Monday, June 19, 2017

ശ്ലോകമാധുരി.58

ശ്ലോകമാധുരി.58.
*************


ധന്യമായ വിധമൊന്നുമിന്നു നാം
കാണ്മതില്ലതിനു കാര്യമെന്തെടോ?
വന്യമായ ചില ദുഷ്കൃതങ്ങളാല്‍
ഉണ്മയും മറയുമാറു വന്നതാം!
രഥോദ്ധത.
 നല്ലേറും തവവദനം തെളിഞ്ഞുകണ്ടാല്‍
എല്ലാമെന്‍ സുകൃതമതായ് നിനച്ചിടാം ഞാന്‍
വല്ലാതേ പരുഷവചസ്സുരച്ചിടാതേ
മല്ലാക്ഷീ വരുകരുകില്‍ ചിരിച്ചു ഭംഗ്യാ.
പ്രഹര്‍ഷിണി
ഉറക്കം കുറയ്ക്കുന്ന കാര്യങ്ങള്‍ മൊത്തം
മറക്കുന്നതാണാര്‍ക്കുമേറ്റം മഹത്ത്വം
ഉറക്കം നമുക്കെന്നുമേകുന്ന സൌഖ്യം
മറഞ്ഞാല്‍ മഹാക്ലേശമാര്‍ക്കുന്നിതാര്‍ക്കും .
ഭുജംഗപ്രയാതം.
സദാ ജ്യോതിയായെന്‍ ഹൃദന്തത്തില്‍ സത്തായ്
മുദാ താരകം പോല്‍ തിളങ്ങും മഹസ്സേ
ഇദം ദിവ്യരൂപം സ്മരിക്കുന്നു നിത്യം
സദാനന്ദജായേ, പ്രസീദ പ്രസീദ.
ഭുജംഗപ്രയാതം.
അരുതരുതിതുപോലേ ദുഷ്ടമാം വൃത്തി നിത്യം
പെരിയ ദുരിതമേകും, നല്ലതല്ലെന്നതോര്‍ക്കൂ
പരമപുരുഷപാദം ഹൃത്തിലോര്‍ത്തീടു ഭക്ത്യാ
പെരുമയുമുളവാകും, ജീവിതം സാര്‍ത്ഥമാവും.
മാലിനി
പെരുമ പലവിധത്തില്‍ വന്നുചേരുന്നനേരം
കരുതുകമനതാരില്‍ ദൈവമേകുന്നിതെല്ലാം
ഒരു നൊടിയവനേ നാം നിത്യമോര്‍ത്തീടുമെങ്കില്‍
പെരുകിടുമലപോലേ സര്‍വ്വഭാഗ്യങ്ങള്‍ നൂനം.!
മാലിനി.
 “മുരളികയൊരു നാളില്‍ ചുണ്ടില്‍ വച്ചെന്റെ കണ്ണന്‍
സുരുചിരമധുരാഗം മൂളി,ഞാന്‍ ധന്യയായി“
പ്രണയമൊടധരത്തില്‍ ചുണ്ടവന്‍ ചേര്‍ത്തനേരം
പരമസുഖലയത്തില്‍ രാധയിത്ഥം മൊഴിഞ്ഞു.
മാലിനി
കാലാരിപ്രിയയായ ദേവി കനിയൂ, കാലങ്ങളായ് നിന്നില്‍ ഞാന്‍
കാലാതീതഗുണങ്ങള്‍ ഫുല്ലസമമായ് കാണുന്നു മൂല്യങ്ങളായ്
കാലന്‍  തന്നുടെ പാശമെന്റെ തനുവില്‍ വീഴുന്നനേരത്തു നിന്‍ ‍-
കാലാല്‍ പാശമൊഴിച്ചിടേണമതിനായ് കൂപ്പുന്നു നിന്‍‌കാല്‍ത്തളിര്‍!
ശാര്‍ദ്ദൂലവിക്രീഡിതം.
ചുണ്ടില്‍ ചേര്‍ത്തുപിടിച്ച വംശി,തലയില്‍ നല്‍‌പീലി,പീതാംബരം
കണ്ടിക്കാറണിവേണിഭംഗി,യതിലായ് മിന്നും കിരീടം വരം
ഉണ്ടോ ഭാഗ്യമെനിക്കു നിത്യമിതുപോല്‍ മുന്നില്‍ കളിച്ചീടുമീ
തണ്ടാര്‍സായകശോഭചേര്‍ന്ന ശിശുവേ ചേര്‍ത്തൊന്നു നിര്‍ത്തീടുവാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
ചോറ്റാനിക്കര വാണിടുന്ന ജനനീ, ശ്രീ രാജരാജേശ്വരീ!
ഏറ്റം ഭക്തിയൊടെത്തിടുന്നു നടയില്‍ നിന്‍പാദപൂജയ്ക്കു ഞാന്‍
കുറ്റം തെല്ലുവരാതെതന്നെയടിയന്‍ ശ്ലോകങ്ങളാം പൂക്കളെ
മാറ്റേറും വരമാല്യമായ് പദമതില്‍  ചാര്‍ത്തുന്നിതെന്നര്‍ഘ്യമായ്.

