Saturday, April 24, 2010

ശ്ലോകമാധുരി.3

സദ് വൃത്തേ നീ വരുമ്പോള്‍ മനമതിലൊഴിയും ദുഃഖമാലസ്യമെല്ലാം
മുഗ്ദ്ധം നിന്‍ പാദമോരോന്നനിതരസുഖവും നിത്യമേവര്‍ക്കുമേകും
സ്നിഗ്ദ്ധം നിന്‍ മേനിയില്‍ച്ചേര്‍ന്നഴൊകൊടുവിലസുംഭൂഷയാകര്‍ഷണീയം
മെച്ചം നിന്‍ ശയ്യകണ്ടാലഴലുടനൊഴിയും സുന്ദരീ,ശ്ലോകമായ് നീ.
സ്രഗ്ധര
{സദ് വൃത്ത = നല്ല വൃത്തമുള്ളവള്‍ ,നല്ലവള്‍
പാദം = ശ്ലോകത്തിലെ ഓരോ വരികള്‍ ‍,കാല്‍
ഭൂഷ = അലങ്കാരം,ആഭരണം
ശയ്യ = കാവ്യ പദഘടന, കിടക്ക}

പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലുമയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലുമയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും
സ്രഗ്ദ്ധര-----(സമസ്യാപൂരണം)

എന്താണിന്നു രസക്ഷയം? പറയുവാനെന്തേവിഷാദം? നിന-
ക്കിന്നീകഷ്ടതവന്നതെന്തുവിധിയാണെന്നോര്‍ക്ക വേണ്ടെന്‍ സഖേ
മന്നില്‍ വന്നു പിറക്കിലിന്നിതുവിധം കഷ്ടങ്ങളെല്ലാര്‍ക്കുമേ
വന്നീടും ബത പോയിടും വിധിയിതില്‍ തെല്ലും തപിക്കേണ്ടെടോ.
ശാര്‍ദ്ദൂലവിക്രീഡിതം

പാടാന്‍ നല്ലൊരുവീണവേണമിണയും വേണം വരേണ്യം സുഖം
കൂടാനീയൊരുമാര്‍ഗ്ഗമാണു മഹിതം വേറില്ലയെന്നോര്‍ത്തുഞാന്‍
പാടായന്തിമകാലമിന്നനുദിനം കാണുന്നിവന്‍ ,നിന്‍പദം
തേടാന്‍ വന്നിടുമെന്റെ താപഹരനാം ഗംഗാധരാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം

ഞാനാണെപ്പൊഴുമേറ്റവും മഹിതമെന്നോര്‍ക്കുന്നവര്‍ക്കായി ഞാന്‍
ന്യായത്തോടെയുരച്ചിടാം മഹിതമായൊന്നേ ജഗത്തില്‍ വരൂ
ഞാനെന്നുള്ളൊരുഭാവമറ്റു ശരണം പ്രാപിക്കുവോര്‍ക്കെപ്പൊഴും
ന്യായത്തോടെയുദിച്ചിടും മഹിതമൊന്നീശന്‍പദം നിശ്ചയം
ശാര്‍ദൂലവിക്രീഡിതം

കൂടെക്കൂടെയിടയ്ക്കിടയ്ക്കിവിടെവന്നെന്തിന്നു നോക്കുന്നു നീ
കൂടാനെങ്കിലടുത്തുവന്നുമടിയില്‍ തെല്ലൊന്നിരുന്നീടണം
കൂടുംവിട്ടുപറന്നുനീയിവിടെവന്നെന്നോടുകൂടൂ,സുഖം-
കൂടുംമട്ടൊരു പാട്ടുപാടു,മധുരം പാടുന്നവള്‍ ,കുക്കു,നീ
ശാര്‍ദ്ദൂലവിക്രീഡിതം

കുക്കൂ, നീ വരികെന്റെ ചാരെയിരി, നീ ചൊല്ലൂ വിശേഷങ്ങളി-
ന്നിക്കാണുന്നനഗത്തിലിന്നെവിടെയാണാവാസമെന്നോതണം
നില്‍ക്കാതെങ്ങിതുപോണു നീ, സുഖദമായെന്നന്തികത്തെത്തി നീ-
യൊക്കും പോലൊരുപാട്ടുപാടു രസമായൊന്നാസ്വദിക്കട്ടെ ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

