Friday, July 4, 2014

ശ്ലോകമാധുരി.55

ശ്ലോകമാധുരി.55

.കൊട്ടാരക്കരവാണിടും ഗണപതിക്കായെന്‍ നിവേദ്യങ്ങളായ്
ഇഷ്ടപ്പെട്ടിടുമുണ്ണിയപ്പമിവിധം വെയ്ക്കുന്നു ഭക്ത്യാദരം
കഷ്ടപ്പാടുകളൊക്കെ നീക്കിയടിയന്നായ് നീ നിനക്കേറ്റമാ-
മിഷ്ടപ്പെട്ട വരങ്ങളായി സുഖവും സൌഭാഗ്യവും നല്‍കണം.
ശാര്‍ദ്ദൂലവിക്രീഡിതം
കൊമ്പിന്മേലൊരു കൊമ്പുപോലെ വളരും വമ്പൊത്ത കൊമ്പോര്‍ത്തു വന്‍ ‍-
വമ്പത്തം കലരും‌പടിക്കു കലമാ‍ന്‍ ഡംഭില്‍ മദിച്ചങ്ങനേ
കമ്പംകേറിമറിഞ്ഞുറഞ്ഞു വിപിനേ തുള്ളുമ്പൊള്‍ സിംഹങ്ങള്‍ തന്‍
മുമ്പില്‍ പെട്ടു,പിരിഞ്ഞവള്ളികളില്‍ വന്‍കൊമ്പും പിണഞ്ഞൂ,വിധി!
ശാര്‍ദ്ദൂലവിക്രീഡിതം
 ഘോരം സര്‍പ്പമൊടൊപ്പമഗ്നിമിഴി,ഭസ്മം പൂശിടും ദേഹവും
ചിത്രം നൃത്തമതെത്രയത്ര ചുടുകാട്ടില്‍ ചെയ്തിടും പാദവും
നിത്യം വൃദ്ധിയൊടാര്‍ത്തിടുന്ന നദിയും പൊല്‍ത്തിങ്കളും പൂര്‍ണ്ണമായ്
പാര്‍ക്കും നേരമെവര്‍ക്കുമാത്മസുഖമങ്ങേകുന്നിതെന്തത്ഭുതം! 
ശാര്‍ദ്ദൂലവിക്രീഡിതം
തൊട്ടാല്‍ താണുവണങ്ങിടും,നിറമെഴും പൂവാല്‍ ചിരിച്ചുള്ളതാം
മട്ടില്‍ ഹൃദ്യതയേകിടും ഗുണഗണം കാണിച്ചിടും സൌമ്യമായ്
തൊട്ടാവാടി,യിതോര്‍ത്തു നിന്നരികില്‍ വന്നാലിംഗനം ചെയ്കിലോ
കഷ്ടം മുള്ളുവലിഞ്ഞു മേനിമുറിയും, നിന്‍ നാട്യമെന്തത്ഭുതം!
ശാര്‍ദ്ദൂലവിക്രീഡിതം
നീ,രേ! പോകുവതെങ്ങു തന്നെയിരുളില്‍  നീരാട്ടിനോ,മേട്ടിനോ
നീരാടാനിവിടെത്ര നീരുറവയുണ്ടാരും കൊതിക്കുംവിധം
നീരാടാനൊരുപോക്കുതന്നെ പറയുന്നെല്ലാം പടം,കള്ളിനാല്‍
നീരാടാന്‍ മരനീരു തെണ്ടിയൊളിവില്‍ മണ്ടുന്നു മണ്ടന്‍ ജവം‍
ശാര്‍ദ്ദൂലവിക്രീഡിതം
“നീലക്കാര്‍മുകില്‍‌വര്‍ണ്ണനേയവിരതം ധ്യാനിക്കയാലേ സ്വയം
നീലിച്ചെന്റെ ഗളം,വിഷത്തെയശനം ചെയ്തെന്നെതല്ലാ ഋതം!
ഈ ലോകത്തിലൊരുത്തനെന്നുമിതുപോല്‍ ശ്രീനാഥനേ പൂര്‍ണ്ണമാ-
യാലംബിക്കിലിതേവിധം പ്രഭവമുണ്ടാം“ ശ്രീഭവന്‍ ചൊല്‍‌വു,കേള്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം
നിത്യം ഭാഗവതം ശ്രവിച്ചതുവിധം ശ്രദ്ധിച്ചു ജീവിക്കിലോ
കൃത്യം പൂര്‍ണ്ണമൊഴിഞ്ഞിടും ഭവഭയം ,നിര്‍വ്വാണവും കൈവരും
ഇത്ഥം ചൊല്‍‌വതു സത്യമാണു ഭഗവന്നാമം ജപിച്ചീടു നീ
ഭക്ത്യാ ശ്രീഹരിപാദമെത്തുവതിനീ മാര്‍ഗ്ഗം വരം, പുണ്യദം!
