Saturday, June 24, 2017

ശ്ലോകമാധുരി.60

ശ്ലോകമാധുരി.60.

 പോരൂ നീയെന്‍ കോകിലമേ,  പാടുക രാഗം
മാകന്ദങ്ങള്‍ പൂവിടുമീ നീലനിലാവില്‍
ഏറ്റം ഹൃദ്യം രാഗലയം ചേര്‍ന്നൊരു ഗാനം
കേള്‍ക്കുംനേരം മോദമെഴും മാമക ചിത്തം.
മത്തമയൂരം.

പൊങ്ങുന്നു ധൂമം ഭുവി നാലുപാടും
മങ്ങുന്നു നേത്രങ്ങള്‍ ജലാര്‍ദ്രമായി
വിങ്ങുന്ന ഹൃത്തിന്നൊരു ശാന്തി നേടാന്‍
ഏങ്ങുന്നു ദേവീസവിധേ വധുക്കള്‍.
ഇന്ദ്രവജ്ര.

വാടാതെ നിന്നീടു സുമങ്ങളേ ഹാ
ചേലൊത്ത മാല്യങ്ങള്‍ കൊരുത്തിടാം ഞാന്‍
നേടാനെനിക്കുണ്ടു വരങ്ങള്‍,മാറില്‍
മാല്യങ്ങളായ് കണ്ണനു ചാര്‍ത്തിടാം ഞാന്‍.
ഇന്ദ്രവജ്ര.

പാരിലുള്ള പലരോടുമിണങ്ങാന്‍
പാടുതന്നെയതിലുണ്ടൊരു കാര്യം
ആടിടുന്ന പലവേഷമതൊക്കേ
മോടിതന്നെ,തരിയില്ല ഋജുത്വം.
സ്വാഗത

കോട്ടംകൂടാതൊട്ടുനാള്‍ നിന്റെ മുന്നില്‍
മുട്ടുന്നൂ ഞാന്‍ പാദനാദം ശ്രവിക്കാന്‍
പൊട്ടത്തത്താലാണൊ, ചൊല്ലെന്റെ കണ്ണാ
കേട്ടില്ലല്ലോ നിന്‍പദത്തില്‍ സ്വനം ഞാന്‍
ശാലിനി.

ഒരുനാളിലുമെന്റെ ഹൃത്തില്‍ രോഷം
വിരിയില്ലെന്നതുമോര്‍ക്ക, നീ ചിരിക്കൂ
അരുണാധരി വന്നിടെന്റെ ചാരേ
കരയാനല്ല കരം ഗ്രഹിച്ചുകൊള്ളൂ.
വസന്തമാലിക.

അച്യുതാ, നിന്നെയിന്നീവിധം ഭക്തിയാല്‍
മെച്ചമായ് ബന്ധനം ചെയ്തു ഞാന്‍ ഹൃത്തടേ
പിച്ചവച്ചീടു നീയെന്‍ മനോവാടിയില്‍
കൊച്ചുകാല്‍പ്പാടിനാല്‍ ശുദ്ധമാമെന്‍ മനം !.
സ്രഗ്വിണി

 മാരവൈരി, തവ ഭൂഷകള്‍ കണ്ടാല്‍
ആരിലും പെരുകുമത്ഭുതപൂരം
ചാരമാര്‍ന്ന തനു,തോല്‍,തലതന്നില്‍
നാരി,നാഗമിവയെത്ര വിചിത്രം!
സ്വാഗത.

മധുരരസം നിറഞ്ഞുകവിയും പദങ്ങളെല്ലാം
നിരെനിരെയായ് നിരത്തിയിതുപോല്‍ രചിക്ക കാവ്യം
അതിലുണരും രസങ്ങളമൃതായ് നിനച്ചു ലോകര്‍
മദഭരിതം സ്വദിക്കുമതുതാന്‍ കവിക്കു മോദം.
വാണിനി

