Wednesday, September 21, 2011

ശ്ലോകമാധുരി.36

ശ്ലോകമാധുരി.36

ഹൃത്തില്‍ വന്നൊരു വാക്കുകള്‍ കൊരു-
ത്തിത്ഥം മുത്തണിമാല്യമാക്കി ഞാന്‍
കെള്‍പ്പേറും തവപൂജചെയ്തു നിന്‍-
തൃപ്പാദത്തിലലങ്കരിക്കുവാന്‍.
ശുദ്ധവിരാള്‍.


കൃപയോടിനിയൊന്നു വന്നിവ-
ന്റുപതാപങ്ങളൊഴിക്കുകംബികേ
കരുണാമയി നീയെനിക്കു നല്‍-
വരമേകൂ,തുണയേകു സന്തതം.
വിയോഗിനി.


ചെറ്റത്തരം കാട്ടി മറിഞ്ഞു മണ്ണില്‍
പറ്റിപ്പിടിച്ചങ്ങു കിടന്നിടേണ്ടാ
കൊറ്റൊന്നുമില്ലാതെ വലഞ്ഞു മക്കള്‍
വീട്ടില്‍ കിടപ്പാണതു കാണ്‍ക,കഷ്ടം.
ഇന്ദ്രവജ്ര.

അഹന്ത ഹന്തവ്യമതാണു മണ്ണില്‍
മഹിക്കു വേണ്ടുന്നതു മൈത്രി മാത്രം
ഇഹത്തില്‍ വാഴുന്നൊരു നാളിലെല്ലാം
മഹത്തമസ്നേഹമുണര്‍ത്തു നമ്മള്‍.
ഉപേന്ദ്രവജ്ര.

ഒരിക്കല്‍ നീയെന്നുടെ കാതില്‍ മെല്ലേ
ഉരച്ച കാര്യം മധുരം മരന്ദം
തിരിച്ചു ഞാന്‍ ചൊല്ലിയ വാക്കു കേള്‍ക്കേ
ചിരിച്ചു നീ നിന്നതിനെന്തു ചന്തം!.
ഉപേന്ദ്രവജ്ര.


കടുത്ത വാക്കുകളുരച്ചു നീയിനി-
യെടുത്തിടേണ്ടൊരു മികച്ച കാര്യവും
മനസ്സിലാക്കുക,മൃദുത്വവാണികള്‍
നിനച്ചുരയ്ക്കുക,നിനക്കു നന്മയാം.
സുമംഗല.

കനകകാന്തി തെളിഞ്ഞു വിളങ്ങിയീ-
വനികതന്നില്‍ സുമങ്ങള്‍ വിരിഞ്ഞിതാ
അവനി തന്നിലിവന്നിവ നല്‍കിടു-
ന്നമിതസൌഖ്യമമേയമമോഘമായ്.
ദ്രുതവിളംബിതം.


ഈണം മറന്നു പടുപാട്ടുകള്‍ പാടുവാനായ്
നാണം നിനക്കു ലവലേശവുമില്ലെ ചൊല്ലൂ
വേണം നിനക്കു പരിശീലനമൊന്നു പാടാന്‍
ക്ഷീണം വരാതെയതിനായുക,യെന്റെ കാക്കേ.
വസന്തതിലകം.

ഉണ്ണിക്കരത്തില്‍ നറുവെണ്ണയെടുത്തു മെല്ലേ
ഉണ്ണാന്‍ വരുന്ന സഹജര്‍ക്കു കൊടുത്തു കൈയില്‍
കണ്ണന്‍ നടത്തുമൊരു ലീലയിതെത്ര രമ്യം
കണ്ണില്‍ നിറഞ്ഞ നിറനിര്‍വൃതിയെത്ര ഹൃദ്യം!
വസന്തതിലകം.

ഉണ്ടോ,നിനക്കു ചില തോന്നല്‍ പെരുത്തു ഹൃത്തില്‍
വണ്ടേ,കറുത്തനിറമാണഴകാര്‍ക്കുമാര്‍ക്കും
മണ്ടാ,വിയത്തില്‍ വിരിയുന്നൊരു ചന്ദ്രലേഖ-
യ്ക്കുണ്ടാവുമോ നിറവു,നീലനിറം നിറഞ്ഞാല്‍?
വസന്തതിലകം.