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ രേവതി നാളെനിക്കു ഹരമാണെന്‍ ജായതന്‍ നാളതാം
പണ്ടേ കേള്‍പ്പതുമുണ്ടു ശീലമെഴുപത്തൊന്നാണിവര്‍ക്കെപ്പൊഴും
പണ്ടേ ഞാനിവള്‍ ചൊല്‍‌വതൊന്നുമതുപോല്‍ കേള്‍ക്കില്ലതിന്‍ കാരണം
പണ്ടേ ഞാനവളോടു ചൊല്ലി,യതിനാല്‍ സ്വസ്ഥം, സുഖം, ജീവിതം!
ശാര്‍ദ്ദൂലവിക്രീഡിതം
മാറ്റുള്ളോരതുചെയ്തുകേട്ടതുവിധം പ്രഖ്യാതിയേറീടുവാന്‍
മറ്റുള്ളോര്‍ ചിലര്‍ വേലചെയ്കിലൊടുവില്‍ കഷ്ടം പെടും കൂട്ടരേ
വറ്റിച്ചൂ ഘടസംഭവന്‍ മുഴുവനായായാഴിയേ,യെന്നപോല്‍
പറ്റില്ലുപ്പുജലം കുടിപ്പതിനു നീ നോക്കില്‍ വരും ദുഷ്ഫലം.
ശാര്‍ദ്ദൂലവിക്രീഡിതം
മെച്ചപ്പെട്ട നഖം,രദങ്ങളിവ ചേര്‍ന്നുള്ളോരു ചന്തത്തൊടെന്‍
പൂച്ചേ , നീയൊരു പിച്ചനായ മൃഗമായല്ലോ പിറന്നീവിധം
കൊച്ചുങ്ങള്‍ക്കു കൊടുക്കുവാനിവിടെ ഞാന്‍ സൂക്ഷിച്ച പാലല്പവും
മിച്ചം വെച്ചുതരാതെതന്നെ മുഴുവന്‍ തട്ടുന്ന നീ മ്ലേച്ഛനാം.
ശാര്‍ദ്ദൂലവിക്രീഡിതം
രേ! നീ  വാനിലെ രത്നമോ,മതിമറിച്ചിട്ടുള്ള പൊന്‍‌കട്ടയോ
വാനോര്‍നാരികളങ്കണത്തിലിരുളില്‍ വെക്കുന്ന തീനാളമോ
നൂനം യാമിനി തന്റെ മൂക്കിലണിയും മൂക്കുത്തിയോ,മൌക്തികം
താനേ വിണ്ണിലുദിച്ചതോ, പറയു നീ നക്ഷത്രമേ,മിത്രമേ!
ശാര്‍ദ്ദൂലവിക്രീഡിതം
ശ്രീയായ് ശ്രീലകമെന്ന പേരു പലനാളെന്നേ വിളിച്ചൂ സഖര്‍
ശ്രീയായ് ഞാനതു ഹൃത്തിലേറ്റി വിനയത്തോടേ,യതാം സത്യവും
ശ്രീയായ് വന്നൊരു നാമമായിയിവനും കാണുന്നതാലേ സ്ഥിരം
ശ്രീയായ് തൂലിക യായ്ക്കൊരുത്തു രചനാചിത്രങ്ങളില്‍ ചിത്രമായ് !
.ശാര്‍ദ്ദൂലവിക്രീഡിതം
ശ്രീരാമന്‍ ഹനുമാനുമൊത്തു ശരണം തേടുന്നവര്‍ക്കാമയം
തീരാനാശ്രയദായിയായി തിരുവാറ്റായില്‍ വിളങ്ങുന്നു ഹാ!
ആരും മണ്ഡിതവിഗ്രഹങ്ങളൊരുനാള്‍ കണ്ടാല്‍ ,സ്വയം സ്പഷ്ടമാ-
യോരോ മുന്‍‌ പിഴയൊക്കെ,നീക്കുമതിനായെത്തുന്നതേ പുണ്യമാം!
(ഒന്നാം പാദത്തിലെ ആദ്യാക്ഷരം,രണ്ടാം പാദത്തിലെ രണ്ടാമത്തെ അക്ഷരം.മൂന്നാം പാദത്തിലെ മൂന്നാമത്തെ അക്ഷരം ,നാലാം
പാദത്തിലെ മൂന്നക്ഷരം കഴിഞ്ഞുള്ളഭാഗവും ചേര്‍ന്നാല്‍   “ശ്രീരാമന്‍ പിഴയൊക്കെ,നീക്കുമതിനായെത്തുന്നതേ പുണ്യമാം!“ എന്നും വായിക്കാം.)
ശാര്‍ദ്ദൂലവിക്രീഡിതം