ശാര്‍ദ്ദൂലവിക്രീഡിതം.
നീയെന്നും മമ ചിത്തമാം വനികയില്‍ വര്‍ണ്ണങ്ങളാം പൂക്കളില്‍
മായാതെന്നുമുണര്‍ന്നിടുന്നു,ലയമായ് പുല്‍കുന്നു ഭാവങ്ങളെ
നീയാണെന്നില്‍ വിഷാദഭാവമുണരും നേരം തലോടുന്നവള്‍
മായാമോഹിനിയായിടുന്ന കവിതാസാരള്യ ,മെന്‍ കാമിനി !.
ശാര്‍ദ്ദൂലവിക്രീഡിതം.
പാണിദ്വന്ദമുയര്‍ത്തി നിന്‍നടയില്‍ ഞാന്‍ നില്‍ക്കുന്നു ഭക്ത്യാദരം
വേണം നിന്‍ വരമൊക്കെയും മികവെഴും ശ്ലോകങ്ങള്‍ തീര്‍ത്തീടുവാന്‍
വാണീദേവി,യെനിക്കു നല്‍ക ഗുണമേറീടുന്ന വര്‍ണ്ണങ്ങള്‍തന്‍ ‍-
ക്വാണം,നിന്‍‌മണിവീണതന്നിലുയരും നാദം കണക്കെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം.
തുള്ളും ചിത്തത്തില്‍ മെത്തും സകല കുടിലഗര്‍വ്വങ്ങളും നീക്കിടാനായ്
പൊള്ളും തൃഷ്ണാസമേതം പലപലയുറവും തേടിയെങ്ങും നടന്നേന്‍
ഭള്ളൊന്നായ് നീക്കിടാനായ് ക്ഷമയുടെ നിറവായുണ്മതന്‍ താരമായെ-
ന്നുള്ളില്‍ പൊന്‍‌കാന്തി ചിന്തും നിയതിജനനിയാമംബയെന്നിഷ്ട ദൈവം.
സ്രഗ്ദ്ധര--സമസ്യാപൂരണം
നൂനം ഞാന്‍ നിന്റെ മുന്നില്‍ ദുരിതശമനമുണ്ടാകുവാനെന്നുമെന്നും
ദീനം കൈകൂപ്പിനിന്നിട്ടിവനുടെ പരിതാപം സ്ഥിരം ചൊല്ലിയില്ലേ?
മാനം പോകാതെയെന്നാണിവനുടെ മനമുത്സാഹമായ് നിന്റെ പാദ-
സ്ഥാനം പൂകുന്നതെന്നെന്‍ മുരമഥന, തൃഷാതാന്തമാം സ്വാന്തഭൃംഗം.

