Thursday, July 3, 2014

ശ്ലോകമാധുരി.54

 ശ്ലോകമാധുരി.54.

ചെറിയനാളില്‍ നമുക്കു ഭവിച്ചൊരാ
വറുതിയോര്‍ക്കില്‍ സുഖംവരുമോ സഖേ
പറകില്‍ നമ്മുടെ കൊച്ചുകിടാങ്ങളി-
ന്നറിയുകില്ലവ,നാണവുമായിടാം!
ദ്രുതവിളംബിതം.

അഹി കഴുത്തിലുണ്ടെങ്കിലും ഹര-
ന്നഹിതമായിടുന്നില്ല തെല്ലുമേ
അഹിയെ ശയ്യയായ് വെയ്പ്പു വിഷ്ണുവും
മഹിതമാണു ദൈവേച്ഛയോര്‍ക്ക നാം !
സമ്മത
ഒരുമയോടു നാം ചൂലെടുക്കുകില്‍
ഭരണവീരരേ ദൂരെ നിര്‍ത്തിടാം
വരു സഹോദരാ,ആപ്പിനൊപ്പമായ്
പൊരുതിനില്‍ക്കണം,പൌരധര്‍മ്മമാം!
സമ്മത
കരുണയോടു നീ കേള്‍ക്കണം ഹരേ
ദുരിതമേറുമെന്‍ ദീനരോദനം
പെരുകുമെന്റെയീ ദുഃഖമാറ്റുവാന്‍
ചരണപങ്കജം കൂപ്പിനില്‍പ്പു ഞാന്‍ ‍.
സമ്മത
ഗുരുമരുത്പുരാധീശനെന്റെയീ
ദുരിതമൊക്കെയും മാറ്റുമോര്‍പ്പു ഞാന്‍
പെരിയ ദുഃഖമെന്നാളിലെത്തിലും
കരുണയോടവന്‍ തീര്‍ത്തിടും നിജം!
സമ്മത.
നരകവൈരിയായ് ശ്രീമരുത്പുരം
മരുവുമീശ്വരന്‍ ദുഃഖനാശനന്‍
ദുരിതമൊക്കെയും മാറുവാനെനി-
ക്കരുളണം വരം,കൂപ്പിടാം പദം
സമ്മത
മരണമെത്തിടും നേരമാരുമേ
സ്മരണ ചെയ്തിടും നിന്‍ പദാംബുജം
കരുണയോടെ നീ രക്ഷയേകണേ
ഹരിണദേശനാഥാ,ത്രിലോചനാ!
സമ്മത

മുരരിപു പതിയേപറഞ്ഞു “രാധേ
കരയരുതേയിനി ഞാന്‍ നിനക്കു മാത്രം“
കരളിലമൃതധാരപോലിനിക്കും
സ്വരമുതിരേയവള്‍ തോഷമാര്‍ന്നു നിന്നൂ.
പുഷ്പിതാഗ്ര.

ഇത്ഥമൊത്ത ചില കാവ്യമുത്തുകള്‍
ബദ്ധമോദമൊടു ഞാന്‍ നിരത്തവേ
മുഗ്ദ്ധഭാവനയടുത്തുവന്നുടന്‍
മുത്തമേകിയതുമെത്ര ചിത്രമേ!
രഥോദ്ധത
ബന്ധുരാംഗിയുടെ ഗാനരീതി കേ-
ട്ടെന്തിനിത്ര പരിഹാസവാക്കുകള്‍?
ഹന്ത! നാരിയുടെ ഗാനവൈഭവം
കുന്തമാക്കിയുരചെയ്‌വതാഭയോ!.
രഥോദ്ധത.