 കുറ്റിച്ചൂലേ, നിനക്കെന്‍ നിറവുനിറയുമീ കൂപ്പുകൈ, നീ ജയിക്ക!
ചുറ്റും കാണുന്ന ദുഷ്ടപ്പരിഷയെയടിയാല്‍ മാറ്റണം നീ സഹര്‍ഷം
ഒറ്റയ്ക്കല്ലാ സഹസ്രം ജനതതി പുറകേയെത്തിടും നീ നയിക്ക
മറ്റുള്ളോരാരുമില്ലാ കഴിവു തികയുവോരായി രാഷ്ട്രീയരംഗേ.
സ്രഗ്ദ്ധര 
ചായം ചായോടെ ചായിച്ചിതുപടി ചതുരത്തോടെ ചേര്‍ത്തുള്ള കാവ്യം
ചായം മായം  കലര്‍ത്താതിവനുമതിസുഖം തന്നുവെന്നോതിടുമ്പോള്‍
ചായം കൊണ്ടിത്രമാത്രം പുതുമയിലണിയിച്ചുള്ളൊരാ ചെയ്‌വനക്കെന്‍
ചായം ചാലിച്ച വര്‍ണ്ണപ്പൊലിമയിതുവിധം നല്‍കിടുന്നേറ്റുകൊള്‍വിന്‍!
.സ്രഗ്ദ്ധര
നേട്ടം മോഹിച്ചു ഞാനീ ധരയിലരുമയായ് കാത്ത ബന്ധങ്ങളെല്ലാം
കോട്ടംമാത്രം തരുന്നെന്നറിവു മറവുപോയെത്തവേയോര്‍ത്തു ഞാനും
വാട്ടം കൂടാതെയെന്നും ഗുരുപവനപുരാധീശനേകുന്ന തൃക്കണ്‍-
നോട്ടം കാക്കട്ടെ മായാജലധിയുടെയടിത്തട്ടിലാണ്ടീടുമെന്നെ.
.സ്രഗ്ദ്ധര