സ്രഗ്ദ്ധര..സമസ്യാപൂരണം
മാലോകര്‍ക്കായ് മഹത്താം പലപലയവതാരങ്ങളാല്‍ മേല്‍ക്കുമേല്‍‌മേല്‍
മാലൊക്കേയങ്ങകറ്റീ,യുരഗശയനനായ് സാഗരം ഗേഹമാക്കി
മേലാകേ കാര്‍നിറത്തേ മഹിതമഹിതമായ് ചേര്‍ത്തു ഭംഗ്യാ ലസിക്കും
മൂലോകത്തിന്‍ സുഹൃത്തേ,പദനളിന നമത്താപഹര്‍ത്തേ നമസ്തേ!
സ്രഗ്ദ്ധര-സമസ്യാപൂരണം.ഭക്തപ്രിയ
വര്‍ണ്ണങ്ങള്‍ ചേലിലെല്ലാം പലവിധ നിറവില്‍ കോര്‍ത്തു നല്‍‌മാലയാക്കീ
സ്വര്‍ണ്ണാഭം ചാര്‍ത്തിനില്‍ക്കും സുമധുരകവിതാദേവതേ,ശാരദാംബേ
തൂര്‍ണ്ണം നീയെന്റെ നാവില്‍ കവിതകളനിശം തോന്നിടാനെന്നുമെന്നും
പൂര്‍ണ്ണം വാണീടവേണം,കവനകുതുകിമാര്‍ക്കിഷ്ടതോഴീ നമസ്തേ!
സ്രഗ്ദ്ധര.
വര്‍ഷം മുപ്പത്തിയാറായിവനൊടു ‘സരളാ ദേവി‘ ചേര്‍ന്നിട്ടതോര്‍ക്കില്‍
ഹര്‍ഷം മെത്തുന്നു ചിത്തേ,യിനിയിവനിതുപോല്‍ സൌഖ്യമെന്തേ ലഭിപ്പാന്‍!
ദൂഷ്യം ചൊല്ലാനുമില്ലാ, സകലതുമിതുപോല്‍  നോക്കിനല്‍കുന്നു ദൈവം
പോഷിപ്പിച്ചെന്നെയിമ്മട്ടമിതസുഖമതില്‍ കാത്തിടുന്നെന്റെ ഭാഗ്യം!
സ്രഗ്ദ്ധര
‘ഏപ്രില്‍ ഒമ്പതു‘ വരുന്ന നാളിലിവനേറിടുന്നു ഹൃദി തോഷവും
സുപ്രധാനതയൊടൊത്തു നല്‍‌സ്മരണ ഹൃത്തടത്തിലുരുവായിടാന്‍
സുപ്രസന്നയൊരു മുഗ്ദ്ധമോഹിനിയിവന്റെ കൈത്തലമെടുത്തു വ -
ന്നപ്രകാരമിവനൊത്ത ജീവിതസഖിക്കു ചേര്‍ന്നപടിചേര്‍ന്നു ഹാ!
കുസുമമഞ്ജരി
കന്മഷങ്ങളധികം തെളിഞ്ഞു വിളയാടിടുന്നു പരിവാഹിയായ്
എന്മനം പലവിധത്തിലും പരിതപിച്ചിടുന്നധികമെന്നുമേ
തന്മയത്തൊടെയിതിന്നു നാശമുളവാകുവാന്‍ പണിതുവെങ്കിലും
നന്മതന്റെ തല പൊക്കുവാനരുതു,കേരളം ദുരിതപൂരിതം.
കുസുമഞ്ജരി--സമസ്യാപൂരണം.
നീലനിറം കലരും തവ മേനിയുമാ മണിവേണുവുമൊത്തു മഹാ-
മാലുകള്‍ തീര്‍ത്തിടുമാ മൃദുഹാസവുമാ വരഭാവവുമെത്ര ചിതം
ചേലൊടു നിന്‍പദപൂജ നടത്തുവതിന്നിവനെത്തിടുമാത്തസുഖം
പാലയ പാലയ പാലയമാം ഗുരുവായുപുരേശ,മുകുന്ദ,ഹരേ!
മദിര. 