മേപ്പിള്‍മാമരമൊക്കെവര്‍ണ്ണദലമാര്‍ന്നെങ്ങുംതിളങ്ങുന്നതി-
ന്നൊപ്പം മറ്റുമരങ്ങളും മലരണിഞ്ഞേറ്റം മനോരമ്യമായ്
ഒപ്പം തന്നെവിഹംഗവൃന്ദമിവിടെപ്പാടുന്നു മാധുര്യമാര്‍ -
ന്നിപ്പോളീ വനവീഥി നാകസമമായ് മാറുന്നു സന്താപവും.
ശാര്‍ദ്ദൂലവിക്രീഡിതം

രൊക്കംവാങ്ങിയതൊക്കെയും തിരികെയാതൃക്കാല്‍ക്കലെത്തിക്കുവാ-
നൊക്കും പോലെനടത്തിടാം ശ്രമമതും വെക്കം ഫലം വന്നിടാ
നില്‍ക്കാന്‍ തെല്ലിട നല്‍കണം,കവനമാം കേളിക്കു കോപ്പിട്ടിടാ-
നിക്കൈയ്യില്‍ വഹയില്ല,മല്‍സമയവും വല്ലാത്തതാണോര്‍ക്കണം
ശാര്‍ദ്ദൂലവിക്രീഡിതം


ഉണ്ടീനാട്ടിലൊരൊത്തമാള*തിനകംചെന്നാലഹോ! വിസ്മയം
പൂണ്ടാകാഴ്ചകള്‍ കണ്ടിടാംപലതരം ഷോറൂംസതും വിസ്തൃതം
കാണാമൊക്കെയഥേഷ്ടമായ് ,ഗുണഗണം വര്‍ണ്ണിപ്പതും കേട്ടിടാം
വേണേല്‍ വാങ്ങണമില്ലവര്‍ക്കു വിഷമവുംസന്തോഷമാണെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം
(*പലതരം വസ്തുക്കളുടെ വളരെയധികം ഷോറൂമുകളടങ്ങിയ ഏക്കറുകണക്കിനു പരന്നുകിടക്കുന്ന വിശാലമായ ബഹുനിലവ്യാപാരസമുച്ചയങ്ങളാണു അമേരിക്കയിലെ മാളുകള്‍ )


മുത്താണെന്നുടെജീവിതം,വിലമതിയ്ക്കാതുള്ളസ ത്താണുനീ-
യിത്ഥംഞാനുരചെയ്തതുംകരമുടന്‍ ചേര്‍ത്തൊത്തുവന്നെത്തിയോള്‍
അല്ലീനാല്പതുകൊല്ലമായവളതിന്നര്‍ത്ഥംഗ്രഹി ച്ചില്ലപോല്‍
ചൊല്ലീതന്ന‘തസത്ത‘തെന്നവളതോ സത്തെന്നു നണ്ണീ സ്വയം!
ശാര്‍ദ്ദൂലവിക്രീഡിതം

തരേണം ഭവാനീ വരം നിത്യവും
വരേണം മൃഡാനീ ദിനം ഹ്ലാദമായ്
അതിന്നായിയെന്നും ശുഭം നിന്‍പദേ
കരം കൂപ്പിനില്‍ക്കാം ഭവം നല്‍ക നീ.
കുമാരി

ഉരച്ചിതും പലപ്പൊഴും
കുറിയ്ക്കവൃത്തമപ്പൊഴേ
അതില്ലയെങ്കിലാദ്യമായ്
വരുന്നവര്‍ക്കറിഞ്ഞിടാ

ഒരിക്കലൊന്നുരച്ചിടാം
പ്രമാണികാ ജരം ലഗം
പറഞ്ഞുകേള്‍ക്കിലേവരും
പടുക്കളായ്‌വരുംദൃഢം
പ്രമാണിക

കരയ്ക്കുനിന്നുകേളികണ്ടിരുന്നുപോയിടേണ്ട,വന്‍ -
തഴക്കമാര്‍ന്നകൈകളാല്‍ നയിക്കണം,രചിക്കണം
മടിച്ചു ഞങ്ങള്‍ മൂകമായിരുന്നുപോയിയെങ്കിലോ-
യിടയ്ക്കുപഞ്ചചാമരംവിടര്‍ത്തിയൊന്നുണര്‍ത്തണം.
പഞ്ചചാമരം


********************************************************

No comments:

Post a Comment