മിടുക്കുള്ളവള്‍ക്കാ കുടുക്കില്‍പ്പെടുത്താന്‍
വെടക്കാക്കിയെല്ലാമടിച്ചങ്ങെടുക്കാന്‍
കടക്കണ്ണുകൊണ്ടുള്ള തല്ലൊന്നവന്നായ്
കൊടുത്താല്‍മതീ,യാ ജളന്‍ തെല്ലതോര്‍ക്കാ.!
ഭുജംഗപ്രയാതം

ഒരുEnglish poem ഇങ്ങനെ രചിച്ചിട്ടു മലയാളം ലിപിയില്‍ ഇതുപോലെ എഴുതിയാല്‍
ചഞ്ചരീകാവലി വൃത്തത്തിലുള്ള ശ്ലോകമായി...(സംസ്കൃതവൃത്തത്തില്‍ ഇംഗ്ലീഷ്
പോയം)


Once upon a time when rooster had no tail then
suddenly God fixed a beautiful tail behind him
He was so glad when seen beautiful tail flourishing
He then said "you are so beautiful bird,come on, hai!"

വണ്‍സപ്പോണ്‍ ഏ ടൈം വെന്‍ റൂസ്റ്റര്‍ ഹാഡ് നോ ടെയില്‍ ദെന്‍
സഡന്‍ലീ ഗോഡ് ഫിക്സ്ഡേ ബ്യൂട്ടിഫുള്‍ റ്റേല്‍ ബിഹൈന്‍ഡ് ഹിം
ഹി വാസ് സോ ഗ്ലാഡ് വെന്‍ സീന്‍ ബ്യൂട്ടി ഒഫ് റ്റേല്‍ ഫ്ലറീഷിംഗ്
ഹി ദെന്‍ സെഡ് “യൂ ആര്‍ സോ ബ്യൂട്ടിഫുള്‍ ബേര്‍ഡ്, കമോണ്‍ ഹായ്!“

(ചഞ്ചരീകാവലി)

( യമം രം രം ഗം കേള്‍ ചഞ്ചരീകാവലിക്കു് )

 വസന്തം വന്നല്ലോ, പൂക്കളെങ്ങും നിരന്നൂ
മനസ്സില്‍ സന്തോഷപ്പൂക്കളും പൂത്തു നില്‍പ്പൂ
വരൂ,നാമൊന്നായീ പൂക്കളം തീര്‍ത്തിടേണം
വരുന്നൂ മാവേലിത്തമ്പുരാന്‍ കാണ്മതിന്നായ് !
(ചഞ്ചരീകാവലി)

        
ആരെന്‍ ജീവിതയാത്രതന്‍ വഴികളില്‍ ദീപംകണക്കുജ്ജ്വലം
നേരും നന്മയുമൊക്കെ നല്‍കി നിറവായ് നേരേ നയിച്ചെന്നുമേ
പാരില്‍ പാരമപാരപുണ്യവരമാം ‘മാതാപിതാക്കള്‍‍’ക്കു ഞാന്‍
ഈ രാഗാമൃതഗീതമാല്യമതുലം സ്നേഹത്തൊടര്‍പ്പിച്ചിടും
ശാര്‍ദ്ദൂലവിക്രീഡിതം

ആലേ,നീ തലതാഴ്ത്തിടേണ്ട,ചൊടിയായ് നിന്നീടു ,നിന്‍ താഴെയായ്
കൂലംകുത്തി ഗമിച്ചിടുന്നു  ചുഴിയും ചേറും കലര്‍ന്നുള്ളവള്‍
മാലോകര്‍ക്കവള്‍തന്റെ വന്യതയതാണേറ്റം പ്രിയം, വന്ദ്യനാം
ആലേ ,യോര്‍ക്കുക നിന്റെ ധന്യതയതിന്നുണ്ടാവുമോ പാരിതില്‍!
ശാര്‍ദ്ദൂലവിക്രീഡിതം

 ആരായാലുമൊരാലുകാണ്‍കെയടിയില്‍ തെല്ലൊന്നിരുന്നീടിലോ
സാരം ശാന്തി വരിച്ചിടും, മനമതില്‍ സൌഖ്യം വരും നിശ്ചയം
പാരില്‍ നല്ല മനുഷ്യരുണ്ടു സമമായാര്‍ക്കും തണല്‍ നല്‍കിടും
പാരം ഹൃദ്യതയേകിടുന്നവരെ നാം മാനിക്കിലോ ധന്യമാം!
ശാര്‍ദ്ദൂലവിക്രീഡിതം.

