Saturday, June 24, 2017

ശ്ലോകമാധുരി.61

ശ്ലോകമാധുരി.61

വാണീദേവീ,യടിയനു മുന്നില്‍
കാണാകേണം നിറവൊടെയെന്നും
വാണീടേണം മമ ഹൃദയത്തില്‍
ചേണാര്‍ന്നീടും പദമലര്‍ കൂപ്പാം
(മത്ത)
വൃത്തംചാര്‍ത്തും കവിത രചിക്കാന്‍
എത്തുന്നോര്‍ക്കീ കഴിവുകള്‍ നേടാം
നിത്യം വന്നീ രചനകള്‍ നോക്കാം
ഒക്കുംവണ്ണം കവിത രചിക്കാം.
(മത്ത)

ചിരിയോടരികില്‍ വരു നീ കവിതേ
എരിയും കരളില്‍ മധുരം പകരൂ
പിരിയാതിനി നീ മലര്‍മഞ്ജരിയായ്
വിരിയെന്‍ ഹൃദയേ നിറവായമലേ!
(തോടകം)

മാരുതേശസുതനാമജപത്താല്‍
ക്രൂരനാം ശനിയെ മാറ്റി നിറുത്താം
പാരിലീ ദുരിതമാറ്റുവതിന്നായ്
മാരുതീസവിധമാര്‍ന്നു ഭജിക്കൂ
(സ്വാഗത)
സൌമ്യമായി ‘തിരുവാറ്റ’യില്‍ വാഴും
രാമദേവനിവനേക വരങ്ങള്‍
ആമയങ്ങളൊരു മാത്ര കുരുത്താല്‍
താമസിക്കരുതെരിക്ക,സമൂലം
(സ്വാഗത)
ബുദ്ധിമുട്ടിയവിടെത്തി നടയ്ക്കല്‍
ഭക്തിയോടെ കരമൊന്നു തൊഴുമ്പോള്‍
ശ്രദ്ധയോടെ വിപിനാം‌ധുനിദേവീ
വൃദ്ധിയൊക്കെ വരമായിവനേകൂ.
(വിപിനാംധുനി = കാടാമ്പുഴ )
(സ്വാഗത)
വേണമീ ധരയിലിന്നു സുധര്‍മ്മം
വാണുകാണുവതിനായൊരു ദൈവം
പാണിയില്‍ പരശുവേന്തി വിളങ്ങും
രേണുകാതനുജ,നീ തുണ ചെയ്ക.
(സ്വാഗത)
ചുണ്ടിലുള്ള മൃദുഹാസമതൊപ്പം
കണ്ടിടുന്നു കുസൃതിത്തരമല്പം
വേണ്ടപോലെ തരുവേന്‍ നറുവെണ്ണ
തണ്ടു വേണ്ട,വരു നീ മണിവര്‍ണ്ണാ!
(സ്വാഗത)

കാപ്പിക്കു കാലത്തു ലഭിച്ചതെന്തേ?
അപ്പാടെ നാകം സുഖമാര്‍ക്കു നല്കും?
നല്പുള്ള രാഗങ്ങളൊടെന്തു തോന്നും?
ചപ്പാത്തി,ദേവേന്ദ്രനു,മിഷ്ടമാകും.
(ഇന്ദ്രവജ്ര--സമസ്യാപൂരണം )
.ഗീതങ്ങള്‍ പാടാം തവ മുന്നിലെന്നും
ശ്രീ താവിടും നല്ല പദങ്ങളാലെ
മാതംഗകന്യേ! മമ ജീവിതത്തില്‍
നീ തന്നെയെന്നും തുണയേകിടേണം..
(ഇന്ദ്രവജ്ര-സമസ്യാപൂരണം )
വാതത്തിനാലേ വ്യഥകൂടിടുന്നു
വാതാലയേശാ! കരുണാകരാ, നീ
വാതംശമിപ്പിച്ച ചരിത്രമോര്‍പ്പൂ,
നീതന്നെയെന്നും തുണയേകിടേണം
(ഇന്ദ്രവജ്ര-സമസ്യാപൂരണം )

കരത്തില്‍ ശൂലം,ഫണിയോ ഗളത്തില്‍
കരുത്തനാം കാളയതാണു യാനം
എരിച്ചിടും നേത്രമടുത്തൊരാറും
ചരിത്രമെന്തത്ഭുതമെന്‍ പുരാരേ!
(ഉപേന്ദ്രവജ്ര )
കരത്തിലെത്തുന്നതരത്തില്‍ വെക്കം
തിരിച്ചുതെന്നുന്ന വരാലിനേ ഹാ!
പെരുത്ത സൂത്രത്തൊടു കൈക്കലാക്കി
പിടിച്ചുകൂട്ടാനെവനും ഞെരുക്കം.
(ഉപേന്ദ്രവജ്ര--സമസ്യാപൂരണം)

ഓരോ വിഷാദങ്ങള്‍ വരുന്നനേര-
ത്തൊരാശ്രയം  രാമപദങ്ങള്‍ മാത്രം
ശ്രീരാമചന്ദ്രാ,തവ പാദപദ്മം
തരുന്നിതാനന്ദ,മതെന്റെ പുണ്യം!
(ആഖ്യാനകി )
ആറാണു മാതാക്കള്‍ നിനക്കു പോരേ !
ഹരന്റെ സന്താനമതെന്ന പേരും
മാറാതെ വിഘ്നേശ്വരനോടു പോരില്‍
വിരണ്ടുവോ, നീ പഴനിക്കു പോരേ.
(ആഖ്യാനകി)

ദിവ്യമായ വരജാലമൊക്കെയും
നവ്യമായിവനുമൊന്നു കിട്ടുകില്‍
അവ്യപേതഗുണപൂര്‍ണ്ണശോഭയില്‍
കാവ്യമെത്ര രസമാക്കി മാറ്റിടാം
(രഥോദ്ധത--സമസ്യാപൂരണം)

.
.ശ്രീദേ, കാളീ, പോര്‍ക്കലീ, നിന്റെ പാദം
ചേരാന്‍ വേണം പാരില്‍ സൌഭാഗ്യമാര്‍ക്കും
മാതേ ! നീയെന്‍ പ്രാര്‍ത്ഥനയ്ക്കൊത്തവണ്ണം
നേരേ നല്കൂ നല്ല കാലം നിതാന്തം.
(ശാലിനി )

മഹാദേവ, നിന്നേ ഭജിച്ചീടുകില്‍
മഹാഭാഗ്യമാര്‍ക്കും വരും, നിശ്ചയം !
മഹത്തായ നിന്‍ പാദപദ്മങ്ങള്‍ ഞാന്‍
മഹാധന്യമായ് ഹൃത്തില്‍ വയ്പ്പൂ സദാ
 (കുമാരി )

ഇനിയെന്റെ വിയോഗിനീ വരൂ
ശിവനും വിഷ്ണുവുമെത്തിയൊത്തിതാ
അവരേയൊരുമിച്ചു വാഴ്ത്തുവാന്‍
സുമുഖീ വന്നിടു, കാത്തിടുന്നിവര്‍
(വിയോഗിനി)

ഗമയായി വസന്തമാലികയ്ക്കും
ഗുരുവോടൊത്ത വിയോഗിനീമഹത്ത്വം
ഇതുപോലൊരു യോഗമൊത്തുവന്നാല്‍
പലരും ദൈന്യതയൊക്കെയും മറക്കും.
(വസന്തമാലിക)
രസമായ പദങ്ങളാലെ താങ്കള്‍
കളിയാടുന്നതു കാണ്മതെത്ര ഭാഗ്യം
അസമഞ്ജസമായതൊന്നുപോലും
വിളയാടില്ലതുതന്നെ ധന്യമോര്‍പ്പൂ .
(വസന്തമാലിക)
ഇതു സംസ്കൃതവൃത്തപാഠമാര്‍ക്കും
കഠിനം വന്നിടുമെന്നുമോര്‍ത്തു ഞാനും
പഠിതാക്കള്‍ മിടുക്കരായിവന്നി-
ട്ടതുലം സൃഷ്ടികളഗ്രിമം രചിപ്പൂ.
(വസന്തമാലിക)
പലരീവിധമെത്തി ദോശതിന്നാന്‍
വരിയായ് നില്പതു കണ്ടു ‘വൈദ്യനാഥന്‍‘
പരിദേവനമോടെ ഹോട്ടലില്‍പോയ്
ഒരുകുട്ടച്ചുടുദോശ വാങ്ങിവന്നു.
(വസന്തമാലിക)
“ ഗണനാഥ‍,കുമാര, മൂന്നുകണ്ണാ
മുടിയാനായ് മുടിവാണിടുന്ന പെണ്ണേ !
ചുടുദോശ പരത്തിടുന്നെനിക്കി -
ന്നിടരേറുന്നു“, ഭവാനിയോതിടുന്നു.
.(വസന്തമാലിക)
കരിനീലമിഴിക്കുപാന്തമായി
പുരികം കാവലു നില്പതെന്തു ഭംഗി
കരിവണ്ടുകള്‍ കണ്ണില്‍ വിഭ്രമിച്ചാല്‍
പൊരുതാനായ് നിലകൊണ്ടപോലെ തോന്നും
(വസന്തമാലിക)

ശ്രീപരമേശ്വര, തവതിരുമുമ്പില്‍
താപമൊടുക്കുവതിനു വരുവോരില്‍
പാപഹരാ, ജടയതില്‍ മരുവുന്നോ-
രാപഗയാലഘമൊഴിവതു ധന്യം!
(ഉജ്ജ്വലം)

കരിമുകിലൊളി ഞാനിതാ മുന്നിലായ്
ഹരിയുടെ തനുവില്‍ സദാ കാണവേ
കരളില്‍ വിടരുമീ രസം ധന്യമായ് !
പെരിയൊരു വരമായതും കാണ്മു ഞാന്‍.
( പ്രഭ)
കരിമുഖവരദാ, യെനിക്കായി നീ
വരമരുളണമേ, യഘം നീങ്ങുവാന്‍
നിരവധിതരമാം ഫലങ്ങള്‍ സ്ഥിരം
തിരുനടയതിലായ് സമര്‍പ്പിച്ചിടാം.
( പ്രഭ)

കണ്ണനുണ്ണി, തവ കാലിണ പണിയാന്‍
എണ്ണിവന്നു ഗുരുമാരുതപുരിയില്‍
കണ്ണില്‍വന്നു മധുമോഹനവദനം
തിണ്ണമെന്റെ ഹൃദയം പുളകിതമായ് !
(ചന്ദ്രവര്‍ത്മ.)