വേണ്ടാവേണ്ടാ പറഞ്ഞേനിതുപടിയിനിയും ശണ്ഠവേണ്ടാ,യൊടുക്കം
വേണ്ടാതുള്ളീവിധത്തില്‍ കലഹമിതുവിധം നീണ്ടുപോയാല്‍ മടുക്കും
വേണ്ടാ ഹൃത്തില്‍ മഥിക്കും വരികളിതുവിധം വീണ്ടുമമ്പായ് ഭവിക്കും,
വേണ്ടാ,താങ്കള്‍ക്കു വേണ്ടും മഹിമ തരുവതും വാണിയാണേ,നമിക്കാം.
.സ്രഗ്ദ്ധര

കൂട്ടംകൂടിക്കുതിച്ചും ചൊടിയൊടടവിയില്‍ മേടിലോടിക്കളിച്ചും
ചാട്ടം ചാടിപ്പിടിച്ചിട്ടൊടുവിലിരയെയങ്ങൊത്തുചേര്‍ന്നാഹരിച്ചും
വാട്ടംകൂടാതെ കാട്ടില്‍ ഭയരഹിതതരം ഭാവമോടേ ഗമിച്ചും
കോട്ടംകൂടാതെ വാഴും മൃഗകുലപതിതന്‍ കൂറില്‍ ഞാന്‍ , ഭാഗ്യപൂരം!

( എന്റെനാള്‍ പൂരം (ചിങ്ങക്കൂര്‍) ആണല്ലോ!!! ‍‍)

( നവമ്പർ ഒന്നു്,കേരളപ്പിറവിദിനം. ഒരാശംസ.)

അമ്പത്താറുനവമ്പറൊന്നിനു പിറന്നെല്ലാർക്കുമാഹ്ലാദമായ്
ഇമ്പത്തോടെ ലസിച്ചിടുന്ന മഹിതേ,യെൻ ജന്മനാടേ ജയ!
വമ്പാർന്നുള്ളൊരു സാഹിതീസഭയിതിൽ ഹൈമാഭയോടഭ്രമം
മാൺപേറും മലയാളവർണ്ണതിലകം ചാർത്തിത്തിളങ്ങുന്നു നീ!

അനിലിനു പിറന്നാളാശംസ.
ഉത്രട്ടാതിയില്‍ ജാതനായയനിലേ! ഭാഗ്യം തെളിഞ്ഞാളുവാന്‍
മിത്രങ്ങള്‍ ഹൃദി നേര്‍ന്നിടുന്നു വരമാമാശംസകള്‍ ശസ്തമായ്
അത്രയ്ക്കൊത്തയിണക്കമായ നിലയില്‍ ‘ദിവ്യ‘ത്വവും കീര്‍ത്തിയും
വൃത്രാരിക്കുമസൂയതോന്നുമവിധം ചേരട്ടെ തുഷ്ട്യാ സദാ !.
ശാര്‍ദ്ദൂലവിക്രീഡിതം


ശ്രീ അനുരുദ്ധവര്‍മ്മയ്ക്കുള്ള മറുപടി.

അത്തം വൃത്തിക്കു വന്നാല്‍ ബഹുതരമതുലം വൃദ്ധിയെത്തുന്നു കേള്‍പ്പൂ
മെത്തും ചിത്തത്തില്‍ മോദം, പഴയൊരു സമയം വന്നിടില്ലോര്‍ത്തുകൊള്‍ക
അത്തത്തിന്‍ കൂറു നല്ലൂ, ഹൃദിയതില്‍ ഹനുമാനേ ദിനം പൂജ ചെയ്യൂ
മൊത്തം സൌഭാഗ്യപൂര്‍ണ്ണം ,ശനിയുടെ വിനകള്‍ തീര്‍ത്തിടുന്നാഞ്ജനേയന്‍.
സ്രഗ്ദ്ധര
(ജ്യോതിര്‍മ്മയി ഓപ്പോളിനുള്ള മറുപടി)

കുംഭക്കൂറെന്നുതോന്നുന്നിതുപടിയെഴുതാം ഭാഷണം ഭൂഷയാക്കും
ഡംഭില്ലാതാരുമൊത്തും സഹൃദയമൊഴികള്‍ തൂകിടും സൌമ്യഭാവം
സ്തംഭം തെല്ലും വരാതേ തെളിയുമൊളിയൊടേ ശുക്രനുണ്ടല്ലൊ ചാരേ
ഗംഭീരം തന്നെ,പിന്നീടഴലുകളൊഴിയാന്‍ സൂര്യപാദം നമിക്കൂ. 
സ്രഗ്ദ്ധര
(ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു മകന്‍ അമ്മയേ നടതള്ളിയിട്ടുപോയിപോല്‍ !)

