Monday, May 10, 2010

ശ്ലോകമാധുരി.5.

ശ്ലോകമാധുരി.5
രാരീരം ചൊല്ലി മെല്ലേ തനയനെ വിരവില്‍ ശയ്യയിന്മേലിരുത്തീ-
ട്ടാരാ വന്നെന്നു നോക്കാന്‍ ചടുതരഗതിയില്‍ ബാഹ്യഭാഗേ ഗമിക്കേ
ആരുംകാണാതെമെല്ലേ പെരുകിയകുതുകാല്‍ ചാടിയോടീട്ടൊളിക്കും
സ്മേരംകൈശോരരൂപം തെളിയണമനിശം ഹൃത്തില്‍ വാതാലയേശാ.
സ്രഗ്ദ്ധര
രാമാ,നിന്‍പുണ്യനാമം പലവുരുവുരുവിട്ടിന്നു നിന്‍പൂജചെയ്‌വാന്‍
ആമോദത്തോടെ ഞാനീ തിരുനടയടയും മുമ്പു നിന്‍മുമ്പിലെത്തീ
രാമാ,നീ മാത്രമാണെന്‍ ദുരിതഭരിതമീ ജീവിതത്തിങ്കലെന്നും
സാമോദംരക്ഷചെയ്യും രഘുകുലതിലകം രാമഭദ്രം സുഭദ്രം.
സ്രഗ്ദ്ധര
രാമംശ്രീരാമനാമം പുനരൊരുനിമിഷം ഹൃത്തില്‍വന്നെത്തിനോക്കും
നേരംകൈവല്യമാര്‍ക്കും വരുമിതുസുദിനം തന്നെയെന്നോര്‍ക്ക തത്തേ
നേരംതെല്ലുംവിടേണ്ടാ സുഖകരതരമായാലപിക്കാംനമുക്കും
രാമംശ്രീരാമനാമം സകലഭയഹരം നാമമാനന്ദപൂര്‍വം.
സ്രഗ്ദ്ധര
രണ്ടാളുംപണ്ടുകാട്ടില്‍ ഗജമദമിളകിച്ചാടിയാടിത്തിമിര്‍ത്തി-
ട്ടുണ്ടായോന്‍ശ്രീഗണേശന്നൊരുപിടിയവലും തേങ്ങയുംവെച്ചിടുന്നേന്‍
ഉണ്ടാകും ഭൂതലത്തില്‍ പലവിധതരമാം വിഘ്നമെല്ലാമൊടുക്കാ-
നുണ്ടാവേണം ഗണേശാ അഗതിയിവിടിതാ നിന്‍ പദം കുമ്പിടുന്നേന്‍ .
സ്രഗ്ദ്ധര
ചിത്തത്തില്‍കാവ്യഭാവം വരുമൊരുമുറയില്‍ത്തന്നെയൊന്നായ് നിനച്ചാ-
വൃത്തത്തില്‍ നില്‍ക്കുമാറാ ഗുണഗണവിധമായ് ചേലില്‍ വര്‍ണ്ണങ്ങളാക്കീ
തിട്ടം ചേരുന്ന വണ്ണം സരസഭരിതമാം ഭൂഷയും പേര്‍ത്തുചേര്‍ത്തീ
പദ്യം തീര്‍ക്കുന്ന വേലയ്ക്കൊരുതരവിരുതും സൂത്രവും വേണമോര്‍ത്താല്‍ .
സ്രഗ്ദ്ധര
തേനൂറും കാവ്യമെല്ലാമനുദിനമെഴുതാന്‍ ത്രാണിയില്ലെന്റെ തായേ
മാറമെന്നോര്‍ത്തുപോയാലതുമൊരുശരിയല്ലെന്നതും കണ്ടിടുന്നേന്‍
ആവോളംവേലചെയ്തീ കവിതയൊരുവിധം തട്ടിമുട്ടിക്കുറിക്കേ
തോന്നുന്നൂപോരപോരാ കവിതയിതു വധം വേറെമാറിക്കുറിക്കാം.
സ്രഗ്ദ്ധര
പാടാനിന്നേറെയുണ്ടിന്നതുലലയതരം പാട്ടു ഞാന്‍ പാടിടുമ്പോള്‍
ആടാനായ് നീ വരേണം ലളിതസുഭഗമായ് മന്ദമായാടിടേണം
ഏവംഞാന്‍ചൊല്ലിയപ്പോള്‍മദഭരമിഴിയാള്‍വ്രീളയാല്‍മെല്ലെയോതീ
“ആവാമീ നാട്യമെല്ലാം മമ ഗളനികമായ് താലി നീ ചാര്‍ത്തുമെങ്കില്‍ “
സ്രഗ്ദ്ധര
അത്യന്തംശ്രദ്ധയോടീ കവികളെനിരതം പുല്‍കിയോള്‍ സ്രഗ്ദ്ധരേ നീ-
യത്യാഹ്ലാദം പകര്‍ന്നിട്ടുടനടിയിതുപോല്‍ വിട്ടുപോകാനൊരുങ്ങീ
ദിഷ്ടക്കേടായിയെണ്ണീ കവിവരരഖിലം നീയിറങ്ങുന്നനേരം
കഷ്ടം കേഴുന്നിദം” നീ പലമുറയിനിയും വന്നിടേണം പദത്തില്‍ . “
സ്രഗ്ദ്ധര
“കാവ്യംവൃത്തത്തിലാക്കാന്‍തുനിയുമൊരളവില്‍ നിങ്ങള്‍വന്നെന്റെമുന്നില്‍
“പാവം ഞാനാ” പറഞ്ഞിട്ടിടിതടയൊടുവില്‍ ത്തള്ളീ നേരേ വരേണ്ടാ“
ഏവംഞാന്‍ചൊല്ലിയപ്പോള്‍നിജഗളമിടറീട്ടെങ്ങുനീ സ്രഗ്ദ്ധരേപോയ്
പാവം നമ്മോടു കൂടാനൊടുവിലൊരു ദിനം നീ വരും,കാത്തു നില്‍പ്പൂ.
സ്രഗ്ദ്ധര
ശ്രീയാളും സംഗമേശന്‍ കതിരൊളി ചിതറി‍ക്കാന്തിചിന്നുന്നനാട്ടില്‍
പേരാളും കാവ്യമന്നര്‍ സുഖകരമിവിടേ സംഗമിക്കുന്നു മോദാല്‍
ആവോളം നമ്മളിന്നീയവികലനിമിഷം ഘോഷമാക്കേയിതോര്‍ക്കാ-
മെന്നാളും കൂട്ടുകാരായ് ത്തുടരണമിവിടേയ്ക്കിന്നുവന്നെത്തിയോരേ.
സ്രഗ്ദ്ധര (സമസ്യാപൂരണം)

No comments:

Post a Comment