മതിസമമുള്ള മുഖത്തൊടെത്തി ഹൃത്തില്‍
മതിവരുവോളമെനിക്കു നല്കി സൌഖ്യം
മതിയിനി വീട്ടിലണഞ്ഞിടട്ടെ,യോര്‍ത്താല്‍
മതി മതി മാനിനി വേണ്ടതെന്തു വേറേ
 (ലതിക--സമസ്യാപൂരണം )

മതിവിയത്തിലുദിച്ചുയരുന്നു ഞാന്‍
മതിവരാതതു നോക്കിയിരുന്നു,ഹാ!
മതിയുയര്‍ത്തിടുമീ ദൃശമാര്‍ക്കുമേ
മതിവരാ,നിതരാം മരണം വരെ.
(ദ്രുതവിളംബിതം)
അണികളായ് മനുജര്‍ ശരണം വിളി-
ച്ചണയുമാ മലതന്നിലനാകുലം
മണിഗളത്തിലണിഞ്ഞൊരു വിഗ്രഹ-
ക്കണി,യവര്‍ക്കു തൊഴാന്‍ തരമേക നീ.
(ദ്രുതവിളംബിതം)
ശബരിമാമലതന്നിലമര്‍ന്നിടും
ഹരിഹരാത്മജ,നിന്‍ വരദര്‍ശനം
ശബളമാനസമാര്‍ന്നൊരു മര്‍ത്ത്യനി-
ന്നരുളുമാത്മസുഖം, പരിപാവനം.!
(ദ്രുതവിളംബിതം).
പരമഭക്തിയൊടെത്തിടുമാര്‍ക്കുമേ
ദുരിതമൊക്കെയെരിച്ചിടുമക്ഷിയെന്‍
പെരിയദുഃഖമെരിപ്പതിനായിനി
കരുണയോടെ തുറക്കു, മഹേശ്വരാ !.
(ദ്രുതവിളംബിതം)

കരിമുകിലൊളിചേര്‍ന്നൊരു ശോഭയില്‍
മുരളികയമരുന്നധരത്തൊടേ
വരുമൊരു യദുബാലകനെന്നടു-
ത്തൊരുവരമവനിന്നിവനേകിടും.
(ഉജ്ജ്വല)

ശൈലജയൊരുനാള്‍ ശിവനൊടുകൂടി
ലീലയില്‍ മുഴുകാന്‍ വനമതിലെത്തി
ബാലകനൊരുവന്‍ ഗണപതിയുണ്ടായ്
പാലയ ഭഗവന്‍ ,പദമലര്‍ കൂപ്പാം
( കന്യ )
കണ്ണനു സഖിയായ് മധുമൊഴി രാധ
വെണ്ണ കളവുകാട്ടുവതിനു രാമന്‍
ഉണ്ണുവതിനു കൂടുവതിനസംഖ്യം
ഉണ്ണികള്‍ നിരയായ് വരുവതു കാണൂ
( കന്യ )

രാമാ,തവരൂപം മായാതെ മനസ്സില്‍
വാണീടണമെന്നും കൂപ്പാം പദപദ്മം
കാമാരി വണങ്ങും നിന്‍ പാദസരോജേ
വീണാല്‍ മമ ജന്മം ധന്യം വരുമോര്‍പ്പൂ .
(മണിമാല )

ശശിശേഖരന്റെ കൃപ യെന്നുമെന്നുമേ
വശമായിടേണമിവനെന്നൊരാഗ്രഹം
ചിരകാലമായി ഹൃദയത്തിലേറ്റി ഞാന്‍
മരുവുന്നു ,ശംഭു തരുമാ വരം നിജം.
( മഞ്ജു ഭാഷിണി )
ധനദേവതേ,യുണരു മന്നില്‍ വാഴുവാന്‍
തരുമോ വരം സകലസൌഭഗാന്വിതം
മനുജന്നു വാസമിവിടേ സുഖം വരാന്‍
കരുണാമയീ,യരുളു നിന്റെയീക്ഷണം
( മഞ്ജു ഭാഷിണി )

വരൂ നീ കണ്ണാ മുന്നില്‍ കളിച്ചും ചിരിച്ചും
വരങ്ങള്‍ തന്നീടേണം മടിക്കാതെനിക്കും
തരത്തില്‍ നിന്നോടെല്ലാം പറഞ്ഞാലതാവും
മുരാരീ, യെന്നാശ്വാസം ,നമിപ്പൂ പദങ്ങള്‍
(ചഞ്ഛരികാവലി).
മഹേശാ, കാത്തീടേണം,നിനക്കായിതാ ഞാന്‍
മഹത്താമര്‍ഘ്യങ്ങള്‍ നിന്‍ പദത്തില്‍ നിരത്താം
ഇഹത്തില്‍ നീയാണെന്നും സദാ പൂര്‍ണ്ണമായെന്‍
അഹംഭാവങ്ങള്‍ മാറ്റുന്നൊരീശന്‍,നമിപ്പൂ.
(ചഞ്ഛരികാവലി)

മരുത്സുതാ, കരുണയൊടേയെനിക്കു നീ
കരുത്തനായ് വരുവതിനായ് വരം തരൂ
ഒരിക്കല്‍ ഞാന്‍ തവസവിധേ വരും നിജം
കരുത്തെഴും പദയുഗളം നമിച്ചിടും.
(അതിരുചിര)

വാണീ ,സരസ്വതി വിളങ്ങിടുകെന്റെ നാവില്‍
വേണുന്നപോല്‍ കവിതയൊക്കെ രചിച്ചിടാനായ്
വേണം വരം മഹിതമക്ഷരമൊക്കെ നിന്റെ
വീണാനിനാദസമമെന്നിലുണര്‍ന്നിടേണം.
( വസന്തതിലകം.).
ഏറ്റം വിചിത്രമിതു മാബലിമന്നനുള്ളില്‍
ഊറ്റം പെരുത്തുവരുമാറതു മാറ്റുവാനായ്
തെറ്റേറിടാത്ത സുതലത്തിലവന്നു മാനം
ചെറ്റെന്നു നല്കിയൊരു ദേവനെ ഞാന്‍ നമിപ്പൂ !
( വസന്തതിലകം.)
കോലക്കുഴല്‍ കരതലത്തിലെടുത്തു നല്ല
ലീലാവിലാസമൊടു ഗാനമുതിര്‍ത്തിടുമ്പോള്‍
ഈ ലോകമാകെ നിറയും തവ ചാരുരൂപം
ചേലൊത്തു ഹൃത്തിലുണരേണമതിന്നു കൂപ്പാം.
( വസന്തതിലകം.).
നിത്യം ക്ഷിതിക്കു തെളിവായൊളിതൂകിനിന്നി-
ട്ടോത്തോരു നേരമുടനബ്ധിയിലായ് മറഞ്ഞും
മര്‍ത്ത്യന്നു ഭൂവിലഭിവൃദ്ധി വരുത്തിടും ശ്രീ
മാര്‍ത്താണ്ഡദേവ,തവ പാദമിവന്‍ നമിപ്പൂ.
( വസന്തതിലകം.)


എത്തുന്നവര്‍ക്കു കദനങ്ങള്‍ ഹരിക്കുവാനായ്
ഒത്തെന്നപോല്‍ ചുരിക കൈയിലെടുത്തു മോദാല്‍
ചിത്തത്തിലാര്‍ദ്രത കവിഞ്ഞൊരു ഭാവമാര്‍ന്നു
മുത്തായി യീയൊളശ വാണിടുവോന്‍ തുണയ്ക്ക
( വസന്തതിലകം.)
മൂഴിക്കുളങ്ങരയില്‍ വാണരുളുന്ന ദേവീ
ആഴക്കനുഗ്രഹമിവന്നു തരേണമെന്നും
ആഴത്തിലുള്ള പരിതാപമകറ്റുവാനീ
ഏഴയ്ക്കു നീ ശരണമായിവരേണമമ്മേ !
(വസന്തതിലകം )

കാലങ്ങളോളമിവനാശ്രയമാരുമില്ലാ-
താലംബഹീനമിവിടൊട്ടു നടന്നിടുന്നു
മാലൊക്കെ മാറിസുഖദായകമായ നല്ല
കാലം  ക്രമേണ വരുമെന്നു നിനച്ചിടുന്നു.
(വസന്തതിലകം-സമസ്യാപൂരണം)
കണ്ണന്റെ ലീലകളതെത്ര മനോഹരം !  ഞാന്‍
കാണാന്‍ കൊതിച്ചു ഗുരുവായുപുരത്തിലെത്തി
കണ്ണാ,മനസ്സില്‍ നിറവായി നിറഞ്ഞ രൂപം
കാണാനെനിക്കു കഴിയുന്നതു ഭാഗ്യമത്രേ!
(വസന്തതിലകം-സമസ്യാപൂരണം)
ശ്ലോകം രചിപ്പതിനു നൈപുണി നേടുവാനായ്
ആകാംക്ഷയോടെയിവിടെത്തിയ കൂട്ടരൊത്തു
രാകേന്ദുപോലെ സുഖശീതളമാം പദത്താല്‍
ശ്ലോകം രചിച്ചുകഴിയുന്നതു ഭാഗ്യമത്രേ!
(വസന്തതിലകം-സമസ്യാപൂരണം)
തേങ്ങാ ചിരണ്ടിയൊടുവില്‍ വിരലും മുറിഞ്ഞു
മോങ്ങാനിരുന്നു, ശുനകന്റെ കണക്കു ഞാനും
പൊങ്ങച്ചമുള്ള,യിതുപോലൊരുവള്‍ കഴുത്തില്‍
തൂങ്ങാതെ തന്നെ കഴിയുന്നതു ഭാഗ്യമത്രേ!
(വസന്തതിലകം-സമസ്യാപൂരണം).
ഏതോ കുറിപ്പവളു നോക്കി, യെതോ വറുത്തു
ബോധിച്ചപോലെ കറിയാക്കിയെനിക്കു നല്കി
വേഗം കഴിച്ചു, വയറോ ഗുലുമാലിലായി,
രോഗം വരാതെ കഴിയുന്നതു ഭാഗ്യമത്രേ !
(വസന്തതിലകം-സമസ്യാപൂരണം)
നന്നായ പൂരണമനേകമിതാ നിരന്നു
നന്നായിയെന്റെ ഹൃദയം രസമാര്‍ന്നിടുന്നു
ഇന്നീവിധം കവികളൊത്തു രചിച്ചുനന്നായ്
ഒന്നായ് രസിച്ചു കഴിയുന്നതു ഭാഗ്യമത്രേ !
(വസന്തതിലകം--സമസ്യാപൂരണം )
 

 വെള്ളപ്പളുങ്കുനിറമാര്‍ന്ന മനോഹരാംഗീ,
ഭള്ളൊക്കെ നീക്കുമൊരു ദേവതയായ വാണീ !
എള്ളോളമാന്ധ്യമിവനില്‍ വിനയായ് വരാതെ
ഉള്ളില്‍ തെളിഞ്ഞുവരുമോ മണിദീപമായ് നീ ?
(വസന്തതിലകം -സമസ്യാപൂരണം).
 കള്ളം പറഞ്ഞിടുകയല്ല, പദത്തില്‍ വന്നാല്‍
തുള്ളും വസന്തതിലകം പ്രഭതൂകിയെന്നും
ഉള്ളം കുളിര്‍ക്കുവതിനൊത്തൊരു വൃത്തമേ ! നീ
ഉള്ളില്‍ തെളിഞ്ഞുവരുമോ മണിദീപമായ് നീ
(വസന്തതിലകം -സമസ്യാപൂരണം).
 കള്ളത്തരത്തിലവിടോടിനടന്നു ഭേഷായ്
തുള്ളിക്കളിച്ചു പൊടിമണ്ണു ഭുജിച്ചശേഷം
വല്ലാത്ത വിദ്യ ജനനിക്കുകൊടുത്ത കള്ളാ!
ഉള്ളില്‍ തെളിഞ്ഞുവരുമോ മണിദീപമായ് നീ ?
(വസന്തതിലകം -സമസ്യാപൂരണം).


ഗജമുഖവാഹനമിവനുടെയങ്കണേ
തെരുതെരെയോടുവതിവനൊരു സങ്കടം
എലിയുടെവില്ലിതിലൊരുവിധമാം കെണി,-
യതുതരമാക്കി,യതവനുടെയന്ത്യമായ്.
(സരോരുഹം )

അഴിമതിയിതുപോലേ കൂടിടും നേരമാരും
അഴിമതിയൊഴിവാക്കാനൊത്തപോലൊത്തുചേരും
അഴിമതിനിപുണന്മാരോര്‍ക്ക നിങ്ങള്‍ക്കൊടുക്കം
‘അഴി മതി‘ വിധിയായീ ലോകരന്ത്യം കുറിക്കും.!
(മാലിനി)
യമുനയിവനൊടേറ്റം പ്രീതിയോടൊന്നുചെന്നാ
മുരഹരനവനോടീ കാര്യമൊന്നോതിടേണം
“നരനു പലവിധത്തില്‍ നാശമേശുന്ന നേരം
കരുണയൊടവരേ നീ കാത്തുരക്ഷിക്ക വേണം“.
(മാലിനി)
ശബരിമലയിലെത്തും നേരമാശ്വാസമാര്‍ക്കും
ശുഭമൊടെയതു ലഭ്യംതന്നെയെന്നോര്‍ത്തിടുമ്പോള്‍
നിബിഡവിപിനമാര്‍ഗ്ഗേ ക്ലേശമെല്ലാം സഹിച്ച-
ങ്ങഭയവരദപാദം കുമ്പിടാന്‍ ഞാന്‍ കൊതിപ്പൂ.
(മാലിനി )
അരിയൊരിടവമാസേ പൂരമാം നാളില്‍ ഞാനും
ധരയില്‍ ജനനമായെന്നോര്‍ക്കെ,യാര്‍ക്കുന്നു മോദം
വരമൊരു നരജന്മം  സര്‍വ്വസൌഭാഗ്യമോടേ
പുരഹരനിവനേകീ, കുമ്പിടാം പാദപദ്മം.
(മാലിനി )
മുഖമൊരു കമലം ,നിന്‍ കണ്‍കള്‍ നീലോല്പലങ്ങള്‍
രദനമതരിമുല്ലപ്പൂക്കളെല്ലാം മനോജ്ഞം
കുറുനിര കരിവണ്ടായ് തെണ്ടിടുന്നീ വിധത്തില്‍
വനിതയില്‍ വനി ചേര്‍ക്കും പൂക്കള്‍ ഞാനുമ്മ വയ്ക്കും.
(മാലിനി)
ശുഭദവരദവന്നെന്‍ മുന്നിലെത്തുന്ന നേരം
ശുഭകരവരമൊന്നേയിന്നു ചോദിക്കു ,സത്യം
ശുഭകരിയതു തന്നാല്‍ ശോഭയേറുന്ന വാക്കാല്‍
ശുഭദിനമരുളാനായ് നിത്യവും വന്നിടാം ഞാന്‍.
മാലിനി (സമസ്യാപൂരണം.)

