Sunday, June 18, 2017

ശ്ലോകമാധുരി.57

ശ്ലോകമാധുരി.57.

ഭരണമധിക ഭോഷ്ക്കെന്നു കണ്ടിട്ടൊരാള്‍
പദവിയുടനെ വിട്ടിട്ടു വന്നല്ലൊ ഹാ!
ത്വരിതഗതിയില്‍ കൈക്കൊണ്ട കാര്യങ്ങളാല്‍
ജനതയവനെ നന്ദിപ്പു ഹൃദ്യം സഖേ!

വിദ്യുത്ത്

സാരമായഹികളൊത്തുചേരിലും
സാരമായ പരിതാപമില്ല കേള്‍
സാരമായ പരിരക്ഷയോടവന്‍
സാരമായിവളെ വേട്ടതില്ലയൊ!
രഥോദ്ധത.

“ഒരുതരത്തിലുമീ ഭരണം സുഖം
തരുകയില്ല” നിനയ്ക്കരുതാരുമേ
പെരുമയൊക്കെ ജനത്തിനു നല്‍കിടും
ഭരണമാണു നമുക്കു ചിതം സഖേ!

വറുതിവന്നിടുമാ സമയം സ്വയം-
പിറുപിറുത്തു  നടപ്പതു മൌഢ്യമാം
കരുതലോടതു തീര്‍പ്പതിനൊക്കെ സം-
ഭരണമാണു നമുക്കുചിതം സഖേ!

പെരിയസൌഖ്യമെനിക്കു വരാന്‍ നിന-
ച്ചുരുവിടുന്നതു മോഹനരാഗമോ?
പരമഭക്തിയെഴുന്നൊരു ശങ്കരാ-
ഭരണമാണു നമുക്കു ചിതം സഖേ!
ദ്രുതവിളംബിതം-സമസ്യാപൂരണങ്ങള്‍

നിറവെഴും ഫലമൂലമതൊക്കെയും
തിറമൊടേ തവപൂജയില്‍ വച്ചിടാം
കുറവെതും പറയൊല്ല ഗണാധിപാ
ഉറവൊടേ തരണം ശരണം സദാ
ദ്രുതവിളംബിതം

പുതിയ കാവ്യസരിത്തിലൊരിക്കല്‍ ഞാന്‍
പെരിയമോഹമൊടേ മുഴുകീ വൃഥാ
ഒരു തരിക്കു സുഖം ലഭിയാഞ്ഞു ഞാന്‍
കരയിലേറിയിരുന്നു വിമൂഢനായ്!
ദ്രുതവിളംബിതം.

എള്ളോളം കൊതിയിനി നിന്‍ മനസ്സിലുണ്ടോ
കള്ളക്കണ്ണൊരു നിമിഷം തുറക്കു കണ്ണാ!
വെണ്ണയ്ക്കായ് കളിചിരിയോടടുത്തുവന്നാല്‍
ഉണ്ണാനായുടനെ തരാം കടഞ്ഞ വെണ്ണ.
പ്രഹര്‍ഷിണി

 പാടാം ഞാന്‍ മധുരതരം നിനക്കുവേണ്ടി
കൂടേ നീ വരുക സഖീയതെന്റെ മോഹം
ആടാനായ്  മമഹൃദയേയിടം തരാം ഞാന്‍
വാടാതേയൊരു നടനം നടത്തുമോ നീ?‍.
പ്രഹര്‍ഷിണി

കൂരമ്പുപോലെ പലകാര്യമുരച്ചശേഷം
താരമ്പുപോലെയരികത്തു വരുന്നു, കഷ്ടം!
ആ രംഭതന്റെ പരിരംഭണവിദ്യയെന്നില്‍
ആരംഭമാക്കി ഘൃണ,യെങ്ങിനെ ചൊല്‍‌വതീ ഞാന്‍!
വസന്തതിലകം.

തനിച്ചിരുന്നു ഞാന്‍ വരച്ചുവച്ച ചിത്രമൊക്കെയും
നിനച്ചിടാതെടുത്തുകൊണ്ടുപോയിയെന്റെ കൂട്ടുകാര്‍
എനിക്കതെത്ര ധന്യമായിയെന്നുതന്നെ തോന്നിലും
പനിച്ചുനില്‍പ്പു ഭാര്യ ” കാശുവേണ്ടെ ചിത്രമൊന്നിനും ?
പഞ്ചചാമരം.

