Friday, April 23, 2010

ശ്ലോകമാധുരി.1

കല്യാണീ,വാണിമാതേ സകലകലയിലും വാണിടും രാഗലോലേ
ഉല്ലാസ‘ത്തോടി‘രുന്നീ ശ്രുതിലയസഹിതം പാടിടാം ‘ഹംസനാദം
‘കേദാരം‘ നീയെനിക്കീ വിഷമവിഷയമാം ജീവിതത്തില്‍ ‘വരാളീ
പാരാതെന്നും നമിക്കാം മൃദുരവമൊഴി നിന്‍ ‘കീരവാണീ‘ ‘വസന്തം
സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരത്തില്‍ ,കലകളി,ലൊളിയായ് സാരസര്‍വ്വസ്വമാകും
തുമ്പത്തോടെത്തുവോര്‍ക്കിന്നഴലുടനുടയും ശാന്തിതന്‍ദീപമാകും
നിര്‍ഭാഗ്യംചൊല്ലിവന്നാക്കഴലിണപണിയുന്നോര്‍ക്കു സൌഭാഗ്യമാകും
നിന്‍ഭാവം കാണവേണം വരമതുതരണം വാണിമാതേ തൊഴുന്നേന്‍
സ്രഗ്ദ്ധര

ഇമ്മട്ടില്‍കാവ്യമെല്ലാംതെരുതെരെയെഴുതാന്‍ശക്തിയില്ലെന്റെതായേ
അമ്മേ,നാരായണാ നീയൊരുകഴിവിനിയും നലകണേ വാണിരൂപേ
ചെമ്മേ നീയെന്നുമെന്നും കവിതകളെഴുതാന്‍ സിദ്ധിതൂകുന്നു,വന്നീ-
യെന്മാനം കാത്തിടേണം,കവിതകളൊഴുകാന്‍ നല്‍വരം നീ തരേണം
സ്രഗ്ദ്ധര


തായേ,ഞാന്‍ മണ്ണുതിന്നില്ലിവരുപൊളിയതാണോതിടുന്നല്ല വന്നീ-
വായില്‍നോക്കേണ,മെന്നില്‍ കടുകിടെയിനിയുംതീരെവിശ്വാസമില്ലേ
മായംചേരുന്നവണ്ണം കളിചിരിസഹിതം ചൊല്ലിവന്നമ്മമുന്നില്‍
മായക്കണ്ണന്‍ നടത്തും കളിയിതുസരസം കണ്ടു ഞാനും നമിപ്പൂ

സ്രഗ്ദ്ധര


ചെമ്പട്ടില്‍ നിന്റെ രൂപം തിരുമുടിയണിയും നേരമന്‍പോടുനോക്കീ-
ട്ടമ്മട്ടില്‍ ത്തന്നെയെന്നും പുനരതുനിയതം മാനസത്തില്‍ വരുത്തി
ചെമ്മേനിന്‍കാല്‍ക്കല്‍വീണീയടിയനിനിയുമിന്നൊന്നുമാത്രംകൊതിപ്പൂ
അമ്മേ,പട്ടാഴിയമ്മേ,അനവരമയുതം നല്‍ക നിന്‍ നല്‍വരങ്ങള്‍ .
സ്രഗ്ദ്ധര


‘ഞായറാ‘ണവധി, ‘തിങ്കളാ‘ണുസുഖ,മെന്നതര്‍ക്കമിനിവേണ്ടടോ

‘ചൊവ്വ‘തായിജപമോതുമീ ‘ബുധനു‘ ഹാനിയൊന്നുമുടനേവരാ
‘വ്യാഴ‘മാകിലൊരു ‘വെള്ളി‘വെച്ചു‘ശനി‘ദോഷമന്നറുതിയാക്കുവാന്‍
ആഞ്ജനേയസഹിതം വിളങ്ങുമൊരു രാമപാദമതു കൈതൊഴാം

കുസുമമഞ്ജരീ

എത്രസുന്ദരമിതെത്രസുന്ദരമിതെത്ര വട്ടമുരചെ യ്യിലും
സത്യമല്ലതിനടുത്തു പോലുമവയെത്തുകില്ല,ശരിയോതിയാല്‍
അത്രസൌഖ്യമിവനല്‍കിടും മനുജനത്രമേലവമഹത്തരം
ഇത്തരംവരികളൊത്തുചേര്‍ന്നു വിരചിക്കവേണമതിഹൃദ്യമായ്
കുസുമമഞ്ജരി