അന്‍പോടെയെന്റെ രസനാഗ്രത്തിലെത്തി നിതരാം നീ വസിക്ക വരദേ
നിന്‍പാദപങ്കജമിവന്‍ നിത്യപൂജയതിലാലംബമാക്കുമനിശം
തുമ്പങ്ങള്‍ വിട്ടൊഴിയുമിമ്പം കലര്‍ന്നരചനയ്ക്കായിഞാനുഴുറവേ
വമ്പാര്‍ന്ന വര്‍ണ്ണമവയെല്ലാമെനിക്കു വരമായ് നല്‍കണം സ്വരമയീ.
മത്തേഭം.
ഓര്‍ത്തിട്ടു ദുഃഖമിതു കൂടുന്നതൊക്കെയിവനാരോടു ചൊല്‍‌വതിനി ഹാ!
ആര്‍ത്തിക്കുമില്ല പരിഹാരം പറഞ്ഞിടുകിലേല്‍ക്കില്ലയൊന്നുമെവനും
പേര്‍ത്തും വരുന്നവരു വോട്ടിന്നുവേണ്ടി മതവിദ്വേഷമൊത്തു പലതും
ചേര്‍ത്തിട്ടു നന്മയുടെ പാര്‍ത്തട്ടു കഷ്ടമൊരു പോര്‍ത്തട്ടതാക്കി നിയതം.
മത്തേഭം.സമസ്യാപൂരണം
തെളുതെളെമിന്നിടുമുഡുഗണമെന്നുടെ കരളില്‍ നിറച്ചൂ മോദം
കുളിരല പൊങ്ങിടുമലകടലെന്നൊടു മധുരമുരച്ചൂ കാവ്യം
കിളികുലമന്‍പൊടു മൃദുരവമോടൊരു മധുരിതഗാനം പാടി
പുളകമണിഞ്ഞിടുമിവനുടെ ഭാവന ചിറകു വിടര്‍ത്തീ ഹൃദ്യം!
കമലദിവാകരം.

സ്നേഹിതരേ! വിടര്‍ന്ന കവിതാസുമങ്ങളതുലം മനോഹരമതാം
ചേലൊടു നാം രസിച്ചു മനുജര്‍ക്കതൊക്കെയതുപോല്‍ കൊടുത്തിടുക നാം
മീലിതമായ് മിനുക്കമമിതം മികച്ചു മിഴിവായ് മനസ്സില്‍ വരുകില്‍
കാലമെതും മഹത്ത്വമതിനും നിനച്ചു സകലര്‍ സ്തുതിക്കുമിനിയും.
ഭദ്രകം.
ഹരിവരാസനം വഴിയെ പാടി ഞാന്‍ വരുകയാണു മാമലയതില്‍
പരിതപിച്ചു ഞാനരികിലെത്തിയെന്‍ പരിഭവങ്ങളിന്നുരുവിടും
ഒരു നിവൃത്തി നീയിതിനു കാണണം,ഹരിഹരാത്മജാ, പരിചൊടേ
ഇരുകരങ്ങളീവിധമണച്ചു നിന്‍ ചരണപങ്കജം തൊഴുതിടാം.
തരംഗിണി.

വരുമൊരുകാലം പരിപൂര്‍ണ്ണം സുഖകരമിവനതുമതിഹൃദ്യം
കരുതുമതിന്നായ് ശബരീശാ തവ കരുണയിലിളകിന ചിത്തം
ഒരു വിധമെന്നില്‍  ദയതോന്നീട്ടഥ തരുകിവനൊരു പരിഹാരം
പെരിയ സുഖത്തില്‍ കഴിയാന്‍ നിന്നുടെ വരമിവനുടനടി വേണം.
ലക്ഷ്മി.

********************************************

No comments:

Post a Comment