എണ്ണാം നിനക്കു,ഭുവനം വനമാണു ചിത്രം
കണ്ണില്‍പ്പെടുന്ന ചില സത്യമതും വിചിത്രം
വിണ്ണില്‍ വിളങ്ങുമൊരു ശക്തിയതല്ല ദൈവം
മണ്ണില്‍ വരം സഹജമൈത്രി,യതാണു ദൈവം.
വസന്തതിലകം


കാരാഗൃഹത്തില്‍ ജനനം ബഹുകേമ,മെന്നാല്‍
കാട്ടുന്നതൊക്കെ വികൃതിത്തരമാണു കഷ്ടം
കണ്ണാ,നിനക്കു തിരികേ തടവില്‍ കിടക്കാ-
നുണ്ടോ ഹൃദത്തില്‍ വലുതാം കൊതി,യൊന്നു ചൊല്ലൂ.
വസന്തതിലകം.

ജോലിക്കുവേണ്ടിയൊരുവന്‍ പല വാതില്‍ തെണ്ടി-
വേലത്തരത്തിലലയുന്നതു കാണ്‍ക നിങ്ങള്‍
മേലൊക്കെ മണ്ണു പുരളാത്തൊരു വേല‍,വന്‍‌ കൈ-
ക്കൂലിക്കു സാദ്ധ്യത പെരുത്തൊരു ജോലി വേണം
വസന്തതിലകം.


ഞെട്ടറ്റു മണ്ണടിയുമെന്നൊരു സത്യമോര്‍ത്തി-
ട്ടൊട്ടൊട്ടു നന്മയപരര്‍ക്കിനി നല്‍ക,പൂവേ
ഒട്ടേറെയുണ്മയിതുപോലെ ജഗത്തിലുണ്ടെ-
ന്നൊട്ടൊന്നുറച്ചിടുകില്‍ നന്മ നിനക്കുമുണ്ടാം.
വസന്തതിലകം.

തൂവെണ്ണിലാവു പടരുന്നവനീതലത്തില്‍
നീലാരവിന്ദമെതിനോ മിഴിപൂട്ടി നിന്നൂ
മേലേ വിടര്‍ന്ന ശശിബിംബമതിന്റെ ശോഭ
ചാലേ കവര്‍ന്നിടരുതെന്നു നിനച്ചതാവാം.
വസന്തതിലകം.


നീളേ തെളിഞ്ഞ വരതാരകമൊക്കെ വിണ്ണില്‍
മേളിച്ചിടുന്നു നിറദീപകണം കണക്കേ
ഓളത്തിലീ ദൃശമുണര്‍ത്തിടുമാത്മകര്‍ഷ-
മാളിച്ചിടും വിരഹവേദനയെന്റെയുള്ളില്‍.
വസന്തതിലകം.

നീഹാരശീകരസമം ചില മുത്തുകള്‍ ഞാന്‍
മോഹിച്ചെടുത്തു നിറമുത്തണി മാലയാക്കി
ആഹാ! നിനക്കതണിയാനുടനേകുവാന്‍ ഞാന്‍
ഈ ഹാരമോടെയവിടെത്തിടുമോമലാളേ.
വസന്തതിലകം.


പണ്ടേ കളഞ്ഞ ചിലകാര്യമെടുത്തു നീയീ
ശണ്ഠയ്ക്കു വന്നിടുകിലിണ്ടല്‍ നിനക്കുമുണ്ടാം
ഉണ്ടായ കാര്യമതു ചൊല്ലിയതൊക്കെ ശുദ്ധ-
മണ്ടത്തമായിയതു തന്നെ നിനച്ചു ഞാനും.
വസന്തതിലകം.


ഭാവിക്കുവേണ്ടിയൊരുവന്‍ പലവേലചെയ്തു
ഭാവിച്ചിടുന്നു ഗമ,പിന്നൊരു വിശ്രമം താന്‍
ആ വിദ്യ ചെറ്റു വിനയായി വരുന്നുവെന്നാ-
ലാവിച്ചിടും സകല ലക്ഷ്യവുമോര്‍ത്തിടേണം.
വസന്തതിലകം.

വല്ലായ്മ വന്നു പെരുകുന്നൊരു നേരമാണെ-
ന്നില്ലായ്മയൊക്കെയറിയുന്നിനിയെന്തു ചെയ്‌വാന്‍
നല്ലോരുകാലമതു ഭൂതമതായിയെന്നേ
പൊല്ലാപ്പിലാക്കിയിവനോര്‍ത്തതുമില്ല ഭവ്യം.
വസന്തതിലകം.


സദാ നീയിരിക്കെന്റെ ഹൃത്തില്‍,മഹേശാ
മുദാ നിന്റെ നാമം ജപിക്കാം,ഗിരീശാ
കദാ നിന്റെ സം‌പ്രീതിയെന്നേ തുണക്കും
തദാ യെന്റെയീ ജന്മസാഫല്യമാകും.
ഭുജംഗപ്രയാതം.