കരിമുഖന്റെ മുന്നിലൊരുനാള്‍ ഗമിക്കിലോ
ദുരിതമൊക്കെ തീര്‍ന്നിടുമതാം വരം തരും
ഗിരിജതന്റെ പുത്രനവനേ നമിക്കിലോ
വിരവൊടിന്നു പാപമൊഴിയുന്നതും ഗുണം.
(സുകേസരം)

വാണീ! മമ നാവില്‍ കുടികൊള്ളേണമഭംഗം
വാണീഗുണമെന്‍ തൂലികതന്നില്‍ തെളിയേണം
ചേണാര്‍ന്നൊരു വാഗീശ്വരി,നിന്‍ മോഹനരൂപം
കാണേണമതിന്നായിത കൂപ്പുന്നു പദാബ്ജം.
(മദനാര്‍ത്ത )

പെരുത്തമോദമോടെ ഞാനൊരുക്കിടുന്നു ഭൂതികള്‍
പെരുത്തിടുന്ന പഞ്ചചാമരങ്ങളഞ്ചിതാഭമായ്
പെരുത്ത കാര്യമൊന്നുമില്ല,യോതുവാനെനിക്കിതില്‍
പെരുത്തിടുന്ന ഭാവമാസ്വദിച്ചനുഗ്രഹിക്കണേ.
(പഞ്ചചാമരം)
.കരങ്ങളഞ്ചു കാണ്മതുണ്ടുരുണ്ട കുംഭ,പിന്നെയാ
മുറിഞ്ഞ ദന്തമോടു ചേര്‍ന്നൊരാനനം,കിരീടവും
ഹരന്റെ പുത്രനാണു,വിഘ്നമൊക്കെയും ഹരിക്കുവാന്‍
നിരന്തരം വസിക്കയെന്റെ ഹൃത്തിലും, ഗണേശ്വരാ!
(പഞ്ചചാമരം)
.നരര്‍ക്കു ജീവിതത്തിനായി വേണ്ടതൊക്കെയീശ്വരന്‍
വിദഗ്ദ്ധമായിയീ ജഗേ,യൊരുക്കിവച്ചതില്ലയോ
അതൊക്കെയൊന്നുമോര്‍ത്തിടാതെ വീണ്ടുമാര്‍ത്തിയോടെ വന്‍-
കുരുക്കുതീര്‍ത്തൊടുക്കമാ കുരുക്കില്‍ വീണിടുന്നു ഹാ!
(പഞ്ചചാമരം)
മനസ്സിലുള്ള നന്മകൊണ്ടു കാര്യമൊന്നു ചെയ്കിലോ
നിനച്ചിടാത്ത ഭാവമോടെയെത്തിടുന്നു ദുര്‍ജ്ജനം
തനിച്ചു നന്മ ചെയ്യുകില്ലതന്യരാരു ചെയ്കിലും
മിനക്കെടാതെ വന്നുനിന്നു ദൂഷ്യമാക്കുമിജ്ജനം
(പഞ്ചചാമരം)
അടക്കമറ്റുവന്നു നീയെടുത്തിടുന്നു ജീവനെ-
ന്നടങ്ങിടാത്ത കോപമോടെയോര്‍ത്തിടുന്നു,സൂര്യജാ!
മിടുക്കനാം ഭിഷക്കു ഷാനവാസിനോടു നിര്‍ദ്ദയം
കടുത്ത നീതികേടു കാട്ടി,യെത്ര ദുഷ്ടനാണു നീ.
(പഞ്ചചാമരം)

ചന്ദ്രനൊടൊത്തൊരു ഗംഗ,ഗളത്തിലെഴും ഫണിയും
ചന്തമൊടാ തുടിയും മൃഗവും കരതാരുകളില്‍
സുന്ദരമാമൊരു നന്ദിയിലേറിയൊരാ ഗമനം
ചിന്തയിലീ വരദര്‍ശനമെത്തുകില്‍ മോക്ഷമതാം.
( അശ്വഗതി )

അടുക്കുംതോറും നീ വിവിധതരമാം വക്രവഴികള്‍
മിടുക്കോടേ കാണിച്ചവശഗതിയില്‍ തള്ളിയിവനെ
ഇടയ്ക്കീമട്ടില്‍ വന്നിനിയുമിതുപോല്‍ ചെയ്കിലിവനും
മടിക്കാതേ നിന്നേ പിരിയുമതുമോര്‍ക്കൂ ശിഖരിണീ !
(ശിഖരിണി)
കരങ്ങള്‍ കൂപ്പാം ഞാന്‍ കരിവരമുഖാ, നിന്റെ നടയില്‍
വരം നീ നല്കേണം, സകലദുരിതം തീര്‍ത്തുതരണം
കരത്തില്‍ മോദത്തില്‍ മധുരതരമാം മോദകമിവന്‍
തരാം, നീ വിഘ്നത്തിന്‍വിനകളൊഴിവാക്കേണമഖിലം.
(ശിഖരിണി)
ദയാപൂര്‍വ്വം വന്നീ ദുരിതമകലാനേകുക വരം
ഭയത്തോടാണിന്നീ ഭുവനമിതിലെന്‍ വാസമഖിലം
ദയാസിന്ധോ,കൃഷ്ണാ, യിവനൊരഭയം നിന്റെ ചരണം
നിയോഗം പോലേ ഞാന്‍ പണിയുമതിലെന്‍ മുക്തി വരണം
(ശിഖരിണി)
പടുത്വം ചേര്‍ന്നീടും വരികളതുലം ഭംഗിസഹിതം
വിടര്‍ത്തീടാനായ് ഞാന്‍ വനിയിലിതുപോല്‍ വന്ന നിമിഷം
കടക്കണ്‍കോണാല്‍ നീയിവനെയുടനേ നോക്കിയതിനാല്‍
മിടുക്കോടീവണ്ണം വരികള്‍ വിരിയുന്നെന്റെ കവിതേ !
(ശിഖരിണി)
സുരന്മാര്‍ വന്ദിക്കും തവചരണമാലംബമിവനും
കരങ്ങള്‍ കൂപ്പുന്നേ നടിയനിവനേ കാത്തിടു,ഹരേ
ചിരിക്കും നിന്‍ രൂപം മനസിയിവനും ചേര്‍ത്തിടുമതാല്‍
വരിക്കും സൌഭാഗ്യം പറവതെളുതല്ലെന്നറിവു ഞാന്‍.!
(ശിഖരിണി)

“പ്രഭാവയുതമായിടും മനുജജന്മമേ ധന്യമാം“
വിഭാതമൊളിതൂകവേ കലിക ചൊല്‍‌വതീ സത്യമാം
പ്രഭാകരകരം മുദാ തനുതലോടവേ ഹൃദ്യമാം
സുഭാഷിതമിദം വരം പലതുമാര്‍ക്കുമേ തോന്നിടാം!.
(പൃത്ഥ്വി)
മടിച്ചവിധമെത്തിടും പദമതൊക്കെ നല്‍ശ്ലോകമായ്
എടുത്തുതരു ഭാരതീ, ചകിതനാണു ഞാന്‍ പൂര്‍ണ്ണമായ്
പടുത്വമൊടെയീവിധം കവിതയൊക്കെയും  മുഗ്ദ്ധമായ്
വിടര്‍ത്തുമറിവാണു നിന്‍ വരമതായിയെന്‍ വാഞ്ഛിതം
(പൃത്ഥ്വി)
ഗണേശനിവനായ് വരം കരുണയോടെതാന്‍ നല്കണം
ഗുണങ്ങളഖിലങ്ങളും പെരുമയോടിവന്നേകണം.
വണങ്ങുമിവനെന്നുമേ മഹിമയൊക്കെയും വന്നിടാന്‍
തുണയ്ക്ക ഗണനായകാ, ചരണപങ്കജം കൂപ്പിടാം.
(പൃത്ഥ്വി)
നരര്‍ക്കഹിതമായിടും സകലകാര്യവും വിഘ്നമായ്
വരുന്നതതിഭാഗ്യമാം പുരഹരാത്മജാ പാഹിമാം
കരങ്ങളിവ കൂപ്പി ഞാന്‍ വരികയാണു നിന്‍ മുന്നിലായ്
സ്ഥിരം ദുരിതമേകിടും സ്ഥിതിയതൊക്കെ നീ നീക്കണം
(പൃത്ഥ്വി)
വിഹംഗഗണമാകവേ വിടപശാഖയില്‍ കൂടവേ
മഹത്തരമൊരാരവം വനിയിലെങ്ങുമേ കേട്ടു നാം
ഇഹത്തിലിതു മുഗ്ദ്ധമാം കവിതതീര്‍ക്കുവാനാശയം
വഹിപ്പിതു മനോഹരീ, മമ മനസ്സെതും ധന്യമായ്!
( പൃത്ഥ്വി)

കുട്ടിത്തത്താല്‍ കുസൃതിപെരുകീട്ടൊത്തപോലായുധത്താല്‍
കാട്ടിക്കൂട്ടും വികൃതി സഹിയാഞ്ഞായതിന്‍ തീര്‍പ്പു ചാര്‍ത്താന്‍
കഷ്ടപ്പെട്ടാ ഹരി ചുരികയൊന്നേകി,യാ സൂത്രമൊന്നില്‍-
പ്പെട്ടുള്ളോരാ പശുപതിസുതം പാദമാണാശ്രയം മേ.
( മന്ദാക്രാന്ത)
ഓണംനാളില്‍ സകലനിറവും ചാര്‍ത്തി മാവേലിയെത്തേ
വേണം നീയെന്നരികിലമിതം മോദമോടേ,യുപേന്ദ്രാ !
കാണാന്‍ മോഹം പെരുകി,യൊരുനാള്‍ പൂജ നിങ്ങള്‍ക്കു ചെയ്‌വാ-
നാണേ തൃക്കാക്കരയിലമരും ദേവ,യര്‍ത്ഥിപ്പതിത്ഥം.
( മന്ദാക്രാന്ത)
യാചിക്കുന്നോര്‍ക്കുടവുവരുമാ തത്ത്വമോര്‍പ്പിച്ചിടാനായ്
യോജിക്കുംപോല്‍ കപടവടുവായ് ,വാമനാകാരമായി
യാഗക്ഷേത്രേ ചുവടു വടിവില്‍വച്ചു മൂലോകമാകേ
യോഗത്താലേ കവരുമൊരുവന്‍തന്‍ പദം കുമ്പിടുന്നേന്‍.
( മന്ദാക്രാന്ത).
കാലാകാലം തവ പദമതില്‍ പൂജചെയ്യുന്നൊരെന്നേ
മാലേല്‍ക്കാതേ കരുണയൊടെ നീ കാത്തുകൊള്ളേണമമ്മേ
ഈ ലോകത്തില്‍ സകലജനവും കൈവണങ്ങുന്ന മാതേ
ചാലേ ചാരേ നിറവില്‍ വിലസൂ, പാറമേക്കാവിലമ്മേ.!
( മന്ദാക്രാന്ത)
അന്ത്യം കാണാത്തൊരുവിധ മതഭ്രാന്തുകൊണ്ടീ വിധത്തില്‍
മന്ദന്മാരിങ്ങധമതരമാം ഭ്രാന്തുകാട്ടുന്നു ദുഷ്ടം !
നിന്ദ്യംതന്നേ മനുജര്‍ വരമാം നന്മവിട്ടാല്‍ ജഗത്തില്‍
ബന്ധം നാശംവരുവതതുപോല്‍ കാണ്മതും കഷ്ട,മോര്‍ത്താല്‍ !
(മന്ദാക്രാന്ത)
ആരും കാണാ തരികിലണയും നേരമെന്‍ മാനസത്തില്‍
പാരം മോദം നിറയെനിറയു ന്നെത്ര ചിത്രം വിചിത്രം!
കാര്യംചൊല്ലാ മിതുവിധ മദം നല്കിടും വശ്യഗന്ധം
വേറാരുംതാ നിവനുതരുവാ നില്ലയില്ലെന്റെ മുല്ലേ.!
(മന്ദാക്രാന്ത)
ബാലാര്‍ക്കന്‍ വന്നരുണകിരണംകൊണ്ടു വര്‍ണ്ണങ്ങള്‍ ചാര്‍ത്തും
ചേലൊത്തോരാ മതിലകമിവന്‍ വന്നുനില്ക്കുന്നു, ദേവീ
കൂലംകുത്തീട്ടഴകിലൊഴുകും വര്‍ണ്ണകുല്യാജലം വന്‍-
ലീലാലോലം രസനയതില്‍ മേ വീഴ്ത്തു, മൂകാംബികേ, നീ
( മന്ദാക്രാന്ത)