ഏറ്റം മൂല്യമതായ വസ്തു നടയിൽ വെക്കാൻ തുനിഞ്ഞിന്നു ഞാൻ
ഊറ്റത്തോടെ നടയ്ക്കുവെച്ചു തനിയേയെന്നമ്മയേ മേന്മയായ്
മറ്റെന്തുള്ളു നടയ്ക്കുവെക്കുവതിനീ മക്കൾക്കു നിൻ മുന്നിലായ്
ഏറ്റം മൂല്യമുയർന്നതായി ഭുവിയിൽ, കണ്ണാ, പറഞ്ഞീടു നീ !

ശ്രീ വി.കെ.വി മേനോനു് ആശംസ

പലവിധകുസുമങ്ങള്‍ കൊണ്ടു മാല്യങ്ങള്‍ തീര്‍ക്കും
കലയിതിലതിധന്യന്‍ തന്നെ വീക്കേവി മേനോന്‍
നിലവിലെ വിവിധം നല്‍ വൃത്തഭൂഷാഭയോടേ
നലമൊടു കവിതാപാദങ്ങള്‍ തീര്‍ക്കും വിദഗ്ദ്ധന്‍ ‍.

ചിന്താ,സൌഹൃദ,മല്ലികാമലരുകള്‍ ഭംഗ്യാ നിരത്തീ രസം
സന്ധിപ്പിച്ച കളങ്ങളെത്ര രുചിരം, രമ്യം, മനോമോഹനം!
എന്തേ ചൊല്‍‌വതിതിന്നു വേണ്ടവിധമാം വാക്കില്ല വര്‍ണ്ണിക്കുവാന്‍
പൊന്തുന്നത്ഭുതഭൂതികള്‍,മതിമറന്നാടുന്നിതെന്‍ ചിത്തവും.

“വീക്കേവീ“യെന്ന പേരില്‍ കവിതകളിവിധം പൂക്കളായ് സ്തുത്യമായി-
ക്കോര്‍ക്കാനും കോര്‍ത്തുചേര്‍ത്തങ്ങതു നിറനിറവില്‍ സാഹിതിക്കേകുവാനും
വായ്ക്കുംനൈപുണ്യമോടേ കവികുലമണിയായ് കേള്‍വിയേറട്ടെ താങ്കള്‍-
ക്കെക്കാലം വാണിതന്‍ നല്‍‌വരഗുണമുണര്‍വായ്ത്തന്നെയെത്തട്ടെ പുഷ്ടം.

"ഭ്രമരാവലി" എന്ന വൃത്തത്തില്‍ മൂന്നു പൂക്കള്‍.
( നഭരസം ജജഗം നിരന്നുവരുന്നതാം ഭ്രമരാവലി. )

ഭ്രമരാവലി.
സുമധുരം സുമരാജി പൂത്തു വിടര്‍ന്നു കാറ്റിലുലഞ്ഞ വാര്‍
പ്രമദമായ സുഗന്ധസുന്ദരസന്ധ്യയെത്തി മനോഹരി!
അമലമായൊരു യാമമായി മദാന്ധരായ് മധുവുണ്ണുവാന്‍
അമിതമോദമൊടങ്ങു പാറി നടന്നു ഹാ ! ഭ്രമരാവലി.