നിരന്തരം രസങ്ങളാര്‍ന്ന വാക്കുകള്‍ കൊരുത്തെടു-
ത്തുരച്ചിടുന്ന കാവ്യമൊക്കെയെത്രമേല്‍ മഹത്തരം
വരുന്നകാലമൊക്കെയിങ്ങനീവിധത്തിലുത്തരോ-
ത്തരം പടുത്വമോടെയങ്ങൊരുക്കു കാവ്യമുത്തുകള്‍ .
പഞ്ചചാമരം.

അമ്പിന്‍ ശയ്യയിലന്നു ഭീഷ്മര്‍ ശയനം ചെയ്തൂ,മുഹൂര്‍ത്തം ഗണി-
ച്ചമ്പേ,യംബ ശിഖണ്ഡിയായി പകയും വീട്ടീ രണേ തൃപ്തിയായ്
അന്‍പോടേ കുരു പാണ്ഡവര്‍ വൃണിതരായ് ചെന്നെങ്കിലും തോന്നിയി-
ല്ലമ്പല്ലാ മൃദുശയ്യയായി,ഭഗവാന്റന്‍പാണു താങ്ങായ് വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഈ ലോകത്തിലുരുത്തിരിഞ്ഞുവരുമാ മായങ്ങള്‍ നിസ്സംശയം
മാലേറ്റീടു,മടുത്തിടേണ്ട,ദൃഢമായ് കാണേണമീയാശയം
കാലേതന്നെയിതാണു സത്യ,മനിശം തോന്നുന്നമര്‍ത്ത്യന്‍ സ്വയം
കാലക്കേടുകള്‍ വന്നിടാതെ ഭഗവത്പാദം ഗമിക്കും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.


എന്താണിന്ദുകലയ്ക്കു ചന്തമിടിയാന്‍ ബന്ധം തിരഞ്ഞിന്നു ഞാന്‍
ചിന്തിച്ചിട്ടു തെളിഞ്ഞതില്ല ദൃഢമാം ഹേതുക്കളൊന്നും ഹൃദി
ചെന്താര്‍മാനിനി തന്റെ ചില്ലിയുഗളം കണ്ടിട്ടു തന്‍ ശോഭയില്‍
മാന്ദ്യംവന്നു ഭവിച്ചുവെന്നു കരുതുന്നുണ്ടാമതാം കാരണം.
ശാര്‍ദ്ദൂലവിക്രീഡിതം.

‘ഔപമ്യത്തിനു ചന്ദ്രനൊക്കു‘മതു കേട്ടീലോകമാകേയല-
ഞ്ഞാപത്ബാന്ധവ,നിന്റെ മുഗ്ദ്ധവദനം കാണാന്‍ കൊതിച്ചൊന്നു ഞാന്‍
അപ്പോള്‍ ചേലിലുണര്‍ന്ന നിന്റെ വദനം കണ്ടിന്ദു തോറ്റങ്ങു പോ-
യപ്പപ്പോ! കളവാരു ചൊന്ന,വനൊടും,കണ്ണാ,ക്ഷമിച്ചീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.


ചിത്രം!,ചിത്രതരത്തിലെത്ര വിരുതില്‍ ചാലിച്ച വര്‍ണ്ണങ്ങളാല്‍
ഇത്രക്കുന്മദഭംഗിയോടെ മഴവില്‍ചിത്രം വരച്ചീശ്വരന്‍
ഗാത്രം കോള്‍മയിര്‍ കൊണ്ടിടുന്നിവകളാലക്ഷ്യം വരുംമാത്രയില്‍
സൂത്രം ചൊല്ലുകയല്ല, സത്യമതുതാന്‍ നോക്കങ്ങു വിണ്ണില്‍ സഖേ.
ശാര്‍ദ്ദൂലവിക്രീഡിതം.


‘ജ്യോതി‘സ്സായിയുണര്‍ന്നു നിത്യമിവിടേ നവ്യങ്ങളാം മുത്തുകള്‍
ശ്ലോകത്തില്‍ നിറശോഭയോടെ വിരിയിച്ചുത്സാഹപൂര്‍വം സ്വയം
മോദിച്ചിങ്ങു വിളങ്ങിടും ‘കവിത തന്‍ മാതേ‘ നിനക്കായി ഞാന്‍
നേദിക്കുന്നൊരു കാവ്യമൊക്കെ സദയം കൈക്കൊള്‍ക,ധന്യാത്മികേ.
ശാര്‍ദ്ദൂലവിക്രീഡിതം.