ഇന്നുവന്നു നവവത്സരപ്പുലരിതന്റെയൂഷ്മളവിഭാതവും
വന്നിടുന്നുസുഖഭാവമോടെ ശുഭമോതിടുന്ന കവിജാലവും
വന്നിതെന്നുമിവരോടുചേര്‍ന്നു വിളയാടുദാത്തവരദായിനീ
ഇന്നതിന്നുവരമാകണം കലയില്‍വാണിടും സകലകാരിണീ
കുസുമമഞ്ജരി

ദേവരാജഗമനം വഴിയ്ക്കു പെരുതായകഷ്ടത സഹിച്ചുനാം
അര്‍ക്ക,സോമയുതമായതൊക്കെയെതുമീക്ഷണംഅവനു ഭക്ഷണം
വാരിവാരണഗളത്തിലേറിയവനിന്നുവന്നു ജലവുംകുടി-
ച്ചാരവത്തൊടിവിടുന്നുപോയ,വനെയിന്നു ഞാന്‍ തടവിലാക്കിടും
കുസുമമഞ്ജരി
{ദേവരാജഗമനം= ദേവരാജന്റെ ഗമനം; ദേവരാ,അജഗമനം
അര്‍ക്ക,സോമയുതം = സൂര്യനുംചന്ദ്രനും ഉള്ളവ; പുല്ലുംസോമവള്ളിയും ഉള്ളവ
വാരിവാരണം = വെള്ളാന(ഐരാവതം);അണക്കെട്ട്.
}

കുന്നിക്കും കുതുകാലടുത്തു കുതുകാല്‍ ‍കുന്നിക്കെരാധയ്ക്കുയര്‍ -
ക്കുന്നോരുന്മദഭാവമോര്‍ത്തു കുതുകം കൊള്ളുന്നവന്‍ വന്നുടന്‍
കുന്നിക്കും കുതുകത്തൊടെന്റെ മനമാം ഗോവര്‍ദ്ധനക്കുന്നിനേ
കുന്നിക്കുന്നൊരു കാര്യമോര്‍ക്കെ കുതുകം കുന്നിപ്പിതെന്‍ മാനസേ.

ശാര്‍ദ്ദൂലവിക്രീഡിതം

“എന്തമ്മൂമ്മതിരഞ്ഞുനോക്കിടുവതീക്കൂനിക്കുരച്ചിങ്ങനേ?“
എന്നാക്കുട്ടികളട്ടഹാസമൊടുവന്നമ്മൂമ്മയോടേല്‍ക്കവേ
ചൊന്നാവൃദ്ധ“പറഞ്ഞിടാംഗതമതാമെന്‍ യൌവനം,മക്കളേ
വന്നീടെന്നുടെകൂടെനോക്കുവതിനായ് ,വയ്യെങ്കിലോപോകണം.“

ശാര്‍ദ്ദൂലവിക്രീഡിതം

മര്‍ത്ത്യര്‍ക്കൊക്കെയുദഗ്രദുഃസ്ഥിതിവരും നേരത്തൊരാലംബമായ്,
മക്കള്‍ക്കിഷ്ടവരംകൊടുത്തുഭുവനം കാക്കുന്ന പൊന്നമ്മയായ്,
നിത്യംദുഃഖതമിസ്രമാംക്ഷിതിയിതില്‍ പൊന്തുന്നപൊന്‍ ദീപമായ്,
പട്ടാഴിക്കുവെളിച്ചമായ് ,പരിലസിച്ചീടുന്ന ദേവീ തൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം


അല്ലില്‍താരഗണങ്ങളാം സഖികളൊത്തുല്ലാസമോടേതെളി-
ഞ്ഞല്ലിത്താമരപോലെ വിണ്ണില്‍ വിലസും രാകേന്ദു ബിംബോപമം
അല്ലിത്തേന്മൊഴിയെന്റെ മാനസവിയത്തിങ്കല്‍ തെളിഞ്ഞീടവേ
തുള്ളിതുള്ളിയുതിര്‍ന്നിടുന്നൊരു രസം ചൊല്ലാവതല്ലെന്‍ സഖേ

ശാര്‍ദ്ദൂലവിക്രീഡിതം

നട,നട,നടതള്ളാന്‍ നിന്നെഞാന്‍ കൊണ്ടുപോകേ
തെരുതെരെയിരുകണ്ണാലെന്നെ നോക്കേണ്ട പയ്യേ
“വരുമൊരു സുഖകാലം“ എന്നു നീ മാനസത്തില്‍
കരുതുക യദുനാഥം ഗോപനാമം ദൃഢം നീ.
മാലിനി


No comments:

Post a Comment