Friday, April 23, 2010

ശ്ലോകമാധുരി.2

രാഷ്ട്രീയത്തിലെയുക്ഷമായ്,പലതരംകക്ഷിക്കു പിന്നാലെപോയ്-
പ്പക്ഷംചേര്‍ന്നു പരീക്ഷണങ്ങളവനന്നക്ഷീണമാടീടവേ
കൊട്ടും തട്ടുമിടയ്ക്കുവിട്ടു,മിടയില്‍പ്പെട്ടിന്നു നട്ടം തിരി-
ഞ്ഞൊട്ടല്ലിഷ്ടനു കഷ്ടനഷ്ട,മവനിന്നോര്‍ത്തിട്ടു വിമ്മിട്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം
മാരാരേ,തവ പുത്രനത്രവികൃതിക്കുത്താലെതിര്‍ത്തും തനി-
ച്ചുത്തുംഗോത്തമപീഠമേറിയൊരുനാള്‍ ‍,കേട്ടില്ലവാക്കേതുമേ
അങ്കംതീര്‍ന്നതുമിന്നവന്‍ ‍പഴനിയില്‍ വാഴുന്നു, നീ മൌനിയായ്-
ക്കാണുന്നെന്‍ കരുണാകരാ,തവമനം ചിത്രം,വിചിത്രം,ശിവം!.
ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണാ,ഞാന്‍ വരുകില്ല,നിന്റെകരുണയ്ക്കായിന്നുകേഴില്ലഞാ-
നെണ്ണീടെന്തിനുചൊല്‍വതിന്നിതുവിധം,നീയെന്‍ പ്രിയന്‍ തന്നെയാം
ദണ്ണം കൊണ്ടുവലഞ്ഞു ഞാന്‍ സവിധമാര്‍ന്നെന്നാലതില്‍ നിന്‍മനം
തിണ്ണം ദുഃഖമിയന്നിടും,കഠിനമായ് വിങ്ങും,സഹിക്കില്ല ഞാന്‍ ‍.
ശാര്‍ദൂലവിക്രീഡിതം

ഊനം തെല്ലു വരാതെതന്നെയടിയന്നീജന്മവും ഭാഗ്യവും
ദൈന്യംവിട്ടുവസിക്കുവാനുതകുമാറര്‍ത്ഥങ്ങ ളും തന്നു നീ
നാണംവിട്ടിനിയെന്തുഞാനവിടെവന്നര്‍ത്ഥിക്ക വേണ്ടൂ ഹരേ
പ്രാണന്‍പോണവരേയ്ക്കുമെന്നുമിവനാപാദം‌നമിക്കാം വരം
ശാര്‍ദ്ദൂലവിക്രീഡിതം

വെള്ളം നിന്‍‌ജടതന്നിലുണ്ടുശിവനേയഗ്നിയ്ക്കുമി ല്ലാക്ഷയം
വിണ്ണില്‍ നിന്നു ലസിച്ചിടും ശശിയതാശോഭിപ്പു നിന്‍ മുദ്രയായ്
നീയെന്‍ പ്രാണനുവായുതന്നെ,വരമായ് ചോദിപ്പതെല്ലാം തരും
ഭൂവില്‍ മറ്റൊരുദൈവമില്ല സമമായ് നീ തന്നെ ഭൂതേശ്വരന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

“പാര്‍ത്ഥനാണുശരിയെന്നു നീ കരുതിയൂറ്റമായ നിലകൊള്ളുകില്‍
സാര്‍ത്ഥമായവിധിയൊന്നു ഞാനരുമശിഷ്യനായുടനെടുത്തിടും
സ്പര്‍ദ്ധയിന്നൊരുവിധത്തിലും മനസി തോന്നിടേണ്ട മമ സോദരാ”
ഇത്ഥമോതിഹലമേന്തിനിന്നബലഭദ്രരാമനിതകൈതൊഴാം.
കുസുമമഞ്ജരീ

ആമ്പലിന്നുചിരിതൂകിനില്‍പ്പു,പകലാണതെങ്കിലതസാദ്ധ്യമെ-
ന്നാരുമീയളവു ചിന്തചെയ്തിടുകിലൊട്ടുതെറ്റു കരുതീടൊലാ
വന്നുകാണുകിതു സുന്ദരീവദനമിന്ദുലേഖ സമമായിടു-
ന്നമ്പലിന്നു മതിയെന്നു തോന്നി വിടരുന്നു കണ്ടിടുകയിക്ഷണം.
കുസുമമഞ്ജരീ

എത്രധാടിയിലുമെത്രമോടിയിലുമത്ര നാം ഞെളിയുമെങ്കിലും
ചിത്രമായ പലവേഷഭൂഷ,ഘനഭാവമാര്‍ന്നു നടമാടിലും
ഇത്ഥമൊന്നുമൊരു മര്‍ത്ത്യനീധരയിലാത്മശാന്തിയതു നല്‍കിടാ
ഹൃത്തിലോര്‍ത്തിടുക സത്ത്വമാര്‍ഗ്ഗമതു മാത്രമേ ക്ഷിതിയിലാശ്രയം.
കുസുമമഞ്ജരീ

ഘോരഘോരമവളഞ്ചുകഞ്ചുകമെടുത്തു കല്ലിലടിനല്‍കവേ
‘പോരപോരയിനിയും കൊടുത്തിടുക വീണ്ടുമായടികളെ‘ന്നുതാന്‍
പാരപാരമുലയുന്നൊരാ മുലകളോതിടുന്നതിനു കാരണം
നേരെനേരിടുമവര്‍ക്കു നല്‍കിയവയത്രമാത്ര ബലബന്ധനം.
കുസുമമഞ്ജരീ

കോട്ടയത്തുകളവേറിടുന്നു,പടുവാര്‍ത്തയെന്നുകരുതീട്ടുഞാന്‍
‘പൊട്ടവാര്‍ത്തകള’യെന്നുകൂട്ടരൊടുതുഷ്ടിയോടെയുരചെയ്യവേ
ഒറ്റനോട്ടമൊടു കാവ്യസുന്ദരി നടത്തിയെന്‍ ഹൃദയചോരണം
പെട്ടുപോയിയിതഞാനുമീയളവിലെന്തുചെയ്യുമിനി ദൈവമേ!
കുസുമമഞ്ജരീ

വാണിമാതിനുടെ വീണയില്‍ ‍വിരിയുമാറുരാഗരവവീചികള്‍
വാണിടേണമവയെന്റെ നാവിലതു പാടുവാന്‍മ ധുരഗാനമായ്
ഏണനേര്‍മിഴിയടുത്തുവന്നതിലലിഞ്ഞുലാസ്യനടമാടുവാ-
നാണുഞാനിവിടെയീവിധം പണിതുയര്‍ത്തിയീ നടനവേദികള്‍
കുസുമമഞ്ജരീ

മത്തഗാമിനിയടുത്തുവന്നളവിലൊത്തപോല്‍ കവിത ചൊല്ലവേ
“ഒത്തതില്ല,തിനുവൃത്തമില്ല,മമ ചിത്തമിന്നതിലുമൊത്തിടാ
മൊത്തമായ്‌വരികളൊത്തുചേര്‍ന്നപടിയുത്തമംവരണമര്‍ത്ഥവും”
ഇത്തരത്തിലവളോതിനിന്നു,മമ ചിത്തമത്യധികഖിന്നമായ്.
കുസുമമഞ്ജരീ

No comments:

Post a Comment