മയത്തിലൊന്നു ചൊല്ലിടട്ടെനിക്കു നിന്‍ മുഖത്തിനേ
വിയത്തിലുള്ള ചന്ദ്രനോടു തുല്യമോതുവാന്‍ ഭ്രമം
ഭയപ്പെടേണ്ടതിങ്കല്‍‌വീണൊരാ ചുരുള്‍മുടിപ്രഭ
യ്ക്കുയര്‍ന്നുവന്നു തിങ്കള്‍തന്‍ കളങ്കശോഭ തുല്യമായ്!
പഞ്ചചാമരം.

ആ പെണ്ണെത്ര സുഖം തരുന്നതുപറഞ്ഞാലോ മഹാശുണ്ഠിയില്‍
താപംപൂണ്ടു തുടുത്തിടുന്നൊരുവളെന്‍ ചാരത്തിരിപ്പുണ്ടു ഹേ!
ആപാദം തഴുകിത്തലോടി മയമായെല്ലാംമറക്കുന്നപോല്‍
ആ പെണ്ണെന്നെയുറക്കിടുന്നവളുതാനെന്‍ നിദ്ര,യെന്‍ പ്രേയസി.

ശാര്‍ദ്ദൂലവിക്രീഡിതം

ഉല്ലാസത്തൊടു പുഞ്ചിരിച്ചു വിടരും വര്‍ണ്ണപ്രസൂനങ്ങളേ
മെല്ലേയെന്റെ മനസ്സിലുള്ള കവിത യ്ക്കേകീടുകുജ്ജീവനം
ഇല്ലാ മറ്റൊരു മാര്‍ഗ്ഗമിന്നുചിതമായ് കാണുന്നു ഞാന്‍ പൂര്‍ണ്ണമായ്
സല്ലീനം കരളിന്നു തോഷമിയലും കാവ്യം രചിച്ചീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

എന്താണെന്റെ മനസ്സിനിത്രയധികം ഭാരം വരുന്നെന്നു ഞാ-
നന്തംവിട്ടു തിരഞ്ഞു,കണ്ടു,ചെറുതല്ലല്ലോ,യതിന്‍ കാരണം
പൊന്തിപ്പൊന്തി നുരഞ്ഞുപൊന്തി നെടുനാളുണ്ടായ തണ്ടാണു ഹേ!
ബന്ധംവിട്ടതൊഴിക്കണം, വഴി നിനച്ചയ്യാ! നടപ്പാണു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

“എന്തിന്നന്യരെയാശ്രയിപ്പതിതുപോല്‍“എന്നോതിടും മട്ടിലായ്
മിന്നും തുള്ളിവെളിച്ചമോടെയിരുളില്‍ മിന്നാമിനുങ്ങെത്തവേ
ചിന്തിക്കെത്രയുയര്‍ന്ന ചിന്ത,യിതുപോല്‍ നിസ്സാരരാം ജീവികള്‍
മിന്നിച്ചിന്നു പറന്നിടുന്നു,മനുജര്‍ക്കെല്ലാമിതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം

എന്നും നാവിലിതേവിധത്തിലൊളിയായ് വന്നീടു, വര്‍ണ്ണാത്മികേ!
മിന്നും നിന്‍‌മണിവീണതന്നിലുണരും വര്‍ണ്ണങ്ങളര്‍ത്ഥിപ്പു ഞാന്‍
ഒന്നായ് സര്‍വ്വവരാക്ഷരങ്ങള്‍ വരമായെന്‍ നാവിലേറ്റീടുകില്‍
മന്നില്‍ മറ്റൊരു സൌഭഗം മഹിതമായ് തോന്നില്ലതിന്‍ തുല്യമായ് !
ശാര്‍ദ്ദൂലവിക്രീഡിതം.

 ഒന്നാര്‍ക്കും പറയാമുറച്ചു ഗണിതപ്രശ്നത്തില്‍ വൈഷമ്യമായ്
വന്നൂ പൂജ്യ,മതിന്റെ മൂല്യമവിതര്‍ക്കം ചൊല്ലിയീ ഭാരതം
മിന്നും വൈഭവമാര്‍ന്നുയര്‍ത്തിയിതുപോല്‍ ശാസ്ത്രീയതത്ത്വങ്ങള്‍ ഹാ!
ഇന്നീബ്‌ഭാരതഭൂമിതന്നെയുലകിന്നാധാരമെന്നോര്‍ക്ക നാം.
ശാര്‍ദ്ദൂലവിക്രീഡിതം-സമസ്യാപൂരണം

കാലന്‍ വന്നു”കണക്കു തീര്‍ന്നു,വരു നീ”യെന്നൊന്നു ചൊല്ലുമ്പൊഴെന്‍
കാലില്‍ ചേര്‍ത്തവനിട്ടൊരാ കയറുടന്‍ മാറ്റീട്ടുറച്ചോടി ഞാന്‍
കാലാരീ,തവ പാദപങ്കജമണഞ്ഞീടുന്ന നേരം ജവം
കാലന്‍ തന്നുടെ നേര്‍ക്കു തീമിഴി തുറന്നിട്ടെന്നെ രക്ഷിക്കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.