വടിവോടിഹ നടമാടിന സഭയില്‍ പദമെഴുതാന്‍
മടിമാറ്റിയ മനമോടിവനുടനേ വരുമളവില്‍
കിടയറ്റൊരു വരപണ്ഡിതരധികം നിരനിരയായ്
ചൊടിയോടിവിടമരുന്നതു ഹൃദയേ മുദമരുളി.
( ശങ്കരചരിതം)
തരുമോ,വരമിവനായിനി സുഖജീവിതവഴിയില്‍
മരുവാനിനിയതിനായിവനണയാം തവ സവിധേ
ഗുരുമാരുതപുരിതന്നിലെയഖിലേശ്വര,വരമൊ-
ന്നരുളീടുക,പദപങ്കജമിവനാശ്രയമിനിമേല്‍
( ശങ്കരചരിതം)

പെരിയ ഗുരുവായൂരില്‍ വാഴും പരന്‍ മുരളീധരന്‍
കരുണയൊഴുകും ഭാവത്തോടേ വരം ചൊരിയും സദാ
ഒരു ദിനമിവന്‍ കണ്ണാ! കാണാന്‍ വരും പവനാലയേ
തെളിവൊടിവനാ രൂപം കാണ്‍കില്‍ വരും പരമം സുഖം.!
(ഹരിണി)

കാലിമേച്ചുനടന്ന കാലിണയാകണം കണിയെന്നുമെ-
ന്നാലുമില്ലൊരു തെല്ലു കില്ലതിലുല്ലസിക്കുവതിന്നുമേല്‍
നീലശോഭകലര്‍ന്ന മേനിയിലാകവേ മലര്‍മാലകള്‍
ചേലിലാകെയണിഞ്ഞു, പീലിയൊടൊത്തു കാണണമുത്തമം!.
(മല്ലിക)..
താരകാസുരനിഗ്രഹത്തിനെടുത്ത രൂപമെടുത്തു നീ
ഘോരമായയഘങ്ങളെന്നിലടുത്തിടുന്നതൊടുക്കണം
മാരവൈരിസുതാ! തൊഴുന്നിവനെന്നുമാ പദപങ്കജം
നേരെ മുന്നില്‍ വിളങ്ങിടേണമതാണൊരര്‍ത്ഥന,പാഹിമാം.
(മല്ലിക).
കാറൊടൊത്ത ശിരസ്സിലമ്പിളി തൂവിടുന്ന തണുപ്പൊടേ
ആറുതന്നെ മുടിക്കു ശോഭയതെന്നപോലെ നിനച്ചു നീ
വേറെയുണ്ടൊരു കാരണം ജലദോഷമെന്നുമടുത്തിടാന്‍
മാറില്‍ മഞ്ഞുകണങ്ങള്‍ വീഴുവതാണു, ഹൈമവതീപതേ!
(മല്ലിക)
“അര്‍ക്കനേയിവനൊത്തഭക്ഷണമാക്കിടാ“മൊരു ചിന്തയില്‍
വെക്കമൊന്നു കുതിച്ചു ചാടിയടുത്തൊരാ സമയത്തുടന്‍
വ്യക്തമായ് ഹനുതന്നിലായടിപെട്ടൊരാ പവനാത്മജന്‍,
ഭക്തനെന്‍ ഹൃദയത്തിലെത്തണമത്തലൊക്കെയൊഴിക്കണം.
(മല്ലിക)
മല്ലികേ, വരുകില്ലെയെന്റെയടുത്തുവന്നിതു ചൊല്ലുമോ
നല്ലതല്ലെയിവന്റെ വല്ലികയാകിലോ ഗുണമല്ലയോ ?
ഇല്ല,നീയതു ചൊല്ലുകില്ലയതല്ലെയിങ്ങനെ നില്പു നീ
കല്ലുപോലെ നിനക്കു ഹൃത്ത,തു നല്ലതല്ലതു തെല്ലുമേ.
( മല്ലിക)

ആരാമം നീളേ ‘കുസുമിതലതാവേല്ലി‘ താളത്തിലാടും
നേരത്തീ ശ്ലോകം തരുവതിനുമായ്വന്നിതാ ശര്‍മ്മദന്‍ ഹാ!
അഞ്ചാദ്യം മാറ്റൂ, പദമതിലുടന്‍ വന്നിടും ‘ചന്ദ്രലേഖേ !’
എന്‍ചാരേയെന്നും വരുക, തരു നീ സൌഖ്യമാടോപമെന്യേ.
(കുസുമിതലതാവേല്ലിത )
( ഗൌരി + ചന്ദ്രലേഖ = കുസുമിതലതാവേല്ലിത )

വീണാനാദം രസകരമാവണമതിനായ് നിന്‍വരമേകൂ
വാണീദേവീ തവപദപങ്കജസവിധേ ഞാന്‍ നിലകൊള്ളാം
ചേണാര്‍ന്നേറ്റം സുഖകരമാകിയ പലരാഗം വിടരേണം
വാണീ വേണം മനുജരിലുന്മദലയമാകാന്‍ വരപുണ്യം.
(വാണി)

രസതന്ത്രരസങ്ങള്‍!
*********************
ക്ലോറിന്‍ വന്നു പറഞ്ഞെനിക്കൊരു കണം വേണം,തരാമെങ്കില്‍ നാം
മാറും മാനവനേറ്റവും പ്രിയകരം സംയുക്തമായ് യുക്തമായ്
ഏറും കൌതുകമോടെ സോഡിയമുടന്‍ നല്കീ ഇലക്ട്രോണിനെ
കൂറോടന്നവരൊത്തുചേര്‍ന്നു, കറിയുപ്പുണ്ടായി വേണ്ടുംവിധം.

ഞാനോ ഹൈഡ്രജനാണു മൂലകഗണത്തില്‍ ഭാരമേറ്റം കുറ-
ഞ്ഞോനായ് ത്തന്നെ ഗണിപ്പവന്‍,പ്രിയനൊരാളുണ്ടോക്സിജന്‍ യോജ്യനായ്
മാനത്തോടവനോടു ചേര്‍ന്നു തനതാം സംയുക്തമുണ്ടാക്കി ഞാന്‍
പാനത്തിന്നുതകുന്ന വെള്ളമുരുവാക്കീടും,കുടിച്ചീടുക.

ഞാനോ കാര്‍ബണെനിക്കുമുണ്ടു കഴിവീ ലോകത്തില്‍ ജീവന്‍ സ്ഫുരി-
ക്കാനായ് കാരണമാണു ഞാന്‍ ,ശതശതം സംയുക്തമുണ്ടാക്കുവോന്‍
ഞാനും ഹൈഡ്രജ,നോക്സിജന്‍ ചില കണക്കൊത്തൊന്നു ചേര്‍ന്നാല്‍,നരന്‍
പാനംചെയ്തു മദംപിടിച്ചു മറിയും ചാരായമായ് മാറിടും.

ഞാനാം സ്വര്‍ണ്ണമണിഞ്ഞിടുന്ന രമണിക്കുണ്ടായിടും ഭാവമോ
കാണാന്‍ നല്ല രസം,രസത്തില്‍ വരുവാന്‍ ചെമ്പും കലര്‍ത്തുന്നു,ഹാ!
അല്ലെങ്കില്‍ മൃദുവായ ലോഹമെതിലും മൂല്യം ലഭിക്കുന്നവന്‍
രാജദ്രാവകമൊന്നില്‍ മാത്രമിവനും പൂര്‍ണ്ണം ലയിക്കും ഗുണം.

ഞാനാണോക്സിജനെന്റെ രിക്തത വരുന്നെങ്കില്‍  മരിക്കും നരര്‍
ഓസോണെന്നപരസ്വരൂപമതില്‍ മൂന്നാറ്റങ്ങളാണോര്‍ക്കണം
ഞാനില്ലാതെയെരിഞ്ഞിടില്ലയെതുമേ, കത്തിക്കിലോക്സൈഡുകള്‍
താനേ ഞാനുളവാക്കുമൊക്കെ രസതന്ത്രത്തില്‍ പഠിക്കാന്‍ രസം!!

ക്ഷീണംതോന്നുകില്‍ വന്നിടെന്റെയരികില്‍ ഞാനൂര്‍ജ്ജമേകാം ക്ഷണാല്‍
ഞാന്‍ ഗ്ലൂക്കോസ്, മധുരിച്ചിടുന്ന പൊടിയായ് ചേരും ജലത്തില്‍ ജവം
കാര്‍ബണ്‍ തന്നൊടു തുല്യമായയളവില്‍ ചേരും ജലം തീര്‍ക്കുമെന്‍
മോളിക്യൂളിലൊരാറു കാര്‍ബണതിനോടാറാണു നീര്‍മാത്രകള്‍.!
( ശാര്‍ദ്ദൂലവിക്രീഡിതം )
*********************************************

