Saturday, December 11, 2010

ശ്ലോകമാധുരി.14

ഹരിഹരസുതനുടെ ചരണം തേടും
മനുജനു കരിമല തരണം ചെയ്യാന്‍
തെരുതെരെയുരുവിടു “ശരണം നീയേ
പദഗതിയടിയനു തരണം നീളേ”.
നവതാരുണ്യം.

കാക്കയ്ക്കു തോന്നുവതു ഖേദ,മതിന്റെ ശബ്ദം
‘ഘോരാരവം,കഠിന‘മെന്നു വിധിച്ചു ലോകം
‘മാഴ്കാതെ കാക,തവ സേവനമെത്ര ധന്യം
നീ തന്നെ വീഥികളില്‍ വൃത്തി തരുന്നു നൂനം.‘
വസന്തതിലകം

ഹാ! നല്ലതായ പല കര്‍മ്മഗുണങ്ങളാലേ-
യീ നല്ല ജന്മമതു നല്‍കി വിധീശ്വരന്‍ മേ
‘ഞാന‘ല്ല യീ ധരയിലേറ്റമുയര്‍ന്നഭാവ-
മാ നല്ലബോധമൊടു വാഴുവതെന്റെ ധര്‍മ്മം.
വസന്തതിലകം.

എന്നും സ്രഗ്ദ്ധര ഭൂഷയാക്കിയണിയിച്ചീമട്ടിലീവേദിയില്‍
ചിന്നും കാവ്യകലയ്ക്കു സ്വര്‍ണ്ണസമമാം വര്‍ണ്ണം പകര്‍ന്നീടുവാന്‍
മിന്നും താരകമെന്നപോലെ വരുമീ ശ്രീജയ്ക്കു ഞാന്‍ ചാര്‍ത്തിടും
വര്‍ണ്ണംകൊണ്ടു മനോഹരം മലരുകള്‍ ചേരുന്ന ഹാരം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ ഞാനൊരു മണ്ടനാണു കവിതക്കുണ്ടില്‍ പതിച്ചിങ്ങനേ
വേണ്ടാതീനമനേകമുണ്ടു രചനത്തുണ്ടായ് പറത്തുന്നു ഹേ
കണ്ടോറര്‍ കണ്ടൊരു മാത്രയില്‍ മലരുകള്‍ ചെണ്ടാക്കി നല്‍കീടുകില്‍
തണ്ടും കൊണ്ടിവനിണ്ടല്‍ വിട്ടു പതിയേ മണ്ടുന്നു വണ്ടെന്നപോല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ആരാരാ ? ഋഷി താനിതെന്‍ പ്രിയനിവന്നേറ്റം കൃതാര്‍ത്ഥന്‍,സ്ഥിരം
പേരേറും കവി ‘കപ്‌ളി’ യെന്നപരനാമത്തില്‍ പ്രസിദ്ധന്‍ ജഗേ
വേറാരുണ്ടിവിടീവിധം കവിതയില്‍ കാര്യത്തൊടും മേമ്പൊടി-
ക്കായീ ഹാസ്യവുമിട്ടുതട്ടി വിവിധം തീര്‍ക്കുന്നു കാവ്യാമൃതം.
ശാര്‍ദ്ദൂലവിക്രീഡിതം
“ഏടാകൂടമൊടുക്കമൊക്കെ വടിവില്‍ത്തീര്‍ക്കേണമേ നീ ഹരേ”
പാടുന്നീവിധമാടലോടെയടിയന്‍, കൂടുന്നിതാ ദുഃഖവും
വാടും ചാടുമിടയ്‌ക്കു പാടെയുലയും ചാടെന്നപോലെന്‍ മനം
പാടോടീവിധമാടിയോടിയൊടുവില്‍ തേടുന്നിതാ നിന്‍പദം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഋക്ഷങ്ങള്‍ക്കൊരു ഭംഗിയുണ്ടു മനുജന്റക്ഷിക്കു സംതൃപ്തിയായ്
ലക്ഷം പൂവുകളൊത്തപോലെ തെളിയുന്നീവര്‍ണ്ണബിന്ദുക്കളായ്
നക്ഷത്രേശനുദിച്ചുയര്‍ന്നുവരുകില്‍ താരങ്ങളോ നിഷ്പ്രഭം
പക്ഷേ ചന്ദ്രനു വൃദ്ധിപോലെ ക്ഷയമുണ്ടി,ല്ലില്ല താരക്ഷയം.
ശാര്‍ദ്ദൂലവിക്രീ
ഡിതം.
സിന്ദൂരാരുണരൂപിണീ,ഭഗവതീ,ശ്രീ രാജരാജേശ്വരീ
സാനന്ദം തവ മുന്നിലായടിയനിന്നര്‍പ്പിപ്പു പുഷ്പാഞ്ജലി