താളം തെറ്റിയ പാട്ടുപാടിയിനി നീ,യെന്‍ മുന്നില്‍ വന്നിട്ടു തീ
നാളം പോലെയിവന്റെ ഹൃത്തിനധികം താപം പകര്‍ന്നീടൊലാ
കാളം മോന്തുകില്‍ വന്നതെറ്റു ശരിയായീടില്ല,യീണത്തില്‍ നീ
ചൂളം കുത്തിയുണര്‍ത്തിടൂ സ്വരസുഖം,മൈനേ,രസിക്കട്ടെ ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


തുമ്പേ,യോണവിശേഷമൊന്നു പറയൂ, നീ കണ്ടയോണക്കളം
വമ്പാര്‍ന്നുള്ളതുതന്നെയോ മലര്‍കളാലിമ്പം പകര്‍ന്നുള്ളതോ
ഗാംഭീര്യം വരുവാന്‍ മരപ്പൊടികളില്‍ വര്‍ണ്ണം നിറച്ചുള്ളതോ
തമ്പ്രാന്‍ മാബലി കണ്ടു കണ്‍കുളിരുവാന്‍ വന്നോ,തിരിഞ്ഞോടിയോ ?
ശാര്‍ദ്ദൂലവിക്രീഡിതം.

പാറുന്നുണ്ടൊരു വര്‍ണ്ണചിത്രശലഭം പൂന്തേന്‍ നുകര്‍ന്നങ്ങനേ
ആരാമങ്ങളിലൊക്കെ ഭംഗി നിറയും പുഷ്പങ്ങള്‍ തോറും മുദാ
ഈ രമ്യാഭ കലര്‍ന്ന ദൃശ്യമിതുപോല്‍ കാണുമ്പൊള്‍ പൂമ്പാറ്റപോല്‍
ശ്ലോകം നിത്യവുമാസ്വദിപ്പവരെ,ഞാനോര്‍ക്കുന്നു, ‘ശോഭാ‘ന്വിതം.
ശാര്‍ദ്ദൂലവിക്രീഡിതം.


പെയ്യട്ടേ മഴയീവിധം തകൃതിയായ്, ഭൂമിക്കു സന്തോഷമായ്
പെയ്യട്ടേ, ഹൃദയത്തിനാത്മസുകൃതം നല്‍കുന്ന നല്‍‌വാക്കുകള്‍
പെയ്യട്ടേ, നിറവാര്‍ന്ന നന്മ പെരുകും സത്കര്‍മ്മമാമൊക്കെയും
പെയ്യട്ടേ, നിറയട്ടെയിന്നുലകിലീ സൌഭാഗ്യസംവൃത്തികള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


മദ്ദേഹം വരഭംഗിയാര്‍ന്നു നിറവില്‍ തന്നൂ ഭവാന്‍ തുഷ്ടനായ്
ഇദ്ദേഹത്തിലൊരുക്കിവെച്ചു കരുണക്കാസ്ഥാനമായ് ഹൃത്തടം
ചിദ്രൂപം സ്ഥിതഭക്തിയോടെയവിടെ സ്ഥാപിച്ചു ഞാനീവിധം
സദ്യോഗത്തില്‍ നടന്നിടുന്നു ഭഗവച്ചൈതന്യസംവാദിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

“വിണ്ണില്‍ നിന്നുതിരുന്നൊരീ സലിലബിന്ദുക്കള്‍ ചുടുന്നെന്നെ,നീ
കണ്ണാ,വന്നിടു വേഗ”മെന്നു പറയുന്നാ രാധ ദുഃഖാര്‍ത്തയായ്
ഇന്നീ മാലിലുലഞ്ഞു തപ്തഹൃദയം വിങ്ങുന്നതെന്തേ,കടല്‍-
വര്‍ണ്ണന്‍ വന്നു തലോടിയില്ല,യവനാ കണ്ണന്‍ മഹാശീമ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ആശാപാശം വലച്ചിട്ടൊരുവനവനിയില്‍ തൃപ്തിയാകാതെ നിത്യം
വേഷം,ഭൂഷാദി സൌഖ്യം സകലവിധമുടന്‍ ലഭ്യമാക്കാനുഴയ്ക്കും
മോശം കര്‍മ്മങ്ങള്‍ ചെയ്തിട്ടതിലൊരു വിഷമം തോന്നിടാതന്ത്യമാകേ
ഈശന്‍പാദം നമിക്കാനലയുവതെതിനോ ശാപമായീ ശരിക്കും.
സ്രഗ്ദ്ധര..
***************************************************************

No comments:

Post a Comment