ഏറ്റം വിഭ്രമമോടെവന്നു നടയില്‍ കൈകൂപ്പിടും വ്യാധിതര്‍-
ക്കൂറ്റത്തോടെ സുരക്ഷയേ‌കിയഭയം നല്‍കുന്ന ഭദ്രേ,ശിവേ
നീറ്റും കഷ്‌ടത വന്നിടുന്ന സമയത്താലംബമാമംബികേ
ചോറ്റാനിക്കര വാണിടുന്ന കരുണാമൂര്‍ത്തേ! സദാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കേകേ,കാകളി,കൈരളീ,കുമുദിനീ കാവ്യപ്രമാണങ്ങളേ
പോകേണ്ടെന്നുടെ കാവ്യവേദി നിറവായ് നില്‍ക്കാന്‍ വരൂ കൃത്യമായ്
ആകാരം പരിപൂര്‍ണ്ണമായ് ശിഥിലമായ് തീര്‍ന്നിന്നു പേക്കോലമായ്
ഈ കാവ്യാംഗന കേണിടുന്നു,ശുഭമാം വൃത്തത്തില്‍ നിര്‍ത്തീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

 ഞാനോ ജ്ഞാനി,യറിഞ്ഞിടുന്നു സകലം കാര്യങ്ങളെന്നീവിധം
മാനംകെട്ടൊരു ചിന്തവന്നു നിറയും നേരത്തിതോര്‍ത്തീടണം
മാനങ്ങള്‍ക്കുമഗാധമാണു നിറവാം ജ്ഞാനം,സ്വയം ബോദ്ധ്യമായ്
മാനത്തോടെയറിഞ്ഞിടുന്നതതുതാന്‍ ജ്ഞാനം, ഫലം ശ്രേഷ്ഠമാം !.
ശാര്‍ദ്ദൂലവിക്രീഡിതം.

ഞാനോ വേണു,വൊരാളു ചുണ്ടില്‍ മൃദുവായ് വച്ചിട്ടു താളത്തില-
ങ്ങാനന്ദത്തൊടെയൂതിടുന്ന സമയം ഗാനം പൊഴിക്കുന്നവന്‍
നൂനം പൊള്ളയതായൊരെന്‍ തനുവിലീ നാദം നിറച്ചീശ്വരന്‍
മാനത്തോടെ ജഗത്തില്‍ വച്ചതു മഹാപുണ്യം, നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

പാടേ പാടുകള്‍ പാടുനോക്കി പടിവിട്ടീടുന്നനേരം മനം
പാടുന്നുണ്ടു പദങ്ങള്‍ പയ്യെ,യതിനാല്‍ പാടൊക്കെ മാഞ്ഞൂ സഖേ!
പാടേ പാടിയ പാട്ടിലൊക്കെ ദുരിതം വായ്ക്കുന്നുവെന്നാകിലോ
പാടേയൊക്കെ മറന്നിടൂ, പുതിയ ഗാനം പാടിടാം വന്നിടൂ.
ശാര്‍ദ്ദൂലവിക്രീഡിതം

പൂച്ചും ജന്തുവതാണു ‘പൂച്ച‘,യതുപോല്‍ നത്തുന്നതോ ‘നത്തു‘താന്‍
കപ്പല്‍തന്നിലിറങ്ങി 'കപ്പ',യതിനോ ടൊപ്പത്തില്‍ 'കപ്പയ്ക്ക'യും
സന്ധിക്കുന്നതു ‘സന്ധ‘ തന്നെ,യതില്‍നിന്നുണ്ടായിയീ ‘ചന്ത‘യും
‘അപ്പം‘ കല്ലിലുമപ്പുമല്ലൊ,യിവിധം വാക്കിന്റെയര്‍ത്ഥം സഖേ.
ശാര്‍ദ്ദൂലവിക്രീഡിതം.
(പൂച്ചുക=മാന്തുക;നത്തുക=ഇടയ്ക്കിടയ്ക്കു മൂളുക;കപ്പയ്ക്ക=പപ്പയ
സന്ധിക്കുക=ഒത്തുകൂടുക;അപ്പുക=പറ്റിപ്പിടിക്കുക
)