ദൂനം വന്നു ഭവിച്ചിടാതെയിവനേ കാക്കേണമെന്നാളുമേ
ആനന്ദാമൃതവര്‍ഷിണീ,കൃപചൊരിഞ്ഞെന്നേ കടാക്ഷിക്കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉണ്ടീ വേദിയിലിന്ദുലേഖസമമായ് മിന്നുന്നൊരാള്‍, സൌഭഗം
പൂണ്ടീ ഗായികയാലപിച്ച മധുരം ഗാനങ്ങളും മാനമായ്.
തണ്ടേറില്ലിവളില്‍,പിതാവുചൊരിയും സ്നേഹാര്‍ദ്രബിന്ദുക്കളാല്‍
തണ്ടേറട്ടിവിടുണ്ടു ഞാനുമവര്‍തന്‍ കൂട്ടിന്നു വാട്ടം വിനാ.
ശാര്‍ദ്ദൂലവിക്രീഡിതം
സാമോദം നവകാവ്യമൊക്കെ നിരതം തീര്‍ക്കാന്‍,നിരത്താന്‍ സ്വയം
വേണം നല്ലൊരു ഭാവനാഭരിതമാം ഹൃത്തെന്‍ സുഹൃത്തേ മിതം,
പോരാ,നല്‍കുകതിന്നു വേണ്ടവിധമാം വാക്കിന്‍ പ്രഭാവൈഭവം
ചേരുംപോലെ തൊടുത്തുവെച്ചു മികവില്‍ ചേരുന്ന ശയ്യാഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം
‘പാ‘യും തേടി നടന്നിടുന്നു പതിയേ പായില്ല യീ വേദിയില്‍
പായില്ലെങ്കിലതില്ല പോട്ടെയിവിടേ ‘താ‘യുണ്ടു താങ്ങായി മേ
തായിന്‍ പുണ്യമതൊന്നുകൊണ്ടു ധരയില്‍ കിട്ടുന്നനേകം ഗുണം
തായേയോര്‍ത്തു തുടങ്ങുവോര്‍ക്കു മികവും കൈവന്നിടും സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം
തായേ,നിന്നുടെ മുന്നില്‍ ഞാനിതുവിധംനീട്ടുന്ന കൈക്കുമ്പിളില്‍
തായേ നിന്റെയനുഗ്രഹങ്ങളിവനും പാടുന്നു നിന്‍ കീര്‍ത്തനം
തായേ,നീയൊഴികെന്റെ ഹൃത്തിലപരം കാണില്ലിവന്നാശ്രയം
തായേയൊന്നിവനാടല്‍ വിട്ടുകഴിയാനാകേണമെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.

1 comment:

  1. Should the stakes of the punters exceed the amount in the meanwhile in the financial institution, the banker just isn't liable for the amount of such extra. In the occasion of their losing, the croupier pays the punters in order of rotation, as far as the funds within the financial institution will extend; past this, they haven't any claim. The banker might, 1xbet however, in such a case, as a substitute of resting on his right, declare the stakes accepted, putting up the needed funds to fulfill them. In such occasion the financial institution thenceforth becomes unlimited, and the banker should maintain all stakes provided on any subsequent hand, or surrender the financial institution.

    ReplyDelete