പണ്ടേയുണ്ടവനാ സ്വഭാവമൊരുനാള്‍ വെണ്ണക്കുടം കാണ്‍കിലോ
മണ്ടുന്നുണ്ടവനാ ഗൃഹത്തിലൊളിവില്‍, ചെന്നിട്ടു കൈയിട്ടിടും
വേണ്ടായെന്നു പറഞ്ഞിടില്ല,യിവനീ ഹൃത്തില്‍ സദാ വച്ചിടു-
ന്നുണ്ടല്ലോ നവനീതതുല്യമവനായെന്‍ ഭക്തി, കൈക്കൊള്ളണേ.!
( ശാര്‍ദ്ദൂലവിക്രീഡിതം )
ഊറ്റത്തോടെയനര്‍ത്ഥമൊക്കെയിവനേ കഷ്ടത്തില്‍ നട്ടംതിരി-
ച്ചുറ്റോര്‍പോലുമടുത്തിടാത്ത നിലയില്‍ കൊണ്ടങ്ങു നിര്‍ത്തീടവേ
മറ്റാരുണ്ടിവനാശ്രയപ്രഭവമായ് ത്രൈലോക്യനാഥേ, ശിവേ!
ചോറ്റാനിക്കരവാണിടുന്ന ജനനീ, നീ താനെനിക്കാശ്രയം.
( ശാര്‍ദ്ദൂലവിക്രീഡിതം )
തുമ്പം വന്നിവനാര്‍ത്തനാകുമളവില്‍ സം‌പ്രീതനായ് വന്‍‌പൊടേ
തുമ്പിക്കൈയിലമര്‍ന്ന പൊന്‍‌കുടമതില്‍ നിന്നിറ്റു തീര്‍ത്ഥം ജവം
അന്‍പോടെന്റെ ശിരസ്സില്‍ വീഴ്ത്തി മുഴുവന്‍ തുമ്പങ്ങളും നീക്കുവാന്‍
നി‌ന്‍പാദം പണിയുന്നു ഞാനവിരതം ,ലംബോദരാ,പാഹിമാം
( ശാര്‍ദ്ദൂലവിക്രീഡിതം )
വിദ്യാദേവി കനിഞ്ഞു വന്നു നിറവാം വര്‍ണ്ണങ്ങളാല്‍ പൂക്കളം
സദ്യോഗത്തൊടു തീര്‍ത്തിടുന്ന വടിവില്‍ ഹൈമാഭ ചേര്‍ത്തീവിധം
ഉദ്യോഗത്തൊടു ചാര്‍ത്തിടുന്ന മഹിതം ശ്ലോകങ്ങളില്‍ പാര്‍ത്തു നിന്‍-
വിദ്യുത്ശോഭ കലര്‍ന്നൊരാ പ്രഭവവും ചാര്‍ത്തേണമര്‍ത്ഥിപ്പു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം )
വന്‍‌പാര്‍ന്നുള്ളൊരു കൈശികത്തിലൊരുവള്‍, തന്‍പാതിയായ് മറ്റൊരാള്‍
കൊമ്പൊന്നല്പമൊടിഞ്ഞ വൈകൃതധരന്‍, വേലാണ്ടി,രണ്ടാത്മജര്‍
പാമ്പാണാഭരണം കഴുത്തിലണിയാന്‍, ഹാ! കഷ്ടമോര്‍ത്തീടുകില്‍
ശംഭോ,നിന്നുടെ കാര്യമെത്ര ദുരിതം , നിന്നേ നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം )
ഓണപ്പൂവുകള്‍ പുഞ്ചിരിക്കുമുരുളിക്കുള്ളില്‍ ചിരിക്കുന്നൊരാ
കണ്ണന്‍ തന്നുടെ വിഗ്രഹം,നിലവിളക്കിന്‍ ശോഭ സൌഭാഗ്യമായ്
സ്വര്‍ണ്ണം,ധാന്യമതിന്റെ കൂടെ ഫലമൂലങ്ങള്‍ ലസിച്ചുജ്ജ്വലം
മുന്നില്‍ വന്ന വിഷുക്കണീ, തരുക നീ കൈനീട്ടമായ് ഭാഗ്യവും.
(ശാര്‍ദ്ദൂലവിക്രീഡിതം)
അത്തേവര്‍ക്കൊരു മാലകെട്ടിയുടലില്‍ ചാര്‍ത്താനടുത്തീടവേ
കൊത്താന്‍ പത്തിയുയര്‍ത്തിടുന്ന ഫണിജാലത്തേ ഭയപ്പെട്ടു ഞാന്‍
ഒത്താലൊത്തതുപോലെയൊക്കുവതിനായീ വില്വപത്രങ്ങളെന്‍ -
ഹൃത്തില്‍ ഭക്തിയൊടെത്തി നിന്‍പദമതില്‍ ചാര്‍ത്തുന്നു, ഭൂതേശ്വരാ !
( ശാര്‍ദ്ദൂലവിക്രീഡിതം )
നീയെന്‍ മുന്നിലരപ്പുയന്ത്ര,മിനി ഞാനെന്തൊക്കെയിട്ടീടിലും
മായം തെല്ലുമെടുത്തിടാതെയതിനേ നന്നായരച്ചേകിടും
മായം ചൊല്ലുകയല്ല, നീ തരുമൊരാ സ്വാദോര്‍ക്കിലോ ചേര്‍ത്തതിന്‍
ന്യായംപോല്‍ സമമാണു, മാനവമനം നിന്‍ തുല്യമാം, മിക്സിയേ !.
(ശാര്‍ദ്ദൂലവിക്രീഡിതം)
ചിഞ്ചാരണ്യപുരത്തിനാഭപകരും ശ്രീ രാജരാജേശ്വരീ
എന്‍ ചാരേ വരഭാവമോടെയമരാ നെന്നും സ്തുതിക്കുന്നു ഞാന്‍
നിന്‍ചായല്‍പ്രഭ ചാര്‍ത്തിടുന്ന ഘനമാം മേഘങ്ങള്‍പോല്‍ ദുഃഖമെന്‍
നെഞ്ചം തന്നിലുയര്‍ന്നിടാതെയുടയാന്‍ മാതേ, തുണച്ചീടണേ.
(ശാര്‍ദ്ദൂലവിക്രീഡിതം )
പൂരംനാള്‍ ഇടവത്തിലെത്തിയിവനോടോതുന്നു “നിന്‍ ജന്മനാള്‍
പൂരംതന്നെയതാണിതീ സുദിനമെന്നെന്തേ മറക്കുന്നു നീ ?.“
പൂരം വന്നതിമോദമോടെയിവനോടിത്ഥം കഥിച്ചിട്ടു,കര്‍-
പ്പൂരം തട്ടിലെടുത്തുഴിഞ്ഞിവനു വന്‍ സൌഭാഗ്യപൂരം വരാന്‍!
( ശാര്‍ദ്ദൂലവിക്രീഡിതം )
ഹൃദ്യംതന്നെയിതേവിധം സഹജരീ ചൊല്ലുന്ന നല്‍‌വാക്കുകള്‍-
ക്കാദ്യം നന്ദി പറഞ്ഞിടുന്നു പുറമേ,യേകുന്നിതെന്‍ സ്നേഹവും.
നേദ്യം, പദ്യമതൊത്തു നിങ്ങള്‍ പലരും ഗദ്യത്തിലും നല്കുമീ
സദ്യോഗം മമജന്മപുണ്യ,മതിനെന്‍ കൈകള്‍ നമിക്കുന്നു ഞാന്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
1978ഏപ്രില്‍ ഒമ്പതിനു ചോറ്റാനിക്കരനടയില്‍വച്ചു കൈവന്ന സൌഭാഗ്യം !.
********************************************************

മുപ്പത്തൊന്‍പതുവര്‍ഷമായി ‘മണി‘യായ് വന്നെന്റെ കൈയില്‍ പിടി-
ച്ചൊപ്പംകൂടിയൊരുത്തി,യൊത്ത സുഖസൌഭാഗ്യങ്ങളും ലഭ്യമായ്
ഏറ്റം വൃദ്ധിയില്‍ ജീവിതം ‘സരള‘മായ്, സദ്‌യോഗമായ് തന്നൊരാ
ചോറ്റാനിക്കര‘ദേവി’തന്‍ പദമലര്‍ ഭക്ത്യാ വണങ്ങുന്നു ഞാന്‍.
.( ശാര്‍ദ്ദൂലവിക്രീഡിതം )
എല്ലാനേരവുമെന്നൊടൊത്തു സുഖവും ദുഃഖങ്ങളും പങ്കിടാ-
നുല്ലാസത്തൊടു കൈപിടിച്ചൊരുവളെന്‍ കാവ്യങ്ങളേ സൂക്ഷ്മമായ് 
മെല്ലേ നോക്കിയെടുത്തു വേണ്ടവിധമായ് പ്രോത്സാഹനം നല്കിയാ
മല്ലാക്ഷീമണി യായിടും പ്രിയസഖിക്കെന്‍ കാവ്യമാല്യാര്‍പ്പണം
( ശാര്‍ദ്ദൂലവിക്രീഡിതം )
പ്രാസം സൌമ്യമെടുത്തു സുന്ദരസുമംപോല്‍ ചേര്‍ത്തു കോര്‍ത്തൊക്കെയും
നിസ്സീമം സ്വരധാരചേര്‍ത്തതു രസം ചാര്‍ത്തുന്നതോര്‍ത്തീടവേ
സാരം ചേരുമസമ്മിതപ്രഭയെഴും കീര്‍ത്തിക്കു പാര്‍ത്തീവിധം
ശ്ലാഘിശ്ലോകശതങ്ങള്‍ ശോഭ ശുഭമായ് ചേര്‍ത്തിന്നു തീര്‍ത്തേന്‍ സ്വയം!
.(ശാര്‍ദ്ദൂലവിക്രീഡിതം )
മുല്ലേ! നില്ലൊരു തെല്ലുനേരമരികേ, യുല്ലാസമായ് ഫുല്ലമായ്
ഇല്ലാ കില്ലൊരു തെല്ലുപോലുമിവനി ന്നില്ലില്ല,യല്ലില്‍ സുഖം
“മുല്ലപ്പൂമലര്‍ തെല്ലടുക്കിലുടയും ശോകങ്ങള്‍“, ചൊല്ലില്ലയോ?
ചൊല്ലേറും ചിരി തെല്ലു മെല്ലെയഴകില്‍ ചാര്‍ത്തില്ലെ,നീ മല്ലികേ!
(ശാര്‍ദ്ദൂലവിക്രീഡിതം )
പണ്ടേ രേവതി നാളെനിക്കു ഹരമാണെന്‍ ജായതന്‍ നാളതാം
പണ്ടേ കേള്‍പ്പതുമുണ്ടു ശീലമെഴുപത്തൊന്നാണിവര്‍ക്കെപ്പൊഴും
പണ്ടേ ഞാനിവള്‍ ചൊല്‍‌വതൊന്നുമതുപോല്‍ കേള്‍ക്കില്ലതിന്‍ കാരണം
പണ്ടേ ഞാനവളോടു ചൊല്ലി,യതിനാല്‍ സ്വസ്ഥം, സുഖം, ജീവിതം!
( ശാര്‍ദ്ദൂലവിക്രീഡിതം )
വന്നെത്തീ നവവത്സരം ചിരിയൊടേ മര്‍ത്ത്യര്‍ക്കുണര്‍വായി ഹാ!
വന്നെത്തീ പുതുപൂക്കളും സ്മിതമൊടേയോണക്കളം പൂകുവാന്‍
വന്നെത്തീ മലനാട്ടിലുത്സവരവാഘോഷം തുടുപ്പാര്‍ന്നിതാ
വന്നെത്തീ നവവര്‍ഷഹര്‍ഷമതില്‍ നീ മത്താടുകെന്‍ ചിത്തമേ.
( ശാര്‍ദ്ദൂലവിക്രീഡിതം )
ആലസ്യത്തൊടുവന്നു നീ മധുരമായ് ചൊല്ലുന്ന കാര്യങ്ങളെന്‍
ആലസ്യത്തെയൊഴിച്ചിടുന്നു മനമോ തുള്ളുന്നൊളിക്കില്ല ഞാന്‍
ആലസ്യത്തിനു കാരണം മൊഴിയവേ നാണിപ്പതെന്തേ പ്രിയേ
ആലസ്യത്തൊടു ഹൃത്തിലാര്‍ത്ത പുളകം സൌഭാഗ്യമല്ലേ സഖീ?
( ശാര്‍ദ്ദൂലവിക്രീഡിതം )
വിജ്ഞാനം തുടരേ തുടര്‍ന്നു തുടരേയാര്‍ജ്ജിച്ചു വച്ചിട്ടു സദ് -
വിജ്ഞാനം തുടരേ തുടര്‍ന്നു തുടരേ ശിഷ്യര്‍ക്കു നല്കുംപടി
അജ്ഞാനം പടിയായ് പടര്‍ന്നുപടരുംപാടോടെ നീക്കീടുവാന്‍
ആ  ജ്ഞാനം പടിയായ് പടിക്കുപടിയായ് നല്കുന്നവന്‍ സദ്ഗുരു.
( ശാര്‍ദ്ദൂലവിക്രീഡിതം ).
ഒത്താലൊത്തതുപോലെയൊത്ത പദമുത്തൊത്തൊത്തുചേര്‍ത്തിട്ടു നാം
മെത്തും വൃത്തിയില്‍ വൃത്തമിട്ടു പുതുതാം വൃത്തത്തിലെത്തീടുകില്‍
സത്യംതന്നെയതെത്രമാത്രമധികം സ്തുത്യര്‍ഹമോര്‍ത്തീടുമോ,
കൃത്യത്തോടിവിടെത്തിയൊത്തവിധമായ് തീര്‍ത്തീടു മുക്താവലി.
( ശാര്‍ദ്ദൂലവിക്രീഡിതം )
പണ്ടില്ലാത്തൊരു ജാഡയോടെയൊരുവള്‍ വന്നെത്തിയെന്‍ ഹൃത്തിലും
തണ്ടേറുന്നൊരു കാവ്യമാണവളെ ഞാന്‍ നോക്കാതിരുന്നശ്രമം
വേണ്ടില്ലെങ്കിലുമെന്റെ ഹൃദ്യകവിതേ, നിന്‍ സൌഷ്ഠവം തെല്ലുമേ
കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുമോ കണ്ണുള്ള കാലംവരെ.
( ശാര്‍ദ്ദൂലവിക്രീഡിതം )
കണ്ടിക്കാറണിവേണി രാധയരുകില്‍ വന്നപ്പൊളോടക്കുഴല്‍
കണ്ടില്ലെന്നൊരസത്യമോതിയവളേ നോക്കീട്ടു ഹാസത്തൊടേ
“കണ്ടിട്ടെങ്ങതൊളിച്ചുവച്ചു“ യിവിധം ചോദിച്ചിടും കൌശലം
കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുമോ കണ്ണുള്ള കാലം വരെ.
( ശാര്‍ദ്ദൂലവിക്രീഡിതം )
പായും തേടിനടന്നിടുന്നു പതിയേ പായില്ല,യീ വേദിയില്‍
പായില്ലെങ്കിലതില്ല പോട്ടെയിവിടേ തായുണ്ടു താങ്ങായി മേ
തായിന്‍ പുണ്യമതൊന്നുകൊണ്ടു ധരയില്‍ കിട്ടുന്നനേകം ഗുണം
തായേയോര്‍ത്തു തുടങ്ങുവോര്‍ക്കു മികവും കൈവന്നിടും സത്വരം.
( ശാര്‍ദ്ദൂലവിക്രീഡിതം )
( പാ = പ എന്ന അക്ഷരം,കിടക്കാനുള്ള പായ്
താ = ത എന്ന അക്ഷരം, അമ്മ
)