ഭീഷ്മന്‍ ‍,ഭൂതഗണാധിപന്‍ ‍, ഫണിധരന്‍ ‍, നേര്‍ഫാലനേത്രന്‍ ‍, ഭവന്‍
ശിഷ്ടന്മാര്‍ക്കഭിരക്ഷകന്‍ ‍, കനിവെഴാ ദുഷ്ടര്‍ക്കു സംഹാരകന്‍
ശീദ്യം വാഹനമായവന്‍ ‍‍, സകലസൃഷ്ടിക്കും ശിവം നല്‍കുവോന്‍
ഹൃദ്യം നല്‍‌വരമേകണം,പുരഹരാ പാദം നമിക്കുന്നു ഞാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

മാനത്തമ്പിളി മെല്ലെയാ മികവെഴും സൌവര്‍ണ്ണമുത്തൊക്കെയി-
ന്നാനന്ദത്തൊടു ചേര്‍ത്തെടുത്തു പതിയേ നൂലില്‍ കൊരുത്തീടവേ
പിന്നിപ്പോയൊരു നൂലില്‍നിന്നു ചിതറീ മുത്തൊക്കെയാമുഗ്ദ്ധമായ്
മുന്നില്‍ത്തന്നെ നിരന്നിടുന്നു,നിശയില്‍ മിന്നുന്നു താരങ്ങളായ്!
ശാര്‍ദ്ദൂലവിക്രീഡിതം

മെത്തും മുഗ്ദ്ധതയാര്‍ന്ന ശുദ്ധകവിതാമുത്തുക്കളൊക്കുന്നപോല്‍
ഉത്സാഹത്തൊടു മത്സരിച്ചു നിരയായ് തീര്‍ക്കേണമെന്നോര്‍ത്തു ഞാന്‍
യുക്തം വാക്കുകള്‍ കോര്‍ത്തെടുത്തു നിറവാം ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തം മൌക്തികശോഭചേര്‍ത്തു സവിധേ വയ്ക്കുന്നു ചാര്‍ത്തീടുവാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

വന്ദ്യന്‍ വ്യാസമുനീന്ദ്രനന്നു ജയതന്‍ ശ്ലോകങ്ങള്‍ ചൊല്ലീടവേ
ദന്തംകൊണ്ടവയൊന്നിനൊന്നു തുടരേയാലേഖനം ചെയ്തപോല്‍
മാന്ദ്യം തെല്ലുവരാതെതന്നെ വരമാം ശ്ലോകങ്ങളെന്‍ ഹൃത്തിലായ്
സ്പന്ദിച്ചീടുവതിന്നു നിന്റെ വരമേകേണം, ഗണേശാ സദാ
ശാര്‍ദ്ദൂലവിക്രീഡിതം

വയ്ക്കാമീവിധമൊക്കെയെന്നു മധുരം ചൊല്ലീട്ടു നീ ഹൃദ്യമായ്
വച്ചൂ കൈകളിവന്റെ കൈയിലതിനാല്‍ പെട്ടൂ,മഹാകഷ്ടമായ്
വായ്ക്കും കഷ്ടതകൊണ്ടു തന്നെ വലയുന്നിന്നീവിധം ഞാനിതാ
വയ്ക്കുന്നെന്നുടെ കൈകളെന്റെ തലയില്‍, നീയൊന്നു പോയീടുമോ?
ശാര്‍ദ്ദൂലവിക്രീഡിതം