നാദാത്മികേ! നിന്നുടെപുണ്യരൂപം
കാണുന്നനേരത്തുണരുന്നു മോദം
ഔദാര്യമോടെന്നുടെ മാനസത്തിൽ
വാണീടു,വാണീഗുണമേകി മേൽ‌മേൽ.
ഇന്ദ്രവജ്ര
 പാണ്ഡിത്യമുണ്ടെന്നു നടിച്ചു ശുംഭർ
മണ്ടത്തരങ്ങൾ ബഹുധാ വദിപ്പൂ
ഖണ്ഡിച്ചിടേണ്ടൊക്കെയവർക്കു ബുദ്ധി-
യുണ്ടാകുവാൻ പ്രാർത്ഥന ചെയ്ക നല്ലൂ.
ഇന്ദ്രവജ്ര
പാലാഴിതന്നില്‍ തിരകള്‍ സഹര്‍ഷം
ആലോലമായിട്ടിളകുന്നതെന്തേ!
നീലാഭാമാകും ഹരിതന്റെ രൂപം
ആലോകനം ചെയ്തു നമിപ്പതാവാം
ഇന്ദ്രവജ്ര
രമാപതീ,നിന്നുടെ പുണ്യരൂപം
രമിച്ചിടുന്നെന്റെ മനസ്സില്‍ നിത്യം
അമേയമായെന്നുടെ ജന്മഭാഗ്യം
നമിച്ചിടാം നിന്നുടെ പാദപത്മം.
ഇന്ദ്രവജ്ര.
ചേണാര്‍ന്ന നിന്‍ കാറൊളിവര്‍ണ്ണരൂപം
കാണുന്നഭക്തര്‍ക്കതു ജന്മപുണ്യം
അര്‍ണ്ണോജനേത്രാ!  തിരുമുമ്പില്‍ ഞാനും
പാണിദ്വയംകൂപ്പി നമിച്ചുനില്‍പ്പൂ.
ഇന്ദ്രവജ്ര.
ആയില്യമാണിന്നഹിപൂജചെയ്യാന്‍
ഈയുള്ളവന്നുള്ളിലുയര്‍ന്നു മോഹം
മായാമയന്‍ തന്നുടെ ഭൂഷ,ശേഷ-
നായിക്കുറിക്കുന്നുചഥങ്ങള്‍ഭക്ത്യാ.
ഇന്ദ്രവജ്ര.
രമാപതീ,നിന്നുടെ പുണ്യരൂപം
രമിച്ചിടുന്നെന്റെ മനസ്സില്‍ നിത്യം
അമേയമായെന്നുടെ ജന്മഭാഗ്യം
നമിച്ചിടാം നിന്നുടെ പാദപത്മം.
ഉപേന്ദ്രവജ്ര.

ഓടിക്കളിച്ചു പുതുപൂക്കളിലുമ്മ വെച്ചു
ചാടിത്തിമിര്‍ത്തു വരവായി സമീരനിപ്പോള്‍
ആടിക്കുഴഞ്ഞു സുമരാജി യവന്നുവേണ്ടി
ചൂടിക്കഴിഞ്ഞു മൃദുഹാസമതെന്തു ചന്തം!
വസന്തതിലകം.
കുല്യേ നിനക്കു പലഭാവവുമുണ്ടു,പണ്ടു
കല്യാണിരാഗമുണരും ശ്രുതി കേട്ടു നിന്നില്‍
വല്യോരുഭാവമൊടു ഞാനതു കേട്ടുനിന്ന-
ബാല്യം രസിച്ചു കഴിയാനിനി ഭാഗ്യമുണ്ടോ?
വസന്തതിലകം.
പാരില്‍ പ്രസിദ്ധിയെഴുമീ‘യൊളശ‘പ്രദേശം
നേരോടെ കാത്തു പരദൈവതമായ് വിളങ്ങും
വീരന്‍,പ്രഭാഭരിതനായ കിരാതസൂനൂ!
പാരാതെ തന്നിടുക നിന്‍ വരദാഭയം മേ.
വസന്തതിലകം.
ലോകം പ്രവൃദ്ധമദമത്സരദുഷ്കൃതത്താല്‍
ശോകം മുഴുത്തുവലയുന്നതു തീര്‍ത്തു കൃത്യം
പാകം പെരുത്ത പദഭംഗി പടര്‍ത്തി മിന്നും
ശ്ലോകം രചിച്ച കരമെത്ര പവിത്രമെന്നോ!
വസന്തതിലകം.(സമസ്യാപൂരണം).