അഷ്ടപ്രാസമൊരുക്കുവാനിവനെയും കഷ്ടപ്പെടുത്തുന്നപോല്‍
ഇഷ്ടന്മാര്‍ ചിലരെന്നൊടൊത്തപടിയായ് തുഷ്ട്യാ പറഞ്ഞീടവേ
സ്പഷ്ടം ഞാന്‍ ചില വാക്കതൊക്കെ നിരയായ് ശിഷ്ടര്‍ക്കുവേണ്ടീട്ടു വന്‍-
തുഷ്ട്യാ തന്നെ നിരത്തിടുന്നു സരസം സൃഷ്ടിക്കു മുട്ടില്ലെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
കണ്ണന്‍ മെല്ലെയൊളിച്ചുചെന്നു തനിയേ പെണ്ണുങ്ങള്‍ സൂക്ഷിച്ചിടും
വെണ്ണപ്പാത്രമെടുത്തു തന്റെ സഖരോടുണ്ണാന്‍ പറഞ്ഞീടവേ
പൂര്‍ണ്ണം മോദമിയന്നു ഗോപസഖരവ്വണ്ണം കുതിച്ചെത്തിയാ-
കണ്ണന്‍ മുന്നില്‍ നിരന്നിടുന്ന നിറവവ്വണ്ണം നമിക്കുന്നു ഞാന്‍
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
വെണ്ണയ്ക്കായ് കൊതിപൂണ്ടു പണ്ടു പലതാംവണ്ണം നടക്കുംവിധൌ
കണ്ണില്‍പ്പെട്ടഗൃഹങ്ങളില്‍ കയറിയാ കണ്ണന്‍ നടത്തുംശ്രമം
തിണ്ണം കണ്ടൊരു ഗോപിതന്റെ ഹൃദയം പൂര്‍ണ്ണംമയങ്ങും വിധം
കണ്ണന്‍കാട്ടിയ കൌശലം മിഴിവെഴുംവണ്ണം സ്മരിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
.കണ്ണില്‍ തീവ്രതയേറുമഗ്നി ,തണുവായ് സ്വര്‍ഗംഗ,തുല്യംവരും
പൂര്‍ണ്ണം ശീതളശോഭയോടെ ശശി, വന്‍ സര്‍പ്പങ്ങളും ഭൂഷകള്‍ 
അര്‍ണ്ണോജാനനകാന്തിയോടെയരികില്‍ ശ്രീഗൌരി,യീമട്ടില്‍ ,മു -
ക്കണ്ണാ വാണിടുകെന്റെ ഹൃത്തിലൊളിയായ്, പാദം നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം )
ദണ്ണംകൊണ്ടു വലഞ്ഞിടും പൊഴുതെനിക്കാശ്വാസമായ് നിന്റെയാ
കണ്ണില്‍ നിന്നുയരുന്നൊരഗ്നിയവയേയെല്ലാം ഹരിച്ചീടുമോ ?
നണ്ണാന്‍ ഭൂവിലെനിക്കു നിന്റെ പദമാണോര്‍ത്തിട്ടു പെട്ടെന്നു തീ-
ക്കണ്ണാ വന്നിടുകെന്റെ ഹൃത്തിലൊളിയായ്, പാദം നമിക്കുന്നു ഞാന്‍.
(നണ്ണുക = ധ്യാനിക്കുക, വിശ്വസിക്കുക ).
( ശാര്‍ദ്ദൂലവിക്രീഡിതം )
മന്നില്‍ വന്നൊരു നാളുതൊട്ടു കുസൃതിക്കാമ്പായിയെന്‍ മുന്നിലായ്
വന്നും പിന്നെയൊളിച്ചുനിന്നു പലതാം ജാലങ്ങള്‍ കാട്ടുന്നു നീ
എന്നും ശ്രീലകശോഭയായി വിലസാന്‍ വൃന്ദാവനശ്രീയെഴും
കണ്ണാ!, വാണിടുകെന്റെ ഹൃത്തിലൊളിയായ് , പാദം നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം ).
പെണ്ണിന്‍ കൈകള്‍ പിടിച്ചു ഞാന്‍ കലഹമായ് സ്വന്തം നിലയ്ക്കെന്തിന-
വ്വണ്ണം ബന്ധുജനങ്ങളേ തഴയുമാമട്ടന്നു പോയ്, കഷ്ടമായ്
ദണ്ണം ഹൃത്തിലുദിച്ചതൊക്കെയനിയന്‍തന്‍ തെറ്റതാണൊക്കെ നീ-
ക്കണ്ണാ,വാണിടുകെന്റെഹൃത്തി,ലൊളിയായ് പാദം നമിക്കുന്നു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം-സമസ്യാപൂരണം )

കാര്‍വര്‍ണ്ണം ചാര്‍ത്തിയ മേനിതന്നിലഴകായ് ചേര്‍ന്നുള്ളൊരാ കൌസ്തുഭം
നല്‍സ്വര്‍ണ്ണം‌പോലെ തിളങ്ങിടുന്നു,മിഴികള്‍ക്കേകുന്നിതാനന്ദവും
നിന്‍കൈയില്‍ചേര്‍ത്തുപിടിച്ചൊരാ മുരളിയില്‍ നിന്നാഗമിക്കും സ്വരം
നിര്‍ഭാഗ്യത്തിന്നു ഹതം വരുത്തുമതിനായ് കൂപ്പാം ഹരേ! നിന്‍പദം.
( മത്തേഭവിക്രീഡിതം)

അന്‍‌പാര്‍ന്നീ ജ്യോതിയാനക്കരയുടെ ഭവമാം ഭൂതിയേകും ഭവാനീ
നിന്‍‌പാദം കുമ്പിടുന്നേനിവനിത നടയില്‍ നില്പിതാ ഭക്തിപൂര്‍വ്വം
തുമ്പം വന്നാലൊടുക്കും തവവരകരുണാപൂരമെന്നില്‍ ചൊരിഞ്ഞെന്‍
അംബേ,നീ,യെന്നുമെന്നും മരുവുക മമഹൃത്തില്‍ സദാ രുദ്രനാഥേ!
( സ്രഗ്ദ്ധര)
നേരേയെന്നേ വിളിച്ചീ സുകൃതികള്‍ വിലസും വേദിതന്നില്‍ കയറ്റീ-
ട്ടോരോ കാര്യം മുറയ്ക്കായ് വിരുതൊടെയുരുവിട്ടല്ലൊ സീവീപി വിപ്രന്‍
സാരം സര്‍വ്വര്‍ക്കുമേകും കവിതകള്‍ വിതയായ് കാണുവാന്‍ നില്പ്പു ഞാനും
നേരാം നന്ദിപ്രഹര്‍ഷം കനിവൊടെ കവികള്‍ ചേര്‍ക്ക ഹൃത്തില്‍ സഹര്‍ഷം.
( സ്രഗ്ദ്ധര)
നേരേവന്നീ വിമര്‍ശ പ്പടിയിതിലിതുപോല്‍ നോക്കി നില്ക്കുന്നനേരം
നേരേ വന്നങ്കലാപ്പാ, ലിവനിവിടണയാന്‍ ശങ്കയേറുന്നു ഹൃത്തില്‍ 
നേരേ കാണുന്നു കാവ്യം ഝടുഝടെയെഴുതും വീരരാണെന്റെ മുന്നില്‍
നേരായ് കാണുന്നു നന്നെന്‍ പഴകിയകവിത ക്കോലു കോലായില്‍ വയ്ക്കാം.
( സ്രഗ്ദ്ധര)
ആരാ ഞാനെന്നഭാവം സഭയിതിലുളവാകുന്നനേരം പലര്‍ക്കും
നേരമ്പോക്കായി വന്നാലിതിനൊരു പരിഹാരം രസം ചൊല്ലിടാം ഞാന്‍
നേരേ വന്നെന്റെ കൈയില്‍ ചൊടിയൊടു പിടികൂടീട്ടു തട്ടൊന്നു കിട്ടും
നേരം പാഴായി ഞാനും വരുമതു,സഭതന്‍ മാന്യതയ്ക്കെന്തു നേട്ടം!
( സ്രഗ്ദ്ധര)
കന്ദര്‍പ്പന്‍ പണ്ടുചെന്നാ ഹരനുടെ തനുവില്‍ കാമബാണം ചൊരിഞ്ഞി-
ട്ടന്ത്യം വന്നെന്നുകണ്ടാ രതി,പതി തിരികേ യെത്തുവാനാഗ്രഹിച്ചൂ
മന്ദം തന്‍ കോപമെല്ലാ മവളുടെ തുയരം കണ്ടൊരുഗ്രന്‍ വെടിഞ്ഞാ-
മന്ദം കന്ദര്‍പ്പനേകീ പുനരൊരു ജനനം, കാമമായ് മര്‍ത്ത്യഹൃത്തില്‍.
( സ്രഗ്ദ്ധര)
ആടേ,നീ ചാടിവന്നീ തൊടികളിലടിതെറ്റാതെയോടീട്ടടുക്കേ
വാടാതേ കൂടിനില്ക്കും ചെടികളുടനുടന്‍ മൂടുമുട്ടെക്കടിച്ചും
വീടിന്നുള്ളില്‍ കടന്നീ പടികളില്‍ മടികൂടാതെ കാട്ടംവെടിഞ്ഞും
കാട്ടും മേടിന്‍ മിടുക്കിന്നിവനൊരു വടിയാല്‍ തീര്‍ത്തിടും, പോയിടൂ,നീ.
( സ്രഗ്ദ്ധര ).
ഒന്നൊന്നായ് നന്മ നേര്‍ന്നീ ദിനമിതിലിതുപോല്‍ സ്നേഹവര്‍ണ്ണങ്ങളാലേ
നന്നായ് ആശംസയേകും പ്രിയജനനിവഹംതന്നെയെന്‍ ജന്മപുണ്യം
മന്നില്‍ സമ്പത്തു കുന്നിന്‍സമമൊരു നരനുണ്ടാക്കിടാമൊക്കെ വ്യര്‍ത്ഥം
മുന്നില്‍ വന്നാത്മസൌഖ്യം പ്രിയമൊടുതരുവോര്‍ തന്നെ സമ്പാദ്യമാര്‍ക്കും.!
(സ്രഗ്ദ്ധര).
ഒറ്റക്കൊമ്പന്റെ മുമ്പില്‍ ചെറിയൊരു പിഴവന്നക്കുറുമ്പോടെ നീയോ
മാറ്റിത്തംചാര്‍ത്തി മണ്ടീ പഴനിമലയതില്‍ കേറി വാസം തുടങ്ങീ
മറ്റൊന്നും ചിന്തവേണ്ടാ, ഗജമുഖസഹജാ വന്നിടൂയെന്‍ മനസ്സില്‍
കുറ്റം തെല്ലേശിടാതേ സുഖകരമവിടേ പാര്‍ത്തിടാം , കൂപ്പിടാം ഞാന്‍.
( സ്രഗ്ദ്ധര)
കാലക്കേടാര്‍ക്കുമെത്തും സമയമവനൊരാള്‍ രക്ഷയാണോര്‍ക്കണം നാം
ആലസ്യം വിട്ടുണര്‍ന്നാ പദമതിലഭയം തേടണം ഭക്തിപൂര്‍വ്വം
നീലക്കാര്‍വര്‍ണ്ണരൂപം സ്ഥിരമിവനതിഭക്ത്യാ നമിക്കുന്നു നിത്യം
മാലെല്ലാം മാറ്റിടും ശ്രീ യദുകുലമണിതന്‍ പാദമാണാശ്രയം മേ !
( സ്രഗ്ദ്ധര)
ശ്രീരാമോദന്തമൊന്നീ ക്ഷിതിയിലെവിടെയും തന്റെ കാതില്‍ പതിച്ചാല്‍
പാരാതെ ശ്രദ്ധയോടേ ശ്രവണകുതുകമോടെത്തി ഭക്ത്യാ നമിക്കും
കാരുണ്യക്കാതലാകും  പവനതനയനാം ദേവനുള്‍ത്താരിലെത്തേ
സാരം സൌഭാഗ്യമാര്‍ക്കും വരുമതു ദൃഢമാം, മാരുതീശം ഭജേഹം.
( സ്രഗ്ദ്ധര)