വീണാപാണിയുണര്‍ന്നിടെന്റെ തുണയായ് വാണീടണം പൂര്‍ണ്ണമെന്‍
പാണിദ്വന്ദമണച്ചിടുന്നിതിണയായ് ചേണാര്‍ന്ന പാദങ്ങളില്‍
ഏണാങ്കാനനശോഭ ഭംഗമിയലാതാതങ്കമെന്യേ മുദാ
കാണാകേണമെനിക്കു കാവ്യമുണരാന്‍ , വാണീ വണങ്ങുന്നു ഞാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

അമ്പത്തൊന്നക്ഷരങ്ങള്‍ നിരനിരനിരയായ് വൃത്തിയായ് വൃത്തമായ് ഞാന്‍
വമ്പത്തംചേര്‍ന്നമട്ടില്‍ കവിതയില്‍ സുമമായ് കോര്‍ത്തിടാനോര്‍ത്തിടുമ്പോള്‍
അന്‍‌പൊത്തെന്‍ ഹൃത്തില്‍ മെത്തും ചൊടിയൊടെയുടനേ വന്നിടൂ സ്രഗ്ദ്ധരേ നീ
ഇമ്പത്തോടൊത്ത വര്‍ണ്ണപ്പൊലിമയില്‍ മിഴിവായ് മിന്നിടൂ, വൃത്തമുഗ്ദ്ധേ !
സ്രഗ്ദ്ധര

‘അര്‍ജന്റീനയ്ക്കു സപ്പോര്‍ട് ‘ പലരിവിടിതുപോല്‍ കാത്തുനില്‍ക്കുന്നു,വെന്നാല്‍
അര്‍ജന്റായൊന്നു ചൊല്ലാമിവനതുഹിതമാണാ ജയം വന്നിടേണം
അര്‍ജന്റാകാതെയെന്നും കളികളിതുവിധം കാണു, ഫൈനല്‍ വരട്ടേ
അര്‍ജന്റീനയ്ക്കു ഞാനാ വിജയമരുളിടും,തെറ്റിയാല്‍ പോട്ടെ,പോട്ടേ.
സ്രഗ്ദ്ധര.

ആനന്ദത്തില്‍ നിലമ്പൂരിതുവിധമിരുനാള്‍ കൂടിയാഘോഷമായി-
ട്ടൂനം തട്ടാതെ നമ്മള്‍ കളി,ചിരി,കവിതാ,ശ്ലോകമാലാപമെല്ലാം
വേണുംവണ്ണം നടത്തിപ്പിരിയുമളവിലെന്‍ ചിത്തമോതുന്നു ” മോദം
നീണാള്‍ വാഴട്ടെ,ഹൃദ്യസ്‌മരണകളിനിയും പൂത്തുനില്‍ക്കട്ടെ ഹൃത്തില്‍“.
സ്രഗ്ദ്ധര.

ഓടും നാടാകെ വോട്ടിന്നിരവുപകലു,മെ ന്താകിലും കാലുനക്കും
നേടും കാമിച്ചതെല്ലാമതിനു നവനവം സൂത്രമെല്ലാമെടുക്കും
തേടും പിന്നീടു കേസിന്‍പിടിയിലമരവേ ജാമ്യ,മീ മട്ടിലായി-
ക്കൂടും തോല്‍ക്കട്ടിയോര്‍ത്താല്‍ "മനുജനുപിറകില്‍ത്തന്നെ കണ്ടാമൃഗങ്ങള്‍"
സ്രഗ്ദ്ധര.(സമസ്യാപൂരണം)

ഓണത്തിന്‍ നാളിതില്‍ ഹാ! ചനുചനെയുതിരുന്നീ മഴച്ചാറ്റലില്‍ ഞാന്‍
കാണുന്നുണ്ടിത്രമാത്രം നിനവുകള്‍ നനയും പൂക്കള്‍തന്‍ ഹാസ്യഭാവം
വേണുംവണ്ണം നിരന്നിട്ടലസമലസമീ പൂക്കളോതുന്നതെന്താ-
“ണോണപ്പൂത്തുമ്പി,യോണക്കളികളിവ മഴച്ചാറ്റലില്‍ മുങ്ങി,കഷ്ടം!“
സ്രഗ്ദ്ധര.

