‍രാഗം കവര്‍ന്നൂദ്രുതം
ഹംസാനന്ദിയിടഞ്ഞിടയ്ക്കു സദിരും പോയെങ്കിലും കാമിനീ-
ഹംസം മാമകഹൃത്തിലേ വനികയില്‍ നീന്തിത്തുടിപ്പൂ സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം മാലികപോലെകോര്‍ത്ത വരമാം പുല്ലാങ്കുഴല്‍‌ നാദമാ-
ണാരും നാകസുഖം നുകര്‍ന്നിടുമൊരീ ഗാനം സ്വരം ചേരവേ
പാരാതേ ശ്രുതിയോടെ വന്നു ലയമോടാലാപനം ചെയ്തിടാം
നേരായാരുമലിഞ്ഞിടട്ടെ നിഭൃതം ഗാനത്തിലെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം
പാടുന്നൂ പലരിന്നു വേദികയറിത്തോന്നുന്നപോലേ പദം
പാടായ് വന്നിതസഭ്യതയ്ക്കു ചെവിയുംനല്‍കേണമെല്ലാം വിധി
പാടായീവിധ നൂതനംകവിതതന്‍‌ മോങ്ങല്‍സഹിക്കാതെ ഞാന്‍
പാടില്ലെന്നതുരയ്ക്കിലോ രിപുവതായ് ത്തീരും സുഹൃത്തുക്കളും.
ശാര്‍ദ്ദൂലവിക്രീഡിതം

ചാടായ് വന്നൊരു ദാനവന്നു ഗതിയായ് മോക്ഷം കൊടുത്തീലയോ ?
ചാടിസ്സര്‍പ്പഫണത്തിലേറിയൊരുനാള്‍ ‍ചെയ്തീലയോ നര്‍ത്തനം ?
ആടല്‍കൂടവെ യാദവര്‍ക്കുതുണയായ്‍ ശോഭിച്ചൊരാ കണ്ണനെന്‍
വാടല്‍മാറ്റി മനസ്സിനാഭ പകരാനെത്തേണമര്‍ത്ഥിപ്പു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

കഥകളിനിയുമുണ്ടാം മാലിനീ തീരമാര്‍ന്നാല്‍
പറയുകയവയെല്ലാം മാനിനീ നീ സഹര്‍ഷം
കഥയിതുതുടരുമ്പോള്‍പെണ്ണിനാ കഷ്ടകാലം
വരുമൊരുവിധിയാമോ? കണ്ണുനീര്‍ ഗാഥയാമോ?.
മാലിനി.
സ്വയമൊരുവനുപാരം ഡംഭുകൂടിക്കഴിഞ്ഞാ-
ലവനുടെ വെളിപാടേ നല്ലുനല്ലെന്നുതോന്നൂ
ഇവനൊരു ശനിയാകും,പിന്നെ മറ്റുള്ളവര്‍ക്കും
ഖലസമമുപദേശം നല്‍കി സംതൃപ്തി നേടും.
മാലിനി

ഹരിഹരസുതരൂപം മാനസത്തില്‍ സ്മരിച്ചാല്‍
മലയതു കയറുമ്പോള്‍ ക്ലേശമെല്ലാം മറക്കും
ശിലയൊരു പടിയാകും,മുള്ളു പൂമെത്തയാകും
ശരണമതൊരു നാമം,ഭൂതനാഥം,ഗീരീശം.
മാലിനി

നക്ഷത്രമുത്തുക്കളെടുത്തുവീണ്ടും
വൃക്ഷത്തെയാരാണണിയിച്ചൊരുക്കി ?
നക്ഷത്രമല്ലല്ലതു രാത്രി തോറും
പ്രത്യക്ഷമാം തൈജസകീടജാലം
ഇന്ദ്രവജ്ര

ദേവം ബാലസ്വരൂപം ഹൃദയമാകേ നിറഞ്ഞീ-
വണ്ണം കണ്ണന്റെ ചിത്രം നിറവിലാകേ തിളങ്ങീ
ഭാവം ഭക്തര്‍ക്കു മോദം മിഴിവിലെന്നും പൊഴിക്കും
സ്മേരം കൈശോരരൂപം നിരതമെന്നും സ്മരിക്കാം.
ശ്രീലകം

ക്ഷിതിയിതില്‍ ജീവിതമെത്ര ശുഷ്ക്കമെന്നീ-
നരനുടെ ചിന്തയിലെന്നു തോന്നിടും. ഹാ!
ഇതിനിടെയെത്രയഹങ്കരിപ്പു മര്‍ത്ത്യര്‍
ശിവ,ശിവ കഷ്ടമിതൊന്നുതന്നെയല്ലീ ?
മൃഗേന്ദ്രമുഖം


*********************************************

No comments:

Post a Comment