നേരോടീ പാരിലെല്ലാം ചിരിയൊടെ വിടരും കര്‍ണ്ണികാരപ്രസൂനം
നേരോടെല്ലാം നിരത്തീ വിഷുവിനു കണിയായ് വച്ചു ഞാന്‍ ചക്രപാണേ!
നേരായ് സൌഭാഗ്യമേകും പ്രവരവരമതായ് നിന്റെ കൈനീട്ടമൊന്നും
നേരേ നിന്‍മുന്നില്‍ വന്നോരടിയനു തരുവാന്‍ നേരമില്ലേ മുരാരേ !
(സ്രഗ്ദ്ധര--സമസ്യാപൂരണം)
പണ്ടില്ലാത്തൊരു ജാഡയോടെയൊരുവള്‍ വന്നെത്തിയെന്‍ ഹൃത്തിലും
തണ്ടേറുന്നൊരു കാവ്യമാണവളെ ഞാന്‍ നോക്കാതിരുന്നശ്രമം
വേണ്ടില്ലെങ്കിലുമെന്റെ ഹൃദ്യകവിതേ, നിന്‍ സൌഷ്ഠവം തെല്ലുമേ
കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുമോ കണ്ണുള്ള കാലംവരെ.
 (സ്രഗ്ദ്ധര--സമസ്യാപൂരണം)
 


സൌഭാഗ്യംതന്നെയാണീ വചനമിതുവിധം കേള്‍ക്കുന്നതു സുഖം
ഗംഭീരം സാരമേകും ‘സുവദന‘ ഹിതമായ്  വന്നൂ സ്മിതമൊടെ
ഈ ഭാഗ്യം നേടുവാനായ് ഉലകിതിലിവനും പുണ്യം പെരുകി, ഹാ!
ശംഭോ ! നിന്‍ പാദപദ്മം മമഹൃദി നിധിയായ് വയ്ക്കാം ശുഭകരം.
( സുവദന)

പാരിലാകെയസുരര്‍ മദിച്ചുവിളയാടിടുന്ന സമയത്തു തന്‍-
ചാരുരൂപസഹിതം ജഗത്തിലവതാരമായൊരു രമാപതി
ഘോരരാക്ഷസരെ വെന്നു ഭൂമിയിതിലാര്‍ത്തരക്ഷ തരമാക്കിടും
സാരസാക്ഷ,തവ ശേഷി ചൊല്‍‌വതിനു ശേഷി ശേഷനുമുദിച്ചിടാ.!
( കുസുമമഞ്ജരി).
കാര്യകാരണമതൊന്നുമന്നു തിരയാതെതന്നെ മടിയാതവന്‍
ഭാര്യയൊത്തനുജനോടു ചേര്‍ന്നടവി തന്നിലേക്കു നട കൊണ്ടവന്‍
വീര്യമോടെ പല ദുഷ്കൃതത്തൊടു വസിച്ച രാവണനെ നിഗ്രഹി-
ച്ചാര്യമായയവതാരകാര്യമതു തീര്‍ത്ത രാമനിവനാശ്രയം.
( കുസുമമഞ്ജരി)
കാലകാലഗളശോഭയായ കരിനീലവര്‍ണ്ണമതിമോടിയില്‍
ചേലെഴുന്ന തനുതന്നിലാക്കി നടതന്നില്‍ വന്ന ജലദങ്ങളെ
ലോകപാലനമതൊന്നിനായി വരവര്‍ഷമായി ധരതന്നിലേ-
ക്കാകമാനമുടനേയയച്ച ജലധാരി,നിന്‍ പ്രകൃതിയത്ഭുതം!
( കുസുമമഞ്ജരി)
നാലുകൈകളവ തന്നിലായി പലതും ധരിച്ചു ധരണീതലേ
ലീലയോടെ മരുവുന്നു നീ ഗുരുസമീരപത്തനമതില്‍ പ്രഭോ!
മാലകറ്റിടുവതിന്നു നിന്റെ നട തന്നിലെത്തിടുമെനിക്കു നീ
കാലുകൊണ്ടുടനെയൊന്നു തോണ്ടിടുകിലാത്മസൌഖ്യമതുലം വരും
( കുസുമമഞ്ജരി)
കാന്തനെന്തിനു മുടിക്കകത്തൊരപഗയ്ക്കു വാസമതു നല്കി, ഹാ!
നൊന്തചിന്തയൊടെ നിന്റെ ഹൃത്തില്‍ വിഷമം ധരിച്ചിടൊല, ശൈലജേ
നിന്ദ്യബന്ധമവനില്ല, ശംഭു ധരതന്റെ രക്ഷ തരമാക്കുവാന്‍
സ്വന്തമായ ജട തന്നിലന്നവളെയേറ്റു, ശങ്ക വിടു ശങ്കരീ!
( കുസുമമഞ്ജരി)
പട്ടി പണ്ടു പലവട്ടമെന്റെ പിടിവിട്ടുപോയിയതിലൊട്ടുമേ
വാട്ടമില്ല,ചിലചട്ടവട്ടമൊടെ പൂട്ടിയിട്ടവനെ വീട്ടിലും
പൂട്ടിയിട്ടപടി  ചാട്ടമോടെയവനൊട്ടു മോങ്ങിയതു കേട്ടു ഞാ-
നൊട്ടുനല്ലയൊരു  കൊട്ടുനല്കിയവിടിട്ടു,തോന്നി പണിപെട്ടുപോയ്.!
(കുസുമമഞ്ജരി-ഷോഡശപ്രാസം )

ഇപ്രകാരമൊരു കാര്യസാധ്യമിനി വേണ്ടയെന്ന മമചിന്തയാല്‍
ക്ഷിപ്രമൊത്തപടി മാന്യമാര്‍ഗ്ഗമിതുപോലെയൊന്നു തിരയുന്നു ഞാന്‍
അപ്രകാരമിനിയെന്തുതന്നെയിഹ ലഭ്യമാകിലതുതാന്‍ വരം,
സ്വപ്രയത്നമതിനാല്‍ ലഭിക്കുമൊരു നേട്ടമെത്രയഭികാമ്യമാം !
( കുസുമമഞ്ജരി--സമസ്യാപൂരണം )


 ഈ ലോകമാകെ നിറയും നിന്റെ തീക്ഷ്ണകിരണത്താലെയാകെയിരുളില്‍
മാലാകെ മാറി തെളിവാര്‍ന്നെന്റെ പാത,യിനിയീ ജീവനം സുഖകരം!
കാലങ്ങളോളമിവനീ നല്‍‌വരം തരുക,ഘോരാന്ധകാരമണയും-
കാലത്തു നീ കിരണജാലം നിരത്തി തെളിവോടേ നയിക്കയിവനേ.
(മത്തേഭം).
കാലില്‍ ചിലങ്ക,യൊലി തൂകുന്ന പൊന്‍‌മുരളി കൈയില്‍ പിടിച്ചുമഴകില്‍
നീലാഭമായയുടലില്‍ ചേര്‍ന്നിടുന്ന വരഹാരങ്ങള്‍ മെല്ലെയിളകി
ലീലാവിലാസമൊടു കണ്ണന്‍ വരുന്നവരവോര്‍ത്തിങ്ങു നില്ക്കുമളവില്‍
മാലൊക്കെ നീങ്ങിയിതുതാനെന്റെ ഭാഗ്യവരമാ,യെന്തു ചൊല്‍‌വതിനി ഞാന്‍.!
(മത്തേഭം)
വല്ലായ്മവന്നഴലു വല്ലാതെകൂടിയിതിനില്ലില്ല രക്ഷയൊടുവില്‍
മല്ലാരിതന്‍ സവിധമാര്‍ന്നെന്റെ വേദനകളെല്ലാമുരയ്ക്കുമുടനേ
തെല്ലില്ല സംശയമുടന്‍ പോംവഴിക്കു വഴി നല്കില്ലയെങ്കിലവനേ
ഉള്ളിന്റെയുള്ളില്‍ ബലമായിട്ടുകെട്ടിയിടുമല്ലാതെ ചെയ്‌വതെതു ഞാന്‍?
(മത്തേഭം)
കണ്ഠത്തില്‍ നാഗ,മൊരു തീക്കണ്ണു നെറ്റിയതില്‍ ,വെള്ളം ജടാന്തരെ,യതൊ-
ത്തുണ്ടാ ഹിമാംശു കുളിരേകാനിതെന്തു രസമാണീ വിഭൂഷകള്‍ ശിവാ !
ഇണ്ടല്‍കെടുത്തുവതിനായ് നിന്റെ മുന്നില്‍ വരുമീ ഭക്തനിറ്റു ഭയമാ-
യുണ്ടെങ്കിലും സപദി വേണ്ടുംവിധം വരവുമേകെന്റെയാധിയൊഴിയാന്‍.
(മത്തേഭം )

കത്തുന്ന തീമിഴിയൊടൊത്തുണ്ടു ഗംഗ,ജടമദ്ധ്യേ ഹിമാംശു ശുഭനായ്
കൊത്തുന്ന പാമ്പു,വൃഷ,മൊത്തുണ്ടു സിംഹ,മെലി,തത്തുന്ന നീലമയിലും
ഇത്ഥം വിരോധികളൊടൊത്തുള്ള നിന്റെ ഗതി ചിത്രം വിചിത്രമതിനാല്‍
ഹൃത്തില്‍ പെരുത്തുവരുമത്തല്‍ കെടുത്തുവതുമുത്താളശംഭുനടനം.
(ശംഭുനടനം.)