നേരേ താരങ്ങള്‍ വിണ്ണില്‍ തെളുതെളെവിരിയുംനേരമാരമ്യമായി
താരാനാഥന്‍ പൊഴിച്ചുള്ളമൃതകിരണമാം വര്‍ഷമെങ്ങും പതിക്കേ
പാരം പ്രേമിക്കപാരം പ്രമഥവിരഹമാം തീ തപം ചേര്‍പ്പു, കഷ്ടം!
ക്രൂരം വൈരുദ്ധ്യ,മാര്‍ക്കും വിരഹമെരിയവേ വര്‍ഷമേകില്ല ഹര്‍ഷം.
സ്രഗ്ദ്ധര

പൊന്നിന്‍‌ചിങ്ങം പിറന്നൂ, നിരനിരനിരയായ് പൂക്കളെങ്ങും നിരന്നൂ
മന്നില്‍ മര്‍ത്ത്യര്‍ക്കു ഹൃത്തില്‍ മധുരമധുരമാം ഭാവമാകേ നിറഞ്ഞൂ
ഇന്നിന്‍ സൌഭാഗ്യപൂരം കുസുമതതിയുണര്‍‌ത്തീടുമീ മട്ടിലെന്നും
മിന്നട്ടേ പുഷ്ടിയോടേ, ശുഭമൊരു നവവര്‍ഷം നമുക്കെത്തിടട്ടേ!
സ്രഗ്ദ്ധര.

രാമന്മാര്‍ മൂന്നുപേരീ ധരണിയിലടരാടാന്‍ ‍,ഹലം കൈയിലേന്താന്‍
നേരേ മര്‍ത്ത്യന്റെ ജന്മം ഭുവിയില്‍ ദുരിതമായ് തീര്‍ന്ന കാര്യം കഥിക്കാന്‍
നേരേ വന്നിന്നു മുന്നില്‍ തെളിയെ,യിവരിലേ രാമനേതാണഭംഗം
നേരേ പാരില്‍ ചരിക്കാന്‍ മഹിതമഹിതമാം മാതൃകാരൂപ,മോര്‍പ്പൂ !
സ്രഗ്ദ്ധര

വിദ്വാന്മാര്‍ വൃത്തഭംഗ്യാ വിരവൊടെ വടിവില്‍ ശ്ലോകമെല്ലാം നിരത്തേ
ഉദ്യോഗത്തോടെ ഞാനാ സഭകളിലധികം ശ്രദ്ധയോടെത്തിടുമ്പോള്‍
ഖദ്യോതംപോലെ മിന്നിത്തെളിയുമവയിലെന്‍ ചിത്തമാര്‍ക്കും പ്രമോദം
സദ്യോഗംതന്നെ,പുണ്യം!, പെരുമയിലുയരട്ടക്ഷരശ്ലോകരംഗം.
സ്രഗ്ദ്ധര    
                                                                                                    
സീതാനാഥം, സുരേശം, സുരവരനമിതം, സൂര്യവംശപ്രശസ്തം
സാകേതാധീശമാര്യം സകലമുനിഹൃദന്തസ്ഥിതം,ഭക്തവത്സം
ഭൂതാധീശാദിവന്ദ്യം , ഭവഭയമഖിലം ഭസ്മമാക്കും ഭവേശം
മായാതെന്‍ മാനസത്തില്‍ മരുവണമനിശം മാപതീശം ഭജേഹം.
സ്രഗ്ദ്ധര
            
ഊനം വരാതെ മമ നാവില്‍ വസിച്ചു നിറവായുള്ള വര്‍ണ്ണമതുലം
മാനങ്ങളോടെയുണരാന്‍ വാണി നിന്റെ വരദാനം കൊതിപ്പിതിവനും
സൂനങ്ങള്‍പോലെയവ നിന്‍‌പാദപൂജകളിലെന്നര്‍ഘ്യമായി നിതരാം
ഗാനങ്ങളായി തിരുനാമങ്ങളെന്നുമകതാരില്‍ കവിഞ്ഞൊഴുകണേ.
മത്തേഭം.(സമസ്യാപൂരണം)

**********************************************

No comments:

Post a Comment