കണ്ണാ.
ദുരിതമേറിവലഞ്ഞുലഞ്ഞിവനെത്തിടുന്നു തവാന്തികേ
കരുണയോടിതു കേള്‍ക്കവേണമതിന്നു ഞാനിത കൈതൊഴാം
വിരവില്‍ നീ പരിഹാരമാര്‍ഗ്ഗമെനിക്കു നല്‍ക കൃപാംബുധേ
ഗുരുമരുത്പുരനാഥനായി വിളങ്ങുമീശ്വര പാഹിമാം.

കൊതുകേ.
ഒരുതരത്തിലെനിക്കു ശാന്തിയതില്ല നിന്‍ കടിയാല്‍ വല-
ഞ്ഞരിയ വൈദ്യുതബാറ്റു വാങ്ങിയിരിപ്പു നിന്‍ വരവോര്‍ത്തു ഞാന്‍
പെരിയ ദാഹമൊടെന്റെ രക്തമെടുക്കുവാനിനി വന്നിടില്‍
ത്വരിതമായടിനല്‍കിടും, കൊതുകേ,നിനച്ചു പറക്ക നീ.


നിവേദ്യങ്ങള്‍..(ശാര്‍ദ്ദൂലവിക്രീഡിതം)
******************
ഈശന്മാര്‍ക്കു വിശേഷമായവിധമാം ഭക്ഷ്യങ്ങള്‍ സംതൃപ്തമായ്
സങ്കല്പിച്ചു വിശുദ്ധിയോടെ  വിവിധം പൂജാവിധിക്കൊത്തപോല്‍
ഭക്ത്യാ നല്‍കുവതൊക്കെയാണു നിറവാം നൈവേദ്യമെന്നോര്‍ക്കണം
നിത്യം നല്‍കുകില്‍ നല്‍‌വരങ്ങളിവയാലുണ്ടായിടും,നിശ്ചയം!

നൈവേദ്യങ്ങളിഹത്തിലുണ്ടു പലതാം മട്ടില്‍ പ്രസിദ്ധങ്ങളായ്
നെയ്യും തേന്‍,മലര്‍,വെള്ളനേദ്യ,മവിലും നെയ്യപ്പവും മോദകം
പാലും പക്വ,മുണക്കല്‍,കേരമിവയൊന്നൊന്നായുമൊന്നിച്ചുമായ്
കൂട്ടിക്കൂട്ടിയകൂട്ടുപായസമതും നൈവേദ്യമാണോര്‍ക്ക നാം

എന്നെന്നല്ല കരിക്കു,നല്‍തൃമധുരം, പൊങ്കാലയും വെണ്‍ഗുളം
തൃക്കൈവെണ്ണയുമപ്പമൊത്തരവണാ, കൂട്ടപ്പവും പാനകം
പിന്നീടാ വടമാലയും തെരളിയും പ്രത്യേകമാം പേരെഴും
നൈവേദ്യങ്ങളനേകമുണ്ടവകളോരോ മൂര്‍ത്തിതന്‍ ഭോജ്യമായ്

അപ്പം മോദകമുണ്ണിയപ്പമിവയാ വിഘ്നേശ്വരന്നിഷ്ടമാം
തൃക്കൈവെണ്ണ,യവില്‍ മലര്‍,രുചിയെഴും പാല്‍പ്പായസം കൃഷ്ണനും
ദേവിയ്ക്കോ പല പായസങ്ങള്‍ പഴവും കൂട്ടായ പൊങ്കാലയും
ശാസ്താവിന്നരിയപ്പമൊത്തരവണയ്ക്കാണേ പ്രിയം ന്യാദമായ്

വാണീദേവി കനിഞ്ഞിടും തൃമധുരം നൈവേദ്യമാക്കീടുകില്‍
വായൂപുത്രനുഴുന്നുചേര്‍ന്നവടയും നല്ലോരവില്‍നേദ്യവും
വേട്ടേക്കാരനു മുഖ്യമായി വറയും, സ്കന്ദന്നു പഞ്ചാമൃതം
നൂറും പാലു,കവുങ്ങുപൂക്കുല നവംനാഗങ്ങളും പ്രീതരാം.