മറ്റുള്ളോരുടെ സൃഷ്ടികള്‍ ദിവസവും വായിക്കണം,പിന്നെയോ
കുറ്റം കണ്ടു പിടിക്കണം,പ്രകരണം ചൊല്ലിത്തകര്‍ത്തീടണം
ഏറ്റം പണ്ഡിതവര്യനായപടിയീ വേഷം ധരിക്കുമ്പൊഴാ-
ണൂറ്റം കൊള്‍വതു ’ഞാന‘താണു സഹതാപാര്‍ഹം, ധരിക്കില്ല ഞാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
.
പയ്യാരംപറയാന്‍പെരുത്തു പിശകായ് പാത്തും പതുങ്ങീമവള്‍
പയ്യെപ്പയ്യെയടുത്തിടുന്നു,പുറമേ പോകാന്‍ പറഞ്ഞാല്‍, പെടും !
പണ്ടീ പെണ്‍കൊടി പാട്ടുപാടിയിതുപോല്‍ പ്രേമത്തൊടെത്തീടവേ
പ്രാമാണ്യത്തൊടു ’പോടി’ യെന്നു പറകേ പുക്കാറിലായോര്‍പ്പു ഞാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
വന്നെത്തുന്നൊരു പാട്ടുകാരി ദിവസം തോറും മുറിക്കുള്ളിലായ്
പന്നപ്പാട്ടുകള്‍ പാടിടുന്നു ചെവിയില്‍ ശല്യപ്പെടുത്തും വിധം
എന്നാലൊക്കെ സഹിച്ചിടുന്നു,കൊതുക ല്ലേ,യെന്നു ചിന്തിക്കവേ-
തന്നേ കൊമ്പുകളാഴ്ത്തിടുന്നു,സഹിയാ, തല്ലേണ്ടതല്ലേ സഖേ !
ശാര്‍ദ്ദൂലവിക്രീഡിതം.

ഗണപതിതന്നുടെ പാദം പണിവതു മന്നില്‍ മനുജനു പുണ്യം
വരഗുണമോദകനേദ്യം കരുതുകിലെത്തുന്നവനതിമോദം
ദുരിതമതൊക്കെയുമോതാമവനുടനെല്ലാം പരിഹൃതമാക്കും
നരനു വരുന്നൊരു വിഘ്നം തടയുവതിന്നായ് തുണയവനൊന്നേ!
നൃപതിലലാമം(ലലാമം)

 ചേലോലും ശ്ലോകമെല്ലാം സുമസമനിറവില്‍ പൂര്‍ണ്ണമാം വര്‍ണ്ണഭംഗ്യാ
ആലോലം പൂത്തുനില്‍പ്പൂ നിരെനിരെയിതുപോലെന്തു ഭാഗ്യം നമുക്കും!
താലോലം ചെയ്തിടാനായിവിടെയിടെയിലൊന്നെത്തിടൂ,ചൊല്ലിനോക്കില്‍
മാലോലും ഹൃത്തിലാര്‍ക്കും സുഖകരമമൃതാനന്ദമെന്നോര്‍ക്ക നമ്മള്‍.
സ്രഗ്ദ്ധര.

നീളേനീളേ പശുക്കള്‍ നിരനിരനിരയായ് വന്നിതമ്പാടി തന്നില്‍
കാലേകാലേ നടന്നാ മഹിതമഹിതമാം വേണുഗാനം ശ്രവിപ്പൂ
ചാലേചാലേയവയ്ക്കായ് തെരുതെരെ മധുരം വംശിനാദം പൊഴിക്കും
മേലേമേലേ മഴക്കാറുടലുടയ മറക്കാതലേ കൈതൊഴുന്നേന്‍ .
സ്രഗ്ദ്ധര--സമസ്യാപൂരണം

ഭാഷയ്ക്കേറ്റം മഹത്ത്വം തരുമൊരു ചടുലം പ്രാസരീതിക്കുവേണ്ടീ-
ട്ടീഷല്‍കൂടാത്തവണ്ണം കവികളൊരു വിഭാഗത്തിലൊത്തുള്ള നാളില്‍
ദൂഷ്യംകൂടാതെതന്നേയതിനെ ചതുരമാം മട്ടിലേറ്റീട്ടു വേറേ
ഭാഷാരീതിക്കുവേണ്ടിപ്പൊരുതിയ തിരുമേനിക്കു കൈ കൂപ്പിടുന്നേന്‍.
സ്രഗ്ദ്ധര.