താലോലിക്കാനിന്നു  ഞാനൊന്നെടുക്കും
നീലക്കണ്ണാ, കൈകളാല്‍ നിന്റെ ഗാത്രം
ആലോചിക്കേ കാണ്മു ഞാ,നെന്റെ ഭാഗ്യം
ഭൂലോകത്തില്‍ നന്ദഗോപന്നു മാത്രം.
ശാലിനി.
വണ്ടിന്‍‌കൂട്ടം തെണ്ടിയെത്തും സുമങ്ങള്‍-
ക്കുണ്ടെന്നോര്‍ക്കൂ വശ്യമാകും സുഗന്ധം
വേണ്ടുംവണ്ണം തേന്‍ കുടിച്ചാ മിളിന്ദം
മണ്ടുംനേരം ധന്യമാം പുഷ്പജന്മം.
ശാലിനി.
ഇഷ്ടംപോലേ തുട്ടു കൈയില്‍വരുമ്പോള്‍
ഇഷ്ടന്മാരായൊട്ടിടുന്നോരനേകം
ദുഷ്ടന്മാര്‍ക്കായിഷ്ടമങ്ങേകിയാലോ
കഷ്ടം വന്നാല്‍ ദൃഷ്ടമാവില്ലൊരാളും.
ശാലിനി.
ഇഷ്ടംപോലേ പൂക്കളെങ്ങും വിടര്‍ന്നൂ
സ്പഷ്ടം ഹൃത്തില്‍ മോദമൊപ്പം വിരിഞ്ഞൂ
ഒന്നൊന്നായീ പൂക്കളെല്ലാം പറിക്കാം
നന്നായോണപ്പൂക്കളങ്ങള്‍ നിരത്താം.
ശാലിനി.
തര്‍ക്കം വേണ്ടാ, യെന്റെ ഹൃത്തില്‍ കടന്നി-
“ട്ടൊക്കെപ്പോട്ടേ“ യെന്നു ചൊല്ലാന്‍ വരട്ടേ
മുക്കാണോ നിന്‍ രാഗമെല്ലാം ശരിക്കും
മക്കാറാക്കീ ശാലിനീ, നിന്‍ മിടുക്കായ്
ശാലിനി

കരഞ്ഞുകൊണ്ടെന്നരികത്തുവന്നു നീ
ഉരച്ചകാര്യം പരിതാപമെങ്കിലും
ഇഹത്തിലെല്ലാമൊരു മായതന്നെയെ-
ന്നുറച്ചുപാര്‍ത്താല്‍ കദനം മറന്നിടാം.
വംശസ്ഥം.
നിരത്തില്‍ നിന്നാളുകള്‍കൈകള്‍ നീട്ടിലും
നിറുത്തുകില്ലീ ശകടങ്ങളെന്നതാല്‍
ഒരുത്തരും ഖേദമിതില്‍ പറഞ്ഞിടാ
നിറുത്തുകീ സ്ഥാപനവെള്ളയാനയേ.
വംശസ്ഥം.
ഹിമാദ്രിപോല്‍ ശീതളമാണു നിന്‍‌സ്മിതം
സുമത്തിനെപ്പോലെ മനോഹരം മുഖം
അമേയമാണീ ഗുണമൊക്കെയെങ്കിലും
നമുക്കു നിന്‍വാണിയസഹ്യമാം സഖീ
വംശസ്ഥം.
പ്രശസ്തമാം നക്കരതന്നില്‍ വാണിടും
മഹേശ്വരാ! പ്രാര്‍ത്ഥനയോടെ നില്‍പ്പു ഞാന്‍
ഇഹത്തില്‍ ഞാന്‍ ചെയ്തൊരു പാപമൊക്കെയും
നശിക്കുവാനായിവനേകണം വരം
വംശസ്ഥം.

മനസ്സില്‍ ജനിക്കും വികാരങ്ങളെല്ലാം
നിനച്ചാല്‍ ശരിക്കും മഹാമൌഢ്യമാവാം
മനുഷ്യാ,ഭജിക്കൂ ഭവത്പാദപത്മം
നിനക്കിന്നതേകുന്നിതാത്മപ്രഹര്‍ഷം.
ഭുജംഗപ്രയാതം

ഒരിക്കലും മയത്തൊടേയുരച്ചതില്ല വാക്കുകള്‍
നിരന്തരം നിരത്തില്‍നിന്നു കാട്ടിയെത്ര മുഷ്ക്കുകള്‍
കരുത്തുപോയി വാര്‍ദ്ധകത്തിലെത്തി, ലോകര്‍ ഭിക്ഷയായ്
തരുന്നതൊക്കെ ഭാഗ്യമായ് നിനച്ചിടുന്നു ഞാന്‍ സദാ.

മുരാരെ,നിന്റെമുന്നില്‍ മുമ്പൊരിക്കലും കടന്നു വ-
ന്നൊരൊറ്റനാമമോതിയില്ല ഭക്തിപൂര്‍വ്വ,മോര്‍പ്പു ഞാന്‍
ഒരിറ്റുകുറ്റമെന്റെമേല്‍ നിനച്ചിടാതെതന്നെ നീ
തരുന്നതൊക്കെ ഭാഗ്യമായ് നിനച്ചിടുന്നു ഞാന്‍ സദാ.
സമസ്യാപൂരണങ്ങള്‍ (പഞ്ചചാമരം)