ശ്ലോകക്കുസൃതികള്‍.(ഒരു ശ്ലോകത്തില്‍ ചെറിയ മാറ്റംവരുത്തുമ്പോള്‍ മറ്റൊരു വൃത്തത്തിലെ ശ്ലോകമായ് മാറുന്നു )
************************
സുഖാവഹം--സമ്മത

ഒരു പഴത്തിനായ് കലഹമോടെ വന്‍-
പഴനിമാമലയ്ക്കുപരിയേറി നീ
മുരുക,നിന്‍പദം ഹൃദയെയേറ്റിയെന്‍
അഴലുതീര്‍ക്കുവാനരികെയെത്തിടും.
(സുഖാവഹം)
ഒരു പഴത്തിനായ് ശണ്ഠകൂടിയാ
പഴനിമാമലേല്‍ കേറിയില്ലെ  നീ
മുരുക,നിന്‍പദം ഹൃത്തിലേറ്റി ഞാന്‍
അഴലുതീര്‍ക്കുവാനോടിയെത്തിടാം.
(സമ്മത )

(രണ്ടു വൃത്തങ്ങളുടെ രസകരമായ ബന്ധം നോക്കൂ.ആകൃതി
ഛന്ദസ്സിലെ(22 അക്ഷരം) ആദ്യത്തെ ശ്ലോകത്തിലെ ഇരുപതാമത്തെ അക്ഷരം ‘ഗുരു’
രണ്ടു ലഘുവാക്കിയാല്‍ വികൃതി ഛന്ദസ്സില്‍ (23 അക്ഷരം) മറ്റൊരു വൃത്തം!ഇതൊരു
വികൃതി തന്നെ)


കമലദിവാകരം.....മണിഘൃണി


അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നോടെല്ലാം
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കാന്‍ വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകീടൊല്ലാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കൂ കണ്ണാ.
( കമലദിവാകരം )
അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നൊടു മെല്ലേ
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കുക വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകിട വേണ്ടാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കുക കണ്ണാ.
( മണിഘൃണി.)

മല്ലിക...ഭ്രമരാവലി

കാലമെത്രകഴിഞ്ഞു ഞാനിതുപോലെയൊക്കെ മറന്നപോല്‍
ലീലയാടിമദിച്ചു സര്‍വ്വ വിധത്തിലും ബഹുനിന്ദ്യമായ്
കാലകാലസുതാ,നമിക്കുമെനിക്കു നിന്‍ കൃപ രക്ഷയായ്
മാലകറ്റി മനസ്സിനാത്മസുഖത്തിനായ് വരമേകണം.
( മല്ലിക)
ദിനമിതെത്രകഴിഞ്ഞു ഞാനിതുപോലെയൊക്കെ മറന്നപോല്‍
കളികളാടിമദിച്ചു സര്‍വ്വ വിധത്തിലും ബഹുനിന്ദ്യമായ്
പശുപതീസുതനേ,നമിക്കുമെനിക്കു നിന്‍ കൃപ രക്ഷയായ്
ദുരിതമാറ്റി മനസ്സിനാത്മസുഖത്തിനായ് വരമേകണം
( ഭ്രമരാവലി )

( ക്രൌഞ്ചപദ--ക്രൌഞ്ചപദം )

ബാലകനാം നീയീവിധമൊക്കേ പലവിധ കുസൃതികള്‍ വിരുതൊടു കാട്ടീ
ലീലകളാടും നേരമതെല്ലാം പ്രകൃതിയിലനവധി ചലനവുമുണ്ടായ്
നീലനിറത്തില്‍ ശോഭയെഴും നീ കരിമുകിലഴകൊടു വിലസിന കണ്ടാല്‍
ഭൂവിതില്‍ നിന്നേ മാറൊടണയ്ക്കാന്‍ യദുകുലയുവതികള്‍ വരുമതുമോര്‍ത്തോ.
( ക്രൌഞ്ചപദം)

ബാലകനാം നീയീവിധമൊക്കേ പലവിധ കുസൃതികള്‍ വിരുതൊടു തരമായ്
ലീലകളാടും നേരമതെല്ലാം പ്രകൃതിയിലനവധി ചലനവുമുളവായ്
നീലനിറത്തില്‍ ശോഭയെഴും നീ കരിമുകിലഴകൊടു വിലസുകിലുടനേ
ഭൂവിതില്‍ നിന്നേ മാറൊടണയ്ക്കാന്‍ യദുകുലയുവതികള്‍ വരുമതു കണിശം.
( ക്രൌഞ്ചപദ)
വീണയില്‍നിന്നും നാദമുയര്‍ന്നാല്‍ മനമതിലുണരുവ തനിതരമോദം
വാണിയെനിക്കും ശ്ലോകമതെല്ലാ മെഴുതണമതിനൊരു വരമിവനേകൂ
പാണിയില്‍ മേവും വീണയില്‍ നിന്നും സുധസമമൊഴുകണ മനുപമവര്‍ണ്ണം
വേണമതൊക്കേ നിന്‍‌വരമായ ക്ഷരഗണമവിരത മടിയനു നിത്യം
( ക്രൌഞ്ചപദം)
വീണയില്‍നിന്നും നാദമുയര്‍ന്നാല്‍ മനമതിലുണരുവ തനിതരമധുരം
വാണിയെനിക്കും ശ്ലോകമതെല്ലാ മെഴുതണമതിനൊരു വരമിവനു തരൂ
പാണിയില്‍ മേവും വീണയില്‍ നിന്നും സുധസമമൊഴുകുവതനുപമഗുണമായ്
വേണമതൊക്കേ നിന്‍‌വരമായാ പദമതുമിഴിവൊടെ യടിയനു ദിനവും.
( ക്രൌഞ്ചപദ)

************************************
വന്നാലും നവവര്‍ഷമേ !
**************************
വന്നാലും നവവര്‍ഷമേ ! നിറവൊടേ ഭൂമിക്കു സൌഭാഗ്യമായ്
തന്നാലും ശുഭനാളുകള്‍ ധരയിതില്‍ ഘോഷിക്കുവാന്‍ തോഷമായ്
എന്നാളും മനമൊന്നുപോല്‍  നിറയുവാന്‍ ദിഷ്ടങ്ങളായ്, ദൃഷ്ടമായ്
നിന്നാളും പ്രഭവങ്ങളൊക്കെ വരമായ് നീ തൂകണം ഹൃദ്യമായ്

ചന്തം ചിന്തുമൊരുത്സവപ്രകൃതിയില്‍ വന്നെത്തിടും വര്‍ഷമേ !
വന്ദിക്കാം തവ സുന്ദരപ്രഭൃതിയേ ഹര്‍ഷാന്വിതം വന്നിടൂ
സ്വന്തം,ബന്ധമതൊന്നുമിന്നു വലുതായ് കാണാതെ നീ വന്നു ഹൃദ്-
സ്പന്ദം മന്നിലുയര്‍ത്തിടുന്നു കുടിലില്‍, കൊട്ടാരവാതില്‍ക്കലും

കാലങ്ങള്‍ പലതായി കാണ്മതിവനും ദൃശ്യങ്ങളാഘോഷമായ്
മേലേ നീലവിയത്തിലായ് തെളിയുമാ താരങ്ങള്‍പോല്‍ ഹൃദ്യമായ്
കാലക്കേടുകളൊക്കെനീക്കി നിറവാം സന്തോഷവര്‍ഷത്തിനായ്
കാലത്തിന്റെ കരുത്തുചാര്‍ത്തി നിതരാം നീയെത്തു ജീമൂതമായ്.

ഭൂവില്‍ നിന്‍ വരവോര്‍ത്തുകാത്തു പെരുകും സന്തോഷമോടേ സ്വയം
മേവുന്നുണ്ടു മനുഷ്യരൊക്കെ വിവിധം ഘോഷങ്ങളില്‍ ഭ്രാന്തമായ്
ആവുംപോലെയവര്‍ക്കു ഭാഗ്യനികരം നല്കീടണം വര്‍ഷമായ്
തൂവാന്‍ നീ മടി കാട്ടിടൊല്ല,വരു നീ സുസ്വാഗതം ചൊല്‍‌വു ഞാന്‍.

ഏറ്റം ഹൃദ്യതയോടെതന്നെയിവനും ചൊല്ലുന്നിതാശംസകള്‍
ഏറ്റത്തോടെ വരട്ടെ നല്ല നിറവില്‍ സൌഭാഗ്യമേവര്‍ക്കുമേ
ഏറ്റം നല്ലൊരു വര്‍ഷമായിയെവരും കൊണ്ടാടുവാന്‍ യുക്തമായ്
ഏറ്റം ഭൂതികളൊക്കെ ഭാഗ്യഭരമായ് ഭംഗ്യാ ഭവിക്കട്ടെ മേല്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
**************************************

(ശ്രീ ചന്തുനായര്‍ക്കുള്ള  ‘വിവാഹവാര്‍ഷികാശംസ)
.
“അവികലമഭിരാമം സര്‍വ്വസൌഭാഗ്യമോടേ
അവനിയിലതിമോദം വാഴ്ക നിങ്ങള്‍ ചിരംനാള്‍
ഇവനതിനവനീശന്‍ ശ്രീമഹാദേവപാദേ
അവിരതമണിയിക്കാം പ്രാര്‍ത്ഥനാമാല്യമിത്ഥം.“
(മാലിനി)
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::               
                     മംഗളാശംസ.
                     **************

അവനിയില്‍ നരജന്മം സാര്‍ത്ഥമാക്കും വിധത്തില്‍
നവതിയധികമോദം ഘോഷമാക്കുന്ന നാളില്‍
ഇവനൊരു കുറിമാനം വര്‍ണ്ണഭംഗ്യാ നിരത്തി
കവിതയില്‍ മൊഴിയുന്നൂ കേശവാശിസ്സിനായി

ഒരുവനു ധരതന്നില്‍ ധര്‍മ്മമൊട്ടേറെയുണ്ടാം
കരുതലൊടവയെല്ലാം കര്‍മ്മമായാചരിച്ചാല്‍
പുരഹരഭഗവാന്‍തന്‍ പ്രീതി സര്‍വ്വം ശരിക്കും
വരുമതു വരമാകും, ജീവിതം ധന്യമാവും !

അരിയൊരിടവമാസേ കാര്‍ത്തികയ്ക്കീ ക്ഷ്മതന്നില്‍
പെരുമയൊടൊരു വിപ്രന്‍ കേശവാഖ്യന്‍ ജനിച്ചു
വരജനമഖിലര്‍ക്കും മോദമേകുംവിധത്തില്‍
മരുവി,നവതിയെത്തും നാളുമെത്തീ മഹത്തായ് !

ജഗമിതില്‍ സകലര്‍ക്കും സൌഖ്യമേകുന്ന സാക്ഷാല്‍
ഭഗവതിയവിടേക്കും ഭാഗ്യമേകട്ടെ മേല്‍മേല്‍
മൃഗധരധരനാകും ദേവദേവന്‍ കനിഞ്ഞി-
ട്ടഗതവരമതെല്ലാമേകിടും, മംഗളം തേ.!
( മാലിനി )
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

3 comments:

  1. മനോഹരമായ വൃത്തങ്ങളിൽ തീർത്ത
    മഞ്ജുഷശ്ലോകങ്ങൾകൊണ്ടുനിറഞ്ഞ ഈ ബ്ലോഗുവായിക്കാൻ കഴിഞ്ഞതിലുള്ള അപാരമായ സന്തോഷമറിയിക്കുന്നു.ശ്രീലകംവേണുഗോപാൽമാഷിനെൻറെ ഹൃദ്യമായ അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. ശ്ലോകമാലികയുടെ സുഗന്ധം അതീവ ഹൃദ്യം സർ.
      ഒത്തിരിയിഷ്ടമായി.
      വീണ്ടും വീണ്ടും എഴുതുക.
      സ്നേഹവന്ദനം

      Delete
  2. വൃത്തങ്ങളുടെ അനന്തമായ വിഹായസ്സിൽ പറന്നുല്ലസിക്കുന്ന ശ്ളോകങ്ങൾ വായിച്ചു. പഠിച്ചെന്നു പറയില്ല. കാരണം, അതിന് ഇനിയും പല നാളുകൾ കടന്നെത്തണം എനിക്ക്. പ്രഫുല്ലമായ വരികൾ വീണ്ടും വീണ്ടും വായിക്കാൻ മനസ്സിൽ ആഗ്രഹം കൂടിക്കൂടി വരുന്നു. ആശംസകൾ സാർ....

    ReplyDelete