വാതില്‍ ഞാന്‍ തെല്ലടയ്ക്കാം, പലരിനിയിതിലേ വന്നിടും,ചെന്നിടല്ലേ
പാതിക്കണ്‍ നീയടച്ചോ, യിനിയൊരു ചലനം കാട്ടൊലാ,കട്ടിലേറൂ
“വാ തിന്നാ“ നെന്നു ചൊല്ലും വ്രജയുവതികള്‍ ഹാ! സൊല്ല, കില്ലില്ലതെല്ലും
കാതില്‍ ഞാന്‍ ചൊല്‍‌വതൊന്നേ, “ചതുരത പെരുകും കണ്ണ നീ കണ്ണടയ്‌ക്കൂ!“ .
സ്രഗ്ദ്ധര.( ശങ്കുണ്ണിപ്രാസം)

ശ്രീയോടേ ശ്രീലകത്തില്‍ ചെറുചെറുകവിതക്കമ്പമോടിമ്പമൊത്തെന്‍
ശ്രീയേറും ഭാര്യ,പേരോ സരള, സരളമായ് വാഴ്‌വു ഞാന്‍ കോട്ടയത്തും
ശ്രീമാതിന്‍ ദാനമാംമട്ടിവനു സുതകളോ മൂന്നുപേര്‍,ഭര്‍ത്തൃയുക്തര്‍
ശ്രീമത്തില്‍ ജാതനാം ഞാനിവനു കവിതതന്‍വൃഷ്ടി സൃഷ്ടിക്കയിഷ്ടം.
(ശ്രീമത്തു് = ഭാഗ്യം,ഇടവമാസം.)
സ്രഗ്ദ്ധര.


അണഞ്ഞീടാമാര്‍ക്കും ശിവപദമതില്‍ പവിത്ര സുമം സമം
തുണച്ചേകും ദേവന്‍ മഹിതസുകൃതം വരങ്ങളമൂല്യമായ്
ഉണര്‍വ്വോടെത്തീടൂ വിമലമനമോടതാണു മഹേശ്വര-
ന്നിണക്കം വന്നീടാന്‍ പ്രഥമഗുണമായ് മനസ്സിലതോര്‍ക്ക നാം.
മകരന്ദിക .

ആളിതാരു മുതുകാളതന്റെ മുതുകില്‍ കരേറി വിലസുന്നവന്‍
ആളിടുന്ന തിരുനോട്ടമിട്ടു കുസുമാസ്ത്രഗാത്രവുമെരിച്ചവന്‍
ആളിയായി പദപൂജചെയ്ത ഗിരിജയ്ക്കു പാതിയുടലേകിയോന്‍
ആളിടുന്നു ജഗദീശനായി സകലര്‍ക്കുമേ വരദരൂപനായ് !
കുസുമമഞ്ജരി.
                                   
‘ദര്‍പ്പമൊക്കെയൊടുങ്ങി വന്‍ശരലബ്ധിയൊക്കുവതിന്നു,ക-
ന്ദര്‍പ്പവൈരി കനിഞ്ഞു നല്‍വരമത്ര നല്‍കണമോര്‍ക്ക നീ”
ഇപ്രകാരമുരച്ചൊരാ ഗിരിജയ്ക്കു രോഷമടങ്ങുവാന്‍
ക്ഷിപ്രമര്‍ജ്ജുനനാ പദങ്ങളില്‍ വീണിതെത്ര വിദഗ്ദ്ധമായ് !.
മല്ലിക

കരിമുകിലെല്ലാം നിരയായ് നില്‍ക്കവെ കിളിമകളവരൊടുരച്ചൂ
“കനിവൊടു നിങ്ങള്‍ പൊഴിയില്ലേയുടനതിനിനിയലസത വേണ്ടാ
പൊരിവെയിലേറ്റീ ക്ഷിതി ചൂടായതുമറിയുകയതു സഹിയാതേ
ജനതതിയെല്ലാം പലതും ചെയ്കിലുമൊരു ഫലമതിനു വരില്ലാ“.
ലക്ഷ്മി
**********************************
***********

No comments:

Post a Comment