കരുതുക സഖരേ നാം സോദരന്മാര്‍ക്കു തുല്യം
പൊരുതരുതൊരുനാളും പേരിനായ്‌പ്പോലുമാരും
ഒരുമയൊടുലകില്‍ നാം സ്നേഹമായ് വാഴ്‌ക നിത്യം
നിരവധി ഗുണമുണ്ടാം സൌഖ്യമേറീടുമാര്‍ക്കും.
മാലിനി
പ്രണയമധുരമാം നിന്‍ നോക്കു കണ്ടാല്‍ മനോജ്ഞേ
ഉണരുമുടനെ തന്നെന്‍ ചിത്തഭൃംഗം സഹര്‍ഷം
അണയുമവനുടന്‍ നിന്‍ മുഗ്ദ്ധമാമാനനത്തില്‍
പുണരുവതിനു തക്കം പാര്‍ത്തു കാത്തങ്ങിരിക്കും!
മാലിനി

അച്ചന്‍ കോവില്‍ നദിക്കു പുണ്യപുളകം ചാര്‍ത്തി പ്രഭാപൂര്‍ണ്ണയായ്
സ്വച്ഛന്ദം വരദായിയായി വിലസും താഴൂര്‍പുരാധീശ്വരീ
ഉച്ചത്തില്‍ വരുമത്തലൊക്കെയൊഴിവാകാനായെനിക്കേക നിന്‍-
തൃച്ചൈതന്യവരപ്രഭാവമതിനായ്  തൃക്കാല്‍ നമിക്കുന്നു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം
“എന്തിന്നായ് പനിനീര്‍സുമത്തിനിവിധം ഖേദം, പറഞ്ഞീടു നിന്‍ ‍-
ചന്തം വേണ്ടതിലേറെയുണ്ടു,മണവും ഹൃദ്യം മയക്കും വിധം“
“എന്തേ ചൊല്‍‌വതെനിക്കുമേറെ ഗുണമുണ്ടെന്നാലുമെന്നേ തഴ-
ഞ്ഞെന്തേ കാമനെടുത്തു ചൂതകുസുമം തന്‍ബാണമാക്കാന്‍ സ്വയം.”
ശാര്‍ദ്ദൂലവിക്രീഡിതം
ഊതുന്നേരമണഞ്ഞുപോണു തിരി,യെ ന്നാ‍ല്‍ ഞാനടുപ്പില്‍ വലി-
ച്ചൂതും നേരമൊരുജ്ജ്വലിപ്പു,ശരിയായ് തീജ്വാലയായ് മാറിടും
ഏതാണീ പണി,യഗ്നിദേവ,ദയയെന്യേ നീയിതെന്തീവിധം
ഭേദം കാട്ടുവതിത്രദുര്‍ബ്ബലര്‍ നിനക്കാളല്ലെ,യൊന്നാളുവാന്‍ ?
ശാര്‍ദ്ദൂലവിക്രീഡിതം
ഒക്കത്തുണ്ടൊരു കുട്ടി,വട്ടി തലയില്‍ പെട്ടെന്നെടുക്കാന്‍ വിധം
പൊക്കാണത്തിലുടഞ്ഞുജീര്‍ണ്ണതരമാം വസ്ത്രങ്ങളും പെട്ടിയും
വക്കാണത്തിനു ലേശവും മടിയെഴാ ഭാവം,ഭയത്തോടെ ഞാന്‍
നോക്കുംനേരമൊരീര്‍ഷ്യയില്‍ പടികടന്നെത്തീട്ടു നില്പാണവള്‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഒത്താലൊത്തതുപോലെയൊത്തകവിയായ് ചെത്താനിറങ്ങും വിധൌ
വൃത്തം മൊത്തമെടുത്തടുത്തു മികവില്‍ ചാര്‍ത്തേണമെന്നോതിയാല്‍
കത്തുന്നെന്നുടെയുള്ളമൊത്തപടിയായ് ഭോഷത്തമെല്ലാം നിറ-
ച്ചത്യന്താധുനികത്തിലൊക്കെയലറും, പാടും,പറഞ്ഞാടിടും!
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണാ! നല്‍തുളസീദളം സമമുടന്‍ തൃക്കാല്‍ക്കല്‍ വീണീടുവാന്‍
എണ്ണുന്നെന്റെ മനസ്സുകൊണ്ടതിനു ഞാനെത്തുന്നു നിന്‍ മുന്നിലായ്
സ്വര്‍ണ്ണാഭം  തിരുപാദധൂളി വരമായ് കൊള്ളാന്‍ കഴിഞ്ഞാല്‍ സ്വയം
പൂര്‍ണ്ണം ധന്യത തന്നെ,യെന്നെയതിനായര്‍പ്പിപ്പു,കൂപ്പുന്നു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.
******************************************************************************

No comments:

Post a Comment