പ്രത്യേകിച്ചു ചതുശ്യമാണു ശിവനും പ്രീതീ,യുഷപ്പായസം
പത്ഥ്യം ശ്രീ തിരുവാര്‍പ്പുകൃഷ്ണനതുപോലിത്യാദിയൊന്നാംതരം
സത്തേറുന്നറുനാഴിയാണു കിളിരൂരമ്മയ്ക്കു നൈവേദ്യമായ്
ഭക്ത്യാ നല്‍കുക,മുക്തിസിദ്ധി വരമായോതുന്നു വിഖ്യാതമായ്

ഇത്ഥം ജ്ഞാനികള്‍ ചൊന്നതൊക്കെ വിവിധം നൈവേദ്യമായ് യുക്തമായ്
നിത്യം നല്‍കുകില്‍ തുഷ്ടിയോടെയശനം കൈക്കൊണ്ടിടും മൂര്‍ത്തികള്‍
ഭക്ത്യാ നിങ്ങള്‍ യഥാവിധിക്കിവ നിനച്ചന്യൂനമര്‍പ്പിക്കിലോ
ഭക്തിക്കൊത്തവിധത്തിലുള്ള ഫലവും സിദ്ധിച്ചിടും ഭാഗ്യമാം.!

ക്രിസ്തുമസ് ആശംസകള്‍.(ശാര്‍ദ്ദൂലവിക്രീഡിതം)
നക്ഷത്രം പറയുന്നു “ഹാ! ക്ഷിതിയിതില്‍ രക്ഷയ്ക്കു പുല്‍ക്കൂട്ടിലായ്
അക്ഷിക്കോമനയായ ദിവ്യശിശു ജന്മംകൊണ്ട നാളോര്‍ക്ക നാം
അക്ഷ്ണം മോ ദമിയ ന്നുവന്നു പുകളേ റീടുന്നൊരീ  ക്രിസ്തുമസ്
ലക്ഷം ലക്ഷണമൊത്ത ഘോഷനിറവില്‍ ഘോഷിക്ക ജാജ്ജ്വല്യമായ്”

ഭൂവില്‍ സത്യസമത്വസത്ത്വഗുണമെമ്പാടും പടര്‍ന്നീടുവാന്‍
ദൈവം ഭൂമിയിലോട്ടുവിട്ട മകനാണെന്നോര്‍ക്കണം സര്‍വ്വരും
നോവേറേ ക്ഷമയോടെതന്നെ സഹനം ചെയ്തും ക്ഷമിച്ചും നമു-
ക്കേവം നന്മകളേകിടുന്ന പരനേ വാഴ്ത്തിസ്തുതിച്ചീടുവിന്‍

എന്നും മന്നിലെ മര്‍ത്ത്യഹൃത്തിലുദയം ചെയ്യുന്ന പൊന്‍‌താരകം
മിന്നും നന്മ മനുഷ്യരൂപനിറവില്‍ വന്നെന്നതും ഭാവുകം
ചിന്നും സ്നേഹമരന്ദമാര്‍ക്കുമരുളുന്നാനന്ദസന്ദായകം
തന്നേയാണവനെന്നതാണു ധരയില്‍ വന്‍‌ഹര്‍ഷസംവര്‍ദ്ധകം!

മഞ്ഞിന്‍തുള്ളികള്‍ പുല്‍ക്കൊടിക്കു മണിമുത്തം നല്‍കിടും രാത്രിയില്‍
മന്നില്‍ രക്ഷകനായി ദിവ്യശിശു ജന്മംകൊണ്ടൊരീ വേളയില്‍
മുന്നി‌ല്‍‌വന്നു ചിരിച്ചിടുന്ന പുതുവര്‍ഷം ഹര്‍ഷവര്‍ഷത്തൊടേ
നന്നായ്ത്തന്നെ വിടര്‍ന്നിടട്ടെ,യതിനായേകുന്നിതാശംസകള്‍.!!!
.
****************************************************************************

No comments:

Post a Comment